Showing posts with label അനുഭവങ്ങള്‍. Show all posts
Showing posts with label അനുഭവങ്ങള്‍. Show all posts

റിച്ചാഡ് സ്റ്റാള്‍മാനോടൊപ്പം മാത്​സ് ബ്ലോഗ് ടീം

>> Monday, January 23, 2012

2012 ജനുവരി 22. ഞങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിനം. ഇന്റര്‍നെറ്റിലേയും പുസ്തകങ്ങളിലേയും ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തെ കുലപതിയും ജീവനാഡിയുമായ റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനെ നേരിട്ടു കാണാന്‍ ഒരു അവസരം. അദ്ദേഹവുമായി സംസാരിക്കാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനും കേരളത്തിലെ അധ്യാപകര്‍ക്കായി ഒരു ഓട്ടോഗ്രാഫ് വാങ്ങാനുമെല്ലാം കിട്ടിയ അവസരം ജീവിതത്തിലെ അത്യപൂര്‍വങ്ങളില്‍ അപൂര്‍വമായ മൂഹൂര്‍ത്തമെന്നു വിശേഷിപ്പിക്കുന്നതില്‍ തീര്‍ത്തും അനൗചിത്യമുണ്ടാവില്ല. മാത്​സ് ബ്ലോഗിനെ പരിചയപ്പെടുത്തുന്നതിനിടെ അധ്യാപകര്‍ക്കായി ഒരു ഓട്ടോഗ്രാഫ് വേണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ Happy Hacking, Thanks for spreading freedom, Rechard Stallman എന്നെഴുതി അദ്ദേഹം നല്‍കിയ ഓട്ടോഗ്രാഫ് മുകളിലെ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. കൊച്ചിന്‍ ഐലഗിന്റെ (Indian Libre User Group) മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനു വേണ്ടി കൊച്ചിയിലെത്തിയപ്പോഴാണ് RMS എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാനുമായുള്ള അപൂര്‍വ കൂടിക്കാഴ്ചയ്ക്ക് മാത്​സ് ബ്ലോഗ് ടീമംഗങ്ങള്‍ക്ക് അവസരം ലഭിച്ചത്. അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രഭാഷണത്തിലെ ചില ഭാഗങ്ങളും ചുവടെ കാണാം. കാര്യങ്ങള്‍ കുറേക്കൂടി വിശദമായി പറയാം. ഞായറാഴ്ച വൈകുന്നേരം നാല് അന്‍പത്തഞ്ചിനായിരുന്നു അദ്ദേഹം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. ചിത്രങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.
RMSന് എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്നേഹോഷ്ണമളമായ സ്വീകരണം

നിറ‌ഞ്ഞ സന്തോഷം.

ഐലഗ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ നെടുമ്പാശ്ശേരി-ആലുവ-ഇടപ്പള്ളി-കണ്ടെയ്നര്‍ റോഡ് വഴി ഗോശ്രീ റോഡിലൂടെ എറണാകുളത്തേക്ക് ‌ഞങ്ങള്‍ക്കൊപ്പം യാത്രയ്ക്കൊരുങ്ങുന്നു.
കോണ്‍ഫറന്‍സ് ഹാളിലേക്ക് മീറ്റിങ്ങിനായി.

സ്റ്റാള്‍മാനുമൊത്ത് ഐലഗ് കോഡിനേറ്റര്‍ ജേ ജേക്കബ്.

ഹാസ്യവും വാസ്തവവും കൂട്ടിക്കലര്‍ന്ന മനോഹരമായ പ്രഭാഷണം.

പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
അറിവ് എപ്പോഴും പങ്കുവെക്കപ്പെടണം. എങ്കിലേ എല്ലാവര്‍ക്കും വളര്‍ച്ചയുണ്ടാവുകയുള്ളുവെന്ന് സ്റ്റാള്‍മാന്‍ പറഞ്ഞു. കേരളത്തിലെ പാഠപുസ്തകങ്ങള്‍ കോപ്പി റൈറ്റില്ലാതെ പ്രസിദ്ധീകരിക്കണമെന്ന് താന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതേ വരെ ഒരു തീരുമാനവുമുണ്ടായിട്ടില്ല. ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തേണ്ടതാണ്. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ രംഗത്ത് കേരളം ഏറെ മുന്നിലാണ്. കേരളത്തിലെ പ്രവര്‍ത്തകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് കൂടി തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രദ്ധിക്കണം. സ്വതന്ത്ര സോഫ്റ്റ്‌വെയറും കുത്തകസോഫ്റ്റ്‌വെയറും തമ്മിലുള്ള സമരത്തില്‍ ആരു വിജയിക്കും എന്നു പറയാനാകില്ല. പക്ഷേ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ക്ക് വിജയം അനിവാര്യമാണെന്ന കാര്യം മറക്കരുത്. അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നതു പോലെ സ്വതന്ത്ര ഹാര്‍ഡ്​വെയറുകളുടെ നിര്‍മ്മാണങ്ങളിലേക്കും ശ്രദ്ധപതിപ്പിക്കാനാണ് ഭാവിപരിപാടി. ഇടയ്ക്ക് ദാഹമകറ്റുന്നതിനിടെ ബഹുരാഷ്ട്രകമ്പനികളുടെ കോളകള്‍ ഉപേക്ഷിക്കാനുള്ള തന്റെ ഉദ്യമത്തില്‍ ഇന്‍ഡ്യയില്‍ നിന്നുള്ളവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സ്‌കൂളുകളും സര്‍ക്കാരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണം - സ്റ്റാള്‍മാന്‍
മാത്​സ് ബ്ലോഗ് ടീമംഗങ്ങളുമൊത്തുള്ള ചിത്രങ്ങള്‍


Read More | തുടര്‍ന്നു വായിക്കുക

ഉറുമ്പുകളും സ്വാതന്ത്ര്യത്തിലേക്ക്..!

>> Saturday, May 28, 2011


"ഞാന്‍ ആദ്യമായിട്ട് കമ്പ്യൂട്ടറില്‍ വരച്ച ചിത്രം ഒരു പൂമ്പാറ്റയുടേതാണ്. അതിന്റെ ചിറകുകള്‍ക്ക് ആദ്യമായി ഒരു ഇളക്കം കിട്ടിയപ്പോള്‍ അതിന് അനിമേഷന്‍ കൊടുത്തതായല്ല, മറിച്ച് ജീവന്‍ കൊടുത്ത പോലെയാണ് എനിയ്ക്ക് തോന്നിയത്..". ഒമ്പതാം ക്ലാസുകാരന്‍ ഗോവിന്ദിന്റെ നിഷ്കളങ്കമായ വിടര്‍ന്ന ചിരിയോടെയും കട്ടിക്കണ്ണടയുടെ ഇടയിലൂടെ കണ്ട തിളങ്ങുന്ന കണ്ണുകളോടെയുമുള്ള ഈ വാക്കുകള്‍ക്ക് ഒരു അത്ഭുതത്തിന്റെ കഥ പറയാനുണ്ട്. അതെ, കഴിഞ്ഞ പത്തു കൊല്ലക്കാലമായി പൊതുവിദ്യാഭ്യാസരംഗത്ത് ഐടി@സ്കൂള്‍ നടത്തിക്കണ്ടിരിക്കുന്ന ഒട്ടേറെ അത്ഭുതങ്ങളിലൊന്ന്!

സാധാരണ കുടുംബങ്ങളില്‍ നിന്നും വരുന്ന ആയിരക്കണക്കിന് കുട്ടികളാണ് ഈ ദിവസങ്ങളില്‍ നാലുദിവസം വീതം നീണ്ടുനില്‍ക്കുന്ന കോഴ്സുകളിലൂടെ അനിമേഷന്റെ മായാലോകത്തേക്ക് പിച്ചവെയ്ക്കുന്നത്- ANTS (ANimation Training for Students)എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പ്രശസ്തനായ കാര്‍ടൂണിസ്റ്റും ഇപ്പോള്‍ ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രൈനറുമായ കോഴിക്കോട്ടുകാരന്‍ ഇ സുരേഷ് സാറാണ് ഈ സംരംഭത്തിന് നായകത്വം വഹിക്കുന്നത്-കൂടെ സര്‍വ്വവിധ പിന്‍തുണയുമായി ഐടി@സ്കൂളിന്റെ എക്സി. ഡയറക്ടര്‍ അന്‍വര്‍ സാദത്ത് സാറും മൊത്തം ടീമംഗങ്ങളും.

നാലുവര്‍ഷം മുമ്പ് കുറ്റിപ്പുറം വിദ്യാഭ്യാസ ഉപജില്ലയിലെ പ്രതിഭാധനരായ കുട്ടികള്‍ക്ക് വേണ്ടി ഫ്ലാഷ് എന്ന പ്രൊപ്രൈറ്ററി സോഫ്റ്റ്​വെയറില്‍ തുടങ്ങിയതാണ് ഈ സംരംഭം. സ്ഥലം എംഎല്‍എ (ഇപ്പോള്‍ തവന്നൂര്‍ എംഎല്‍എ)ശ്രീ. കെ ടി ജലീലിന്റെ കൂടി ഉത്സാഹത്തില്‍ തുടങ്ങിയ ഈ സംരംഭം ഇന്ന് ആവേശകരമായ പിന്‍തുടര്‍ച്ചകളിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. തുടക്കം ഫ്ലാഷിലായിരുന്നുവെങ്കിലും കെ ടൂണിന്റേയും, ജിമ്പ്- ഒഡാസിറ്റി- ഓപണ്‍ഷോട്ട് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്​വെയറുകളുടെയും മികവും കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഈ കോഴ്സിനെ യഥാര്‍ത്ഥ പാതയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ആദ്യ ബാച്ചുകള്‍ സുരേഷ്സാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നൂവെങ്കില്‍, തുടര്‍ന്ന് ജില്ലാതലങ്ങളിലേക്കും, ഇപ്പോള്‍ ഉപജില്ലാതലങ്ങളിലേക്കും വ്യാപിക്കുന്നത്, ആദ്യ ബാച്ചുകളില്‍ മികവുകാട്ടിയ 'കുട്ടി ആര്‍പി'മാരുടെ മേല്‍നോട്ടത്തിലാണ്. നാലുദിവസത്തെ പത്ത് മൊഡ്യൂളുകളുടെ വീഡിയോ ഡിവിഡിയിലൂടെയും, എഡ്യൂസാറ്റ് വഴിയുള്ള ഇന്ററാക്ഷനുകളിലൂടെയും സജീവസാന്നിധ്യമായി സുരേഷ് സാര്‍ കൂടെത്തന്നെയുണ്ട്.
നാലുദിന പഠനം കഴിഞ്ഞ് നമ്മുടെ കൊച്ചുകൂട്ടുകാര്‍ തയ്യാറാക്കിയ ചില അനിമേഷന്‍ ലഘുചിത്രങ്ങള്‍ ഇവിടെയുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

രമണീയം, ആ കാലം.

>> Monday, July 12, 2010


"അധ്യാപകപരിശീലനത്തിനെത്തിയ പതിനെട്ടുകാരിയായ പെണ്‍കുട്ടി. അവള്‍ അഞ്ചാം ക്ലാസിലെ കുട്ടികളെ കല്‍ക്കരിയെ കുറിച്ചു പഠിപ്പിക്കാന്‍ പോകുന്നു. വളരെ മനോഹരമായി അവള്‍ പാഠങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ക്ലാസില്‍ കാണിക്കേണ്ട പ്രവര്‍ത്തനങ്ങളെല്ലാം ഭംഗിയായി ഒരുക്കിയിട്ടുമുണ്ട്. അധ്യാപക പരിശീലകയായ എന്നെ കാണിച്ചു.
അവളുടെ പരിശ്രമം കണക്കിലെടുത്ത് ഞാനതു തിരുത്തൊന്നും കൂടാതെ അംഗീകരിച്ചു. തുടര്‍ന്ന് അവളുടെ ക്ലാസ് കാണാന്‍ ഞാനും ചെന്നിരുന്നു. മനോഹരമായി അവള്‍ പാഠങ്ങള്‍ പഠിപ്പിച്ചു. കുട്ടികളുടെ പ്രാതിനിധ്യം കൂടുതലായുണ്ടെന്നു തോന്നിയില്ല. എഴുതിത്തയാറാക്കിയതിനനുസരിച്ച് അവള്‍ മനോഹരമായി പാഠങ്ങള്‍ എടുത്തു തീര്‍ക്കുന്നുണ്ടെങ്കിലും എവിടെയോ എന്തോ ഒരു കുറവ് അനുഭവപ്പെടുന്നുണ്ടായിരുന്നു.
അവളുടെ ക്ലാസു കഴിഞ്ഞതും ഞാന്‍ ആ ക്ലാസിലുണ്ടായിരുന്ന ഒരു കുട്ടിയെ വിളിച്ച് കല്‍ക്കരിയെന്തെന്നു ചോദിച്ചു. അവന്‍ അറിയില്ലെന്നു പറഞ്ഞു. ഞാന്‍ ക്ലാസിലുണ്ടായിരുന്ന മറ്റു കുട്ടികളെ നോക്കി. അവരു പേടിയോടെയാണ് എന്നെ നോക്കുന്നത്. ഇനി കല്‍ക്കരിയെന്തെന്നു ഞാന്‍ അവരോടു ചോദിച്ചെങ്കിലോ എന്ന പേടി. ആ കുട്ടികളുടെ അവസ്ഥ മനസിലാക്കി ഞാന്‍ അവരോടു കൂടുതലൊന്നും ചോദിച്ചില്ല.
തുടര്‍ന്ന് സ്‌റ്റാഫ് റൂമില്‍ ചെല്ലുമ്പോള്‍ പൊട്ടിക്കരയുന്ന ആ പതിനെട്ടുകാരിയെ ആണു കണ്ടത്.."

കെ.ടി മാര്‍ഗരറ്റിന്റെ "ദി ഓപ്പണ്‍ സ്‌കൂള്‍ "എന്ന പുസ്‌തകത്തില്‍ അവരെഴുതിയ അനുഭവമാണിത്.

ഓര്‍മ്മയുണ്ടോ ആ സുവര്‍ണ്ണകാലം...? അധ്യാപക പരിശീലനത്തിനെത്തിയ കാലം.. ആദ്യമായി കുട്ടികളെ ക്ലാസില്‍ അറിഞ്ഞ കാലം.. രാത്രി ഉറക്കളച്ചിരുന്ന് റെക്കോഡുകളെഴുതിയും ചാര്‍ട്ടുകള്‍ തയാറാക്കിയും അവയ്‌ക്ക് ഒപ്പു വാങ്ങാന്‍ ഓടി നടന്നും ടെന്‍ഷനടിച്ച കാലം.. നാളെ ക്ലാസില്‍ എന്തു ചെയ്യണമെന്ന് ആലോചിച്ച് തലപുകച്ച കാലം..

ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു തമാശ..
പക്ഷെ ആ കാലത്ത് അവ എന്തെല്ലാം ടെന്‍ഷനടിപ്പിച്ചിരിക്കണം..
ഇത്രയൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു സാധിക്കുമെന്ന് നമ്മെ പഠിപ്പിച്ച കാലമാണതെന്നാണ് ഒരു സുഹൃത്ത് ഈയിടെ അഭിപ്രായപ്പെട്ടത്. പലരും സഹകരണം എന്തെന്ന് പഠിക്കുന്ന കാലമാണതെന്നും ഒരഭിപ്രായം കേട്ടു. എന്തായാലും ഇത്രയധികം ജോലികള്‍ തെരക്കിട്ട് ചെയ്‌തു തീര്‍ത്ത അവസരങ്ങള്‍ വിരളമാകാനാണ് സാധ്യത.

മുകളില്‍ സൂചിപ്പിച്ച അനുഭത്തിലേതു പോലെ നമ്മെ ഏറെ വേദനിപ്പിച്ച സ്‌കൂള്‍ അനുഭവങ്ങള്‍ അക്കാലത്തുണ്ടായിട്ടുണ്ടാകാം. അതു പോലെ കുട്ടീകളുടെ പല പ്രശ്‌നങ്ങളും ആദ്യമായി മുന്നിലെത്തുമ്പോള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്നാലോചിച്ച് തലപുകച്ചിട്ടുണ്ടാകാം. പിന്നീട് ആലോചിക്കുമ്പോള്‍ ഉള്ളില്‍ ചിരിയുണര്‍ത്തുന്ന ഓര്‍മ്മകളും ഉണ്ടാകാം. അവയൊക്കെയൊന്നു പങ്കു വച്ചു കൂടേ....?

അതു പോലെ ഇപ്പോള്‍ 'അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍' പരിശീലനത്തിനായി നമ്മുടെ സ്‌കൂളുകളില്‍ എത്തുന്ന കാലമാണ്..
അവരുടെ ശൈലിയും നമ്മുടേതുമായി യോജിച്ചു പോകുന്നുണ്ടോ..? അതായത് നമ്മള്‍ ഐ.സി.ടി അധിഷ്ഠിതമായി മുന്നോട്ടു പോകുമ്പോള്‍ പരിശീലനത്തിനെത്തിയവരും അതേ ശൈലിയാണോ സ്വീകരിക്കുന്നത്..?
മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ഗൌരവം കുറയുന്നുണ്ടോ..? വഴിപാടായി ഇതു മാറുന്നുണ്ടോ..?

അധ്യാപക പരിശീലനത്തിനുള്ളവര്‍ എത്തിയാല്‍ സ്‌കൂളിലെ അച്ചടക്കം പോകും എന്ന അഭിപ്രായത്തോടു യോജിക്കുന്നുണ്ടോ ?
അവര്‍ ക്ലാസെടുക്കുമ്പോള്‍ നമ്മള്‍ ചെന്നിരുന്നാല്‍ അവര്‍ക്കു് അസ്വസ്ഥത, ചെല്ലാതിരുന്ന് ക്ലാസില്‍ എന്തെങ്കിലും സംഭവിച്ചാല്‍ സമാധാനം നമ്മള്‍ പറയുകയും വേണം..
അവരൊപ്പിക്കുന്ന തമാശകളും അബദ്ധങ്ങളും വേദനിപ്പിച്ച സംഭവങ്ങളും....കൂടാതെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളും ഒപ്പം നമ്മുടെ അനുഭവങ്ങളുമെല്ലാം തുറന്നെഴുതുക.


Read More | തുടര്‍ന്നു വായിക്കുക

അധ്യാപകരും ശിക്ഷാ നടപടികളും.

>> Sunday, May 2, 2010

കഴിഞ്ഞയാഴ്ചത്തെ സംവാദത്തിന്റെ കമന്റുബോക്സില്‍ നിറഞ്ഞുനിന്നിരുന്ന ഒരു നാമമാണ് 'ഹോംസ്'. റവന്യൂവകുപ്പ് ജീവനക്കാരനാണെന്ന് ഞങ്ങളനുമാനിക്കുന്ന ആ സുഹൃത്തിന്റെ പ്രതികരണങ്ങളില്‍ ആദ്യാവസാനം നുരഞ്ഞുയര്‍ന്ന അധ്യാപകവിരോധം ഞങ്ങളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്!
പല സുഹൃത്തുക്കളും ,ഫോണിലൂടെയും മറ്റും, അയാള്‍ക്ക് ചുട്ട മറുപടി കൊടുക്കണമെന്നും ''പന്നി"യെന്നും മറ്റുമൊക്കെ ടീച്ചര്‍മാരെ വിളിച്ച കമന്റുകള്‍ നീക്കം ചെയ്യണമെന്നുംവരെ ആവശ്യപ്പെട്ടു. എന്നാല്‍, സംവാദത്തിന്റെ മൂര്‍ദ്ധന്യത്തിനിടയിലെ ഇടവേളകളിലൊന്നില്‍ ഏറെ നിഷ്കളങ്കമായ ഒരു ചോദ്യത്തിന് ഹോംസ് നല്കിയ മറുപടി വായനക്കാരെ സ്തബ്​ധരാക്കാന്‍ പോന്നതായിരുന്നു....അതുവരെ അദ്ദേഹത്തോടുതോന്നിയ എല്ലാ അനിഷ്ടവും ഉരുകിയൊലിച്ച് സഹതാപത്തിനും ധാര്‍മ്മികമായ കുറ്റബോധത്തിനും വഴിമാറിയതുപോലെയാണ് മാത്​സ് ബ്ലോഗിനു തോന്നിയത്.
കഴിഞ്ഞ പോസ്റ്റ് വായിക്കാന്‍ കഴിയാതിരുന്നവര്‍ക്കു വേണ്ടി ഇത്തരതതിലുള്ള മാറ്റത്തിനു കാരണമായ മനുവിന്റെ ചോദ്യവും ഹോംസിന്റെ മറുപടിയും ഇവിടെ ഒരിക്കല്‍ക്കൂടി എടുത്തെഴുതാം.

മനു : "ഹോംസ് ചേട്ടനെന്താ ടീച്ചര്‍മാരോട് ഇത്ര വിരോധം? സ്കൂളില്‍ പഠിക്കുമ്പോള്‍ നല്ല തല്ലു കിട്ടിയിട്ടുണ്ടാകുമല്ലേ? ഇപ്പോള്‍ പറയുന്നത് വായിച്ചാലറിയാം, നല്ല വികൃതി ആയിരുന്നിരിക്കും."
ഹോംസ് :
"മനൂ,
ഹോംസ് ചേട്ടന്‍ എന്നും ഒറ്റക്കായിരുന്നു.
സത്യത്തില്‍, ചെറുപ്പന്നേ അനാഥനായിരുന്ന ഈ ചേട്ടന് ആവശ്യമായ വൈകാരിക സംരക്ഷണം സ്കൂളില്‍ നിന്നുപോലും കിട്ടിയില്ല! ഒരു കീഴാളജാതിയില്‍ ജനിച്ച ചേട്ടന്റെ കറുപ്പുനിറത്തെ കളിയാക്കാന്‍ ആറാംക്ലാസ്സിലെ അബോക്കര്‍ മാഷ് ചെയ്തത് മോനറിയണോ?
"വര്‍ണ്ണവൈജാത്യങ്ങള്‍" സാമൂഹ്യശാസ്ത്രം ക്ലാസ്സില്‍ പഠിപ്പിക്കുകയായിരുന്നൂ കക്ഷി!
"പഠിക്കുന്ന കുട്ടി"യായിരുന്ന സുഹറാബിടീച്ചറുടെ മകള്‍ സാജിതയുടെ കൈ ഉയര്‍ത്തിച്ച് വെളുത്തവര്‍ഗ്ഗക്കാരുടെ പ്രത്യേകതകള്‍ വിശദമാക്കിയ ശേഷം, ഹോംസിന്റെ കൈ ഉയര്‍ത്തിച്ച് കറുത്തവര്‍ഗ്ഗക്കാരുടെ സവിശേഷതകള്‍ വിസ്തരിച്ചു കളഞ്ഞൂ, ആ കശ്മലന്‍!!ഭൂമി പിളര്‍ന്ന് താഴോട്ടു പോയിരുന്നെങ്കിലെന്ന് മോഹിച്ചുപോയീ, കരച്ചിലിനിടയിലും ഹോംസ്!"

വാദപ്രതിവാദങ്ങളുടെ രൂക്ഷതയില്‍ കത്തിപ്പടര്‍ന്നുകയരുകയായിരുന്ന സംവാദ ചര്‍ച്ച ബ്രേക്കിട്ടതു പോലെ അവിടെ നിന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു അധ്യാപകന്റെ ഭാഗത്തു നിന്നു വന്ന കൈത്തെറ്റിന്റെ ആഘാതം, ഏറെ കാലത്തിനുശേഷവും ഒരു വ്യക്തിയുടെയുള്ളില്‍ നീറിപ്പുകയുന്നുവെന്ന സത്യത്തിന്നു മുമ്പില്‍ എല്ലാവരും തരിച്ചുപോയിരിക്കണം!
സ്വയം വിമര്‍ശനത്തിനു അധ്യാപക സമൂഹത്തെ പ്രേരിപ്പിക്കുന്ന ഒരു കമന്റായാണ് മാത്​സ് ബ്ലോഗിന് ഇതനുഭവപ്പെട്ടത്. അധ്യാപകര്‍ ക്ലാസില്‍ പറയുന്ന വാചകങ്ങള്‍, പ്രവൃത്തികള്‍, നല്‍കുന്ന ശിക്ഷാ നടപടികള്‍ എല്ലാം ഏറെ ആഴത്തിലാണ് കുട്ടികളുടെ മനസ്സില്‍ പതിയുന്നത് എന്നത് ശിക്ഷകള്‍ നല്‍കുമ്പോഴോ, അവരെ പരിഹസിക്കുമ്പോഴോ നമ്മില്‍ പലരും ചിന്തിക്കാറില്ല.

മറ്റൊരു സംഭവം ഓര്‍മ്മ വരുന്നു.
കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരനായ, യുവാവായ ഒരധ്യാപകസുഹൃത്തിന്റെയൊപ്പം ബസില്‍ ഒരു സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. യാത്രാമധ്യേ, ഒരു വീടിന്റെ പൂമുഖത്ത് തന്റെ തളര്‍ന്ന ശരീരം ചാരുകസേരയിലേക്ക് ചായ്ച്, ആര്‍ക്കും അനുതാപം തോന്നത്തക്കവണ്ണമുള്ള ഒരു ദയനീയരൂപത്തെ നോക്കി സുഹൃത്ത് ഒരു തെറിവാക്കാണ് പറഞ്ഞത്. അമ്പരന്നുപോയ എന്നോട് സുഹൃത്ത് അതിന്റെ കാരണവും വ്യക്തമാക്കി. ആ കസേരയിലിരുന്ന മനുഷ്യന്‍ മൂന്നാം ക്ലാസ്സില്‍ തന്റെ ക്ലാസ് ടീച്ചറായിരുന്നുവെന്നും, ഒരു കാരണവുമില്ലാതെ കടുത്ത ശിക്ഷകള്‍ നല്‍കിയിരുന്നതിന്റെ ഫലമാണ് ഇപ്പോള്‍ അയാള്‍ അനുഭവിക്കുന്നതത്രെ!

വിദ്യാര്‍ഥികളെ നന്നാക്കാനാണ് അധ്യാപകരുടെ ശിക്ഷയെന്നാണു വെപ്പ്. എന്നാല്‍ അവ വിപരീതഫലം ഉണ്ടാക്കുന്നുവെന്നതിനു തെളിവല്ലേ ഈ രണ്ടാമത്തെ സംഭവം?

സ്കൂളുകളില്‍ അധ്യാപകര്‍ കുട്ടികളോടു സ്വീകരിക്കുന്ന സമീപനം എന്തായിരിക്കണമെന്നാണ് ഈ വിഷയത്തില്‍ ഞങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ചര്‍ച്ച. വിദ്യാര്‍ഥികളെ മാനസികമായി തകര്‍ക്കുന്ന സമീപനം അധ്യാപകരില്‍ നിന്നും ഉണ്ടാകാമോ...? സ്കൂളുകളില്‍ നല്‍കുന്ന ശാരീരികമായ ശിക്ഷാനടപടികള്‍ പൂര്‍ണ്ണമായും നിരോധിക്കേണ്ടതുമണ്ടോ..? മനശാസ്ത്രപരമായ സമീപനം സ്കൂളുകളില്‍ പ്രാവര്‍ത്തികമായിട്ടുണ്ടോ..? എന്നിങ്ങനെ ചോദ്യങ്ങള്‍ ഒരുപാട് ഉയര്‍ന്നുവരുന്നുണ്ട്. ഏറെയൊന്നും മാറാത്ത ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തി നഷ്ടപ്പെടാത്ത വിഷയമെന്ന നിലയില്‍ മുഴുവന്‍ ബൂലോകവാസികളേയും ഈ ചര്‍ച്ചയിലേക്ക് സ്വാഗതം ചെയ്യുന്നു.


Read More | തുടര്‍ന്നു വായിക്കുക

മേളയുടെ മേളം!

>> Sunday, December 13, 2009


ഇക്കഴിഞ്ഞ ദിവസം, ഒരു റവന്യൂജില്ലാ ഗണിതമേളയില്‍ വിധികര്‍ത്താവാകാന്‍ ഭാഗ്യമോ നിര്‍ഭാഗ്യമോ ലഭിച്ച ഒരു ഗണിതാധ്യാപകന്‍ തന്റെ അനുഭവം ബ്ലോഗിന്റെ വായനക്കാര്‍ക്കായി പങ്കുവെയ്ക്കുകയാണിവിടെ. ഉയര്‍ന്ന ക്ലാസ്സുകളിലെ ഗണിത സമസ്യകളും മറ്റും, തത്തയെ പഠിപ്പിക്കും പോലെ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയും, ആവര്‍ത്തനവിരസങ്ങളായ പഴഞ്ചന്‍ അധ്യാപനമുറകള്‍ യാതൊരുളുപ്പുമില്ലാതെ പൊടിതട്ടിയെടുത്ത് പുത്തനാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരെയാണ് അദ്ദേഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. നിങ്ങള്‍ക്ക് അദ്ദേഹത്തോട് യോജിക്കുകയോ വിയോജിക്കുകയോ ആകാം. ഒരു ഞായറാഴ്ച സംവാദത്തിനുള്ള വകുപ്പ് ഈ വിഷയത്തിലുണ്ടെന്നുള്ള പ്രതീക്ഷയില്‍ ഇത് പ്രസിദ്ധീകരിക്കുന്നു. വായിക്കുക. പ്രതികരിക്കുക. പ്രതികരണത്തില്‍, മേളകള്‍ പിന്നെ എങ്ങിനെയായിരിക്കണമെന്നുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിയിക്കുമല്ലോ.

രംഗം 1
നമ്പര്‍ ചാര്‍ട്ട് വിഭാഗത്തിലെ ഓണ്‍ ദി സ്പോട്ട് മത്സരശേഷമുള്ള വിധി നിര്‍ണ്ണയം
"ഗുഡ് ആഫ്റ്റര്‍ നൂണ്‍ ജഡ്ജസ്. ഇന്ന് ഞാനിവിടെ അവതരിപ്പിക്കുന്ന ചാര്‍ട്ട് 'മള്‍ട്ടിഗ്രേഡ് പ്രൈം നമ്പേഴ്സ്' എന്നതാണ്. പ്രൈം നമ്പറുകളില്‍ നിന്നും പെര്‍ഫക്ട് നമ്പറുകള്‍ കണ്ടുപിടിക്കുന്നതിനുള്ള ......."
"ശരി മോളേ, എന്താണീ പ്രൈം നമ്പര്‍ ?"
മാത്​സ് മിസ്സ് കാണാതെ പഠിപ്പിച്ചുവിട്ട ഡയലോഗുകളുടെ ഒഴുക്ക് തടസ്സപ്പെടുത്തിയ വിധികര്‍ത്താവിനോടുള്ള ഈര്‍ഷ്യയും അപ്രതീക്ഷിത ചോദ്യത്തിനുത്തരം നല്‍കാനാകാഞ്ഞതിലുള്ള വിഷമവും നിഴലിച്ച മുഖവുമായി ആ എട്ടാം ക്ലാസ്സുകാരി നിമിഷങ്ങളോളം മൌനിയായി. വീണ്ടും മുഖത്ത് പ്രസന്നഭാവം വരുത്തി തുടര്‍ന്നു.
"ഗുഡ് ആഫ്റ്റര്‍ നൂണ്‍ ജഡ്ജസ്. ഇന്ന് ഞാനിവിടെ അവതരിപ്പിക്കുന്ന ചാര്‍ട്ട് 'മള്‍ട്ടിഗ്രേഡ് പ്രൈം നമ്പേഴ്സ്' ....."
"ഒരു പ്രൈം നമ്പര്‍ പറയൂ മോളേ.."
ഇത്തവണ കുട്ടി കരച്ചിലിന്റെ വക്കോളമെത്തി. അഭാജ്യസംഖ്യകളില്‍ നിന്നും പെര്‍ഫക്ട് നമ്പറുകള്‍ കണ്ടെത്തുന്നതിനുള്ള വഴികളടങ്ങിയ മനോഹരങ്ങളായ മൂന്നു ചാര്‍ട്ടുകള്‍ അവളുടെ കൈകളിലിരുന്നു വിറച്ചു.
രംഗം പന്തികേടാകുമെന്നു തിരിച്ചറിഞ്ഞ വിധികര്‍ത്താക്കള്‍ തന്മയത്വത്തോടെ ചാര്‍ട്ടിന്റെ ഭംഗിയെ വാഴ്ത്തി ഒരു വിധം അവളെ പറഞ്ഞയച്ചു.
രംഗം 2
ഹൈസ്കൂള്‍ വിഭാഗം ആധ്യാപകര്‍ക്കുള്ള ടീച്ചിംഗ് എയിഡ് വിഭാഗത്തിലെ ഓണ്‍ ദി സ്പോട്ട് മത്സരശേഷമുള്ള വിധി നിര്‍ണ്ണയം
"ഗുഡ് ആഫ്റ്റര്‍ നൂണ്‍ ജഡ്ജസ്. ഇന്ന് ഗണിതപഠനം വളരെ വിരസവും യാന്ത്രികവുമായിരിക്കുകയാണല്ലോ? ഇതു പരിഹരിക്കാനായി, ഹൈസ്കൂള്‍ ക്ലാസ്സുകളിലെ ജ്യാമിതിയിലെ ഏതാണ്ട് ഇരുപതോളം സിദ്ധാന്തങ്ങള്‍ പ്രവര്‍ത്തനോന്മുഖമായി പഠിപ്പിക്കാനുതകുന്ന ഒരു നവീന ടീച്ചിംഗ് എയിഡാണ് ഈ ജിയോബോര്‍ഡില്‍ ഞാന്‍ ഉണ്ടാക്കിയിരിക്കുന്നത്......." തുടര്‍ന്ന്, ഈ 'നവീന' എയ്ഡുപയോഗിച്ച് എങ്ങിനെ ഇരുപതോളം സിദ്ധാന്തങ്ങള്‍ പ്രവര്‍ത്തനോന്മുഖമായി പഠിപ്പിച്ചെടുക്കാമെന്നുള്ള നോണ്‍സ്റ്റോപ്പ് വിവരണങ്ങളും. ആകെ നാലുപേര്‍ മാത്രം പങ്കെടുത്ത മത്സരത്തില്‍ ഇതേ നവീന ഐറ്റവുമായിത്തന്നെ മറ്റൊരാള്‍ കൂടി അക്ഷമയായി വിധികര്‍ത്താക്കളേയും കാത്തിരിക്കുന്നുണ്ടായിരുന്നു!
വിധിനിര്‍ണ്ണയം അവസാനിപ്പിച്ച് പുറത്തിറങ്ങും വഴി , സഹവിധികര്‍ത്താക്കളിലൊരാളും, ഏറെ പരിചയസമ്പന്നനുമായ റിട്ടയേഡ് അധ്യാപകന്റെ കമന്റ്. "കഴിഞ്ഞ 18 വര്‍ഷമായി, ഈ 'നവീന' ഐറ്റമില്ലാത്ത ഒരു മേളയും ഞാന്‍ കണ്ടിട്ടില്ല!"
രംഗം 3
വിധി നിര്‍ണ്ണയങ്ങള്‍ക്കു ശേഷം, സംഘാടകര്‍ കവറിലാക്കിത്തന്ന പ്രതിഫലവും പേറി വീട്ടില്‍ പോകാന്‍ ബസ് കാത്തു നില്‍ക്കുന്നു.
ഇതിനോടകം റിസല്‍റ്റുകള്‍ പ്രഖ്യാപിച്ചിരിക്കണം. അത്രയൊന്നും പ്രസന്നമല്ലാത്ത മുഖഭാവത്തോടെ, ഒരു കുട്ടിയുടെ കൈയും പിടിച്ച് ഒരു ടീച്ചര്‍ തിരയ്കിട്ട് സ്റ്റോപ്പിലേക്ക്. സ്റ്റോപ്പില്‍ വിധികര്‍ത്താക്കളിലൊരാളെ കണ്ടതും, ദഹിപ്പിക്കുന്ന ഒരു നോട്ടം. "നിന്റെയൊക്കെ ഒരു ജഡ്ജ്മെന്റ്, ശരിയാക്കിത്തരാമെടാ..." എന്ന മട്ടില്‍.
ആദ്യം വന്ന ബസ്സിലേക്ക് കുട്ടിയേയും വലിച്ചു കയറുന്നതിനിടയില്‍ വ്യക്തമായി കണ്ടൂ, തോളിലെ ഹാന്റ്ബാഗിനു മുകളില്‍ ചുരുട്ടിവെച്ച മൂന്നു ചാര്‍ട്ടുകളും, കക്ഷത്തില്‍, ന്യൂസ്​പേപ്പറില്‍ പൊതിഞ്ഞെടുത്ത പഴകിയ ആ ജിയോബോര്‍ഡും!


Read More | തുടര്‍ന്നു വായിക്കുക

A Lion's contribution to a noble cause!

>> Tuesday, October 13, 2009

ക്ലാസ്സുമുറികളില്‍ നാം അധ്യാപകര്‍ നേരിടേണ്ടിവരുന്ന അപ്രതീക്ഷിതമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക കൂടിയാണല്ലോ, നമ്മുടെ പ്രഖ്യാപിത ലക്ഷ്യം.എന്നാല്‍, എട്ടാം ക്ലാസ്സിന്റെ ചുറ്റുവട്ടത്തേക്ക് അത് ഒതുങ്ങിപ്പോകുന്നതായി ചിലര്‍ക്ക് പരാതി!
ഒരു പടികൂടിക്കടന്ന് 'എന്താ, ബ്ലോഗ് ടീമംഗങ്ങള്‍ എട്ടില്‍ മാത്രമേ ക്ലാസ്സെടുക്കുന്നൊള്ളോ..?' എന്നു വരെ ചോദിച്ചു കളഞ്ഞൂ, ഒരധ്യാപകന്‍!
എട്ടാം ക്ലാസ്സില്‍ പുതിയ പാഠപുസ്തകമായതുകൊണ്ടാണ് അതിനു പ്രമുഖ്യം കൈവന്നതെന്ന സത്യം അറിയാത്തതു കൊണ്ടാവില്ല അദ്ദേഹമതു പറഞ്ഞത്.എന്തായാലും, ഇത്തവണ പത്താം ക്ലാസ്സിലെ ഒരു പ്രശ്നമാകട്ടെ, അല്ലേ?

നമ്മുടെ ബ്ലോഗില്‍ ഏറ്റവുമധികം കമന്റുകളിലൂടെ സുപരിചിതനായ, ബ്ലോഗ് ടീമംഗം വടകര അരിക്കുളം കെ.പി.എം.എസ്.എം.എച്ച്.എസിലെ എന്‍.എം. വിജയന്‍മാഷ്, ക്ലാസ്സില്‍ നേരിട്ട ഒരു ഗണിതപ്രശ്നത്തെ അവതരിപ്പിക്കുകയാണിവിടെ. “ A squirrels contribution to a noble cause” എന്നാണ് അദ്ദേഹമിതിന് അടിക്കുറിപ്പായി എഴുതിയയച്ചത്. വിജയന്‍മാഷോടൊപ്പം, അസീസ് മാഷും, ജോണ്‍ മാഷും മറ്റുള്ളവരും ചേര്‍ന്നു നടത്തുന്ന ബൌദ്ധികമായ ഗണിതവ്യായാമങ്ങള്‍ ഇതിനോടകം വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.( രണ്ടു സിംഹങ്ങള്‍ ഒരേ മടയില്‍ വേണ്ടെന്നു വെച്ചിട്ടാണോ, വിജയന്‍ മാഷേ, നിങ്ങള്‍ അസീസ് മാഷെ ഖത്തറിലേക്ക് പറഞ്ഞയച്ചത്?)
പ്രശ്നം അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ കേട്ടോളൂ.....
ഇന്ന്, ഒക്ടോബര്‍ 6, എന്റെ പത്താം ക്ലാസ്സില്‍ ഞാന്‍ പോളിനോമിയലുകളിലെ ഒരു സമവാക്യം നിര്‍ദ്ധാരണം ചെയ്യിക്കുകയായിരുന്നു.
ചോദ്യം ഇതായിരുന്നു,
(x+3)ഉം(x-3)ഉം 2x3+Px2+Qx+9 എന്ന പോളിനോമിയലിന്റെ രണ്ടു ഘടകങ്ങളായാല്‍ P,Q ഇവയുടെ വില കാണുക.
ഇംഗ്ലീഷിലായാല്‍,

If (x+3) and<(x-3) are two factors of the polynomial 2x+Px+Qx+9, find the values of P and Q.

ഉത്തരം എളുപ്പമാണല്ലോ?

P=-1,Q=-18

ഒരാളൊഴിച്ച് ബാക്കിയെല്ലാവര്‍ക്കും ഉത്തരം കൃത്യം!
അമൃതാമോഹന്‍ ചെയ്തതെങ്ങിനെയെന്നല്ലേ?

P(3)=P(-3)

2(3)3+P(3)2+Q(3)+9=2(-3)3+P(-3)2+Q(-3)+9

54+9P+3Q+9=-54+9P-3Q+9

6Q=-108

Q=-18

ഇനി ഇതേ രീതിയില്‍ തന്നെ P യുടെ വില കാണാനായി ശ്രമം. (രണ്ടു വ്യത്യസ്ത സമവാക്യങ്ങളുപയോഗിച്ച് P യുടെ വില കാണുന്ന രീതി അവള്‍ക്കു വശമുണ്ട്.)

Q വിന്റെ വില കൊടുത്തപ്പോള്‍ 9P=9P എന്നാണ് കിട്ടിയത്!

ചുരുക്കത്തില്‍ , Pയുടെ വില കിട്ടിയില്ല!

ഇതേ രീതിയില്‍ ചെയ്ത് Pയുടെ വില കാണാന്‍ അമൃതയെ സഹായിക്കാമോ?

കഴിയില്ലെങ്കില്‍ കാരണമെന്ത്?


Read More | തുടര്‍ന്നു വായിക്കുക

പൊന്നുങ്കുടത്തിനൊരു പൊട്ട് !

>> Tuesday, September 29, 2009


മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ചോക്കുപൊടി' എന്ന സ്ഥിരം പംക്തി കണ്ടിട്ടില്ലേ? അധ്യാപകര്‍ക്ക് അവരുടെ അവിസ്മരണീയ അനുഭവങ്ങള്‍ പങ്കുവെയ്കുവാനുള്ള ഒരു വേദിയാണത്. അതുപോലൊന്ന് നമുക്കുമായാലെന്താ..?ബ്ലോഗ് ടീമിലെ നിസാര്‍ മാഷ്, അദ്ദേഹത്തിന് കഴിഞ്ഞദിവസമുണ്ടായ ഒരു ക്ലാസ്സ്റൂം അനുഭവം വിവരിക്കുകയാണ് താഴെ . ഇതിനേക്കാള്‍ മികച്ച അനുഭവങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ മനസ്സിലേക്കുവരും!മടിക്കാതെ മെയില്‍ ചെയ്യുകയോ, തപാലില്‍ അയക്കുകയോ ചെയ്യുക.ആഴ്ചയില്‍ ഒന്നു വീതമെങ്കിലും പ്രസിദ്ധീകരിക്കണമെന്നാണാഗ്രഹം. ഇമെയില്‍ : mathsekm@gmail.com പോസ്റ്റല്‍ വിലാസം : എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട് ,എറണാകുളം 682502 .
ഇനി വായിച്ചോളൂ...

.......................................................................................................................................

'പൊട്ടക്കുട'ത്തിനൊരു പൊട്ട്!

എട്ടാം ക്ലാസ്സ് സി ഡിവിഷനിലേക്ക് കഴിഞ്ഞ ദിവസം എട്ടാമത്തെ പിരീഡ് കയറിച്ചെന്നത് 'പണവിനിമയം' എന്ന യൂണിറ്റിന്റെ അവസാന ഭാഗം എടുത്തുതീര്‍ക്കാമെന്നു കരുതിയാണ്. A=P(1+r/100)n എന്ന സൂത്രവാക്യം ഉപയോഗിച്ചു മറ്റു ചില പ്രായോഗിക പ്രശ്നങ്ങളുടെ നിര്‍ദ്ധാരണമാണ് വിഷയം. ജനസംഖ്യ ഒരു നിശ്ചിത ശതമാനം വര്‍ദ്ധിച്ചു കൊണ്ടിരുന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം അതെത്രയായി വര്‍ദ്ധിക്കുമെന്നുകാണാന്‍ ഈ സൂത്രവാക്യം ഉപകാരപ്രദമാണെന്നു കാണിക്കാനായി പതിവുപോലെ കഥ തുടങ്ങി. ആസ്ത്രേലിയയിലുള്ള ഒരു കൊച്ചു ദ്വീപിലെ ഇപ്പോഴത്തെ ജനസംഖ്യ ഏകദേശം രണ്ടായിരമാണെന്നും, എന്നാല്‍ പ്രതിവര്‍ഷം നാലുശതമാനം വെച്ചു വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞുവെച്ചു. രണ്ടുവര്‍ഷത്തിനു ശേഷം അവിടുത്തെ ജനസംഖ്യ എത്രയായിരിക്കുമെന്നു കണ്ടുപിടിക്കുന്നതിലൂടെ ഈ സൂത്രവാക്യത്തിന്റെ ഉപയോഗം അവതരിപ്പിക്കാമെന്നായിരുന്നു കണക്കു കൂട്ടല്‍. രണ്ടായിരം പേര്‍ തന്നെ തിങ്ങി താമസിക്കുന്നതിനാല്‍ ഇനിയൊരു കാര്യമായ വര്‍ദ്ധനവ് താങ്ങാന്‍ അവര്‍ക്കാവില്ലെന്നും വെച്ചുകാച്ചി!

'വിശ്വമാനവന്‍ ' എന്ന സങ്കല്പം രൂപപ്പെടുത്തിയെടുക്കാന്‍ പറ്റിയ സന്ദര്‍ഭം ഉരുത്തിരിയുന്നത് ഉള്‍പുളകത്തോടെ മനസ്സിലാക്കിയതോടെ ജനസംഖ്യാവര്‍ദ്ധനവിന്റെ കാരണങ്ങളിലേക്കായി ചര്‍ച്ചയുടെ പോക്ക്. 'ലോക മുത്തച്ഛന്‍ മുത്തശ്ശി ദിനം' കഴിഞ്ഞുള്ള തൊട്ടടുത്ത ദിനങ്ങളിലൊന്നായതിനാല്‍ 'ജനനനിയന്ത്രണ'ത്തേക്കാള്‍ 'കുറഞ്ഞ മരണനിരക്കി'ന് ചര്‍ച്ചയില്‍ പ്രാമുഖ്യം കൈവന്നത് സ്വാഭാവികം. എണ്‍പതും തൊണ്ണൂറും വയസ്സായ അപ്പൂപ്പന്‍മാരും അമ്മൂമ്മമാരും ചുറുചുറുക്കോടെ പൂലിപോലെ ഓടിനടക്കുകയാണവിടെയെന്നു പറഞ്ഞുതീര്‍ന്നതും ക്ലാസ്സില്‍ കൂട്ടച്ചിരിയുയര്‍ന്നു.ക്ലാസ്സിലെ പതിവ് കുസൃതിയായ അനൂപിന്റെ കമന്റാണ് ചിരിയുണര്‍ത്തിയത്. "വയസ്സന്‍മാരെയൊക്കെയങ്ങ് തട്ടിക്കളഞ്ഞാല്‍ പോരേ?"
ചിരിയില്‍ പതിവുപോലെ പങ്കുചേരാന്‍ ഞാന്‍ കൂട്ടാക്കാഞ്ഞതിനാലാകണം അതിന് അധികം ആയുസ്സില്ലാതെ പോയത്.
ദൈവമേ, പുതിയ തലമുറയുടെ വയസ്സരോടുള്ള മനോഭാവം ഇങ്ങനെയൊക്കെയാണോ?

വീണ്ടും 'വിശ്വമാനവന്‍!'വിട്ടുകളയാന്‍ പറ്റില്ലല്ലോ? തകഴിയുടെ 'തഹസില്‍ദാരുടെ അച്ഛനും' പേരോര്‍ക്കാത്ത മറ്റുചില കഥകളും ഓര്‍മ്മയിലേക്ക് തികട്ടിവരാന്‍ തുടങ്ങി. അവയൊക്കെ അരിഞ്ഞിട്ട ഒരവിയല്‍ കഥയിലൂടെ ക്ലാസ്സ് നീങ്ങാന്‍ തുടങ്ങി....
വേലായുധന്‍ ചേട്ടന് വേലികെട്ടാണ് ജോലി. തന്റെ ചെറ്റപ്പുരയില്‍ ഒരുവശം തളര്‍ന്നുകിടക്കുന്ന ഭാര്യ മീനാക്ഷിക്കും ഏകമകന്‍ നാലാം ക്ലാസ്സുകാരന്‍ പ്രകാശനുമൊപ്പം അരിഷ്ടിച്ചുള്ള ജീവിതം. കിട്ടുന്ന കൂലിയില്‍ പാതിയും മീനാക്ഷിക്കുള്ള മരുന്നുകളും കുഴമ്പുകളുമായി തീരും. ഒരു നേരത്തെ കഞ്ഞിയിലൊതുങ്ങുന്ന പ്രകാശന്റെ ബാല്യത്തിലെ രുചികരമായ ഓര്‍മ്മ എന്നും വൈകീട്ട് അച്ഛന്റെ മുണ്ടിന്‍കോന്തലയില്‍ കടലാസുപൊതിയിലൊളിപ്പിച്ച എണ്ണമയമുള്ള സ്നേഹംവഴിയുന്ന പഴംപൊരി, അല്ലെങ്കില്‍ ഉഴുന്നുവടയായിരുന്നു.മുണ്ടുമുറുക്കിയുടുത്ത് വിശപ്പിനെ തോല്പിക്കുമ്പോഴും മകന്റെ വയറെപ്പോഴും നിറഞ്ഞിരിക്കണമെന്ന് വാശിയുള്ള സ്നേഹനിധിയായ അച്ഛന്‍!

ക്ലാസ്സ് പതുക്കെ കഥയില്‍ ലയിച്ചു തുടങ്ങി. കഥയുടെ രണ്ടാം ഭാഗത്തിലേക്ക് കടന്നു.

ഇന്ന്, പ്രകാശന്‍ സിവില്‍ സപ്ലൈസ് വകുപ്പിലെ ഒരു ഗുമസ്തന്‍. ഉദ്യോഗസ്ഥയായ ഭാര്യ സുജാതയ്കും ഏകമകന്‍ എല്‍.കെ.ജിക്കാരന്‍ അരുണിനുമൊപ്പം പുതിയ വീട്ടില്‍ സുഖവാസം. ക്ഷയരോഗിയായ അച്ഛന്‍ വേലായുധന് എണ്‍പതുകഴിഞ്ഞു. കണ്ണിനും കാതിനും വേണ്ടത്ര സൂക്ഷ്മത പോരാ. ചുക്കിച്ചുളിഞ്ഞ ഒരു വികൃത രൂപം! വീട്ടില്‍ വരുന്ന തന്റെ സഹപ്രവര്‍ത്തകരില്‍ നിന്നും അത് മറയ്കാന്‍ പ്രകാശന്‍ കണ്ടെത്തിയ മാര്‍ഗ്ഗം അച്ഛനെ വിറകുപുരയുടെ മൂലയില്‍ കീറപ്പായയില്‍ തളയ്കുകയായിരുന്നു. ഞളുങ്ങിയ ഒരു അലൂമിനിയപ്പാത്രത്തില്‍ കഞ്ഞി രണ്ടുനേരം സുജാത കൃത്യമായി വിറകുപുരയുടെ തറയിലൂടെ നിരക്കിനീക്കാറുണ്ടായിരുന്നു. ഒരുദിവസം കഞ്ഞിപ്പാത്രം തിരികെയെടുക്കാനാഞ്ഞ സുജാതയുടെ ആനന്ദാശ്രുക്കളോടെയുള്ള നിലവിളിയായി വേലികെട്ടുകാരന്‍ വേലായുധന്‍ എരിഞ്ഞടങ്ങി.

ക്ളാസ്സ് പരിപൂര്‍ണ്ണ നിശബ്ധം. കുട്ടികളുടെ കണ്ണുകളില്‍ വേലായുധനപ്പൂപ്പന്റെ ദൈന്യതയുടെ തിരയിളക്കം!

പ്രകാശന്റെ മകന്‍ അരുണ്‍ ആ വിലപിടിച്ച അലൂമിനിയപ്പാത്രം കഴുകി ഷോകേസില്‍ വെച്ചതെന്തിനെന്നുള്ള പ്രകാശന്റെ ചോദ്യത്തിന്, 'വയസ്സാകുമ്പോള്‍ അച്ഛന് കഞ്ഞിതരണ്ടായോ..?'യെന്ന അവന്റെ നിഷ്കളങ്കമായ മറുചോദ്യത്തോടെ കഥയവസാനിപ്പിക്കുമ്പോഴേക്കും ബെല്ലടിച്ചിരുന്നു.

സാധാരണ ബെല്ലടിക്കുമ്പോഴേക്കും ആരവങ്ങളോടെ പുറത്തേക്കുചാടുമായിരുന്ന കുട്ടികളാരും അനങ്ങുന്നില്ല. കഥ ഏറ്റിരിക്കുന്നു! പോകുന്നതിനു മുന്‍പായി, ആരുടെയൊക്കെ വീട്ടില്‍ അപ്പൂപ്പനോ അമ്മൂമ്മയോ ഉണ്ടെന്നുള്ള ചോദ്യത്തിനുത്തരമായി പത്തുപതിനഞ്ചു പേരോളം എഴുന്നേറ്റു നിന്നു.പ്രായമേറുന്തോറും അവര്‍ കൊച്ചുകുട്ടികളെപ്പോലെയാകുമെന്നും, വീട്ടില്‍ ചെന്നാല്‍ ആദ്യം തന്നെ അവരെയൊന്ന് ആശ്ലേഷിക്കാനും കൊഞ്ചിക്കാനുമുണര്‍ത്തിക്കൊണ്ടാണ് സ്റ്റാഫ് റൂമിലേക്ക് നടന്നത്.

പീറ്റേ ദിവസം ക്ലാസ്സില്‍ ചെന്നപാടേ ശ്രദ്ധിച്ചത്, സ്ഥിരം മിണ്ടാപ്പൂച്ചയായ നീതുമോളുടെ മുഖത്തെ അരുണിമയാണ്. അവള്‍ക്കെന്തോ പറയണമെന്നുണ്ടെന്ന് മുഖലക്ഷണത്തില്‍ നിന്നും മനസ്സിലാക്കിയ എന്റെ പ്രോത്സാഹനം ഫലിച്ചു.
അഭിമാനത്താല്‍ തലയുയര്‍ത്തി അവള്‍ പറഞ്ഞൊപ്പിച്ചു. "ഇന്നലെ ഞാന്‍ എന്റെ അമ്മൂമ്മയ്ക് പൊട്ടുകുത്തിക്കൊടുത്തല്ലോ......!"


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer