സംസ്ഥാന ഗണിതശാസ്ത്ര ക്വിസ് ചോദ്യങ്ങള്‍

>> Thursday, December 31, 2009


കേരളത്തിലെ സ്ക്കൂള്‍ അധ്യാപകര്‍ക്ക് പിന്തുണയേകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗണിതബ്ലോഗ് മറ്റൊരു ചുവടു വെയ്പ്പുകൂടി നടത്തുകയാണ്. സംസ്ഥാന ശാസ്ത്രമേളകളുടെ ഭാഗമായി തൃശൂരില്‍ നടന്ന ഗണിത ശാസ്ത്ര ക്വിസിലെ ചോദ്യങ്ങള്‍ എല്ലാ ഗണിതശാസ്ത്ര അധ്യാപകര്‍ക്കും വേണ്ടി ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നു. മുന്‍കാലങ്ങളില്‍ ക്വിസ് മത്സരവേദിയില്‍ കഷ്ടപ്പെട്ട് നിന്ന് ചോദ്യങ്ങള്‍ എഴുതിയെടുക്കുന്നവര്‍ക്കു മാത്രമേ അവ ലഭ്യമായിരുന്നുവെങ്കില്‍ ഇനി മുതല്‍ ഗണിതബ്ലോഗ് എന്ന സംരംഭം ഉള്ള കാലത്തോളം അവ നിങ്ങള്‍ക്ക് ഭംഗിയായി തയ്യാറാക്കി നല്‍കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിന് ഏറ്റവും കൂടുതല്‍ താല്പര്യമെടുത്ത ബ്ലോഗ് ടീമംഗങ്ങളായ ജോണ്‍ സാറിനും ഭാമടീച്ചര്‍ക്കും ഞങ്ങളുടെ അഭ്യുദയകാംക്ഷികളുടെ പേരില്‍ നന്ദിപറയുന്നു. സംസ്ഥാന മേള നടക്കുന്ന തൃശൂരില്‍ നിന്നും ക്വിസ് കഴിഞ്ഞയുടനെ പ്രസിദ്ധീകരിക്കാന്‍ പാകത്തില്‍ ചോദ്യങ്ങള്‍ എഴുതിത്തയ്യാറാക്കി ഇവര്‍ സ്കാന്‍ ചെയ്തയച്ചു തരികയായിരുന്നു. താഴെയുള്ള ലിങ്കില്‍ നിന്നും ചോദ്യപേപ്പര്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ഒപ്പം, എങ്ങനെയാണ് മേള നടന്നതെന്ന വിവരണത്തിലേക്ക്,

സംസ്ഥാനതല ഗണിതക്വിസില്‍ നമ്മുടെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യപ്പെട്ട പ്രശ്നങ്ങളോട് സാമ്യമുള്ള ചില ചോദ്യങ്ങളുണ്ടായിരുന്നുവെന്നത് നമുക്ക് സന്തോഷിക്കാന്‍ വക നല്‍കുന്നു. ക്വിസ് മത്സരത്തില്‍ 14 റവന്യൂജില്ലകളില്‍ നിന്നുമായി ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ 28 കുട്ടികളാണ് പങ്കെടുത്തത്. പ്രമുഖ ഗണിതശാസ്ത്ര ഗ്രന്ഥകര്‍ത്താവായ എം.ആര്‍.സി നായരായിരുന്നു ക്വിസ് മാസ്റ്റര്‍. ഓരോ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും കുട്ടികള്‍ക്കും കാഴ്ചക്കാരായ അധ്യാപകര്‍ക്കുമായി പ്രൊജക്ടര്‍ ഉപയോഗിച്ചു കൊണ്ട് ആ ചോദ്യങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും പ്രദര്‍ശിപ്പിച്ചു. ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പേനയോ പേപ്പറോ ഉപയോഗിക്കാന്‍ പൊതുവില്‍ അവസരം നല്‍കിയിരുന്നില്ല. മനക്കണക്കായി ഉത്തരത്തിലേക്കെത്തണം. അതായിരുന്നു നിബന്ധന. ഓരോ ചോദ്യത്തിനും ആവശ്യത്തിന് വിശദീകരണം നല്‍കിയിരുന്നു. ഒരു ട്രയല്‍ ചോദ്യം ഉള്‍പ്പടെ 21 ചോദ്യങ്ങളാണ് ചോദിച്ചത്. സംസ്ഥാന ശാസ്ത്രമേളയില്‍ ഇത്തവണത്തെ ക്വിസ് മത്സരവിജയി ഒരു ഒന്‍പതാം ക്ലാസുകാരനാണെന്നത് ഒരല്‍പ്പം അത്ഭുതത്തിനും ഒരു ആശ്വാസപുഞ്ചിരിക്കും ഇടനല്‍കുന്നു.

സംസ്ഥാന ഹൈസ്ക്കൂള്‍ വിഭാഗം ഗണിതശാസ്ത്രക്വിസ് മത്സരഫലം :

ഒന്നാം സമ്മാനം: കശ്യപ് വി കരുണ്‍ (സെന്‍റ് മേരീസ് ഹൈസ്ക്കൂള്‍ കൂടല്ലൂര്‍, കോഴിക്കോട് ജില്ല),
രണ്ടാം സ്ഥാനം: ജെറിന്‍ വിന്‍സന്‍റ് (ശ്രീനാരായണ ഹയര്‍സെക്കന്‍ററി സ്ക്കൂള്‍, പറവൂര്‍, എറണാകുളം) ,
മൂന്നാം സ്ഥാനം : ജിഷ്ണു എം, (ജി.എച്ച്.എസ്, വരവൂര്‍, തൃശൂര്‍ ജില്ല).

താഴെയുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുത്ത് ഈ 21 ചോദ്യങ്ങള്‍ക്കും കൃത്യമായി ആരെല്ലാം ഉത്തരം നല്‍കുമെന്നാണ് ഞങ്ങള്‍ ഉറ്റു നോക്കുന്നത്. മത്സരത്തിന് തയ്യാറാണല്ലോ. റെഡി?

Click here for download the State Maths Quiz


Read More | തുടര്‍ന്നു വായിക്കുക

വര്‍ഗ്ഗം കാണാന്‍..

>> Tuesday, December 29, 2009

ഗണിതബ്ലോഗിന്റെ ഒരു വര്‍ഷത്തോളമെത്തുന്ന യാത്രയ്ക്കിടെ ലഭിച്ച ഒരു സുഹൃത്താണ് ആലപ്പുഴക്കാരന്‍ വി.കെ ബാല. ഗണിതത്തോടും സ്ക്കൂള്‍ ജീവിതത്തോടുമൊക്കെയുള്ള സ്നേഹം ഇപ്പോഴും മനസില്‍ കൊണ്ടു നടക്കുന്ന അദ്ദേഹത്തെ നമ്മുടെ ബ്ലോഗിലെ ഒരു കമന്റിലൂടെയാണ് ഞങ്ങളാദ്യമായി കണ്ടുമുട്ടുന്നത്. തുടര്‍ന്ന് നടന്ന ഒരു ഇ-മെയില്‍ ചര്‍ച്ചയില്‍ വര്‍ഗം കാണുന്നതിന് വേണ്ടി അദ്ദേഹം കണ്ടുപിടിച്ച ഒരു രീതി ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നായി ഞങ്ങള്‍ക്കു തോന്നി. വര്‍ഗം കണ്ടെത്തുന്നതിനായി വി.കെ ബാല അവതരിപ്പിക്കുന്ന ഈ രീതി പരീക്ഷിച്ച് അഭിപ്രായം രേഖപ്പെടുത്തുമല്ലോ.

താഴെ തന്നിരിക്കുന്ന രീതിയില്‍ ഏതൊരു സംഖ്യയുടേയും സ്ക്വയര്‍ കാണാവുന്നതാണ്.

ഇതൊരു നാനോ രീതി ആണ് ഉദാഹരണത്തിന് 45 എന്ന സംഖ്യ. ഇതിന്റെ വര്‍ഗ്ഗം ( square) കാണുന്നതിന് സാധാരണ നാം 45നെ 45കൊണ്ട് ഗുണിക്കുന്നു ഇതിന് എറ്റവും കുറഞ്ഞത് 3സ്റ്റെപ്പ് എഴുതേണ്ടിവരുന്നു. എന്നാല്‍ ഇവിടെ ഈ 45 എന്ന സംഖ്യയെ രണ്ട് ചെറിയ അക്കങ്ങളായി കണക്കാക്കുന്നു അതായത് സ്റ്റെപ്പ് 1 ല്‍ കാണിച്ചിരിക്കുന്നപോലെ 4, 5 എന്ന് രണ്ടക്കുന്നു ഇതിന്റെ കാരണം നമുക്ക് 1 മുതല്‍ 9 വരെ ഉള്ള അക്കങ്ങളുടെ ഗുണിതങ്ങള്‍ മനഃപാഠമാണ്, അത് ഈ രീതിയുടെ മുന്നോട്ടുള്ള നീക്കത്തെ സഹായിക്കും

ഇനീ രണ്ടാമത്തെ സ്റ്റെപ്പ് .

5 എന്ന അക്കത്തിന്റെ വര്‍ഗ്ഗം 25 ആണ് എന്ന് നമുക്കറിയാം അതുകൊണ്ട് ഇനീ ഉത്തരം എഴുതാന്‍ തുടങ്ങാം ഗുണിച്ച് കിട്ടിയ തുകയുടെ അദ്യത്തെ അക്കമായ 5 വലതുവശത്ത് എഴുതുന്നു. ശിഷ്ടം 2 ഓര്‍ത്തുവയ്ക്കുക, ഇനി 45 ന്റെ ആദ്യത്തെ അക്കമായ 5ന്റെ ഇരട്ടി കാണുന്നു (5*2=10‌) ഇതിന്റെ ഉത്തരമായ 10 നെ 45ന്റെ രണ്ടാമത്തെ അക്കമായ 4 കൊണ്ട് ഗുണിക്കുന്നു (10*4=40) ഈ തുകയുടെ കൂടെ 25ന്റെ ശിഷ്ടമായ 2 കൂട്ടുന്നു അതായത് 42 അപ്പോള്‍ ഉത്തരമായി എഴുതിയ 5 ന്റെ ഇടതുവശത്ത് 42 ലെ 2 എഴുതുന്നു ശിഷ്ടമുള്ള 4 ഓര്‍ത്തുവയ്ക്കുന്നു പിന്നെ ഇതിലെ അവസാന ഭാഗത്തേയ്ക്ക് നാം കടക്കുന്നു 45 ലെ രണ്ടാമത്തെ അക്കമായ 4 ന്റെ വര്‍ഗ്ഗം കണ്ട് അതിന്റെ കൂടെ ശിഷ്ടം കൂട്ടുമ്പോള്‍ 20 എന്ന് കിട്ടുന്നു ( 4*4=16+4., 20) ഇനി ഈ ഇരുപത് ആദ്യം എഴുതിയ ഉത്തരത്തിന്റെ അക്കങ്ങളുടെ ഇടതുവശത്ത് എഴുതുമ്പോള്‍ 45 ന്റെ വര്‍ഗ്ഗം 2025 എന്ന് കിട്ടും ഇങ്ങനെ 5 മുതല്‍ 15 സെക്കന്റിനകം നിങ്ങള്‍ക്ക് ഏതൊരു സംഖ്യയുടെയും വര്‍ഗ്ഗം മനക്കണക്കില്‍ കാണാം കാണാപാഠം പഠിക്കേണ്ട കാര്യമില്ല അതായത് 33 എന്ന് എഴുതി അതിന്റെ വര്‍ഗ്ഗം അടുത്ത സെക്കന്റില്‍ തന്നെ 1089 എന്ന് നിങ്ങള്‍ക്ക് എഴുതാന്‍ കഴിയും അതുപോലെ രണ്ടക്കമുള്ള ഏതു സംഖ്യയും 1 മുതല്‍ 99 വരെ. സെക്കന്റുകള്‍ക്കുള്ളില്‍ ഉത്തരം കാണാം എന്നാല്‍ മൂന്ന് അക്കം ആകുമ്പോള്‍ ക്രീയ എഴുതേണ്ടി വരും കാരണം ഓര്‍ത്തിരിക്കുക അത്ര എളുപ്പമല്ല അതുതന്നെ.

ഒരു കൂട്ടിച്ചേര്‍ക്കല്‍

എന്റെ കണ്ടെത്തല്‍ ശരിയാണെന്നും ഇത്തരം കണ്ടെത്തലുകള്‍ ഷെയര്‍ ചെയ്യാന്‍ താത്പര്യമുണ്ട് എന്ന് മാത്‌സ് ബ്ലോഗ് ടീം എന്ന ബ്ലോഗിന്റെ അഡ്മിനിസ്ട്രേറ്ററുടെ കമന്റ് കാണാന്‍ ഇടയാതുകൊണ്ടും ഇതിന്റെ തുടര്‍ച്ചയായ മൂന്നക്ക സംഖ്യകളെ എങ്ങനെ എളുപ്പത്തില്‍ വര്‍ഗ്ഗം കാണാം എന്ന് പറയാന്‍ ആഗ്രഹിക്കുന്നു.

ആദ്യത്തെ ഉദ്യമത്തിന്റെ തുടര്‍ച്ചയാണ് ഇതും, 101 മുതല്‍ 999 വരെ ഉള്ള സംഖ്യകളുടെ വര്‍ഗ്ഗം കാണുമ്പോള്‍, അവയെ രണ്ട് സംഖ്യകള്‍ ആക്കി കാണുന്നു. ഉദാഹരണത്തിന് 152 ആദ്യം നമ്മള്‍ ചെയ്തപ്പോള്‍ സംഖ്യകളെ അക്കങ്ങളാക്കിയാണ് ക്രിയ ചെയ്തത്, ഇവിടെ ആദ്യസ്റ്റെപ്പില്‍ 152 നെ 15 എന്നും 2 എന്നും രണ്ട് സംഖ്യകള്‍ ആക്കുന്നു പിന്നെ ഒറ്റ അക്കങ്ങളുടെ വര്‍ഗ്ഗം കണ്ടരീതി തന്നെ പിന്തുടരുന്നു, അവസാന ഭാഗത്ത് രണ്ടാമത്തെ സംഖ്യയുടെ വര്‍ഗ്ഗം കാണുക (15*15=225) ഇത് മനഃപാഠമാണെങ്കില്‍ വര്‍ഗ്ഗത്തിന്റെ കൂടെ ശിഷ്ടം കൂട്ടി ഉത്തരത്തിന്റെ അവസാന ഭാഗം കടക്കാം ഇനി 15 ന്റെ വര്‍ഗ്ഗം അറിയില്ലെങ്കില്‍ ഏറ്റവും മുകളില്‍ പ്രതിപാദിച്ച രീതിയില്‍ അത് ഏളുപ്പം കണ്ടെത്താം. അങ്ങനെ വിഷമം പിടിച്ച ഈ കണക്ക് എന്ന വിഷയം പാല്‍പ്പായസമായി,


Read More | തുടര്‍ന്നു വായിക്കുക

ഈ ടീച്ചര്‍മാര്‍ക്ക് എന്താ പണി?

>> Sunday, December 27, 2009

ശ്രീ. എസ്.വി.രാമനുണ്ണിമാഷിന്റെ, ഈ ബ്ലോഗിലെ ആദ്യ ലേഖനം (കൊത്താംകല്ലും ചൊട്ടയും പുള്ളും) ധാരാളം വായനക്കാര്‍ ഇഷ്ടമായെന്നറിയിച്ചിരുന്നു. അധ്യാപന രംഗത്തെ തിരക്കുകള്‍ക്കിടയിലും, ധാരാളം എഴുതാന്‍ സമയം കണ്ടെത്തുന്ന അദ്ദേഹം ഇത്തവണ വളരെ പ്രസക്തമായ ഒരു വിഷയവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈയാഴ്ചയിലെ ഞായറാഴ്ച സംവാദ വിഷയമായിത്തന്നെ ഇത് പ്രസിദ്ധീകരിക്കുകയാണ്. അധ്യാപനം വളരേയധികം ഒഴിവുസമയങ്ങള്‍ ലഭിക്കുന്ന എളുപ്പമുള്ള ഒരു ജോലിയാണെന്നാണ് പൊതുവില്‍ സമൂഹം വിശ്വസിച്ചുപോരുന്നത്. ഈ ലേഖനം വായിച്ചതിനുശേഷം തീരുമാനിക്കൂ.......അഭിപ്രായം കമന്റുചെയ്യാന്‍ മറക്കേണ്ട, അധ്യാപകരും അല്ലാത്തവരും.

ഒരിക്കല്‍ കുട്ടികളോട് വീട്ടുവിശേഷങ്ങള്‍ ചോദിക്കയായിരുന്നു. അഛനെന്താ പണി? അമ്മക്കെന്താ പണി? മിക്കവരും ഉഷാറായി ആവര്‍ത്തിച്ചു പറഞ്ഞ ഒരുത്തരം 'അമ്മക്ക് പണിയില്ല''അമ്മക്ക് പണിയില്ല'എന്നായിരുന്നു. പിന്നെ ഈ ഉത്തരത്തില്‍ ഊന്നി ചര്‍ച്ച മുന്നോട്ടുപോയി. അമ്മക്കെന്താ പണി? രാവിലെ മുതല്‍ രാത്രിവരെ? വീട്ടുപണി മാത്രമേ ഉള്ളൂ. അതും എന്നും ഒരേ പണി. കൂലി ഒന്നും ഇല്ല……ജോലിയുള്ള അമ്മമാര്‍ക്കോ? വീട്ടുപണിയും ഓഫീസ് പണിയും..ഇരട്ടി പ്പണി….സംഗതി കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടു. ഇനി മുതല്‍,അമ്മക്കെന്താ പണിയെന്നു ചോദിച്ചാല്‍ എന്തുത്തരം പറയണമെന്നു മനസ്സിലായി. ചര്‍ച്ചയില്‍ ആദ്യം പങ്കെടുത്ത കുട്ടികളുടെ ഉത്തരം ഇന്ന് അധ്യാപകര്‍ക്കെന്താ പണിയെന്നു ചോദിക്കുന്നവരുടെ ഉള്ളില്‍ ഉണ്ടാവുമോ?

സാധാരണഗതിയില്‍,ഒരു മാസം (ഉദാ: ഇക്കഴിഞ്ഞ നവംബര്‍) 20 ദിവസം സ്കൂള്‍ ഉണ്ടായിരിക്കും. ഇതു ചിലപ്പോള്‍ 21-22 വരെ ആകും. ശരാശരി 9 ദിവസം അവധി. മറ്റു സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് ഇതു 6-7 ദിവസം മാത്രവും. ഈ 20 ദിവസങ്ങളില്‍ (നവംബര്‍) നടന്ന പ്രധാന പണി പാഠങ്ങള്‍ പഠിപ്പിക്കല്‍ തന്നെ. അതോടൊപ്പം 2 ദിവസം (വെള്ളി-ശനി)ക്ലസ്റ്റര്‍ മീറ്റിംഗുകള്‍ . അവിടെ റ്റീച്ചിങ്ങ് മാന്വല്‍, സവിശേഷപ്രവര്‍ത്തനങ്ങളിലെ അനുഭവങ്ങള്‍, അടുത്ത മാസത്തെ പ്ലാനിങ്ങ് എന്നിവയായിരിക്കുമെന്നു നേരത്തെ അറിയാം.ഒരു മണിക്കൂറെങ്കിലും നേരത്തെ തയ്യാറായി ചെന്നില്ലെങ്കില്‍ ക്ലസ്റ്ററില്‍ മാനം പോകും. ആരും ഒന്നും പറയില്ല; എല്ലാരും മനസ്സിലാക്കും എന്നു മാത്രം.എന്താ ടീച്ചറേ ഒന്നും ഇല്ലേ….എന്നു എല്ലാരും നിശബ്ദമായി ചോദിക്കും….

സ്കൂളില്‍ രാവിലെ എന്നും കുട്ടികളുടെ അറ്റന്‍ഡന്‍സ്, ലീവ് അന്വേഷണം, ലഹളതീര്‍ക്കല്‍….അങ്ങനെ കുറെ സംഗതികള്‍ ഉണ്ട്.അതിന്റെ കൂടെ ഫീസുപിരിവുകള്‍. നവംബറിലെ റ്റ്യൂഷന്‍ ഫീസ്, കലോത്സവം-കായികോത്സവം പിരിവുകള്‍, അതിന്റെ കണക്കുകള്‍-ലിസ്റ്റ്, മാസാമാസം കമ്പ്യൂട്ടര്‍ പിരിവ് (ഫീസ് പാടില്ല) കണക്ക്, ബസ്സ് ടിക്കറ്റ് പിരിവ്- തന്ന കുട്ടികള്‍ / തരാത്തകുട്ടികള്‍- നിര്‍ബന്ധങ്ങള്‍, അങ്ങനെ കുറെ പിരിവും കണക്കു തയ്യാറാക്കലും. ഇനി മറ്റൊരു സംഭവം ധനസഹായങ്ങളായിരുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ധനസഹായം, പിന്നോക്കക്കാര്‍ക്ക് ധനസഹായം….അങ്ങനെ. പണം കൊടുക്കലും മറ്റും ഓഫീസ് ചെയ്യും. പക്ഷെ ലിസ്റ്റ് തയ്യാറാക്കല്‍, കിട്ടാത്തവര്‍ക്ക് അപേക്ഷകൊടുപ്പിക്കല്‍, രക്ഷിതാക്കളെ എത്തിക്കല്‍....ഒക്കെ അധ്യാപകര്‍ ചെയ്യണം.

ഇതിനിടയ്ക്ക് എസ്.സി./ എസ്.ടി ലിസ്റ്റ് ഓഫീസ് ആവശ്യപ്പെടും. അതു ജൂണിലേ കൊടുത്തതാണ്. മുകളിലേക്ക് ഓഫീസില്‍ നിന്നും അയച്ചതും ഉറപ്പ്. പക്ഷെ, അത് അവിടെ കാണാനില്ല. വീണ്ടും വേണം. ഇന്നു വേണം. ഇപ്പോള്‍ വേണം.അതിന്റെ കൂടെ അന്നു തന്നെ ഒ.ബി.സി.ക്കാരായ പെണ്‍കുട്ടികളുടെ ലിസ്റ്റ് അടിയന്തിരം. ഇപ്പോള്‍ വേണം. അവരെക്കൊണ്ട് ബാങ്കില്‍ അക്കൌണ്ട് തുറപ്പിക്കണം. അപേക്ഷ പൂരിപ്പിക്കണം. രണ്ടു ഫോട്ടോ..രക്ഷിതാവിന്റെ ഒപ്പ്…(140 ലധികം അപേക്ഷ..അക്കൌണ്ട്…ഇവര്‍ക്ക് സ്കോളര്‍ഷിപ്പ് പാസായി വന്നു.ഹെഡ്മാസ്റ്റര്‍മാര്‍ ഡി.ഇ.ഒ ഓഫീസില്‍ നേരിട്ട് വന്നു പണം കൈപ്പറ്റണം…ഇന്നു തന്നെ….ഇപ്പോള്‍ തന്നെ.ഹെഡ്​മാഷ് പോയി. 1000രൂപ കൈപ്പറ്റി.ഒരു കുട്ടിക്കേ പാസായിട്ടുള്ളൂ.അതേതാകുട്ടീന്ന് അറിയില്ല…ലിസ്റ്റ് മെയില്‍ ചെയ്യും..ഇ.മെയില്‍ നോക്കിയാല്‍ മതി. പിന്നെ മൂന്നു ദിവസം വേണ്ടിവന്നു ഹെഡ്​മാഷിന്റെ രക്തസമ്മര്‍ദം ക്രമപ്പെടാന്‍! )

ഒക്ടോബറിലെ പരീക്ഷ. പരീക്ഷയില്‍ ഓരോ കുട്ടിക്കും കിട്ടിയ മാക്ക് /ഗ്രേഡ് ലിസ്റ്റ് ഇപ്പോള്‍ വേണം.ജനറല്‍ കുട്ടികള്‍/ഒ.ബി.സി/എസ്.സി.എസ്.ടി വിഭാഗം/ആണ്‍-പെണ്‍/എല്ലാ വിഭാഗത്തിലേയും ഗ്രേഡുകളുടെ ലിസ്റ്റ് പ്രത്യേകം പ്രത്യേകം വേണം. (എന്തിനാ? എവിടെയെന്നറിയാതെ ഒരു മുക്കില്‍ കൂട്ടിയിടാന്‍!).താഴ്ന്ന ഗ്രേഡുകാരുടെ കമ്പ്ളീറ്റ് ലിസ്റ്റ്.അവര്‍ക്ക് പ്രത്യേക കോച്ചിങ്ങ് സംവിധാനം ആലോചിക്കണം. അതിന്നു മീറ്റിങ്ങുകള്‍. ഡി.ഇ.ഓ/എ.ഇ.ഓ/ബി.ആര്‍.സി…തലങ്ങളിലൊക്കെ പരിപാടി. ‘പഠനവീടുകള്‍’ ഉടന്‍ തുടങ്ങണം.ഒരു സ്ക്കൂളിന്നാകെ 5000രൂപ (പിന്നെയേ കിട്ടൂ…കിട്ടും..(???)).പഠനവീടുകള്‍ തുടങ്ങാന്‍ പി.ടി.എ.കേന്ദ്രങ്ങളില്‍ സന്ദര്‍ശനം. ഉത്ഘാടനം വേണം.പഞ്ചായത്ത് മെംബറെ ക്ഷണിക്കണം…വാര്‍ത്ത കൊടുക്കണം. ഇതിനൊക്കെ രണ്ടു ദിവസത്തെ ട്രെയിനിങ്ങ് ബി.ആര്‍ .സി.യില്‍. ഒന്‍പതാം തീയതി മന്തുരോഗനിവാരണ തീവ്രയത്ന പരിപാടി. 14നു മന്തു ഗുളിക വിതരണം. അസംബ്ലിയില്‍ വിശദാംശങ്ങള്‍ പറയണം. ഗുളിക കുട്ടികള്‍ക്ക് നല്‍കി കഴിപ്പിക്കണം. മാതൃകയായി മാഷ് കഴിച്ചു കാണിക്കണം. വെള്ളം കുടിക്കണം.പേടിച്ചോടിയ കുട്ടികളെ ആട്ടിപ്പിടിക്കണം…കരച്ചില്‍ നിര്‍ത്താന്‍ ആശ്വസിപ്പിക്കണം…സംഗതി പറഞ്ഞു ബോധ്യപ്പെടുത്തണം.പ്രത്യേകം തയ്യാറാക്കിയ സി.ഡി.കാണിച്ചു കൊടുക്കണം. കണ്ടു ബോധം കെട്ട കുട്ടികളെ ആശ്വസിപ്പിക്കണം (ബോധം കെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ…സി.ഡി.കണ്ടില്ലേ?!).

റോഡ് സുരക്ഷാ പരിശീലനം…സെമിനാര്‍ വേണം.പ്രതിജ്ഞവേണം…(ഞാന്‍ ഇനി മേലീല്‍ റോഡ് മുറിച്ചു കടക്കില്ല!). പോസ്റ്റര്‍ പ്രചാരണം (ഹെല്‍മെറ്റില്ലാതെ വണ്ടി ഓടിച്ചാല്‍ തല ഓം‌ലറ്റാകും!). പത്രക്കാരുടെ വക ‘വഴിക്കണ്ണ്’ പരിപാടികള്‍. അധ്യാപകര്‍ക്ക് മുഴുദിവസ പരിശീലനങ്ങള്‍.പത്രങ്ങളില്‍ വാര്‍ത്ത. എസ്.എസ്.എ യുമായി സഹകരിച്ച് സ്കൂള്‍ വികസനത്തിന്ന് വമ്പന്‍ സെമിനാറുകള്‍. പരിപാടികള്‍…വികസനരേഖകള്‍ (തെരഞ്ഞെടുത്ത സ്കൂളുകളില്‍). രണ്ടു ദിവസം സബ്​ജില്ലാ കലോത്സവം. രണ്ടുദിവസം കായികമേള. രണ്ടു ദിവസം വിദ്യാരംഗം മേള. സ്കൌട്ട് റാലി വെള്ളി, ശനി ഞായര്‍ 3 ദിവസം. അടുത്ത സ്ക്കൂളില്‍ വെച്ച് റോഡ് സുരക്ഷാ ഉപന്യാസ മത്സരം. രണ്ട് എ.ഇ.ഓ കോണ്‍ഫറന്‍‌സ്…ഇതിനൊക്കെ ഊഴമിട്ട് 2-3 പേര്‍ പോയേ പറ്റൂ. ഇതിനിടയ്ക്ക് മാതൃഭൂമീയുടെ 'സീഡ്' പദ്ധതി വിജയിപ്പിക്കാന്‍ വേണ്ട ശ്രമങ്ങള്‍.

പെരുന്നാളിന്ന് അരി വിതരണം ഉടനെ നടത്തണം. അരി കൊണ്ടുവരണം. രക്ഷിതാക്കളെ അറിയിക്കണം. കണക്ക് സൂക്ഷിക്കണം..വാങ്ങാത്തവരുടെ ലിസ്റ്റ് വേണം. മാസത്തിലൊരിക്കല്‍ സബ്​ജക്റ്റ് കൌണ്‍സില്‍ ചേരണം. ഒരു സ്റ്റാഫ് മീറ്റിങ്ങ് ഉണ്ടാവും. ലൈബ്രറി വിതരണം നടക്കണം. വിവിധ മത്സരങ്ങള്‍ക്ക് പ്രാക്ടീസ് കൊടുക്കണം. ശാസ്ത്രമേളക്ക് മേല്‍നോട്ടം വഹിക്കണം. 4-5 റ്റീച്ചര്‍മാരുള്ള സ്കൂളിലും 45-50 റ്റീച്ചര്‍മാരുള്ള സ്കൂളിലും ഇതൊക്കെ നടക്കണം. ഇതിനിടയ്ക്ക് രണ്ടാഘട്ട പുസ്തകങ്ങള്‍ വിതരണത്തിന്ന് വന്നു.'തെളിമ' വന്നു.പുസ്തകങ്ങള്‍ വിതരണം ചെയ്ത് ലിസ്റ്റ് തയ്യാറാക്കണം. ദൈനംദിനകൃത്യങ്ങള്‍ ഇതോടൊപ്പം നോക്കണം. ഹോംവക്ക്, നോട്ടുകള്‍, സി.ഇ.പ്രവര്‍ത്തനത്തിലെ ഘട്ടങ്ങള്‍, ക്ലാസ്​ടെസ്റ്റ്, ഉത്തരക്കടലാസ് പരിശോധന (ഒരു മാര്‍ക്ക് കുറഞ്ഞാല്‍ ലഹള ഉറപ്പ്), മാര്‍ക്ക് ലിസ്റ്റുകള്‍, ഗ്രേഡ് ലിസ്റ്റുകള്‍…. ഇതിനു പുറമേ ലീവുകള്‍. യു.പി, എല്‍.പി.ടീച്ചര്‍മാര്‍ക്ക് ഒരാഴ്ച്ച 24-26 പീരിയേഡ് വര്‍ക്ക് ഉണ്ട്. അതിനു പുറമെ ലിഷര്‍ ടയിംറ്റേബിളില്‍ ദിവസം ഒരു പീരിയേഡും കിട്ടും. അതായത് 30 പീരിയേഡ് ഫുള്‍. കുട്ടികള്‍ ഓടിക്കളിച്ച് കയ്യും കാലും കേടാക്കിയാല്‍ ആശുപത്രിയിലേക്ക് ഓടണം. രക്ഷിതാക്കളുടെ പരാതികള്‍ സ്വീകരിച്ച് പരിഹാരം കാണണം..................

........... ചുരുക്കുകയാണ്. മേല്‍പ്പറഞ്ഞ ഒന്നും ഒഴിവാക്കാനാവില്ല. സ്കൂളിന്റെ സല്‍പ്പേര് നിലനിര്‍ത്തിയില്ലെങ്കില്‍ അടുത്തവര്‍ഷം പോസ്റ്റ് പോകും. പരിശോധനകളില്‍ നാണം കെടും. ആരെന്തു തോന്നിയവാസം ചെയ്താലും അധ്യാപിക മറുത്ത് പറയരുത്. "എന്തൊക്കെയായാലും അതു നന്നായില്ല; നിങ്ങളൊരു മാഷല്ലേ?/ ടീച്ചറല്ലേ?" ഹോ! എന്തൊരു ബഹുമാനം! അതേയതേ, റ്റീച്ചര്‍മാര്‍ക്കെന്താ പണി?

വാല്‍കഷണം:

ബ്രോക്കര്‍: "എന്താഹേ, സര്‍ക്കാര്‍ ജോലിയുള്ള പെണ്ണ് വേണമെന്ന് പറഞ്ഞിട്ട് ഇപ്പോളൊരു മനംമാറ്റം?"
പയ്യന്‍: "പെണ്ണ് ടീച്ചറാണെന്നു പറഞ്ഞില്ലല്ലോ! മറ്റു സര്‍ക്കാര്‍ ജോലിക്കാര്‍ ഞായറാഴ്ചയെങ്കിലും വീട്ടില്‍ കാണും, ഇപ്പോഴത്തെ ടീച്ചര്‍മാര്‍........."


Read More | തുടര്‍ന്നു വായിക്കുക

ക്രിസ്​മസ് ട്രീയും, വൈദ്യുത വിളക്കുകളും

>> Friday, December 25, 2009

ഇന്ന് ക്രിസ്മസ്. എല്ലാവരും പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയുമൊക്കെയൊരുക്കി ആഘോഷങ്ങളുടെ പാരമ്യത്തിലായിരിക്കും. എന്താണ്‌ ക്രിസ്മസ്‌ ട്രീ ലൈറ്റുകളുടെ ചരിത്രം? ചരിത്രത്തേക്കുറിച്ച്‌ തന്നെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉയര്‍ന്നേക്കാം.... എങ്കിലും മുന്പൊരിക്കല്‍ ഏതോ ഒരു പുസ്തകത്തില്‍ വായിച്ച ഇതേപ്പറ്റിയുള്ള ഒരോര്‍മ്മ നമുക്കിവിടെ പങ്കുവെക്കാം.....

വളരെ പണ്ട്‌ മുതലേ, എന്നു വെച്ചാല്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പേ, പുതുവര്‍ഷവുമായി ബന്ധപ്പെട്ട്‌ വീടുകള്‍ അലങ്കരിക്കുന്ന ഒരു പതിവ്‌ ഏഷ്യയിലും യൂറോപ്പിലുമൊക്കെ നിലനിന്നിരുന്നു. ചൈനക്കാരും ഹീബ്രുകളും ഈജിപ്ഷ്യരുമെല്ലാം വീടുകളില്‍ ദേവപ്രീതിക്കായി പൂക്കള്‍ കൊണ്ടുള്ള തോരണങ്ങള്‍ ചാര്‍ത്തി പ്രാര്‍ത്ഥന നടത്തിപ്പോന്നു. പുതുവര്‍ഷത്തില്‍ തങ്ങളുടെ വീട്ടില്‍ ചെകുത്താന്റെ ശല്യം ഉണ്ടാകാതിരിക്കാന്‍ കൂടിയായിരുന്നു ഇത്‌. പിന്നീട്‌ ഇവരില്‍ ഭൂരിഭാഗവും ക്രിസ്തുമതം സ്വീകരിച്ചപ്പോഴും ഈ ആചാരങ്ങള്‍ കൈവിട്ടില്ല. ക്രിസ്മസും പുതുവത്സരവും അടുത്തടുത്ത്‌ വരുന്ന സാഹചര്യത്തില്‍ ഈ അലങ്കരണം ബൃഹത്തായി മാറി. പുല്‍ക്കൂടിനൊപ്പം അവര്‍ വീടുകള്‍ മുഴുവന്‍ മരങ്ങളും മരച്ചില്ലകളും കൊണ്ട്‌ അലങ്കരിക്കാന്‍ തുടങ്ങി. ക്രമേണ ഇത്‌ ക്രിസ്തുമതത്തിന്റെ ഭാഗമായ ഒരു ആചാരമായി മാറി.

പടിഞ്ഞാറന്‍ ജര്‍മ്മനിയിലാണത്രെ ആധുനിക രീതിയിലുള്ള ക്രിസ്മസ്‌ ട്രീകള്‍ ഒരുക്കിയത്‌. ആദമിന്റെയും ഹവ്വയുടേയും കഥകള്‍ അനുസ്മരിക്കുന്നതിനായി ഏതന്‍ തോട്ടത്തിന്റെ മാതൃകയില്‍ ആയിരുന്നു ആധുനിക ക്രിസ്മസ്‌ ട്രീകള്‍ ഒരുങ്ങിയത്‌. മരച്ചില്ലകളില്‍ ആപ്പിളുകള്‍ തൂക്കി അവര്‍ ഈ മാതൃക അതേപടി അനുകരിക്കാന്‍ ശ്രമിച്ചു.കൂടാതെ യേശുവിന്റെ സാന്നിധ്യമറിയിക്കാന്‍ മെഴുകുതിരികളും കത്തിച്ചുവെച്ചിരുന്നു. എല്ലാവര്‍ഷവും ഡിസംബര്‍ 24 നു തന്നെയായിരുന്നു ഈ അലങ്കരണ പരിപാടികള്‍...

പതിനെട്ടാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ മുഴുവന്‍ ഈ ആചാരത്തിന്‌ പ്രചാരം സിദ്ധിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇംഗ്ളണ്ടിലും ക്രിസ്മസ്‌ ട്രീകള്‍ വ്യാപിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ക്രിസ്മസ്‌ ട്രീകളില്‍ മെഴുകുതിരികള്‍ കത്തിച്ചുപോന്നു. 1917 ല്‍ ന്യൂയോര്‍ക്കില്‍ ഒരു തീപിടുത്തമുണ്ടായി. ക്രിസ്മസ്‌ ട്രീയിലെ മെഴുകുതിരിയില്‍ നിന്നും പടര്‍ന്ന്‌ പിടിച്ച തീ ഒട്ടേറെ നാശനഷ്ടം വരുത്തി.

ഈ അപകടം നേരില്‍ക്കണ്ട ആല്‍ബര്‍ട്ട്‌ സഡക്ക്‌ എന്ന ബാലന്‌ ഈ സംഭവം ഏറെ മാനസിക്‌ വിഷമമുണ്ടാക്കി. സ്പെയിന്‍ കാരായിരുന്ന സഡക്കായുടെ കുടുംബം പാവയില്‍ നിര്‍മ്മിച്ച പക്ഷികളെ ഒരു കൂട്ടില്‍ ഇട്ട്‌ വൈദ്യുതി ബള്‍ബുകള്‍ കൊണ്ട്‌ അലങ്കരിച്ച്‌ വില്‍പന നടത്തിയാണ്‌ ജീവിച്ചിരുന്നത്‌.അപകടത്തെക്കുറിച്ചോര്‍ത്ത്‌ ഏറെ ദുഃഖിതനായിരുന്ന സഡക്കായുടെ മനസ്സില്‍ പെട്ടന്നൊരു ബുദ്ധി തെളിഞ്ഞു. " എന്തുകൊണ്ട്‌ ക്രിസ്മസ്‌ ട്രീയില്‍ മെഴുകുതിരിക്ക്‌ പകരം വൈദ്യുതിലൈറ്റുകള്‍ ഉപയോഗിച്ച്‌ കൂടാ ? " തന്റെ ചിന്ത അവന്‍ മാതാപിതാക്കളുമായി പങ്കുവെച്ചു. അവര്‍ക്ക്‌ ആ ആശയം ഏറെ ഇഷ്ടപ്പെട്ടു. കുറച്ച്‌ ബള്‍ബുകള്‍ ഉപയോഗിച്ച്‌ അവര്‍ ക്രിസ്മസ്‌ ട്രീ ലൈറ്റുകള്‍ ഉണ്ടാക്കി. ആദ്യ വര്‍ഷം നൂറില്‍ താഴെ ബള്‍ബുകളേ വിറ്റുപോയുള്ളു. എങ്കിലും ഈ പുതിയ ക്രിസ്മസ്‌ ട്രീ തൊട്ടടുത്ത വര്‍ഷങ്ങളില്‍ വലിയ വിറ്റുവരവ്‌ നടത്തി.പ്രായ പൂര്‍ത്തിയായ സഡക്കാ ക്രിസ്മസ്‌ ട്രീ നിര്‍മ്മിക്കുന്നതിന്‌ വേണ്ടി മാത്രം ഒരു കമ്പനി തുറന്നു. തുടര്‍ന്ന്‌ ഈ സംരംഭം വ്യാപിക്കുകയായിരുന്നു. കടലും കടന്ന്‌..... മനസ്സുകളില്‍ സ്ഥാനം നേടി.......


Read More | തുടര്‍ന്നു വായിക്കുക

A MERRY X'MAS TO ALL

>> Thursday, December 24, 2009

എല്ലാവര്‍ക്കും ഹൃദ്യമായ ക്രിസ്​മസ് ആശംസകള്‍. ഇന്ന് ക്രിസ്​മസ് ഈവ്! നാളത്തെ ക്രിസ്​മസ് ദിനത്തില്‍ മാത്​സ് ബ്ലോഗിന്റെ സ്പെഷ്യല്‍ ക്രിസ്​മസ് ആശംസ ലഭിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ കോഴിക്കോട് നിന്നും എന്‍.എം.വിജയന്‍ സാര്‍ അയച്ചുതന്ന ഈ പ്രശ്നത്തിനു ക്രിസ്​മസ് ദിനം അവസാനിക്കുന്നതിനു മുന്‍പ് തന്നെ പരിഹാരം കമന്റു ചെയ്യ്. എളുപ്പമുള്ള പ്രശ്നമാണ്. ഇനി പ്രശ്നത്തിലേക്ക്........ഇന്നത്തെ പോസ്റ്റിന്റെ ഹെഡിംഗ് ശ്രദ്ധിച്ചോ..? A MERRY X'MAS TO ALL. അഞ്ചു വാക്കുകള്‍, പത്ത് വ്യത്യസ്ത അക്ഷരങ്ങള്‍.ഓരോ അക്ഷരത്തിനും 0 മുതല്‍ 9 വരേയുള്ള വ്യത്യസ്ത അക്കങ്ങള്‍ വിലയായി നല്‍കാം. ഓരോ വാക്കിന്റേയും അക്കങ്ങളുടെ തുക ഒരു പൂര്‍ണ്ണവര്‍ഗ്ഗമായിരിക്കണം.കൂടാതെ, ഓരോ വാക്കിനേയും സൂചിപ്പിക്കുന്ന സംഖ്യയും ഒരു പൂര്‍ണ്ണവര്‍ഗ്ഗമായിരിക്കണം. മനസ്സിലായില്ലേ? എങ്കിലിതാ ഇംഗ്ലീഷില്‍.

You can see a message with 5 words and 10 different alphabets as our heading,"A MERRY X'MAS TO ALL".Three conditions must satisfy
1) Each alphabet must have distinct digits ,(0,1,2.....9)
2) The total of digits of each word must be a perfect square
3) The integer represents each word also must be a perfect square.

ഉത്തരം കിട്ടിയാലുടനെ കമന്റു ചെയ്തോളൂ.....ആദ്യം ശരിയുത്തരം കമന്റുചെയ്യുന്ന വ്യക്തിയാണ് ഈ വര്‍ഷത്തെ മാത്​സ് ബ്ലോഗിന്റെ ക്രിസ്​മസ് ഫ്രണ്ട്. എന്താ, ഒരു കൈ നോക്കുന്നോ?


Read More | തുടര്‍ന്നു വായിക്കുക

മറമാടപ്പെടുന്ന പ്രഹേളികകള്‍.

>> Tuesday, December 22, 2009

നമ്മുടെ ബ്ലോഗില്‍ ഓരോ പോസ്റ്റിന്റേയും കമന്റുകളില്‍ ഇപ്പോള്‍ പസിലുകളുടെ പെരുമഴയാണ്. വിജയന്‍, ജോണ്‍, ഫിലിപ്പ്, ഉമേഷ്, അസീസ്, മുരളി,ഗീത,ജയരാജന്‍,....എന്നുവേണ്ടാ, പുലികലുടെ ഒരു നീണ്ട നിര കൊണ്ടും കൊടുത്തും തകര്‍ക്കുകയാണ്. ​എന്നാല്‍, ഉമേഷ് പറഞ്ഞതുപോലെ, പല പസിലുകളും കമന്റുകള്‍ക്കിടയില്‍ വേണ്ടത്ര ശ്രദ്ധ കിട്ടാതെ മറമാടപ്പെടുകയാണെന്നത് ഒരു ദു:ഖസത്യം തന്നെയാണ്. അതുകൊണ്ടു തന്നെ, വിശേഷപ്പെട്ട പസിലുകള്‍ പോസ്റ്റുകളായിത്തന്നെ വരേണ്ടതല്ലേ? കമന്റുകളിലൂടെ അവതരിപ്പിക്കുന്നതിനു പകരം, അവ, (കഴിയുമെങ്കില്‍ ഭംഗിയായി ടൈപ്പ് ചെയ്ത്) നമ്മുടെ മെയിലിലേക്ക് അയക്കാവുന്നതല്ലേയുള്ളൂ? ദാ, ഖത്തറില്‍ നിന്നും, അസീസ് മാഷ് ചെയ്തതുപോലെ.....



ഒരു 8x8സമചതുരം ഇടതുവശത്തെ ചിത്രത്തിലേതു പോലെ മുറിച്ച്, വീണ്ടും ചേര്‍ത്തുവെച്ചത് വലതുവശത്തേതു പോലെയാണ്. ആദ്യ ചിത്രത്തില്‍ നിന്ന് പരപ്പളവ് = 8*8 = 64.
രണ്ടാം ചിത്രത്തിലെ പരപ്പളവ് = 13*5 = 65! ഇതെങ്ങിനെ സംഭവിച്ചു?

ഇംഗ്ലീഷില്‍,
Divide an 8x8 square into 4 pieces as shown in the left figure . Then rearrange the four pieces again as in the right figure. The area of first figure is 64 (8*8) units and area of the second figure is 65 units (13*5) . Why?
നിങ്ങളുടെ ഉത്തരത്തിനായി കാത്തിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

SSLC: 100 മേനിയുടെ പിന്നാമ്പുറങ്ങള്‍..!

>> Sunday, December 20, 2009


രണ്ടു മൂന്നു ഞായറാഴ്ചകളായി തീ പാറുമെന്ന് പ്രതീക്ഷിച്ചു പ്രസിദ്ധീകരിച്ച സംവാദ വിഷയങ്ങള്‍ക്ക് വേണ്ടത്ര പ്രതികരണങ്ങളൊന്നും കണ്ടില്ല. വായനക്കാരില്‍ ഒരു ശതമാനമെങ്കിലും കമന്റു ചെയ്തിരുന്നെങ്കില്‍തന്നെ 15 ഓളം കമന്റുകളെങ്കിലും കാണേണ്ടതായിരുന്നു. സാരമില്ല, ആ കുറവ്, ഈ ആഴ്ച നികത്തിയാല്‍ മതി. കണ്ണൂര്‍ ഡയറ്റിലെ ലക്ചററായ ടി.വി. കൃഷ്ണന്‍ സാറിന്റെ വാക്കുകളില്‍ നിന്നാകട്ടെ തുടക്കം.

"കോഴിക്കോട് ഒരു സ്കൂളില്‍ പത്താം ക്ലാസ്സിലെ കുട്ടികളെ കൌണ്‍സലിങ്ങ് ചെയ്യാന്‍ ചെന്ന സന്ദര്‍ഭം ഓര്‍ക്കുന്നു. കുട്ടികളെക്കുറിച്ച് അധ്യാപകര്‍ക്ക് നിറയെ പരാതിയാണ്. "വര്‍ക്കുകള്‍ " പൂര്‍ത്തിയാക്കി "റെക്കോഡുകള്‍ "കൃത്യ സമയത്ത് "സബ്മിറ്റ്" ചെയ്യുന്നില്ലെന്നായിരുന്നു പരാതികളില്‍ പ്രധാനം. കുട്ടികളോട് സംസാരിച്ചപ്പോള്‍ അധ്യാപകരെക്കുറിച്ച് അവര്‍ക്കും ചിലത് പറയാനുണ്ടായിരുന്നു. അതിലൊന്ന് ഇങ്ങനെ :

സ്കൂളില്‍ ഒരു മുറി നിറയെ കളിയുപകരണങ്ങളുണ്ട്. പക്ഷെ, അവ ഒന്നു തൊടാന്‍ പോലും അധ്യാപകര്‍ അനുവദിക്കാറില്ല. കായികവിനോദങ്ങള്‍, പൂര്‍ണ്ണ ആരോഗ്യത്തിനും ഗുണപരമായ സ്വഭാവരൂപീകരണത്തിനും 'സ്ട്രെസ് 'ലഘൂകരിക്കാനും കുട്ടിക്ക് ഏറ്റവും അത്യാവശ്യമാമെന്ന കാര്യം അധ്യാപകര്‍ സൌകര്യപൂര്‍വ്വം മറക്കുന്നു."

ഇത്, രണ്ടാഴ്ചമുന്‍പ് ദേശാഭിമാനി ദിനപ്പത്രത്തിന്റെ കിളിവാതില്‍ എന്ന സപ്ലിമെന്റില്‍ അച്ചടിച്ചു വന്നവയാണ്. അധ്യാപകര്‍ക്ക് ആത്മ വിമര്‍ശനം നടത്താന്‍ പ്രേരിപ്പിക്കുന്ന ഈ വരികള്‍ ബ്ലോഗിന്റെ ഞായറാഴ്ച സംവാദത്തില്‍ ഉള്‍പ്പെടുത്താന്‍ അന്നേ ആലോചിച്ചതാണ്. ഇതിനോട് ചേര്‍ത്തു വായിക്കാന്‍ ഉതകുന്ന മറ്റൊരു ഗൌരവതരമായ പ്രശ്നം ഇന്നലെ എറണാകുളം ജില്ലയില്‍ നിന്നും, ഒരു അധ്യാപകന്‍ മെയില്‍ ചെയ്തു തന്നിരിക്കുന്നു. മെയിലിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്.........

എസ്. എസ്. എല്‍.സി. വിജയശതമാനം 100 ആക്കാനുള്ള തത്രപ്പാടില്‍ നാം മറന്നുപോകുന്ന ഒരുപാട് കാര്യങ്ങളില്ലേ? മോഡല്‍ പരീക്ഷ വരെ, കൃത്യമായ ഇടവേളകളില്‍ പഠിപ്പിച്ചു തീര്‍ക്കേണ്ട പാഠഭാഗങ്ങള്‍ ഒക്ടോബറില്‍ തന്നെ തീര്‍ത്ത് റിവിഷനുകളുടെ മാലപ്പടക്കങ്ങള്‍ക്കു തീ കൊളുത്തുന്നത് സഹിക്കാം. സംസ്ഥാനത്തെ ഒരു ജില്ലയില്‍ രണ്ടിലധികം സ്കൂളുകളില്‍ എട്ടിലും ഒന്‍പതിലുംപഠിപ്പിക്കുന്നത് പത്താം ക്ലാസ്സിലെ പാഠഭാഗങ്ങളാണെന്ന, ഞെട്ടിക്കുന്ന സത്യം വിളിച്ചു പറഞ്ഞത് അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. മൂന്നു വര്‍ഷം തുടര്‍ച്ചയായി പത്തിലെ പാഠങ്ങള്‍ പഠിപ്പിച്ചാല്‍ എല്ലാവരേയും എസ്.എസ്.എല്‍.സി ജയിപ്പിക്കാന്‍ കഴിയുമത്രെ! എന്നിട്ടും ജയിക്കുമെന്നുറപ്പില്ലാത്തവരെ, ഒന്‍പതില്‍ തോല്‍പ്പിച്ച് നിര്‍ബന്ധ ടി.സി. നല്‍കി പറഞ്ഞു വിടുന്നു. നൂറുമേനി വിജയത്തിന്റെ പൊങ്ങച്ചക്കസര്‍ത്തുകള്‍ക്കിടയില്‍, ആരാലും ശ്രദ്ധിക്കാതെ പോകുന്നത്, ഇത്തരം സ്കൂളുകളുടെ ദുര്‍ഗന്ധപൂരിത പിന്നാമ്പുറങ്ങളാണ്. ശ്രദ്ധ മുഴുവന്‍ ഏറ്റവും പിന്നോക്കക്കാരിലേക്ക് ചുരുങ്ങുമ്പോള്‍, മിടുക്കന്മാര്‍ക്ക് അവരര്‍ഹിക്കുന്ന അധിക വിഭവങ്ങള്‍ നല്‍കാന്‍ കഴിയുന്നുണ്ടെന്ന് ആര്‍ക്കെങ്കിലും നെഞ്ചത്തു കൈവെച്ച് പറയാന്‍ കഴിയുമോ? ഈ വര്‍ഷത്തെ ഗണിത ഒളിമ്പ്യാഡില്‍ ഒന്നാം ഘട്ട വിജയികളായ മിടുക്കന്‍/മിടുക്കിമാരുടെ സ്കൂളുകളില്‍, പൊതുവിദ്യാലയങ്ങള്‍ ഒന്നു പോലുമില്ലെന്ന നഗ്നസത്യം ഇതിനോട് ചേര്‍ത്തുവെച്ച് വായിക്കേണ്ടതല്ലേ?

ചോദ്യങ്ങള്‍ മുഴുവന്‍ നമ്മോടാണ്. ഇനിയും മൌനം വെടിഞ്ഞ് പ്രതികരിക്കെന്റെ മാഷേ/ടീച്ചറേ...(കൂട്ടത്തില്‍ മറ്റുള്ളവര്‍ക്കും എരിതീയില്‍ എണ്ണപകരാം..! പ്രതികരിക്കാം... പ്രീതീകരിക്കാം... എവിടെ സത്യാന്വേഷി, വിജയന്‍ കടവത്ത്, ചിത്രകാരന്‍, ക്യാപ്റ്റന്‍, വല്യമ്മായി, തറവാടി, കാല്‍വിന്‍, ഹാഫ് കള്ളന്‍, വിജയകുമാര്‍,......ആദിയായവര്‍?)


Read More | തുടര്‍ന്നു വായിക്കുക

1000 രൂപയ്ക്ക് 1000 മൃഗങ്ങളെ വാങ്ങാന്‍ കഴിയുമോ?

>> Thursday, December 17, 2009


എറണാകുളം നഗരത്തിന്റെ തിരക്കില്‍ വാഹനങ്ങള്‍ക്കിടയിലൂടെ ഒരു വിധത്തില്‍ ബൈക്കില്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കവേയാണ് അവന്റെ കോള്‍ വന്നത്. നിര്‍ത്താതെയുള്ള മൊബൈല്‍നാദം അറിയാതെ റോഡിന്റെ ഇടതു വശത്തേക്ക് തിരിക്കാന്‍ ബൈക്ക് ഹാന്‍റിലിനെ പ്രേരിപ്പിച്ചു. ഫോണിന്‍റെ പച്ചബട്ടണില്‍ വിരലമര്‍ത്തി. മലബാറിന്‍റെ ചുവയുള്ള മലയാളത്തില്‍ അവന്‍ പരാതിയുടെ കെട്ടഴിച്ചു. നമ്മുടെ ബ്ലോഗിലൂടെ ഒരു ചോദ്യം ചോദിച്ചിട്ട് ആരും മറുപടി കൊടുത്തില്ലായെന്നത്രേ. എന്തോ, എന്റെയോ ഞങ്ങളുടെ ടീമംഗങ്ങളുടേയോ ശ്രദ്ധയില്‍ അത് പെട്ടിരുന്നില്ലായെന്ന് തോന്നുന്നു. സോറി, കുട്ടാ. അഭിനന്ദനത്തോടെ അവനെ ആശ്വസിപ്പിച്ചു കൊണ്ട് പോക്കറ്റിലെ ഒരു കടലാസില്‍ ചോദ്യം ഞാന്‍ കുത്തിക്കുറിച്ചെടുത്തു. അവനോടേതോ സുഹൃത്തുക്കള്‍ ചോദിച്ച ചോദ്യമാണത്രേ അത്. ഉടനെ ഉത്തരം കിട്ടുമെന്ന വിശ്വാസത്തോടെയാണ് അക്ഷരത്തെറ്റോടെയാണെങ്കിലും മലയാളത്തില്‍ ഈ ചോദ്യം ചോദിച്ചത്. കുറേ ദിവസം കാത്തെങ്കിലും നിരാശയായിരുന്നു ഫലം. എങ്കില്‍പ്പിന്നെ നേരിട്ട് ചോദിച്ചിട്ടാകട്ടെ കാര്യം എന്ന് കരുതിയാണ് ഫോണ്‍ നമ്പര്‍ തപ്പിയെടുത്തുള്ള ഈ വിളി. ക്ലാസില്‍ ഈ ബ്ലോഗ് പരിചയപ്പെടുത്തിക്കൊടുത്ത അവന്‍റെ അഞ്ജലി ടീച്ചര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ചോദ്യം ഞാന്‍ ആവര്‍ത്തിക്കുന്നു.

ഒരാളുടെ കയ്യില്‍ ആയിരം രൂപയുണ്ട്. അയാള്‍ക്ക് ആയിരം മൃഗങ്ങളെ വാങ്ങണം. ആട്, ആന, കുതിര എന്നീ മൃഗങ്ങളെയാണ് ആവശ്യം. ഒരു ആടിന്‍റെ വില 50 പൈസ, ആനയുടെ വില 50 രൂപ, കുതിരയുടെ വില 10 രൂപ. ഏതെല്ലാം ക്രമത്തില്‍ വാങ്ങിയാല്‍ പ്രശ്നം നിര്‍ദ്ധാരണം ചെയ്യാം. ഈ പ്രശ്നത്തിന് എത്ര രീതിയില്‍ ഉത്തരം കണ്ടെത്താം?

കുറച്ചു നേരം ആലോചിച്ചപ്പോള്‍ത്തന്നെ എനിക്ക് ഒരു ഉത്തരം കിട്ടി. പക്ഷെ ഇവിടെ നമുക്ക് ഒരു ഉത്തരം മാത്രമല്ലല്ലോ ലഭിക്കുക. ഒന്ന് കുത്തിയിരുന്നാല്‍ ഒട്ടേറെ ഉത്തരങ്ങള്‍ കിട്ടിയേക്കാം. അങ്ങനെ ഏറ്റവും കൂടുതല്‍ ഉത്തരങ്ങള്‍ ആരാണ് പോസ്റ്റു ചെയ്യുന്നതെന്നും നോക്കാം.

പക്ഷെ ഇതു പോലുള്ള പ്രശ്നങ്ങള്‍ക്ക് എങ്ങനെ ഉത്തരം കണ്ടെത്താനാകും എന്നതിനാണ് നമ്മുടെ ഗണിതബ്ലോഗ് പ്രാധാന്യം കൊടുക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ക്ക് സാധ്യമായ എല്ലാ വിലകളും കണ്ടെത്താന്‍ കഴിയുന്ന ആ മാര്‍ഗമാണ് നിസ്സാരമെന്നു തോന്നാവുന്ന ഈ പ്രശ്നത്തോടൊപ്പം നാം തിരയുന്നത്. ഒപ്പം സമാനരീതിയിലുള്ള ചോദ്യങ്ങളും ചര്‍ച്ചാ വിഷയങ്ങളാക്കാം.


Read More | തുടര്‍ന്നു വായിക്കുക

HP Laserjet p1008

>> Tuesday, December 15, 2009

ഐ.ടി.@സ്കൂളുമായി ബന്ധപ്പെട്ട് ഈ വര്‍ഷം നടന്ന ഏറ്റവും മികച്ച പ്രവര്‍ത്തനം ഏതെന്നു ചോദിച്ചാല്‍, നിസ്സംശയം പറയാവുന്ന ഒന്നാണ് മലപ്പുറം ടീമിന്റെ എഡ്യൂസോഫ്റ്റ്, സോഫ്റ്റ്മാത്​സ് പാക്കേജുകള്‍. നമ്മുടെ ബ്ലോഗ് ടീമംഗം കൂടിയായ പാലക്കാട്ടെ മുരളീകൃഷ്ണന്‍ സാറിന്റെ കൂടി നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നാം നേരത്തേ ഒരുപാട് പരാമര്‍ശിച്ചിട്ടുള്ളത് ഓര്‍ക്കുമല്ലോ? ഇവയുടെയൊക്കെ നേതൃത്വം വഹിച്ചിരുന്ന രണ്ടു പേര്‍ ഇനി ഇടയ്ക്കിടെ നമ്മെ സഹായിക്കാനെത്താമെന്ന് ഉറപ്പുതന്നിരുന്നു- ശ്രീ. ഹസൈനാര്‍ മങ്കടയും, ഹക്കീം മാഷും. തങ്ങളുടെ സ്കൂളിലുള്ള HP Laserjet p1008 എന്ന പ്രിന്റര്‍ സ്കൂള്‍ ഗ്നൂ ലിനക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിക്കാരുടെ എണ്ണം കൂടിയപ്പോഴാണ്, കഴിഞ്ഞയാഴ്ച ശ്രീ. ഹസൈനാര്‍ മങ്കടയുമായി ബന്ധപ്പെട്ടത്. രണ്ടു ദിവസത്തിനകം തന്നെ അദ്ദേഹം പരിഹാരമയച്ചുതന്നു. ഇതാ, പരിഹാരത്തിലേക്ക്...


Read More | തുടര്‍ന്നു വായിക്കുക

മേളയുടെ മേളം!

>> Sunday, December 13, 2009


ഇക്കഴിഞ്ഞ ദിവസം, ഒരു റവന്യൂജില്ലാ ഗണിതമേളയില്‍ വിധികര്‍ത്താവാകാന്‍ ഭാഗ്യമോ നിര്‍ഭാഗ്യമോ ലഭിച്ച ഒരു ഗണിതാധ്യാപകന്‍ തന്റെ അനുഭവം ബ്ലോഗിന്റെ വായനക്കാര്‍ക്കായി പങ്കുവെയ്ക്കുകയാണിവിടെ. ഉയര്‍ന്ന ക്ലാസ്സുകളിലെ ഗണിത സമസ്യകളും മറ്റും, തത്തയെ പഠിപ്പിക്കും പോലെ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയും, ആവര്‍ത്തനവിരസങ്ങളായ പഴഞ്ചന്‍ അധ്യാപനമുറകള്‍ യാതൊരുളുപ്പുമില്ലാതെ പൊടിതട്ടിയെടുത്ത് പുത്തനാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരെയാണ് അദ്ദേഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. നിങ്ങള്‍ക്ക് അദ്ദേഹത്തോട് യോജിക്കുകയോ വിയോജിക്കുകയോ ആകാം. ഒരു ഞായറാഴ്ച സംവാദത്തിനുള്ള വകുപ്പ് ഈ വിഷയത്തിലുണ്ടെന്നുള്ള പ്രതീക്ഷയില്‍ ഇത് പ്രസിദ്ധീകരിക്കുന്നു. വായിക്കുക. പ്രതികരിക്കുക. പ്രതികരണത്തില്‍, മേളകള്‍ പിന്നെ എങ്ങിനെയായിരിക്കണമെന്നുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിയിക്കുമല്ലോ.

രംഗം 1
നമ്പര്‍ ചാര്‍ട്ട് വിഭാഗത്തിലെ ഓണ്‍ ദി സ്പോട്ട് മത്സരശേഷമുള്ള വിധി നിര്‍ണ്ണയം
"ഗുഡ് ആഫ്റ്റര്‍ നൂണ്‍ ജഡ്ജസ്. ഇന്ന് ഞാനിവിടെ അവതരിപ്പിക്കുന്ന ചാര്‍ട്ട് 'മള്‍ട്ടിഗ്രേഡ് പ്രൈം നമ്പേഴ്സ്' എന്നതാണ്. പ്രൈം നമ്പറുകളില്‍ നിന്നും പെര്‍ഫക്ട് നമ്പറുകള്‍ കണ്ടുപിടിക്കുന്നതിനുള്ള ......."
"ശരി മോളേ, എന്താണീ പ്രൈം നമ്പര്‍ ?"
മാത്​സ് മിസ്സ് കാണാതെ പഠിപ്പിച്ചുവിട്ട ഡയലോഗുകളുടെ ഒഴുക്ക് തടസ്സപ്പെടുത്തിയ വിധികര്‍ത്താവിനോടുള്ള ഈര്‍ഷ്യയും അപ്രതീക്ഷിത ചോദ്യത്തിനുത്തരം നല്‍കാനാകാഞ്ഞതിലുള്ള വിഷമവും നിഴലിച്ച മുഖവുമായി ആ എട്ടാം ക്ലാസ്സുകാരി നിമിഷങ്ങളോളം മൌനിയായി. വീണ്ടും മുഖത്ത് പ്രസന്നഭാവം വരുത്തി തുടര്‍ന്നു.
"ഗുഡ് ആഫ്റ്റര്‍ നൂണ്‍ ജഡ്ജസ്. ഇന്ന് ഞാനിവിടെ അവതരിപ്പിക്കുന്ന ചാര്‍ട്ട് 'മള്‍ട്ടിഗ്രേഡ് പ്രൈം നമ്പേഴ്സ്' ....."
"ഒരു പ്രൈം നമ്പര്‍ പറയൂ മോളേ.."
ഇത്തവണ കുട്ടി കരച്ചിലിന്റെ വക്കോളമെത്തി. അഭാജ്യസംഖ്യകളില്‍ നിന്നും പെര്‍ഫക്ട് നമ്പറുകള്‍ കണ്ടെത്തുന്നതിനുള്ള വഴികളടങ്ങിയ മനോഹരങ്ങളായ മൂന്നു ചാര്‍ട്ടുകള്‍ അവളുടെ കൈകളിലിരുന്നു വിറച്ചു.
രംഗം പന്തികേടാകുമെന്നു തിരിച്ചറിഞ്ഞ വിധികര്‍ത്താക്കള്‍ തന്മയത്വത്തോടെ ചാര്‍ട്ടിന്റെ ഭംഗിയെ വാഴ്ത്തി ഒരു വിധം അവളെ പറഞ്ഞയച്ചു.
രംഗം 2
ഹൈസ്കൂള്‍ വിഭാഗം ആധ്യാപകര്‍ക്കുള്ള ടീച്ചിംഗ് എയിഡ് വിഭാഗത്തിലെ ഓണ്‍ ദി സ്പോട്ട് മത്സരശേഷമുള്ള വിധി നിര്‍ണ്ണയം
"ഗുഡ് ആഫ്റ്റര്‍ നൂണ്‍ ജഡ്ജസ്. ഇന്ന് ഗണിതപഠനം വളരെ വിരസവും യാന്ത്രികവുമായിരിക്കുകയാണല്ലോ? ഇതു പരിഹരിക്കാനായി, ഹൈസ്കൂള്‍ ക്ലാസ്സുകളിലെ ജ്യാമിതിയിലെ ഏതാണ്ട് ഇരുപതോളം സിദ്ധാന്തങ്ങള്‍ പ്രവര്‍ത്തനോന്മുഖമായി പഠിപ്പിക്കാനുതകുന്ന ഒരു നവീന ടീച്ചിംഗ് എയിഡാണ് ഈ ജിയോബോര്‍ഡില്‍ ഞാന്‍ ഉണ്ടാക്കിയിരിക്കുന്നത്......." തുടര്‍ന്ന്, ഈ 'നവീന' എയ്ഡുപയോഗിച്ച് എങ്ങിനെ ഇരുപതോളം സിദ്ധാന്തങ്ങള്‍ പ്രവര്‍ത്തനോന്മുഖമായി പഠിപ്പിച്ചെടുക്കാമെന്നുള്ള നോണ്‍സ്റ്റോപ്പ് വിവരണങ്ങളും. ആകെ നാലുപേര്‍ മാത്രം പങ്കെടുത്ത മത്സരത്തില്‍ ഇതേ നവീന ഐറ്റവുമായിത്തന്നെ മറ്റൊരാള്‍ കൂടി അക്ഷമയായി വിധികര്‍ത്താക്കളേയും കാത്തിരിക്കുന്നുണ്ടായിരുന്നു!
വിധിനിര്‍ണ്ണയം അവസാനിപ്പിച്ച് പുറത്തിറങ്ങും വഴി , സഹവിധികര്‍ത്താക്കളിലൊരാളും, ഏറെ പരിചയസമ്പന്നനുമായ റിട്ടയേഡ് അധ്യാപകന്റെ കമന്റ്. "കഴിഞ്ഞ 18 വര്‍ഷമായി, ഈ 'നവീന' ഐറ്റമില്ലാത്ത ഒരു മേളയും ഞാന്‍ കണ്ടിട്ടില്ല!"
രംഗം 3
വിധി നിര്‍ണ്ണയങ്ങള്‍ക്കു ശേഷം, സംഘാടകര്‍ കവറിലാക്കിത്തന്ന പ്രതിഫലവും പേറി വീട്ടില്‍ പോകാന്‍ ബസ് കാത്തു നില്‍ക്കുന്നു.
ഇതിനോടകം റിസല്‍റ്റുകള്‍ പ്രഖ്യാപിച്ചിരിക്കണം. അത്രയൊന്നും പ്രസന്നമല്ലാത്ത മുഖഭാവത്തോടെ, ഒരു കുട്ടിയുടെ കൈയും പിടിച്ച് ഒരു ടീച്ചര്‍ തിരയ്കിട്ട് സ്റ്റോപ്പിലേക്ക്. സ്റ്റോപ്പില്‍ വിധികര്‍ത്താക്കളിലൊരാളെ കണ്ടതും, ദഹിപ്പിക്കുന്ന ഒരു നോട്ടം. "നിന്റെയൊക്കെ ഒരു ജഡ്ജ്മെന്റ്, ശരിയാക്കിത്തരാമെടാ..." എന്ന മട്ടില്‍.
ആദ്യം വന്ന ബസ്സിലേക്ക് കുട്ടിയേയും വലിച്ചു കയറുന്നതിനിടയില്‍ വ്യക്തമായി കണ്ടൂ, തോളിലെ ഹാന്റ്ബാഗിനു മുകളില്‍ ചുരുട്ടിവെച്ച മൂന്നു ചാര്‍ട്ടുകളും, കക്ഷത്തില്‍, ന്യൂസ്​പേപ്പറില്‍ പൊതിഞ്ഞെടുത്ത പഴകിയ ആ ജിയോബോര്‍ഡും!


Read More | തുടര്‍ന്നു വായിക്കുക

4 നാലുകള്‍ ഉപയോഗിച്ചു കൊണ്ട് 1 മുതല്‍ 20 വരെ

>> Saturday, December 12, 2009

ഒന്നാമത് ജില്ലാതല ഗണിതശാസ്ത്രമേളകള്‍ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണല്ലോ. പല ജില്ലകളിലെയും മേളകളില്‍ ഗണിതശാസ്ത്രബ്ലോഗിലെ പല പോസ്റ്റുകളും മത്സരവിഷയങ്ങളായി എന്നത് ഒരു പക്ഷേ തികച്ചും യാദൃച്ഛികം മാത്രമാകാം. പക്ഷെ പല ജില്ലകളിലും ജഡ്ജായി പോകാന്‍ ഭാഗ്യം സിദ്ധിച്ച ബ്ലോഗ് ടീം അംഗങ്ങള്‍ക്ക് അതേറെ സന്തോഷം പകര്‍ന്നിട്ടുണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ. മാത്രമല്ല, അവര്‍ ചെന്ന എല്ലായിടത്തും ബ്ലോഗ് നിത്യേന സന്ദര്‍ശിക്കുന്നവരും അഭ്യുദയകാംക്ഷികളുമായ നിരവധി പേരുണ്ടായിരുന്നു. സ്നേഹനിര്‍ഭരമായ വാക്കുകള്‍ സമ്മാനിച്ച എല്ലാവര്‍ക്കും നന്ദി. പെരുമ്പാവൂരില്‍ നടന്ന ഗണിതശാസ്ത്രമേളയുടെ സമ്മാനദാനച്ചടങ്ങില്‍ വെച്ച് നീനു എന്ന ഒരു വിദ്യാര്‍ത്ഥിനി മാത്‌സ് ബ്ലോഗ് സ്ഥിരമായി കാണാറുണ്ട് എന്ന ആമുഖത്തോടെ പരിചയപ്പെടാന്‍ വന്നിരുന്നു. അല്പനേരത്തെ സംഭാഷണത്തിനിടയില്‍ അവള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് എനിക്ക് ബോധ്യപ്പെടുകയും ചെയ്തു. ഒടുവില്‍ ഞാനൊരു ക്വൊസ്റ്റിന്‍ ചോദിക്കട്ടെ, ബ്ലോഗില്‍ പ്രസിദ്ധീകരിക്കുമോ എന്നായി ആ കൊച്ചു മിടുക്കി. സന്തോഷത്തോടെ ഞാനവളെ ചോദ്യം ചോദിക്കാന്‍ അനുവദിച്ചു. ഒരു ഒറ്റവരിച്ചോദ്യം. അത് എന്താണെന്നറിയേണ്ടേ?

4 എന്ന അക്കം നാല് പ്രാവശ്യം ഉപയോഗിച്ച് 1 മുതല്‍ 20 വരെയുള്ള സംഖ്യകളുണ്ടാക്കാമോ? ചതുഷ്ക്രിയകളുടേയും(+, -, x, /) സ്ക്വയര്‍റൂട്ടിന്‍റേയും (√) സഹായം തേടാം. എന്നാല്‍ എല്ലാ സംഖ്യകളും 4 നാലുപ്രാവശ്യം ഉപയോഗിച്ചു കൊണ്ടായിരിക്കണം നിര്‍മ്മിക്കേണ്ടതെന്ന നിബന്ധന പാലിച്ചിരിക്കണം.

ഓഫ് ടോപിക്

കഴിവുറ്റ കുറേ അധ്യാപകരുടെ സന്മനസ്സു കൊണ്ട് മാത്രമാണ് ഈ ബ്ലോഗില്‍ വൈവിധ്യമാര്‍ന്ന പോസ്റ്റുകള്‍ തയ്യാറാക്കാന്‍ സാധിക്കുന്നത്. ബ്ലോഗിലേക്ക് ലേഖനങ്ങള്‍ നല്‍കുന്നതിനും ബ്ലോഗ് ടീമിലേക്ക് അംഗമാകുന്നതിനും തയ്യാറുള്ളവര്‍ mathsekm@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യാം. അല്ലെങ്കില്‍ എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട്-682502 എന്ന വിലാസത്തിലേക്ക് കത്തയക്കാം. മലയാളം ടൈപ്പ് ചെയ്യാന്‍ സ്പീഡില്ലാത്ത ചില അധ്യാപകര്‍ തപാല്‍ മാര്‍ഗം ഇപ്പോഴും ഞങ്ങള്‍ക്ക് ലേഖനങ്ങള്‍ എഴുതി നല്‍കാറുണ്ട്. നിങ്ങള്‍ക്കും അതു പോലെ ചെയ്യാവുന്നതേയുള്ളു. നിങ്ങളുടെ ക്ലാസിലെ, സ്ക്കൂളുകളിലെ കുട്ടികളുടെ കഴിവുകള്‍ നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ. ഇങ്ങനെ കണ്ടെത്തിയ പല സൃഷ്ടികളും നമ്മുടെ കലാസൃഷ്ടി എന്ന ബ്ലോഗിലേക്ക് തരാറുണ്ട്. ഒരു കുട്ടിയുടെയെങ്കിലും കവിതാവാസന കണ്ടെത്താന്‍, പ്രിയ അധ്യാപകരേ, നിങ്ങള്‍ ശ്രമിക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

ഈ ക്യൂബുകളുടെ വലിപ്പം നിര്‍ണയിക്കാമോ?

>> Thursday, December 10, 2009



വളരെ ചെറിയൊരു പ്രശ്നമാണ് ഇന്ന് ഗണിതബ്ലോഗിലൂടെ നിങ്ങള്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കുന്നത്. നമുക്കേറെ പരിചിതമായ ക്യൂബുകളുമായി ബന്ധപ്പെട്ടതാണ് ഈ പ്രശ്നം. വരാപ്പുഴയിലെ ജോണ്‍സാറാണ് ചോദ്യകര്‍ത്താവ്. അതിന് മുന്‍പൊരു കാര്യം, കഴിഞ്ഞ പോസ്റ്റില്‍ വ്യത്യസ്തവലിപ്പമുള്ള മുന്‍പിന്‍ചക്രങ്ങളുള്ള വാഹനങ്ങളുടെ ഏത് ടയറുകള്‍ക്കായിരിക്കും തേയ്മാനം സംഭവിക്കുക എന്ന ചോദ്യത്തിന് പെരിങ്ങോട്ടുകരയിലെ ഭാമടീച്ചര്‍ വളരെ കൃത്യമായി ഉത്തരം നല്‍കിയത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഭാമടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍. ഇനി ഇന്നത്തെ ഗണിതപ്രശ്നമെന്താണെന്ന് നോക്കാം.

മുകളില്‍ രണ്ട് ക്യൂബുകള്‍ കണ്ടല്ലോ. വക്കുകളെല്ലാം പോസിറ്റീവ് നിസര്‍ഗസംഖ്യകളാണ്. വ്യാപ്തങ്ങളുടെ തുക വക്കുകളുടെ ആകെ നീളത്തിന് തുല്യമാണ്. ക്യൂബുകളുടെ വലിപ്പം നിര്‍ണയിക്കാമോ?


Read More | തുടര്‍ന്നു വായിക്കുക

മൂന്ന് സമഭുജത്രികോണങ്ങളും അവയ്ക്കുള്ളിലെ സമഭുജത്രികോണവും

>> Tuesday, December 8, 2009



വരാപ്പുഴയിലെ ജോണ്‍സാര്‍ നല്‍കിയ ഈ ചോദ്യത്തിന് സാധാരണഗതിയില്‍ ഉത്തരം നല്‍കുന്ന പലര്‍ക്കും ഉത്തരം നല്‍കാനായിട്ടില്ലെന്ന ഒരു പ്രത്യേകതയുണ്ടായിരുന്നു. തോമാസ് സാറും ചന്ദ്രശേഖരന്‍ എന്ന അധ്യാപകനുമാണ് (?) ഈ പ്രശ്നത്തിന് ഉത്തരം നല്‍കിയത്. പല അധ്യാപകരും ലിനക്സ് അധിഷ്ഠിത കിഗ്ഗിലും ഡോക്ടര്‍ ജിയോയിലുമെല്ലാം വരച്ചു നോക്കിയപ്പോള്‍ സംഗതി വാസ്തവമാണെന്ന് കണ്ടുവെന്നും പറഞ്ഞു. കിഗ്ഗില്‍ വരച്ചതിന്റെ ലിങ്ക് കമന്റില്‍ നല്‍കിയിരുന്നെങ്കില്‍ നമ്മുടെ ഗണിതാധ്യാപകര്‍ക്ക് അതേറെ ഉപകാരപ്പെട്ടേനെ. ഇനി മുതല്‍ എല്ലാ വായനക്കാരും അക്കാര്യം ശ്രദ്ധിക്കുമല്ലോ. ആദ്യം നമുക്ക് പ്രശ്നം ചര്‍ച്ച ചെയ്യാം. നിര്‍ദ്ധാരണം ചെയ്യുന്ന രീതി അതിന് താഴെ നല്‍കിയിരിക്കുന്നു. ഉത്തരം കിട്ടില്ലായെന്ന് തോന്നിപ്പിക്കുന്ന ഇത്തരം പ്രശ്നങ്ങളുടെ നിര്‍ദ്ധാരണത്തിന് എപ്പോഴും നിര്‍ദ്ദേശാങ്കജ്യാമിതി ഉപയോഗിക്കാമെന്ന ഒരു അഭിപ്രായത്തോടെയാണ് ജോണ്‍ സാര്‍ ചോദ്യവും ഉത്തരവും അവതരിപ്പിക്കുന്നത്. ഈ പ്രശ്നത്തിന്റെ ഉത്തരത്തോടൊപ്പം നമുക്ക് പരിചിതമായ മറ്റൊരു ചോദ്യം കൂടിയുണ്ട്. നോക്കാം

ചോദ്യം:

ചിത്രത്തില്‍ AB യ്ക്കിടയിലെ ഒരു ബിന്ദുവാണ് C. AC, CB, AB എന്നിവ വശങ്ങളായി മൂന്ന് സമഭുജത്രികോണങ്ങള്‍ വരച്ചിരിക്കുന്നു. ത്രികോണം ADC, ത്രികോണം CEB, ത്രികോണം ABF ഇവ സമഭുജത്രികോണങ്ങളാണ്. ഇവയുടെ മധ്യബിന്ദുക്കള്‍ (Centroids) യോജിപ്പിച്ചാല്‍ ത്രികോണം PQR കിട്ടും. C യുടെ സ്ഥാനം എവിടെ ആയാലും PQR ഏത് തരത്തിലുള്ള ത്രികോണമായിരിക്കും. എന്തുകൊണ്ടാണ് PQR അത്തരമൊരു ത്രികോണമാണെന്ന് പറയാന്‍ കാരണം ? തെളിവുകളുടെ സഹായത്തോടെ സമര്‍ത്ഥിക്കാമോ?
ഉത്തരം

A ആധാരബിന്ദുവായി X അക്ഷവും y അക്ഷവും വരക്കുക

AC=x, BC=y ആയാല്‍ AC+BC=AB =x+y
മധ്യബിന്ദു മധ്യമരേഖയെ 2:1 എന്ന അംശബന്ധത്തില്‍ വിഭജിക്കും.

Click here for the kig file

---------------------------അടുത്ത ചോദ്യം---------------------------------
പ്രകൃതിയിലെ എല്ലാ വസ്തുക്കള്‍ക്കും ഗണിതമയമായ ഒരു ബന്ധമുണ്ടാകാം. അവ പലപ്പോഴും നമ്മുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകണമെന്നില്ല. അങ്ങനെയുള്ള ഒരു ചോദ്യത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. വ്യത്യസ്ത വലിപ്പമുള്ള മുന്‍ചക്രജോടികളും പിന്‍ചക്രജോടികളുമുള്ള വാഹനങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും.

a) ഇത്തരത്തില്‍പ്പെട്ട ഏതെങ്കിലും വാഹനങ്ങളുടെ പേര് പറയാനാകുമോ?
b) ഈ വാഹനങ്ങളുടെ ഏത് ചക്രങ്ങളാണ് വലുത്?
c) ഇവിടെ തേയ്​മാനം ഏത് ചക്രജോടികള്‍ക്കായിരിക്കും?
d) അതിന് കാരണമെന്താണ്? ഗണിതപരമായി സമര്‍ത്ഥിക്കാമോ?
നാല് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാമെങ്കില്‍ മാത്രം കമന്റു ചെയ്യുക. വായനക്കാരില്‍ നിന്നും ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

ഏഴിനായി ആറു മാര്‍ഗ്ഗങ്ങള്‍.

>> Monday, December 7, 2009


2,3,4,5,6,8,9 എന്നീ സംഖ്യകള്‍ കോണ്ടുള്ള നിശ്ശേഷഹരണം (Divisibility) പരിശോധിക്കാന്‍ എളുപ്പമാണല്ലോ? എന്നാല്‍ 7 കോണ്ടുള്ള നിശ്ശേഷഹരണം പരിശോധിക്കുന്നത് എങ്ങനെയാണ്? ഇക്കഴിഞ്ഞയാഴ്ച, ബ്ലോഗ് ടീമംഗവും പറവൂര്‍ സമൂഹം സ്കൂളിലെ ഗണിതാധ്യാപികയുമായ ലളിത ടീച്ചര്‍ അയച്ച മെയിലില്‍ ഇതിനുള്ള രണ്ടു മാര്‍ഗ്ഗങ്ങള്‍ കണ്ടപ്പോഴാണ് നവംബര്‍ 7 ന് പ്രസിദ്ധീകരിക്കാനായി നേരത്തേ തന്നെ എന്‍.എം. വിജയന്‍ മാഷ് അയച്ചുതന്ന ലേഖനത്തെക്കുറിച്ച് ഓര്‍മ്മ വന്നത്. എന്തായാലും ഡിസംബര്‍ 7 നെങ്കിലും ഇത് പ്രസിദ്ധീകരിക്കണമെന്നുറപ്പിച്ചു. ആറു വ്യത്യസ്ത വഴികളാണ് അദ്ദഹം താഴേ നല്‍കുന്നത്. ഈ വഴികളില്‍ നിന്നും കുട്ടികള്‍ക്ക് എളുപ്പമുള്ളത് തെരഞ്ഞെടുക്കാം.

1. x-2l രീതി.
തന്നിട്ടുള്ള സംഖ്യയുടെ അവസാന അക്കം l ഉം ബാക്കിയുള്ള ഗ്രൂപ്പ് x ഉം ആണെന്നു കരുതുക. സംഖ്യയുടെ അവസാന അക്കം എടുത്ത് ഇരട്ടിയാക്കി, അത് ബാക്കിയുള്ള ഗ്രൂപ്പില്‍ നിന്നും കുറയ്ക്കുക. വലിയ സംഖ്യകള്‍ക്ക് ഇത് ആവര്‍ത്തിക്കുക. ഉത്തരം പൂജ്യമോ 7 ന്റെ ഗുണിതമോ ആയാല്‍ സംഖ്യയെ 7 കോണ്ട് നിശ്ശേഷം ഹരിക്കാം!
ഉദാ 1) 357 35-14=21 21, 7ന്റെ ഗുണിതം. അതുകൊണ്ട് 357 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാം.
2)1687 168-14=154 15-8=7 7, 7ന്റെ ഗുണിതം. അതുകൊണ്ട് 1687 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാം.
3)142857 14285-14=14271 1427-2=1425 142-10=132 13-4=9 9, 7ന്റെ ഗുണിതമല്ല. അതുകൊണ്ട് 142857 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയില്ല.
2. x+5l രീതി.
ഉദാ 1) 287 28+5*7=63 63, 7ന്റെ ഗുണിതം. അതുകൊണ്ട് 287 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാം.
2) 243 24+5*3=39 39, 7ന്റെ ഗുണിതമല്ല അതുകൊണ്ട് 243 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയില്ല.
3. 3x+l രീതി.
ഉദാ 1) 175 17*3+5=56 56, 7ന്റെ ഗുണിതം. അതുകൊണ്ട് 175 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാം.
2) 170 17*3+0=51 51, 7ന്റെ ഗുണിതമല്ല അതുകൊണ്ട് 170 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയില്ല.
4. 4x-l രീതി.
ഉദാ 1) 365 36*4-5=139 13*4-9=43 43, 7ന്റെ ഗുണിതമല്ല അതുകൊണ്ട് 365 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയില്ല.
2) 218 21*4-8=76 76, 7ന്റെ ഗുണിതമല്ല അതുകൊണ്ട് 218 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയില്ല.
5. 1,3,2,6,4,5 രീതി.
വലതുവശത്തുനിന്നും സംഖ്യയുടെ ഓരോ അക്കമെടുത്ത്, 1,3,2,6,4,5 എന്നീ സംഖ്യകള്‍ കൊണ്ട് ഗുണിക്കുക. ആവശ്യമെങ്കില്‍ ഈ പ്രക്രിയ ആവര്‍ത്തിക്കുക. ഗുണനഫലങ്ങള്‍ തമ്മില്‍ കൂട്ടുക. കൂട്ടിക്കിട്ടിയ സംഖ്യ 7 കൊണ്ട് നിശ്ശേഷം ഹരിക്കാമെങ്കില്‍ സംഖ്യയേയും ഹരിക്കാം.
ഉദാ 1) 3015 5*1+1*3+0*2+3*6=26 26, 7ന്റെ ഗുണിതമല്ല അതുകൊണ്ട് 3015 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയില്ല.
2) 237654321 ഗുണനഫലത്തിന്റെ തുക=107 , 7ന്റെ ഗുണിതമല്ല അതുകൊണ്ട് 237654321 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയില്ല.
6. -2,-3-1,2,3,1 രീതി.
ഉദാ 1) 23456789 9*1+8*3+7*2+6*-1+5*-3+4*-2+3*1+2*3=27, 7ന്റെ ഗുണിതമല്ല അതുകൊണ്ട് 23456789 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയില്ല.
ചെറിയ സംഖ്യകളാണെങ്കില്‍, x-2lരീതി ആണ് നല്ലത്. സംഖ്യകള്‍ വലുതായാല്‍ 1,3,2,6,4,5 രീതിയും! വേണ്ട, ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ടപോലെ തെരഞ്ഞെടുക്കട്ടെ.


Read More | തുടര്‍ന്നു വായിക്കുക

ഈ നാട്ടില്‍ മുക്കാലികളില്ലേ..?

>> Saturday, December 5, 2009


സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളിലെങ്കിലും, പുറമേയുള്ള ഏജന്‍സികള്‍ പരീക്ഷകളും, മറ്റ് ധനാഗമന മാര്‍ഗ്ഗങ്ങളും നടത്തുന്നത് കര്‍ശനമായി നിയന്ത്രിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ഈ വിഷയം സത്യമാണെങ്കില്‍ , പ്രസക്തിയും ഗൌരവവുമുള്ളതായതിനാല്‍ ഒരു ഞായറാഴ്ച സംവാദത്തിനായി പ്രസിദ്ധീകരിക്കുന്നു.പേരും സ്കൂളും വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു അധ്യാപകന്‍ അയച്ചുതന്ന മെയിലിന്റെ പൂര്‍ണ്ണരൂപമാണ് താഴെ. കമന്റുകളിലൂടെ നഗ്നസത്യങ്ങളുടെ പെരുമഴ ആര്‍ത്തലച്ചു പെയ്യട്ടെ.......................................

"ഹെഡ്​മിസ്ട്രസ്സ് അവധിയിലായിരുന്ന ഒരു ദിവസം, അവരുടെ മുറിയിലിരിക്കുന്ന സ്കൂളിലെ ലാപ്​ടോപ്പില്‍ എന്തോ പ്രിന്റെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു, അണിഞ്ഞൊരുങ്ങിയ ആ സ്ത്രീ അവിടേയ്ക്ക് കടന്നുവന്നത്. എന്നെ, ഹെഡ്​മാസ്റ്ററായി തെറ്റിദ്ധരിച്ച് , വശ്യമായ പുഞ്ചിരിയോടെ ആംഗലേയത്തില്‍ അനുവാദം ചോദിച്ച് അവര്‍ ആസനസ്ഥയായി. കുട്ടികള്‍ക്കായി തങ്ങളുടെ ട്രസ്റ്റ് നടത്തുന്ന സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് ഞങ്ങളുടെ സ്കൂളില്‍ നിന്നും കുട്ടികളെ ചേര്‍ക്കുകയെന്നതാണവരുടെ ലക്ഷ്യം. ഒരു കുട്ടിയില്‍ നിന്നും ഫീസിനത്തില്‍ 90 രൂപ സ്കൂളിനു പിരിയ്ക്കാം. അവര്‍ക്ക് 50 വീതം കൊടുത്താല്‍ മതി. പരീക്ഷാ മേല്‍നോട്ടം വഹിക്കുന്ന അധ്യാപകര്‍ക്ക് 250 രൂപാ പ്രതിഫലം. സംസ്ഥാനത്തെ ആദ്യ പത്തു റാങ്കുകളിലൊന്ന് സ്കൂളിനു ഗ്യാരണ്ടി. പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ 70 ശതമാനവും അവര്‍ തന്നെ പ്രിന്റുചെയ്തിറക്കുന്ന ഗൈഡില്‍ നിന്നും. അതിന്റെ വില്പനയ്ക്കും 20 ശതമാനം സ്കൂളിനു കമ്മീഷന്‍.ചുരുക്കിപ്പറഞ്ഞാല്‍ ട്രസ്റ്റിനും, കുട്ടിക്കും, രക്ഷിതാവിനും, അധ്യാപകര്‍ക്കും സന്തോഷം. റെക്കഗ്നൈസ്ഡ്, അണ്‍-എയിഡഡ് വിദ്യാലയങ്ങളില്‍ വര്‍ഷങ്ങളായി അരങ്ങു തകര്‍ക്കുന്ന ഈ സ്കോളര്‍ഷിപ്പ് കച്ചവടക്കാര്‍ പൊതുവിദ്യാലയങ്ങളിലേക്കും കണ്ണുവെച്ചിരിക്കുന്ന ഈ സമയത്ത്, ഈ തട്ടിപ്പുകളെ ബ്ലോഗിലൂടെ തുറന്നുകാട്ടണമെന്ന് അപേക്ഷിക്കുന്നു. രണ്ടു മൂന്നു മാസങ്ങള്‍ക്കു മുന്‍പ്, മധ്യകേരളത്തിലെ ഒരു റെക്കഗ്​നൈസ്ഡ് സ്കൂളുകാര്‍ (ഇന്റര്‍നാഷണല്‍ സ്കൂളാണത്രെ!)നടത്തിയ പത്രസമ്മേളനത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിരുന്നോ? പരീക്ഷാ നടത്തിപ്പില്‍ റെക്കോഡിട്ടുകൊണ്ട് അവര്‍ ഗിന്നസ് ബുക്കിലേക്ക് കയറുകയാണത്രെ!പത്തോ, ഇരുപതോ അല്ല, ഇരുന്നൂറിലധികമാണ്, അവര്‍ ഒരു വര്‍ഷം നടത്തിയ ക്ലാസ്സു പരീക്ഷകള്‍! ഇത് വലിയ വാര്‍ത്തയായി കൊ​ണ്ടാടിയ പത്രങ്ങളും ഈ തട്ടിപ്പുകള്‍ക്ക് ചൂട്ടുപിടിക്കുകയല്ലേ? പണ്ടൊരിക്കല്‍ 'മാധ്യമം' ദിനപ്പത്രം പ്രശസ്തമായ ഇത്തരം തട്ടിപ്പു സംഘത്തെക്കുറിച്ച് പരമ്പര എഴുതിയതൊഴിച്ചാല്‍ ഇത്തരക്കാര്‍ക്കെതിരില്‍ ചെറുവിരലനക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല. കച്ചവടക്കാരേയും, മാധ്യമങ്ങളേയും എന്തിന് കുറ്റം പറയണം?. തന്റെ മകന്‍/മകള്‍ xxx സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്‍പതാം റാങ്കുകാരനായതിന്റെ ഫ്ലക്സ് ബോര്‍ഡ്, സ്കൂളിനു മുന്‍പില്‍ വലിച്ചു കെട്ടിയതു കണ്ട് സായൂജ്യമടയുന്ന രക്ഷിതാവിനേയും വെറുതേ വിടുക. തന്റെ കുഞ്ഞിന്റെ ശോഭനമായ ഭാവി സ്വപ്നം കണ്ട് 'മികച്ച' സ്കൂളുകളിലേക്ക് അവരെ പറഞ്ഞുവിടുന്ന ആ പാവത്തിനെ പിഴിഞ്ഞ് ചോരകുടിക്കുന്ന പ്രധാനാധ്യാപകരെ മുക്കാലിയില്‍ കെട്ടി അടിക്കേണ്ടേ? സ്കൂള്‍ പി.ടി.എ കളെങ്കിലും ഈ തട്ടിപ്പുകാരെ പടിക്കു പുറത്താക്കാന്‍ ഉണരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു."


Read More | തുടര്‍ന്നു വായിക്കുക

ജ്യാമിതിയുടെ ചലനാത്മകത

>> Friday, December 4, 2009


ജ്യാമിതി രസകരമായ ഒരു ഗണിതശാസ്ത്ര ശാഖയാണ്. കൃഷിസ്ഥലം, ഭൂമി എന്നെല്ലാം അര്‍ത്ഥം വരുന്ന 'ജ്യാ', അളവ് എന്നര്‍ത്ഥം വരുന്ന 'മിതി' എന്നീ പദങ്ങള്‍ ചേര്‍ന്നാണ് ജ്യാമിതി എന്ന പദം ഉണ്ടായത്. കൃഷിസ്ഥലം അളന്നു തിരിക്കാന്‍ വേണ്ടിയാണ് ചരിത്രാതീതകാലം മുതലേ പ്രധാനമായും ജ്യാമിതി ഉപയോഗിച്ചു പോന്നത്. ക്രിസ്തുവിനും 600 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ഥേല്‍സാണ് ഈ ശാഖ ഇത്രയേറെ വികസിക്കുന്നതിന് കാരണക്കാരനായത്. അദ്ദേഹത്തിന്‍റെ ശിഷ്യനായ പൈതഗോറസും ഈ മേഖലയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കി. ബി.സി മുന്നൂറിനോടടുത്ത് ജീവിച്ചിരുന്ന യൂക്ലിഡും ജ്യാമിതിയില്‍ ശ്രദ്ധേയമായ നിരവധി കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. പ്രായോഗികജ്യാമിതി, സ്വയം‌സിദ്ധപ്രമാണീകരണ ജ്യാമിതി, വിശ്ലേഷണജ്യാമിതി, പ്രക്ഷേപണജ്യാമിതി എന്നിവയാണ് ജ്യാമിതിയുടെ വിവിധ ഉപശാഖകള്‍. ഗണിതസ്നേഹികള്‍ക്ക് ആസ്വദിക്കാനായി ബ്ലോഗ് ടീമംഗമായ ജോണ്‍ മാഷ് ഇതാ ഒരു ഗണിതപ്രശ്നവുമായി എത്തിയിരിക്കുന്നു. ഉത്തരം കണ്ടെത്തുക.

ചിത്രത്തില്‍ AB യ്ക്കിടയിലെ ഒരു ബിന്ദുവാണ് C. AC, CB, AB എന്നിവ വശങ്ങളായി മൂന്ന് സമഭുജത്രികോണങ്ങള്‍ വരച്ചിരിക്കുന്നു. ത്രികോണം ADC, ത്രികോണം CEB, ത്രികോണം ABF ഇവ സമഭുജത്രികോണങ്ങളാണ്. ഇവയുടെ മധ്യബിന്ദുക്കള്‍ (Centroids) യോജിപ്പിച്ചാല്‍ ത്രികോണം PQR കിട്ടും. C യുടെ സ്ഥാനം എവിടെ ആയാലും PQR ഏത് തരത്തിലുള്ള ത്രികോണമായിരിക്കും. എന്തുകൊണ്ടാണ് PQR അത്തരമൊരു ത്രികോണമാണെന്ന് പറയാന്‍ കാരണം ? തെളിവുകളുടെ സഹായത്തോടെ സമര്‍ത്ഥിക്കാമോ?


Read More | തുടര്‍ന്നു വായിക്കുക

കൊത്താംകല്ലും ചൊട്ടയും പുള്ളും

>> Wednesday, December 2, 2009



പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കെ.ടി.എം.എച്ച്.എസിലെ എസ്.വി.രാമനുണ്ണി മാഷിന്റെ വിജ്ഞാനപ്രദങ്ങളായ ധാരാളം ലേഖനങ്ങള്‍ ആനുകാലികങ്ങളിലും മറ്റും സ്ഥിരമായി പ്രസിദ്ധീകരിച്ചു വരുന്നവയാണ്. മാധ്യമം ദിനപ്പത്രത്തോടൊപ്പമുള്ള വെളിച്ചം അടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം തയ്യാറാക്കിയ ലേഖനങ്ങള്‍ കുട്ടികളുടെ പ്രൊജക്ട് പുസ്തകത്തില്‍ കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ ബ്ലോഗുകളിലൂടെ സഞ്ചരിച്ചാല്‍ മാത്രം മതി, ആ പ്രതിഭയുടെ മിന്നലാട്ടം ദര്‍ശിക്കാന്‍. വിലപ്പെട്ട ഒരു കമന്റിലൂടെ മാഷ് നമ്മുടെ ബ്ലോഗില്‍ സാന്നിദ്ധ്യമറിയിച്ചത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും.അത്തരമൊരു ലേഖനമാണ് അദ്ദേഹം നമുക്കു വേണ്ടിയും അയച്ചു തന്നിരിക്കുന്നത്. മലയാളത്തില്‍ വൃത്തിയായി ടൈപ്പു ചെയ്തു തന്നതു കൊണ്ട് വലിയ കാലതാമസമില്ലാതെ ഇത് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു. കുട്ടിക്കാലത്ത് നാമോരോരുത്തരും കളിച്ചിരുന്ന നാടന്‍ കളികളെപ്പറ്റി അനുസ്മരിക്കുകയാണ് അദ്ദേഹം ഇവിടെ. ഈ ലേഖനം വായിച്ചു കഴിയുമ്പോഴേക്കും മനസില്ലെവിടെയോ നഷ്ടസ്മൃതികളെപ്പറ്റിയുള്ള ഒരു വേദന ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു. ലേഖനത്തിലേക്ക്......

മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളുടെ പട്ടികയില്‍ ‘വിനോദം’ വളരെ പ്രധാനപ്പെട്ടതാണ്. ആധുനിക സമൂഹത്തില്‍ ഇതിന്റെ പ്രസക്തി ബോധ്യപ്പെടാന്‍ ഒരു പ്രയാസവും ഇല്ല. ദിവസം മുഴുവന്‍ നായാടിനടക്കുകയും കിട്ടിയതു വേവിച്ചോ പച്ചക്കോ തിന്നു കിടന്നുറങ്ങുകയും ചെയ്ത പ്രാചീനമനുഷ്യന്‍ കാലങ്ങളിലൂടെ നേടിയ വികാസപരിണാമങ്ങളില്‍ ‘ ജീവന്‍ സംരക്ഷിക്കല്‍’ മാത്രമല്ല തന്റെ ജീവിതലക്ഷ്യം എന്നു തിരിച്ചറിഞ്ഞു. ജീവന്‍ സംരക്ഷിക്കുന്നതോടൊപ്പം അതിനെ കൂടുതല്‍ സന്തോഷകരവും മെച്ചപ്പെട്ടതും തുടര്‍ച്ചനിലനിര്‍ത്തുന്നതും ഒക്കെ കൂടിയാക്കണമെന്നു ബോധ്യപ്പെട്ടതിന്റെ ഭാഗമാണ് വിദ്യാഭ്യാസവും വിനോദവും വിശ്രമവും ആരോഗ്യവും തുടങ്ങിയവ അവന്റെ പ്രാഥമിക പരിഗണനകളിലേക്ക് കടന്നുവന്നത്. കൃഷി കണ്ടെത്തിയ മനുഷ്യന്ന് ധരാളം ഒഴിവ് സമയം കിട്ടി. ദിവസം മുഴുവന്‍ ഭക്ഷണത്തിന്നു വേണ്ടി ഓടി നടക്കേണ്ട ഗതികേട് ഇല്ലാതായി. വിളവ് എടുത്തുകഴിഞ്ഞാല്‍ 4-6 മാസത്തേക്കുള്ള ഭക്ഷണം സൂക്ഷിക്കാമെന്നായി. ഒഴിവു വേളകള്‍ ആണ് മനുഷ്യന്ന് ശാസ്ത്ര സാങ്കേതിക സാഹിത്യ കലാ രംഗങ്ങളില്‍ വികാസം ഒരുക്കിയത്.ഈ രംഗത്തുള്ള പ്രവര്‍ത്തനങ്ങളും ‘അധ്വാനം’ തന്നെയായിരുന്നു. എന്നാല്‍ മനസ്സിന്ന് സുഖം നലകുന്ന അധ്വാനം ആയിരുന്നുവെന്നു മാത്രം.ഇവിടെയാണ് ‘വിനോദ‘ത്തിന്റേയും ‘വിശ്രമ‘ത്തിന്റേയും ഒക്കെ ഇടം ഉണ്ടാവുന്നത്
വിനോദം- മുതിന്നര്‍വക്കും കുട്ടികള്‍ക്കും വേണം. സ്ത്രീക്കും പുരുഷനും വേണം. മനുഷ്യന്റെ മാനവികതയും സ്നിഗ്ധഭാവങ്ങളും വളര്‍ന്നു തിടം വെക്കുന്നതു ഈ വിനോദ സ്ഥലികളിലാണ്.അധ്വാനത്തിന്റെ തളര്‍ച്ച തീരുന്നതിവിടെയാണ്. ആരോഗ്യപരമായ ഒരു ഊര്‍ജ്ജ സംഭരണം നടക്കുന്നത് വിനോദ വേളകളിലാണ്. ഒരാളിന്റെ കഴിവുകള്‍ അംഗീകരിക്കപ്പെടുന്നതും വികസിക്കുന്നതും ഈ സമയങ്ങളിലാണ്.പുതിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭാവനയും രൂപപ്പെടുന്നതും‘കളികള്‍‘ക്കിടയിലാണ്-മുതിര്‍ന്നവരാണെങ്കിലും കുട്ടികളാണെങ്കിലും.
കുട്ടികളുടെ കളികള്‍
ഗോട്ടി
ചൊട്ടയും പുള്ളും
ആട്ടക്കളം
ചടുകുടു
പമ്പരം കുത്തിക്കളി
കിസ്സേപ്പി
മരം പകര്‍ന്നു കളി
ഒളിച്ചു കളി
തൊട്ടോടിക്കളി
കള്ളനും പോലീസും
കോഴിയും കുറുക്കനും
കസേരക്കളി
നായും പുലിയും
കൊത്താം കല്ല്
മുക്കല്ല്
ആറുകല്ല്
തിരുപ്പറക്കല്‍
കയര്‍ചാട്ടം
ഓലപ്പന്ത്
കാരകളി
നീന്തല്‍
കുളി
കുളം ചാടല്‍
മുങ്ങിക്കിടക്കല്‍
000വെട്ടിക്കളി
അക്കുത്തിക്കുത്ത്
ഊഞ്ഞാല്‍
കൊക്കിക്കളി
വട്ട്കളി
വളയെറിഞ്ഞുകളി
റിങ്ങ്
പൂത്താംകോല്
പാവുട്ടത്തോക്ക്
ഓലപ്പീപ്പി
ഓലക്കാറ്റാടി
ഓലമൂളി
കടലാസ് തോക്ക്
ആരോ (കടലാസ്)
കടലാസ് തോണി
കടലാസ് വിമാനം
കടലാസ് പന്ത്
ചകിരിപ്പന്ത്
കരിമ്പനത്തേങ്ങ വണ്ടി
ടയര്‍ വട്ടം ഓടിക്കല്‍
സൈക്കിള്‍ ചക്രം
പാമ്പും കോണിയും
തായം കളി
വീടുവെച്ചു കളി
ചോറുംകറീം വെച്ചു കളി
പീടിക വെച്ചു കളി
ചപ്പിലപ്പൂതം കെട്ടിക്കളി
ഡൈവറായിക്കളി
മുതിര്‍ന്നവരുടെ കളികള്‍
മുതിര്‍ന്നവരുടെ വിനോദങ്ങളില്‍ കേവല കളികളും ‘കാര്യമായ’ കളികളും ഉണ്ട്.ചൂതു, ചീട്ട് എന്നിവ കേവല കളികളും എന്നാല്‍ സാമ്പത്തിക ബന്ധം ഉള്ളതു കൊണ്ട് കളിയേക്കാള്‍ ‘കാര്യ’മാണ്.ഓണത്തല്ല്, പന്തുകളി തുടങ്ങിയവ കേവല കളികളായിരുന്നു. കഥകളി, നാടകം എന്നിവ ആസ്വദിക്കുക മാത്രം ചെയ്യുന്ന വിനോദങ്ങളാണ്. അതില്‍ നേരിട്ട് പങ്കാളിത്തം കളിക്കുന്നതിന് വേണമെന്നില്ല.അയ്യപ്പന്‍ വിളക്കും ദഫും ഒക്കെ ആരാധന, മതം എന്നിവയുമായി ബന്ധപ്പെട്ട വിനോദങ്ങളായിരുന്നു.അതുകൊണ്ടുതന്നെ ഇതൊക്കെ വിനോദം മാത്രമല്ല ആരാധനയും കൂടെയായിരുന്നു.
ചതുരംഗം
ചൂത്
ചീട്ടുകളി
കയ്യാംകളി
ഓണത്തല്ല്
പന്തു കളി
കാളപൂട്ട്
കാളകളി
കുതിരക്കളി
പുലിക്കളി
ഊഞ്ഞാല്‍
ഒപ്പന
ദഫ്മുട്ട്
കോല്‍ക്കളി
അറവന മുട്ട്
കുറവന്‍-കുറത്തി
പാങ്കളി
സിനിമ
കഥകളി
നാടകം
കവിതാ രചന
അക്ഷരശ്ലോകം
തുള്ളല്‍
ചവിട്ടുകളി
പൂതന്‍ കളി
കൈകൊട്ടിക്കളി (ആണ്‍/പെണ്‍)
സംഘക്കളി
ചവിട്ടുനാടകം
മാര്‍ഗ്ഗം കളി
കളികള്‍- സംസ്കാരത്തിന്റെ ഭാഗം
വിനോദോപാധികള്‍ - കളികള്‍ തീര്‍ച്ചയായും ഓരോ പ്രദേശത്തിന്റേയും സംസ്കാരവുമായി ബന്ധപ്പെട്ടു ഉണ്ടായവയും വികാസം പൂണ്ടവയും ആണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ കളികള്‍, മുതിര്‍ന്നവരുടെ കളികള്‍ എന്നിവ പൂര്‍ണ്ണരൂപത്തിലാക്കാനോ വളരെ കൃത്യമായി വകതിരിക്കാനോ സാധ്യമല്ല. അല്ലെങ്കില്‍, അതിന്റെ ആവശ്യവും ഇല്ലല്ലോ. പ്രാദേശികമായ ജന്മവും വളര്‍ച്ചയും മാത്രമല്ല കാലാനുസൃതമായ മാറ്റങ്ങളും പുതിയവയുടെ ജനനവും ഈ രംഗത്ത് എവിടെയും നടക്കുന്നുണ്ട്. എതെങ്കിലും ഒന്നോ അതിലധികമോ കളികളുടെ ഘടന അഴിച്ചു പരിശോധിക്കുമ്പോഴാണു അതിലെ സാംസ്കാരികാശങ്ങള്‍ നമുക്കു തിരിച്ചറിയുക.സംഗീതം, സാഹിത്യം, നൃത്തം,ചിത്രകല തുടങ്ങിയ കലാപരമായ സാംസ്കാരികാംശങ്ങള്‍ കളികളിലുണ്ട്.പാട്ടും, വായ്ത്താരിയും, ചുവടുകളും ഇല്ലാത്ത കളികള്‍- സവിശേഷമായും കുട്ടിക്കളികള്‍ ഇല്ലെന്നു തന്നെ പറയാം.സാമൂഹ്യമായും ഗാര്‍ഹികമായും സാധുതയുള്ള സാംസ്കാരിക അടയാളങ്ങളും കാണാം. കൃഷി, ആഹാരം, വാസ്തു, നീതിന്യായം, ധാര്‍മ്മികം,ഈശ്വരം, ചരിത്രം, മനവികത തുടങ്ങിയവയുടെ സാംസ്കാരിക ചിഹ്നങ്ങള്‍ നിരന്നുകിടക്കുന്നവയാണ് കളികള്‍. കുട്ടികളുടെ ‘കള്ളനും പോലീസും‘ കളി നോക്കുക. ധാര്‍മ്മികമൂല്യങ്ങളുടേയും, നീതിന്യായത്തിന്റേയും സൂചനകള്‍ അതിലുണ്ട്. കളിക്കിടയില്‍ ക്ഷീണിച്ചവര്‍ ‘സുല്ലു’ വിളിക്കുന്നതുപോലും കളിനിയമവും കളിയിലെ മാനവികതയും അല്ലേ.കുട്ടികള്‍ വീടുവെച്ചുകളിക്കുന്നത്, കഞ്ഞിയും ചോറും വെച്ചു കളിക്കുന്നത്…ഒക്കെ കേരളീയമായ ഗാര്‍ഹിക രീതികളിലാണല്ലോ.കറികളുടെ ലിസ്റ്റ്, പാചകരീതികള്‍, പാചകത്തിന്റെ ഉത്തരവാദിത്തങ്ങള്‍ പങ്കിടുന്നത്…എല്ലാം സാംസ്കാരികമായ സാധുതയുള്ളവതന്നെ.കളികളിലൂടെ വളരുന്ന സാമൂഹ്യബോധവും, ജയാപജയങ്ങളിലൂടെ കഴിവുകള്‍ ആദരിക്കലും എല്ലാം മറ്റെന്താണ്?കളി തുകൊണ്ടുതന്നെ ഒരേസമയം കളിയും കാര്യവുമാകുന്നു. കുട്ടികളുടെ മന:ശ്ശാസ്ത്രവും, ന്യായാന്യയങ്ങളും കളിയില്‍ ഇടചേരുന്നു. ഒരു സംഘത്തില്‍ തെറ്റു ചെയ്ത കുട്ടിക്കുള്ള ശിക്ഷ ‘കളിക്ക് കൂട്ടാതിരിക്കുകയാണ്’. അതിലധകം എന്തു ശിക്ഷയാണ് ഒരു കുട്ടിക്ക് വേദനാജനകമായിട്ടുള്ളത്?കളവും ചതിയും എത്തിനോക്കാന്‍ പോലും സംശയിക്കുന്ന സാമൂഹ്യഇടങ്ങളാണ് കളിക്കളങ്ങള്‍.ഒരു നാടിന്റെ സാംസ്കാരിക പരിഛേദമാണ് ഒരു കളിവട്ടത്തില്‍ നാം കാണുന്നത്. ഒരു നാടിന്റെ സാംസ്കാരിക സമ്പത്തായി നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഒരു കളിയും വെറും ‘കുട്ടിക്കളി’യല്ല.
കളികള്‍ കുട്ടികള്‍ക്കുള്ള പാഠന-സാധനാ പാഠങ്ങളാണ്. നല്ല കളിക്കാരന്‍ നല്ല കുട്ടിയും നല്ല വിദ്യാര്‍ഥിയും ആയിരുന്നു.നാടിന്റെ പ്രിയപ്പെട്ടവനായിരുന്നു. വിദ്യാഭ്യാസവും കളികളും തമ്മില്‍ കണ്ണിചേരുന്ന കാഴ്ച്ച നമുക്കെവിടെയും കാണാം. ഓരോ കളികളും പലപ്പോഴും ഓരോ ജീവിത പാഠങ്ങള്‍ കൂടിയായിരുന്നു.ഭാഷപ്രയോഗ സാമര്‍ഥ്യം, താളബോധം, നൃത്തബോധം തുടങ്ങിയവക്കുള്ള സാധനാപഠങ്ങള്‍.കളികളിലെ ആവര്‍ത്തനങ്ങള്‍ കളിയുടെ വീര്യം കുറക്കാത്തതിനു കാരണവും മറ്റൊന്നാവില്ല. ഒരേകുട്ടികള്‍ തന്നെ ഒരേ കളികള്‍ എത്ര തവണയാണു ആവര്‍ത്തിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് കളികള്‍ ‘കളിക്കാനും ,കാണാനും ‘ ഉള്ളവയാണ്. പ്രേക്ഷകര്‍ എന്ന നിലയാണ് ഭൂരിപക്ഷത്തിനും. മുതിര്‍ന്നവരുടെ കളികള്‍ ഒരു നാടിന്റെ സാംസ്കാരിക സമ്പത്താണ്. നല്ല ‘കളിക്കാര’ നെ പ്പോലെ നല്ല പ്രേക്ഷകനും സമൂഹത്തില്‍ പരിഗണനയുണ്ട്.കളികള്‍ മുതിര്‍ന്നവരുടേതാകുമ്പോള്‍ അതു സമ്പത്തുമായി ബന്ധപ്പെടുന്നു. കുട്ടികളുടെ കളികള്‍ ബഹുഭൂരിപക്ഷവും ‘പണച്ചെലവില്ലാത്തവയാണ്. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് അങ്ങനെയല്ല. ധനവുമായുള്ള ബന്ധം ഒന്നുകൊണ്ടുമാത്രം വിനോദം ഇന്നു കച്ചവടവത്ക്കരിക്കപ്പെട്ടിരിക്കുന്നു. വിനോദം ഒരു ‘ചരക്കാ‘ യിത്തീര്‍ന്നിരിക്കുന്നു. ആഗോളവത്ക്കരണത്തിന്റെ വരവിനു മുന്‍പു തന്നെ ഈ കച്ചവടപ്പിടുത്തം നടന്നു കഴിഞ്ഞു. അല്ലെങ്കില്‍ ആഗോളവത്ക്കരണം കയറിവന്നത് ‘കളി‘ കളില്‍ ഇടപെട്ടുകൊണ്ടാണ് എന്നും പറയാം. ഇന്നു കളികള്‍ മുഖം മാറ്റിയിരിക്കുന്നു. രണ്ടു സംഗതികള്‍ നമുക്കു മുന്നിലുണ്ട്. ഒന്ന് : പഴയകളികള്‍ ഇല്ലാതായിരിക്കുന്നു. രണ്ട്: പുതിയ കളികള്‍ കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. പുതിയ കളികള്‍ എന്നും ഉണ്ടായിരുന്നു. എന്നാല്‍ പഴയകളികള്‍ക്ക് പകരമായിരുന്നില്ല അവ. പഴയതിനെ തള്ളിക്കൊണ്ടായിരുന്നില്ല. വിവരസാങ്കേതിക വിദ്യ വ്യാപിച്ചതുമാത്രമല്ല ഇതിനു കാരണം. സാങ്കേതിക വിദ്യയിലുണ്ടായ വളര്‍ച്ചയുമല്ല ഇതിനു കാരണം.കളികള്‍ ‘ചരക്ക്’രൂപത്തിലായതാണു പ്രധാനമായി നാം അന്വേഷിക്കേണ്ട സംഗതി. ലോകവിപണിയില്‍ ഏറ്റവും അധികം വിറ്റുപോകുന്നത് ‘കളി‘കളാണല്ലോ. പഴയ കളികള്‍ നഷ്ടപ്പെട്ടെന്ന പരിദേവനം അല്ല; മറിച്ചു ഒരു കളി വെറും കളിയല്ലെന്നും അതു നമ്മുടെ സംസ്കാരത്തിന്റെ ഒരു അംശം ആണെന്നതും ആണ്.സാംസ്കാരികമായ കണ്ണിപൊട്ടലാണ് നാം നേരിടുന്ന പ്രശ്നം.സാമൂഹ്യമായ, സാംസ്കാരികമായ അംശങ്ങളാണ് ഏതു നാട്ടിലായാലും നഷ്ടപ്പെടുന്നത്. കുട്ടിക്കളികളുടെ കാര്യം മാത്രം നോക്കുക.



ഇനിയും ഉണ്ടാവും. ആദ്യവട്ട ചര്‍ച്ചക്കുള്ള ചില സൂചനകള്‍ മാത്രമാണിവ.ഓരോ കാലത്തും കളികളിലുണ്ടായ നവീകരണങ്ങള്‍ കളിയുടെ പൊതു ജീവനെ ചോര്‍ത്തിയിരുന്നില്ല. ഇന്നതല്ലല്ലോ അവസ്ഥ. ഇതിനര്‍ഥം ഇനി പഴയ കളികളെ ‘തിരിച്ചുകൊണ്ടുവരിക‘യെന്നൊന്നും അല്ല. അതു സാധ്യവുമല്ല. പുതിയ കളികള്‍ കണ്ടെത്തണം. എന്നാല്‍ അതില്‍ കളിയുടെ സംസ്കാരം നിലനില്‍ക്കണം.കളി – വിനോദം മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളില്‍പ്പെടുന്നു. പ്രാഥമികാവശ്യങ്ങള്‍ എല്ലാമനുഷ്യനും ലഭ്യമാകണം. വിനോദം മനുഷ്യകുലത്തിന്റെ സാംസ്കാരികവും ഭൌതികവുമായ വളര്‍ച്ചക്ക് അനുഗുണമാവണം.അല്ലാതെ ഒരിക്കലും നമ്മുടെ പ്രാഥമികാവശ്യങ്ങളുടെ ലഭ്യത നഷ്ടപ്പെടുന്നരീതിയിലാകരുത്.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer