സംസ്ഥാന ഗണിതശാസ്ത്ര ക്വിസ് ചോദ്യങ്ങള്‍

>> Thursday, December 31, 2009


കേരളത്തിലെ സ്ക്കൂള്‍ അധ്യാപകര്‍ക്ക് പിന്തുണയേകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗണിതബ്ലോഗ് മറ്റൊരു ചുവടു വെയ്പ്പുകൂടി നടത്തുകയാണ്. സംസ്ഥാന ശാസ്ത്രമേളകളുടെ ഭാഗമായി തൃശൂരില്‍ നടന്ന ഗണിത ശാസ്ത്ര ക്വിസിലെ ചോദ്യങ്ങള്‍ എല്ലാ ഗണിതശാസ്ത്ര അധ്യാപകര്‍ക്കും വേണ്ടി ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നു. മുന്‍കാലങ്ങളില്‍ ക്വിസ് മത്സരവേദിയില്‍ കഷ്ടപ്പെട്ട് നിന്ന് ചോദ്യങ്ങള്‍ എഴുതിയെടുക്കുന്നവര്‍ക്കു മാത്രമേ അവ ലഭ്യമായിരുന്നുവെങ്കില്‍ ഇനി മുതല്‍ ഗണിതബ്ലോഗ് എന്ന സംരംഭം ഉള്ള കാലത്തോളം അവ നിങ്ങള്‍ക്ക് ഭംഗിയായി തയ്യാറാക്കി നല്‍കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിന് ഏറ്റവും കൂടുതല്‍ താല്പര്യമെടുത്ത ബ്ലോഗ് ടീമംഗങ്ങളായ ജോണ്‍ സാറിനും ഭാമടീച്ചര്‍ക്കും ഞങ്ങളുടെ അഭ്യുദയകാംക്ഷികളുടെ പേരില്‍ നന്ദിപറയുന്നു. സംസ്ഥാന മേള നടക്കുന്ന തൃശൂരില്‍ നിന്നും ക്വിസ് കഴിഞ്ഞയുടനെ പ്രസിദ്ധീകരിക്കാന്‍ പാകത്തില്‍ ചോദ്യങ്ങള്‍ എഴുതിത്തയ്യാറാക്കി ഇവര്‍ സ്കാന്‍ ചെയ്തയച്ചു തരികയായിരുന്നു. താഴെയുള്ള ലിങ്കില്‍ നിന്നും ചോദ്യപേപ്പര്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ഒപ്പം, എങ്ങനെയാണ് മേള നടന്നതെന്ന വിവരണത്തിലേക്ക്,

സംസ്ഥാനതല ഗണിതക്വിസില്‍ നമ്മുടെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യപ്പെട്ട പ്രശ്നങ്ങളോട് സാമ്യമുള്ള ചില ചോദ്യങ്ങളുണ്ടായിരുന്നുവെന്നത് നമുക്ക് സന്തോഷിക്കാന്‍ വക നല്‍കുന്നു. ക്വിസ് മത്സരത്തില്‍ 14 റവന്യൂജില്ലകളില്‍ നിന്നുമായി ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ 28 കുട്ടികളാണ് പങ്കെടുത്തത്. പ്രമുഖ ഗണിതശാസ്ത്ര ഗ്രന്ഥകര്‍ത്താവായ എം.ആര്‍.സി നായരായിരുന്നു ക്വിസ് മാസ്റ്റര്‍. ഓരോ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും കുട്ടികള്‍ക്കും കാഴ്ചക്കാരായ അധ്യാപകര്‍ക്കുമായി പ്രൊജക്ടര്‍ ഉപയോഗിച്ചു കൊണ്ട് ആ ചോദ്യങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും പ്രദര്‍ശിപ്പിച്ചു. ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പേനയോ പേപ്പറോ ഉപയോഗിക്കാന്‍ പൊതുവില്‍ അവസരം നല്‍കിയിരുന്നില്ല. മനക്കണക്കായി ഉത്തരത്തിലേക്കെത്തണം. അതായിരുന്നു നിബന്ധന. ഓരോ ചോദ്യത്തിനും ആവശ്യത്തിന് വിശദീകരണം നല്‍കിയിരുന്നു. ഒരു ട്രയല്‍ ചോദ്യം ഉള്‍പ്പടെ 21 ചോദ്യങ്ങളാണ് ചോദിച്ചത്. സംസ്ഥാന ശാസ്ത്രമേളയില്‍ ഇത്തവണത്തെ ക്വിസ് മത്സരവിജയി ഒരു ഒന്‍പതാം ക്ലാസുകാരനാണെന്നത് ഒരല്‍പ്പം അത്ഭുതത്തിനും ഒരു ആശ്വാസപുഞ്ചിരിക്കും ഇടനല്‍കുന്നു.

സംസ്ഥാന ഹൈസ്ക്കൂള്‍ വിഭാഗം ഗണിതശാസ്ത്രക്വിസ് മത്സരഫലം :

ഒന്നാം സമ്മാനം: കശ്യപ് വി കരുണ്‍ (സെന്‍റ് മേരീസ് ഹൈസ്ക്കൂള്‍ കൂടല്ലൂര്‍, കോഴിക്കോട് ജില്ല),
രണ്ടാം സ്ഥാനം: ജെറിന്‍ വിന്‍സന്‍റ് (ശ്രീനാരായണ ഹയര്‍സെക്കന്‍ററി സ്ക്കൂള്‍, പറവൂര്‍, എറണാകുളം) ,
മൂന്നാം സ്ഥാനം : ജിഷ്ണു എം, (ജി.എച്ച്.എസ്, വരവൂര്‍, തൃശൂര്‍ ജില്ല).

താഴെയുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുത്ത് ഈ 21 ചോദ്യങ്ങള്‍ക്കും കൃത്യമായി ആരെല്ലാം ഉത്തരം നല്‍കുമെന്നാണ് ഞങ്ങള്‍ ഉറ്റു നോക്കുന്നത്. മത്സരത്തിന് തയ്യാറാണല്ലോ. റെഡി?

Click here for download the State Maths Quiz


Read More | തുടര്‍ന്നു വായിക്കുക

വര്‍ഗ്ഗം കാണാന്‍..

>> Tuesday, December 29, 2009

ഗണിതബ്ലോഗിന്റെ ഒരു വര്‍ഷത്തോളമെത്തുന്ന യാത്രയ്ക്കിടെ ലഭിച്ച ഒരു സുഹൃത്താണ് ആലപ്പുഴക്കാരന്‍ വി.കെ ബാല. ഗണിതത്തോടും സ്ക്കൂള്‍ ജീവിതത്തോടുമൊക്കെയുള്ള സ്നേഹം ഇപ്പോഴും മനസില്‍ കൊണ്ടു നടക്കുന്ന അദ്ദേഹത്തെ നമ്മുടെ ബ്ലോഗിലെ ഒരു കമന്റിലൂടെയാണ് ഞങ്ങളാദ്യമായി കണ്ടുമുട്ടുന്നത്. തുടര്‍ന്ന് നടന്ന ഒരു ഇ-മെയില്‍ ചര്‍ച്ചയില്‍ വര്‍ഗം കാണുന്നതിന് വേണ്ടി അദ്ദേഹം കണ്ടുപിടിച്ച ഒരു രീതി ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നായി ഞങ്ങള്‍ക്കു തോന്നി. വര്‍ഗം കണ്ടെത്തുന്നതിനായി വി.കെ ബാല അവതരിപ്പിക്കുന്ന ഈ രീതി പരീക്ഷിച്ച് അഭിപ്രായം രേഖപ്പെടുത്തുമല്ലോ.

താഴെ തന്നിരിക്കുന്ന രീതിയില്‍ ഏതൊരു സംഖ്യയുടേയും സ്ക്വയര്‍ കാണാവുന്നതാണ്.

ഇതൊരു നാനോ രീതി ആണ് ഉദാഹരണത്തിന് 45 എന്ന സംഖ്യ. ഇതിന്റെ വര്‍ഗ്ഗം ( square) കാണുന്നതിന് സാധാരണ നാം 45നെ 45കൊണ്ട് ഗുണിക്കുന്നു ഇതിന് എറ്റവും കുറഞ്ഞത് 3സ്റ്റെപ്പ് എഴുതേണ്ടിവരുന്നു. എന്നാല്‍ ഇവിടെ ഈ 45 എന്ന സംഖ്യയെ രണ്ട് ചെറിയ അക്കങ്ങളായി കണക്കാക്കുന്നു അതായത് സ്റ്റെപ്പ് 1 ല്‍ കാണിച്ചിരിക്കുന്നപോലെ 4, 5 എന്ന് രണ്ടക്കുന്നു ഇതിന്റെ കാരണം നമുക്ക് 1 മുതല്‍ 9 വരെ ഉള്ള അക്കങ്ങളുടെ ഗുണിതങ്ങള്‍ മനഃപാഠമാണ്, അത് ഈ രീതിയുടെ മുന്നോട്ടുള്ള നീക്കത്തെ സഹായിക്കും

ഇനീ രണ്ടാമത്തെ സ്റ്റെപ്പ് .

5 എന്ന അക്കത്തിന്റെ വര്‍ഗ്ഗം 25 ആണ് എന്ന് നമുക്കറിയാം അതുകൊണ്ട് ഇനീ ഉത്തരം എഴുതാന്‍ തുടങ്ങാം ഗുണിച്ച് കിട്ടിയ തുകയുടെ അദ്യത്തെ അക്കമായ 5 വലതുവശത്ത് എഴുതുന്നു. ശിഷ്ടം 2 ഓര്‍ത്തുവയ്ക്കുക, ഇനി 45 ന്റെ ആദ്യത്തെ അക്കമായ 5ന്റെ ഇരട്ടി കാണുന്നു (5*2=10‌) ഇതിന്റെ ഉത്തരമായ 10 നെ 45ന്റെ രണ്ടാമത്തെ അക്കമായ 4 കൊണ്ട് ഗുണിക്കുന്നു (10*4=40) ഈ തുകയുടെ കൂടെ 25ന്റെ ശിഷ്ടമായ 2 കൂട്ടുന്നു അതായത് 42 അപ്പോള്‍ ഉത്തരമായി എഴുതിയ 5 ന്റെ ഇടതുവശത്ത് 42 ലെ 2 എഴുതുന്നു ശിഷ്ടമുള്ള 4 ഓര്‍ത്തുവയ്ക്കുന്നു പിന്നെ ഇതിലെ അവസാന ഭാഗത്തേയ്ക്ക് നാം കടക്കുന്നു 45 ലെ രണ്ടാമത്തെ അക്കമായ 4 ന്റെ വര്‍ഗ്ഗം കണ്ട് അതിന്റെ കൂടെ ശിഷ്ടം കൂട്ടുമ്പോള്‍ 20 എന്ന് കിട്ടുന്നു ( 4*4=16+4., 20) ഇനി ഈ ഇരുപത് ആദ്യം എഴുതിയ ഉത്തരത്തിന്റെ അക്കങ്ങളുടെ ഇടതുവശത്ത് എഴുതുമ്പോള്‍ 45 ന്റെ വര്‍ഗ്ഗം 2025 എന്ന് കിട്ടും ഇങ്ങനെ 5 മുതല്‍ 15 സെക്കന്റിനകം നിങ്ങള്‍ക്ക് ഏതൊരു സംഖ്യയുടെയും വര്‍ഗ്ഗം മനക്കണക്കില്‍ കാണാം കാണാപാഠം പഠിക്കേണ്ട കാര്യമില്ല അതായത് 33 എന്ന് എഴുതി അതിന്റെ വര്‍ഗ്ഗം അടുത്ത സെക്കന്റില്‍ തന്നെ 1089 എന്ന് നിങ്ങള്‍ക്ക് എഴുതാന്‍ കഴിയും അതുപോലെ രണ്ടക്കമുള്ള ഏതു സംഖ്യയും 1 മുതല്‍ 99 വരെ. സെക്കന്റുകള്‍ക്കുള്ളില്‍ ഉത്തരം കാണാം എന്നാല്‍ മൂന്ന് അക്കം ആകുമ്പോള്‍ ക്രീയ എഴുതേണ്ടി വരും കാരണം ഓര്‍ത്തിരിക്കുക അത്ര എളുപ്പമല്ല അതുതന്നെ.

ഒരു കൂട്ടിച്ചേര്‍ക്കല്‍

എന്റെ കണ്ടെത്തല്‍ ശരിയാണെന്നും ഇത്തരം കണ്ടെത്തലുകള്‍ ഷെയര്‍ ചെയ്യാന്‍ താത്പര്യമുണ്ട് എന്ന് മാത്‌സ് ബ്ലോഗ് ടീം എന്ന ബ്ലോഗിന്റെ അഡ്മിനിസ്ട്രേറ്ററുടെ കമന്റ് കാണാന്‍ ഇടയാതുകൊണ്ടും ഇതിന്റെ തുടര്‍ച്ചയായ മൂന്നക്ക സംഖ്യകളെ എങ്ങനെ എളുപ്പത്തില്‍ വര്‍ഗ്ഗം കാണാം എന്ന് പറയാന്‍ ആഗ്രഹിക്കുന്നു.

ആദ്യത്തെ ഉദ്യമത്തിന്റെ തുടര്‍ച്ചയാണ് ഇതും, 101 മുതല്‍ 999 വരെ ഉള്ള സംഖ്യകളുടെ വര്‍ഗ്ഗം കാണുമ്പോള്‍, അവയെ രണ്ട് സംഖ്യകള്‍ ആക്കി കാണുന്നു. ഉദാഹരണത്തിന് 152 ആദ്യം നമ്മള്‍ ചെയ്തപ്പോള്‍ സംഖ്യകളെ അക്കങ്ങളാക്കിയാണ് ക്രിയ ചെയ്തത്, ഇവിടെ ആദ്യസ്റ്റെപ്പില്‍ 152 നെ 15 എന്നും 2 എന്നും രണ്ട് സംഖ്യകള്‍ ആക്കുന്നു പിന്നെ ഒറ്റ അക്കങ്ങളുടെ വര്‍ഗ്ഗം കണ്ടരീതി തന്നെ പിന്തുടരുന്നു, അവസാന ഭാഗത്ത് രണ്ടാമത്തെ സംഖ്യയുടെ വര്‍ഗ്ഗം കാണുക (15*15=225) ഇത് മനഃപാഠമാണെങ്കില്‍ വര്‍ഗ്ഗത്തിന്റെ കൂടെ ശിഷ്ടം കൂട്ടി ഉത്തരത്തിന്റെ അവസാന ഭാഗം കടക്കാം ഇനി 15 ന്റെ വര്‍ഗ്ഗം അറിയില്ലെങ്കില്‍ ഏറ്റവും മുകളില്‍ പ്രതിപാദിച്ച രീതിയില്‍ അത് ഏളുപ്പം കണ്ടെത്താം. അങ്ങനെ വിഷമം പിടിച്ച ഈ കണക്ക് എന്ന വിഷയം പാല്‍പ്പായസമായി,


Read More | തുടര്‍ന്നു വായിക്കുക

ഈ ടീച്ചര്‍മാര്‍ക്ക് എന്താ പണി?

>> Sunday, December 27, 2009

ശ്രീ. എസ്.വി.രാമനുണ്ണിമാഷിന്റെ, ഈ ബ്ലോഗിലെ ആദ്യ ലേഖനം (കൊത്താംകല്ലും ചൊട്ടയും പുള്ളും) ധാരാളം വായനക്കാര്‍ ഇഷ്ടമായെന്നറിയിച്ചിരുന്നു. അധ്യാപന രംഗത്തെ തിരക്കുകള്‍ക്കിടയിലും, ധാരാളം എഴുതാന്‍ സമയം കണ്ടെത്തുന്ന അദ്ദേഹം ഇത്തവണ വളരെ പ്രസക്തമായ ഒരു വിഷയവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈയാഴ്ചയിലെ ഞായറാഴ്ച സംവാദ വിഷയമായിത്തന്നെ ഇത് പ്രസിദ്ധീകരിക്കുകയാണ്. അധ്യാപനം വളരേയധികം ഒഴിവുസമയങ്ങള്‍ ലഭിക്കുന്ന എളുപ്പമുള്ള ഒരു ജോലിയാണെന്നാണ് പൊതുവില്‍ സമൂഹം വിശ്വസിച്ചുപോരുന്നത്. ഈ ലേഖനം വായിച്ചതിനുശേഷം തീരുമാനിക്കൂ.......അഭിപ്രായം കമന്റുചെയ്യാന്‍ മറക്കേണ്ട, അധ്യാപകരും അല്ലാത്തവരും.

ഒരിക്കല്‍ കുട്ടികളോട് വീട്ടുവിശേഷങ്ങള്‍ ചോദിക്കയായിരുന്നു. അഛനെന്താ പണി? അമ്മക്കെന്താ പണി? മിക്കവരും ഉഷാറായി ആവര്‍ത്തിച്ചു പറഞ്ഞ ഒരുത്തരം 'അമ്മക്ക് പണിയില്ല''അമ്മക്ക് പണിയില്ല'എന്നായിരുന്നു. പിന്നെ ഈ ഉത്തരത്തില്‍ ഊന്നി ചര്‍ച്ച മുന്നോട്ടുപോയി. അമ്മക്കെന്താ പണി? രാവിലെ മുതല്‍ രാത്രിവരെ? വീട്ടുപണി മാത്രമേ ഉള്ളൂ. അതും എന്നും ഒരേ പണി. കൂലി ഒന്നും ഇല്ല……ജോലിയുള്ള അമ്മമാര്‍ക്കോ? വീട്ടുപണിയും ഓഫീസ് പണിയും..ഇരട്ടി പ്പണി….സംഗതി കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടു. ഇനി മുതല്‍,അമ്മക്കെന്താ പണിയെന്നു ചോദിച്ചാല്‍ എന്തുത്തരം പറയണമെന്നു മനസ്സിലായി. ചര്‍ച്ചയില്‍ ആദ്യം പങ്കെടുത്ത കുട്ടികളുടെ ഉത്തരം ഇന്ന് അധ്യാപകര്‍ക്കെന്താ പണിയെന്നു ചോദിക്കുന്നവരുടെ ഉള്ളില്‍ ഉണ്ടാവുമോ?

സാധാരണഗതിയില്‍,ഒരു മാസം (ഉദാ: ഇക്കഴിഞ്ഞ നവംബര്‍) 20 ദിവസം സ്കൂള്‍ ഉണ്ടായിരിക്കും. ഇതു ചിലപ്പോള്‍ 21-22 വരെ ആകും. ശരാശരി 9 ദിവസം അവധി. മറ്റു സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് ഇതു 6-7 ദിവസം മാത്രവും. ഈ 20 ദിവസങ്ങളില്‍ (നവംബര്‍) നടന്ന പ്രധാന പണി പാഠങ്ങള്‍ പഠിപ്പിക്കല്‍ തന്നെ. അതോടൊപ്പം 2 ദിവസം (വെള്ളി-ശനി)ക്ലസ്റ്റര്‍ മീറ്റിംഗുകള്‍ . അവിടെ റ്റീച്ചിങ്ങ് മാന്വല്‍, സവിശേഷപ്രവര്‍ത്തനങ്ങളിലെ അനുഭവങ്ങള്‍, അടുത്ത മാസത്തെ പ്ലാനിങ്ങ് എന്നിവയായിരിക്കുമെന്നു നേരത്തെ അറിയാം.ഒരു മണിക്കൂറെങ്കിലും നേരത്തെ തയ്യാറായി ചെന്നില്ലെങ്കില്‍ ക്ലസ്റ്ററില്‍ മാനം പോകും. ആരും ഒന്നും പറയില്ല; എല്ലാരും മനസ്സിലാക്കും എന്നു മാത്രം.എന്താ ടീച്ചറേ ഒന്നും ഇല്ലേ….എന്നു എല്ലാരും നിശബ്ദമായി ചോദിക്കും….

സ്കൂളില്‍ രാവിലെ എന്നും കുട്ടികളുടെ അറ്റന്‍ഡന്‍സ്, ലീവ് അന്വേഷണം, ലഹളതീര്‍ക്കല്‍….അങ്ങനെ കുറെ സംഗതികള്‍ ഉണ്ട്.അതിന്റെ കൂടെ ഫീസുപിരിവുകള്‍. നവംബറിലെ റ്റ്യൂഷന്‍ ഫീസ്, കലോത്സവം-കായികോത്സവം പിരിവുകള്‍, അതിന്റെ കണക്കുകള്‍-ലിസ്റ്റ്, മാസാമാസം കമ്പ്യൂട്ടര്‍ പിരിവ് (ഫീസ് പാടില്ല) കണക്ക്, ബസ്സ് ടിക്കറ്റ് പിരിവ്- തന്ന കുട്ടികള്‍ / തരാത്തകുട്ടികള്‍- നിര്‍ബന്ധങ്ങള്‍, അങ്ങനെ കുറെ പിരിവും കണക്കു തയ്യാറാക്കലും. ഇനി മറ്റൊരു സംഭവം ധനസഹായങ്ങളായിരുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ധനസഹായം, പിന്നോക്കക്കാര്‍ക്ക് ധനസഹായം….അങ്ങനെ. പണം കൊടുക്കലും മറ്റും ഓഫീസ് ചെയ്യും. പക്ഷെ ലിസ്റ്റ് തയ്യാറാക്കല്‍, കിട്ടാത്തവര്‍ക്ക് അപേക്ഷകൊടുപ്പിക്കല്‍, രക്ഷിതാക്കളെ എത്തിക്കല്‍....ഒക്കെ അധ്യാപകര്‍ ചെയ്യണം.

ഇതിനിടയ്ക്ക് എസ്.സി./ എസ്.ടി ലിസ്റ്റ് ഓഫീസ് ആവശ്യപ്പെടും. അതു ജൂണിലേ കൊടുത്തതാണ്. മുകളിലേക്ക് ഓഫീസില്‍ നിന്നും അയച്ചതും ഉറപ്പ്. പക്ഷെ, അത് അവിടെ കാണാനില്ല. വീണ്ടും വേണം. ഇന്നു വേണം. ഇപ്പോള്‍ വേണം.അതിന്റെ കൂടെ അന്നു തന്നെ ഒ.ബി.സി.ക്കാരായ പെണ്‍കുട്ടികളുടെ ലിസ്റ്റ് അടിയന്തിരം. ഇപ്പോള്‍ വേണം. അവരെക്കൊണ്ട് ബാങ്കില്‍ അക്കൌണ്ട് തുറപ്പിക്കണം. അപേക്ഷ പൂരിപ്പിക്കണം. രണ്ടു ഫോട്ടോ..രക്ഷിതാവിന്റെ ഒപ്പ്…(140 ലധികം അപേക്ഷ..അക്കൌണ്ട്…ഇവര്‍ക്ക് സ്കോളര്‍ഷിപ്പ് പാസായി വന്നു.ഹെഡ്മാസ്റ്റര്‍മാര്‍ ഡി.ഇ.ഒ ഓഫീസില്‍ നേരിട്ട് വന്നു പണം കൈപ്പറ്റണം…ഇന്നു തന്നെ….ഇപ്പോള്‍ തന്നെ.ഹെഡ്​മാഷ് പോയി. 1000രൂപ കൈപ്പറ്റി.ഒരു കുട്ടിക്കേ പാസായിട്ടുള്ളൂ.അതേതാകുട്ടീന്ന് അറിയില്ല…ലിസ്റ്റ് മെയില്‍ ചെയ്യും..ഇ.മെയില്‍ നോക്കിയാല്‍ മതി. പിന്നെ മൂന്നു ദിവസം വേണ്ടിവന്നു ഹെഡ്​മാഷിന്റെ രക്തസമ്മര്‍ദം ക്രമപ്പെടാന്‍! )

ഒക്ടോബറിലെ പരീക്ഷ. പരീക്ഷയില്‍ ഓരോ കുട്ടിക്കും കിട്ടിയ മാക്ക് /ഗ്രേഡ് ലിസ്റ്റ് ഇപ്പോള്‍ വേണം.ജനറല്‍ കുട്ടികള്‍/ഒ.ബി.സി/എസ്.സി.എസ്.ടി വിഭാഗം/ആണ്‍-പെണ്‍/എല്ലാ വിഭാഗത്തിലേയും ഗ്രേഡുകളുടെ ലിസ്റ്റ് പ്രത്യേകം പ്രത്യേകം വേണം. (എന്തിനാ? എവിടെയെന്നറിയാതെ ഒരു മുക്കില്‍ കൂട്ടിയിടാന്‍!).താഴ്ന്ന ഗ്രേഡുകാരുടെ കമ്പ്ളീറ്റ് ലിസ്റ്റ്.അവര്‍ക്ക് പ്രത്യേക കോച്ചിങ്ങ് സംവിധാനം ആലോചിക്കണം. അതിന്നു മീറ്റിങ്ങുകള്‍. ഡി.ഇ.ഓ/എ.ഇ.ഓ/ബി.ആര്‍.സി…തലങ്ങളിലൊക്കെ പരിപാടി. ‘പഠനവീടുകള്‍’ ഉടന്‍ തുടങ്ങണം.ഒരു സ്ക്കൂളിന്നാകെ 5000രൂപ (പിന്നെയേ കിട്ടൂ…കിട്ടും..(???)).പഠനവീടുകള്‍ തുടങ്ങാന്‍ പി.ടി.എ.കേന്ദ്രങ്ങളില്‍ സന്ദര്‍ശനം. ഉത്ഘാടനം വേണം.പഞ്ചായത്ത് മെംബറെ ക്ഷണിക്കണം…വാര്‍ത്ത കൊടുക്കണം. ഇതിനൊക്കെ രണ്ടു ദിവസത്തെ ട്രെയിനിങ്ങ് ബി.ആര്‍ .സി.യില്‍. ഒന്‍പതാം തീയതി മന്തുരോഗനിവാരണ തീവ്രയത്ന പരിപാടി. 14നു മന്തു ഗുളിക വിതരണം. അസംബ്ലിയില്‍ വിശദാംശങ്ങള്‍ പറയണം. ഗുളിക കുട്ടികള്‍ക്ക് നല്‍കി കഴിപ്പിക്കണം. മാതൃകയായി മാഷ് കഴിച്ചു കാണിക്കണം. വെള്ളം കുടിക്കണം.പേടിച്ചോടിയ കുട്ടികളെ ആട്ടിപ്പിടിക്കണം…കരച്ചില്‍ നിര്‍ത്താന്‍ ആശ്വസിപ്പിക്കണം…സംഗതി പറഞ്ഞു ബോധ്യപ്പെടുത്തണം.പ്രത്യേകം തയ്യാറാക്കിയ സി.ഡി.കാണിച്ചു കൊടുക്കണം. കണ്ടു ബോധം കെട്ട കുട്ടികളെ ആശ്വസിപ്പിക്കണം (ബോധം കെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ…സി.ഡി.കണ്ടില്ലേ?!).

റോഡ് സുരക്ഷാ പരിശീലനം…സെമിനാര്‍ വേണം.പ്രതിജ്ഞവേണം…(ഞാന്‍ ഇനി മേലീല്‍ റോഡ് മുറിച്ചു കടക്കില്ല!). പോസ്റ്റര്‍ പ്രചാരണം (ഹെല്‍മെറ്റില്ലാതെ വണ്ടി ഓടിച്ചാല്‍ തല ഓം‌ലറ്റാകും!). പത്രക്കാരുടെ വക ‘വഴിക്കണ്ണ്’ പരിപാടികള്‍. അധ്യാപകര്‍ക്ക് മുഴുദിവസ പരിശീലനങ്ങള്‍.പത്രങ്ങളില്‍ വാര്‍ത്ത. എസ്.എസ്.എ യുമായി സഹകരിച്ച് സ്കൂള്‍ വികസനത്തിന്ന് വമ്പന്‍ സെമിനാറുകള്‍. പരിപാടികള്‍…വികസനരേഖകള്‍ (തെരഞ്ഞെടുത്ത സ്കൂളുകളില്‍). രണ്ടു ദിവസം സബ്​ജില്ലാ കലോത്സവം. രണ്ടുദിവസം കായികമേള. രണ്ടു ദിവസം വിദ്യാരംഗം മേള. സ്കൌട്ട് റാലി വെള്ളി, ശനി ഞായര്‍ 3 ദിവസം. അടുത്ത സ്ക്കൂളില്‍ വെച്ച് റോഡ് സുരക്ഷാ ഉപന്യാസ മത്സരം. രണ്ട് എ.ഇ.ഓ കോണ്‍ഫറന്‍‌സ്…ഇതിനൊക്കെ ഊഴമിട്ട് 2-3 പേര്‍ പോയേ പറ്റൂ. ഇതിനിടയ്ക്ക് മാതൃഭൂമീയുടെ 'സീഡ്' പദ്ധതി വിജയിപ്പിക്കാന്‍ വേണ്ട ശ്രമങ്ങള്‍.

പെരുന്നാളിന്ന് അരി വിതരണം ഉടനെ നടത്തണം. അരി കൊണ്ടുവരണം. രക്ഷിതാക്കളെ അറിയിക്കണം. കണക്ക് സൂക്ഷിക്കണം..വാങ്ങാത്തവരുടെ ലിസ്റ്റ് വേണം. മാസത്തിലൊരിക്കല്‍ സബ്​ജക്റ്റ് കൌണ്‍സില്‍ ചേരണം. ഒരു സ്റ്റാഫ് മീറ്റിങ്ങ് ഉണ്ടാവും. ലൈബ്രറി വിതരണം നടക്കണം. വിവിധ മത്സരങ്ങള്‍ക്ക് പ്രാക്ടീസ് കൊടുക്കണം. ശാസ്ത്രമേളക്ക് മേല്‍നോട്ടം വഹിക്കണം. 4-5 റ്റീച്ചര്‍മാരുള്ള സ്കൂളിലും 45-50 റ്റീച്ചര്‍മാരുള്ള സ്കൂളിലും ഇതൊക്കെ നടക്കണം. ഇതിനിടയ്ക്ക് രണ്ടാഘട്ട പുസ്തകങ്ങള്‍ വിതരണത്തിന്ന് വന്നു.'തെളിമ' വന്നു.പുസ്തകങ്ങള്‍ വിതരണം ചെയ്ത് ലിസ്റ്റ് തയ്യാറാക്കണം. ദൈനംദിനകൃത്യങ്ങള്‍ ഇതോടൊപ്പം നോക്കണം. ഹോംവക്ക്, നോട്ടുകള്‍, സി.ഇ.പ്രവര്‍ത്തനത്തിലെ ഘട്ടങ്ങള്‍, ക്ലാസ്​ടെസ്റ്റ്, ഉത്തരക്കടലാസ് പരിശോധന (ഒരു മാര്‍ക്ക് കുറഞ്ഞാല്‍ ലഹള ഉറപ്പ്), മാര്‍ക്ക് ലിസ്റ്റുകള്‍, ഗ്രേഡ് ലിസ്റ്റുകള്‍…. ഇതിനു പുറമേ ലീവുകള്‍. യു.പി, എല്‍.പി.ടീച്ചര്‍മാര്‍ക്ക് ഒരാഴ്ച്ച 24-26 പീരിയേഡ് വര്‍ക്ക് ഉണ്ട്. അതിനു പുറമെ ലിഷര്‍ ടയിംറ്റേബിളില്‍ ദിവസം ഒരു പീരിയേഡും കിട്ടും. അതായത് 30 പീരിയേഡ് ഫുള്‍. കുട്ടികള്‍ ഓടിക്കളിച്ച് കയ്യും കാലും കേടാക്കിയാല്‍ ആശുപത്രിയിലേക്ക് ഓടണം. രക്ഷിതാക്കളുടെ പരാതികള്‍ സ്വീകരിച്ച് പരിഹാരം കാണണം..................

........... ചുരുക്കുകയാണ്. മേല്‍പ്പറഞ്ഞ ഒന്നും ഒഴിവാക്കാനാവില്ല. സ്കൂളിന്റെ സല്‍പ്പേര് നിലനിര്‍ത്തിയില്ലെങ്കില്‍ അടുത്തവര്‍ഷം പോസ്റ്റ് പോകും. പരിശോധനകളില്‍ നാണം കെടും. ആരെന്തു തോന്നിയവാസം ചെയ്താലും അധ്യാപിക മറുത്ത് പറയരുത്. "എന്തൊക്കെയായാലും അതു നന്നായില്ല; നിങ്ങളൊരു മാഷല്ലേ?/ ടീച്ചറല്ലേ?" ഹോ! എന്തൊരു ബഹുമാനം! അതേയതേ, റ്റീച്ചര്‍മാര്‍ക്കെന്താ പണി?

വാല്‍കഷണം:

ബ്രോക്കര്‍: "എന്താഹേ, സര്‍ക്കാര്‍ ജോലിയുള്ള പെണ്ണ് വേണമെന്ന് പറഞ്ഞിട്ട് ഇപ്പോളൊരു മനംമാറ്റം?"
പയ്യന്‍: "പെണ്ണ് ടീച്ചറാണെന്നു പറഞ്ഞില്ലല്ലോ! മറ്റു സര്‍ക്കാര്‍ ജോലിക്കാര്‍ ഞായറാഴ്ചയെങ്കിലും വീട്ടില്‍ കാണും, ഇപ്പോഴത്തെ ടീച്ചര്‍മാര്‍........."


Read More | തുടര്‍ന്നു വായിക്കുക

ക്രിസ്​മസ് ട്രീയും, വൈദ്യുത വിളക്കുകളും

>> Friday, December 25, 2009

ഇന്ന് ക്രിസ്മസ്. എല്ലാവരും പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയുമൊക്കെയൊരുക്കി ആഘോഷങ്ങളുടെ പാരമ്യത്തിലായിരിക്കും. എന്താണ്‌ ക്രിസ്മസ്‌ ട്രീ ലൈറ്റുകളുടെ ചരിത്രം? ചരിത്രത്തേക്കുറിച്ച്‌ തന്നെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉയര്‍ന്നേക്കാം.... എങ്കിലും മുന്പൊരിക്കല്‍ ഏതോ ഒരു പുസ്തകത്തില്‍ വായിച്ച ഇതേപ്പറ്റിയുള്ള ഒരോര്‍മ്മ നമുക്കിവിടെ പങ്കുവെക്കാം.....

വളരെ പണ്ട്‌ മുതലേ, എന്നു വെച്ചാല്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പേ, പുതുവര്‍ഷവുമായി ബന്ധപ്പെട്ട്‌ വീടുകള്‍ അലങ്കരിക്കുന്ന ഒരു പതിവ്‌ ഏഷ്യയിലും യൂറോപ്പിലുമൊക്കെ നിലനിന്നിരുന്നു. ചൈനക്കാരും ഹീബ്രുകളും ഈജിപ്ഷ്യരുമെല്ലാം വീടുകളില്‍ ദേവപ്രീതിക്കായി പൂക്കള്‍ കൊണ്ടുള്ള തോരണങ്ങള്‍ ചാര്‍ത്തി പ്രാര്‍ത്ഥന നടത്തിപ്പോന്നു. പുതുവര്‍ഷത്തില്‍ തങ്ങളുടെ വീട്ടില്‍ ചെകുത്താന്റെ ശല്യം ഉണ്ടാകാതിരിക്കാന്‍ കൂടിയായിരുന്നു ഇത്‌. പിന്നീട്‌ ഇവരില്‍ ഭൂരിഭാഗവും ക്രിസ്തുമതം സ്വീകരിച്ചപ്പോഴും ഈ ആചാരങ്ങള്‍ കൈവിട്ടില്ല. ക്രിസ്മസും പുതുവത്സരവും അടുത്തടുത്ത്‌ വരുന്ന സാഹചര്യത്തില്‍ ഈ അലങ്കരണം ബൃഹത്തായി മാറി. പുല്‍ക്കൂടിനൊപ്പം അവര്‍ വീടുകള്‍ മുഴുവന്‍ മരങ്ങളും മരച്ചില്ലകളും കൊണ്ട്‌ അലങ്കരിക്കാന്‍ തുടങ്ങി. ക്രമേണ ഇത്‌ ക്രിസ്തുമതത്തിന്റെ ഭാഗമായ ഒരു ആചാരമായി മാറി.

പടിഞ്ഞാറന്‍ ജര്‍മ്മനിയിലാണത്രെ ആധുനിക രീതിയിലുള്ള ക്രിസ്മസ്‌ ട്രീകള്‍ ഒരുക്കിയത്‌. ആദമിന്റെയും ഹവ്വയുടേയും കഥകള്‍ അനുസ്മരിക്കുന്നതിനായി ഏതന്‍ തോട്ടത്തിന്റെ മാതൃകയില്‍ ആയിരുന്നു ആധുനിക ക്രിസ്മസ്‌ ട്രീകള്‍ ഒരുങ്ങിയത്‌. മരച്ചില്ലകളില്‍ ആപ്പിളുകള്‍ തൂക്കി അവര്‍ ഈ മാതൃക അതേപടി അനുകരിക്കാന്‍ ശ്രമിച്ചു.കൂടാതെ യേശുവിന്റെ സാന്നിധ്യമറിയിക്കാന്‍ മെഴുകുതിരികളും കത്തിച്ചുവെച്ചിരുന്നു. എല്ലാവര്‍ഷവും ഡിസംബര്‍ 24 നു തന്നെയായിരുന്നു ഈ അലങ്കരണ പരിപാടികള്‍...

പതിനെട്ടാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ മുഴുവന്‍ ഈ ആചാരത്തിന്‌ പ്രചാരം സിദ്ധിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇംഗ്ളണ്ടിലും ക്രിസ്മസ്‌ ട്രീകള്‍ വ്യാപിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ക്രിസ്മസ്‌ ട്രീകളില്‍ മെഴുകുതിരികള്‍ കത്തിച്ചുപോന്നു. 1917 ല്‍ ന്യൂയോര്‍ക്കില്‍ ഒരു തീപിടുത്തമുണ്ടായി. ക്രിസ്മസ്‌ ട്രീയിലെ മെഴുകുതിരിയില്‍ നിന്നും പടര്‍ന്ന്‌ പിടിച്ച തീ ഒട്ടേറെ നാശനഷ്ടം വരുത്തി.

ഈ അപകടം നേരില്‍ക്കണ്ട ആല്‍ബര്‍ട്ട്‌ സഡക്ക്‌ എന്ന ബാലന്‌ ഈ സംഭവം ഏറെ മാനസിക്‌ വിഷമമുണ്ടാക്കി. സ്പെയിന്‍ കാരായിരുന്ന സഡക്കായുടെ കുടുംബം പാവയില്‍ നിര്‍മ്മിച്ച പക്ഷികളെ ഒരു കൂട്ടില്‍ ഇട്ട്‌ വൈദ്യുതി ബള്‍ബുകള്‍ കൊണ്ട്‌ അലങ്കരിച്ച്‌ വില്‍പന നടത്തിയാണ്‌ ജീവിച്ചിരുന്നത്‌.അപകടത്തെക്കുറിച്ചോര്‍ത്ത്‌ ഏറെ ദുഃഖിതനായിരുന്ന സഡക്കായുടെ മനസ്സില്‍ പെട്ടന്നൊരു ബുദ്ധി തെളിഞ്ഞു. " എന്തുകൊണ്ട്‌ ക്രിസ്മസ്‌ ട്രീയില്‍ മെഴുകുതിരിക്ക്‌ പകരം വൈദ്യുതിലൈറ്റുകള്‍ ഉപയോഗിച്ച്‌ കൂടാ ? " തന്റെ ചിന്ത അവന്‍ മാതാപിതാക്കളുമായി പങ്കുവെച്ചു. അവര്‍ക്ക്‌ ആ ആശയം ഏറെ ഇഷ്ടപ്പെട്ടു. കുറച്ച്‌ ബള്‍ബുകള്‍ ഉപയോഗിച്ച്‌ അവര്‍ ക്രിസ്മസ്‌ ട്രീ ലൈറ്റുകള്‍ ഉണ്ടാക്കി. ആദ്യ വര്‍ഷം നൂറില്‍ താഴെ ബള്‍ബുകളേ വിറ്റുപോയുള്ളു. എങ്കിലും ഈ പുതിയ ക്രിസ്മസ്‌ ട്രീ തൊട്ടടുത്ത വര്‍ഷങ്ങളില്‍ വലിയ വിറ്റുവരവ്‌ നടത്തി.പ്രായ പൂര്‍ത്തിയായ സഡക്കാ ക്രിസ്മസ്‌ ട്രീ നിര്‍മ്മിക്കുന്നതിന്‌ വേണ്ടി മാത്രം ഒരു കമ്പനി തുറന്നു. തുടര്‍ന്ന്‌ ഈ സംരംഭം വ്യാപിക്കുകയായിരുന്നു. കടലും കടന്ന്‌..... മനസ്സുകളില്‍ സ്ഥാനം നേടി.......


Read More | തുടര്‍ന്നു വായിക്കുക

A MERRY X'MAS TO ALL

>> Thursday, December 24, 2009

എല്ലാവര്‍ക്കും ഹൃദ്യമായ ക്രിസ്​മസ് ആശംസകള്‍. ഇന്ന് ക്രിസ്​മസ് ഈവ്! നാളത്തെ ക്രിസ്​മസ് ദിനത്തില്‍ മാത്​സ് ബ്ലോഗിന്റെ സ്പെഷ്യല്‍ ക്രിസ്​മസ് ആശംസ ലഭിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ കോഴിക്കോട് നിന്നും എന്‍.എം.വിജയന്‍ സാര്‍ അയച്ചുതന്ന ഈ പ്രശ്നത്തിനു ക്രിസ്​മസ് ദിനം അവസാനിക്കുന്നതിനു മുന്‍പ് തന്നെ പരിഹാരം കമന്റു ചെയ്യ്. എളുപ്പമുള്ള പ്രശ്നമാണ്. ഇനി പ്രശ്നത്തിലേക്ക്........ഇന്നത്തെ പോസ്റ്റിന്റെ ഹെഡിംഗ് ശ്രദ്ധിച്ചോ..? A MERRY X'MAS TO ALL. അഞ്ചു വാക്കുകള്‍, പത്ത് വ്യത്യസ്ത അക്ഷരങ്ങള്‍.ഓരോ അക്ഷരത്തിനും 0 മുതല്‍ 9 വരേയുള്ള വ്യത്യസ്ത അക്കങ്ങള്‍ വിലയായി നല്‍കാം. ഓരോ വാക്കിന്റേയും അക്കങ്ങളുടെ തുക ഒരു പൂര്‍ണ്ണവര്‍ഗ്ഗമായിരിക്കണം.കൂടാതെ, ഓരോ വാക്കിനേയും സൂചിപ്പിക്കുന്ന സംഖ്യയും ഒരു പൂര്‍ണ്ണവര്‍ഗ്ഗമായിരിക്കണം. മനസ്സിലായില്ലേ? എങ്കിലിതാ ഇംഗ്ലീഷില്‍.

You can see a message with 5 words and 10 different alphabets as our heading,"A MERRY X'MAS TO ALL".Three conditions must satisfy
1) Each alphabet must have distinct digits ,(0,1,2.....9)
2) The total of digits of each word must be a perfect square
3) The integer represents each word also must be a perfect square.

ഉത്തരം കിട്ടിയാലുടനെ കമന്റു ചെയ്തോളൂ.....ആദ്യം ശരിയുത്തരം കമന്റുചെയ്യുന്ന വ്യക്തിയാണ് ഈ വര്‍ഷത്തെ മാത്​സ് ബ്ലോഗിന്റെ ക്രിസ്​മസ് ഫ്രണ്ട്. എന്താ, ഒരു കൈ നോക്കുന്നോ?


Read More | തുടര്‍ന്നു വായിക്കുക

മറമാടപ്പെടുന്ന പ്രഹേളികകള്‍.

>> Tuesday, December 22, 2009

നമ്മുടെ ബ്ലോഗില്‍ ഓരോ പോസ്റ്റിന്റേയും കമന്റുകളില്‍ ഇപ്പോള്‍ പസിലുകളുടെ പെരുമഴയാണ്. വിജയന്‍, ജോണ്‍, ഫിലിപ്പ്, ഉമേഷ്, അസീസ്, മുരളി,ഗീത,ജയരാജന്‍,....എന്നുവേണ്ടാ, പുലികലുടെ ഒരു നീണ്ട നിര കൊണ്ടും കൊടുത്തും തകര്‍ക്കുകയാണ്. ​എന്നാല്‍, ഉമേഷ് പറഞ്ഞതുപോലെ, പല പസിലുകളും കമന്റുകള്‍ക്കിടയില്‍ വേണ്ടത്ര ശ്രദ്ധ കിട്ടാതെ മറമാടപ്പെടുകയാണെന്നത് ഒരു ദു:ഖസത്യം തന്നെയാണ്. അതുകൊണ്ടു തന്നെ, വിശേഷപ്പെട്ട പസിലുകള്‍ പോസ്റ്റുകളായിത്തന്നെ വരേണ്ടതല്ലേ? കമന്റുകളിലൂടെ അവതരിപ്പിക്കുന്നതിനു പകരം, അവ, (കഴിയുമെങ്കില്‍ ഭംഗിയായി ടൈപ്പ് ചെയ്ത്) നമ്മുടെ മെയിലിലേക്ക് അയക്കാവുന്നതല്ലേയുള്ളൂ? ദാ, ഖത്തറില്‍ നിന്നും, അസീസ് മാഷ് ചെയ്തതുപോലെ.....



ഒരു 8x8സമചതുരം ഇടതുവശത്തെ ചിത്രത്തിലേതു പോലെ മുറിച്ച്, വീണ്ടും ചേര്‍ത്തുവെച്ചത് വലതുവശത്തേതു പോലെയാണ്. ആദ്യ ചിത്രത്തില്‍ നിന്ന് പരപ്പളവ് = 8*8 = 64.
രണ്ടാം ചിത്രത്തിലെ പരപ്പളവ് = 13*5 = 65! ഇതെങ്ങിനെ സംഭവിച്ചു?

ഇംഗ്ലീഷില്‍,
Divide an 8x8 square into 4 pieces as shown in the left figure . Then rearrange the four pieces again as in the right figure. The area of first figure is 64 (8*8) units and area of the second figure is 65 units (13*5) . Why?
നിങ്ങളുടെ ഉത്തരത്തിനായി കാത്തിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

SSLC: 100 മേനിയുടെ പിന്നാമ്പുറങ്ങള്‍..!

>> Sunday, December 20, 2009


രണ്ടു മൂന്നു ഞായറാഴ്ചകളായി തീ പാറുമെന്ന് പ്രതീക്ഷിച്ചു പ്രസിദ്ധീകരിച്ച സംവാദ വിഷയങ്ങള്‍ക്ക് വേണ്ടത്ര പ്രതികരണങ്ങളൊന്നും കണ്ടില്ല. വായനക്കാരില്‍ ഒരു ശതമാനമെങ്കിലും കമന്റു ചെയ്തിരുന്നെങ്കില്‍തന്നെ 15 ഓളം കമന്റുകളെങ്കിലും കാണേണ്ടതായിരുന്നു. സാരമില്ല, ആ കുറവ്, ഈ ആഴ്ച നികത്തിയാല്‍ മതി. കണ്ണൂര്‍ ഡയറ്റിലെ ലക്ചററായ ടി.വി. കൃഷ്ണന്‍ സാറിന്റെ വാക്കുകളില്‍ നിന്നാകട്ടെ തുടക്കം.

"കോഴിക്കോട് ഒരു സ്കൂളില്‍ പത്താം ക്ലാസ്സിലെ കുട്ടികളെ കൌണ്‍സലിങ്ങ് ചെയ്യാന്‍ ചെന്ന സന്ദര്‍ഭം ഓര്‍ക്കുന്നു. കുട്ടികളെക്കുറിച്ച് അധ്യാപകര്‍ക്ക് നിറയെ പരാതിയാണ്. "വര്‍ക്കുകള്‍ " പൂര്‍ത്തിയാക്കി "റെക്കോഡുകള്‍ "കൃത്യ സമയത്ത് "സബ്മിറ്റ്" ചെയ്യുന്നില്ലെന്നായിരുന്നു പരാതികളില്‍ പ്രധാനം. കുട്ടികളോട് സംസാരിച്ചപ്പോള്‍ അധ്യാപകരെക്കുറിച്ച് അവര്‍ക്കും ചിലത് പറയാനുണ്ടായിരുന്നു. അതിലൊന്ന് ഇങ്ങനെ :

സ്കൂളില്‍ ഒരു മുറി നിറയെ കളിയുപകരണങ്ങളുണ്ട്. പക്ഷെ, അവ ഒന്നു തൊടാന്‍ പോലും അധ്യാപകര്‍ അനുവദിക്കാറില്ല. കായികവിനോദങ്ങള്‍, പൂര്‍ണ്ണ ആരോഗ്യത്തിനും ഗുണപരമായ സ്വഭാവരൂപീകരണത്തിനും 'സ്ട്രെസ് 'ലഘൂകരിക്കാനും കുട്ടിക്ക് ഏറ്റവും അത്യാവശ്യമാമെന്ന കാര്യം അധ്യാപകര്‍ സൌകര്യപൂര്‍വ്വം മറക്കുന്നു."

ഇത്, രണ്ടാഴ്ചമുന്‍പ് ദേശാഭിമാനി ദിനപ്പത്രത്തിന്റെ കിളിവാതില്‍ എന്ന സപ്ലിമെന്റില്‍ അച്ചടിച്ചു വന്നവയാണ്. അധ്യാപകര്‍ക്ക് ആത്മ വിമര്‍ശനം നടത്താന്‍ പ്രേരിപ്പിക്കുന്ന ഈ വരികള്‍ ബ്ലോഗിന്റെ ഞായറാഴ്ച സംവാദത്തില്‍ ഉള്‍പ്പെടുത്താന്‍ അന്നേ ആലോചിച്ചതാണ്. ഇതിനോട് ചേര്‍ത്തു വായിക്കാന്‍ ഉതകുന്ന മറ്റൊരു ഗൌരവതരമായ പ്രശ്നം ഇന്നലെ എറണാകുളം ജില്ലയില്‍ നിന്നും, ഒരു അധ്യാപകന്‍ മെയില്‍ ചെയ്തു തന്നിരിക്കുന്നു. മെയിലിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്.........

എസ്. എസ്. എല്‍.സി. വിജയശതമാനം 100 ആക്കാനുള്ള തത്രപ്പാടില്‍ നാം മറന്നുപോകുന്ന ഒരുപാട് കാര്യങ്ങളില്ലേ? മോഡല്‍ പരീക്ഷ വരെ, കൃത്യമായ ഇടവേളകളില്‍ പഠിപ്പിച്ചു തീര്‍ക്കേണ്ട പാഠഭാഗങ്ങള്‍ ഒക്ടോബറില്‍ തന്നെ തീര്‍ത്ത് റിവിഷനുകളുടെ മാലപ്പടക്കങ്ങള്‍ക്കു തീ കൊളുത്തുന്നത് സഹിക്കാം. സംസ്ഥാനത്തെ ഒരു ജില്ലയില്‍ രണ്ടിലധികം സ്കൂളുകളില്‍ എട്ടിലും ഒന്‍പതിലുംപഠിപ്പിക്കുന്നത് പത്താം ക്ലാസ്സിലെ പാഠഭാഗങ്ങളാണെന്ന, ഞെട്ടിക്കുന്ന സത്യം വിളിച്ചു പറഞ്ഞത് അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. മൂന്നു വര്‍ഷം തുടര്‍ച്ചയായി പത്തിലെ പാഠങ്ങള്‍ പഠിപ്പിച്ചാല്‍ എല്ലാവരേയും എസ്.എസ്.എല്‍.സി ജയിപ്പിക്കാന്‍ കഴിയുമത്രെ! എന്നിട്ടും ജയിക്കുമെന്നുറപ്പില്ലാത്തവരെ, ഒന്‍പതില്‍ തോല്‍പ്പിച്ച് നിര്‍ബന്ധ ടി.സി. നല്‍കി പറഞ്ഞു വിടുന്നു. നൂറുമേനി വിജയത്തിന്റെ പൊങ്ങച്ചക്കസര്‍ത്തുകള്‍ക്കിടയില്‍, ആരാലും ശ്രദ്ധിക്കാതെ പോകുന്നത്, ഇത്തരം സ്കൂളുകളുടെ ദുര്‍ഗന്ധപൂരിത പിന്നാമ്പുറങ്ങളാണ്. ശ്രദ്ധ മുഴുവന്‍ ഏറ്റവും പിന്നോക്കക്കാരിലേക്ക് ചുരുങ്ങുമ്പോള്‍, മിടുക്കന്മാര്‍ക്ക് അവരര്‍ഹിക്കുന്ന അധിക വിഭവങ്ങള്‍ നല്‍കാന്‍ കഴിയുന്നുണ്ടെന്ന് ആര്‍ക്കെങ്കിലും നെഞ്ചത്തു കൈവെച്ച് പറയാന്‍ കഴിയുമോ? ഈ വര്‍ഷത്തെ ഗണിത ഒളിമ്പ്യാഡില്‍ ഒന്നാം ഘട്ട വിജയികളായ മിടുക്കന്‍/മിടുക്കിമാരുടെ സ്കൂളുകളില്‍, പൊതുവിദ്യാലയങ്ങള്‍ ഒന്നു പോലുമില്ലെന്ന നഗ്നസത്യം ഇതിനോട് ചേര്‍ത്തുവെച്ച് വായിക്കേണ്ടതല്ലേ?

ചോദ്യങ്ങള്‍ മുഴുവന്‍ നമ്മോടാണ്. ഇനിയും മൌനം വെടിഞ്ഞ് പ്രതികരിക്കെന്റെ മാഷേ/ടീച്ചറേ...(കൂട്ടത്തില്‍ മറ്റുള്ളവര്‍ക്കും എരിതീയില്‍ എണ്ണപകരാം..! പ്രതികരിക്കാം... പ്രീതീകരിക്കാം... എവിടെ സത്യാന്വേഷി, വിജയന്‍ കടവത്ത്, ചിത്രകാരന്‍, ക്യാപ്റ്റന്‍, വല്യമ്മായി, തറവാടി, കാല്‍വിന്‍, ഹാഫ് കള്ളന്‍, വിജയകുമാര്‍,......ആദിയായവര്‍?)


Read More | തുടര്‍ന്നു വായിക്കുക

1000 രൂപയ്ക്ക് 1000 മൃഗങ്ങളെ വാങ്ങാന്‍ കഴിയുമോ?

>> Thursday, December 17, 2009


എറണാകുളം നഗരത്തിന്റെ തിരക്കില്‍ വാഹനങ്ങള്‍ക്കിടയിലൂടെ ഒരു വിധത്തില്‍ ബൈക്കില്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കവേയാണ് അവന്റെ കോള്‍ വന്നത്. നിര്‍ത്താതെയുള്ള മൊബൈല്‍നാദം അറിയാതെ റോഡിന്റെ ഇടതു വശത്തേക്ക് തിരിക്കാന്‍ ബൈക്ക് ഹാന്‍റിലിനെ പ്രേരിപ്പിച്ചു. ഫോണിന്‍റെ പച്ചബട്ടണില്‍ വിരലമര്‍ത്തി. മലബാറിന്‍റെ ചുവയുള്ള മലയാളത്തില്‍ അവന്‍ പരാതിയുടെ കെട്ടഴിച്ചു. നമ്മുടെ ബ്ലോഗിലൂടെ ഒരു ചോദ്യം ചോദിച്ചിട്ട് ആരും മറുപടി കൊടുത്തില്ലായെന്നത്രേ. എന്തോ, എന്റെയോ ഞങ്ങളുടെ ടീമംഗങ്ങളുടേയോ ശ്രദ്ധയില്‍ അത് പെട്ടിരുന്നില്ലായെന്ന് തോന്നുന്നു. സോറി, കുട്ടാ. അഭിനന്ദനത്തോടെ അവനെ ആശ്വസിപ്പിച്ചു കൊണ്ട് പോക്കറ്റിലെ ഒരു കടലാസില്‍ ചോദ്യം ഞാന്‍ കുത്തിക്കുറിച്ചെടുത്തു. അവനോടേതോ സുഹൃത്തുക്കള്‍ ചോദിച്ച ചോദ്യമാണത്രേ അത്. ഉടനെ ഉത്തരം കിട്ടുമെന്ന വിശ്വാസത്തോടെയാണ് അക്ഷരത്തെറ്റോടെയാണെങ്കിലും മലയാളത്തില്‍ ഈ ചോദ്യം ചോദിച്ചത്. കുറേ ദിവസം കാത്തെങ്കിലും നിരാശയായിരുന്നു ഫലം. എങ്കില്‍പ്പിന്നെ നേരിട്ട് ചോദിച്ചിട്ടാകട്ടെ കാര്യം എന്ന് കരുതിയാണ് ഫോണ്‍ നമ്പര്‍ തപ്പിയെടുത്തുള്ള ഈ വിളി. ക്ലാസില്‍ ഈ ബ്ലോഗ് പരിചയപ്പെടുത്തിക്കൊടുത്ത അവന്‍റെ അഞ്ജലി ടീച്ചര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ചോദ്യം ഞാന്‍ ആവര്‍ത്തിക്കുന്നു.

ഒരാളുടെ കയ്യില്‍ ആയിരം രൂപയുണ്ട്. അയാള്‍ക്ക് ആയിരം മൃഗങ്ങളെ വാങ്ങണം. ആട്, ആന, കുതിര എന്നീ മൃഗങ്ങളെയാണ് ആവശ്യം. ഒരു ആടിന്‍റെ വില 50 പൈസ, ആനയുടെ വില 50 രൂപ, കുതിരയുടെ വില 10 രൂപ. ഏതെല്ലാം ക്രമത്തില്‍ വാങ്ങിയാല്‍ പ്രശ്നം നിര്‍ദ്ധാരണം ചെയ്യാം. ഈ പ്രശ്നത്തിന് എത്ര രീതിയില്‍ ഉത്തരം കണ്ടെത്താം?

കുറച്ചു നേരം ആലോചിച്ചപ്പോള്‍ത്തന്നെ എനിക്ക് ഒരു ഉത്തരം കിട്ടി. പക്ഷെ ഇവിടെ നമുക്ക് ഒരു ഉത്തരം മാത്രമല്ലല്ലോ ലഭിക്കുക. ഒന്ന് കുത്തിയിരുന്നാല്‍ ഒട്ടേറെ ഉത്തരങ്ങള്‍ കിട്ടിയേക്കാം. അങ്ങനെ ഏറ്റവും കൂടുതല്‍ ഉത്തരങ്ങള്‍ ആരാണ് പോസ്റ്റു ചെയ്യുന്നതെന്നും നോക്കാം.

പക്ഷെ ഇതു പോലുള്ള പ്രശ്നങ്ങള്‍ക്ക് എങ്ങനെ ഉത്തരം കണ്ടെത്താനാകും എന്നതിനാണ് നമ്മുടെ ഗണിതബ്ലോഗ് പ്രാധാന്യം കൊടുക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ക്ക് സാധ്യമായ എല്ലാ വിലകളും കണ്ടെത്താന്‍ കഴിയുന്ന ആ മാര്‍ഗമാണ് നിസ്സാരമെന്നു തോന്നാവുന്ന ഈ പ്രശ്നത്തോടൊപ്പം നാം തിരയുന്നത്. ഒപ്പം സമാനരീതിയിലുള്ള ചോദ്യങ്ങളും ചര്‍ച്ചാ വിഷയങ്ങളാക്കാം.


Read More | തുടര്‍ന്നു വായിക്കുക

HP Laserjet p1008

>> Tuesday, December 15, 2009

ഐ.ടി.@സ്കൂളുമായി ബന്ധപ്പെട്ട് ഈ വര്‍ഷം നടന്ന ഏറ്റവും മികച്ച പ്രവര്‍ത്തനം ഏതെന്നു ചോദിച്ചാല്‍, നിസ്സംശയം പറയാവുന്ന ഒന്നാണ് മലപ്പുറം ടീമിന്റെ എഡ്യൂസോഫ്റ്റ്, സോഫ്റ്റ്മാത്​സ് പാക്കേജുകള്‍. നമ്മുടെ ബ്ലോഗ് ടീമംഗം കൂടിയായ പാലക്കാട്ടെ മുരളീകൃഷ്ണന്‍ സാറിന്റെ കൂടി നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നാം നേരത്തേ ഒരുപാട് പരാമര്‍ശിച്ചിട്ടുള്ളത് ഓര്‍ക്കുമല്ലോ? ഇവയുടെയൊക്കെ നേതൃത്വം വഹിച്ചിരുന്ന രണ്ടു പേര്‍ ഇനി ഇടയ്ക്കിടെ നമ്മെ സഹായിക്കാനെത്താമെന്ന് ഉറപ്പുതന്നിരുന്നു- ശ്രീ. ഹസൈനാര്‍ മങ്കടയും, ഹക്കീം മാഷും. തങ്ങളുടെ സ്കൂളിലുള്ള HP Laserjet p1008 എന്ന പ്രിന്റര്‍ സ്കൂള്‍ ഗ്നൂ ലിനക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിക്കാരുടെ എണ്ണം കൂടിയപ്പോഴാണ്, കഴിഞ്ഞയാഴ്ച ശ്രീ. ഹസൈനാര്‍ മങ്കടയുമായി ബന്ധപ്പെട്ടത്. രണ്ടു ദിവസത്തിനകം തന്നെ അദ്ദേഹം പരിഹാരമയച്ചുതന്നു. ഇതാ, പരിഹാരത്തിലേക്ക്...


Read More | തുടര്‍ന്നു വായിക്കുക

മേളയുടെ മേളം!

>> Sunday, December 13, 2009


ഇക്കഴിഞ്ഞ ദിവസം, ഒരു റവന്യൂജില്ലാ ഗണിതമേളയില്‍ വിധികര്‍ത്താവാകാന്‍ ഭാഗ്യമോ നിര്‍ഭാഗ്യമോ ലഭിച്ച ഒരു ഗണിതാധ്യാപകന്‍ തന്റെ അനുഭവം ബ്ലോഗിന്റെ വായനക്കാര്‍ക്കായി പങ്കുവെയ്ക്കുകയാണിവിടെ. ഉയര്‍ന്ന ക്ലാസ്സുകളിലെ ഗണിത സമസ്യകളും മറ്റും, തത്തയെ പഠിപ്പിക്കും പോലെ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയും, ആവര്‍ത്തനവിരസങ്ങളായ പഴഞ്ചന്‍ അധ്യാപനമുറകള്‍ യാതൊരുളുപ്പുമില്ലാതെ പൊടിതട്ടിയെടുത്ത് പുത്തനാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരെയാണ് അദ്ദേഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. നിങ്ങള്‍ക്ക് അദ്ദേഹത്തോട് യോജിക്കുകയോ വിയോജിക്കുകയോ ആകാം. ഒരു ഞായറാഴ്ച സംവാദത്തിനുള്ള വകുപ്പ് ഈ വിഷയത്തിലുണ്ടെന്നുള്ള പ്രതീക്ഷയില്‍ ഇത് പ്രസിദ്ധീകരിക്കുന്നു. വായിക്കുക. പ്രതികരിക്കുക. പ്രതികരണത്തില്‍, മേളകള്‍ പിന്നെ എങ്ങിനെയായിരിക്കണമെന്നുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിയിക്കുമല്ലോ.

രംഗം 1
നമ്പര്‍ ചാര്‍ട്ട് വിഭാഗത്തിലെ ഓണ്‍ ദി സ്പോട്ട് മത്സരശേഷമുള്ള വിധി നിര്‍ണ്ണയം
"ഗുഡ് ആഫ്റ്റര്‍ നൂണ്‍ ജഡ്ജസ്. ഇന്ന് ഞാനിവിടെ അവതരിപ്പിക്കുന്ന ചാര്‍ട്ട് 'മള്‍ട്ടിഗ്രേഡ് പ്രൈം നമ്പേഴ്സ്' എന്നതാണ്. പ്രൈം നമ്പറുകളില്‍ നിന്നും പെര്‍ഫക്ട് നമ്പറുകള്‍ കണ്ടുപിടിക്കുന്നതിനുള്ള ......."
"ശരി മോളേ, എന്താണീ പ്രൈം നമ്പര്‍ ?"
മാത്​സ് മിസ്സ് കാണാതെ പഠിപ്പിച്ചുവിട്ട ഡയലോഗുകളുടെ ഒഴുക്ക് തടസ്സപ്പെടുത്തിയ വിധികര്‍ത്താവിനോടുള്ള ഈര്‍ഷ്യയും അപ്രതീക്ഷിത ചോദ്യത്തിനുത്തരം നല്‍കാനാകാഞ്ഞതിലുള്ള വിഷമവും നിഴലിച്ച മുഖവുമായി ആ എട്ടാം ക്ലാസ്സുകാരി നിമിഷങ്ങളോളം മൌനിയായി. വീണ്ടും മുഖത്ത് പ്രസന്നഭാവം വരുത്തി തുടര്‍ന്നു.
"ഗുഡ് ആഫ്റ്റര്‍ നൂണ്‍ ജഡ്ജസ്. ഇന്ന് ഞാനിവിടെ അവതരിപ്പിക്കുന്ന ചാര്‍ട്ട് 'മള്‍ട്ടിഗ്രേഡ് പ്രൈം നമ്പേഴ്സ്' ....."
"ഒരു പ്രൈം നമ്പര്‍ പറയൂ മോളേ.."
ഇത്തവണ കുട്ടി കരച്ചിലിന്റെ വക്കോളമെത്തി. അഭാജ്യസംഖ്യകളില്‍ നിന്നും പെര്‍ഫക്ട് നമ്പറുകള്‍ കണ്ടെത്തുന്നതിനുള്ള വഴികളടങ്ങിയ മനോഹരങ്ങളായ മൂന്നു ചാര്‍ട്ടുകള്‍ അവളുടെ കൈകളിലിരുന്നു വിറച്ചു.
രംഗം പന്തികേടാകുമെന്നു തിരിച്ചറിഞ്ഞ വിധികര്‍ത്താക്കള്‍ തന്മയത്വത്തോടെ ചാര്‍ട്ടിന്റെ ഭംഗിയെ വാഴ്ത്തി ഒരു വിധം അവളെ പറഞ്ഞയച്ചു.
രംഗം 2
ഹൈസ്കൂള്‍ വിഭാഗം ആധ്യാപകര്‍ക്കുള്ള ടീച്ചിംഗ് എയിഡ് വിഭാഗത്തിലെ ഓണ്‍ ദി സ്പോട്ട് മത്സരശേഷമുള്ള വിധി നിര്‍ണ്ണയം
"ഗുഡ് ആഫ്റ്റര്‍ നൂണ്‍ ജഡ്ജസ്. ഇന്ന് ഗണിതപഠനം വളരെ വിരസവും യാന്ത്രികവുമായിരിക്കുകയാണല്ലോ? ഇതു പരിഹരിക്കാനായി, ഹൈസ്കൂള്‍ ക്ലാസ്സുകളിലെ ജ്യാമിതിയിലെ ഏതാണ്ട് ഇരുപതോളം സിദ്ധാന്തങ്ങള്‍ പ്രവര്‍ത്തനോന്മുഖമായി പഠിപ്പിക്കാനുതകുന്ന ഒരു നവീന ടീച്ചിംഗ് എയിഡാണ് ഈ ജിയോബോര്‍ഡില്‍ ഞാന്‍ ഉണ്ടാക്കിയിരിക്കുന്നത്......." തുടര്‍ന്ന്, ഈ 'നവീന' എയ്ഡുപയോഗിച്ച് എങ്ങിനെ ഇരുപതോളം സിദ്ധാന്തങ്ങള്‍ പ്രവര്‍ത്തനോന്മുഖമായി പഠിപ്പിച്ചെടുക്കാമെന്നുള്ള നോണ്‍സ്റ്റോപ്പ് വിവരണങ്ങളും. ആകെ നാലുപേര്‍ മാത്രം പങ്കെടുത്ത മത്സരത്തില്‍ ഇതേ നവീന ഐറ്റവുമായിത്തന്നെ മറ്റൊരാള്‍ കൂടി അക്ഷമയായി വിധികര്‍ത്താക്കളേയും കാത്തിരിക്കുന്നുണ്ടായിരുന്നു!
വിധിനിര്‍ണ്ണയം അവസാനിപ്പിച്ച് പുറത്തിറങ്ങും വഴി , സഹവിധികര്‍ത്താക്കളിലൊരാളും, ഏറെ പരിചയസമ്പന്നനുമായ റിട്ടയേഡ് അധ്യാപകന്റെ കമന്റ്. "കഴിഞ്ഞ 18 വര്‍ഷമായി, ഈ 'നവീന' ഐറ്റമില്ലാത്ത ഒരു മേളയും ഞാന്‍ കണ്ടിട്ടില്ല!"
രംഗം 3
വിധി നിര്‍ണ്ണയങ്ങള്‍ക്കു ശേഷം, സംഘാടകര്‍ കവറിലാക്കിത്തന്ന പ്രതിഫലവും പേറി വീട്ടില്‍ പോകാന്‍ ബസ് കാത്തു നില്‍ക്കുന്നു.
ഇതിനോടകം റിസല്‍റ്റുകള്‍ പ്രഖ്യാപിച്ചിരിക്കണം. അത്രയൊന്നും പ്രസന്നമല്ലാത്ത മുഖഭാവത്തോടെ, ഒരു കുട്ടിയുടെ കൈയും പിടിച്ച് ഒരു ടീച്ചര്‍ തിരയ്കിട്ട് സ്റ്റോപ്പിലേക്ക്. സ്റ്റോപ്പില്‍ വിധികര്‍ത്താക്കളിലൊരാളെ കണ്ടതും, ദഹിപ്പിക്കുന്ന ഒരു നോട്ടം. "നിന്റെയൊക്കെ ഒരു ജഡ്ജ്മെന്റ്, ശരിയാക്കിത്തരാമെടാ..." എന്ന മട്ടില്‍.
ആദ്യം വന്ന ബസ്സിലേക്ക് കുട്ടിയേയും വലിച്ചു കയറുന്നതിനിടയില്‍ വ്യക്തമായി കണ്ടൂ, തോളിലെ ഹാന്റ്ബാഗിനു മുകളില്‍ ചുരുട്ടിവെച്ച മൂന്നു ചാര്‍ട്ടുകളും, കക്ഷത്തില്‍, ന്യൂസ്​പേപ്പറില്‍ പൊതിഞ്ഞെടുത്ത പഴകിയ ആ ജിയോബോര്‍ഡും!


Read More | തുടര്‍ന്നു വായിക്കുക

4 നാലുകള്‍ ഉപയോഗിച്ചു കൊണ്ട് 1 മുതല്‍ 20 വരെ

>> Saturday, December 12, 2009

ഒന്നാമത് ജില്ലാതല ഗണിതശാസ്ത്രമേളകള്‍ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണല്ലോ. പല ജില്ലകളിലെയും മേളകളില്‍ ഗണിതശാസ്ത്രബ്ലോഗിലെ പല പോസ്റ്റുകളും മത്സരവിഷയങ്ങളായി എന്നത് ഒരു പക്ഷേ തികച്ചും യാദൃച്ഛികം മാത്രമാകാം. പക്ഷെ പല ജില്ലകളിലും ജഡ്ജായി പോകാന്‍ ഭാഗ്യം സിദ്ധിച്ച ബ്ലോഗ് ടീം അംഗങ്ങള്‍ക്ക് അതേറെ സന്തോഷം പകര്‍ന്നിട്ടുണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ. മാത്രമല്ല, അവര്‍ ചെന്ന എല്ലായിടത്തും ബ്ലോഗ് നിത്യേന സന്ദര്‍ശിക്കുന്നവരും അഭ്യുദയകാംക്ഷികളുമായ നിരവധി പേരുണ്ടായിരുന്നു. സ്നേഹനിര്‍ഭരമായ വാക്കുകള്‍ സമ്മാനിച്ച എല്ലാവര്‍ക്കും നന്ദി. പെരുമ്പാവൂരില്‍ നടന്ന ഗണിതശാസ്ത്രമേളയുടെ സമ്മാനദാനച്ചടങ്ങില്‍ വെച്ച് നീനു എന്ന ഒരു വിദ്യാര്‍ത്ഥിനി മാത്‌സ് ബ്ലോഗ് സ്ഥിരമായി കാണാറുണ്ട് എന്ന ആമുഖത്തോടെ പരിചയപ്പെടാന്‍ വന്നിരുന്നു. അല്പനേരത്തെ സംഭാഷണത്തിനിടയില്‍ അവള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് എനിക്ക് ബോധ്യപ്പെടുകയും ചെയ്തു. ഒടുവില്‍ ഞാനൊരു ക്വൊസ്റ്റിന്‍ ചോദിക്കട്ടെ, ബ്ലോഗില്‍ പ്രസിദ്ധീകരിക്കുമോ എന്നായി ആ കൊച്ചു മിടുക്കി. സന്തോഷത്തോടെ ഞാനവളെ ചോദ്യം ചോദിക്കാന്‍ അനുവദിച്ചു. ഒരു ഒറ്റവരിച്ചോദ്യം. അത് എന്താണെന്നറിയേണ്ടേ?

4 എന്ന അക്കം നാല് പ്രാവശ്യം ഉപയോഗിച്ച് 1 മുതല്‍ 20 വരെയുള്ള സംഖ്യകളുണ്ടാക്കാമോ? ചതുഷ്ക്രിയകളുടേയും(+, -, x, /) സ്ക്വയര്‍റൂട്ടിന്‍റേയും (√) സഹായം തേടാം. എന്നാല്‍ എല്ലാ സംഖ്യകളും 4 നാലുപ്രാവശ്യം ഉപയോഗിച്ചു കൊണ്ടായിരിക്കണം നിര്‍മ്മിക്കേണ്ടതെന്ന നിബന്ധന പാലിച്ചിരിക്കണം.

ഓഫ് ടോപിക്

കഴിവുറ്റ കുറേ അധ്യാപകരുടെ സന്മനസ്സു കൊണ്ട് മാത്രമാണ് ഈ ബ്ലോഗില്‍ വൈവിധ്യമാര്‍ന്ന പോസ്റ്റുകള്‍ തയ്യാറാക്കാന്‍ സാധിക്കുന്നത്. ബ്ലോഗിലേക്ക് ലേഖനങ്ങള്‍ നല്‍കുന്നതിനും ബ്ലോഗ് ടീമിലേക്ക് അംഗമാകുന്നതിനും തയ്യാറുള്ളവര്‍ mathsekm@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യാം. അല്ലെങ്കില്‍ എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട്-682502 എന്ന വിലാസത്തിലേക്ക് കത്തയക്കാം. മലയാളം ടൈപ്പ് ചെയ്യാന്‍ സ്പീഡില്ലാത്ത ചില അധ്യാപകര്‍ തപാല്‍ മാര്‍ഗം ഇപ്പോഴും ഞങ്ങള്‍ക്ക് ലേഖനങ്ങള്‍ എഴുതി നല്‍കാറുണ്ട്. നിങ്ങള്‍ക്കും അതു പോലെ ചെയ്യാവുന്നതേയുള്ളു. നിങ്ങളുടെ ക്ലാസിലെ, സ്ക്കൂളുകളിലെ കുട്ടികളുടെ കഴിവുകള്‍ നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ. ഇങ്ങനെ കണ്ടെത്തിയ പല സൃഷ്ടികളും നമ്മുടെ കലാസൃഷ്ടി എന്ന ബ്ലോഗിലേക്ക് തരാറുണ്ട്. ഒരു കുട്ടിയുടെയെങ്കിലും കവിതാവാസന കണ്ടെത്താന്‍, പ്രിയ അധ്യാപകരേ, നിങ്ങള്‍ ശ്രമിക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

ഈ ക്യൂബുകളുടെ വലിപ്പം നിര്‍ണയിക്കാമോ?

>> Thursday, December 10, 2009



വളരെ ചെറിയൊരു പ്രശ്നമാണ് ഇന്ന് ഗണിതബ്ലോഗിലൂടെ നിങ്ങള്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കുന്നത്. നമുക്കേറെ പരിചിതമായ ക്യൂബുകളുമായി ബന്ധപ്പെട്ടതാണ് ഈ പ്രശ്നം. വരാപ്പുഴയിലെ ജോണ്‍സാറാണ് ചോദ്യകര്‍ത്താവ്. അതിന് മുന്‍പൊരു കാര്യം, കഴിഞ്ഞ പോസ്റ്റില്‍ വ്യത്യസ്തവലിപ്പമുള്ള മുന്‍പിന്‍ചക്രങ്ങളുള്ള വാഹനങ്ങളുടെ ഏത് ടയറുകള്‍ക്കായിരിക്കും തേയ്മാനം സംഭവിക്കുക എന്ന ചോദ്യത്തിന് പെരിങ്ങോട്ടുകരയിലെ ഭാമടീച്ചര്‍ വളരെ കൃത്യമായി ഉത്തരം നല്‍കിയത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഭാമടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍. ഇനി ഇന്നത്തെ ഗണിതപ്രശ്നമെന്താണെന്ന് നോക്കാം.

മുകളില്‍ രണ്ട് ക്യൂബുകള്‍ കണ്ടല്ലോ. വക്കുകളെല്ലാം പോസിറ്റീവ് നിസര്‍ഗസംഖ്യകളാണ്. വ്യാപ്തങ്ങളുടെ തുക വക്കുകളുടെ ആകെ നീളത്തിന് തുല്യമാണ്. ക്യൂബുകളുടെ വലിപ്പം നിര്‍ണയിക്കാമോ?


Read More | തുടര്‍ന്നു വായിക്കുക

മൂന്ന് സമഭുജത്രികോണങ്ങളും അവയ്ക്കുള്ളിലെ സമഭുജത്രികോണവും

>> Tuesday, December 8, 2009



വരാപ്പുഴയിലെ ജോണ്‍സാര്‍ നല്‍കിയ ഈ ചോദ്യത്തിന് സാധാരണഗതിയില്‍ ഉത്തരം നല്‍കുന്ന പലര്‍ക്കും ഉത്തരം നല്‍കാനായിട്ടില്ലെന്ന ഒരു പ്രത്യേകതയുണ്ടായിരുന്നു. തോമാസ് സാറും ചന്ദ്രശേഖരന്‍ എന്ന അധ്യാപകനുമാണ് (?) ഈ പ്രശ്നത്തിന് ഉത്തരം നല്‍കിയത്. പല അധ്യാപകരും ലിനക്സ് അധിഷ്ഠിത കിഗ്ഗിലും ഡോക്ടര്‍ ജിയോയിലുമെല്ലാം വരച്ചു നോക്കിയപ്പോള്‍ സംഗതി വാസ്തവമാണെന്ന് കണ്ടുവെന്നും പറഞ്ഞു. കിഗ്ഗില്‍ വരച്ചതിന്റെ ലിങ്ക് കമന്റില്‍ നല്‍കിയിരുന്നെങ്കില്‍ നമ്മുടെ ഗണിതാധ്യാപകര്‍ക്ക് അതേറെ ഉപകാരപ്പെട്ടേനെ. ഇനി മുതല്‍ എല്ലാ വായനക്കാരും അക്കാര്യം ശ്രദ്ധിക്കുമല്ലോ. ആദ്യം നമുക്ക് പ്രശ്നം ചര്‍ച്ച ചെയ്യാം. നിര്‍ദ്ധാരണം ചെയ്യുന്ന രീതി അതിന് താഴെ നല്‍കിയിരിക്കുന്നു. ഉത്തരം കിട്ടില്ലായെന്ന് തോന്നിപ്പിക്കുന്ന ഇത്തരം പ്രശ്നങ്ങളുടെ നിര്‍ദ്ധാരണത്തിന് എപ്പോഴും നിര്‍ദ്ദേശാങ്കജ്യാമിതി ഉപയോഗിക്കാമെന്ന ഒരു അഭിപ്രായത്തോടെയാണ് ജോണ്‍ സാര്‍ ചോദ്യവും ഉത്തരവും അവതരിപ്പിക്കുന്നത്. ഈ പ്രശ്നത്തിന്റെ ഉത്തരത്തോടൊപ്പം നമുക്ക് പരിചിതമായ മറ്റൊരു ചോദ്യം കൂടിയുണ്ട്. നോക്കാം

ചോദ്യം:

ചിത്രത്തില്‍ AB യ്ക്കിടയിലെ ഒരു ബിന്ദുവാണ് C. AC, CB, AB എന്നിവ വശങ്ങളായി മൂന്ന് സമഭുജത്രികോണങ്ങള്‍ വരച്ചിരിക്കുന്നു. ത്രികോണം ADC, ത്രികോണം CEB, ത്രികോണം ABF ഇവ സമഭുജത്രികോണങ്ങളാണ്. ഇവയുടെ മധ്യബിന്ദുക്കള്‍ (Centroids) യോജിപ്പിച്ചാല്‍ ത്രികോണം PQR കിട്ടും. C യുടെ സ്ഥാനം എവിടെ ആയാലും PQR ഏത് തരത്തിലുള്ള ത്രികോണമായിരിക്കും. എന്തുകൊണ്ടാണ് PQR അത്തരമൊരു ത്രികോണമാണെന്ന് പറയാന്‍ കാരണം ? തെളിവുകളുടെ സഹായത്തോടെ സമര്‍ത്ഥിക്കാമോ?
ഉത്തരം

A ആധാരബിന്ദുവായി X അക്ഷവും y അക്ഷവും വരക്കുക

AC=x, BC=y ആയാല്‍ AC+BC=AB =x+y
മധ്യബിന്ദു മധ്യമരേഖയെ 2:1 എന്ന അംശബന്ധത്തില്‍ വിഭജിക്കും.

Click here for the kig file

---------------------------അടുത്ത ചോദ്യം---------------------------------
പ്രകൃതിയിലെ എല്ലാ വസ്തുക്കള്‍ക്കും ഗണിതമയമായ ഒരു ബന്ധമുണ്ടാകാം. അവ പലപ്പോഴും നമ്മുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകണമെന്നില്ല. അങ്ങനെയുള്ള ഒരു ചോദ്യത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. വ്യത്യസ്ത വലിപ്പമുള്ള മുന്‍ചക്രജോടികളും പിന്‍ചക്രജോടികളുമുള്ള വാഹനങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും.

a) ഇത്തരത്തില്‍പ്പെട്ട ഏതെങ്കിലും വാഹനങ്ങളുടെ പേര് പറയാനാകുമോ?
b) ഈ വാഹനങ്ങളുടെ ഏത് ചക്രങ്ങളാണ് വലുത്?
c) ഇവിടെ തേയ്​മാനം ഏത് ചക്രജോടികള്‍ക്കായിരിക്കും?
d) അതിന് കാരണമെന്താണ്? ഗണിതപരമായി സമര്‍ത്ഥിക്കാമോ?
നാല് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാമെങ്കില്‍ മാത്രം കമന്റു ചെയ്യുക. വായനക്കാരില്‍ നിന്നും ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

ഏഴിനായി ആറു മാര്‍ഗ്ഗങ്ങള്‍.

>> Monday, December 7, 2009


2,3,4,5,6,8,9 എന്നീ സംഖ്യകള്‍ കോണ്ടുള്ള നിശ്ശേഷഹരണം (Divisibility) പരിശോധിക്കാന്‍ എളുപ്പമാണല്ലോ? എന്നാല്‍ 7 കോണ്ടുള്ള നിശ്ശേഷഹരണം പരിശോധിക്കുന്നത് എങ്ങനെയാണ്? ഇക്കഴിഞ്ഞയാഴ്ച, ബ്ലോഗ് ടീമംഗവും പറവൂര്‍ സമൂഹം സ്കൂളിലെ ഗണിതാധ്യാപികയുമായ ലളിത ടീച്ചര്‍ അയച്ച മെയിലില്‍ ഇതിനുള്ള രണ്ടു മാര്‍ഗ്ഗങ്ങള്‍ കണ്ടപ്പോഴാണ് നവംബര്‍ 7 ന് പ്രസിദ്ധീകരിക്കാനായി നേരത്തേ തന്നെ എന്‍.എം. വിജയന്‍ മാഷ് അയച്ചുതന്ന ലേഖനത്തെക്കുറിച്ച് ഓര്‍മ്മ വന്നത്. എന്തായാലും ഡിസംബര്‍ 7 നെങ്കിലും ഇത് പ്രസിദ്ധീകരിക്കണമെന്നുറപ്പിച്ചു. ആറു വ്യത്യസ്ത വഴികളാണ് അദ്ദഹം താഴേ നല്‍കുന്നത്. ഈ വഴികളില്‍ നിന്നും കുട്ടികള്‍ക്ക് എളുപ്പമുള്ളത് തെരഞ്ഞെടുക്കാം.

1. x-2l രീതി.
തന്നിട്ടുള്ള സംഖ്യയുടെ അവസാന അക്കം l ഉം ബാക്കിയുള്ള ഗ്രൂപ്പ് x ഉം ആണെന്നു കരുതുക. സംഖ്യയുടെ അവസാന അക്കം എടുത്ത് ഇരട്ടിയാക്കി, അത് ബാക്കിയുള്ള ഗ്രൂപ്പില്‍ നിന്നും കുറയ്ക്കുക. വലിയ സംഖ്യകള്‍ക്ക് ഇത് ആവര്‍ത്തിക്കുക. ഉത്തരം പൂജ്യമോ 7 ന്റെ ഗുണിതമോ ആയാല്‍ സംഖ്യയെ 7 കോണ്ട് നിശ്ശേഷം ഹരിക്കാം!
ഉദാ 1) 357 35-14=21 21, 7ന്റെ ഗുണിതം. അതുകൊണ്ട് 357 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാം.
2)1687 168-14=154 15-8=7 7, 7ന്റെ ഗുണിതം. അതുകൊണ്ട് 1687 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാം.
3)142857 14285-14=14271 1427-2=1425 142-10=132 13-4=9 9, 7ന്റെ ഗുണിതമല്ല. അതുകൊണ്ട് 142857 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയില്ല.
2. x+5l രീതി.
ഉദാ 1) 287 28+5*7=63 63, 7ന്റെ ഗുണിതം. അതുകൊണ്ട് 287 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാം.
2) 243 24+5*3=39 39, 7ന്റെ ഗുണിതമല്ല അതുകൊണ്ട് 243 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയില്ല.
3. 3x+l രീതി.
ഉദാ 1) 175 17*3+5=56 56, 7ന്റെ ഗുണിതം. അതുകൊണ്ട് 175 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാം.
2) 170 17*3+0=51 51, 7ന്റെ ഗുണിതമല്ല അതുകൊണ്ട് 170 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയില്ല.
4. 4x-l രീതി.
ഉദാ 1) 365 36*4-5=139 13*4-9=43 43, 7ന്റെ ഗുണിതമല്ല അതുകൊണ്ട് 365 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയില്ല.
2) 218 21*4-8=76 76, 7ന്റെ ഗുണിതമല്ല അതുകൊണ്ട് 218 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയില്ല.
5. 1,3,2,6,4,5 രീതി.
വലതുവശത്തുനിന്നും സംഖ്യയുടെ ഓരോ അക്കമെടുത്ത്, 1,3,2,6,4,5 എന്നീ സംഖ്യകള്‍ കൊണ്ട് ഗുണിക്കുക. ആവശ്യമെങ്കില്‍ ഈ പ്രക്രിയ ആവര്‍ത്തിക്കുക. ഗുണനഫലങ്ങള്‍ തമ്മില്‍ കൂട്ടുക. കൂട്ടിക്കിട്ടിയ സംഖ്യ 7 കൊണ്ട് നിശ്ശേഷം ഹരിക്കാമെങ്കില്‍ സംഖ്യയേയും ഹരിക്കാം.
ഉദാ 1) 3015 5*1+1*3+0*2+3*6=26 26, 7ന്റെ ഗുണിതമല്ല അതുകൊണ്ട് 3015 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയില്ല.
2) 237654321 ഗുണനഫലത്തിന്റെ തുക=107 , 7ന്റെ ഗുണിതമല്ല അതുകൊണ്ട് 237654321 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയില്ല.
6. -2,-3-1,2,3,1 രീതി.
ഉദാ 1) 23456789 9*1+8*3+7*2+6*-1+5*-3+4*-2+3*1+2*3=27, 7ന്റെ ഗുണിതമല്ല അതുകൊണ്ട് 23456789 നെ 7 കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയില്ല.
ചെറിയ സംഖ്യകളാണെങ്കില്‍, x-2lരീതി ആണ് നല്ലത്. സംഖ്യകള്‍ വലുതായാല്‍ 1,3,2,6,4,5 രീതിയും! വേണ്ട, ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ടപോലെ തെരഞ്ഞെടുക്കട്ടെ.


Read More | തുടര്‍ന്നു വായിക്കുക

ഈ നാട്ടില്‍ മുക്കാലികളില്ലേ..?

>> Saturday, December 5, 2009


സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളിലെങ്കിലും, പുറമേയുള്ള ഏജന്‍സികള്‍ പരീക്ഷകളും, മറ്റ് ധനാഗമന മാര്‍ഗ്ഗങ്ങളും നടത്തുന്നത് കര്‍ശനമായി നിയന്ത്രിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ഈ വിഷയം സത്യമാണെങ്കില്‍ , പ്രസക്തിയും ഗൌരവവുമുള്ളതായതിനാല്‍ ഒരു ഞായറാഴ്ച സംവാദത്തിനായി പ്രസിദ്ധീകരിക്കുന്നു.പേരും സ്കൂളും വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു അധ്യാപകന്‍ അയച്ചുതന്ന മെയിലിന്റെ പൂര്‍ണ്ണരൂപമാണ് താഴെ. കമന്റുകളിലൂടെ നഗ്നസത്യങ്ങളുടെ പെരുമഴ ആര്‍ത്തലച്ചു പെയ്യട്ടെ.......................................

"ഹെഡ്​മിസ്ട്രസ്സ് അവധിയിലായിരുന്ന ഒരു ദിവസം, അവരുടെ മുറിയിലിരിക്കുന്ന സ്കൂളിലെ ലാപ്​ടോപ്പില്‍ എന്തോ പ്രിന്റെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു, അണിഞ്ഞൊരുങ്ങിയ ആ സ്ത്രീ അവിടേയ്ക്ക് കടന്നുവന്നത്. എന്നെ, ഹെഡ്​മാസ്റ്ററായി തെറ്റിദ്ധരിച്ച് , വശ്യമായ പുഞ്ചിരിയോടെ ആംഗലേയത്തില്‍ അനുവാദം ചോദിച്ച് അവര്‍ ആസനസ്ഥയായി. കുട്ടികള്‍ക്കായി തങ്ങളുടെ ട്രസ്റ്റ് നടത്തുന്ന സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് ഞങ്ങളുടെ സ്കൂളില്‍ നിന്നും കുട്ടികളെ ചേര്‍ക്കുകയെന്നതാണവരുടെ ലക്ഷ്യം. ഒരു കുട്ടിയില്‍ നിന്നും ഫീസിനത്തില്‍ 90 രൂപ സ്കൂളിനു പിരിയ്ക്കാം. അവര്‍ക്ക് 50 വീതം കൊടുത്താല്‍ മതി. പരീക്ഷാ മേല്‍നോട്ടം വഹിക്കുന്ന അധ്യാപകര്‍ക്ക് 250 രൂപാ പ്രതിഫലം. സംസ്ഥാനത്തെ ആദ്യ പത്തു റാങ്കുകളിലൊന്ന് സ്കൂളിനു ഗ്യാരണ്ടി. പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ 70 ശതമാനവും അവര്‍ തന്നെ പ്രിന്റുചെയ്തിറക്കുന്ന ഗൈഡില്‍ നിന്നും. അതിന്റെ വില്പനയ്ക്കും 20 ശതമാനം സ്കൂളിനു കമ്മീഷന്‍.ചുരുക്കിപ്പറഞ്ഞാല്‍ ട്രസ്റ്റിനും, കുട്ടിക്കും, രക്ഷിതാവിനും, അധ്യാപകര്‍ക്കും സന്തോഷം. റെക്കഗ്നൈസ്ഡ്, അണ്‍-എയിഡഡ് വിദ്യാലയങ്ങളില്‍ വര്‍ഷങ്ങളായി അരങ്ങു തകര്‍ക്കുന്ന ഈ സ്കോളര്‍ഷിപ്പ് കച്ചവടക്കാര്‍ പൊതുവിദ്യാലയങ്ങളിലേക്കും കണ്ണുവെച്ചിരിക്കുന്ന ഈ സമയത്ത്, ഈ തട്ടിപ്പുകളെ ബ്ലോഗിലൂടെ തുറന്നുകാട്ടണമെന്ന് അപേക്ഷിക്കുന്നു. രണ്ടു മൂന്നു മാസങ്ങള്‍ക്കു മുന്‍പ്, മധ്യകേരളത്തിലെ ഒരു റെക്കഗ്​നൈസ്ഡ് സ്കൂളുകാര്‍ (ഇന്റര്‍നാഷണല്‍ സ്കൂളാണത്രെ!)നടത്തിയ പത്രസമ്മേളനത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിരുന്നോ? പരീക്ഷാ നടത്തിപ്പില്‍ റെക്കോഡിട്ടുകൊണ്ട് അവര്‍ ഗിന്നസ് ബുക്കിലേക്ക് കയറുകയാണത്രെ!പത്തോ, ഇരുപതോ അല്ല, ഇരുന്നൂറിലധികമാണ്, അവര്‍ ഒരു വര്‍ഷം നടത്തിയ ക്ലാസ്സു പരീക്ഷകള്‍! ഇത് വലിയ വാര്‍ത്തയായി കൊ​ണ്ടാടിയ പത്രങ്ങളും ഈ തട്ടിപ്പുകള്‍ക്ക് ചൂട്ടുപിടിക്കുകയല്ലേ? പണ്ടൊരിക്കല്‍ 'മാധ്യമം' ദിനപ്പത്രം പ്രശസ്തമായ ഇത്തരം തട്ടിപ്പു സംഘത്തെക്കുറിച്ച് പരമ്പര എഴുതിയതൊഴിച്ചാല്‍ ഇത്തരക്കാര്‍ക്കെതിരില്‍ ചെറുവിരലനക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല. കച്ചവടക്കാരേയും, മാധ്യമങ്ങളേയും എന്തിന് കുറ്റം പറയണം?. തന്റെ മകന്‍/മകള്‍ xxx സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്‍പതാം റാങ്കുകാരനായതിന്റെ ഫ്ലക്സ് ബോര്‍ഡ്, സ്കൂളിനു മുന്‍പില്‍ വലിച്ചു കെട്ടിയതു കണ്ട് സായൂജ്യമടയുന്ന രക്ഷിതാവിനേയും വെറുതേ വിടുക. തന്റെ കുഞ്ഞിന്റെ ശോഭനമായ ഭാവി സ്വപ്നം കണ്ട് 'മികച്ച' സ്കൂളുകളിലേക്ക് അവരെ പറഞ്ഞുവിടുന്ന ആ പാവത്തിനെ പിഴിഞ്ഞ് ചോരകുടിക്കുന്ന പ്രധാനാധ്യാപകരെ മുക്കാലിയില്‍ കെട്ടി അടിക്കേണ്ടേ? സ്കൂള്‍ പി.ടി.എ കളെങ്കിലും ഈ തട്ടിപ്പുകാരെ പടിക്കു പുറത്താക്കാന്‍ ഉണരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു."


Read More | തുടര്‍ന്നു വായിക്കുക

ജ്യാമിതിയുടെ ചലനാത്മകത

>> Friday, December 4, 2009


ജ്യാമിതി രസകരമായ ഒരു ഗണിതശാസ്ത്ര ശാഖയാണ്. കൃഷിസ്ഥലം, ഭൂമി എന്നെല്ലാം അര്‍ത്ഥം വരുന്ന 'ജ്യാ', അളവ് എന്നര്‍ത്ഥം വരുന്ന 'മിതി' എന്നീ പദങ്ങള്‍ ചേര്‍ന്നാണ് ജ്യാമിതി എന്ന പദം ഉണ്ടായത്. കൃഷിസ്ഥലം അളന്നു തിരിക്കാന്‍ വേണ്ടിയാണ് ചരിത്രാതീതകാലം മുതലേ പ്രധാനമായും ജ്യാമിതി ഉപയോഗിച്ചു പോന്നത്. ക്രിസ്തുവിനും 600 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ഥേല്‍സാണ് ഈ ശാഖ ഇത്രയേറെ വികസിക്കുന്നതിന് കാരണക്കാരനായത്. അദ്ദേഹത്തിന്‍റെ ശിഷ്യനായ പൈതഗോറസും ഈ മേഖലയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കി. ബി.സി മുന്നൂറിനോടടുത്ത് ജീവിച്ചിരുന്ന യൂക്ലിഡും ജ്യാമിതിയില്‍ ശ്രദ്ധേയമായ നിരവധി കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. പ്രായോഗികജ്യാമിതി, സ്വയം‌സിദ്ധപ്രമാണീകരണ ജ്യാമിതി, വിശ്ലേഷണജ്യാമിതി, പ്രക്ഷേപണജ്യാമിതി എന്നിവയാണ് ജ്യാമിതിയുടെ വിവിധ ഉപശാഖകള്‍. ഗണിതസ്നേഹികള്‍ക്ക് ആസ്വദിക്കാനായി ബ്ലോഗ് ടീമംഗമായ ജോണ്‍ മാഷ് ഇതാ ഒരു ഗണിതപ്രശ്നവുമായി എത്തിയിരിക്കുന്നു. ഉത്തരം കണ്ടെത്തുക.

ചിത്രത്തില്‍ AB യ്ക്കിടയിലെ ഒരു ബിന്ദുവാണ് C. AC, CB, AB എന്നിവ വശങ്ങളായി മൂന്ന് സമഭുജത്രികോണങ്ങള്‍ വരച്ചിരിക്കുന്നു. ത്രികോണം ADC, ത്രികോണം CEB, ത്രികോണം ABF ഇവ സമഭുജത്രികോണങ്ങളാണ്. ഇവയുടെ മധ്യബിന്ദുക്കള്‍ (Centroids) യോജിപ്പിച്ചാല്‍ ത്രികോണം PQR കിട്ടും. C യുടെ സ്ഥാനം എവിടെ ആയാലും PQR ഏത് തരത്തിലുള്ള ത്രികോണമായിരിക്കും. എന്തുകൊണ്ടാണ് PQR അത്തരമൊരു ത്രികോണമാണെന്ന് പറയാന്‍ കാരണം ? തെളിവുകളുടെ സഹായത്തോടെ സമര്‍ത്ഥിക്കാമോ?


Read More | തുടര്‍ന്നു വായിക്കുക

കൊത്താംകല്ലും ചൊട്ടയും പുള്ളും

>> Wednesday, December 2, 2009



പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കെ.ടി.എം.എച്ച്.എസിലെ എസ്.വി.രാമനുണ്ണി മാഷിന്റെ വിജ്ഞാനപ്രദങ്ങളായ ധാരാളം ലേഖനങ്ങള്‍ ആനുകാലികങ്ങളിലും മറ്റും സ്ഥിരമായി പ്രസിദ്ധീകരിച്ചു വരുന്നവയാണ്. മാധ്യമം ദിനപ്പത്രത്തോടൊപ്പമുള്ള വെളിച്ചം അടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം തയ്യാറാക്കിയ ലേഖനങ്ങള്‍ കുട്ടികളുടെ പ്രൊജക്ട് പുസ്തകത്തില്‍ കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ ബ്ലോഗുകളിലൂടെ സഞ്ചരിച്ചാല്‍ മാത്രം മതി, ആ പ്രതിഭയുടെ മിന്നലാട്ടം ദര്‍ശിക്കാന്‍. വിലപ്പെട്ട ഒരു കമന്റിലൂടെ മാഷ് നമ്മുടെ ബ്ലോഗില്‍ സാന്നിദ്ധ്യമറിയിച്ചത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും.അത്തരമൊരു ലേഖനമാണ് അദ്ദേഹം നമുക്കു വേണ്ടിയും അയച്ചു തന്നിരിക്കുന്നത്. മലയാളത്തില്‍ വൃത്തിയായി ടൈപ്പു ചെയ്തു തന്നതു കൊണ്ട് വലിയ കാലതാമസമില്ലാതെ ഇത് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു. കുട്ടിക്കാലത്ത് നാമോരോരുത്തരും കളിച്ചിരുന്ന നാടന്‍ കളികളെപ്പറ്റി അനുസ്മരിക്കുകയാണ് അദ്ദേഹം ഇവിടെ. ഈ ലേഖനം വായിച്ചു കഴിയുമ്പോഴേക്കും മനസില്ലെവിടെയോ നഷ്ടസ്മൃതികളെപ്പറ്റിയുള്ള ഒരു വേദന ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു. ലേഖനത്തിലേക്ക്......

മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളുടെ പട്ടികയില്‍ ‘വിനോദം’ വളരെ പ്രധാനപ്പെട്ടതാണ്. ആധുനിക സമൂഹത്തില്‍ ഇതിന്റെ പ്രസക്തി ബോധ്യപ്പെടാന്‍ ഒരു പ്രയാസവും ഇല്ല. ദിവസം മുഴുവന്‍ നായാടിനടക്കുകയും കിട്ടിയതു വേവിച്ചോ പച്ചക്കോ തിന്നു കിടന്നുറങ്ങുകയും ചെയ്ത പ്രാചീനമനുഷ്യന്‍ കാലങ്ങളിലൂടെ നേടിയ വികാസപരിണാമങ്ങളില്‍ ‘ ജീവന്‍ സംരക്ഷിക്കല്‍’ മാത്രമല്ല തന്റെ ജീവിതലക്ഷ്യം എന്നു തിരിച്ചറിഞ്ഞു. ജീവന്‍ സംരക്ഷിക്കുന്നതോടൊപ്പം അതിനെ കൂടുതല്‍ സന്തോഷകരവും മെച്ചപ്പെട്ടതും തുടര്‍ച്ചനിലനിര്‍ത്തുന്നതും ഒക്കെ കൂടിയാക്കണമെന്നു ബോധ്യപ്പെട്ടതിന്റെ ഭാഗമാണ് വിദ്യാഭ്യാസവും വിനോദവും വിശ്രമവും ആരോഗ്യവും തുടങ്ങിയവ അവന്റെ പ്രാഥമിക പരിഗണനകളിലേക്ക് കടന്നുവന്നത്. കൃഷി കണ്ടെത്തിയ മനുഷ്യന്ന് ധരാളം ഒഴിവ് സമയം കിട്ടി. ദിവസം മുഴുവന്‍ ഭക്ഷണത്തിന്നു വേണ്ടി ഓടി നടക്കേണ്ട ഗതികേട് ഇല്ലാതായി. വിളവ് എടുത്തുകഴിഞ്ഞാല്‍ 4-6 മാസത്തേക്കുള്ള ഭക്ഷണം സൂക്ഷിക്കാമെന്നായി. ഒഴിവു വേളകള്‍ ആണ് മനുഷ്യന്ന് ശാസ്ത്ര സാങ്കേതിക സാഹിത്യ കലാ രംഗങ്ങളില്‍ വികാസം ഒരുക്കിയത്.ഈ രംഗത്തുള്ള പ്രവര്‍ത്തനങ്ങളും ‘അധ്വാനം’ തന്നെയായിരുന്നു. എന്നാല്‍ മനസ്സിന്ന് സുഖം നലകുന്ന അധ്വാനം ആയിരുന്നുവെന്നു മാത്രം.ഇവിടെയാണ് ‘വിനോദ‘ത്തിന്റേയും ‘വിശ്രമ‘ത്തിന്റേയും ഒക്കെ ഇടം ഉണ്ടാവുന്നത്
വിനോദം- മുതിന്നര്‍വക്കും കുട്ടികള്‍ക്കും വേണം. സ്ത്രീക്കും പുരുഷനും വേണം. മനുഷ്യന്റെ മാനവികതയും സ്നിഗ്ധഭാവങ്ങളും വളര്‍ന്നു തിടം വെക്കുന്നതു ഈ വിനോദ സ്ഥലികളിലാണ്.അധ്വാനത്തിന്റെ തളര്‍ച്ച തീരുന്നതിവിടെയാണ്. ആരോഗ്യപരമായ ഒരു ഊര്‍ജ്ജ സംഭരണം നടക്കുന്നത് വിനോദ വേളകളിലാണ്. ഒരാളിന്റെ കഴിവുകള്‍ അംഗീകരിക്കപ്പെടുന്നതും വികസിക്കുന്നതും ഈ സമയങ്ങളിലാണ്.പുതിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭാവനയും രൂപപ്പെടുന്നതും‘കളികള്‍‘ക്കിടയിലാണ്-മുതിര്‍ന്നവരാണെങ്കിലും കുട്ടികളാണെങ്കിലും.
കുട്ടികളുടെ കളികള്‍
ഗോട്ടി
ചൊട്ടയും പുള്ളും
ആട്ടക്കളം
ചടുകുടു
പമ്പരം കുത്തിക്കളി
കിസ്സേപ്പി
മരം പകര്‍ന്നു കളി
ഒളിച്ചു കളി
തൊട്ടോടിക്കളി
കള്ളനും പോലീസും
കോഴിയും കുറുക്കനും
കസേരക്കളി
നായും പുലിയും
കൊത്താം കല്ല്
മുക്കല്ല്
ആറുകല്ല്
തിരുപ്പറക്കല്‍
കയര്‍ചാട്ടം
ഓലപ്പന്ത്
കാരകളി
നീന്തല്‍
കുളി
കുളം ചാടല്‍
മുങ്ങിക്കിടക്കല്‍
000വെട്ടിക്കളി
അക്കുത്തിക്കുത്ത്
ഊഞ്ഞാല്‍
കൊക്കിക്കളി
വട്ട്കളി
വളയെറിഞ്ഞുകളി
റിങ്ങ്
പൂത്താംകോല്
പാവുട്ടത്തോക്ക്
ഓലപ്പീപ്പി
ഓലക്കാറ്റാടി
ഓലമൂളി
കടലാസ് തോക്ക്
ആരോ (കടലാസ്)
കടലാസ് തോണി
കടലാസ് വിമാനം
കടലാസ് പന്ത്
ചകിരിപ്പന്ത്
കരിമ്പനത്തേങ്ങ വണ്ടി
ടയര്‍ വട്ടം ഓടിക്കല്‍
സൈക്കിള്‍ ചക്രം
പാമ്പും കോണിയും
തായം കളി
വീടുവെച്ചു കളി
ചോറുംകറീം വെച്ചു കളി
പീടിക വെച്ചു കളി
ചപ്പിലപ്പൂതം കെട്ടിക്കളി
ഡൈവറായിക്കളി
മുതിര്‍ന്നവരുടെ കളികള്‍
മുതിര്‍ന്നവരുടെ വിനോദങ്ങളില്‍ കേവല കളികളും ‘കാര്യമായ’ കളികളും ഉണ്ട്.ചൂതു, ചീട്ട് എന്നിവ കേവല കളികളും എന്നാല്‍ സാമ്പത്തിക ബന്ധം ഉള്ളതു കൊണ്ട് കളിയേക്കാള്‍ ‘കാര്യ’മാണ്.ഓണത്തല്ല്, പന്തുകളി തുടങ്ങിയവ കേവല കളികളായിരുന്നു. കഥകളി, നാടകം എന്നിവ ആസ്വദിക്കുക മാത്രം ചെയ്യുന്ന വിനോദങ്ങളാണ്. അതില്‍ നേരിട്ട് പങ്കാളിത്തം കളിക്കുന്നതിന് വേണമെന്നില്ല.അയ്യപ്പന്‍ വിളക്കും ദഫും ഒക്കെ ആരാധന, മതം എന്നിവയുമായി ബന്ധപ്പെട്ട വിനോദങ്ങളായിരുന്നു.അതുകൊണ്ടുതന്നെ ഇതൊക്കെ വിനോദം മാത്രമല്ല ആരാധനയും കൂടെയായിരുന്നു.
ചതുരംഗം
ചൂത്
ചീട്ടുകളി
കയ്യാംകളി
ഓണത്തല്ല്
പന്തു കളി
കാളപൂട്ട്
കാളകളി
കുതിരക്കളി
പുലിക്കളി
ഊഞ്ഞാല്‍
ഒപ്പന
ദഫ്മുട്ട്
കോല്‍ക്കളി
അറവന മുട്ട്
കുറവന്‍-കുറത്തി
പാങ്കളി
സിനിമ
കഥകളി
നാടകം
കവിതാ രചന
അക്ഷരശ്ലോകം
തുള്ളല്‍
ചവിട്ടുകളി
പൂതന്‍ കളി
കൈകൊട്ടിക്കളി (ആണ്‍/പെണ്‍)
സംഘക്കളി
ചവിട്ടുനാടകം
മാര്‍ഗ്ഗം കളി
കളികള്‍- സംസ്കാരത്തിന്റെ ഭാഗം
വിനോദോപാധികള്‍ - കളികള്‍ തീര്‍ച്ചയായും ഓരോ പ്രദേശത്തിന്റേയും സംസ്കാരവുമായി ബന്ധപ്പെട്ടു ഉണ്ടായവയും വികാസം പൂണ്ടവയും ആണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ കളികള്‍, മുതിര്‍ന്നവരുടെ കളികള്‍ എന്നിവ പൂര്‍ണ്ണരൂപത്തിലാക്കാനോ വളരെ കൃത്യമായി വകതിരിക്കാനോ സാധ്യമല്ല. അല്ലെങ്കില്‍, അതിന്റെ ആവശ്യവും ഇല്ലല്ലോ. പ്രാദേശികമായ ജന്മവും വളര്‍ച്ചയും മാത്രമല്ല കാലാനുസൃതമായ മാറ്റങ്ങളും പുതിയവയുടെ ജനനവും ഈ രംഗത്ത് എവിടെയും നടക്കുന്നുണ്ട്. എതെങ്കിലും ഒന്നോ അതിലധികമോ കളികളുടെ ഘടന അഴിച്ചു പരിശോധിക്കുമ്പോഴാണു അതിലെ സാംസ്കാരികാശങ്ങള്‍ നമുക്കു തിരിച്ചറിയുക.സംഗീതം, സാഹിത്യം, നൃത്തം,ചിത്രകല തുടങ്ങിയ കലാപരമായ സാംസ്കാരികാംശങ്ങള്‍ കളികളിലുണ്ട്.പാട്ടും, വായ്ത്താരിയും, ചുവടുകളും ഇല്ലാത്ത കളികള്‍- സവിശേഷമായും കുട്ടിക്കളികള്‍ ഇല്ലെന്നു തന്നെ പറയാം.സാമൂഹ്യമായും ഗാര്‍ഹികമായും സാധുതയുള്ള സാംസ്കാരിക അടയാളങ്ങളും കാണാം. കൃഷി, ആഹാരം, വാസ്തു, നീതിന്യായം, ധാര്‍മ്മികം,ഈശ്വരം, ചരിത്രം, മനവികത തുടങ്ങിയവയുടെ സാംസ്കാരിക ചിഹ്നങ്ങള്‍ നിരന്നുകിടക്കുന്നവയാണ് കളികള്‍. കുട്ടികളുടെ ‘കള്ളനും പോലീസും‘ കളി നോക്കുക. ധാര്‍മ്മികമൂല്യങ്ങളുടേയും, നീതിന്യായത്തിന്റേയും സൂചനകള്‍ അതിലുണ്ട്. കളിക്കിടയില്‍ ക്ഷീണിച്ചവര്‍ ‘സുല്ലു’ വിളിക്കുന്നതുപോലും കളിനിയമവും കളിയിലെ മാനവികതയും അല്ലേ.കുട്ടികള്‍ വീടുവെച്ചുകളിക്കുന്നത്, കഞ്ഞിയും ചോറും വെച്ചു കളിക്കുന്നത്…ഒക്കെ കേരളീയമായ ഗാര്‍ഹിക രീതികളിലാണല്ലോ.കറികളുടെ ലിസ്റ്റ്, പാചകരീതികള്‍, പാചകത്തിന്റെ ഉത്തരവാദിത്തങ്ങള്‍ പങ്കിടുന്നത്…എല്ലാം സാംസ്കാരികമായ സാധുതയുള്ളവതന്നെ.കളികളിലൂടെ വളരുന്ന സാമൂഹ്യബോധവും, ജയാപജയങ്ങളിലൂടെ കഴിവുകള്‍ ആദരിക്കലും എല്ലാം മറ്റെന്താണ്?കളി തുകൊണ്ടുതന്നെ ഒരേസമയം കളിയും കാര്യവുമാകുന്നു. കുട്ടികളുടെ മന:ശ്ശാസ്ത്രവും, ന്യായാന്യയങ്ങളും കളിയില്‍ ഇടചേരുന്നു. ഒരു സംഘത്തില്‍ തെറ്റു ചെയ്ത കുട്ടിക്കുള്ള ശിക്ഷ ‘കളിക്ക് കൂട്ടാതിരിക്കുകയാണ്’. അതിലധകം എന്തു ശിക്ഷയാണ് ഒരു കുട്ടിക്ക് വേദനാജനകമായിട്ടുള്ളത്?കളവും ചതിയും എത്തിനോക്കാന്‍ പോലും സംശയിക്കുന്ന സാമൂഹ്യഇടങ്ങളാണ് കളിക്കളങ്ങള്‍.ഒരു നാടിന്റെ സാംസ്കാരിക പരിഛേദമാണ് ഒരു കളിവട്ടത്തില്‍ നാം കാണുന്നത്. ഒരു നാടിന്റെ സാംസ്കാരിക സമ്പത്തായി നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഒരു കളിയും വെറും ‘കുട്ടിക്കളി’യല്ല.
കളികള്‍ കുട്ടികള്‍ക്കുള്ള പാഠന-സാധനാ പാഠങ്ങളാണ്. നല്ല കളിക്കാരന്‍ നല്ല കുട്ടിയും നല്ല വിദ്യാര്‍ഥിയും ആയിരുന്നു.നാടിന്റെ പ്രിയപ്പെട്ടവനായിരുന്നു. വിദ്യാഭ്യാസവും കളികളും തമ്മില്‍ കണ്ണിചേരുന്ന കാഴ്ച്ച നമുക്കെവിടെയും കാണാം. ഓരോ കളികളും പലപ്പോഴും ഓരോ ജീവിത പാഠങ്ങള്‍ കൂടിയായിരുന്നു.ഭാഷപ്രയോഗ സാമര്‍ഥ്യം, താളബോധം, നൃത്തബോധം തുടങ്ങിയവക്കുള്ള സാധനാപഠങ്ങള്‍.കളികളിലെ ആവര്‍ത്തനങ്ങള്‍ കളിയുടെ വീര്യം കുറക്കാത്തതിനു കാരണവും മറ്റൊന്നാവില്ല. ഒരേകുട്ടികള്‍ തന്നെ ഒരേ കളികള്‍ എത്ര തവണയാണു ആവര്‍ത്തിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് കളികള്‍ ‘കളിക്കാനും ,കാണാനും ‘ ഉള്ളവയാണ്. പ്രേക്ഷകര്‍ എന്ന നിലയാണ് ഭൂരിപക്ഷത്തിനും. മുതിര്‍ന്നവരുടെ കളികള്‍ ഒരു നാടിന്റെ സാംസ്കാരിക സമ്പത്താണ്. നല്ല ‘കളിക്കാര’ നെ പ്പോലെ നല്ല പ്രേക്ഷകനും സമൂഹത്തില്‍ പരിഗണനയുണ്ട്.കളികള്‍ മുതിര്‍ന്നവരുടേതാകുമ്പോള്‍ അതു സമ്പത്തുമായി ബന്ധപ്പെടുന്നു. കുട്ടികളുടെ കളികള്‍ ബഹുഭൂരിപക്ഷവും ‘പണച്ചെലവില്ലാത്തവയാണ്. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് അങ്ങനെയല്ല. ധനവുമായുള്ള ബന്ധം ഒന്നുകൊണ്ടുമാത്രം വിനോദം ഇന്നു കച്ചവടവത്ക്കരിക്കപ്പെട്ടിരിക്കുന്നു. വിനോദം ഒരു ‘ചരക്കാ‘ യിത്തീര്‍ന്നിരിക്കുന്നു. ആഗോളവത്ക്കരണത്തിന്റെ വരവിനു മുന്‍പു തന്നെ ഈ കച്ചവടപ്പിടുത്തം നടന്നു കഴിഞ്ഞു. അല്ലെങ്കില്‍ ആഗോളവത്ക്കരണം കയറിവന്നത് ‘കളി‘ കളില്‍ ഇടപെട്ടുകൊണ്ടാണ് എന്നും പറയാം. ഇന്നു കളികള്‍ മുഖം മാറ്റിയിരിക്കുന്നു. രണ്ടു സംഗതികള്‍ നമുക്കു മുന്നിലുണ്ട്. ഒന്ന് : പഴയകളികള്‍ ഇല്ലാതായിരിക്കുന്നു. രണ്ട്: പുതിയ കളികള്‍ കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. പുതിയ കളികള്‍ എന്നും ഉണ്ടായിരുന്നു. എന്നാല്‍ പഴയകളികള്‍ക്ക് പകരമായിരുന്നില്ല അവ. പഴയതിനെ തള്ളിക്കൊണ്ടായിരുന്നില്ല. വിവരസാങ്കേതിക വിദ്യ വ്യാപിച്ചതുമാത്രമല്ല ഇതിനു കാരണം. സാങ്കേതിക വിദ്യയിലുണ്ടായ വളര്‍ച്ചയുമല്ല ഇതിനു കാരണം.കളികള്‍ ‘ചരക്ക്’രൂപത്തിലായതാണു പ്രധാനമായി നാം അന്വേഷിക്കേണ്ട സംഗതി. ലോകവിപണിയില്‍ ഏറ്റവും അധികം വിറ്റുപോകുന്നത് ‘കളി‘കളാണല്ലോ. പഴയ കളികള്‍ നഷ്ടപ്പെട്ടെന്ന പരിദേവനം അല്ല; മറിച്ചു ഒരു കളി വെറും കളിയല്ലെന്നും അതു നമ്മുടെ സംസ്കാരത്തിന്റെ ഒരു അംശം ആണെന്നതും ആണ്.സാംസ്കാരികമായ കണ്ണിപൊട്ടലാണ് നാം നേരിടുന്ന പ്രശ്നം.സാമൂഹ്യമായ, സാംസ്കാരികമായ അംശങ്ങളാണ് ഏതു നാട്ടിലായാലും നഷ്ടപ്പെടുന്നത്. കുട്ടിക്കളികളുടെ കാര്യം മാത്രം നോക്കുക.



ഇനിയും ഉണ്ടാവും. ആദ്യവട്ട ചര്‍ച്ചക്കുള്ള ചില സൂചനകള്‍ മാത്രമാണിവ.ഓരോ കാലത്തും കളികളിലുണ്ടായ നവീകരണങ്ങള്‍ കളിയുടെ പൊതു ജീവനെ ചോര്‍ത്തിയിരുന്നില്ല. ഇന്നതല്ലല്ലോ അവസ്ഥ. ഇതിനര്‍ഥം ഇനി പഴയ കളികളെ ‘തിരിച്ചുകൊണ്ടുവരിക‘യെന്നൊന്നും അല്ല. അതു സാധ്യവുമല്ല. പുതിയ കളികള്‍ കണ്ടെത്തണം. എന്നാല്‍ അതില്‍ കളിയുടെ സംസ്കാരം നിലനില്‍ക്കണം.കളി – വിനോദം മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളില്‍പ്പെടുന്നു. പ്രാഥമികാവശ്യങ്ങള്‍ എല്ലാമനുഷ്യനും ലഭ്യമാകണം. വിനോദം മനുഷ്യകുലത്തിന്റെ സാംസ്കാരികവും ഭൌതികവുമായ വളര്‍ച്ചക്ക് അനുഗുണമാവണം.അല്ലാതെ ഒരിക്കലും നമ്മുടെ പ്രാഥമികാവശ്യങ്ങളുടെ ലഭ്യത നഷ്ടപ്പെടുന്നരീതിയിലാകരുത്.


Read More | തുടര്‍ന്നു വായിക്കുക

ബ്ലോഗ് ഹിറ്റുകള്‍ ഒരു ലക്ഷം..നന്ദി..

>> Monday, November 30, 2009



'മാത്​സ് ബ്ലോഗ്' എന്ന് അധ്യാപകരും 'അധ്യാപകരുടെ ബ്ലോഗ്' എന്ന് ബ്ലോഗര്‍മാരും വിളിക്കുന്ന ഈ ബ്ലോഗിലെ സന്ദര്‍ശനങ്ങളുടെ എണ്ണം ഒരു ലക്ഷം തികഞ്ഞു. മേല്‍പ്പറഞ്ഞ രണ്ട് പേരുകളില്‍ ഏതാണ് ഇഷ്ടം എന്നു ചോദിച്ചാല്‍ 'അധ്യാപകരുടെ ബ്ലോഗ്' എന്നറിയപ്പെടാന്‍ തന്നെയാണെന്ന് ആലോചിക്കാതെ തന്നെ മറുപടി പറയാം. രണ്ട് അധ്യാപകരൊരുമിച്ച് തുടങ്ങിയ യാത്രയില്‍ ഇടയ്ക്കൊപ്പം നില്‍ക്കാന്‍ പത്തോളം പേര്‍ തയ്യാറായി വന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഉദ്യോഗസ്ഥവിഭാഗമായ അധ്യാപകസമൂഹത്തിന്റെ ശബ്ദമായി മാറണമെന്ന ആഗ്രഹം അന്നേ ഉണ്ടായിരുന്നുവെങ്കിലും ഇന്നത്തെ രൂപത്തില്‍ ഇതിനൊരു വളര്‍ച്ചയുണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഈ വേളയില്‍ തുറന്നു സമ്മതിക്കട്ടെ. ബ്ലോഗ് ഹിറ്റുകള്‍ കൂടുമ്പോള്‍ ഉത്തരവാദിത്വമേറുന്നതിന്റെ നെഞ്ചിടിപ്പ് ഞങ്ങളില്‍ വര്‍ദ്ധിച്ചു വന്നു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ അപ്ഡേഷന് തയ്യാറായിരുന്നു ഞങ്ങളെപ്പോഴും. ഗണിതശാസ്ത്രത്തിന് വേണ്ടിയുള്ള ബ്ലോഗ് എന്നു പറയുമ്പോഴും ഗണിതേതരവിഷയങ്ങളിലേതടക്കമുള്ള എല്ലാ അധ്യാപകരും അറിയേണ്ട വിവരങ്ങള്‍ ചൂടോടെ ഇവിടെ ഞങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഏത് വിഷമസന്ധികളിലും താങ്ങായി ഒപ്പം നില്‍ക്കാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്. ഓരോ പുതിയ വിവരങ്ങളറിയുമ്പോഴും അത് ഞങ്ങളെ ഫോണില്‍ വിളിച്ച് അറിയിക്കുന്ന അധ്യാപകര്‍ ഞങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്നു. ഇതിനു പിന്നില്‍ എടുത്തു പറയേണ്ട ചില വ്യക്തികളും മാധ്യമങ്ങളുമൊക്കെയുണ്ട്. ഈ സന്ദര്‍ഭം അതിനായി വിനിയോഗിക്കുന്നു.

ഇത്തരമൊരു ബ്ലോഗ് ആരംഭിക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനം നല്‍കിയ ഐ.ടി@സ്ക്കൂള്‍ എറണാകുളം ജില്ലാ കോഡിനേറ്റര്‍ ജോസഫ് ആന്റണി സാറിനോടും അന്നു മുതല്‍ ഇന്നോളം ഞങ്ങള്‍ക്കൊപ്പം നിന്ന മാസ്റ്റര്‍ ട്രെയിനര്‍ ജയദേവന്‍ സാറിനോടും ഞങ്ങള്‍ക്കുള്ള കടപ്പാട് പറഞ്ഞറിയിച്ചാല്‍ തീരുന്നതല്ല. മൈക്രോസോഫ്റ്റ് അംഗീകരിച്ചിട്ടുള്ള കേരളത്തിലെ അപൂര്‍വ്വം വ്യക്തികളിലൊരാളും മാതൃഭൂമി കൊച്ചി ഓഫീസിലെ സീനിയര്‍ എഡിറ്ററുമായ സുനില്‍പ്രഭാകര്‍ സാര്‍ മാതൃഭൂമി 'നഗര'ത്തിലൂടെ ഈ ബ്ലോഗിനെപ്പറ്റി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിലൂടെയാണ് ആദ്യമായി മാധ്യമശ്രദ്ധ ഞങ്ങളിലേക്ക് പതിയുന്നത്. പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും സസൂക്ഷ്മം വിലയിരുത്തി ഞങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതില്‍ ഇന്നും അദ്ദേഹം ജാഗ്രതപുലര്‍ത്തിപ്പോരുന്നു. കൂടാതെ ഞങ്ങളുടെ ഈ സംരംഭത്തെപ്പറ്റി മലയാള മനോരമയുടെ 'പഠിപ്പുര', മാധ്യമം 'വെളിച്ചം', ഇന്‍ഫോകൈരളി തുടങ്ങിയ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയ ലേഖകരും ഈ വളര്‍ച്ചയില്‍ ഞങ്ങളെ ഏറെ സഹായിച്ചു. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടത് സ്മാര്‍ട്ട് ഫാമിലി എന്ന മാഗസിനില്‍ വന്ന ഇന്റര്‍വ്യൂവിനെക്കുറിച്ചാണ്. അതുവഴി മാത്രം വിദേശരാജ്യങ്ങളിലെ നിരവധി മലയാളികളെ ഞങ്ങള്‍ക്ക് വായനക്കാരായി കിട്ടി.

കേരളത്തിലെ സ്ക്കൂളുകളില്‍ കമ്പ്യൂട്ടര്‍ വിപ്ലവത്തിന്റെ ഭാഗമായി ശ്രദ്ധേയങ്ങളായ ചുവടുവെയ്പുകള്‍ നടത്തിയ ഐ.ടി@സ്ക്കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത് സാര്‍ പല നിര്‍ണായകഘട്ടങ്ങളിലും ഞങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തൃശൂര്‍ കിലയില്‍ വെച്ച് നടന്ന മാസ്റ്റര്‍ ട്രെയിനര്‍മാരുടെ മീറ്റിങ്ങില്‍ അദ്ദേഹം നേരിട്ട് ഈ ബ്ലോഗ് പരിചയപ്പെടുത്തിയതും ഞങ്ങള്‍ക്ക് ഗുണകരമായി. കേരളത്തിലെ ഏഴ് ജില്ലകളിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ അവരുടെ കീഴിലുള്ള സ്ക്കൂളുകളിലേക്ക് ബ്ലോഗ് ലിങ്ക് അയച്ചുകൊടുത്തതും സ്വന്തം സൈറ്റുകളില്‍ മാത്​സ് ബ്ലോഗിന് ഒരു ലിങ്ക് തന്നതും ഈ സമയം നന്ദിയോടെ സ്മരിക്കുന്നു. പല വിദ്യാഭ്യാസ ഓഫീസുകളുടെയും ഒഫീഷ്യല്‍ സൈറ്റില്‍ നമുക്ക് ലിങ്ക് നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഞങ്ങള്‍ക്കേറെ പ്രോത്സാഹനം തന്ന പാലക്കാട് ജില്ലാപഞ്ചായത്തിന് കീഴിലുള്ള ഹരിശ്രീ പാലക്കാട് വെബ്സൈറ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും പാലക്കാട് ഐ.ടി@സ്ക്കൂള്‍ ജില്ലാ കോഡിനേറ്റര്‍ ജയരാജന്‍ സാറിനും അകൈതവമായ നന്ദി രേഖപ്പെടുത്തട്ടെ. ഒപ്പം ലിനക്സ് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിന് എപ്പോഴും ഞങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്ന മലപ്പുറം ജില്ലയിലെ മാസ്റ്റര്‍ട്രെയിനര്‍മാരോടും നന്ദി പറയാന്‍ ഈ പോസ്റ്റ് വിനിയോഗിക്കുന്നു.

അധ്യാപകരുടെ ബ്ലോഗിനെ ബൂലോകത്തിന് പരിചയപ്പെടുത്തിയ ക്യാപ്റ്റന്‍ ഹാഡ്​ഡോക്, ജമാല്‍, ചിത്രകാരന്‍ എന്നീ ബ്ലോഗര്‍മാരും ഞങ്ങള്‍ക്ക് ഒരു വിലാസമുണ്ടാക്കിത്തരാന്‍ സഹായിച്ചു. ശക്തമായ കമന്റുകളുമായി സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറയാന്‍ മടിക്കാതെ കാല്‍വിനും തറവാടിയും ഹാഫ്​കള്ളനും സത്യാന്വേഷിയും വിജയന്‍ കടവത്തുമൊക്കെ ഞങ്ങള്‍ക്കുണ്ടാക്കിത്തന്നത് നിരവധി വായനക്കാരെയാണ്. ഇവരുടെ കമന്റുകള്‍ക്ക് ശക്തമായ മറുപടി നല്‍കണം എന്നാവശ്യപ്പെട്ട് പലരും ഞങ്ങളെ ഫോണില്‍ വിളിക്കുമായിരുന്നു. പക്ഷെ എല്ലാ മലയാളികള്‍ക്കുമായി നാം തുറന്നിട്ട ഈ ബ്ലോഗില്‍ സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് എഴുതുന്ന അവരെ എന്തിന് എതിര്‍ക്കണം? മാത്രമല്ല കാടടച്ച് വെടിവെക്കുകയല്ല അവര്‍ ചെയ്യുന്നത്. എതിര്‍ അഭിപ്രായമുള്ളവര്‍ക്ക് അതും രേഖപ്പെടുത്താന്‍ അവസരമുണ്ടല്ലോ. ഇങ്ങനെയെല്ലാമാണ് പൊതുസമൂഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ നമുക്കറിയാനാവുക. ഒരു തിരിച്ചറിവിനോ ശുദ്ധീകരണത്തിനോ അത് സഹായിക്കും എന്ന പൊതു അഭിപ്രായമാണ് ബ്ലോഗ് ടീമിനുള്ളത്. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഉമേഷ് എന്ന ഒരു മിടുമിടുക്കനായ സോഫ്റ്റ്​വെയര്‍ എഞ്ചിനീയറായ ബ്ലോഗറെ നമ്മുടെ സഹയാത്രികനായി കിട്ടിയത് ഒരു ഭാഗ്യമായി ഞങ്ങള്‍ കരുതുന്നു. അദ്ദേഹം ഓരോ പ്രശ്നങ്ങളേയും അപഗ്രഥിച്ച് ഉത്തരത്തിലേക്കെത്തുന്ന രീതി തികച്ചും അസൂയാവഹം തന്നെ. റഫറന്‍സും ഗ്രാസ് റൂട്ടും അടക്കം സകലതും വിശദീകരിച്ച് അദ്ദേഹം ഉത്തരം നല്‍കുന്നത് ഒരുഗ്രന്‍ പ്രൊജക്ടിന്റെ രൂപത്തിലാണെന്നത് നിങ്ങളേവരും ശ്രദ്ധിച്ചിട്ടുണ്ടാകും. വിജ്ഞാനസമ്പന്നമായ സ്വന്തം ബ്ലോഗുകളുടെ ലിങ്കും അദ്ദേഹം കമന്റില്‍ നല്‍കിയത് ഏവരും കണ്ടിരിക്കുമല്ലോ.

ക്ലസ്റ്ററുകളില്‍ ബ്ലോഗ് പരിചയപ്പെടുത്തിയ ഡി.ആര്‍.ജി, ആര്‍.പി മാര്‍ക്കും മറ്റ് അധ്യാപകരും ഈ നേട്ടത്തിന് പിന്നില്‍ പ്രേരണാഘടകമായി വര്‍ത്തിച്ചിട്ടുണ്ട്. നമ്മുടെ ബ്ലോഗിന്റെ നിത്യ സന്ദര്‍ശകരായ എല്ലാ വായനക്കാര്‍ക്കും മനസ്സു തുറന്ന് നന്ദി പറയുന്നു. നിങ്ങളാണിതിന്റെ ശക്തി. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അധ്യാപകക്കൂട്ടായ്മയ്ക്കു വേണ്ടിയാണ്. ഏതെങ്കിലും ഒരു കൊടിക്കു കീഴില്‍ അധ്യാപകരെ അണി നിരത്താന്‍ ഒരിക്കലും മുതിരില്ല ഞങ്ങള്‍. നമ്മുടെ പ്രശ്നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാനുള്ള സുന്ദരമായ ഒരു വേദി. കാസര്‍കോടുള്ള ഒരു അധ്യാപകന്റെ സംശയത്തിന് മറുപടി കൊച്ചിയില്‍ നിന്നോ കോഴിക്കോട് നിന്നോ തിരുവനന്തപുരത്തു നിന്നോ ഒരു പക്ഷേ വിദേശത്ത് നിന്നോ ആയിരിക്കും.ഇതാണ് നമ്മുടെ ലക്ഷ്യം. നിങ്ങളര്‍പ്പിക്കുന്ന വിശ്വാസത്തിന് ഗ്യാരണ്ടിയായി ഒരു ഉറപ്പും. നമ്മള്‍ അധ്യാപകരറിയേണ്ട സര്‍ക്കാര്‍ ഉത്തരവുകളടക്കമുള്ള ഏത് വിവരങ്ങളും ചൂടാറാതെ സമയാസമയങ്ങളില്‍ ഈ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.

ഞങ്ങളെ സഹായിക്കാന്‍ ശ്രമിച്ച എല്ലാവരെയും ഞങ്ങള്‍ക്കറിയാം. ഒപ്പം, മനഃപൂര്‍വ്വം നിശബ്ദതപാലിച്ചവരെയും... ചില സത്യങ്ങള്‍ എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും പുറത്തുവരും എന്ന പഴമൊഴിയില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഈ ഒരു ലക്ഷം സന്ദര്‍ശനങ്ങള്‍ തന്നെ അതിന് സാക്ഷി.


Read More | തുടര്‍ന്നു വായിക്കുക

നഗ്നസത്യങ്ങളുടെ പെരുമഴ

>> Sunday, November 29, 2009



കഴിഞ്ഞ ഞായറാഴ്ചയിലെ സംവാദത്തിന് പ്രസിദ്ധ ബ്ലോഗര്‍മാരില്‍ നിന്നടക്കമുണ്ടായ രൂക്ഷമായ പ്രതികരണങ്ങള്‍ , ആ വിഷയത്തില്‍ പുതുതലമുറയുടെ എതിര്‍വാദങ്ങള്‍ മനസ്സിലാക്കുന്നതിന് ഏറെ സഹായിച്ചതായി കുറെയേറെ വായനക്കാര്‍ അറിയിച്ചു. ആരോഗ്യകരമായ ഇത്തരം ചര്‍ച്ചകള്‍ ഒരുപാടുപേര്‍ ഉറ്റുനോക്കുന്നുവെന്നത് ഏറെ ചാരിതാര്‍ഥ്യജനകമാണ്. ഈ പംക്തിയില്‍ വരുന്ന ലേഖനങ്ങളുടെ ഉള്ളടക്കങ്ങളെല്ലാം ഈ ബ്ലോഗിന്റെ നിര്‍മ്മാതാക്കളുടെയോ, ബ്ലോഗ് ടീമിന്റേയോ അഭിപ്രായങ്ങളായി കാണേണ്ടതില്ല. സംവാദത്തിന്നായി വിഷയങ്ങള്‍ അണിനിരത്തുന്നുവെന്നു മാത്രം. പ്രസിദ്ധ ബ്ലോഗര്‍ 'ചിത്രകാരന്‍ 'പറഞ്ഞപോലെ, 'നഗ്നസത്യങ്ങളുടെ പെരുമഴ' കമന്റുകളിലൂടെ ആര്‍ത്തിരമ്പി പെയ്യട്ടെ. അധ്യാപകരെ സംബന്ധിച്ചിടത്തോളം, സ്വയം വിമര്‍ശനത്തിനു പ്രേരിപ്പിക്കേണ്ടതെന്നു കരുതുന്ന ഒരു വിഷയമാകട്ടെ ഈ ആഴ്ച. കണ്ണൂര്‍ ഡയറ്റിലെ ലക്ചററും പ്രസിദ്ധ വിദ്യാഭ്യാസ വിദഗ്ധനുമായ ശ്രീ. ടി.വി. കൃഷ്ണന്‍ സാറെഴുതിയ ചിന്തോദ്വീപകമായ ഒരു ലേഖനത്തില്‍ നിന്നുള്ള ഒരു ചിന്ത് വായിച്ചോളൂ......

ഒരിക്കല്‍ അയല്‍ക്കാരനായ ഒരു കുടുംബനാഥന്‍ ഈ ലേഖകനോട് ഒരു സ്വകാര്യ ദു:ഖം പങ്കിട്ടു. അദ്ദേഹത്തിന്റെ ര​ണ്ടു കുട്ടികളില്‍ മൂത്തയാള്‍ ഒമ്പതില്‍ പഠിക്കുന്ന അച്ചുവെന്ന അശ്വിന്‍. അധ്യാപകര്‍ക്ക് അവനെക്കുറിച്ച് പരാതികള്‍ മാത്രമേയുള്ളൂ. ക്ലാസ്സില്‍ ശ്രദ്ധ പോരാ, പരീക്ഷകളില്‍ മാര്‍ക്ക് വളരെ കുറവാണ് എന്നൊക്കെ. പരാതികള്‍ കേട്ടുമടുത്ത് അച്ചുവിന്റെ അമ്മ ഇപ്പോള്‍ സ്കൂളില്‍ പി.ടി.എ യോഗങ്ങള്‍ക്കൊന്നും ചെല്ലാറില്ല.ഒരു വൈകുന്നേരം വീടിന്റെ വരാന്തയില്‍ വെറുതെയിരിക്കുമ്പോള്‍ മുന്‍വശത്തെ റോഡില്‍ കുറേ കുട്ടികളെ കണ്ടു. എല്ലാവരുടേയും കയ്യില്‍ പല വലുപ്പത്തിലും ആകൃതിയിലുമുള്ള വാഹനങ്ങളുടെ 'മിനിയേച്ചറുകള്‍'. വലിച്ചെറിഞ്ഞ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍, പഴയ ചെരുപ്പിന്റെ സോള്‍, കുടക്കമ്പി തുടങ്ങിയവ ഉപയോഗിച്ച് നിര്‍മ്മിച്ചവയായിരുന്നു അവയെല്ലാം. ചരടില്‍ കെട്ടി ആഹ്ലാദപൂര്‍വ്വം റോഡിലൂടെ വലിച്ചുകൊണ്ടു പോവുകയാണ് അവര്‍ കാറും ബസ്സും ലോറിയും വിമാനവുമൊക്കെ.എല്ലാം തികവൊത്ത രൂപങ്ങള്‍. ഇവയുടെയൊക്കെ ശില്പി അവരുടെ"അച്ചുവേട്ടന്‍" ആണെന്നറിഞ്ഞപ്പോള്‍ തലയില്‍ സ്വയം കൈവെച്ചുപോയി. ഇത്രയും വൈഭവമുള്ള കുട്ടിയെക്കുറിച്ചാണോ അധ്യാപകര്‍ രക്ഷിതാക്കളോട് മോശമായി പറഞ്ഞത്!ആ രൂപങ്ങളില്‍ തെളിഞ്ഞുവന്നത് ഭാവിയിലെ ഒരു മികച്ച ഡിസൈനര്‍, എഞ്ചിനീയര്‍ അല്ലെങ്കില്‍ ഒരു കലാകാരന്റെ മുഖമായിരുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ കാര്‍ക്കശ്യങ്ങളില്‍ അച്ചുവിന്റെ കഴിവുകള്‍ അധ്യാപകര്‍ ശ്രദ്ധിക്കാതെ പോയി. കുട്ടിയുടെ പിഴവുകള്‍ കണ്ടുപിടിക്കാന്‍ മാത്രമാണ് അവര്‍ ശ്രമിച്ചത്. പ്രിയപ്പെട്ട അധ്യാപകരേ, നിങ്ങളുടെ ക്ലാസ്സിലെ 'അച്ചു'മാരോട് നിങ്ങള്‍ എങ്ങിനെയാണ് പെരുമാറുന്നത്? കമന്റ് ചെയ്യുക. പ്രിയപ്പെട്ട മറ്റു വായനക്കാരേ, നിങ്ങളുടെ അധ്യാപകരില്‍ നിന്നും ഇതുപോലുള്ളതോ, വ്യത്യസ്തമായതോ ആയ അനുഭവങ്ങള്‍ ഓര്‍മ്മ വരുന്നില്ലേ? കമന്റിലൂടെ ഇവിടെ പകര്‍ത്തുക. ഞങ്ങള്‍ അധ്യാപകര്‍ക്ക്, ഇതുപോലുള്ള പ്രശ്നങ്ങള്‍ ഗുണപരമായി കൈകാര്യം ചെയ്യാന്‍ അത് വളരെ പ്രയോജനം ചെയ്യും.


Read More | തുടര്‍ന്നു വായിക്കുക

പൂര്‍ണ്ണവര്‍ഗ്ഗങ്ങള്‍

>> Friday, November 27, 2009


ഒരു കമന്റില്‍, എളുപ്പത്തില്‍ വര്‍ഗ്ഗം കാണാനുള്ള ശ്രീ. വി.കെ. ബാലയുടെ പോസ്റ്റ് ലിങ്കായി കണ്ടപ്പോഴാണ്, മുമ്പെന്നോ ശ്രീ. എന്‍.എം. വിജയന്‍ സാര്‍ ഇ-മെയിലായി അയച്ചുതന്ന ഈ പോസ്റ്റിനെക്കുറിച്ചോര്‍മ്മവന്നത്. വൈകിയതിന്നൊരു ക്ഷമാപണത്തോടെ ഇത് പ്രസിദ്ധീകരിക്കുകയാണ്. എണ്ണല്‍സംഖ്യകളില്‍ 625 വരെയുള്ള വര്‍ഗ്ഗങ്ങള്‍ ഓര്‍ക്കാന്‍ കഴിയുന്ന കുട്ടികള്‍ക്ക് (മുതിര്‍ന്നവര്‍ക്കും) 10000 വരെയുള്ള വര്‍ഗ്ഗങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു മാര്‍ഗ്ഗമാണ് ഈ പോസ്റ്റിലൂടെ വെളിപ്പെടുന്നത്.



100 വരെയുള്ള സംഖ്യകള്‍ 4 ഗ്രൂപ്പുകളായി തിരിക്കുക. 1 മുതല്‍ 25 വരെ, 26 മുതല്‍ 50 വരെ, 51 മുതല്‍ 75 വരെ, 76 മുതല്‍ 100 വരെ. അവയുടെ വര്‍ഗ്ഗങ്ങള്‍ ശ്രദ്ധിക്കുക. ഓരോ വരിയിലും വര്‍ഗ്ഗങ്ങള്‍ അവസാനിക്കുന്ന രണ്ടക്കം തുല്യമാണെന്നു കാണാം. അതായത്, 10000 ല്‍ കുറവുള്ള 24 ല്‍ അവസാനിക്കുന്ന 4 പൂര്‍ണ്ണവര്‍ഗ്ഗങ്ങളേയുള്ളൂ.. 18,32,68,82 എന്നിവയുടെ വര്‍ഗ്ഗങ്ങളായ 324,1024,4624,6724. 44ല്‍ അവസാനിക്കുന്നതോ? 12,38,62,88 എന്നിവയുടെ വര്‍ഗ്ഗങ്ങളായ 144,1444,3844,7744. ഇതുപോലെ 4 വീതം വരുന്ന ഗ്രൂപ്പുകള്‍ ഓരോന്നും പരിശോധിച്ചാല്‍ ഒരു ബന്ധം കിട്ടും. X, 50-X, 50+X, 100-X ഇവയുടെ വര്‍ഗ്ഗങ്ങളിലെ അവസാനത്തെ രണ്ടക്കം ,Xന്റെ വര്‍ഗ്ഗത്തിലെ അവസാന രണ്ടക്കം തന്നെയാണെന്നു മനസ്സിലാകും.
ഇതില്‍ നിന്ന് എന്തു മനസ്സിലായി? 96 ല്‍ അവസാനിക്കുന്ന വര്‍ഗ്ഗങ്ങള്‍ ഏതൊക്കെയെന്നു ചോദിച്ചാല്‍ ഉടന്‍ ഉത്തരം കിട്ടും....14,36,64,86. ആവര്‍ത്തിച്ചുനോക്കൂ. 29 ല്‍ അവസാനിക്കുന്ന 4 പൂര്‍ണ്ണവര്‍ഗ്ഗങ്ങള്‍ (10000ല്‍ കുറവ്) 23,27,73,77 എന്നിവയുടെ വര്‍ഗ്ഗങ്ങളായ 529,729,5329,5929 മാത്രമേയുള്ളൂവെന്നു കിട്ടും.
വര്‍ഗ്ഗം കാണാന്‍ എളുപ്പവഴി
625 വരെ മനപ്പാഠമാക്കുക.
25 മുതല്‍ 75 വരെ വര്‍ഗ്ഗം
ഉദാ:
362=(36-25)+142=11+196=1296
482=(48-25)+22=23+04=2304
632=(63-25)+132=38+169=3969
742=(74-25)+242=49+576=5476
75 മുതല്‍ 100 വരെ വര്‍ഗ്ഗം
ഉദാ:
872=(87 -13)+13 2= 74+169=7569
942=(94 -6)+6 2= 88+36=8836
87 കിട്ടിയാല്‍ 13 കാണുന്നതും 94 കിട്ടിയാല്‍ 6 കാണുന്നതും വിശദീകരിക്കേണ്ടതില്ലല്ലോ?
ഇതു വലുതാക്കിയാല്‍ എന്തുകൊണ്ട് 10000000 വരെ മനസ്സില്‍ വച്ചുകൂടാ? ശ്രമിക്കുമല്ലോ?


Read More | തുടര്‍ന്നു വായിക്കുക

ലിനക്സും വിന്റോസും തമ്മില്‍ നെറ്റ്​വര്‍ക്ക് ചെയ്യാന്‍...

>> Wednesday, November 25, 2009


ഒരു നൂറ് പ്രാവശ്യം ആലോചിച്ചതിന് ശേഷമാണ് ഈ പോസ്റ്റ് എഴുതാന്‍ തീരുമാനിച്ചത്. കാരണം മറ്റൊന്നുമല്ല , ഫ്രീ സോഫ്റ്റ് വെയര്‍ പ്ലാറ്റ് ഫോമിലേക്ക് മാറിയതിന് ശേഷം കഴിയുന്നതും പ്രൊപ്പറൈറ്ററി സോഫ്റ്റ് വെയര്‍ ഉപയോഗിക്കില്ല എന്ന മനസാ തീരുമാനമെടുത്തതാണ്. അത് കൊണ്ട് തന്നെ വിന്‍ഡോസ് അപ്ലിക്കേഷനു ബദല്‍ കണ്ടെത്തി പ്രചരിപ്പിക്കുക എന്ന ചുമതല പലപ്പോഴും വലിയ വെല്ലുവിളിയായിട്ടുണ്ട്. അതിന്റെ പരിണിതഫലമാണ് ഹക്കീം മാസ്റ്ററുടെ ( മലപ്പുറം) നേതൃത്വത്തില്‍ രൂപപ്പെട്ട Edusoft CD കള്‍. എന്നാല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം 'സ്കൂള്‍ കലോത്സവം ' അരങ്ങ് തകര്‍ത്ത് കൊണ്ടിരിക്കുന്ന ഈ സമയത്ത് പ്രിന്ററിന് ഡ്രൈവറിന് വേണ്ടിയുള്ള SITC മാരുടെ നെട്ടോട്ടം കണ്ടാണ് അവസാനം ഇത് എഴുതാമെന്ന് വിചാരിച്ചത്. ഫലത്തില്‍ വിന്‍ഡോസ് അപ്ലിക്കേഷന് support ആവുമോ എന്ന് കണ്ടാണ് ആദ്യം മടിച്ചത്. പിന്നെ അറിവിന് പ്ലാറ്റ് ഫോം ഇല്ലല്ലോ എന്ന് കരുതി എഴുതാമെന്ന് കരുതി.

സ്കൂള്‍ കലോത്സവം lampp സോഫ്റ്റ് വെയറിലാണല്ലോ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ നെറ്റ് വര്‍ക്കിംഗ് സമയത്ത് ലിനക്ലില്‍ പ്രവര്‍ത്തിക്കുന്ന ലേസര്‍ പ്രിന്ററുകള്‍ കണ്ടെത്തേണ്ട സ്ഥിതിയിലായി സംഘാടകര്‍ . ഐ.ടി.@സ്കൂള്‍ വിതരണം ചെയ്ത samsung പ്രിന്ററുകള്‍ മിക്ക ഹൈസ്കൂളുകളിലുമുണ്ടാവും. അത് ഒന്ന് മാത്രം. പിന്നെയുള്ളത് HP പ്രിന്ററുകള്‍..ഇവയൊക്കെ എല്ലാവരും ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നുമുണ്ട്. എന്നാല്‍ പല സ്കൂളുകളിലും പലതരത്തിലുള്ള ലേസര്‍ പ്രിന്ററുകളാണ് ഉപയോഗിക്കുന്നതെന്ന് 'ഈ പ്രിന്റര്‍ ലിനക്ലില്‍ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യും' എന്ന ചോദ്യമാണ് sitc മാര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്.

മിക്കവാറും പ്രിന്ററുകളുടെ ഡ്രൈവറുകള്‍ ലിനക്ലില്‍ ലഭ്യമാണ്. അവക്ക് 'നെറ്റി'ല്‍ തിരയണമെന്ന് മാത്രം.. debian പാക്കേജുകളായി ചിലപ്പോള്‍ കിട്ടിയില്ല എന്ന് വരാം. അവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ support ആവശ്യമാണ്.. (Edusoft CDയുടെ ലെന്നി വേര്‍ഷനില്‍ പ്രിന്ററുകള്‍ ഓട്ടോ ഡിറ്റക്ട് ആകാനുള്ള പാക്കേജ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.) ശ്രമിച്ചാല്‍ അസാധ്യമായി ലിനക്ലില്‍ ഒന്നുമില്ല എന്നാണ് ഇതുവരെയുള്ള അറിവ്. അതിന് സമയമില്ലാത്തതാണ് പ്രശ്നം. lampp സോഫ്റ്റ് വെയര്‍ ഉപയോഗിക്കുമ്പോള്‍ ലേസര്‍ പ്രിന്റര്‍ വിന്‍ഡോസില്‍ ഉപയോഗിച്ച് തല്കാലം ഈ പ്രശ്നം നമുക്ക് പരിഹരിക്കാം. നെറ്റ് വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു സെര്‍വര്‍ കമ്പ്യൂട്ടറും ഒന്നിലധികം നോഡും ഉപയോഗിക്കുമല്ലോ ? അതില്‍ സെര്‍വര്‍ ആയി ലിനക്സ് തന്നെ ഉപയോഗിക്കുക. Lampp ഇന്‍സ്റ്റാള്‍ ചെയ്യണ്ടത് ഈ കമ്പ്യൂട്ടറിലാണ്. ഇതിന്റെ IP അഡ്രസ്സ് മറ്റൊരു കമ്പ്യൂട്ടറിനും നല്കരുത്. നോഡായി വിന്‍ഡോസ് ഉപയോഗിക്കുക. ഇവിടെ ബ്രൌസര്‍ മോസില്ലയാണ് ഉപയോഗിക്കേണ്ടത്. താഴെ തന്നിരിക്കുന്ന ലിങ്കില്‍ നിന്ന് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന മോസില്ല ഡൌണ്‍ലോഡ് ചെയ്യാം..

Download Mozilla

സെര്‍വര്‍ ഓപ്പണ്‍ ചെയ്ത് lampp റണ്‍ ചെയ്യിക്കുക. അതിന് ശേഷം നോഡ് കമ്പ്യൂട്ടറിലെ മോസില്ല വെബ് ബ്രൌസര്‍ തുറന്ന് സെര്‍വറിന്റെ IPAddress/kalolsvam (Eg: 192.168.1.11/kalolsavam) ടൈപ്പ് ചെയ്ത് lampp സോഫ്റ്റ് വെയറിലേക്ക് നമുക്ക് access ചെയ്യാവുന്നതാണ്. പ്രിന്റിംഗ് വിന്‍ഡോസില്‍ തന്നെ ചെയ്യാം.വിന്‍ഡോസില്‍ നെറ്റ് വര്‍ക്കിംഗ് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്.

Type 2 മോഡം ഉണ്ടെങ്കില്‍ വയര്‍ലെസ് വഴിയും നെറ്റ് വര്‍ക്കിംഗ് നടത്താം. ഇതിന് മോഡത്തില്‍ വയര്‍ലെസ് enable ചെയ്തതിന് ശേഷം telephone cable വേര്‍പെടുത്തിയിടുക. സെര്‍വറിന് ഒരു IP നല്കിയതിന് ശേഷം സെര്‍വറില്‍ നിന്നും cable നേരിട്ട് മോഡത്തിലേക്ക് നല്തുക. അതിന് ശേഷം നോഡായി ഉപയോഗിക്കിക്കുന്ന ലാപ് ടോപ്പില്‍ വയര്‍ലെസ് enable ചെയ്ത് സെര്‍വറിന്റെ IP അഡ്രസ് ടൈപ്പ് ചെയ്ത് കണക്ട് ചെയ്യാവുന്നതാണ്.

മലപ്പുറം ഐ.ടി@സ്ക്കൂള്‍ പ്രൊജക്ടിലെ മാസ്റ്റര്‍ ട്രെയിനറാണ് ലേഖകന്‍


Read More | തുടര്‍ന്നു വായിക്കുക

ഏറ്റവും വലിയ അര്‍ദ്ധവൃത്തത്തിന്റെ വിസ്തീര്‍ണം

>> Tuesday, November 24, 2009


വളരെ നാളുകള്‍ക്ക് മുന്‍പ് ഖത്തറില്‍ നിന്നുള്ള അസീസ് മാഷ് കമന്‍റ് രൂപത്തില്‍ ചോദിച്ച ഒരു ചോദ്യമാണിത്. ചോദ്യത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ഇതൊരു പോസ്റ്റായി പ്രസിദ്ധീകരിക്കുകയാണ്. നമ്മുടെ കമന്‍റ് ബോക്സില്‍ വിജയന്‍ മാഷും ജോണ്‍ മാഷും തോമാസ് മാഷും മുരളീധരന്‍ മാഷുമൊക്കെക്കൂടി ദിവസേന നടത്തുന്ന ഗണിതപ്രശ്നോത്തരിയില്‍ ഇത്തരത്തിലുള്ള മികച്ച ഒട്ടേറെ ചോദ്യങ്ങള്‍ വന്നു പോകാറുണ്ട്. അവ ബ്ലോഗിലൂടെ പ്രശ്നരൂപത്തില്‍ അവതരിപ്പിക്കപ്പെടുകയാണെങ്കില്‍ എങ്ങനെയായിരിക്കും? ഒരു പരീക്ഷണാടിസ്ഥാനത്തില്‍ അത്തരമൊരു ചെറിയ ചോദ്യം വായനക്കാര്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കട്ടെ. ആരെല്ലാമാണ് ഉത്തരം കണ്ടെത്തിക്കൊണ്ട് കമന്‍റ് ബോക്സിലേക്ക് പുതുതായി രംഗപ്രവേശം ചെയ്യുന്നതെന്ന് നോക്കാം. ഇനി ചോദ്യത്തിലേക്ക്.

യൂണിറ്റ് വശമുള്ള ഒരു സമചതുരത്തിനുള്ളില്‍ വരക്കാവുന്ന ഏറ്റവും വലിയ അര്‍ദ്ധവൃത്തത്തിന്‍റെ വിസ്തീര്‍ണം എത്രയായിരിക്കും ? ഉത്തരം രേഖപ്പെടുത്തുന്നവര്‍ ചെറിയൊരു വിശദീകരണവും രേഖപ്പെടുത്തുമല്ലോ. ഉത്തരങ്ങള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം.


Read More | തുടര്‍ന്നു വായിക്കുക

കടമകള്‍ മറക്കുന്ന മനുഷ്യന്‍

>> Sunday, November 22, 2009


നമ്മുടെ അതിഥികളായെത്തുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും വേണ്ടി ഞായറാഴ്ചകളില്‍ പൊതുവിഷയങ്ങള്‍ കൂടി ചര്‍ച്ചാവിഷയങ്ങളാക്കണം എന്ന് പലരും മുന്‍പു മുതലേ അഭിപ്രായപ്പെട്ടിരുന്നു. അതു കൊണ്ട് തന്നെ എല്ലാവര്‍ക്കും വേണ്ടി, നമുക്കറിയാവുന്ന നമ്മുടെ നാടിന്റെ ശാപമായി മാറുന്ന ചില കാര്യങ്ങളെപ്പറ്റി ചില യാഥാര്‍ത്ഥ്യങ്ങള്‍. എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം? ആധുനിക മനുഷ്യന്റെ ചിന്തകള്‍ പറവകളേപ്പോലെ നിലം തൊടാതെ പറക്കുകയാണ്‌ ഇന്നും.... എത്തിപ്പിടിക്കലുകളാണ്‌ അവയുടെ ലക്ഷ്യം... ഇല്ലായ്മകളെ മനുഷ്യന്‍ എപ്പോഴും വെറുത്തിട്ടേയുള്ളു.... അതുകൊണ്ട്‌ തന്നെ നിലം തൊട്ടുള്ള ഒരു യാത്ര അവന്‍ സ്വപ്നം കണ്ടിട്ടു കൂടി ഉണ്ടാവില്ല... കര കടന്ന്‌... കടല്‍ കടന്ന്‌..... ദൂരെയുള്ള ആ മാന്ത്രികക്കൊട്ടാരത്തിലെത്തി..... വാരിയെടുക്കാവുന്നത്ര നിധിയും കൊണ്ട്‌ നാട്ടിലെത്തുന്ന ഒരു ദിവസമാകും ദിവാസ്വപ്നങ്ങളില്‍ക്കൂടി അവന്‍ കണ്ടിട്ടുണ്ടാവുക... മറ്റുള്ളവര്‍ക്കുള്ളതിനേക്കാള്‍ എല്ലാം ഒരുപടി മുകളില്‍ വേണം എന്നാഗ്രഹിക്കുന്ന നമ്മുടെ ലോകത്തിന്‌ നഷ്ടമായിരിക്കുന്നത്‌ എന്താണ്‌? ക്ഷമ... വിനയം.... സ്നേഹം...

അമ്മമാര്‍ക്ക്‌ കുട്ടികളെ ശ്രദ്ധിക്കാന്‍ നേരമില്ല...ഭാര്യമാര്‍ക്ക്‌ ഭര്‍ത്താവിനെ പരിചരിക്കാന്‍ നേരമില്ല.... വിരുന്നിനെത്തുന്നവര്‍ക്ക്‌ മുന്നില്‍ ഇഷ്ട സീരിയല്‍ തുറന്ന്‌ വെച്ച്‌ പരസ്യ സമയത്ത്‌ മാത്രം സംസാരിക്കുന്ന വീട്ടുകാര്‍ക്ക്‌ മുന്നില്‍, അമേരിക്കന്‍ പാവയേപ്പോലെ ഇരുന്ന്‌ കൊടുക്കാന്‍ ആരാണിഷ്ടപ്പെടുക? ടി.വി. സീരിയല്‍ എന്ന യക്ഷിക്ക്‌ മുന്‍പില്‍ സ്വന്തം ജീവിതം ആണ്ടുകളായി ഹോമിച്ചു കൊണ്ടിരിക്കുന്ന സ്ത്രീപ്രേക്ഷകരുടെ (ചില പുരുഷ പ്രേക്ഷകരുടേയും) മനസ്സ്‌ വേദനിക്കുന്നത്‌ സ്വന്തം കുടുംബത്തേക്കുറിച്ചോര്‍ത്തിട്ടല്ല... മണിക്കൂറുകള്‍ക്ക്‌ വിലപറഞ്ഞ്‌ ഒരു സെറ്റില്‍ നിന്നും മറ്റൊരു സെറ്റിലേക്ക്‌ അഭിനയിക്കാന്‍ പാഞ്ഞു നടക്കുന്ന നായികമാരുടെ ഗ്ളിസറിന്‍ കണ്ണീരിന്റെ അനസ്യൂത പ്രവാഹം കണ്ടിട്ട്‌ മാത്രമാണ്‌......റിയാലിറ്റി ഷോകളിലെ അവതാരികമാരുടെ മംഗ്ലീഷ് ഗോഷ്ടികളും വേഷപ്പകര്‍ച്ചകളും കണ്ട് കുലുങ്ങിച്ചിരിക്കാനായില്ലെങ്കില്‍ ഒരു ശരാശരി മലയാളിയായില്ലെന്ന ചിന്തയാണ് നാട്ടിന്‍പുറത്തെ കാറ്റിനു പോലുമുള്ളത്. വിധികര്‍ത്താക്കളുടെ കണ്ണീരു കണ്ട് താടിക്ക് കൈകൊടുത്ത് ദീര്‍ഘനിശ്വാസം വിടാനായില്ലെങ്കില്‍ 'പാവയ്ക്കാ ജൂസ് കുടിച്ച' പ്രതീതിയാണ് കേരളത്തിലെ ടിവി പ്രേക്ഷകര്‍ക്കുള്ളത്. ഇതല്ലേ ഇന്‍ഡ്യയിലെ ഏറ്റവും പ്രബുദ്ധരായ ജനതയുടെ സായാഹ്നശീലം?

കൂട്ടുകളെല്ലാം വിട്ട്‌ മൊബൈല്‍ സുഹൃത്തിനോട്‌ സല്ലപിക്കുന്ന ആധുനിക തലമുറ ഇതിനെല്ലാം ഒരു പടി മുകളിലാണ്‌..... എല്ലാം മറന്ന്‌ കട്ടിലില്‍ മലര്‍ന്നു കിടന്ന്‌ സെല്‍ഫോണ്‍ കാതോടും ചുണ്ടോടും ചേര്‍ത്ത്‌, ചുറ്റുപാടുകളില്‍ നിന്നും അകന്ന്‌, കൂട്ടുകാരിയോട്‌ (കൂട്ടുകാരനോട്‌) തമാശ പറഞ്ഞ്‌.. തമാശ ആസ്വദിച്ച്‌ ....ചിരിച്ചുല്ലസിക്കുന്ന ഭാവി വാഗ്ദാനങ്ങള്‍ക്ക്‌ സമൂഹത്തോട്‌ എന്ത്‌ കടപ്പാടാണ്‌ ഉള്ളത്‌...( വീട്ടുകാരോടൊ...?) സര്‍വ്വതിനേയും മൊബൈല്‍ഫോണിലെ കൊച്ചു സ്ക്രീനിലേക്ക് ആവാഹിച്ച് ലോകം മുഴുവന്‍ പ്രദര്‍ശിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന പുതുതലമുറ നമ്മുടെ സമൂഹത്തില്‍ വളര്‍ന്ന് വരുമ്പോള്‍ പാകിസ്ഥാന്‍കാരെക്കാള്‍ ഭയക്കേണ്ടത് ആരെയൊക്കെയാണ് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അച്ഛനമ്മമാരെ വീട്ടിലിട്ട്‌ (വൃദ്ധസദനമാണ്‌ ഉത്തരാധുനിക ഫാഷന്‍) നഗരത്തില്‍ കറങ്ങി ഹോട്ടല്‍ ഭക്ഷണവും കഴിച്ച്‌ ഭാര്യയും മക്കളുമായി വരുന്നതിന്റെ സുഖം നുകരുന്ന ആധുനിക മനുഷ്യന്‍.....ഇവിടെ വേദനിക്കുന്ന ചില ഹൃദയങ്ങളുണ്ടെന്നോര്‍ക്കുക. സന്തോഷം നല്ലത്. പക്ഷെ ഒരു കൂരയ്ക്ക കീഴില്‍ കഴിയുന്ന എല്ലാവര്‍ക്കും ആ സന്തോഷം പകര്‍ന്നു നല്‍കാന്‍ നമുക്ക് കഴിയണം.

കാലം മാറ്റത്തിന്റെ പാതയിലാണ്‌..... ഇപ്പൊളെന്റെ ഉള്ളില്‍ പണ്ടെങ്ങോ കേട്ട ഒരു വചനം ഓര്‍മ്മ വരുന്നുണ്ട്‌... "ഹേ, മനുഷ്യാ..! ജീവിതപാത നീണ്ട്‌ പരന്ന്‌ കിടക്കുകയാണെങ്കിലും അതൊരിക്കലും കൂട്ടിമുട്ടില്ലെന്ന്‌ നീ കരുതുന്നുണ്ടോ..? പിന്നിട്ട വഴികള്‍ നീ വീണ്ടും കാണും... പക്ഷെ അന്ന്‌ നീ ആയിരിക്കില്ല നായകന്‍... ഇന്നത്തെ ഊര്‍ജ്ജം അന്ന്‌ നിനക്കുണ്ടാവണമെന്നുമില്ല...." കാലം തിരിച്ചടികള്‍ നല്‍കാന്‍ മറക്കുന്നില്ല... പകരം വീട്ടാനും.


Read More | തുടര്‍ന്നു വായിക്കുക

Teaching Notes

>> Friday, November 20, 2009


എട്ടാം ക്ലാസിലെ സമവാക്യങ്ങള്‍ എന്ന അധ്യായത്തെ ആറ് മൊഡ്യൂളുകളാക്കി തിരിച്ചു കൊണ്ടുള്ള അധ്യാപകക്കുറിപ്പുകളാണ് ഇന്ന് ഗണിതശാസ്ത്ര അധ്യാപകര്‍ക്കായി ബ്ലോഗിലൂടെ അവതരിപ്പിക്കുന്നത്. ബ്ലോഗ് ടീം അംഗവും വരാപ്പുഴ എച്ച്.ഐ.ബി.എച്ച്.എസിലെ അധ്യാപകനുമായ പി.എ ജോണ്‍ സാറാണ് ഈ ടീച്ചിങ് നോട്ട് എഴുതിത്തയ്യാറാക്കിയിട്ടുള്ളത്. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. പ്രവര്‍ത്തനാധിഷ്ഠിതവും തികച്ചും ശിശുകേന്ദ്രീകൃതവുമായ ഒരു രീതിയോടെയാണ് അദ്ദേഹം ഒരോ പ്രശ്നമേഖലയെയും സമീപിച്ചിരിക്കുന്നത്. ഈ അധ്യായം കൈകാര്യം ചെയ്യുമ്പോള്‍ ഈ ടീച്ചിങ് നോട്ട്സ് നമുക്ക് ഏറെ ഉപകാരപ്രദമാകുമെന്നതില്‍ സംശയം വേണ്ട. ഇതുപോലെ നമ്മുടെ അധ്യാപകര്‍ക്ക് സഹായികളായി മാറാവുന്ന ഏത് അറിവുകളും ഈ ബ്ലോഗിലൂടെ പങ്കുവെക്കാം. വിഷയം പോലും പ്രശ്നമല്ല. കാരണം നമ്മുടെ ബ്ലോഗിന്റെ വായനക്കാര്‍ ഗണിതശാസ്ത്ര അധ്യാപകര്‍ മാത്രമല്ലല്ലോ.

ഇന്ന് കേരളത്തിലെമ്പാടും ഗണിതശാസ്ത്ര ക്ലസ്റ്ററുകള്‍ നടക്കുകയാണല്ലോ. എല്ലാ ക്ലസ്റ്ററുകളിലും നമ്മുടെ മാത്​സ് ബ്ലോഗിനെ പരിചയപ്പെടുത്താനും ബ്ലോഗിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നതിനും അതില്‍ കമന്റു ചെയ്യുന്നതിനും നമ്മുടെ അധ്യാപകരെ പ്രേരിപ്പിക്കണമെന്നും വായനക്കാരോട് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ക്കറിയേണ്ട ഏതു വിവരത്തെപ്പറ്റിയും കമന്റ് രൂപത്തില്‍ സംശയം ചോദിക്കുകയാണെങ്കില്‍ ഉടനടി മറുപടി ലഭിക്കാവുന്ന ഒരു സാഹചര്യം ഇന്ന് നിലവിലുണ്ട്. മറുപടി ലഭിക്കുക ഒരു പക്ഷേ അധ്യാപകരില്‍ നിന്നായിരിക്കണമെന്നില്ല. നമ്മുടെ തന്നെ വിദ്യാര്‍ത്ഥികളോ വിദേശമലയാളികളോ സഹായഹസ്തവുമായി വന്നേക്കാം. ഇങ്ങനെയെല്ലാമാണെങ്കിലും ബ്ലോഗ് ടീം അംഗങ്ങളുടെ ഉന്മേഷം കമന്റുകള്‍ തന്നെയാണെന്നതില്‍ സംശയമില്ല. ഇന്ന് ബ്ലോഗില്‍ കമന്റു ചെയ്യുന്നവരാകട്ടെ കേരളത്തിലെ അധ്യാപകര്‍ക്കിടയില്‍ പ്രശസ്തരുമാണ്. ഈ ജോലി ഞങ്ങള്‍ നിര്‍വഹിക്കുന്നത് ആരും ഉത്തരവാദിത്വം ഏല്‍പ്പിച്ചതു കൊണ്ടല്ല. ശരാശരി ആയിരത്തിനു മേല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ബ്ലോഗിലെ കമന്റു ചെയ്യുന്നവരുടെ എണ്ണം വളരെകുറവാണെന്നതില്‍ ഞങ്ങള്‍ക്കേറെ ഖേദമുണ്ട്.ഇന്നലെ മാത്രം 1259 സന്ദര്‍ശകര്‍ നമ്മപടെ ബ്ലോഗിനുണ്ടായിരുന്നു. രാവിലെയും വൈകീട്ടുമടക്കം ക്ലാസ്​ടൈം ഒഴികെയുള്ള സമയങ്ങളില്‍ ബ്ലോഗിലെ വിഭവങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഞങ്ങളെല്ലാവരും. പലപ്പോഴും 'കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതാണ് കുടുംബം' എന്ന വാക്യത്തിന്റെ അര്‍ത്ഥം ഞങ്ങള്‍ മറന്നു പോകുന്നു. അധ്യാപകര്‍ അറിയേണ്ട ഓരോ വിവരങ്ങളും തികച്ചും ചൂടോടെ ബ്ലോഗിലൂടെ അറിയിക്കാന്‍ എന്നും ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ കേരളത്തിലെ അധ്യാപകരുടെ നിശബ്ദത ഞങ്ങളെ വേദനിപ്പിക്കുന്നു. ഇത്തരമൊരു നിശബ്ദതയാണ് മറുപടിയെങ്കില്‍ ഈ ബ്ലോഗുമായി മുന്നോട്ടു പോകുന്നതിന്റെ അര്‍ത്ഥമെന്താണ് എന്ന വസ്തുത ഒരു ചോദ്യചിഹ്നത്തിന്റെ അകമ്പടിയോടെ ഞങ്ങള്‍ക്ക് മുന്നില്‍ തൂങ്ങിയാടുകയാണ്.

Click here to Download the Teaching Note

ഈ ടീച്ചിങ് നോട്ടിനെപ്പറ്റിയും മുകളില്‍ സൂചിപ്പിച്ച പ്രശ്നത്തെപ്പറ്റിയും കമന്റുകള്‍ പ്രതീക്ഷിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

ആരങ്ങളുടെ അംശബന്ധം

>> Wednesday, November 18, 2009


എട്ടാം ക്ലാസിലെ പാഠപുസ്തകം പുതിയ മാതൃകയിലുള്ളതായതിനാലാണ് നമ്മള്‍ എട്ടിന് മുന്‍ഗണന കൊടുത്തത്. പത്താം ക്ലാസിലെ ഒരു വര്‍ക്ക് ഷീറ്റ് ആവശ്യപ്പെട്ടു കൊണ്ട് നിരവധി മെയിലുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതാ പത്താം ക്ലാസിലെ വൃത്തങ്ങളില്‍ നിന്ന് ഒരു തുടര്‍ പ്രവര്‍ത്തനം. ഇത് കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഒരു നല്ല അസൈന്‍മെന്റ് ആണെന്ന് കരുതുന്നു. മുകളില്‍ നല്‍കിയിരിക്കുന്ന ചിത്രം നോക്കുക. AB വൃത്തത്തിന്റെ വ്യാസവും (diameter)CD വ്യാസത്തിന് ലംബമായ ഞാണുമാണ് (chord). ഇവ P യില്‍ ഖണ്ഡിക്കുന്നു. CD=8യൂണിറ്റായാല്‍ ഷേയ്ഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് (area) എത്ര? ഒരു ചോദ്യം കൂടിത്തരാം. PB വ്യാസമായ വൃത്തം AP വ്യാസമായ വൃത്തം AB വ്യാസമായ വൃത്തം എന്നിങ്ങനെ മൂന്നു വൃത്തങ്ങളുണ്ടല്ലോ. ഇവയില്‍ AP വ്യാസമായ വൃത്തത്തിന്റെ പരപ്പളവ് ഷേയ്ഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവിന് തുല്യമായാല്‍ മൂന്ന് വൃത്തങ്ങളുടേയും ആരങ്ങള്‍ (radii)തമ്മിലുള്ള അംശബന്ധം (ratio)എത്രയായിരിക്കും.

ശരിയുത്തരം അടുത്ത ബുധനാഴ്ച പ്രസിദ്ധീകരിക്കുന്നു. അതിനു മുന്‍പേ ആരെല്ലാം ഏതെല്ലാം രീതിയില്‍ ഈ പ്രശ്നത്തെ സമീപിക്കുന്നുവെന്നു നോക്കാം.


Read More | തുടര്‍ന്നു വായിക്കുക

ഡാറ്റാബേസില്‍ നിന്നും സ്പ്രെഡ്ഷീറ്റിലേക്ക്..

>> Sunday, November 15, 2009


ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. ഡാറ്റാ എന്റ്റി ഗ്നൂ/ലിനക്സിലായതുകൊണ്ട് നിരാശരായ കുറേപ്പേരുണ്ട്. മറ്റൊന്നുമല്ല, ആക്സസിലുള്ള ഡാറ്റാബേസില്‍ നിന്നും എക്സലിലേക്ക് മുഴുവന്‍ ഡാറ്റായും എടുത്ത് നാനാവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരുന്നവര്‍ക്ക് ഈ ഡാറ്റാബേസൊന്ന് കാണാന്‍ പോലും കഴിയുന്നില്ലെന്നതാണ് നിരാശക്ക് കാരണം! ഇതിനൊരു പരിഹാരവുമായി ഇതാ, ഐടി@സ്കൂള്‍ മലപ്പുറം ടീം എത്തിയിരിക്കുന്നു. ഹക്കീം മാസ്റ്ററും ഹസൈനാര്‍ മങ്കടയുമാണ് പ്രശ്ന പരിഹാരമടങ്ങിയ, ഏറെ വിലപ്പെട്ട ഈ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. മലപ്പുറം ഡി.ആര്‍.സിയില്‍ വെച്ചു നടന്ന ത്രിദിന ഐടി അധിഷ്ടിത കോര്‍ എസ്.ആര്‍.ജി വര്‍ക്ക്ഷോപ്പിനിടയില്‍ പരിചയപ്പെട്ട ഈ 'പുലി'കളില്‍ നിന്നും ഇനിയും എന്തൊക്കെ വരാനിരിക്കുന്നില്ല?വായിച്ചോളൂ...............


Read More | തുടര്‍ന്നു വായിക്കുക

വേലിയുടെ വിളവ്

>> Saturday, November 14, 2009


കഴിഞ്ഞ ദിവസത്തെ നമ്മുടെ ചോദ്യം ഓര്‍മ്മയുണ്ടല്ലോ. എ-ലിസ്റ്റ് ഡാറ്റാ അപ്​ലോഡുമായി ബന്ധപ്പെട്ട തിരക്കുകളും സംശയങ്ങളും നമ്മുടെ അധ്യാപകര്‍ക്കുണ്ടായിരുന്നതിനാലാണ് ജോണ്‍മാഷ് തയ്യാറാക്കിയ നിലവാരമുള്ള ഒരു ചോദ്യം ഇട്ട് ഉടനെ തന്നെ സര്‍​പ്രൈസ് പോസ്റ്റുകളുമായി രംഗത്തുവരേണ്ടി വന്നത്. ഈ ദിവസങ്ങളില്‍ ദിനംപ്രതി ആയിരത്തി അഞ്ഞൂറോളം സന്ദര്‍ശകരുണ്ടായിരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഏവരുടേയും സഹകരണത്തിന് നന്ദി. തുടര്‍ന്നും ഇത്തരത്തിലുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ സഹായമായി ഞങ്ങളുണ്ടാകുമെന്ന് ഉറപ്പു തരുന്നു. അതുപോലെ അധ്യാപകര്‍ അറിയേണ്ട ഏതുവിവരങ്ങളും സമയോചിതമായി നിങ്ങള്‍ക്കു മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ അഹോരാത്രം പ്രവര്‍ത്തിക്കുക തന്നെ ചെയ്യും. ഇനി ജോണ്‍ മാഷിന്റെ ചോദ്യത്തിലേക്ക്. ത്രികോണാകൃതിയിലുള്ള ഒരു തോട്ടത്തിന്‍റെ വശങ്ങള്‍ 30 മീറ്റര്‍, 40 മീറ്റര്‍ , 50 മീറ്റര്‍ വീതമാണ്. ഏറ്റവും വലിയ കോണ്‍ ഉള്‍ക്കൊള്ളുന്ന മൂലയില്‍ നിന്നും എതിവശത്തേക്ക് ഒരു വേലി കെട്ടിയിരിക്കുന്നു. വേലി കെട്ടിയപ്പോള്‍ തുല്യ ചുറ്റളവുള്ള രണ്ട് ഭാഗങ്ങളായി തോട്ടം വിഭജിക്കപ്പെട്ടു. ഈ വേലിക്ക് എത്ര നീളമുണ്ടെന്ന് കണക്കാക്കുക. ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം...

അതിന് മുന്‍പ് ഈ ചോദ്യത്തിന് വിവിധ രീതികളില്‍ ഉത്തരം കണ്ടെത്തിയ ഡെസര്‍ട്ട് ഫോക്സ് (യഥാര്‍ത്ഥ പേരറിയില്ല), തൃശൂരിലെ ഭാമ ടീച്ചര്‍, കോഴിക്കോട്ടെ വിജയന്‍ സാര്‍, കോഴിക്കോട്ടെ തോമാസ് സാര്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍ ! ! ! ! ! ! ! !

ഇത് ക്ലാസില്‍ നല്‍കുന്നതിനുള്ള വര്‍ക്ക് ഷീറ്റ് താഴെ ലിങ്കില്‍ നല്‍കിയിരിക്കുന്നു.

ഒന്‍പതാം ക്ലാസിലെ സദൃശ്യത്രികോണങ്ങളുടെ പ്രത്യേകത ഉപയോഗിച്ച് ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാവുന്നതാണ്. ഇത് നല്ലൊരു അസൈന്‍മെന്റായി രൂപപ്പെടുത്താം.

പഠനമേഖല
1) പൈതഗോറിയന്‍ ബന്ധം
2) ത്രികോണങ്ങളുടെ സാദൃശ്യം

ത്രികോണം ABC മട്ടത്രികോണമാണല്ലോ. Bയില്‍ നിന്നും AC യിലേക്ക് BD വരയ്ക്കാം.
AD =x ആയാല്‍ DC=50-x ആകുമല്ലോ. തന്നിരിക്കുന്ന വ്യവസ്ഥ അനുസരിച്ച്
30+x+BD=50-x+40+BD
x=30
AD=30, DC=20 ആകുമല്ലോ
BC യ്ക്ക് സമാന്തരമായി DE വരയ്ക്കുക
ത്രികോണം AED,ത്രികോണം ABC സദൃശത്രികോണങ്ങളാണ്.
AE/AB = ED/BC = AD/AC എന്ന് എഴുതാമല്ലോ

ED/BC=AD/AC
ED/40=30/50
ED=(30x40)/50=24
AE/30=30/50
AE=18
BE=30-18=12
BD= √(122+242
= 12√5
Click here to Download the Work sheet


Read More | തുടര്‍ന്നു വായിക്കുക

തോട്ടവും വേലിയും അതിന്റെ ഗണിതവും

>> Friday, November 13, 2009


വിദ്യാഭ്യാസം ഫലപ്രദമാക്കുന്നതിന് നിരവധി തന്ത്രങ്ങളുണ്ട്. ഈ പ്രക്രിയയ്ക്ക് പിന്നില്‍ മികച്ചൊരു ആസൂത്രണവും ആവശ്യമാണ്. പഠിക്കുകയാണ് എന്ന ഉദ്ദേശത്തോടെ ഒരു പ്രശ്നത്തെ സമീപിക്കുന്നതും അറിയാനുള്ള ആഗ്രഹത്തോടെ അതിനെ സമീപിക്കുന്നതും തമ്മില്‍ അജഗജാന്തരമാണുള്ളത്. ഇതില്‍ രണ്ടാമത് പറഞ്ഞ രീതിയായിരിക്കും ഒരു കാര്യം കുട്ടിയുടെ മനസ്സിലുറപ്പിക്കാന്‍ ഏറ്റവും മികച്ചതെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെയാണ് നമ്മള്‍ അധ്യാപകര്‍ ജീവിതഗന്ധിയായ പ്രശ്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി വിഷയാവതരണം നടത്തുന്നത്. ഇത്തരത്തില്‍ ഹൈസ്ക്കൂള്‍ ക്ലാസുകളിലെ ഒരു പഠനമേഖലയെ ഒരു പ്രശ്നത്തിലൂടെ രസകരമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ബ്ലോഗ് ടീമംഗമായ ജോണ്‍ മാഷ്.

ത്രികോണാകൃതിയിലുള്ള ഒരു തോട്ടത്തിന്റെ വശങ്ങള്‍ 30 മീറ്റര്‍, 40 മീറ്റര്‍ , 50 മീറ്റര്‍ വീതമാണ്. ഏറ്റവും വലിയ കോണ്‍ ഉള്‍ക്കൊള്ളുന്ന മൂലയില്‍ നിന്നും എതിവശത്തേക്ക് ഒരു വേലി കെട്ടിയിരിക്കുന്നു. വേലി കെട്ടിയപ്പോള്‍ തുല്യ ചുറ്റളവുള്ള രണ്ട് ഭാഗങ്ങളായി തോട്ടം വിഭജിക്കപ്പെട്ടു. ഈ വേലിക്ക് എത്ര നീളമുണ്ടെന്ന് കണക്കാക്കുക

ഇത് ക്ലാസില്‍ നല്‍കുന്നതിനുള്ള വര്‍ക്ക് ഷീറ്റ് ശനിയാഴ്ചത്തെ പോസ്റ്റില്‍.


Read More | തുടര്‍ന്നു വായിക്കുക

എന്റെ 2 ടെക്സറ്റ് ഫയലേ അപ്​ലോഡ് ആയുള്ളു


എസ്.എസ്.എല്‍.സിഎ ലിസ്റ്റ് ഡാറ്റ അപ്​ലോഡ് ചെയ്യുന്നതിനുള്ള അവസാനതീയതി 16-11-2009 വരെ നീട്ടിയതായി എസ്.എസ്.എല്‍.സി യുടെ ഔദ്യോഗിക പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡാറ്റ അപ്​ലോഡ് ചെയ്യാനായി ഇടതുവശത്തു തന്നിരിക്കുന്ന ലിങ്ക് വഴി പ്രവേശിക്കാം. യൂസര്‍ നെയിമും പാസ്​വേഡും കൊടുത്തു കയറാന്‍ ശ്രമിച്ചിട്ട് പാസ്​വേര്‍ഡ് എറര്‍ കാണിച്ചാലും ഭയക്കേണ്ടതില്ല. ഫയല്‍ ബ്രൗസര്‍ മോസില്ല ഫയര്‍ ഫോക്സ് 3 തന്നെ ആയിരിക്കണം. നമ്മുടെ ഐ.ടി @സ്ക്കൂള്‍ ഗ്നു/ലിനക്സിലെ മോസില്ല ഫയര്‍ഫോക്സ് 3 അല്ല. അതു കൊണ്ടാണ് സ്ക്കൂള്‍ ലിനക്സ് വഴി അപ്​ലോഡ് ചെയ്യാന്‍ ശ്രമിച്ച പലര്‍ക്കും അത് പറ്റാതിരുന്നത്. താഴെയുള്ള ലേഖനത്തില്‍ എങ്ങനെ മോസില്ല അപ് ഗ്രേഡ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. ഒരു നിവര്‍ത്തിയുമില്ലെങ്കില്‍,വിന്റോസിലെ ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ വഴി ശ്രമിക്കുക. എന്നിട്ടും കയറാന്‍ കഴിഞ്ഞില്ലെങ്കില്‍ ക്ഷമയോടെ ബ്രൗസര്‍ ക്ലോസ് ചെയ്ത് വീണ്ടും ഓപ്പണ്‍ ചെയ്ത് ശ്രമിക്കുക. ആദ്യ തവണ ശ്രമിച്ച് നടക്കാതാകുമ്പോള്‍ പരിഭ്രമിക്കരുതെന്ന് ചുരുക്കം.

ആദ്യമായിട്ടാണ് ഈ പോര്‍ട്ടലിലേക്ക് കയറാന്‍ ശ്രമിക്കുന്നതെങ്കില്‍ യൂസര്‍ നെയിമും പാസ്​വേഡും സ്ക്കൂള്‍ കോഡ് തന്നെയായിരിക്കും എന്നറിയാമല്ലോ. ഉടനെ തന്നെ സുരക്ഷയ്ക്കായി പാസ്​വേഡ് മാറ്റുകയും വേണം. മാറ്റിയ പാസ്​വേഡ് എഴുതി വെക്കുമല്ലോ. എപ്പോഴും യൂസര്‍ നെയിം സ്ക്കൂള്‍ കോഡ് തന്നെയായിരിക്കും. ഈ പോര്‍ട്ടലില്‍ കയറിക്കഴിയുമ്പോള്‍ മുകളില്‍ Upload എന്ന മെനുകാണും. അവിടെ മൗസ് പോയിന്റര്‍ വെക്കുമ്പോള്‍ Candidate data upload എന്നു കാണും. ക്ലിക്ക് ചെയ്യുക.

ഇടതു വശത്ത് ബോക്സില്‍ നോക്കൂ. Files to be uploaded ഈ ഫയലുകളാണ് അപ്​ലോഡ് ചെയ്യേണ്ടത്. Export ചെയ്തപ്പോള്‍ Dist ഫോള്‍ഡറില്‍ ഉള്ള Upload എന്ന ഫോള്‍ഡറില്‍ ഈ നാലുഫയലുകളും ഉണ്ട്. താഴെയുള്ള Browser ല്‍ ക്ലിക്ക് ചെയ്ത് ഓരോ ഫയലുകളുടേയും Path കാണിച്ച് കൊടുത്ത് upload File എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇങ്ങനെ നാലു ഫയലുകളും കാട്ടിക്കൊടുക്കുക. Private candidate ഇല്ലെങ്കില്‍ 2 ഫയലുകള്‍ മാത്രമേ അപ്​ലോഡ് ആകുകയുള്ളു. sslc<>cns.txt, sslc<>sum.txt എന്നിവയായിരിക്കും ആ ഫയലുകള്‍. ഈ സമയം കൃത്യമായി നമ്മുടെ സ്ക്കൂളില്‍ നിന്ന് എത്രകുട്ടികള്‍ School going വിഭാഗത്തില്‍ പരീക്ഷയെഴുതുന്നു എന്ന വിന്റോ ചെറിയൊരു ബോക്സില്‍ പ്രത്യക്ഷപ്പെടും. Private Candidate ഇല്ലാത്തതിനാല്‍ sslc<>cps.txt,sslc<>reg.txt എന്നിവ Blank ആണെന്ന് കാണിച്ച് നില്‍ക്കുകയും ചെയ്യും. ചുരുക്കത്തില്‍ Private candidate ഇല്ലെങ്കില്‍ 2 ഫയലുകളേ Upload ആവുകയുള്ളുവെന്ന് സാരം. തൊട്ടടുത്ത Reportല്‍ നിന്നും Upload Statusഉം ചെക്ക്ലിസ്റ്റും അപ്പോള്‍തന്നെ കിട്ടും.ചെക്ക്ലിസ്റ്റ് പ്രിന്റെടുത്ത് നോക്കിയാല്‍, അതെങ്ങിനെ പരീക്ഷാഭവനില്‍ എത്തിയിട്ടുണ്ടാകുമെന്ന് കാണാം.ഡിസംബറില്‍ പ്രിന്റൗട്ട് സ്കൂളിലെത്തുമ്പോള്‍ വരുത്തേണ്ട തിരുത്തലുകള്‍ മുന്‍കൂട്ടി റെഡിയാക്കുകയും ചെയ്യാം! ധൈര്യമായി Signout ചെയ്ത് ഇറങ്ങിപ്പോരുക. പിന്നെ Dist ഫോള്‍ഡറിലെ Upload ഫോള്‍ഡര്‍ ഒരു CD യില്‍ Copy ചെയ്തെടുക്കാന്‍ മറക്കല്ലേ.


Read More | തുടര്‍ന്നു വായിക്കുക

എ ലിസ്റ്റ് ഡാറ്റാ അപ്​ലോഡ്

>> Wednesday, November 11, 2009


ഇന്നുതന്നെ രണ്ടാമതൊരു പോസ്റ്റുമായി രംഗത്തുവരേണ്ടി വന്നതിന് കാരണമുണ്ട്. എസ്.എസ്.എല്‍.സി. എ ലിസ്റ്റ് ഡാറ്റാ എന്റ്റി കഴിഞ്ഞ് എന്തുചെയ്യണമെന്നാരാഞ്ഞുകൊണ്ടുള്ള ഫോണ്‍കോളുകളുടെ പ്രവാഹമായിരുന്നൂ ഇന്നലെ മുതല്‍. ക്ലാസ്സ് സമയങ്ങളില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് ബ്ലോഗിന്റെ ഡൌണ്‍ലോഡ്സില്‍ മാത്രം പോരല്ലോ, പ്രയോഗത്തിലും വേണ്ടേ?അതുകൊണ്ട്, ഞങ്ങളുടെ പരിമിതമായ അറിവ് പങ്കുവെയ്ക്കുവാന്‍ ഇതല്ലാതെയൊരു വഴി കാണുന്നില്ല. ജോണ്‍ സാറിന്റെ വിജ്ഞാനപ്രദമായ പ്രശ്നത്തില്‍, വളരെ ഗഹനങ്ങളായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് മുകളില്‍ക്കയറി വരുമ്പോഴുണ്ടാകുന്ന വിഘ്നങ്ങള്‍ മറന്നിട്ടല്ല, മറ്റുവഴികള്‍ തല്‍ക്കാലം ഇല്ലാഞ്ഞിട്ടാണ്.
ഉടനെതന്നെ, ലിനക്സിനായുള്ള പ്രത്യേക പേജ് റെഡിയാകുമെന്നാണ് പ്രതീക്ഷ. അപ്പോള്‍ ഇത്തരം പോസ്റ്റുകള്‍ നമുക്ക് അവിടെയാകാം.

ഡാറ്റാ എന്റ്റിക്കു ശേഷം പ്രിന്റ് റിപ്പോര്‍ട്ട് ക്ലിക്ക് ചെയ്ത് Inkjet/Laser സെലക്ട് ചെയ്യുക. ന്യൂ സ്കീമിന് N (പി.സി.എന്‍ ന് P)അടിച്ച് ഡിവിഷന്‍ എന്റര്‍ ചെയ്ത് പ്രൊസീഡ് ചെയ്താല്‍ കുറച്ചധികം സമയത്തെ കാത്തിരിപ്പിനു ശേഷം, പ്രിന്റ് റിപ്പോര്‍ട്ട് പി.ഡി.എഫ് ആയി ജനറേറ്റു ചെയ്യപ്പെടും. ഡിവിഷന്‍ എന്റര്‍ ചെയ്യ​ണമെന്നു നിര്‍ബന്ധമൊന്നുമില്ല. (ക്ലാസ്സ്​വൈസായി ചെക്കു ചെയ്യാന്‍ ഉപകാരപ്പെടും.) ഈ ഫയല്‍ പെന്‍ഡ്രൈവിലോ മറ്റോ എടുത്ത് വിന്റോസില്‍ നിന്നായാലും പ്രിന്റെടുക്കാമല്ലോ?പ്രിന്റ് നന്നായി പരിശോധിച്ച് തെറ്റുകള്‍ തിരുത്തി, എല്ലാം ഭദ്രമായെന്നുറപ്പുവരുത്തിയ ശേഷം മാത്രമേ, export ചെയ്യാവൂ. ചെയ്തു കഴിഞ്ഞാല്‍, Dist ഫോള്‍ഡറിനകത്തെ Upload എന്ന ഫോള്‍ഡറില്‍ 4 ഫയലുകള്‍ ഉ​ണ്ടാകും. ഇവയാണ് അപ്​ലോഡ് ചെയ്യേണ്ടത്.

അപ്​ലോഡ് ചെയ്യുന്നതിന് നമ്മുടെ ബ്ലോഗില്‍ ഇടതുവശത്തുള്ള ലിങ്കില്‍ നിന്നും പ്രവേശിക്കാവുന്നതാണ്. യൂസര്‍നേമും പാസ്​വേഡും തല്‍ക്കാലം നമ്മുടെ സ്കൂള്‍കോഡ് തന്നെ. നിര്‍ബന്ധമായും ഇത് ചേഞ്ച് ചെയ്ത് ഭദ്രമായി സൂക്ഷിക്കണം. നമ്മുടെ ലിനക്സിലുള്ള ഐസ്​വെസല്‍, മോസില്ല തുടങ്ങിയ വെബ് ബ്രൌസറുകളില്‍ നിര്‍ഭാഗ്യവശാല്‍ ലോഗിന്‍ ചെയ്യാന്‍ കഴിയില്ല. അതിനായി, ഒന്നുകില്‍ മോസില്ല 3 ഡൌണ്‍ലോഡ് ചെയ്യണം, അല്ലെങ്കില്‍ വിന്റോസിലെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ വഴി നോക്കണം. (ഇവിടെ നിന്നും മോസില്ല 3 ഡൌണ്‍ലോഡ് ചെയ്യാം.) 4 ഫയലുകലും ഓരോന്നായി അപ്​ലോഡ് ചെയ്യണം. അപ്​ലോഡ് ചെയ്തതിനു ശേഷം, ഡൌണ്‍ലോഡ് ലിങ്കില്‍ നിന്നും ചെക്ക്ലിസ്റ്റ് എടുക്കാന്‍ സംവിധാനമുണ്ടാകും.
വായനക്കാരായ ഐടി കോഡിനേറ്റര്‍മാരില്‍ നിന്നും കമന്റുകള്‍ വഴി കൂട്ടിച്ചേര്‍ക്കലുകള്‍ പ്രതീക്ഷിക്കുന്നു.

മോസില്ല ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം
1. Copy the Install Files(Zip file) to your Desktop.
2. Extract that install file(Zip file) in to Desktop.
3. Right click install file and select “Open in Terminal”.
4. In Terminal ,type ./fire.sh press enter key.


Read More | തുടര്‍ന്നു വായിക്കുക

SSLC A-List Software Patch

താഴെയുള്ള നിര്‍​ദ്ദേശങ്ങള്‍ ശ്രദ്ധയോടെ ചെയ്യുക

എസ്.എസ്.എല്‍.സി എ-ലിസ്റ്റ് സോഫ്റ്റ്​വെയറില്‍ ഡാറ്റാ എന്‍ട്രി കഴിഞ്ഞ് പ്രിന്റ് എടുക്കുന്ന സമയം ഒട്ടേറെപ്പേര്‍ക്ക് കുട്ടികളുടെ ജനനത്തീയതി ഒരു പോലെ വരുന്നതായി പരാതിയുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് ഈ പാച്ച്.

1) താഴെയുള്ള ലിങ്കില്‍ നിന്നും പാച്ച് ഫയല്‍ Desktop ലേക്ക് Paste ചെയ്യുക.

2) റൂട്ട് ആയി വേണം ലോഗിന്‍ ചെയ്യേണ്ടത്

3) ഡൗണ്‍ലോഡ് ചെയ്ത sslc2010.zip എന്ന ഫയല്‍ desktop ല്‍ത്തന്നെ extract ചെയ്യുക

4) Linux-2010 എന്ന Folder ലേക്കാണ് ഇത് Extract ചെയ്യപ്പെടുക.

5) ഇത് തുറന്ന് അതിനകത്തുള്ള SSLCapp.jar എന്ന ഫയല്‍ കോപ്പി എടുത്ത് dist ഫോള്‍ഡറിലേക്ക് പേസ്റ്റ് ചെയ്യുക

(ഇതേ പേരില്‍ അവിടെയുള്ള SSLCapp.jar എന്ന ഫയല്‍ overwrite ചെയ്യപ്പെടട്ടെ)

6) എന്‍റര്‍ ചെയ്യപ്പെട്ട ഡാറ്റയില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ (Eg : error in date of birth) അത് തിരുത്തുകയും വേണം.

Click here to Download the file SSLC2010.zip


Patch for SSLC2010 A list data entry Software


Pl. follow the instructions below :

1) Download the file to desktop (pl. click on the link to download)

2) login as root in the linux system.

3) Copy the downloaded file sslc2010.zip to desktop and unzip (extract) it.

4) File is extracted to the folder LINUX-2010. Open this folder.

5) There is a file SSLCapp in this folder . copy this file to dist folder
(There is already a file with name SSLCapp. System will overwrite it)

6) pl. correct any error in the already entered data (Eg : error in date of birth)


Read More | തുടര്‍ന്നു വായിക്കുക

ഹസൈനാര്‍ മങ്കട കൂട്ടിച്ചേര്‍ക്കുന്നു...

SSLC MANAGEMENT INFORMATION SYSTEM
installation procedure (Linux)

എസ്.എസ്.എല്‍.സി എ-ലിസ്റ്റുമായി ബന്ധപ്പെട്ട് ധാരാളം ഫോണ്‍കോളുകള്‍ ഞങ്ങളുടെ ടീമംഗങ്ങള്‍ക്ക് വരികയുണ്ടായി. തികച്ചും ലളിതമലയാളത്തില്‍ ഈ സോഫ്റ്റ്​വെയറിന്റെ പിന്നിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇന്‍സ്റ്റലേഷനെക്കുറിച്ചും വിശദമായി പ്രതിപാദിക്കാന്‍ ശ്രമിക്കുകയാണിവിടെ. ഈ ലേഖനവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളോ തിരുത്തുകളോ ആവശ്യമെങ്കില്‍ കമന്റ് ചെയ്യുമല്ലോ. ഇനി വിഷയത്തിലേക്ക്... ഈ പോസ്റ്റിന് അനുബന്ധമായി എന്റര്‍ ചെയ്ത ഡാറ്റ ബാക്ക് അപ് എടുക്കുന്ന വിധത്തെപ്പറ്റി മലപ്പുറത്തെ മാസ്റ്റര്‍ ട്രെയിനറായ ഹസൈനാര്‍ മങ്കട കുറെ വിവരങ്ങള്‍ നമുക്കയച്ചു തന്നിട്ടുണ്ട്. അതു കൂടി ഉള്‍​പ്പെടുത്തിക്കൊണ്ട് ലേഖനം update ചെയ്തിട്ടുണ്ട്.


Step 1

MySql ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള കമ്പ്യൂട്ടറിലേ നമുക്ക് ഈ SSLC A-LIst ഡാറ്റാ എന്‍ട്രി സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകൂ. അത് ലോഡ് ചെയ്തിട്ടുണ്ടോയെന്ന് ചെക്കു ചെയ്യാം.

Root ആയി മാത്രം ഇന്‍സ്റ്റലേഷന്‍ നടത്താനാണ് സോഫ്റ്റ്​വെയര്‍ നിര്‍ദ്ദേശിക്കുന്നത്. അതുകൊണ്ട് റൂട്ടായി Login ചെയ്താല്‍ മതി.

1.Desktop-Administration-Synaptic Package Manager എടുക്കുക.
2.Control Key യും f ബട്ടണും ഒരേ സമയം അമര്‍ത്തുക.
3.ഇപ്പോള്‍ വരുന്ന Search Box ല്‍ mysql എന്ന് Type ചെയ്ത് Enter അടിക്കുക.
4.റിസല്‍ട്ടായി വരുന്ന ഫയലുകളില്‍ mysql എന്ന് പേര് തുടങ്ങുന്ന ഫയലുകള്‍ നോക്കുക.

mysql ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഫയലുകളുടെയെല്ലാം ഇടതുവശത്ത് ഒരു പച്ച ചതുരം കാണാം.

ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ വെള്ള ചതുരമായിരിക്കും കാണുക. എങ്കില്‍ നമുക്ക് mysql ഇന്‍സ്റ്റാള്‍ ചെയ്യണം.

അതിന് mysql ല്‍ തുടങ്ങുന്ന ആ ഫയലുകളുടടെയെല്ലാം ഇടതുവശത്തെ വെളുത്ത ചതുരത്തില്‍ ക്ലിക്ക് (Left click) ചെയ്യുമ്പോള്‍ വരുന്ന വിന്റോയില്‍ നിന്നും Mark for installation സെലക്ട് ചെയ്ത് മെനുബാറിന് താഴെയുള്ള Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇന്‍സ്റ്റലേഷന്‍ നടക്കും.

Step 2

സോഫ്റ്റ്​വെയര്‍ സി.ഡിയില്‍ നിന്നും dist എന്ന ഫോള്‍ഡര്‍ copy എടുത്ത് Root ന്റെ Desktop ലേക്ക് Paste ചെയ്യുക.

ഇനി mysql പ്രോഗ്രാമിലേക്ക് ലോഗിന്‍ ചെയ്യേണ്ടേ?
Applications-System Tools-Terminalഎന്ന ക്രമത്തില്‍ ടെര്‍മിനല്‍ തുറന്ന്
mysql -u root mysql; എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
(ഏത് mysql കമാന്റിന് ശേഷവും Semicolon ഇടാന്‍ മറക്കരുത്)
പിന്നീടെപ്പോഴെങ്കിലും mysql കമാന്റുകളെപ്പറ്റി അറിയണമെന്നുണ്ടോ?
ഇതാ ഡൗണ്‍ലോഡ് ചെയ്ത് വെച്ചോളൂ

ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
Type 'help;' or '\h' for help. Type '\c' to clear the buffer.
mysql>

പാസ്​വേഡ് കൊടുക്കാം

set PASSWORD FOR root@localhost=PASSWORD('root');എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
mysql> SET PASSWORD FOR root@localhost=PASSWORD('root');
Query OK, 0 rows affected (0.00 sec)
mysql>
ഇതിന് മുന്‍പെങ്ങാന്‍ sslc എന്ന പേരില്‍ ഒരു Database Mysql ല്‍ ഉണ്ടെങ്കില്‍ Deleteചെയ്തേ പറ്റൂ

drop database sslc; എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
ഇനി പുതിയ Database നിര്‍മ്മിക്കണം
create database sslc; എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക

mysql> create database sslc;
Query OK, 1 row affected (0.02 sec)
mysql>

ഇനി നമുക്ക് എ-ലിസ്റ്റിന്റെ ടേബിള്‍ ഡാറ്റ Database ലേക്ക് കോപ്പി ചെയ്യുന്ന പ്രവര്‍ത്തനമാണ് നടത്തേണ്ടത്.
അതു കൊണ്ട് തന്നെ mysql പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് Abort ചെയ്യാം

ഇതിനായി കണ്‍ട്രോള്‍ C അമര്‍ത്തുക
output ആയി aborted എന്നു വന്നിട്ടുണ്ടാകും.

ഇനി Dist ഫോള്‍ഡറില്‍ Right Click ചെയ്യുക. ഇപ്പോള്‍ വരുന്ന വിന്റോയിലെ run in Terminal ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ ടെര്‍മിനലില്‍ Debain:~/Desktop/dist# എന്നു വന്നിട്ടുണ്ടാകും.
അവിടെ mysql -u root -proot sslc<sslc_db.sql
അല്പം സമയം കാത്തിരിക്കുക. ഇവിടെ ടേബിള്‍ ഡാറ്റ Create ചെയ്യപ്പെടുകയാണ്
ഈ പ്രവര്‍ത്തനം കഴിയുമ്പോള്‍ Automatic ആയി Debain:~/Desktop/dist# എന്നു വന്നു നില്‍ക്കും.

സ്റ്റെപ്പ് 3
ഇനി നമുക്ക് ജാവ ഇന്‍സ്റ്റാള്‍ ചെയ്യണം. അതിനായി dist ഫോള്‍ഡറിലെ jdk-6u7-linux-i586.bin
എന്ന ഫയല്‍ കോപ്പി ചെയ്ത് റൂട്ടിന്റെ home folder ല്‍ പേസ്റ്റു ചെയ്യുക.
ആ ഫയലില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് Properties ല്‍ Permission കൊടുക്ക​ണം. File Owner ആയി Root തന്നെ ആക്കിക്കൊടുക്കണം. Owner ക്ക് Read,Write & Execute എല്ലാം ടിക് ചെയ്ത് കൊടുക്കുക. (സര്‍വ്വാധികാരം നല്‍കുന്നു)

ആ ഫയലില്‍ Right click ചെയ്ത് Open in terminal സെലക്ട് ചെയ്യുക. ഈ സമയം ജാവയുടെ ഉപയോഗം സംബന്ധിച്ച ഒരു നെടുനീളന്‍ Terms& conditions വരും. തീരുന്ന വരെ Enter കീ അടിച്ചു കൊണ്ടിരിക്കുക.
ജാവയുമായി ബന്ധപ്പെട്ട Terms & Conditions ആണ്.
വെറുതെ ഇരിക്കുമ്പോള്‍ അത് മുഴുവന്‍ വായിച്ചു നോക്കാം കേട്ടോ. ഇതാണ് ആ നിയമാവലി
അവസാനം Do you agree to the above license terms? [yes or no] എന്ന ഒരു ചോദ്യം വരും.
മറുപടി Yes എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. ഇനി ഫയലുകള്‍ എക്സ്ട്രാക്ട് ചെയ്യുന്നതടക്കമുള്ള കുറച്ചു പ്രവര്‍ത്തനങ്ങള്‍ കാണാം.
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
Unpacking...
Checksumming...
Extracting...

കുറച്ചു കൂടി കഴിയുമ്പോള്‍ ഇങ്ങനെ കാണാം.
Java(TM) SE Development Kit 6 successfully installed.
..
For more information on what data Registration collects and
how it is managed and used, see:
http://java.sun.com/javase/registration/JDKRegistrationPrivacy.html
Press Enter to continue.....
output ലെ അവസാന വരിയില്‍ പറഞ്ഞ പോലെ Enter അടിച്ചോളൂ. വിന്റോ Close ആയി പോകുന്നു.
മേല്‍ കാണിച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇപ്പോള്‍ Root ന്റെ Home ല്‍ jdk1.6.0_07എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ പുതുതായി ഉണ്ടായിട്ടുണ്ട്.

സ്റ്റെപ്പ് 4

ജാവയും My sqlഉം തമ്മില്‍ ലിങ്ക് ചെയ്യുന്ന ലൈബ്രറി കണക്ഷനാണ് അടുത്ത സ്റ്റെപ്പ്.
Desktop ല്‍ ഉള്ള Dist ലെ lib ഫോള്‍ഡര്‍ Open ചെയ്യുക. ഇതില്‍ 3 ഫയലുകളുണ്ട്.
iText-2.1.3.jar,
iText-rtf-2.1.3.jar,
mysql-connector-java-3.1.14-bin.jar

ഇവ ഇവിടെ നിന്നും Copy എടുത്ത് Root ന്റെ Home ലെ jdk1.6.0_07 ലെ jre ലെ lib ലെ extഎന്ന ഫോള്‍ഡറില്‍ Paste ചെയ്യുക.

സ്റ്റെപ്പ് 5

Desktop ല്‍ ഉള്ള Dist ഫോള്‍ഡര്‍ തുറന്ന് അതിലെ SSLCApp.sh എന്ന ഫയലിന് പെര്‍മിഷന്‍ കൊടുക്കുക.
എങ്ങിനെ? മേല്‍പ്പറഞ്ഞ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുത്ത് Permissions ലെ Owner Root ആക്കി മാറ്റി Read,Write& Execute ഇവ ടിക് ചെയ്ത് കൊടുക്കുക
തുടര്‍ന്ന് SSLCApp.sh ഡബിള്‍ക്ലിക്ക് ചെയ്താല്‍ വരുന്ന വിന്റോയിലെ Run ല്‍ ക്ലിക്ക് ചെയ്യുക.
ഏതാനും സെക്കന്റുകള്‍ കഴിയുമ്പോള്‍ SSLC Management Information System എന്ന തലക്കെട്ടോടെ ഒരു വിന്റോ വരും ഇതിലെ username നിങ്ങളുടെ സ്ക്കൂള്‍ കോഡാണ്. എന്റര്‍ അടിക്കുക password തല്‍ക്കാലം നിങ്ങളുടെ സ്ക്കൂള്‍ കോഡ് തന്നെ. എന്റര്‍ അടിച്ചാല്‍ ഇനി login ചെയ്യാം.

Click here to download the installation Steps

മലപ്പുറത്തെ മാസ്റ്റര്‍ ട്രൈനര്‍ ഹസൈനാര്‍ മങ്കട കൂട്ടിച്ചേര്‍ക്കുന്നു......

SSLC A-LIst ഡാറ്റാ എന്‍ട്രി സോഫ്റ്റ്​വെയറിന് mysql-server-5.0 മാത്രം പോര, mysql-client-5.0 ഉം കൂടെ ഇന്‍സ്റ്റാള്‍ ചെയ്യണം. database copy ചെയ്യാന്‍ ഇവിടെ നല്കിയ command ല്‍ ഏത് database എന്ന് കാണിച്ചിട്ടില്ല. അതിന് താഴെ പറയുന്ന command ആണ് നല്കേണ്ടത്. mysql -u root -proot sslc

അത് പോലെ ഓരോ ദിവസവും എന്റര്‍ ചെയ്യുന്ന data യുടെ backup താഴെ പറയുന്ന രീതിയില്‍ എടുത്ത് വക്കാവുന്നതാണ്. ഒരു ഫോള്‍ഡര്‍ create ചെയ്ത് അത് ടെര്‍മിനലില്‍ തുറന്ന് താഴെ പറയുന്ന command type ചെയ്താല്‍ മതി. Ex:- day1 എന്ന ഫോള്‍ഡറിലേക്ക് backup എടുക്കണമെങ്കില്‍ Right Click on the Folder - open in terminal- command type ചെയ്യുക.

mysqldump -u root -proot sslc>day1.sql എന്റര്‍ അടിക്കുക.

Java നേരത്തെ Install ചെയ്ത സിസ്റ്റത്തില്‍ ബ്ലോഗില്‍ പറഞ്ഞ 3 ഉം 4 ഉം step ആവശ്യമില്ല. പിന്നീട് programme run ചെയ്യിക്കാനായി (step: 5) SSLCApp.sh എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് run ചെയ്യിക്കുന്നതിന് പകരം Desktop ല്‍ ഉള്ള Dist ഫോള്‍ഡറിലെ തന്നെ SSLCApp.jar എന്ന ഫയലില്‍ right click ചെയ്ത് open with sun java 6 run time എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി. ( Edusoft ലെ geogibra install ചെയ്യുമ്പോള്‍ sun java ഇന്‍സ്റ്റാള്‍ ആവും.)


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer