സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് ടി.ടി.ഐകളില്‍ 2013-2015 വര്‍ഷത്തെ ടി.ടി.സി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 31-നകം ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കണം. വിജ്ഞാപനത്തിന്റെ പൂര്‍ണരൂപവും അപേക്ഷാ ഫോറത്തിന്റെ മാതൃകയുംwww.education.kerala.gov.in എന്ന വെബ്‌സൈറ്റിലും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും ലഭിക്കും

സമ്പൂര്‍ണ വഴി ടി.സി പ്രിന്റ് ചെയ്യാം
(Updated with mail merging)

>> Tuesday, May 14, 2013


സമ്പൂര്‍ണയില്‍ നിന്ന് ടി.സി പ്രിന്റു ചെയ്യുന്നതിനെക്കുറിച്ചുള്ള പോസ്റ്റ് പബ്ളിഷ് ചെയ്യണമെന്ന് ചില അധ്യാപകര്‍ ആവശ്യപ്പെടുകയുണ്ടായി. വലിയ സാങ്കേതിക പരിജ്ഞാനമൊന്നുമില്ലാതെ തന്നെ ഈ പ്രവര്‍ത്തനം നമുക്കു ചെയ്യാനാകും. നേരത്തേ എ ലിസ്റ്റിനു വേണ്ടി എന്റര്‍ ചെയ്ത വിവരങ്ങള്‍ ഉപയോഗിച്ചാണ് ടി.സി പ്രിന്റ് ചെയ്യുന്നത്. ടി.സി ജനറേറ്റ് ചെയ്യുന്ന സിസ്റ്റത്തില്‍ പ്രിന്റര്‍ ഇല്ലെങ്കില്‍ അവ പി.ഡി.എഫ് ആക്കിയ ശേഷം മറ്റൊരു സിസ്റ്റത്തില്‍ നിന്നും പ്രിന്റ് എടുത്താല്‍ മതിയാകും. ഇതേക്കുറിച്ചുള്ള പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് തൃശൂര്‍ പൂങ്കുന്നം ജി.എച്ച്.എസ്.എസിലെ ഭാമ ടീച്ചറാണ്. ടി.സി ജനറേറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന അല്ലെങ്കില്‍ അഭിമുഖീകരിച്ച പ്രശ്നങ്ങള്‍ കമന്റു ചെയ്യുമല്ലോ. അവ മറ്റ് അധ്യാപകര്‍ക്കു കൂടി സഹായകമാകും. അങ്ങനെ പോരായ്മകളെല്ലാം പരിഹരിച്ച് ഈയൊരു സംരംഭത്തെ വലിയൊരു വിജയമാക്കി മാറ്റാന്‍ നമുക്ക് സാധിക്കും. അതിന്റെ ഉപകാരം ഭാവിയില്‍ നമുക്ക് ലഭിക്കുകയും ചെയ്യും. ടി.സി ജനറേറ്റ് ചെയ്യുന്നതിന്റെ സ്റ്റെപ്പുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.

പത്താം ക്ലാസ്സിലെ കുട്ടികളുടെ ടി സി ജനറേറ്റു് ചെയ്യാന്‍ സമ്പൂര്‍ണ പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക. class and divisions - Tenth standard -- ഡിവിഷനില്‍ ക്ലിക്ക് ചെയ്യുക

ആ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ കാണാം. അതില്‍ നിന്നും ഒന്നാമത്തെ കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക. ആ കുട്ടിയുടെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ പേജ് തുറന്നു വരുന്നു.
കുട്ടിയുടെ പേരിനു താഴെ വലതുവശത്തുകാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക

കിട്ടുന്ന പേജില്‍ TC Number തുടങ്ങി Date of issue of certificate വരെയുള്ള ചോദ്യങ്ങള്‍ക്കു സ്ക്കൂള്‍ രേഖകളുമായി ഒത്തുനോക്കി വേണ്ട മാറ്റങ്ങള്‍ വരുത്താം .

Reason for leaving നു നേരെയുള്ള പോപ്അപ് മെനുവില്‍ നിന്നും Course Complete എന്നു തെരഞ്ഞെടുക്കുക.

Number of school days up to date , Number of school days pupil attended ഇവ നല്കി
താഴെ കാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക

വരുന്ന വിന്‍ഡോയില്‍ Print TC യില്‍ ക്ലിക്ക് ചെയ്യുക .

തുറന്നു വരുന്ന പേജിലെ print ല്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുക്കാം. അല്ലെങ്കില്‍ print to file കൊടുത്ത് pdf ആയി സേവ് ചെയ്യുക.
പ്രിന്റ് എടുക്കുമ്പോള്‍ രണ്ടു പേജിലായാണ് വരുന്നതെങ്കില്‍ print / print to file കൊടുക്കുന്നതിനുമുമ്പ് അതേ വിന്‍ഡോയിലുള്ള page setup ല്‍ paper size A4 ആക്കുക.
ഇത്തരത്തില്‍ എല്ലാ കുട്ടികളുടേയും ചെയ്തതിനുശേഷം ഒരുമിച്ച് പ്രിന്റ് എടുത്താല്‍ മതി.

ഇതിനൊപ്പം തന്നെ conduct certificate ഉം എടുക്കാം Print TC ക്ക് തൊട്ടു വലതുവശത്തുള്ള conduct certificate ല്‍ ക്ലിക്ക് ചെയ്യുക വരുന്ന വിന്‍ഡോയില്‍ conduct നു നേരെ എന്താണോ വേണ്ടത് അത് ടൈപ്പ് ചെയ്ത് Done ല്‍ ക്ലിക്ക് ചെയ്യുക.
അവിടെ നിന്നും print ല്‍ ക്ലിക്ക് ചെയ്താല്‍ ഫയല്‍ സേവ് ചെയ്യപ്പെടും.

ഓരോ കുട്ടിയുടേയും ടി.സി ജനറേറ്റു ചെയ്തത് പ്രിന്റു ചെയ്യാനുള്ള സൗകര്യത്തിന് ഒന്നിച്ച് ഒരു പി.ഡി.എഫ് ഫയലാക്കി മാറ്റുന്നതിന് ഉബുണ്ടുവില്‍ Application --->Office----> PDF Shuffler തുറന്ന് Import pdf files, Export & save in a single file എന്ന ക്രമത്തിലാക്കി മാറ്റുക.

ടി.സി ഒറ്റയടിക്ക് പ്രിന്റ് ചെയ്യാം.
മെയില്‍ മെര്‍ജ് സങ്കേതം ഉപയോഗിച്ച് ടി.സി ഒന്നിച്ചു പ്രിന്റു ചെയ്യുന്നതിന് സഹായകമാകുന്ന ഒരു ഫയല്‍ പാലക്കാട് Karimba GHSS ലെ എസ്.ഐ.ടി.സി കൂടിയായ എസ്.സുജിത്ത് സാര്‍ അയച്ചു തന്നിട്ടുണ്ട്. ചുവടെ നിന്നും അതിന്റെ സ്റ്റെപ്പുകള്‍ അടങ്ങിയ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ടി.സി ഫോമിന്റെ മാതൃകയും ഒപ്പം നല്‍കിയിരിക്കുന്നു. പക്ഷേ തീയതി അക്ഷരത്തില്‍ വരുന്നില്ലെന്നൊരു പരാതി കമന്റുകളില്‍ കണ്ടു. അതിനുള്ള സൊലൂഷ്യനും കമന്റുകളില്‍ത്തന്നെ കണ്ടു.

സഹായ ഫയലില്‍ അദ്ദേഹം പറഞ്ഞതുപോലെ, ഇതൊരു ഔദ്യോഗിക മാര്‍ഗമല്ലല്ലോ. അതുകൊണ്ടു തന്നെ ടിസി എടുത്തുകഴിഞ്ഞതിനുശേഷം സമ്പൂര്‍ണ്ണവഴി ഇഷ്യൂ ടിസി നല്‍കാന്‍ മറക്കേണ്ട. എന്നാലേ ജോലി പൂര്‍ത്തിയകൂ.

Printing TC by Mail Merging (PDF File)

Odt file for Sample TC

ടി.സി പ്രിന്റു ചെയ്യുന്നതില്‍ വിജയിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കമന്റായി ചേര്‍ക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

Teacher student ratio
and Implementation of RTE in Kerala

>> Saturday, May 11, 2013

കേരളത്തിലെ പൊതുവിദ്യാലയങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒന്നാണ് കഴിഞ്ഞ ദിവസം നാം പ്രസിദ്ധീകരിച്ച അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം സംബന്ധിച്ച ഗവണ്‍മെന്റ് ഉത്തരവ്. അനുകൂലമായും പ്രതികൂലമായും ധാരാളം വാദഗതികള്‍ ഇതിനോടകം വന്നുകൊണ്ടിരിക്കുന്നു. ഡിവിഷനുകളുടേതിനു പകരം മൊത്തം എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണ്ണയിക്കുമ്പോള്‍, 30:1, 35:1 എന്നീ അനുപാതങ്ങളുടെ മോഹിപ്പിക്കുന്ന തസ്തികാവര്‍ദ്ധനവിനു പകരം, ഉള്ളത് കുറയുമോയെന്നാണ് പലരുടേയും അസ്ഥാനത്തല്ലാത്ത ആശങ്ക! എന്തായാലും പ്രതികരണങ്ങളിലൂടെ നമുക്ക് ഒരു സമവായത്തിലെത്താനാകുമെന്ന് തോന്നുന്നു.

വിദ്യാര്‍ഥി അധ്യാപക അനുപാതത്തില്‍ സമഗ്രമാറ്റം വരുത്തിക്കൊണ്ട് വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അധ്യാപക തസ്തികകള്‍ ഇതോടെ അധികമാകും. 5, 8 ക്ലാസുകളെ പ്രൈമറി, അപ്പര്‍ പ്രൈമറി എന്നിവയിലേക്ക് മാറ്റുമെങ്കിലും, യഥാര്‍ത്ഥത്തില്‍ നിലവിലുള്ള സ്ഥിതി തുടരാമെന്നും വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് പറയുന്നു.

വിദ്യാര്‍ത്ഥി, അധ്യാപക അനുപാതം എല്‍പിയില്‍ 30: 1 , യുപിയില്‍ 35: 1 എന്നായിമാറും. സ്കൂളിലെ മുഴുവന്‍ കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാവും ഇത് നടപ്പാക്കുക. ഓരോ ക്ളാസിലെയും കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി അനുപാതം നിശ്ചയിക്കാം എന്ന നേരത്തെയുള്ള തീരുമാനമാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് മാറ്റിയത്. ഇതോടെ കുട്ടികളുടെ എണ്ണം കുറവും അധ്യാപകരുടെ എണ്ണം കൂടുതലുമാകും എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

നിലവവിലുള്ള ഡിവിഷന്‍സംവിധാനം തുടരാമെങ്കിലും അധ്യാപക തസ്തികകള്‍ കൂടുതല്‍ അനുവദിക്കില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ എല്‍പിയിലും ആറ് മുതല്‍ എട്ട് വരെഉള്ള ക്ലാസുകള്‍ യുപിയിലുമാകും. പക്ഷെ നിലവിലുള്ള സ്കൂളുകളില്‍ നിന്ന് ഇവ യഥാര്‍ത്ഥത്തില്‍ അടര്‍ത്തിമാറ്റില്ല.സ്കൂളുകളുടെ പേര് എല്‍പി അപ്പര്‍പ്രൈമറി, അപ്പര്‍ പ്രൈമറി ഹൈസ്കൂള്‍ എന്നിങ്ങനെ മാറുമെന്നുമാത്രം. ഇത്തരത്തില്‍ മാറേണ്ട പേരുകള്‍ ഉടന്‍ കണ്ടെത്തി മാറ്റാന്‍ ഡിപിഐയ്ക്ക് നിര്‍ദ്ദേശവുമുണ്ട്.

ബിപിഎല്‍ വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലും പ്രവേശനം അനുവദിക്കണമെന്നും വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് പറയുന്നു. 25 ശതമാനം സീറ്റുകള്‍ ഇവര്‍ക്കായി മാറ്റിവെക്കണം. ഈ കുട്ടികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കും.
(കടപ്പാട് : മനോരമ ഓണ്‍ലൈന്‍)

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക- വിദ്യാര്‍ഥി അനുപാതം ക്ലാസ് അടിസ്ഥാനമാക്കി നിശ്ചയിക്കുന്നതിനുപകരം സ്‌കൂള്‍ ഒരു യൂണിറ്റായി കണക്കാക്കി നിശ്ചയിക്കും. അധ്യാപക തസ്തികകളുടെ എണ്ണം ഗണ്യമായി കുറയാന്‍ ഇത് കാരണമാകും. എന്നാല്‍ നിലവിലുള്ള അനുപാതം കുറച്ചിട്ടുമുണ്ട്. എല്‍.പിയില്‍ 1:30 ഉം യു പിയില്‍ 1:35 ഉം ആണ് പുതിയ അനുപാതം. നേരത്തെ ഇത് 1 : 45 ആയിരുന്നു.

കേന്ദ്രത്തിന്റെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഈ വ്യവസ്ഥകള്‍ അടങ്ങുന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. വിദ്യാഭ്യാസ അവകാശ നിയമം ഈ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പാക്കാതെ പറ്റില്ല.

നേരത്തെ അനുപാതം 1: 45 ആയിരുന്നപ്പോള്‍ 51 കുട്ടികള്‍ ഉണ്ടായാല്‍ രണ്ടാമത്തെ ഡിവിഷന്‍ അനുവദിച്ചിരുന്നു. ഈ കണക്ക് പ്രകാരം അനുപാതം 1 : 30 ആക്കുമ്പോള്‍ 36 കുട്ടികള്‍ ഉണ്ടെങ്കില്‍ രണ്ടാമത്തെ ഡിവിഷന്‍ അനുവദിക്കണമെന്നാണ് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് അനുവദിക്കപ്പെട്ടിരുന്നെങ്കില്‍ അധ്യാപക തസ്തികകള്‍ കൂടുതലായി ഉണ്ടാകുമായിരുന്നു.

പുതിയ ഉത്തരവ്പ്രകാരം ഒരു ക്ലാസില്‍ എത്ര കുട്ടികള്‍ ഉണ്ടെന്നുനോക്കിയല്ല രണ്ടാമത്തെ ഡിവിഷന്‍ ആരംഭിക്കുക. ഒരു ക്ലാസില്‍ എത്ര കുട്ടികള്‍ ഉണ്ടെങ്കിലും ആ സ്‌കൂളിലെ ആകെ കുട്ടികളുടെ എണ്ണത്തെ എല്‍. പിയെങ്കില്‍ 1 : 30 ന്റെയും യു.പിയെങ്കില്‍ 1: 35 ന്റെയും അടിസ്ഥാനത്തില്‍ കണക്കാക്കും. ഈ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ പുതിയ തസ്തിക അനുവദിക്കൂ. ഇപ്രകാരം തസ്തിക സൃഷ്ടിക്കപ്പെട്ടാല്‍ നിയമനം അധ്യാപക ബാങ്കില്‍ നിന്നായിരിക്കും
(കടപ്പാട് : മാതൃഭൂമി ഓണ്‍ലൈന്‍)


Read More | തുടര്‍ന്നു വായിക്കുക

Staff Fixation 2012 -13

>> Friday, May 3, 2013

2012-13 അധ്യയന വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ മെയ് 20-ം തീയതിയോടെ നടത്താന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. അതിനായുള്ള കുട്ടികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ മെയ് പത്താം തീയതിയ്ക്കു മുന്‍പായി എ.ഇ.ഒ/ഡി.ഇ.ഒ യില്‍ എത്തിക്കേണ്ടതുണ്ട്. സാധാരണഗതിയില്‍ ആറാമത്തെ പ്രവൃത്തി ദിവസത്തെ ഹാജര്‍ ബുക്കിലുളള കുട്ടികളുടെ എണ്ണവും ഹാജരായ കുട്ടികളുടെ എണ്ണവുമാണ് സ്റ്റാഫ് ഫിക്സേഷനായി ഉപയോഗപ്പെടുത്താറ്. എന്നാല്‍ 2012-13 അധ്യയന വര്‍ഷം മുതല്‍ യു.ഐ.ഡി റിപ്പോര്‍ട്ട് പ്രകാരമുള്ള കുട്ടികളുടെ വിവരങ്ങളാണ് സ്റ്റാഫ് ഫിക്സേഷനായി ഉപയോഗപ്പെടുത്തുക. ഇതിനായി സ്ക്കൂളിലെ മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്റെ യു.ഐ.ഡി സൈറ്റില്‍ അപ്ഡേറ്റ് ചെയ്ത ശേഷം അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് കൗണ്ടര്‍ സൈന്‍ ചെയ്ത് മെയ് 15 നു വൈകുന്നേരം 5ന് മുമ്പായി എ.ഇ.ഒ/ഡി.ഇ.ഒ തലത്തില്‍ എത്തിക്കാനാണ് പ്രധാന അധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഓരോ സ്ക്കൂളിലേയും ആധാര്‍ രജിസ്ട്രേഷന്‍ നടത്തിയ കുട്ടികളുടെ ബഹുഭൂരിപക്ഷം വിവരങ്ങളും അതാത് ക്ലാസ് ടീച്ചര്‍മാര്‍ നേരത്തേ തന്നെ വിദ്യാഭ്യാസവകുപ്പിന്റെ UID സൈറ്റില്‍ എന്റര്‍ ചെയ്തിട്ടുണ്ടാകും. അതേ സൈറ്റില്‍ കുട്ടികളുടെ Gender, Medium, First Language, Second Language വിവരങ്ങള്‍ കൂടി പുതുതായി സ്ക്കൂള്‍ തലത്തില്‍ നിന്ന് എന്റര്‍ ചെയ്യാനാണ് മേല്‍പ്പറഞ്ഞ സര്‍ക്കുലറിലൂടെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് മതം, അഡീഷണല്‍ അറബിക് തുടങ്ങിയ വിവരങ്ങള്‍ കൂടി ചേര്‍ക്കണം. ഇതുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപകര്‍ ചെയ്യേണ്ട കാര്യങ്ങളെന്തെല്ലാമാണെന്ന് വിശദീകരിക്കുന്ന നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലറാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

ഒരു ഹെഡ്​മാസ്റ്റര്‍ തന്റെ സ്ക്കൂളിനെക്കുറിച്ചുള്ള മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ട് നല്‍കുന്നതിനു മുന്‍പ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ശരിയാണ് എന്നു കൂടി ഉറപ്പു വരുത്തേണ്ടതുണ്ട്. ഏതെല്ലാം വിവരങ്ങളാണ് ഒരു സ്ക്കൂളില്‍ നിന്നും റിപ്പോര്‍ട്ട് നല്‍കുന്നതിന് മുമ്പ് പരിശോധിക്കേണ്ടത്? എങ്ങിനെയാണ് പരിശോധിക്കേണ്ടത്? ഈ കാര്യങ്ങളെക്കുറിച്ചാണ് ഈ പോസ്റ്റിലൂടെ ചര്‍ച്ച ചെയ്യുന്നത്. ഡാറ്റാ എന്‍ട്രിക്ക് സഹായിക്കുന്നതും നിര്‍ബന്ധമായും വായിച്ചു നോക്കേണ്ടതുമായ ഹെല്‍പ് ഫയല്‍ പോസ്റ്റിനൊടുവില്‍ നല്‍കിയിരിക്കുന്നു.

  1. ആദ്യം യു.ഐ.ഡി സൈറ്റില്‍ പ്രവേശിക്കുക. ഇതിനായി നേരത്തേ Data Entry ക്കു വേണ്ടി ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച Username, Password എന്നിവ ഉപയോഗിക്കാം.
  2. Basic Details : ലോഗിന്‍ ചെയ്തു കഴിയുമ്പോള്‍ മുകളില്‍ കാണുന്ന ആദ്യ മെനു Basic Details ആണ്. ഇവിടെ ക്ലാസ്, ഡിവിഷനുകളുടെ എണ്ണം എന്നിവ കൃത്യമാണോയെന്ന് പരിശോധിക്കണം.
  3. Strength Details : ഓരോ ഡിവിഷനിലുമുള്ള കുട്ടികളുടെ എണ്ണത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Strength Details എന്ന മെനുവഴി ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്യേണ്ടതാണ്.
  4. Data Entry : കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് Strength Detailsല്‍ എന്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ Data Entry എന്ന മെനു വഴി Add ചെയ്യാം.
  5. Edit/Delete : കുട്ടിയുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കില്‍ Edit/Delete എന്ന മെനു വഴി Delete ചെയ്യുകയുമാകാം.
  6. Entry Status : ഈ മെനു ഉപയോഗിച്ച് ക്ലാസിലെ Total Students, NO. OF STUDENTS ENTERED, UID, EID, None എന്നീ വിവരങ്ങള്‍ കാണാം. ഏതെങ്കിലും കുട്ടിയെ ഉള്‍പ്പെടുത്താനോ ഒഴിവാക്കാനോ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് ഏതു ക്ലാസില്‍, ഏതു ഡിവിഷനില്‍ എന്നെല്ലാം കൃത്യമായി കണ്ടെത്താം. ഇവിടെ പ്രിന്റെടുക്കാനും സൗകര്യമുണ്ട്.
  7. Verification : ഇത്തവണത്തെ ജോലിയില്‍ ഏറ്റവും കൂടുതല്‍ നമുക്ക് ഉപകാരപ്രദമാകുന്ന ഒരു മെനുവാണ് ഇത്. ഇവിടെ ക്ലിക്ക് ചെയ്തതിനു ശേഷം ലഭിക്കുന്ന വിന്‍ഡോയിലെ Drop Down മെനുവില്‍ നിന്നും ഏതു ക്ലാസിലെ വിവരങ്ങളാണ് അപ്ഡേറ്റ് ചെയ്യാന്‍ പോകുന്നത് എന്നു തിരഞ്ഞെടുക്കുക. എന്നിട്ട് View ബട്ടണ്‍ ക്ലിക്ക് ചെയ്യുക. (ചുവടെയുള്ള ചിത്രം കാണുക. ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
  8. ഇവിടെ ആ ക്ലാസിലെ എല്ലാ ഡിവിഷനുകളും അവിടത്തെ ആകെ കുട്ടികള്‍, എന്റര്‍ ചെയ്ത ആകെ കുട്ടികള്‍, UID നമ്പര്‍ ലഭിച്ച കുട്ടികള്‍, EID ഉള്ള കുട്ടികള്‍ എന്നിവയുടെ എണ്ണം കാണുന്നുണ്ടാകും. (ചുവടെയുള്ള ചിത്രം കാണുക. ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക) അപ്ഡേറ്റ് ചെയ്യേണ്ട ഡിവിഷന്റെ നേരെയുള്ള Verify ബട്ടണില്‍ ക്ലിക്കു ചെയ്യുക. ഇതുവഴി നമുക്ക് ഒരു ക്ലാസില്‍ വരുത്തേണ്ട മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളുമെല്ലാം നടത്താം.
  9. Verify ബട്ടണില്‍ ക്ലിക്ക് ചെയ്തു കഴിയുമ്പോള്‍ ആ ഡിവിഷനിലെ എല്ലാ കുട്ടികളുടെയും വിവരങ്ങള്‍ കാണാന്‍ കഴിയും. (ചുവടെയുള്ള ചിത്രം കാണുക. ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക) അതില്‍ Admno, Name, UID, EID, Gender, Medium of Instruction, First Language Part1, First Language Part2, Present എന്നിവ ഉണ്ടാകും.
  10. ഇതില്‍ Admission Number, Name, UID അല്ലെങ്കില്‍ EID നമ്പര്‍ എന്നിവ സ്ക്കൂളുകളില്‍ നിന്നും എന്റര്‍ ചെയ്തിട്ടുണ്ടാകും. ഇവിടെ കുട്ടിയുടെ Medium of Instruction, First Language Part1, First Language Part2, Present എന്നിവ എന്റര്‍ ചെയ്ത് മുഴുവന്‍ കാര്യങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം HM നോട് Verify ചെയ്യാനാണ് ഏറ്റവും പുതിയ നിര്‍ദ്ദേശം. ഇങ്ങിനെ ആ ഡിവിഷനിലെ മുഴുവന്‍ കുട്ടികള്‍ക്കും ടിക് മാര്‍ക്ക് നല്‍കി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വിവരങ്ങള്‍ submit ചെയ്യാവുന്നതാണ്.
  11. കുട്ടിയുടെ പേരിനു നേരെയുള്ള Present എന്ന ചെക് ബോക്സില്‍ ടിക് ചെയ്തെങ്കില്‍ മാത്രമേ Submit ചെയ്തു കഴിഞ്ഞാല്‍ ആ കുട്ടിയുടെ പേരും വിവരങ്ങളും പുതിയ പേജില്‍ കാണാന്‍ കഴിയൂ. ടിക് ചെയ്യുന്ന ഓരോ കുട്ടിയും അവിടെ പഠിക്കുന്നുണ്ട് എന്നു കൂടി ഹെഡ്മാസ്റ്റര്‍ ഉറപ്പു വരുത്തേണ്ടതാണ്. ഈ വിവരങ്ങള്‍ക്ക് ഏറ്റവും താഴെയായി ഒരു Declaration ഉണ്ടാകും. ചുവടെയുള്ള ചിത്രം നോക്കുക.
    (ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)

    I here by declare that the details furnished above are correct and I bear the responsibility of the genuineness of the data provided എന്നായിരിക്കും ആ Declaration. അതിന് ഇടതു വശത്തായി ഒരു ചെക് ബോക്സ് കാണാം. അതില്‍ ടിക് ചെയ്തു കഴിയുമ്പോള്‍ കണ്‍ഫേം ചെയ്യുന്നതിനുള്ള Confirm Verification എന്ന ബട്ടണ്‍ ആക്ടീവാകുയും ചെയ്യും. അതില്‍ ക്ലിക്ക് ചെയ്ത് ഈ വിവരങ്ങള്‍ Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നീട് കുട്ടികളുടെ വിവരങ്ങള്‍ സ്ക്കൂള്‍ തലത്തില്‍ നിന്ന് തിരുത്താന്‍ സാധിക്കുന്നതല്ലെന്ന് പ്രത്യേകം ഓര്‍ക്കുക.

Reports


ഒരു സ്ക്കൂളിലെ മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ ഹെഡ്മാസ്റ്റര്‍ confirm ചെയ്തു കഴിഞ്ഞാലേ കുട്ടികളുടെ വിവരങ്ങള്‍ സംബന്ധിക്കുന്ന summary sheet എടുക്കുന്നതിനായുള്ള Reports മെനു ലഭ്യമാകുകയുള്ളു. Reports ല്‍ ക്ലിക്ക് ചെയ്തു കഴിയുമ്പോള്‍ Summary Sheet, School-Division wise എന്നിങ്ങനെ രണ്ടു ബട്ടണുകള്‍ കാണാന്‍ കഴിയും ചുവടെയുള്ള ചിത്രം നോക്കുക.

(ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)

ഇതില്‍ summary sheet - ല്‍ ക്ലിക്ക് ചെയ്ത് എല്ലാ വിവരങ്ങളും ഹെഡ്മാസ്റ്റര്‍ പരിശോധിക്കേണ്ടതുണ്ട്. ഓരോ ഡിവിഷനിലുമായി Language 1 Part-1, Language 1 Part-2 എന്നിവ പഠിക്കുന്ന കുട്ടികളുടെ എണ്ണം ശരിയാണെന്ന് ഹെഡ്മാസ്റ്റര്‍ ഉറപ്പു വരുത്തുക. എന്തെങ്കിലും ഡിവിഷന്‍ കണ്‍ഫേം ചെയ്യാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ആ വിവരം ഇവിടെ കാണാന്‍ കഴിയും. അതുപ്രകാരം ഡിവിഷനുകളെല്ലാം പരിശോധിച്ച് കണ്‍ഫേം ചെയ്യാനുണ്ടെങ്കില്‍ അത് കൂടി കണ്‍ഫേം ചെയ്യുക. തുടര്‍ന്ന് വീണ്ടും Summary Sheet ലെത്തി പച്ച നിറത്തില്‍ കാണുന്ന വിവരങ്ങളെല്ലാം ശരിയാണെന്ന് confirm Student strength ല്‍ ക്ലിക്ക് ചെയ്ത് കണ്‍ഫേം ചെയ്യുക. ഇനി Summary Report പ്രിന്റെടുക്കാം. ചുവടെയുള്ള ചിത്രം നോക്കുക.
(ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)


Summary Report പ്രിന്റെടുത്തതിനു ശേഷം മെയിന്‍മെനുവിലെ Entry Status ലെത്തി School-Division Wise റിപ്പോര്‍ട്ട് Print എടുക്കാനാണ് ചുവടെ നല്‍കിയിരിക്കുന്ന Help ഫയലിലെ നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരിക്കുന്നത്. ഈ പേജിലെ Print Report എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്യാന്‍ അല്പസമയം എടുത്തേക്കാം. ഇവിടെ നിന്ന് ലഭിക്കുന്ന School-Division Wise റിപ്പോര്‍ട്ടും പ്രിന്റെടുക്കുക. (Entry Statusല്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടില്‍ UID Number, EID Number എന്നിവ കൂടി കാണാന്‍ കഴിയും.)

Student Strength Summary Report നോടൊപ്പം School-Division Report ഉം പ്രിന്റെടുത്ത് സ്കൂള്‍ സീല്‍ വച്ച് ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് മെയ് പത്താം തീയതിയ്ക്കകം അതാത് എ.ഇ.ഒ/ഡി.ഇ.ഒ കളില്‍ സമര്‍പ്പിക്കേണ്ടതാണ്.


Data Entry ക്കു സഹായിക്കുന്ന ഈ Help File നന്നായി വായിച്ചു നോക്കിയതിനു ശേഷം ഡാറ്റാ വെരിഫിക്കേഷന്‍ ആരംഭിക്കാവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

2013 എസ് എസ് എല്‍ സി റിസല്‍ട്ടില്‍ നിന്നും ഏത് റിപ്പോര്‍ട്ടും ഞൊടിയിടയില്‍

>> Saturday, April 27, 2013

സ്റ്റുഡന്റ് റിസല്‍ട്ട്, സ്ക്കൂള്‍ വൈസ് റിസല്‍ട്ട്, ഡി.ഇ.ഒ വൈസ് റിസല്‍ട്ട് എന്ന രീതിയില്‍ മാത്രമാണ് വിവിധ വെബ്സൈറ്റുകളിലൂടെ നമുക്ക് എസ്.എസ്.എല്‍.സി റിസല്‍ട്ട് കിട്ടുന്നത്. ഓരോ വര്‍ഷവും പരീക്ഷ കഴിയുമ്പോള്‍ സ്റ്റാറ്റിസ്റ്റിക്സുകളും മറ്റും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്ക്കൂളുകളില്‍ നിന്ന് ശേഖരിക്കാറാണ് പതിവ്. വിവിധ പത്രങ്ങളില്‍ ജില്ലാതല വാര്‍ത്തകളായി വരുന്ന കണക്കുകളില്‍ ചിലപ്പോഴൊക്കെ ഏറ്റക്കുറച്ചിലുകള്‍ വരാറുണ്ട്. കൃത്യതയാര്‍ന്ന വിവരത്തിന് നമുക്ക് യാതൊരു വഴിയുമില്ലാതിരിക്കുമ്പോഴാണ് മാത്​സ് ബ്ലോഗിന് മുന്നില്‍ ഇത്തരമൊരു ആവശ്യം വരുന്നത്. ആവശ്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തന്നെ, ആ വെല്ലുവിളി മാത്‌സ് ബ്ലോഗിന്റെ ഗോള്‍പോസ്റ്റിലേക്കു തന്നെ തന്ന നമ്മുടെ പരീക്ഷാ സെക്രട്ടറി ശ്രീ ജോണ്‍സ് വി ജോണ്‍സാറിനാണ് ഈ മികവുകളുടെയെല്ലാം ആദ്യ ക്രെഡിറ്റ്. ഇതിനു മുമ്പ് ഇങ്ങനെയൊരു പ്രോഗ്രാമോ പോര്‍ട്ടലോ ഇല്ലാത്തതു കൊണ്ട് എങ്ങിനെ വേണമെന്ന് ഒരു ധാരണയും ആദ്യ ഘട്ടത്തില്‍ ഇല്ലായിരുന്നു. ഒരു ഔട്ട്ലൈന്‍ തയ്യാറാക്കി ബ്ലോഗിലൂടെ പോസ്റ്റ് പ്രസിദ്ധീകരിച്ചു. അതിന്റെ ഫലമായി ലഭിച്ച മൂന്ന് റിസല്‍ട്ട് അനാലിസിസ് പ്രോഗ്രാമുകളുടെ ലിങ്ക് ഏറെ അഭിമാനത്തോടെയാണ് നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നത്. ഒരു കുട്ടിക്ക് സ്വന്തം റിസല്‍ട്ട്, ഹെഡ്മാസ്റ്റര്‍ക്ക് സ്ക്കൂളിലെ റിസല്‍ട്ടും സ്റ്റാറ്റിസ്റ്റിക്സും, സബ്ജക്ട് വൈസ് അനാലിസിസ്, വിദ്യാഭ്യാസജില്ല-ജില്ല-സംസ്ഥാന തലത്തില്‍ സ്ക്കൂളുകളുടെയും കുട്ടികളുടേയും വിവിധ തരത്തിലുള്ള സ്റ്റാറ്റിസ്റ്റിക്സും ഓരോ വിഷയത്തിലുമുള്ള പ്രകടനവുമെല്ലാം നിങ്ങള്‍ക്കു കാണാം. എന്തെങ്കിലും പിശകുകള്‍ നിങ്ങള്‍ക്ക് കണ്ടെത്താനായോ? റിസല്‍ട്ടില്‍ നിന്നും ഇനി മറ്റെന്തെങ്കിലും വിവരങ്ങള്‍ നിങ്ങള്‍ക്ക് ആവശ്യമുണ്ടോ? ആ സൗകര്യം കൂടി പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാന്‍ സസന്തോഷം ഇവര്‍ തയ്യാറാണ്. പകരം വേണ്ടത് ആത്മാര്‍ത്ഥതയോടെയുള്ള നിങ്ങളുടെ വിലയിരുത്തല്‍ മാത്രം!!

Maths Blog Result statistical Analyser 2013
(Online Portal Developed by Sreenadh.H, Maths Blog Team)

Jayavisakalanam for 2013, 2012 and 2011
(Online Portal Developed by Nandakumar E, Plus One Student)

Offline Result 2013
(Windows Based Offline software Developed by Unnikrishnan Valanchery)

മാത്​സ് ബ്ലോഗിനു വേണ്ടി ഈ ഉത്തരവാദിത്വം നിസ്വാര്‍ത്ഥമായി ഏറ്റെടുത്ത പ്രോഗ്രാമേഴ്സായ ഇവര്‍ മൂവരും ദിവസങ്ങളോളം ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു സിനിമയുടെ പരിസമാപ്തിയിലുണ്ടായേക്കാവുന്ന എല്ലാ ആവലാതികളും യഥാര്‍ത്ഥത്തില്‍ ഞങ്ങളും അനുഭവിച്ചു. പ്രോഗ്രാം തയ്യാറാക്കുന്ന തിരക്കിനിടയില്‍ ഇവരുമായി ഇടപെട്ടപ്പോഴുള്ള ചില അവിസ്മരണീയ മുഹൂര്‍ത്തങ്ങളേക്കുറിച്ചും ഓരോ പ്രോഗ്രാമുകളുടേയും സവിശേഷതകളേക്കുറിച്ചും പറയാനുണ്ട്. അവ ചുവടെ നല്‍കുന്നു.

കഥ ഇടയ്ക്കു നിന്നാണ് തുടങ്ങുന്നത്. പറഞ്ഞ ആ നിമിഷം തന്നെ മറുത്തൊന്നും പറയാതെ തിരുവനന്തപുരം ഐടി@സ്ക്കൂളിലെ മാസ്റ്റര്‍ ട്രെയിനറായ സഹാനി സാര്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്തു. ഒട്ടും സമയം പാഴാക്കാതെ തന്നെ അദ്ദേഹം ഡാറ്റ അപ്​ലോഡു ചെയ്തു തരികയും ചെയ്തു. മാത്​സ് ബ്ലോഗിലെ അധ്യാപകക്കൂട്ടായ്മയുടെ ആവേശത്തെ അതിന്റേതായ രീതിയില്‍ത്തന്നെ ഉള്‍ക്കൊണ്ട് ഒട്ടും സമയം പാഴാക്കാതിരിക്കാന്‍ അദ്ദേഹം വളരെയേറെ ശ്രദ്ധിച്ചു. എന്നാല്‍ എന്തായിരിക്കും ലഭിക്കാന്‍ പോകുന്ന ഡാറ്റയെന്നതിനെപ്പറ്റി പ്രോഗ്രാം ചെയ്യാനിരിക്കുന്ന ശ്രീനാഥ്, നന്ദകുമാര്‍, ഉണ്ണികൃഷ്ണന്‍ സാര്‍ എന്നിവര്‍ക്ക് വ്യക്തമായ ധാരണയൊന്നുമില്ലായിരുന്നു.

ആസിഫ് സാറിന്റെ പ്രോഗ്രാമില്‍ മാറ്റം വരുത്തേണ്ടി വരികയാണെങ്കില്‍ അതു ചെയ്യാനായി ഹസൈനാര്‍ മങ്കട സാറും സജ്ജരായിരിക്കുകയായിരുന്നു. ഔട്ട് പുട്ടായി ലഭിക്കുന്ന പി.ഡി.എഫിന്റെ ഹെഡറില്‍ 2012 എന്നത് 2013 ആക്കി മാറ്റാന്‍ അദ്ദേഹം പാച്ച് റെഡിയാക്കിയെങ്കിലും ഈയൊരു പ്രശ്നം മാത്രമേ കാണിക്കുന്നുള്ളു എന്നതു കൊണ്ടു തന്നെ മറ്റു മാറ്റങ്ങളൊന്നും വേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു കൊണ്ടാണ് ആസിഫ് സാറിന്റെ സോഫ്റ്റ്​വെയര്‍ ധൈര്യമായി ഉപയോഗിച്ചോളൂ എന്നുള്ള അറിയിപ്പ് ബ്ലോഗിലൂടെ നല്‍കിയത്.

ശ്രീനാഥ് തയ്യാറാക്കിയ മാത്​സ് ബ്ലോഗ് റിസല്‍ട്ട് അനലൈസറിന്റെ സവിശേഷതകള്‍
ഇടപ്പള്ളിയിലുള്ള ഒരു പ്രോഗ്രാമറും സിസ്റ്റം അഡ്മിനും ഫോസ് കണ്‍സള്‍ട്ടന്റുമാണ് ശ്രീനാഥ്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഐലഗ് കൊച്ചിന്‍ (Indian Linux users Groupന്റെ) മൂന്നാം ഞായര്‍ മീറ്റിങ്ങുകളില്‍ വച്ചാണ് ശ്രീനാഥുമായി പരിചയപ്പെടാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചത്. കഴിവുള്ളയാളാണെന്നു ബോധ്യപ്പെട്ടതു കൊണ്ടുതന്നെ ശ്രീനാഥിനെ മാത്​സ് ബ്ലോഗിന്റെ ആരംഭദശയില്‍ത്തന്നെ ടീമിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. മാത്​സ് ബ്ലോഗിന്റെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊരാളാണ് ശ്രീനാഥ്. ചെയ്യുന്ന ജോലിയിലെ മികവും അതിനോടു കാണിക്കുന്ന ആത്മാര്‍ത്ഥതയുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അല്ലെങ്കില്‍ ഇക്കഴിഞ്ഞ നാലഞ്ചു ദിവസം ഉറക്കം പോലും ഉപേക്ഷിച്ച് ഇങ്ങനെയൊരു പോര്‍ട്ടല്‍ മാത്​സ് ബ്ലോഗ് കൂട്ടായ്മയ്ക്കു വേണ്ടി ഉണ്ടാക്കുമോ?

Maths Blog Result statistical Analyser 2013
Online Portal Developed by Sreenadh.H, Maths Blog Team

റിസല്‍ട്ടു പ്രസിദ്ധീകരിക്കുന്നതിന്റെ തലേന്നാണ് ഈ റിസല്‍ട്ട് അനാലിസിസ് പ്രോഗ്രാമിങ്ങിലേക്ക് ശ്രീനാഥ് തയ്യാറായി വരുന്നത്. പദ്ധതി വിശദീകരിച്ചപ്പോള്‍ അതിയായ താല്പര്യത്തോടെ സ്വയം സന്നദ്ധനായാണ് അദ്ദേഹം മുന്നോട്ടു വരികയായിരുന്നു. തുടര്‍ന്നങ്ങോട്ട് അക്ഷീണ പരിശ്രമം. വീട്ടിലെ ഇന്റര്‍നെറ്റ് പണിമുടക്കിയപ്പോള്‍ ഐടി@സ്കൂള്‍ ജില്ലാ കോ ഓര്‍ഡിനേറ്രര്‍ ജോസഫ് ആന്റണി സാറും ജയദേവന്‍ സാറും നിസാര്‍ മാഷും വഴി ഐടി@സ്ക്കൂളിന്റെ എറണാകുളം ഓഫീസിലും രാത്രി സമയം ഒരു സുഹൃത്തിന്റെ വീട്ടിലുമിരുന്നാണ് അദ്ദേഹം പോര്‍ട്ടല്‍ തയ്യാറാക്കിയത്. ഏപ്രില്‍ 27 ശനിയാഴ്ച വെളുപ്പിന് 01.54 ന് ഈ പോസ്റ്റ് എഴുതുമ്പോഴും ശ്രീനാഥ് പോര്‍ട്ടല്‍ അപ്ഡേഷനുമായി അങ്ങേയറ്റത്തുണ്ട്. പരീക്ഷയെഴുതിയ ഒരു കുട്ടിക്കു മുതല്‍ സ്റ്റേറ്റ് വാര്‍ത്ത തയ്യാറാക്കുന്ന പത്രക്കാര്‍ക്കു വരെ താരതമ്യം ചെയ്യാനാകും വിധം ഭംഗിയായാണ് അദ്ദേഹം ഈ പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വായനക്കാരുടേയും അധ്യാപകരുടേയും ആവശ്യങ്ങള്‍ക്കനുസരിച്ച് ഇനിയും പോര്‍ട്ടലില്‍ മാറ്റം വരുത്താന്‍ ശ്രീനാഥ് തയ്യാറായിരിക്കുമെന്ന് ഞങ്ങള്‍ ഗ്യാരന്റി. അഭിപ്രായങ്ങള്‍ പറയുമല്ലോ?

നന്ദകുമാര്‍ തയ്യാറാക്കിയ ജയവിശകലനത്തിന്റെ സവിശേഷതകള്‍
ഒരു പ്ലസ് വണ്‍കാരന്‍ കുട്ടിയാണെങ്കിലും ഉത്തരവാദിത്വമേറ്റെടുത്തതു നന്ദകുമാറായിരുന്നത് കൊണ്ടു തന്നെ അതില്‍ ഒട്ടും ആശങ്ക തോന്നിയില്ല. 'നമുക്കതു ചെയ്യാം' എന്ന് നന്ദകുമാര്‍ പറഞ്ഞതും ഉറച്ച ശബ്ദത്തില്‍ത്തന്നെയായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴേ ചലനം എന്ന പേരില്‍ ഒരു ആനിമേഷന്‍ സോഫ്റ്റ്​വെയര്‍ ഉണ്ടാക്കിയ കുട്ടിയെക്കുറിച്ചും അവന്റെ കഴിവുകളെപ്പറ്റിയും നല്ല ധാരണയുണ്ടായിരുന്നതു കൊണ്ട് പ്രോഗ്രാം തയ്യാറാകുമെന്നു തന്നെയായിരുന്നു ധാരണ. തികച്ചും സൗജന്യമായി നല്‍കുന്ന ഒരു വെബ്സൈറ്റിന്റെ സേവനം ഉപയോഗിച്ച് ഈയൊരു പ്രോഗ്രാം റണ്‍ ചെയ്യിച്ചെങ്കില്‍ എങ്ങിനെ ആ കുട്ടിയെ അംഗീകരിക്കാതിരിക്കും. ഞങ്ങളവിടെ അവന്റെ ശിഷ്യരാവുകയായിരുന്നു. മൊബൈല്‍ ഫോണില്‍ നിന്ന് കുത്തിയെടുത്ത സ്ലോ ഇന്റര്‍നെറ്റിലൂടെയാണ് ഈ പ്രോഗ്രാം നന്ദു എഴുതിയതും അത് റണ്‍ ചെയ്യിച്ച് പരീക്ഷിച്ചതും.

Jayavisakalanam for 2013, 2012 and 2011
Online Portal Developed by Nandakumar E, Plus One Student

ഓരോ തവണ ഔട്ട്പുട്ട് റിപ്പോര്‍ട്ടിനേക്കുറിച്ചു പറയുമ്പോഴും അത് കേട്ട് ക്ഷമയോടെ അതു ചെയ്യാം എന്ന് നന്ദു പറയുമായിരുന്നു. പ്രോഗ്രാമിന്റെ പ്രവര്‍ത്തനങ്ങളുടെ ഓരോ ഘട്ടത്തേപ്പറ്റി പറയുമ്പോഴൊന്നും സംസാരിക്കുന്നത് ഒരു കുട്ടിയോടാണെന്ന് തോന്നിയിരുന്നേയില്ല. മൊബൈല്‍ ഫോണില്‍ പോലും ഈസിയായി റണ്‍ ചെയ്യിക്കാവുന്ന വിധത്തിലാണ് പ്രോഗ്രാമിന്റെ രൂപ കല്‍പ്പന. 2013 ലെ മാത്രമല്ല, 2012, 2011 തുടങ്ങിയ വര്‍ഷങ്ങളിലെ വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള വിശദമായ അനാലിസിസ് ഈ പോര്‍ട്ടലില്‍ നിന്ന് എളുപ്പം ലഭിക്കും. പ്രോഗ്രാമെല്ലാം ചെയ്തു കഴിഞ്ഞ് നന്ദി പറയാനായി വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞതു കേട്ട് ഞങ്ങള്‍ ഞെട്ടിപ്പോയി. 'റിസല്‍ട്ട് അനാലിസിസ് തയ്യാറാക്കിയതോടെ എനിക്ക് ജാവാ സ്ക്രിപ്റ്റ് പഠിക്കാന്‍ കഴിഞ്ഞു'. അതെ, നമ്മുടെ പോര്‍ട്ടലുണ്ടാക്കാന്‍ നന്ദു റിസല്‍ട്ടിന്റെ തൊട്ടു മുമ്പും ശേഷവുമായി ജാവസ്ക്രിപ്റ്റ് പഠിച്ച് ചെയ്ത പ്രോഗ്രാമാണത്രേ, ജയവിശകലനം. പക്ഷേ റിപ്പോര്‍ട്ട് കണ്ടാല്‍ പരിചയ സമ്പന്നനായ ഒരാള്‍ ചെയ്തതാണെന്നേ ആരും പറയൂ. യഥാര്‍ത്ഥത്തില്‍ ഇതു തന്നെയല്ലേ, അവന്റെ മികവ്? ജയവിശകലനം എന്ന പോര്‍ട്ടലിന്റെ പേരില്‍ തന്നെ പ്രത്യേകതകളില്ലേ? അഭിപ്രായങ്ങളെഴുതുമല്ലോ?

ഉണ്ണികൃഷ്ണന്‍ സാറിന്റെ ഓഫ്​ലൈന്‍ സോഫ്റ്റ്​വെയറിന്റെ സവിശേഷതകള്‍
പത്താം ക്ലാസുകാര്‍ക്കു വേണ്ടി എ ലിസ്റ്റ് ഡാറ്റയില്‍ നിന്നും ടി.സി പ്രിന്റ് ചെയ്യാനുള്ള സോഫ്റ്റ്​വെയര്‍ തയ്യാറാക്കിയ നല്ലൊരു പ്രോഗ്രാമറാണ് അധ്യാപകന്‍ കൂടിയായ ശ്രീ. ഉണ്ണികൃഷ്ണന്‍ വളാഞ്ചേരി. വിന്‍ഡോസ് അധിഷ്ഠിത പ്രോഗ്രാമുകളില്‍ അദ്ദേഹത്തിന് നല്ല അറിവുണ്ട്. ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ലിനക്സ് അധിഷ്ഠിത ടി.സി സോഫ്റ്റ്​വെയര്‍ വേണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അതിനു വേണ്ടി പൈത്തണ്‍ പ്രോഗ്രാമിങ്ങ് പഠിക്കുകയും ചെയ്തു. പഠനത്തിന്റെ ഭാഗമായി അദ്ദേഹം നിര്‍മ്മിച്ച പൈത്തണ്‍ അധിഷ്ഠിതമായ ടിക് ടാക് എന്ന ഗെയിം നോക്കൂ. നമ്മുടെ ബ്ലോഗിലെ പോസ്റ്റ് കണ്ട് വിന്‍ഡോസിലാണെങ്കില്‍ ആവശ്യപ്പെട്ട പോലൊരു റിസല്‍ട്ട് അനാലിസിസ് സോഫ്റ്റ്​വെയറില്‍ ഒരു കൈ നോക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്.

Offline Result 2013
Windows Based Offline software Developed by Unnikrishnan Valanchery

ചെയ്യുന്ന ജോലി ഏകാഗ്രമായിരുന്ന് മുഴുമിപ്പിക്കുന്ന ശീലത്തിനുടമായാണെന്ന് അദ്ദേഹത്തോട് ഇടപെട്ടപ്പോള്‍ മനസ്സിലായി. രണ്ടു ദിവസം പ്രോഗ്രാമിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അദ്ദേഹം ഇതു പൂര്‍ത്തിയാക്കിയത്. നമ്മുടെ നന്ദകുമാറിന്റെ വീടിന് അധികം ദൂരയല്ലാതെയാണ് ഉണ്ണികൃഷ്ണന്‍ സാറിന്റെ വീടും. ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് വിന്‍ഡോസില്‍ പ്രവര്‍ത്തിപ്പിക്കാം. പിന്നീട് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല. ആര്‍ക്കു വേണമെങ്കിലും പെന്‍ഡ്രൈവില്‍ കോപ്പിയെടുത്ത് വിവിധ കമ്പ്യൂട്ടറുകളിലേക്ക് സേവ് ചെയ്യാനും അതിലെല്ലാം വിവിധ തരത്തിലുള്ള റിസല്‍ട്ട് അനാലിസിസുകള്‍ നടത്താനും ഈ സോഫ്റ്റ്​വെയര്‍ ഏറെ സഹായിക്കും. പ്രത്യേകിച്ച് സദാസമയവും റിപ്പോര്‍ട്ടുകളുടെ പ്രിന്റ് ഔട്ട് ആവശ്യമായി വരുന്ന ഈ സമയത്ത്.

ഈ പ്രോഗ്രാമുകളെല്ലാം തന്നെ മാത്​സ് ബ്ലോഗിലെ വായനക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. ആധികാരിക വിവരങ്ങള്‍ക്ക് എപ്പോഴും ഔദ്യോഗിക സൈറ്റുകളെത്തന്നെ ആശ്രയിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും കമന്റായി രേഖപ്പെടുത്തുമല്ലോ. കൂടുതല്‍ ഫീച്ചറുകള്‍ ആവശ്യമുണ്ടെങ്കില്‍ അവ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്താം.


Read More | തുടര്‍ന്നു വായിക്കുക

Technical High School Admission 2013-2014

>> Friday, April 26, 2013

സംസ്ഥാനത്തെ 39 ഗവ: ടെക്നിക്കല്‍ ഹൈസ്ക്കൂളുകളില്‍ 2013-14 വര്‍ഷത്തേയ്ക്കു് എട്ടാം ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. ഏഴാം ക്ലാസ് പരീക്ഷ എഴുതിയവരായിരിക്കണം അപേക്ഷകര്‍. 12 വയസ്സ് പൂര്‍ത്തിയാക്കിയിട്ടുള്ളവരും 2013 ജൂണ്‍ 1 ന് 16 വയസ്സില്‍ താഴെ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകര്‍. മതിയായ അപേക്ഷകരുടെ അഭാവത്തില്‍ 16 നും 18 നും മധ്യേ പ്രായമുള്ളവരേയും പരിഗണിക്കുമെന്നതിനാല്‍ അവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പൊതുവിദ്യാഭ്യാസരീതിയില്‍ നിന്നും വ്യത്യസ്തമായി സാങ്കേതികവും ഉല്പാദനോന്മുഖവുമായ വിവിധ തൊഴിലുകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതാണ് ഈ വിദ്യാഭ്യാസരീതിയുടെ പ്രത്യേകത. പൊതു വിദ്യാഭ്യാസ പാഠ്യക്രമവും സാങ്കേതികവിദ്യാഭ്യാസവും സംയോജിപ്പിച്ചുകൊണ്ട് വിവിധ തൊഴില്‍ മേഖലകളില്‍ വൈവിദ്ധ്യം നേടുന്നതിന് ഈ പ്രോഗ്രാം സഹായിക്കുന്നു. എന്‍ജിനീയറിംഗിനോ ശാസ്ത്രസാങ്കേതിക മേഖലകളിലോ ഉപരിപഠനത്തിന് ഈ വിദ്യാഭ്യാസരീതി ശക്തമായ അടിത്തറ നല്‍കുന്നു. THSLC ജയിച്ച കുട്ടികള്‍ക്ക് പോളിടെക്നിക്ക് പ്രവേശനത്തില്‍ 10% സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9, 10 ക്ലാസ്സുകളില്‍ ഓരോ T H S ലും ലഭ്യമായ പ്രത്യേക trade കളില്‍ പരിശീലനം നല്‍കുന്നു. 10 ആം ക്ലാസ് വിജയിക്കുന്ന കുട്ടികള്‍ക്ക് ട്രേഡ് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.ടെക്നിക്കല്‍ ഹൈസ്ക്കൂളുകളുടെ പരീക്ഷാ സമ്പ്രദായത്തെക്കുറിച്ചും പ്രധാനപ്പെട്ട തീയതികളെക്കുറിച്ചുമുള്ള വിവരങ്ങള് ചുവടെ നല്‍കിയിരിക്കുന്നു. നിങ്ങളുടെ സംശയങ്ങള്‍ക്ക് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ അധ്യാപകനായ നസീര്‍ സാര്‍ മറുപടി നല്‍കും.

ഈ വര്‍ഷം മുതല്‍ National Vocational Education Qualification Framework (NVEQF) ദേശീയ തലത്തില്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കത്തക്ക രീതിയില്‍ വിവിധ തൊഴിലധിഷ്ഠിത പാഠ്യപദ്ധതികള്‍ പഠിപ്പിക്കുന്ന കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ സമ്പ്രദായമാണ് ടെക്നിക്കല്‍ സ്ക്കുളുകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ടെക്നിക്കല്‍ സ്ക്കുളുകളിലെ 9 ആം ക്ലാസ്സും 10 ആം ക്ലാസ്സും പൂര്‍ത്തിയാവുമ്പോള്‍ Level 1, Level 2, NVEQF സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നു. ഇന്ത്യയില്‍ ഈ പദ്ധതി നിലവിലുള്ള ഏതു വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നും തുടര്‍ന്നുള്ള ലവലുകള്‍ (Level 3 to Level 7) പഠിക്കാനുള്ള അവസരം ലഭ്യമാക്കുന്നു. ഒന്നും രണ്ടും ലവല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് കേരള സാങ്കേതികവിദ്യാഭ്യാസ പരീക്ഷാ കണ്‍ട്രോളര്‍ ആണ്.

പ്രധാന തീയതികള്‍
  • അപേക്ഷാപത്രിക വിതരണം ചെയ്തു തുടങ്ങുന്ന തീയതി
    : 17 – 04 – 2013.
  • പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി
    : 07 -05 – 2013 .
  • പൊതുപ്രവേശന പരീക്ഷ : 10 – 05 – 2013 വെള്ളി
    രാവിലെ 10 മണി മുതല്‍ 11.30 വരെ.
  • ഫല പ്രസിദ്ധീകരണം : 10 – 05 – 2013, 4.00 pm
  • തെരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി
    : 11- 05- 2013, 12 മണി.
  • പ്രവേശന തീയതി
    • ഒന്നാം ഘട്ട പ്രവേശനം : 16-05-2013 രണ്ടാംഘട്ട പ്രവേശനം : 23- 05-2013
  • പ്രവേശനം പൂര്‍ത്തീകരിക്കുന്നത് : 01-06-2013
  • പ്രവേശനോത്സവം : 03-06-2013

Click here for Prospectus

Technical High Schools in Various District


Read More | തുടര്‍ന്നു വായിക്കുക

Kerala SSLC Examination Result 2013 Analyser (for Ubuntu & Windows) Updated

>> Sunday, April 21, 2013

2013 ലെ SSLC ഫലം ഏപ്രില്‍ 24 ബുധനാഴ്ച പ്രഖ്യാപിക്കും. പരീക്ഷാഭവന്റേയും ഡി.പി.ഐ ഷാജഹാന്‍ സാറിന്റേയും പരീക്ഷാ സെക്രട്ടറി ജോണ്‍സ്.വി.ജോണ്‍ സാറിന്റേയുമെല്ലാം അക്ഷീണപരിശ്രമം മൂലം കഴിഞ്ഞ വര്‍ഷത്തേക്കാളും 4 ദിവസം മുമ്പേ റിസല്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഒരുങ്ങി. സാധാരണഗതിയില്‍ റിസള്‍ട്ട്‌ വന്നാല്‍ പിന്നെ അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം പരസ്പരം ചോദിക്കാന്‍ ഒരുപാട് ചോദ്യങ്ങളുണ്ടാകും. എത്ര കുട്ടികള്‍ ജയിച്ചു? എത്ര പേര്‍ക്ക് മുഴുവന്‍ A+ കിട്ടി? ഒരു വിഷയത്തിന് A+ നഷ്ടമായവരുണ്ടോ? വിജയ ശതമാനം എത്ര? അങ്ങനെ അങ്ങനെ ചോദ്യങ്ങള്‍ അനവധിയാണ്. ഈ ചോദ്യങ്ങളെല്ലാം സ്ഥിരമായി എല്ലാ വര്‍ഷവും ചോദിക്കുന്നവയുമാണ്. ഇതെല്ലം തിരഞ്ഞു കണ്ടുപിടിക്കാനും ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കാനും കുറച്ചു കഷ്ടപ്പാടുണ്ട്. എന്നാല്‍ ഇതെല്ലാം ഒരു ക്ലിക്കില്‍ കണ്ടു പിടിച്ചുതരുന്ന ഒരു സോഫ്റ്റ്‌വെയര്‍ ഉണ്ടെങ്കിലോ? ഉണ്ട്, അത്തരത്തിലൊരു സോഫ്റ്റ്‌വെയറാണ് SSLC Analyser. ഈ സോഫ്റ്റ്​വെയര്‍ തയ്യാറാക്കിയിരിക്കുന്നത് കോഴിക്കോട് ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ഇംഗ്ലീഷ് എച്ച്.എസ്.എ ആയ മുഹമ്മദ് ആസിഫ് സാറാണ്. ഫറൂഖ് കോളേജിലും ഇ.എം.ഇ.എ കോളേജിലുമായി ഉപരിപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു. ഇംഗ്ലീഷിനോടൊപ്പം തന്നെ പ്രോഗ്രാമിങ്ങിലും തല്പരനായ അദ്ദേഹത്തില്‍ നിന്ന് നമുക്ക് ലഭിക്കുന്ന ഈ സോഫ്റ്റ് വെയര്‍ എസ്.എസ്.എല്‍.സി റിസല്‍ട്ട് അപഗ്രഥനത്തിന് ഏറെ സഹായകരമാണ്. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാനും ഷട്ട്ഡൗണ്‍ ചെയ്യാനും കഴിയുന്നവര്‍ക്ക് പോലും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ സോഫ്റ്റ്‌വെയറിന് ഇന്‍പുട്ട് ആയി കൊടുക്കേണ്ടത് ആകെ നിങ്ങളുടെ school code മാത്രമേയുള്ളു. അത് ഔട്പുട്ട് ആയി തിരിച്ചു തരുന്ന വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

  1. പരീക്ഷ എഴുതിയ ആകെ കുട്ടികളുടെ എണ്ണം
  2. ഉപരിപഠനത്തിനു അര്‍ഹത നേടിയ കുട്ടികളുടെ എണ്ണം.
  3. ഉപരിപഠനത്തിനു അര്‍ഹത നേടാത്ത കുട്ടികളുടെ എണ്ണവും പേരുവിവരങ്ങളും
  4. വിജയ ശതമാനം
  5. ഉന്നത വിജയം നേടിയ കുട്ടികളുടെ പേരുവിവരങ്ങള്‍ (10 A +, 9A +, 8A+, ....)
  6. subject wise grade analysis (subject തിരിച്ചു എത്ര A +, A തുടങ്ങിയ വിവരങ്ങള്‍.
  7. ഓരോ വിഷയത്തിന്റെയും Average Grade
സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെ?
  1. SSLC Analyser സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും download ചെയ്യുക.
      നിങ്ങളുടെ വിന്‍ഡോസ് വേര്‍ഷനില്‍ പൈത്തണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? എങ്കില്‍ SSLC Analyser ന്റെ Windows Version ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.)
  2. Download ചെയ്തുകിട്ടുന്ന compressed ഫയല്‍ Extract ചെയ്യുക (Mouse right ക്ലിക്ക് ചെയ്ത് Extract Here എന്ന് കൊടുത്താല്‍ മതിയാകും)
  3. അപ്പോള്‍ കിട്ടുന്ന SSLC Analyser എന്ന ഫോള്‍ഡര്‍ തുറക്കുക.
  4. install.sh എന്ന ഫയല്‍ റൈറ്റ് ക്ലിക്ക് ചെയ്തു Properties-->Permission--> tab എടുത്തു Allow Executing file as Programme എന്നതിന് നേരെ tick മാര്‍ക്കുണ്ടെന്നു ഉറപ്പുവരുത്തുക.
  5. install.sh ഫയലില്‍ double click ചെയ്തു run in terminal എന്ന് കൊടുക്കുക
  6. ആവശ്യപ്പെട്ടാല്‍ പാസ്സ്‌വേര്‍ഡ്‌ എന്റര്‍ ചെയ്യുക.
  7. ഇനി മെനുവിലെ Applications ---> Accessories----> SSLC Analyser എടുത്തു പ്രവര്‍ത്തിപ്പിച്ചാല്‍ സോഫ്റ്റ്​വെയര്‍ തുറന്നു വരുന്നു.
സോഫ്റ്റ്​വെയര്‍ തുറക്കുമ്പോള്‍ ലഭിക്കുന്ന ജാലകത്തിന്റെ സ്ക്രീന്‍ഷോട്ടാണ് ചുവടെ നല്‍കിയിരിക്കുന്നത്.
ഈ ജാലകത്തില്‍ From Web എന്നതിനു നേരെയുള്ള ഫീല്‍ഡില്‍ റിസല്‍ട്ട് അനലൈസ് ചെയ്യേണ്ട സ്ക്കൂളിന്റെ കോഡ് നല്‍കുക. തുടര്‍ന്ന് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തിക്കഴിയുമ്പോള്‍ രണ്ട് ഔട്ട്പുട്ട് ഫയലുകള്‍ ലഭിക്കും.

സോഫ്റ്റ്​വെയറില്‍ നിന്ന് ലഭിക്കുന്ന ഔട്ട്പുട്ട് ഫയലുകളുടെ മാതൃക ചുവടെ നല്‍കിയിരിക്കുന്നു.
  1. റിസല്‍ട്ട് അനലൈസ് കൊണ്ടുള്ള റിപ്പോര്‍ട്ട് (മാതൃക)
    പി.ഡി.എഫ് രൂപത്തിലായിരിക്കും ഇത് ലഭിക്കുക. ഇതില്‍ സ്ക്കൂളിന്റെ പേര്, സ്ക്കൂള്‍ കോഡ്, പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം, ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ എണ്ണം, ശതമാനം, ഉപരിപഠനത്തിന് അര്‍ഹത നേടാത്തവരുടെ എണ്ണം, 10 വിഷയത്തിനും എ പ്ലസ് നേടിയവരുടെ പേര്, 9 വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയവരുടെ പേര്, 8 വിഷയങ്ങളിലും 7 വിഷയങ്ങളിലും 6 വിഷയങ്ങളിലുമെല്ലാം എ പ്ലസ് നേടിയവരുടെ പേരും ഉപരിപഠനത്തിന് അര്‍ഹത നേടാത്തവരുടെ പേരും ലഭ്യമാകും. തുടര്‍ന്ന് വിഷയാധിഷ്ഠിതമായ അപഗ്രഥനമാണ് ലഭിക്കുക. അതില്‍ ഓരോ വിഷയത്തിനും എ പ്ലസ്, എ, ബി പ്ലസ് എന്നിങ്ങനെ ഗ്രേഡ് ലഭിച്ച കുട്ടികളുടെ എണ്ണവും അതിനു താഴെ അതിന്റെ ശതമാനവും ടേബിളായി നല്‍കിയിട്ടുണ്ടാകും. ഇതിനെ ആധാരമാക്കി ഓരോ വിഷയത്തിനും വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ച ഗ്രേഡിനെ ആസ്പദമാക്കി അതാത് വിഷയത്തിന് ഓവറോള്‍ ഗ്രേഡും നല്‍കിയിട്ടുണ്ടാകും.
  2. ഗ്രേഡ് റിപ്പോര്‍ട്ട് (മാതൃക)
    ഇത് സ്പ്രെഡ് ഷീറ്റ് ഫോര്‍മാറ്റിലായിരിക്കും ലഭിക്കുക. ഇതില്‍ സ്ക്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും ഗ്രേഡുകളും EHS/NI സ്റ്റാറ്റസും ഉണ്ടായിരിക്കും.
ഇപ്പോള്‍ ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ലഭിക്കുക 2012ലെ റിസള്‍ട്ട്‌ ആണ്. എന്നാല്‍ 2013 റിസള്‍ട്ട്‌ പബ്ലിഷ് ചെയ്യുന്നതോടെ പുതിയ റിസള്‍ട്ട്‌ ആയിരിക്കും ലഭ്യമാവുക. എന്തെങ്കിലും കാരണവശാല്‍ പാച്ച് (patch) ആവശ്യമായി വരികയാണെങ്കില്‍ അത് മാത്​സ് ബ്ലോഗില്‍ പ്രതീക്ഷിക്കാം.

മാത്രമല്ല, മുന്‍പോസ്റ്റില്‍ പ്രോഗ്രാമിങ് അറിയുന്നവരോട് നമ്മള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. സബ്ജില്ലാ-ജില്ല-റവന്യൂ ജില്ലാ ശരാശരികളുടെ അനാലിസിസ് നമുക്ക് നല്‍കാന്‍ കഴിയണം. അതിനുതകുന്ന പോര്‍ട്ടല്‍/പ്രോഗ്രാം നമുക്ക് വളരെ അത്യാവശ്യമാണ്. പ്രോഗ്രാമിങ്ങ് ശേഷിയുള്ളവര്‍ അതിനായി ശ്രമിക്കുമല്ലോ. ഈ പ്രോഗ്രാമിലൂടെ നമ്മുടെ വിദ്യാലയത്തിന്റെ മാത്രമല്ലല്ലോ, തൊട്ടടുത്ത വിദ്യാലയങ്ങളുടേയും എസ്.എസ്.എല്‍.സി വിജയശതമാനവും ഫുള്‍ എ പ്ലസുകളുമെല്ലാം കണ്ടെത്താന്‍ ഈ സോഫ്റ്റ്​വെയര്‍ ഉപയോഗപ്പെടുത്താമല്ലോ. അങ്ങനെ ഈ പ്രോഗ്രാം നമുക്കേറെ സമയലാഭമുണ്ടാക്കിത്തരുന്നു. സോഫ്റ്റ്​വെയര്‍ ഉപയോഗിച്ചു നോക്കുന്നവരുടെ കമന്റുകളാണ് ആസിഫ് സാറിനെപ്പോലുള്ളവര്‍ക്ക് തുടര്‍ന്നും ഇത്തരം കണ്ടെത്തലുകള്‍ നടത്തുന്നതിന് പ്രചോദനമാകുന്നത്. ആ നിലക്ക് അദ്ദേഹത്തിനു പ്രോത്സാഹനം നല്‍കാന്‍ നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

കാലഹരണപ്പെട്ട വിദ്യാഭ്യാസരീതി?

>> Sunday, April 14, 2013

    ഗണിതശാസ്ത്രപഠനം ഹൈസ്കൂള്‍ക്ലാസുകളില്‍ പഠിക്കുന്ന സാധാരണ ക്കാരായ കുട്ടികള്‍ക്ക് (Average & Below average) ഇന്നും ബാലികേറാമലയാണ്. അധ്യാപകരുടെ മികവില്ലായ്മയോ, കുട്ടികളുടെ താല്പര്യക്കുറവോ മാത്രമല്ല ഇതിന് കാരണം. നമ്മുടെ സിലബസിന്റെ അപര്യാപ്തതതന്നെയാണ് ഇതിന് കാരണം . ഇതുമായി ബന്ധപ്പെട്ട് മാത്​സ് ബ്ലോഗില്‍തന്നെ നടന്ന ഒരുചര്‍ച്ചയില്‍ ഞാന്‍ പങ്കെടുത്തിട്ടുള്ളതുമാണ്. 27 വര്‍ഷത്തെ അധ്യാപന പരിചയമുള്ള ഒരു അധ്യപകനെന്നനിലയില്‍ NCERT, SCERT, വിദ്യാഭ്യാസവകുപ്പ് മന്ത്രി എന്നിവര്‍ക്കു മുമ്പില്‍ എന്റെ അഭിപ്രായം അവതരിപ്പിക്കുന്നു. ഹൈസ്കൂള്‍ അദ്ധ്യാപകര്‍ യു.പി. അദ്ധ്യാപകരെ കുറ്റപ്പെടുത്തുന്നു. യു.പി. അദ്ധ്യാപകര്‍ പ്രൈമറി അദ്ധ്യാപകരെ കുറ്റപ്പെടുത്തുന്നു. രക്ഷകര്‍ത്താക്കള്‍ അദ്ധ്യാപകരെ കുറ്റപ്പെടുത്തുന്നു. അദ്ധ്യാപകര്‍ സിലബസിനെ കുറ്റപ്പെടുത്തുന്നു. വിദ്യാഭ്യാസവകുപ്പിലെ മേധാവികള്‍ കീഴുദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നു. ഇങ്ങനെ കുറ്റപ്പെടുത്തലുകള്‍ പലതും നടത്തിയിട്ടും കോടിക്കണക്കിനു രൂപമുടക്കി പരീക്ഷണങ്ങള്‍ പലതും നടത്തിയിട്ടും ഗണിതശാസ്ത്രം ഭൂരിഭാഗം കുട്ടികള്‍ക്കും പഠിക്കുവാന്‍ ബുദ്ധിമുട്ടുള്ള, മനസ്സിലാക്കാന്‍ വിഷമമുള്ള ഒരു വിഷയമായി ഇന്നും നിലകൊള്ളുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച, വിമര്‍ശനം ആണ് ഞാന്‍ മാത്​സ് ബ്ലോഗില്‍ കൃഷ്ണന്‍സാറുമായി പങ്കിട്ടിട്ടുള്ളത്. ഗണിതശാസ്ത്രത്തിലുള്ള അറിവിന്റെ ആഴം പരിശോധിച്ചാല്‍ അദ്ദേഹം ഒരു ആനയും ഞാന്‍ വെറുമൊരു അണ്ണാനും മാത്രമാണ്. പക്ഷേ സിലബസിനെക്കുറിച്ചും , അതെങ്ങനെ അവതരിപ്പിക്കണമെന്നതിനെക്കുറിച്ചും എനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. വിമര്‍ശിക്കുന്നവന് പരിഹാരം നിര്‍ദേശിക്കുവാനുള്ള കഴിവും വേണമെന്നുതന്നെയാണ് എന്റെ അഭിപ്രായം.

പറയുന്നത് നെടുമ്പാശ്ശേരി എം എ എച്ച് എസിലേയും ഇപ്പോള്‍ പാമ്പാക്കുഴ ജി എം എച്ച് എസ്സിലേയും ഗണിതാധ്യാപകനായ ജെയിംസ് ഫിലിപ്പ്. വെറുതേ പറഞ്ഞുപോവുകയല്ലാ, താന്‍ നിര്‍ദ്ദേശിച്ച രീതിയിലുള്ള ഒന്നും രണ്ടും ക്ലാസ്സുകളിലെ ഗണിതപുസ്തക സാമ്പിള്‍ കൂടി അദ്ദേഹം നല്‍കിയിട്ടുണ്ട്. ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് അവ ഡൗണ്‍ലോഡ് ചെയ്ത് വായിച്ചു നോക്കാം. പുതിയ ഈ ആശയത്തെക്കുറിച്ച് നിങ്ങളുടെ പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്യാം.

കാലഹരണപ്പെട്ട വിദ്യാഭ്യാസരീതി
സമൂഹത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. പുതിയ തലമുറ മാറ്റങ്ങളിലൂടെ കടന്നുപോകുന്നു. എന്നിട്ടും ഗണിതശാസ്ത്രപഠനത്തില്‍ മാത്രം മാറ്റമൊന്നും സംഭവിക്കുന്നില്ല. എന്താണ് ഇതിന് കാരണം? നമുക്കൊരു അന്വേഷണം നടത്താം. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ യുള്ള പാഠപുസ്തകങ്ങളെകുറിച്ച് പോസിറ്റീവ് ആയ വിമര്‍ശനങ്ങളും ചര്‍ച്ചകളും നടക്കുന്നില്ലഎന്നതുതന്നെ പ്രധാന കാരണം. വിമര്‍ശനങ്ങള്‍ ആരെയും ആക്ഷേപിക്കാനോ, അപമാനിക്കാനോ ആകരുത്. നമ്മുടെ കുട്ടികളുടെ നന്മക്കുവേണ്ടിയാകണം.

അന്‍പത് വര്‍ഷങ്ങള്‍ക്കു് മുന്പ് ഉണ്ടായിരുന്ന ഒന്നാം ക്ലാസിലെ മലയാളം പാഠപുസ്തകം ഒന്നു പരിശോധിച്ചു നോക്കുക. അന്നത്തെ ഒരു കുട്ടി ഒന്നാം ക്ലാസില്‍ മലയാളം അക്ഷരം മാത്രം പഠിച്ചാല്‍ മതിയായിരുന്നു. അന്ന് അക്ഷരാഭ്യാസമില്ലാത്ത ഒരു ജനതയെ സാക്ഷരരാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഇന്ന് ഒന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിന്റെ ഘടന മാറി. 1960-ല്‍ ഒന്നാം ക്ലാസിലെ കുട്ടികള്‍ അക്ഷരം മാത്രം പഠിച്ചിരുന്നു. എന്നാല്‍ 2012-ല്‍ ഒന്നാം ക്ലാസിലെ കുട്ടികള്‍ മലയാളഭാഷ പഠിക്കുന്നു. ഈ മാറ്റം ഇന്ന് പത്താം ക്ലാസിലെത്തുന്ന കുട്ടികളുടെ നിലവാരത്തിലും കാണാവുന്നതാണ്.

അന്‍പത് വര്‍ഷങ്ങള്‍ക്കു് മുമ്പ് ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥി സംഖ്യാബോധം അതായത് 1 മുതല്‍ 100 വരെ യുള്ള സംഖ്യകള്‍ എഴുതുവാനും വായിക്കുവാനും ഉള്ള അറിവ് നേടിയിരുന്നു. ഇന്നും ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതിനു മാത്രമേ അവസരം കിട്ടുന്നുള്ളു. (സങ്കലനം എന്ന ക്രിയകൂടി വരുന്നുണ്ട്). ഭാഷാപഠനത്തിലെന്നപോലെ ഗണിതശാസ്ത്രപഠനത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല. അങ്ങനെ ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതശാസ്ത്രം സാധാരണക്കാരനു മനസ്സിലാകാത്തതും, ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമായ ഒരു വിഷയമായിത്തീര്‍ന്നു. വിജയിക്കാതെപോയ നൂറുകണക്കിനു പരീക്ഷണങ്ങളുടെ മൂകസാക്ഷികളുമാണ് നമ്മള്‍ അധ്യാപകര്‍.

2013- ല്‍ ഒന്നാം ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിക്ക് സംഖ്യാബോധം അല്ല ഉണ്ടാകേണ്ടത്. ഗണിതബോധമാണ് ഉണ്ടാകേണ്ടത്. അക്ഷരം ഭാഷയിലൂടെ പഠിപ്പിക്കുന്നതുപോലെ,ഗണിതബോധത്തോടെ സംഖ്യാബോധം ഉണ്ടാകണം. അക്ഷരം, അക്ഷരത്തിലൂടെ മാത്രം പഠിക്കുന്ന കുട്ടി ഭാഷ മനസ്സിലാക്കുന്നില്ല. അതുപോലെതന്നെയാണ് സംഖ്യയുടെ കാര്യവും. 1950 കളിലെ ഈരീതി കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. എന്നാല്‍ ശാസ്ത്രം പുരോഗമിച്ചു. സാമൂഹിക, സാമ്പത്തിക മേഖലകളില്‍ മാറ്റങ്ങള്‍ സംഭവിച്ചു. 1950-1980 കാലഘട്ടത്തിലെ ആറു വയസ്സുള്ള ഒരുകുട്ടിയുടെ മാനസികനിലയല്ല 2013-ലെ ആറു വയസ്സുള്ള ഒരുകുട്ടിയുടേത്.
ഒന്നാം ക്ലാസിലെ ഒരു വിദ്യാര്‍ത്ഥി ആനയുടെയും കുതിരയുടെയും എണ്ണമെടുത്തല്ല സംഖ്യാബോധം ഉണ്ടാക്കേണ്ടത്. എണ്ണം പണം ഇടപാട് നടത്താനുള്ള ഒരു ഉപാധി മാത്രമല്ലതാനും. എന്നുകരുതി ഇതൊന്നും വേണ്ടന്നല്ല. ഇവകള്‍ക്ക് ഒന്നാംസ്ഥാനം നല്കരുത്. ലോകത്തെല്ലായിടത്തുമുള്ളതും എല്ലാ കുട്ടികള്‍ക്കും മനസ്സിലാകുന്നതുമായ ക്ഷേത്രഗണിത രൂപങ്ങളിലൂടെയും, ആശയങ്ങളിലൂടെയും വേണം സംഖ്യാബോധം കുട്ടികളിലുണ്ടാക്കാന്‍. ഗണിതശാസ്ത്രത്തിലെ എല്ലാ മേഖലകളിലൂടെയും അവനറിയാതെ തന്നെ കടന്നുപോകണം.

രണ്ടു വയസുള്ള ഒരു കുട്ടി സൈക്കിള്‍, ആന, തോക്ക്, കാറ്, മൊബൈല്‍ഫോണ്‍, സംഗീത ഉപകരണങ്ങള്‍,..... എന്നിങ്ങനെയുള്ള കളിപ്പാട്ടങ്ങളുപയോഗിക്കുന്നതിലൂടെ ചുറ്റുപാടുമുള്ള എല്ലാ വസ്തുക്കളെയും മനസ്സിലാക്കാനും, അവയുടെ പേര് ചെറുപ്രായത്തില്‍തന്നെ പഠിക്കുവാനും അവസരം ലഭിക്കുന്നു. അങ്ങനെ ഒരു കുട്ടി അറിയാതെ തന്നെ ചുറ്റുപാടുകളെയും വസ്തുക്കളെയും മനസ്സിലാക്കുന്നു. ഒരു വയസിനും പത്തു വയസിനും ഇടയില്‍ ഗണിതശാസ്ത്രബന്ധിയായ യാതൊരുവിധ കളിപ്പാട്ടങ്ങളും കുട്ടികള്‍ ഉപയോഗിക്കാനിടയാകുന്നില്ല എന്നുള്ളത് ഒരു വസ്തുതയാണ്. ഇതുതന്നെയാണ് ഗണിതശാസ്ത്രത്തിന്റെ പരാജയവും.

കലയെ പ്രോത്സാഹിപ്പിക്കുന്നതിന് ധാരാളം മാധ്യമങ്ങളുണ്ട്. ടി.വി, റേഡിയോ, സിനിമ, പത്രം തുടങ്ങിയവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. നമ്മുടെ ആരാധനാലയങ്ങളും ഒരു പരിധിവരെ കലാക്ഷേത്രങ്ങള്‍തന്നെയാണ്. ഒന്ന് മുതല്‍ പത്ത് വയസ്സുവരെ പ്രായമായ ഒരു കുട്ടിയില്‍ കലാവാസന ഉണ്ടാകുന്നത് അല്ലെങ്കില്‍ അവനിലെ കലാവാസന വികാസം പ്രാപിക്കുന്നത്, ഈ മാധ്യമങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെയാണെന്നതില്‍ യാതൊരു സംശയവുമില്ല. ഒരു പക്ഷേ ഈ മാധ്യമം അവന്റെ സ്വന്തം വീട് തന്നെയും ആകാം.
ഒന്ന് മുതല്‍ പത്ത് വയസ്സുവരെ പ്രായമായ ഒരു കുട്ടിയില്‍ ഗണിതവാസന ഉണ്ടാകുന്നതിന് അല്ലെങ്കില്‍ അവനിലെ ഗണിതവാസന വികാസം പ്രാപിക്കുന്നതിന് എന്ത് മാധ്യമമാണ് നമുക്കുള്ളത്?. നമുക്കു ചുറ്റുമുള്ള ചേതനയുള്ളതും ഇല്ലാത്തതുമായ വസ്തക്കളെ ചൂണ്ടിക്കാട്ടി ഗണിതം പഠിപ്പിക്കുന്ന രീതിയാണ് ഇന്ന് നിലവിലുള്ളത്. അതുപോലെ തന്നെ വാങ്ങല്‍ കൊടുക്കല്‍ സമ്പ്രദായത്തിലൂടെ പണം കൈമാറ്റം ചെയ്യുന്നതും, പലിശ കണക്കാക്കുന്നതുമാണ് ഗണിതം എന്ന ഒരു ധാരണയാണ് ഇപ്പോഴും ഉള്ളത്.

ജന്മനാ ബധിരനും സംസാരശേഷിയുള്ളവനുമായ ഒരു കുട്ടിക്കു് പത്ത് വയസാകുമ്പോള്‍ തന്റെ ബധിരത മാറുന്നു എന്നു കരുതുക. പത്തു വയസ്സുവരെ കേള്‍വിക്കുറവുകൊണ്ട് , സംസാരിക്കുന്നതിന് തനിക്കുണ്ടായ വൈകല്യം ജീവിതകാലം മുഴുവന്‍ ഉണ്ടായിരിക്കും. ഇതുതന്നെയാണ് ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസുകളിലെ ഗണിതശാസ്ത്ര പഠനത്തിലും നടക്കുന്നത്. ഗണിതശാസ്ത്രാഭിരുജി വര്‍ദ്ധിക്കുന്നതിനുള്ള പഠനം ചെറിയ ക്ലാസുകളില്‍ നടക്കുന്നില്ല എന്നുള്ളതാണ് കുട്ടികളെ ഗണിതശാസ്ത്രത്തില്‍ പിന്നോട്ട് തള്ളുവാന്‍ പ്രേരിപ്പിക്കുന്നത്.

ഒന്നാം ക്ലാസിലെ ഒരു വിദ്യാര്‍ത്ഥി ആന, കുതിര,ഓറഞ്ച്, രൂപ,പൈസ എന്നിവയുടെ പടം കണ്ട് എണ്ണി നോക്കി സംഖ്യാബോധം ഉണ്ടാക്കുകയാണല്ലോ ഇപ്പോള്‍ ചെയ്യുന്നത്. ആന എന്നാല്‍ എന്ത്?. കുതിര, രൂപ,പൈസ എന്നിവ എന്നാല്‍ എന്ത്?. ഈ ചോദ്യങ്ങള്‍ക്കുമുമ്പില്‍ ഒന്നാം ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിക്ക് വ്യക്തമായ മറുപടിയുണ്ടാകില്ല. കാരണം ഇവയൊന്നും അവന് വരയ്ക്കാന്‍ പറ്റുന്ന ഒന്നോ, കൊണ്ടുനടക്കാന്‍ പറ്റുന്ന ഒന്നോ അല്ല. അതായത് ഒന്നാം ക്ലാസിലെ ഒരു വിദ്യാര്‍ത്ഥി സംഖ്യാബോധം ഉണ്ടാക്കുന്നത് അവ്യക്തതയിലൂടെയാണ് എന്ന് ചുരുക്കം. അവനുചുറ്റും കാണുന്നതും ഉപയോഗിക്കുന്നതുമായ ഗണിതരൂപങ്ങളെക്കുറിച്ച് അവന് മനസ്സിലാക്കാന്‍ അവസരം കിട്ടുന്നില്ല.
ഇംഗ്ലീഷില്‍ A എന്ന അക്ഷരം പഠിപ്പിക്കുവാന്‍ Apple എന്ന വാക്ക് ഉപയോഗിക്കുന്നു, D എന്ന അക്ഷരം പഠിപ്പിക്കുവാന്‍ Dog എന്ന വാക്ക് ഉപയോഗിക്കുന്നു, H എന്ന അക്ഷരം പഠിപ്പിക്കുവാന്‍ Horse എന്ന വാക്ക് ഉപയോഗിക്കുന്നു. P എന്ന അക്ഷരം പഠിപ്പിക്കുവാന്‍ pomegranate എന്ന വാക്ക് ഉപയോഗിക്കുന്നു. നമ്മുടെ നാട്ടില്‍ ഇവ ഏതെല്ലാം സ്ഥലങ്ങളില്‍ ഇവ ലഭ്യമാണ്.

മലയാളത്തില്‍ സ എന്ന അക്ഷരം പഠിപ്പിക്കുവാന്‍ സിംഹം എന്ന വാക്ക് ഉപയോഗിക്കുന്നു. സിംഹത്തെ ചിത്രങ്ങളില്‍ മാത്രമേ കാണിച്ചുകൊടുക്കാന്‍ കഴിയുന്നുള്ളു. സിംഹത്തെ പിടിച്ചുകൊടുക്കാനോ, കാണിച്ചു കൊടുക്കാനോ നിങ്ങളോടാവശ്യപ്പെട്ടാല്‍ നിങ്ങള്‍ക്കാകുമോ? ഇനി ഞാനൊന്നു ചോദിക്കട്ടെ. മലയാളം പഠിപ്പിക്കുമ്പോള്‍ സ എന്ന അക്ഷരം പഠിപ്പിക്കുന്നതിന് സങ്കലനം എന്ന വാക്കും ചിഹ്നവും ഉപയോഗിച്ചുകൂടെ?. അതുപോലെതന്നെ ഹ, വ, ഗ എന്നീ അക്ഷരങ്ങള്‍ക്ക് ഹരണം, വ്യ വകലനം, ഗുണനം എന്നീ വാക്കുകളും ചിഹ്നവും ഉപയോഗിച്ചുകൂടെ?. ഇവിടെ രണ്ടു സംഖ്യകള്‍ സങ്കലനം ചെയ്തു കാണിക്കുവാന്‍ നിങ്ങളോടാവശ്യപ്പെട്ടാല്‍ നിങ്ങള്‍ക്ക് കാണിച്ചുകൊടുക്കാനാകും. കുട്ടി പരീക്ഷക്ക് വിധേയനാകുകയില്ലതാനും.

ആസ്ത്രേലിയക്കാരുടെ ദേശീയ പക്ഷിയായ ഒട്ടക പക്ഷിയെ ഒ എന്ന അക്ഷരം പഠിപ്പിക്കുന്നതിനും, പത്ത് ഒട്ടക പക്ഷികളുടെ പടം കാണിച്ച് 10 എന്ന അക്കം പഠിപ്പിക്കുന്നതിനും ഉപയോഗിക്കുന്നത് ഒട്ടക പക്ഷിയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും കുട്ടിയെ പറഞ്ഞു മനസ്സിലാക്കിയശേഷമാണോ?. (ഇവിടെ ഒട്ടക പക്ഷി ഒരു ഉദാഹരണം മാത്രം). ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന ഒരു കുട്ടിയുടെ മനസ്സിലുണ്ടാകുന്ന ചിന്ത നമുക്കൊന്നു വിലയിരുത്താം. ഒട്ടക പക്ഷി എന്നു പറയുന്നത് , കോഴിയെപോലെ എന്തോ ഒന്ന്, അല്ലെങ്കില്‍ താറാവിനെപോലെ എന്തോ ഒന്ന് , കോഴി താറാവ് എന്നിവയെ കണ്ടിട്ടില്ലാത്ത ഫ്ലാറ്റ് വാസികളാണെങ്കില്‍ കാക്കയെപോലെ എന്തോ ഒന്ന് എന്ന് കരുതിക്കൊള്ളും. ഒട്ടക പക്ഷി എന്നൊരു വാക്ക് അവന്റെ മനസ്സില്‍ മായാതെ നിലനില്‍ക്കും. ഉയര്‍ന്ന ക്ലാസുകളിലെത്തുമ്പോള്‍ ഒട്ടക പക്ഷി എന്ന വാക്ക് കേട്ടാല്‍ കുട്ടിക്ക് യാതൊരു പുതുമയും തോന്നുകയില്ല. മാത്രമല്ല കുട്ടി ഒട്ടക പക്ഷി യെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താല്പര്യം കാണിക്കുകയും ചെയ്യും. ഇനി നമുക്ക് ഗണിത ശാസ്ത്രത്തിലേക്ക് കടക്കാം. ഗണിതശാസ്ത്രപഠനത്തിലെ അപാകത, പരാജയം, കുറവ് എന്നൊക്കെ പറയുന്നത് അടിസ്ഥാന വിദ്യാഭ്യാസത്തിലെ അപര്യാപ്തതയാണ്. അതുകൊണ്ടാണ് ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ പാഠ പുസ്തകങ്ങളിലും, സിലബസിലും, പഠനരീതിയിലും നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടും കുട്ടികളില്‍ ഗണിതവാസന വളരാത്തതും സാധാരണനിലവാരത്തിലുള്ളതും അതില്‍ താഴെയുള്ളവരുമായ കട്ടികള്‍ ഗണിതശാസ്ത്രത്തെ ഇപ്പോഴും ഉള്‍ക്കൊള്ളാത്തതും.

അതുകൊണ്ട് ഒന്നാംക്ലാസ് മുതല്‍ ഗണിതശാസ്ത്രത്തിന് ഒരു പുസ്തകം വേണം. അതില്‍ π , α , β, γ ആല്‍ഫ, ബീറ്റ, ഗാമ എന്നീ അക്ഷരങ്ങള്‍ രൂപങ്ങളായി ഉപയോഗിക്കണം. പകുതി, ഇരട്ടി, ശതമാനം, വ്യുല്‍ക്രമം, സൈന്‍, കൊസൈന്‍, ടാന്‍ജന്‍ന്റ് എന്നിങ്ങനെ അഞ്ചാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ കുട്ടികള്‍ പഠിക്കേണ്ടിവരുന്ന അല്ലെങ്കില്‍ പഠനവിധേയമാക്കുന്ന അല്ലെങ്കില്‍ ഉപയോഗിക്കേണ്ടിവരുന്ന എല്ലാ വാക്കുകളും ഒന്നാം ക്ലാസു മുതല്‍ നാലാം ക്ലാസുവരെ പാഠഭാഗങ്ങളില്‍ വരണം. എന്നാല്‍ പരീക്ഷയ്ക്കോ പരീക്ഷണങ്ങള്‍ക്കോ വിധേയമാക്കുകയും ചെയ്യരുത്. അതായത് കുട്ടികള്‍ അറിയാതെ തന്നെ കുട്ടികളില്‍ ഈ വാക്കുകള്‍ സ്ഥാനംപിടിക്കണം. സിംഹം,കടുവ, പുലി, തീവണ്ടി, കപ്പല്‍, താമര, ആമ്പല്‍ തുടങ്ങിയ വാക്കുകള്‍ കുട്ടികള്‍ പഠിക്കുന്നത് ഇവയെയൊന്നും കുട്ടികള്‍ കണ്ടതിനുശേഷമല്ല. ഇവയുടെ പടം മാത്രമേ കാണുന്നുള്ളു. ഇവയുടെ പടങ്ങള്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ വരക്കാവുന്നവയല്ലതാനും. എന്നാല്‍ ഗണിതശാസ്ത്രത്തിലെ വാക്കുകള്‍ ഉപയോഗിച്ചാല്‍ അക്ഷരങ്ങള്‍ പഠിക്കുവാനും ഗണിതശാസ്ത്രത്തിലുപയോഗിക്കുന്ന വാക്കുകള്‍ പരിചിതമാകുന്നതിനും സഹായകമാകും.

ഇന്ന് കുട്ടികളുള്ളഏതൊരു വീട്ടില്‍ ചെന്നാലും അഞ്ചുരൂപമുതല്‍ അയ്യായിരം രൂപവരെ വിലയുള്ള കളിപ്പാട്ടങ്ങള്‍ കാണാവുന്നതാണ്. ഉത്സവങ്ങള്‍, പെരുന്നാളുകള്‍, വിനോദയാത്രകള്‍, ജന്മദിനസമ്മാനങ്ങള്‍ എന്നിങ്ങനെ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ കിട്ടാനുള്ള അവസരങ്ങളും നിരവധിയാണ്. ഈ കളിപ്പാട്ടശേഖരങ്ങള്‍ പരിശോധിച്ചാല്‍ അവയിലെന്തെല്ലാമാണ് ഉള്ളത്?. തോക്ക്, സൈക്കിള്‍,കാര്‍. വിമാനം, വിവിധതരം പാവകള്‍ എന്നിങ്ങനെയുള്ള സാധനങ്ങളാണ് കളിപ്പാട്ടശേഖരത്തിലുണ്ടാവുക. ഈ കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ മാനസിക നിലവാരത്തില്‍ ഗുണപരമായ എന്തു മാറ്റം കിട്ടും?. പലപ്പോഴും ഒന്നോ രണ്ടോ ദിവസം ഉപയോഗിച്ച് വലിച്ചെറിയുന്ന ഏതാനും സാധനങ്ങള്‍ ‌മാത്രം. എന്നാല്‍ ഒരു മീറ്റര്‍ സ്കെയില്‍, വലിയൊരു പ്രൊട്രാക്റ്റര്‍, സെറ്റ് സ്ക്വയര്‍ എന്നിവയൊന്നും ഒരുകട്ടിയും കളിപ്പാട്ടമായി ഉപയോഗിച്ചു കാണുന്നില്ല. ഒരു മീറ്റര്‍ സ്കെയില്‍ കളിപ്പാട്ടമായി ഉപയോഗിച്ചാല്‍ ഒന്നുമുതല്‍ നൂറുവരെ സംഖ്യകള്‍ പഠിക്കുന്നതിനും, സെന്റിമീറ്റര്‍, മീറ്റര്‍, ഇന്‍ഞ്ച്, അടി (feet) എന്നിവയെക്കുറിച്ച് അറിവുനേടുന്നതിനും കുട്ടിയെ സഹായിക്കും. അതുപോലെ ഒരു വലിയൊരു പ്രൊട്രാക്റ്റര്‍ ഒന്നു മുതല്‍ നൂറ്റി എണ്‍പതുവരെ ഇരുവശത്തുനിന്നും എഴുതി കളിപ്പാട്ടമായി കോണുകള്‍ നിര്‍മ്മിക്കുന്നതിനും വരക്കുന്നതിനുമായി ഉപയോഗിച്ചാല്‍ കുട്ടികള്‍ കടന്നുപോകാന്‍ സാധ്യതയുള്ള മേഖലകള്‍ ഏതൊക്കെയെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ?. കൂടാതെ സെറ്റ് സ്ക്വയര്‍ ഉപയോഗിച്ച് മട്ടത്രികോണനിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ പഠിക്കാനാകും. എന്നിട്ടും ഇവയൊന്നും കളിപ്പാട്ടരൂപേണ അവതരിപ്പിക്കുവാന്‍ കഴിയാത്തത് നമ്മള്‍ അദ്ധ്യാപകരുടെ പരാജയം തന്നെയാണ്. ഏതൊരു കുട്ടിക്കും വാങ്ങാന്‍ കഴിയുന്നതും, ക്ലാസ്റൂമുകളില്‍ വാങ്ങി കുട്ടികള്‍ക്ക് ഉപയോഗയോഗ്യമാക്കാവുന്നതുമാണ് മേല്പറഞ്ഞ സാധനങ്ങള്‍.

ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് വാഹനത്തെക്കുറിച്ച് പറയുമ്പോള്‍ ഇരുചക്രവാഹനം, മുച്ചക്രവാഹനം, ബസ്, ലോറി എന്നിങ്ങനെ നാലു ചക്രങ്ങളുള്ള വാഹനങ്ങളെക്കുറിച്ച് തിരിച്ചറിവ് സമൂഹത്തില്‍നിന്ന് ലഭിക്കുന്നു. കടല്‍, നദി, കാട്, തോട്, നാട്, എന്നിങ്ങനെയുള്ള തരംതിരിവുകള്‍ കഥകളിലൂടെയും മറ്റും ലഭിക്കുന്നു. മൃഗങ്ങള്‍, പക്ഷികള്‍, ഇഴജന്തുക്കള്‍ എന്നിങ്ങനെയുള്ളവയെപറ്റിയുള്ള തരംതിരിവുകളം അറിവുകളും ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. എന്നാല്‍ ഗണിതശാസ്ത്രത്തിലെ ജ്യാമിതി, ബഹുപദങ്ങല്‍, ബീജഗണിതം, പരപ്പളവ്, എന്നിങ്ങനെയുള്ള തരംതിരിവുകളും ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി പഠിക്കുന്നുണ്ടോ ?. ഇല്ല എന്നുള്ളത് സത്യം. ജ്യാമിതി, ബഹുപദങ്ങല്‍, ബീജഗണിതം, പരപ്പളവ്, എന്നീ വാക്കുകള്‍ സര്‍ക്കസ് കൂടാരത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ അല്ലാത്തതുകൊണ്ടാണോ?, ചെറുകഥകളില്‍ ഈവാക്കുകള്‍ ഉപയോഗിക്കാന്‍ പറ്റാത്തതുകൊണ്ടാണോ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെ ഇത് പഠിപ്പിക്കാത്തത്?. ഇങ്ങനെ പഠിക്കേണ്ട കാലത്ത് പഠിക്കേണ്ട കാര്യം പഠിക്കേണ്ടവിധത്തില്‍ പഠിക്കാതെ വരുന്നതുകൊണ്ടാണ് അഞ്ചാം ക്ലാസുമുതല്‍ പത്താം ക്ലാസുവരെ യുള്ള സാധാരണ കുട്ടികള്‍ ഗണിതശാസ്ത്രപഠനത്തില്‍ പിന്നോക്കം പോകുന്നത്.

ഒരുദാഹരണം ശ്രദ്ധിക്കുക. ചതുരത്തിന്റെ പരപ്പളവ് =നീളംx വീതി എന്ന് രണ്ടാം ക്ലാസില്‍ പതുരം വരച്ച് ഗുണനക്രിയ പഠിപ്പിക്കുന്ന ഭാഗത്ത് പഠിപ്പിക്കാവുന്നതാണ്. അങ്ങനെ ഗുണന പട്ടിക, പരപ്പളവിന്റെ രൂപത്തില്‍ നിരവധി ചതുരങ്ങള്‍ വരച്ച് കുട്ടികളെ പഠിപ്പിക്കാവുന്നതാണ്. അതായത്, 1x1, 2x1, 3x1, ….etc , 2x2, 3x2, 4x2, ...etc എന്നിങ്ങനെ 1cmx1cm ചതുരം, 2cmx1cmചതുരം etc എന്നിവ വരച്ച് ഗുണനം പഠിപ്പിക്കാവുന്നതാണ്. ഇതില്‍ ഉയര്‍ന്നുവരുന്ന ഒരു ചോദ്യം ഇതാണ്, രണ്ടാംക്ലാസില്‍ പരപ്പളവ് എങ്ങനെ പഠിപ്പിക്കും?. വിശദീകരണം- ഒരുകുട്ടിയെ തന്റെ ചുറ്റുപാടുമുള്ള അനേകം സ്ത്രീകളില്‍ ഒരാളെ മാത്രം അമ്മ എന്നു വിളിച്ചു പഠിപ്പിക്കുന്നു. ആ സ്ത്രീയാണ് കുട്ടിയെ പ്രസവിച്ചത് എന്ന വസ്തുത കുട്ടിയെ ബോദ്ധ്യപ്പെടുത്തിയിട്ടാണോ അമ്മ എന്നു വിളിക്കാന്‍ പഠിപ്പിക്കുന്നത്?. അല്ല. എന്നാല്‍ പ്രസവിച്ച സ്ത്രീയെ കുട്ടി അമ്മ എന്നു വിളിക്കുകയും വേണം. (ഇവിടെ അമ്മ എന്ന വാക്കിന്റെ പരിശുദ്ധിയെ ചോദ്യം ചെയ്യുകയല്ല) അമ്മ എന്ന വാക്കു പഠിക്കുന്നതിലൂടെ കുട്ടി അച്ഛന്‍ എന്ന വാക്കു പഠിക്കുന്നു. തുടര്‍ന്ന് ചിറ്റ, ആന്റി, ചിറ്റപ്പന്‍, അപ്പൂപ്പന്‍, അമ്മൂമ്മ, കൊച്ചപ്പന്‍ , അമ്മായി എന്നിങ്ങനെ ബന്ധപ്പെട്ട വാക്കുകള്‍ പഠിക്കുവാനിടയാകുന്നു. തന്നെ പ്രസവിച്ച സ്ത്രീയാണ് അമ്മ എന്ന തിരിച്ചറിവ് കുട്ടിക്ക് ഉണ്ടാവുന്നത് 13-18 പ്രായത്തിലാകാം. അതുപോലെ സൂര്യനെ ക്കുറിച്ച് എല്ലാഅറിവുകളും ആര്‍ജ്ജിച്ച കുട്ടിയെ മാത്രമേ ബുധശുക്രന്മാരെപ്പറ്റി പഠിപ്പിക്കുകയുള്ളു എന്നു പറയുന്നത് കഷ്ടം തന്നെ. ഇതുപോലെ ചതുരത്തിന്റെ പരപ്പളവ് എന്ന വാക്ക് രണ്ടാം ക്ലാസില്‍ നീളംxവീതി എന്ന അത്ഥം വരുന്ന രീതിയില്‍ പഠിപ്പിച്ചാല്‍ മതിയാകും. പരപ്പളവ് എന്ന വാക്ക് പഠിക്കുന്നതിലൂടെ കുട്ടികള്‍ നീളം, വീതി, സെന്റീമീറ്റര്‍, ചതുരശ്ര സെന്റീമീറ്റര്‍ etc എന്നീ വാക്കുകള്‍ കേള്‍ക്കാന്‍ ഇടയാകും. രണ്ട് ചതുരശ്ര സെന്റീമീറ്റര്‍ പരപ്പളവുള്ള ചതുരം വരയ്ക്കുക? എന്ന ചോദ്യം രണ്ടാം ക്ലാസില്‍ ഉചിതമാണോ എന്ന് ഇനി പരിശോധിക്കുക?.

ഇതിനെല്ലാം പരിഹാരമായി ഒന്ന്, രണ്ട് ക്ലാസുകളിലേക്ക് ഒരു ഗണിത ശാസ്ത്ര പുസ്തകം തയ്യാറാക്കിരിക്കുന്നു. ഗണിതശാസ്ത്രത്തിന്റെ വിജയത്തിനും കുട്ടികളുടെ ഗണിതശാസ്ത്രാഭിരുജി വര്‍ദ്ധിക്കുന്നതിനും ഇത് സഹായകമാകും എന്ന വിശ്വാസത്തോടെ പ്രസിദ്ധീകരിക്കുന്നു. ഇത് ഒറ്റക്ക് ഒരു വ്യക്തിക്ക് കൈകാര്യം ചെയ്യാവുന്നതല്ല. കൂട്ടായ ഒരു പ്രവര്‍ത്തനത്തിലൂടെയേ ഒരു പാഠപുസ്തകം രൂപപ്പെടുത്തിയെടുക്കാനാകൂ. അതിനുവേണ്ട ആശയവും ഏകദേശരൂപവും ആണ് ഞാന്‍ പ്രസിദ്ധീകരിക്കുന്നത്. ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണ് എന്ന് മുറവിളി കൂട്ടുന്ന ഈ അവസരത്തില്‍ നമുക്ക് ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് ഒന്നാം ക്ലാസു് മുതല്‍ പാഠപുസ്തകം നിര്‍മ്മിച്ച് കാര്യകാരണസഹിതം ഗവണ്മെന്റിന് സമര്‍പ്പിക്കാം. ഇംഗ്ലീഷ് എന്ന വിഷയത്തിന് സംഭവിച്ചത് ഗണിതശാസ്ത്രത്തിന് സംഭവിക്കാതിരിക്കുവാന്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ഒന്നാം ക്ലാസ്സ് ഗണിതപാഠ മാതൃക

രണ്ടാം ക്ലാസ്സ് ഗണിതപാഠ മാതൃക
(ജെയിംസ് സാറിന്റെ ഫോണ്‍നമ്പര്‍ 9995072586)


Read More | തുടര്‍ന്നു വായിക്കുക

Teachers pay revision anomaly rectified

>> Wednesday, April 3, 2013

ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍, പ്രൈമറി അധ്യാപകരുടെ ശമ്പള പരിഷ്കരണത്തില്‍ സംഭവിച്ച അപാകത പരിഹരിച്ചു കൊണ്ട് ഉത്തരവിറങ്ങി. ഉത്തരവിറങ്ങിയ തീയതി മുതലാണ് ആനുകൂല്യത്തിന് അര്‍ഹത. അരിയര്‍ ലഭിക്കുന്നതിനുള്ള അവസരം നല്‍കാതെ അത് Notional ആയി കാണാനാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ ശമ്പള സ്കെയിലിലെ അപാകത പരിഹരിച്ചതിനു പുറമെ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ (ഹയര്‍ഗ്രേഡ്) ശമ്പള സ്കെയിലും വര്‍ധിപ്പിച്ചു. നിലവില്‍ 21240-37040 ആയിരുന്നത് 22360-37940 ആയി. ഹൈസ്കൂള്‍ അധ്യാപകരുടെ(ബിരുദ-ഭാഷാ) ശമ്പള സ്കെയില്‍ 14620-25280 എന്നതില്‍നിന്ന് 15380-25900 ആയി ഉയര്‍ത്തി. പ്രൈമറി, പ്രീപ്രൈമറി, നഴ്സറി വിഭാഗത്തില്‍പ്പെടുന്ന അസിസ്റ്റന്റ് ടീച്ചര്‍ ഗ്രേഡ് രണ്ട്, ഹൈസ്കൂള്‍ വിഭാഗത്തില്‍ വരുന്ന ഇന്‍സ്ട്രക്ടര്‍ -സ്പെഷലിസ്റ്റ് അധ്യാപകര്‍ എന്നിവരുടെ ശമ്പള സ്കെയിലും 11620-20240 എന്നതില്‍നിന്ന് 13210-22360 ആയി വര്‍ധിപ്പിച്ചു. എന്നാല്‍ ഈ സ്കെയില്‍ മാറ്റം കൊണ്ട് ഇപ്പോള്‍ എല്ലാ അധ്യാപകരുടേയും ശമ്പളം ഉയരണമെന്നില്ല. പേ റിവിഷന്‍ സമയത്ത് ശമ്പളം ഫിക്സ് ചെയ്തപ്പോള്‍ ഇപ്പോള്‍ ഉയര്‍ത്തിയ ശമ്പളസ്കെയിലാണ് ശമ്പളം ലഭിക്കുന്നതെങ്കില്‍, അത്തരം അധ്യാപകരുടെ ശമ്പളത്തില്‍ ഇപ്പോള്‍ വ്യത്യാസം വരികയില്ല. ഒട്ടേറെ അധ്യാപകര്‍ ശമ്പളം റീഫിക്സ് ചെയ്യേണ്ടി വരുമോയെന്ന് അന്വേഷിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഈ ഉത്തരവിനെക്കുറിച്ച് ഒരു അവലോകനം ആവശ്യമായി വരുന്നത്. ലളിതമായൊരു പോസ്റ്റിലൂടെ ആ ധര്‍മ്മം നിര്‍വഹിക്കുകയാണ് മാത്​സ് ബ്ലോഗിലെ അനിഷേധ്യസാന്നിധ്യമായ കോഴിക്കോട് ലോകോളേജിലെ എ.പി. മുഹമ്മദ് സാര്‍.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരുടെ 1-7-2009 പ്രാബല്യത്തില്‍ പരിഷ്കരിച്ച വിവിധ ശമ്പളസ്കെയിലുകള്‍ ഭേദഗതി ചെയ്ത് കൊണ്ട് G.O (P) No. 168/2013/(147)/Fin Dated 11-4-2013 പ്രകാരം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സമാനമായ സ്കെയിലുകളില്‍ ശമ്പളം വാങ്ങിക്കൊണ്ടിരുന്നവര്‍ക്ക് ലഭിച്ച വര്‍ദ്ധനവ് ശമ്പളപരിഷ്കരണത്തില്‍ അദ്ധ്യാപകര്‍ക്ക് ലഭിക്കുന്നില്ല എന്ന് പൊതുവെ വിശ്വസിക്കപ്പെടുകയും ഇക്കാര്യം പ്രതിഷേധത്തിനിടയാകുകയും ചെയ്തു. വിവിധ സര്‍വ്വീസ് സംഘടനകളുടെ ഇടപെടലുകള്‍ കാരണം, ഈ അനോമലി പരിഹരിക്കുമെന്ന് ബഹുമാനപ്പെട്ട ധനമന്ത്രി പ്രഖ്യാപിച്ചതായി 2013 ഫെബ്രു‌വരിയിലും ഏപ്രിലിലും പത്രവാര്‍ത്തകളുമുണ്ടായിരുന്നു.

ശമ്പളപരിഷ്കരണത്തിന്റെ പൊതുമാനദണ്ഡങ്ങളനുസരിച്ച്, ഓപ്ഷന്‍ തിയ്യതിയിലെ അടിസ്ഥാന ശമ്പളത്തിന്റെ കൂടെ 64% ഡി.എ, 1000 രൂപയില്‍ കുറയാതെയുള്ള ഫിറ്റ്മെന്റ് ബെനിഫിറ്റ്, സര്‍വ്വീസ് വെയിറ്റേജ് എന്നിവ ചേര്‍ത്താണ് പരിഷ്കരിച്ച സ്കെയിലിലെ ശമ്പളം നിര്‍ണ്ണയിക്കുന്നത്. 1-7-2009 ന് മുമ്പ് സര്‍വ്വീസിലുള്ള അദ്ധ്യാപകരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്. എന്നാല്‍ ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരമുള്ള പ്രീ-റിവൈസ്ഡ് സ്കെയിലുകളും റിവൈസ്ഡ് സ്കെയിലുകളും പരിശോധിച്ചാല്‍ അദ്ധ്യാപകരുടേത് ഉള്‍പ്പെടെയുള്ള ചില തസ്തികകളുടെ റിവൈസ്ഡ് സ്കെയിലുകളുടെ മിനിമം മേല്‍‌പറഞ്ഞ പൊതുമാനദണ്ഡമനുസരിച്ചുള്ള കുറഞ്ഞ വര്‍ദ്ധനവ് ലഭിക്കത്തക്ക രീതിയിലുള്ളവയല്ല എന്ന് കാണാം. ഉദാഹരണത്തിന് പ്രൈമറി ടീച്ചറുടെ 6680-10790 ന്റെ റിവൈസ്ഡ് സ്കെയില്‍ 11620-20240 ആണ്. 6680 നെ റിവൈസ് ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞത് 12220 ലഭിക്കും. ഇതിനെക്കാള്‍ രണ്ട് ഇന്‍‌ക്രിമെന്റ് കുറവാണല്ലോ റിവസ്ഡ് സ്കെയിലിന്റെ മിനിമം ആയ 11620. ഇക്കാരണം കൊണ്ട് പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ശമ്പളപരിഷ്കരണത്തില്‍ വിഭാവനം ചെയ്യുന്ന വര്‍ദ്ധനവ് ലഭിക്കാതെ വരും.

വിവിധ തസ്തികകളുടെ കാര്യത്തില്‍ മേല്‍പ്പറഞ്ഞ ഈ അനോമലി ഉണ്ടായിരുന്നു. ശമ്പളപരിഷ്കരണ ഉത്തരവില്‍ തന്നെ ഭേദഗതി വരുത്തിക്കൊണ്ടോ അതിന് ശേഷമുള്ള ഉത്തരവുകള്‍ വഴിയോ ഇക്കൂട്ടത്തില്‍ പെടുന്ന ക്ലര്‍ക്ക്, സീനിയര്‍ ക്ലര്‍ക്ക്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയ ഭൂരിഭാഗം തസ്തികകളുടെയും സ്കെയിലുകള്‍ ഉയര്‍ത്തിയപ്പോള്‍, അദ്ധ്യാപകരുടെത് മാത്രം പഴയ നിലയില്‍ തുടര്‍ന്നതാണ് പക്ഷപാതപരമായ അനീതിയായി വ്യാഖ്യാനിക്കപ്പെട്ടത്. ഉദാഹരണത്തിന് 2004 ലെ പരിഷ്കരണ ഉത്തരവ് പ്രകാരം 6680-10790 എന്ന ഒരെ സ്കെയിലിലുള്ള സീനിയര്‍ ക്ലര്‍ക്ക്, പ്രൈമറി ടീച്ചര്‍ തസ്തികകളുടെ റിവൈസ്ഡ് സ്കെയിലുകള്‍ യഥാക്രമം 13210-22360, 11620-20240 എന്നിങ്ങിനെയാണ്. ഇത് കൊണ്ട് 1-7-2009 ന് മുമ്പ് ജോലിയില്‍ പ്രവേശിച്ചിരുന്ന പ്രൈമറി ടീച്ചര്‍ക്ക് ഒരു സീനിയര്‍ ക്ലര്‍ക്കിന്റെ മിനിമം ശമ്പളം ലഭിക്കുമായിരുന്നപ്പോള്‍ 1-7-2009 ന് ശേഷം ജോലിയില്‍ പ്രവേശിക്കുന്ന പ്രൈമറി ടീച്ചര്‍ക്ക് സീനിയര്‍ ക്ലര്‍ക്കിനെക്കാള്‍ 1590 രൂപ കുറഞ്ഞ അടിസ്ഥാന ശമ്പളമെ ലഭിക്കുന്നുള്ളൂ. വിവിധ അദ്ധ്യാപക തസ്തികകളുടെ കാര്യത്തിലുള്ള ഇത്തരം വിവേചനങ്ങളാണ് ഇപ്പോളത്തെ ഉത്തരവ് വഴി പരിഹരിക്കപ്പെട്ടതെന്ന് പറയാം.

എന്തായിരുന്നു അനോമലി?
2009 ലെ ഓപ്ഷന്‍ തീയതി മുതല്‍ ഒരു അധ്യാപകന്റെ ബേസിക് പേ ഇപ്പോള്‍ പുതുക്കിയ ശമ്പളസ്കെയിലാണോ വരുന്നതെന്നു നോക്കുക. ആ ശമ്പളസ്കെയിലില്‍ വരുന്നില്ലെങ്കില്‍ അതാണ് അനോമലി. ഉദാഹരണത്തിന് ഒരു ഒരു ഹൈസ്ക്കൂള്‍ അധ്യാപകന്റെ കാര്യമെടുക്കാം. അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം 2009 ലെ ഓപ്ഷന്‍ തീയതിയില്‍ 15380-25900 എന്ന സ്കെയിലില്‍ ഇല്ലെങ്കില്‍ അത് പരിഷ്ക്കരണത്തിലെ അനോമലിയായിരുന്നു. അതുപരിഹരിക്കലാണ് ഈ അനോമലി റെക്ടിഫിക്കേഷന്‍ കൊണ്ട് ഉദ്ദേശിച്ചത്. അവരെ ഈ സ്കെയിലിലേക്ക് കൊണ്ടു വരുന്നതാണ് ഇപ്പോഴത്തെ അനോമലി റെക്ടിഫിക്കേഷന്‍ ഉത്തരവ്. ശമ്പളപരിഷ്ക്കരണത്തിന്റെ ഭാഗമായി 2009 ലെ തീയതി വെച്ച് ഓപ്ഷന്‍ നല്‍കിയവരുടെ ബേസിക് പേ 15380 ന് മുകളിലാണ് ഫിക്സ് ചെയ്തിരിക്കുന്നതെങ്കില്‍ ഇപ്പോഴത്തെ സ്കെയില്‍ മോഡിഫിക്കേഷന്‍ പ്രകാരം അവരുടെ ബേസിക് പേ മാറുന്നില്ല. കാരണം, അവരുടെ അടിസ്ഥാനശമ്പളം 2009 ല്‍ വച്ചുതന്നെ 15380-25900 എന്ന സ്കെയിലിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. അതായത് സമീപകാലത്ത് സര്‍വീസില്‍ പ്രവേശിച്ച കുറച്ചു പേരുടെ അടിസ്ഥാനശമ്പളത്തില്‍ മാത്രമേ മാറ്റം വരൂ. അവരുടെ ഈ മാറ്റത്തിന്റെ ഭാഗമായി 2009 മുതലുള്ള അരിയറൊന്നും ലഭിക്കുകയുമില്ല. അതെല്ലാം Notional ആയി കാണാനാണ് പറഞ്ഞിരിക്കുന്നത്. ചുരുക്കത്തില്‍ 11-4-2013 മുതല്‍ മാത്രമാകും അക്കൂട്ടരുടെ ശമ്പളത്തിലെ വര്‍ദ്ധനവ്.

2004ല്‍ ഹൈസ്ക്കൂള്‍ അധ്യാപകരുടേതിനു സമാനമായ 8390-13270 എന്ന ശമ്പള സ്കെയിലുണ്ടായിരുന്നവരെ താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോളും അനോമലിയുണ്ടെന്ന് പറയേണ്ടി വരും. ഉദാഹരണത്തിന്, എച്ച്.എസ്.എ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ലൈബ്രേറിയന്‍ ഗ്രേഡ്-3 എന്നീ മൂന്ന് തസ്തികകളുടെയും പഴയ സ്കെയില്‍ 8390-13270 ആയിരുന്നു. ഇപ്പോള്‍ അത് യഥാക്രമം 15380-25900, 15380-25900, 16180-29180 എന്നിങ്ങിനെയാണ്. ലൈബ്രേറിയന്‍ ഗ്രേഡ്-3 ഒരു സ്കെയില്‍ മുകളിലായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ലൈബ്രേറിയന്‍ ഗ്രേഡ്-3 എന്നിവര്‍ക്ക് അരിയര്‍ അടക്കമുള്ള ആനുകൂല്യത്തോടെ 1-7-2009 മുതല്‍ പ്രാബല്യം. ഇങ്ങിനെ നോക്കുമ്പോള്‍ എച്ച്.എസ്.എ ആണ് ഏറ്റവും അവഗണിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ അനോമലി പരിഹരിക്കപ്പെട്ടു എന്നു പറയുന്നത് ശരിയാണോ?

ആര്‍ക്കെല്ലാമാണ് ഗുണം?
ഇപ്പോളത്തെ സ്കെയില്‍ മോഡിഫിക്കേഷന്റെ ഗുണം 1-7-2009 ന് മുമ്പ് ഇപ്പോള്‍ മോഡിഫൈ ചെയ്യപ്പെട്ട സ്കെയിലുകളുടെ തസ്തികകളില്‍ വന്ന കുറച്ച് അദ്ധ്യാപകര്‍ക്ക് കൂടി ലഭിക്കും. 30-6-2009 ന് പഴയ സ്കെയിലില്‍ 8390 രൂപ വാങ്ങുന്ന എച്ച്.എസ്.എ ക്ക് ഈ സ്കെയില്‍ മാറ്റം കൊണ്ട് വെറും 400 രൂപ മാത്രമല്ലെ വര്‍ദ്ധനവുള്ളൂ. ഒരു ഇന്‍ക്രിമെന്റ് എങ്കിലും വാങ്ങിയവര്‍ക്ക് യാതൊരു ആനുകൂല്യവുമില്ല. അക്കൂട്ടര്‍ സര്‍വ്വീസ് ബുക്കില്‍ സ്കെയില്‍ മോഡിഫൈ ചെയ്ത കാര്യം എഴുതിച്ചേര്‍ക്കുക മാത്രമെ വേണ്ടതുള്ളൂ. ഇപ്രകാരം 11620-20240 സ്കെയിലുകാര്‍ 13210-22360 ലേക്ക് മാറുമ്പോള്‍ പരമാവധി ആനുകൂല്യം 1590 രൂപയാണ്. 4 ഇന്‍ക്രിമെന്റുകാര്‍ക്ക് വരെ ആനുകൂല്യം കുറഞ്ഞതോതില്‍ ലഭിക്കും.

എന്നാല്‍ 1-4-2013 ന് സര്‍വ്വീസില്‍ വരുന്ന ഒരു എച്ച്.എസ്.എ ക്ക് ഈ മാറ്റം കൊണ്ട് 1102 രൂപയുടെ വര്‍ദ്ധനവുണ്ടാകും. പക്ഷെ, അയാള്‍ക്ക് 31-3-2013ല്‍ ജോലിയില്‍ കയറുന്നയാളേക്കാള്‍ 2230 രൂപ കുറവാണ് ലഭിക്കുക. (10% NPS Contribution കഴിച്ച്).

2004 ലെ പോലെ 2009 ലും എല്ലാ സ്കെയിലുകളും ഒരു മാസ്റ്റര്‍ സ്കെയിലിന്റെ ഭാഗമായതിനാലും മോഡിഫൈഡ് സ്കെയിലുകളുടെയും പ്രീ-മോഡിഫൈഡ് സ്കെയിലുകളുടെയും മിനിമത്തിലും മാക്സിമത്തിലും മാത്രമെ വ്യത്യാസമുള്ളൂ എന്നതിനാലും വിവിധ തസ്തികളില്‍ സര്‍വീസ് കൂടുതലുള്ളവര്‍ക്ക് പ്രസ്തുത തസ്തികയുടെ സ്കെയില്‍ മോഡിഫിക്കേഷന്‍ കൊണ്ട് വര്‍ദ്ധിച്ച ആനുകൂല്യങ്ങലൊന്നും ലഭിക്കുന്നില്ല. സര്‍വ്വിസ് രജിസ്റ്ററിലും സ്പാര്‍ക്കിലുമൊക്കെ അവരുടെ സ്കെയില്‍ മാറ്റിയതായി രേഖപ്പെടുത്തണമെന്നല്ലാതെ മറ്റൊന്നും ചെയ്യേണ്ടതില്ല. കൂടാതെ, 1-7-2009 മുതല്‍ സ്കെയിലുകള്‍ മോഡിഫൈ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിന്റെ സാമ്പത്തിക ഗുണം 11-4-2013 മുതല്‍ മാത്രമെ ലഭിക്കുകയുള്ളൂ എന്നതും ശ്രദ്ധേയമാണ്. ഇതേക്കുറിച്ച് ഒരു അനുബന്ധ സര്‍ക്കുലര്‍ ഇറക്കുന്നത് അധ്യാപകര്‍ക്ക് ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല.


Read More | തുടര്‍ന്നു വായിക്കുക

EMPLOYEE IDENTITY CARD IN SPARK

>> Monday, April 1, 2013

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളുകളിലുമൊക്കെ ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കി വിതരണം ചെയ്യുന്ന പതിവുണ്ട്. ഇവക്കൊന്നും ഒരു പൊതു രൂപമില്ലെന്നതിന് പുറമെ പലതിലും മതിയായ വിവരങ്ങളുണ്ടാവാറുമില്ല. പലതും ആധികാരികമല്ല താനും. സ്പാര്‍ക്കിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇതിന് ഒരു പരിഹാരമാണ്. അതുകൊണ്ടു തന്നെ സ്ക്കൂളുകളടക്കം പല സര്‍ക്കാര്‍ ഓഫീസുകളും സ്പാര്‍ക്കില്‍ നിന്ന് ജനറേറ്റ് ചെയ്തെടുത്ത ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. ഇതേക്കുറിച്ച് ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന മാത്​സ് ബ്ലോഗ് വായനക്കാരുടെ ആവശ്യപ്രകാരം കോഴിക്കോട് ലോ കോളേജിലെ മുഹമ്മദ് സാര്‍ തയ്യാറാക്കിയ ലേഖനമാണ് ചുവടെ നല്‍കിയിരിക്കുന്നത്. സ്പാര്‍ക്കിലെ വിവിധ മൊഡ്യുളുകളില്‍ നല്‍കിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മുദ്രയോടു കൂടിയ ഭംഗിയുള്ള ഐഡന്റിറ്റി കാര്‍ഡ് എളുപ്പം ഉണ്ടാക്കിയെടുക്കാം. സ്പാര്‍ക്കില്‍ നിന്ന് ജനറേറ്റ് ചെയ്തെടുത്ത ഐഡന്റിറ്റി കാര്‍ഡിന്റെ ഉദാഹരണം നോക്കുക. നിസാര്‍ സാറിന്റെ ഐഡന്റിറ്റി കാര്‍ഡാണ് ചുവടെ ഉദാഹരണമായി നല്‍കിയിരിക്കുന്നത്.


എല്ലാ വിവരങ്ങളുമടങ്ങിയ ഐഡന്റിറ്റി കാര്‍ഡുകള്‍ എങ്ങിനെ ജനറേറ്റ് ചെയ്യാമെന്ന് നോക്കാം. ആധികാരികമായി വിതരണം ചെയ്യുന്ന ഐ.ഡി കാര്‍ഡുകള്‍ക്ക് കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമാണ്. കാര്‍ഡ് വിതരണം ചെയ്യുന്നത് രേഖാമൂലമായിരിക്കുകയും വേണം. അതിനാല്‍ വലിയ ഓഫീസുകള്‍ ഈ ആവശ്യത്തിന് മാത്രമായി ഒരു ഫയലും ഒരു രജിസ്റ്ററും സൂക്ഷിക്കണം. കുറച്ച് ജീവനക്കാരുള്ള ഓഫീസാണെങ്കില്‍ രജിസ്റ്ററിന്റെ ഉപയോഗം ഫയലില്‍ തന്നെ ഉള്‍ക്കൊള്ളിക്കാം. കാര്‍ഡിന്റെ ദുരുപയോഗവും മറ്റും കാരണം ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും മറ്റും കൈകാര്യം ചെയ്യുന്നതിന് ഇത് അത്യാവശ്യമാന്. ആദ്യമായി ഐ.ഡി കാര്‍ഡ് ജനറേറ്റ് ചെയ്യാന്‍ തുടങ്ങുന്ന ഓഫീസുകള്‍ Service Matters ലെ Employee ID Card ല്‍ പ്രവേശിച്ച് Initialise Identity Card Number എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഡിപ്പാര്‍ട്ട്മെന്റും ഓഫീസും തെരഞ്ഞെടുത്ത ശേഷം ആദ്യ കാര്‍ഡിന് നല്‍കേണ്ട നമ്പറില്‍ നിന്നും ഒന്ന് കുറച്ച്, Card No. എന്ന ഫീല്‍ഡില്‍ നല്‍കി Proceed കൊടുക്കുക. നമ്പര്‍ 1 മുതല്‍ തുടങ്ങുന്നവരുണ്ട്. 100 മുതലോ, 1000 മുതലോ ഒക്കേ ഇഷ്ടം പോലെ ആകാം. 1, 100, 1000 നമ്പറുകളില്‍ തുടങ്ങുന്നതിന് യഥാക്രമം 0, 99, 999 എന്നിങ്ങിനെയാണ് നല്‍കേണ്ടത്. ഏത് നമ്പറാണ് ജീവനക്കാര്‍ക്ക് അലോട് ചെയ്യുന്നത് എന്ന് ഫയലിലും രജിസ്റ്ററിലും രേഖപ്പെടുത്തിയാല്‍ മതി. എന്നാല്‍ നേരത്തെ സ്പാര്‍ക്കിലൂടെ അല്ലാതെ രേഖാമൂലം ഐ.ഡി കാര്‍ഡുകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഓഫീസുകള്‍ അതിന്റെ തുടര്‍ച്ചയായ നമ്പര്‍ നല്‍കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍, ഒരു ഓഫിസില്‍ ഒരേ നമ്പറില്‍ രണ്ട് കാര്‍ഡുകള്‍ ഉണ്ടാകാനിടയായേക്കാം. ഐ.ഡി കാര്‍ഡ് നമ്പറിന് തുടക്കമിടുന്നത് ഒരിക്കല്‍ മാത്രം ചെയ്യേണ്ട പ്രവൃത്തിയാണ്. പിന്നീട് ജനറേറ്റ് ചെയ്യുന്ന കാര്‍ഡുകളില്‍ ക്രമത്തില്‍ നമ്പര്‍ വന്ന് കൊള്ളും.

കാര്‍ഡ് നമ്പറുകള്‍ക്ക് തുടക്കമിട്ട ശേഷം Back ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഏകദേശം മുഴുവന്‍ ജീവനക്കാരുടെയും കാര്‍ഡ് പ്രിന്റ് ചെയ്യാനുദ്ദേശിക്കുന്നുവെങ്കില്‍ Designation ല്‍ All സെലക്ട് ചെയ്ത് ആവശ്യമുള്ള എല്ലാവരെയും ഒരുമിച്ച് എളുപ്പത്തില്‍ സെലക്ട് ചെയ്യാം. അതല്ലെങ്കില്‍ Designation ല്‍ ബന്ധപ്പെട്ട ജീവനക്കാരുടെ തസ്തിക മാത്രം തെരഞ്ഞെടുത്തും മുമ്പോട്ട് പോകാം. Draft Print സെലക്ട് ചെയ്ത് Confirm നല്‍കിയ ശേഷം Generate ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍, തെരഞ്ഞെടുത്ത എല്ലാ ജീവനക്കാരുടെയും, കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ഡ്രാഫ്റ്റ് കാര്‍ഡുകള്‍ ഒരുമിച്ച് ഒരു പി.ഡി.എഫ് ഫയലായി ലഭിക്കും.
അവസാനമായി പ്രിന്റ് ചെയ്യുന്ന കാര്‍ഡുകളില്‍ പിശകുകളില്ല എന്നുറപ്പാക്കുന്നതിനാണ് Draft Print സൌകര്യം നല്‍കിയിരിക്കുന്നത്. അതിനാല്‍ Draft Print ല്‍ പിശകില്ല എന്നുറപ്പ് വരുത്തിയ ശേഷം മാത്രമെ Final Print നല്‍കാന്‍ പാടുള്ളൂ. Draft Card കളുടെ പ്രിന്റ് എടുത്ത് ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് പരിശോധനക്കാന്‍ നല്‍കി ഒപ്പ് വാങ്ങി ഫയല്‍ ചെയ്ത ശേഷം Final Print എടുത്താല്‍ പിശകുകളും ജീവനക്കാരുടെ പരാതിയും ഒഴിവാക്കാന്‍ കഴിയും. എത്ര തവണ വേണമെങ്കിലും Draft Print എടുക്കുന്നതിന് വിരോധമില്ല.

Draft Print ല്‍ പിശകുകളുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിന്, ഐഡന്റിറ്റി കാര്‍ഡില്‍ പ്രതിഫലിക്കുന്ന വിവരങ്ങള്‍ എന്തൊക്കെയാണെന്നും ഇവയെല്ലാം ശരിയായി ലഭിക്കുന്നതിന് എന്ത് ചെയ്യണമെന്നുമാണ് താഴെ വിവരിക്കുന്നത്. (ആദ്യ കാര്‍ഡുണ്ടാക്കുന്നതിന് മുമ്പ് കാര്‍ഡ് നമ്പറിന് തുടക്കമിടണമെന്നതൊഴിച്ചാല്‍, ഐഡന്റിറ്റി കാര്‍ഡുണ്ടാക്കുന്നതിന് മാത്രമായി; സ്പാര്‍ക്കിലെ വിവിധ മോഡ്യൂളുകളില്‍ നല്‍കിയിട്ടുള്ള വിവരങ്ങളില്‍ കൂടുതലായി മറ്റൊന്നും നല്‍കേണ്ടതില്ല)
  1. Government Emblem: ഇത് എല്ലാ കാര്‍ഡിലുമുണ്ടാകും
  2. Name of Department: ഓരോ വകുപ്പിലെയും ജീവനക്കാരുടെ കാര്‍ഡില്‍ ആ വകുപ്പിന്റെ പേരുണ്ടായിരിക്കും.
  3. Employee Number (PEN): കാര്‍ഡില്‍ തനിയെ വരും
  4. Name: തെറ്റുണ്ടെങ്കില്‍ Personal Memoranda യില്‍ തിരുത്തണം
  5. Designation: ശരിയല്ലെങ്കില്‍ Present Service Details ല്‍ ശരിയായത് തെരഞ്ഞെടുക്കണം
  6. Date of Birth: Personal Memoranda യില്‍ നിന്നാണെടുക്കുന്നത്. തെറ്റുണ്ടെങ്കില്‍ അവിടെ തിരുത്തണം
  7. Date of joining: Present Service Details ല്‍ ചേര്‍ത്ത തിയ്യതി തന്നെയാണ് കാര്‍ഡിലും. ഇതില്‍ തെറ്റുണ്ടെങ്കിലും അവിടെ തിരുത്തണം.
  8. Date of issue and validity period: രണ്ടും തനിയെ വരുന്നതാണ്. (ഒരു കാര്‍ഡിന്റെ കാലാവധി അഞ്ച് വര്‍ഷത്തേക്കാണ്)
  9. Photo and Signature of employee: Employee Details നിന്നുമാണ് രണ്ടും എടുക്കുന്നത്. എന്തെങ്കിലും അപാകതയുണ്ടെങ്കില്‍, Service Matters- Personal Details ലൂടെ പ്രവേശിച്ച് പഴയ ഒപ്പ്/ ഫോട്ടോക്ക് പകരം പുതിയത് അപ്‌ലോഡ് ചെയ്ത് ശരിയാക്കണം.
  10. Signature of issuing authority: ഏത് രീതിയില്‍ കാര്‍ഡ് ഉണ്ടാക്കുകയാണെങ്കിലും, കാര്‍ഡ് ഉണ്ടാക്കിയെടുത്ത ശേഷം ബന്ധപ്പെട്ട അധികാരി പേനയുപയോഗിച്ച് രേഖപ്പെടുത്തേണ്ടതാണ്. സ്കാന്‍ ചെയ്തും മറ്റും കാര്‍ഡില്‍ ചേര്‍ക്കരുത്.
  11. Permanent address and Present address: തെറ്റുകളുണ്ടെങ്കില്‍ Employee Details ലെ Contact Details ല്‍ ശരിയാക്കണം.
  12. Place of Posting: ഈ വിവരങ്ങള്‍ Code Masters ലെ ‘Office‘ ല്‍ നിന്നുമാണെടുക്കുന്നത്. നമ്മുടെ വരുതിയിലുള്ളതല്ല. തെറ്റുണ്ടെങ്കിലും അപൂര്‍ണ്ണമാണെങ്കിലും സ്പാര്‍ക്കിനെ സമീപിക്കണം. (ഓഫീസിന്റെ പേര്, സ്ഥലം, പോസ്റ്റ്, ജില്ല, പിന്‍, ഫോണ്‍ നമ്പര്‍ എന്നിവയടങ്ങിയതാണ് Place of Posting)
  13. E-mail: Contact Details ല്‍ ചേര്‍ക്കുന്ന ഇ-മെയില്‍ വിലാസമാണ് കാര്‍ഡില്‍ വരുന്നത്.
  14. Blood Group: Personal Memoranda യില്‍ നിന്നും.
മേല്‍ പറഞ്ഞ രീതിയില്‍ പിശകുകള്‍ തീര്‍ത്ത ശേഷം Final Print നല്‍കാം. Final Print നല്‍കുമ്പോള്‍ ലഭിക്കുന്ന പി.ഡി.എഫ് ഫയല്‍ സി.ഡി യിലും മറ്റും സേവ് ചെയ്തോ -മെയില്‍ വഴിയോ കാര്‍ഡ് മേകേഴ്സിന് എത്തിച്ച് കൊടുത്ത് 25/30 രൂപ മുതല്‍ വിലയുള്ള ഭംഗിയുള്ള കാര്‍ഡുകള്‍ തയ്യാറാക്കാം. ഈ കാര്‍ഡുകളില്‍ ഓഫീസ് തലവന്റെ ഒപ്പ് ചേര്‍ത്ത ശേഷം രജിസ്റ്ററില്‍ ചേര്‍ത്ത് ജീവനക്കാരന്റെ ഒപ്പും വാങ്ങിയ ശേഷം വിതരണം ചെയ്യാം. Final Print ന്റെ ഒരു പേപ്പര്‍ പ്രിന്റ് ഫയലിലും സൂക്ഷിക്കണം. സ്പാര്‍ക്ക് സംശയങ്ങള്‍ ചോദ്യങ്ങളാണെങ്കില്‍ ധൈര്യമായി കമന്റു ചെയ്യുമല്ലോ.
How can we make identity card using spark ? ID Card through spark


Read More | തുടര്‍ന്നു വായിക്കുക

UID Status Updation (സംസ്ഥാനത്തെ എല്ലാ ഗവ., ഗവ.എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും)

>> Sunday, March 31, 2013

സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ വര്‍ഷംമുതല്‍ തലയെണ്ണല്‍ എന്ന പ്രക്രിയ ഒഴിവാക്കിയല്ലോ..? പകരം കുട്ടികളുടെ ഏകീകൃത തിരിച്ചറിയല്‍ നമ്പറിലൂടെയാണ് കാര്യങ്ങള്‍ പകരംവെയ്ക്കുന്നത്. എന്നാല്‍ പ്രസ്തുതപ്രക്രിയയ്ക്ക് നിയോഗിക്കപ്പെട്ടിരുന്നത് കെല്‍ട്രോണ്‍, അക്ഷയ എന്നീ ഏജന്‍സികളാണ്. പ്രസ്തുത പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി ഒരു ആക്ഷന്‍ പ്ലാന്‍ അടിയന്തിരമായി സര്‍ക്കാര്‍ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന UID സ്കീം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു വേണ്ടി നിലവില്‍ UID/EID/NPR വഴി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതിനായി നല്‍കിയിരിക്കുന്ന സൈറ്റിലൂടെയാണ് വിവരങ്ങള്‍ upload ചെയ്യേണ്ടത്. അതിന്റെ ചുമതലകളാകട്ടെ ഓരോ വിദ്യാലയത്തിലേയും അതത് ക്ലാസ് ടീച്ചര്‍മാര്‍ക്കാണെന്ന് വിശദമാക്കുന്ന ഡി.പി.ഐയുടെ സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. യു.ഐ.ഡി വിവരങ്ങള്‍ പോര്‍ട്ടലിലേക്ക് എന്റര്‍ ചെയ്യേണ്ടതെങ്ങനെയെന്ന് ചുവടെ വിശദീകരിച്ചിരിക്കുന്നു.
UID പോര്‍ട്ടലില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിദ്യാഭ്യാസവകുപ്പിന്റെ UID എന്‍റോള്‍മെന്റ് സ്റ്റാറ്റസ് രേഖപ്പെടുത്തുന്നതിനുള്ള സൈറ്റിലേക്കാണ് ആധാര്‍ രജിസ്ട്രേഷന്‍ കഴിഞ്ഞ കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യേണ്ടത്.
സൈറ്റിന്റെ ഹോംപേജില്‍ യൂസര്‍ നെയിമും പാസ്‌വേഡും നല്‍കുക.ഓരോ സ്ക്കൂളിന്റേയും സ്ക്കൂള്‍ കോഡാണ് ലോഗിന്‍ ചെയ്യാനായി യൂസര്‍നെയിമായും പാസ്‌വേഡായും നല്‍കേണ്ടത്. UID പോര്‍ട്ടലില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതെങ്ങനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഈ ലിങ്കില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക