Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

NuMATS Ganitholsavam

>> Saturday, May 23, 2015


സംസ്ഥാന വിദ്യാഭ്യാസ വകുപ്പും SCERTയും സംയുക്തമായി നടത്തുന്ന NuMATS എന്ന നൂതന ഗണിത പരിശീലനപദ്ധതി പ്രകാരം, തെരഞ്ഞെടുക്കപ്പെട്ട മിടുക്കരുടെ സംസ്ഥാന കേമ്പില്‍ പങ്കെടുത്ത ഏഴാംക്ലാസ്സുകാരന്‍ സായിറാം അയച്ചുതന്ന അനുഭവക്കുറിപ്പാണ് ഈ പോസ്റ്റ്. അര്‍ഹിക്കുന്ന മാധ്യമ, പൊതുജന ശ്രദ്ധ ലഭിക്കാതെപോയെന്ന് ഉറച്ചുവിശ്വസിക്കുന്ന ഈ നൂതനപരിപാടിയെക്കുറിച്ച് അധ്യാപകരിലും കുട്ടികളിലുമെങ്കിലും എത്തിക്കാനാകുമെന്നതുതന്നെ ഈ പോസ്റ്റിന്റെ വിജയം. സായിറാമിന് അഭിനന്ദനങ്ങള്‍

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ ഗണിതശാസ്ത്രത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിയാണ് NuMATS. ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് അവരെ 10-‌ആം ക്ലാസ് കഴിയുന്നതു വരെ ഉയര്‍ന്ന നിലവാരത്തിലുള്ള ക്ലാസുകളും പ്രായോഗികാനുഭവങ്ങളും നല്‍കി അവരെ ഗണിത പ്രതിഭകളാക്കി വളര്‍ത്തുന്നതിനുള്ള പദ്ധതിയാണ് ഇത്. സബ്‌ജില്ലാ തലത്തിലെ പരീക്ഷയില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ച് സംസ്ഥാനതല അഭിരുചി പരീക്ഷ നടത്തി അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അര്‍ഹരാകുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് വേനലവധി സമയത്ത് 10 ദിവസം നീണ്ട ക്യാമ്പാണ് എല്ലാ വര്‍ഷവും നടത്തുന്നത്. മൂന്നാമത്തെ ക്യാമ്പാണ് ഇത്തവണത്തേത്. ഈ വര്‍ഷം കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്ന കൊല്ലത്തെ ക്രിസ്തു ജ്യോതിസ് അനിമേഷന്‍ സെന്റര്‍ ആയിരുന്നു വേദി. മെയ് 8 മുതല്‍ 17 വരൊയിരുന്ന ക്യാമ്പില്‍ കേരളത്തിലെ 14 ജില്ലകളിലേയും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. അടുത്ത വര്‍ഷത്തെ ക്യാമ്പില്‍ കുട്ടികളുടെ എണ്ണം കൂടുമെന്നതിനാല്‍ രണ്ട് ഘട്ടങ്ങളിലായി ക്യാമ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഒരു ദിവസം മൂന്ന് സെഷന്‍ വീതം 9 ദിവസം 27 സെഷനുകളായിരുന്നു ക്യാമ്പില്‍ ഉണ്ടായിരുന്നത്. അതിനോടൊപ്പം ഒരു ദിവസത്തെ പഠനയാത്രയും എല്ലാ ദിവസവും വൈകുന്നേരം കായിക പരിശീലനവും രാത്രി സാസ്കാരിക പരിപാടികളുമായിരുന്നു ക്യാമ്പിന്റെ ഉള്ളടക്കം. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.എസ്. രവീന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

ഗണിതപ്രതിഭകളെ കണ്ടെത്തുന്നതില്‍ കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നതെന്ന് പ്രശസ്ത ഗണിതാധ്യാപകന്‍ ഡോ.ഇ. കൃഷ്ണന്‍ മാഷ് പറഞ്ഞു.

ന്യൂമാറ്റ്സ് കോര്‍ഡിനേറ്റര്‍ സുജിത് മാഷ്, പ്രശസ്ത സംഗീതജ്ഞനും എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസറുമായ മണക്കാല ഗോപാലകൃഷ്ണന്‍, ജി.വി.ഹരി, തുടങ്ങിയവരുടെ പ്രഭാഷണങ്ങളോടെ ഉദ്ഘാടന സമ്മേളനം സമാപിച്ചു.


ആദ്യ ദിവസം ഉച്ചയ്ക്കു ശേഷമുള്ള ക്ലാസില്‍ രവികുമാര്‍ മാഷ് അഭാജ്യ സംഖ്യകളെക്കുറിച്ചും ഭാജ്യ സംഖ്യകളെക്കുറിച്ചും പിന്നീട് സംഖ്യാക്രമത്തെ കുറിച്ചും വിശദീകരിക്കുകയുണ്ടായി. ഇറാത്തോസ്തനീസിന്റെ അരിപ്പയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ക്ലാസ് ആരംഭിച്ചത്. ഗുണിതങ്ങളെയും ഘടകങ്ങളെയും സംബന്ധിച്ച് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് അരുണ്‍ലാല്‍ മാഷ് വിശദീകരിച്ചു. ഓരോ സംഖ്യയുടെ ഗുണിതങ്ങള്‍ കണ്ടെത്തുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
ഗണിതത്തോടൊപ്പം മാജിക്കുകളും അവതരിപ്പിച്ച് ക്ലാസെടുത്ത അജിത് മാഷ് ചതുരത്തിന്റെയും സമചതുരത്തിന്റെയും ചുറ്റളവും പരപ്പളവും ബന്ധപ്പെടുത്തിയാണ് പറഞ്ഞത്. ഒപ്പം ത്രികോണത്തിന്റെ പരപ്പളവ് കണ്ടെത്തുന്ന രീതിയും അദ്ദേഹം വിശദീകരിച്ചു. വളരെയധികം രസകരമായാണ് കൃഷ്ണന്‍ മാഷ് ബീജഗണിതത്തെ അവതരിപ്പിച്ചത്. ബീജഗണിതവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം സൂചിപ്പിച്ചു. രമേഷ് മാഷിന്റെ സംഖ്യകളെക്കുറിച്ചുള്ള ക്ലാസ് വിദ്യാര്‍ത്ഥികളെ ആഹ്ലാദിപ്പിച്ചു. കൂടാതെ സംഗീതവും ഗണിതവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഹരികുമാര്‍ മാഷും, വ്യക്തിത്വവികസന ക്ലാസും ഉണ്ടായിരുന്നു. ഗണിതത്തിലെ ഐ.സി.ടി സാധ്യതകള്‍ ജിയോജീബ്ര സോഫ്റ്റവെയര്‍ ഉപയോഗത്തിലൂടെ വിജയകുമാര്‍ മാഷും രവികുമാര്‍ മാഷും പരിചയപ്പെടുത്തി. രണ്ട് പേര്‍ക്ക് ഒരു കമ്പ്യൂട്ടര്‍ എന്ന നിലയില്‍ പരിശീലനത്തിനായി ക്രമീകരിച്ചിരുന്നു.
എല്ലാ ദിവസവും രാത്രി സാസ്കാരിക പരിപാടികള്‍ ഉണ്ടായിരുന്നു. ചിത്രകാരന്‍ കെ.വി.ജ്യോതിലാല്‍, കമ്മ്യൂണിറ്റി റേഡിയോ ബെന്‍സിഗര്‍ അവതാരകനായ ഗോപന്‍ നീരാവില്‍, കവി ബാബു പാക്കനാര്‍, കഥകളി നടന്‍ കലാമണ്ഡലം രാജീവന്‍ തുടങ്ങിയ പ്രമുഖ വ്യക്തികളായിരുന്നു അതിഥികളായെത്തിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു. കോഴിക്കോട് ജില്ലയിലെ ആഭ അവതരിപ്പിച്ച വയലിന്‍ വാദനം ഹൃദ്യമായിരുന്നു. ഇപ്പോള്‍ അത്ര പ്രചാരമില്ലാത്ത ബുള്‍ബുള്‍ തരംഗ് എന്ന സംഗീത ഉപകരണത്തില്‍ ഏതാനും ചലച്ചിത്ര ഗാനങ്ങള്‍ ഞാന്‍ അവതരിപ്പിച്ചത് ക്യാമ്പംഗങ്ങള്‍ക്ക് കൗതുകകരമായി എന്ന് തോന്നുന്നു.
ഈ ക്യാമ്പിലെ പ്രധാനപ്പെട്ട സെഷനുകളിലൊന്നായിരുന്നു എല്ലാ ദിവസത്തെയും കായികപരിശീലനം. ഇതിന് നേതൃത്വം നല്‍കിയത് കൊല്ലത്തെ കായികാധ്യാപകരായ ചന്ദ്രദത്തന്‍ മാഷും വര്‍ഗീസ് മാഷുമായിരുന്നു. ഈ പരിശീലനം വൈകുന്നേരം 4 മണി മുതല്‍ 6മണി വരെ നീണ്ടുനില്‍ക്കും. ഇതിനോടൊപ്പം തന്നെ യോഗ പരിശീലനവും മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള തന്ത്രങ്ങള്‍ തുടങ്ങിയവയുമുണ്ടായിരുന്നു. ക്രിക്കറ്റും ഫുട്ബോളുമൊക്കെയുണ്ടായിരുന്ന കായിക പരിശീലനം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രമായ കൊല്ലത്തെ തെന്മലയിലേക്കാണ് ഈ പ്രാവശ്യം ഞങ്ങള്‍ പഠനയാത്രയ്ക്ക് പോയത്. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ തെന്മല ഡാം ഞങ്ങള്‍ സന്ദര്‍ശിച്ചു. ശേഷം അതിനു സമീപമുള്ള ശില്പോദ്യാനവും കണ്ടു.തെന്മലയിലെ മാന്‍ പാര്‍ക്കും ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ചിത്രശലഭ പാര്‍ക്കും മറ്റ് പല ദൃശ്യങ്ങളും കാണാനുണ്ടായിരുന്നെങ്കിലും മഴ പെയ്തതിനാല്‍ ഏറെ നേരത്തേ തന്നെ തിരിച്ച് മടങ്ങേണ്ടി വന്നു.
ന്യൂമാറ്റ്സിന്റെ ആദ്യ ക്യാമ്പു മുതല്‍ പങ്കെടുക്കുന്ന അലന്‍ ജോസഫിന് 'നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍' പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. ക്യാമ്പ് ദിവസങ്ങളിലാണ് അത് സംപ്രേക്ഷണം ചെയ്തത്. അന്നത്തെ പരിപാടി ഞങ്ങള്‍ ടെലവിഷനില്‍ കണ്ടു. കാസര്‍ഗോഡിലെ കന്നട മീഡിയത്തില്‍ പഠിക്കുന്ന രമിത്തിന്റെയും പ്രണവിന്റെയും സംസാരം മലയാളി ക്യാമ്പംഗങ്ങള്‍ക്ക് ഏറെ കൗതുകകരമായി. ഓരോ പ്രദേശങ്ങളിലെയും ഭാഷാ പ്രയോഗങ്ങളുടെ വ്യത്യാസം ഏറെ ആസ്വാദ്യകരമായി. ആദ്യ ക്യാമ്പു മുതല്‍ പങ്കെടുക്കുന്ന ഇടുക്കിയില്‍ നിന്നുള്ള സ്റ്റീഫന്‍ തോമസ് തന്റെ ചടുലമായ സംസാരത്തിലൂടെ ക്യാമ്പിന്റെ ശ്രദ്ധാകേന്ദ്രമായി. സൗകര്യങ്ങളുള്ള മുറികളും ഡോര്‍മിറ്ററികളുമായിരുന്നു ഞങ്ങള്‍ക്ക് ഞങ്ങള്‍ക്ക് താമസത്തിന് ഒരുക്കിയിരുന്നത്. 10 ദിസവും എന്നോടൊപ്പം മുറിയില്‍ ഈ വര്‍ഷത്തെ വിദ്യാര്‍ത്ഥിയായ എറണാകുളത്തു നിന്നുള്ള മൂസക്കൂട്ടിയായിരുന്നു. വളരെ നല്ല ഭക്ഷണമായിരുന്നു ലഭിച്ചത്. എല്ലാ ദിവസവും സസ്യവിഭവങ്ങളും സസ്യേതരവിഭവങ്ങളുമുണ്ടായിരുന്നു. ഓരോ വിദ്യാര്‍ത്ഥിയുടെയും ചുമതല മെന്റര്‍ എന്ന് വിളിക്കുന്ന അധ്യാപകര്‍ക്കായിരുന്നു. അവരെല്ലാവരും പത്ത് ദിവസവും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.
ക്യാമ്പ്, വിദ്യാര്‍ത്ഥികള്‍ക്ക് എത്രത്തോളം പ്രയോജനപ്പെട്ടു എന്നറിയുന്നതിനു വേണ്ടി അവസാന ദിവസം പരീക്ഷ നടത്തിയിരുന്നു. ക്യാമ്പില്‍ വിശദീകരിച്ച കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍. ഈ ക്യാമ്പ് കൂടാതെ ഡിസംബറില്‍ മേഖലാടിസ്ഥാനത്തില്‍ ഒരു ഇടക്കാല ക്യാമ്പ് കൂടിയുണ്ടാകും.
മെയ് 17ന് ഉച്ചയ്ക്കു നടന്ന സമാപന സമ്മേളനം കൃഷ്ണന്‍ മാഷ് ഉദ്ഘാടനം ചെയ്തു. 2015 ല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. 2015ല്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച കണ്ണൂരില്‍ നിന്നുള്ള നീരജിന് സമ്മാനം നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷത്തെക്കാളും മികച്ച ക്ലാസുകളും മറ്റ് പരിപാടികളുമുള്ള ക്യാമ്പായിരുന്നു ഈ വര്‍ഷത്തേതെന്ന് ക്യാമ്പംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ധാരാളം പുത്തന്‍ ഗണിതാശയങ്ങള്‍ പകര്‍ന്നു തന്ന ഈ ന്യൂമാറ്റ്സ് ക്യാമ്പ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്ലൊരു അനുഭവമായിരുന്നു. ഗണിത അറിവുകള്‍ ഇനിയും നേടുന്നതിനായി അടുത്ത വര്‍ഷത്തെ ന്യൂമാറ്റ്സ് ക്യാമ്പിനുവേണ്ടി കാത്തിരിക്കുകയാണ് ഞങ്ങളോരോരുത്തരും.


Read More | തുടര്‍ന്നു വായിക്കുക

Speak 2 the people - A different approach in English Teaching

>> Friday, November 1, 2013

ഭാഷ പഠിക്കുന്നതില്‍ നാലു പടികളാണ് ഉള്ളത്. ശ്രവണം, സംസാരം, വായന, എഴുത്ത് (Listening, Speaking, Reading, Writing) ഇവ യഥാക്രമം നടപ്പിലാക്കിയാല്‍ മാത്രമേ നമ്മുടെ കുട്ടികള്‍ ഭാഷാ പഠനത്തില്‍ മുന്നിലേത്തൂ. എന്നാല്‍ പലപ്പോഴും - പ്രത്യേകിച്ചും ഇംഗ്ലീഷ് അധ്യയനത്തിന്റെ കാര്യത്തില്‍ - ആദ്യത്തെ രണ്ടു പടികളും ഒഴിവാക്കി വായന, എഴുത്ത് - എന്നിവയില്‍ മാത്രം നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫലത്തില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവിന്റെ കാര്യത്തില്‍ അവര്‍ പിന്നോട്ടു പോകുന്നു.
ഈ പ്രശ്നം മറികടക്കാനായി മലപ്പുറം ജില്ലയിലെ കുളത്തൂര്‍ നാഷണല്‍ ഹൈസ്കൂള്‍ അധ്യാപകര്‍ ഇംഗ്ലീഷ് അധ്യയനത്തില്‍ വേറിട്ട ആശയവുമായി കടന്നു വന്നിരിക്കുകയാണ്.
സ്പീക്ക് ടു ദി പീപ്പിള്‍ -
ഏറെ വിജയകരമായി അവര്‍ നടപ്പാക്കിയ പ്രോജക്ടും അതു നടപ്പാക്കിയ വഴിയും ചുവടെ വിശദീകരിച്ചിരിക്കുന്നു. ഏറെ പേര്‍ക്ക് ഇതു പ്രചോദനമായി മാറട്ടെ എന്നാശംസിച്ചു കൊണ്ട് .

Speak 2 the people – വേറിട്ട ഒരാശയം

ഇംഗ്ലീഷ് എഴുത്ത് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളില്‍ നല്ലൊരു ശതമാനവും സംസാരത്തിലൂടെ ആശയം കൈമാറുന്നതില്‍ (Oral communication)- ല്‍ മടികൂടാതെ പങ്കെടുക്കുന്നതായി കാണുന്നില്ല. കുട്ടികളില്‍ സംസാരത്തിലൂടെ ആശയം കൈമാറുന്നതില്‍ ഉള്ള ആത്മവിശ്വാസകുറവാണ് ഇതിനു കാരണമെന്ന് വിലയിരുത്തുന്നു. ക്ലാസില്‍ നാം നല്‍കുന്ന പ്രചോദനം പലപ്പോഴും ക്ലാസ് തീരുന്നത് വരെ മാത്രം നിലനില്‍ക്കുന്നു എന്നത് കൊണ്ടുതന്നെ ഫലപ്രദമായ ഇടപെടലിന്റെ ആവശ്യകതയെകുറിച്ച് ചര്‍ച്ചകള്‍ വന്നു.ഇതില്‍ നിന്നാണ് കുട്ടികള്‍ക്ക് പൊതുജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതില്‍ പരിശീലനം (Public Speaking Training) നല്‍കുക എന്ന ആശയം ഉയര്‍ന്നു വന്നത്.

എന്തെല്ലാം ചെയ്തു?

ചെറിയ ഒരു പ്രസംഗ പരിപാടിയിലൂടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതില്‍ താല്‍പര്യമുള്ള 24 കുട്ടികളെ തിരഞ്ഞെടുത്തു. തുടര്‍ന്ന് സ്കൂള്‍l സമയത്തിനു ശേഷവും ഒഴിവു ദിവസങ്ങളിലും soft-skill trainers-ന്റെ സഹായത്തോടെ ആത്മവിശ്വാസം വരുത്താനും നല്ല പ്രാസംഗകരാക്കാനും വേണ്ട skills നേടാനും നിരന്തരം പ്രവര്‍ത്തനോന്മുഖമായി ക്ലാസുകള്‍ നല്‍കി. ഓരോക്ലാസുകള്‍ കഴിയുമ്പോഴും കുട്ടികളുടെ ആത്മവിശ്വസം ഉയരുന്നത് അവരുടെ പെരുമാറ്റത്തിലും പ്രകടനത്തിലും ഞങ്ങള്‍ക്കു ദര്‍ശിക്കാനായി. 22 മണിക്കൂര്‍ പരിശീലനം കഴിഞ്ഞപ്പോഴേക്കും ഈ കുട്ടികള്‍ confidence level-ല്‍ അത്ഭുതകരമായ പുരോഗതി കാണിച്ചു.

ഇനി ?

പിന്നെ ഇവര്‍ക്ക് ഒരു പൊതു പ്രസംഗവേദി നല്‍കുക എന്നതായി അടുത്ത ലക്ഷ്യം. പരിപാടിക്കൊരു പേരു നല്‍കി. ''SPEAK 2 THE PEOPLE'' ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിന സന്ദേശവുമായി സ്വതന്ത്ര ഇന്ത്യ ഇന്ന് എന്ന വിഷയത്തെ കുറിച്ച് മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് പഞ്ചായത്തിലെ എട്ടോളം കേന്ദ്രങ്ങളില്‍ പ്രസംഗിക്കാനുള്ള പരിപാടിയായി ഈ കുട്ടികള്‍ക്ക് സ്വീകരണ വേദിയും അനുമോദനവും നല്‍കാമെന്നേറ്റ് ഈ പ്രദേശങ്ങളിലെ യുവജന Arts & Sports Club- കള്‍ രംഗത്തെത്തി. അലങ്കരിച്ച മിനി ലോറിയില്‍ ഈ കൊച്ചു പ്രഭാഷകര്‍ നാടുനീളെ ‘സ്വതന്ത്ര ഇന്ത്യ ഇന്ന്’ എന്ന സന്ദേശവുമായി ഇംഗ്ലീഷ് പ്രസംഗിച്ചു കൊണ്ടുള്ള യാത്ര ! മലയാളം തര്‍ജ്ജമയുമായി മറ്റൊരു കൂട്ടര്‍ കൂടെ! അകമ്പടിയായി വിവിധ വാഹനങ്ങളില്‍ അധ്യാപകരും രക്ഷിതാക്കളും! നാടാകെ ഈ കുരുന്നുകളുടെ ‘ഇംഗ്ലീഷില്‍’ വിസ്മയം കൊണ്ടു.

ആവേശം അടങ്ങുന്നില്ല !

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അഭിനന്ദന പ്രവാഹമായിരുന്നു. രക്ഷിതാക്കളും നാട്ടുകാരും കുട്ടികള്‍ക്കനുമോദനവുമായി എത്തി. Social Networking Media- ല്‍ Like കളുടെ പ്രവാഹം. ഈ കുട്ടികളുടെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ പറയുന്നു. '' ഈ പരിപാടിയില്‍ പങ്കെടുത്ത കുട്ടികളുടെ ആത്മവിശ്വാസം പതിന്‍ മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. അവര്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും അത് ദര്‍ശിക്കാനാവും''.

തീര്‍ന്നില്ല

ഈ പരിപാടിയില്‍ പങ്കെടുത്ത 24 കുട്ടികള്‍ ഉള്‍പ്പടെ തിരഞ്ഞെടുക്കപ്പെടുന്ന മറ്റു കുട്ടികള്‍ക്കുകൂടി പലതരത്തിലുള്ള വ്യക്തിത്വ വികസന വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കാന്‍ National High School-ലെ English Club ഒരുങ്ങികഴിഞ്ഞു.ഇത്തരമൊരു തുടര്‍പ്രവര്‍ത്തനത്തിലൂടെ ആശയ പ്രകടനത്തിന് ആത്മവിശ്വസമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി N H S ലെ അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ക്കുകയാണ്.

വ്യത്യസ്തമായ പഠനപ്രവര്‍ത്തനങ്ങള്‍ പല സ്കൂളുകളിലും നടക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അവ പലപ്പോഴും പുറത്തറിയാറില്ല എന്നതു ഇതിലെ ദുഃഖ സത്യവുമാണ്. ‌ഇത്തരത്തില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ അവ പങ്കു വയ്ക്കുകയാണെങ്കില്‍ പുതിയ ആശയങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാന്‍ ഒരു അവസരമായി അതു മാറും. ഏറെ പേര്‍‌ക്ക് അതു പ്രചോദനമേകും.

ഇംഗ്ലീഷില്‍ മികച്ച രീതിയില്‍ എഴുതാന്‍ കഴിയുകയും എന്നാല്‍ സംസാരത്തില്‍ പിന്നോട്ടു പോവുകയും ചെയ്യുന്ന കുട്ടികള്‍ നമ്മുടെ സ്കൂളുകളിലും ഇല്ലേ ? അത്തരത്തില്‍ ഏതാനും കുട്ടികളെയെങ്കിലും പ്രോത്സാഹിപ്പിച്ചു മുന്നോട്ടു കൊണ്ടു വരാന്‍ ഇതു വായിക്കുന്ന അധ്യാപകര്‍ക്കു തോന്നുകയാണെങ്കില്‍ , ഈ പോസ്റ്റു വായിക്കുമ്പോള്‍‌ നമുക്കു തോന്നുന്ന ആവേശം അതിലെ ആശയം കുട്ടികളിലേക്ക് എത്തിക്കാന്‍ നമുക്കു പ്രചോദനമാവുകയാണെങ്കില്‍, ഏതാനും അധ്യാപകരെങ്കിലും അതിനു തയാറാവുകയാണെങ്കില്‍ - ഒരു വലിയ മുന്നേറ്റത്തിനു തുടക്കമിടുകയായിരിക്കും അതിലൂടെ ചെയ്യുക..


Read More | തുടര്‍ന്നു വായിക്കുക

ഇന്ന് ലോക മാതൃദിനം

>> Sunday, May 13, 2012

പല രാജ്യങ്ങളിലും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച, അതായത് മെയ് 13 ന് മാതൃദിനം (Mothers' Day) ആഘോഷിക്കുകയാണ്. ഇന്ന് വിപണിയില്‍ ആഘോഷിക്കപ്പെടുന്ന പല ദിനങ്ങളും കച്ചവട മനസ്ഥിതിയോടെ തന്നെയാണ് കലണ്ടര്‍ താളുകളില്‍ സ്ഥാനം പിടിച്ചതെങ്കിലും മാതൃദിനം അക്കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നു. വര്‍ഷത്തില്‍ മുന്നൂറ്ററുപത്തെഞ്ചേകാല്‍ ദിവസവും വിസ്മരിപ്പിക്കപ്പെടാന്‍ പാടില്ലാത്ത നാമമാണ് മാതാപിതാക്കളുടേത്. പക്ഷെ ജീവിതത്തിരക്കുകളാലും സ്വാര്‍ത്ഥതകളാലും മനുഷ്യന്‍ ഏറ്റവും കൂടുതല്‍ മറന്നു പോകുന്നതും അവരെത്തന്നെയാണ്. നാടെങ്ങും ഉയര്‍ന്നു വരുന്ന വൃദ്ധസദനങ്ങള്‍ ബോധപൂര്‍വം വിസ്മരിപ്പിക്കപ്പെടുന്ന ആ സത്യത്തെ ഓര്‍മ്മിപ്പിക്കുന്നു. അതെ, ആഘോഷപൂര്‍വം തന്നെ ആ ദിനം കൊണ്ടാടണം. ഓരോ വാക്കുകളും അമ്മയ്ക്കും അച്ഛനുമുള്ള സമ്മാനങ്ങളാകണമെങ്കിലും ഒരു സ്നേഹസമ്മാനം അവര്‍ക്ക് കൈമാറാനാകുമെങ്കില്‍! ആ സമയത്തുള്ള ആ ചിരി നമുക്കൊന്നു കാണാനാകുമെങ്കില്‍, നമ്മുടെ ജീവിതം ധന്യമായി. 'മനുഷ്യാ, നീ മൂലം നിന്റെ മാതാപിതാക്കളുടെ കണ്ണനിറയുമ്പോള്‍ നിന്റെ നാശത്തിലേക്കുള്ള ആദ്യ പടി നീ ചവിട്ടുന്നുവെന്നോര്‍മ്മിക്കുക'യെന്ന കവിതാ ശകലം ഈ വേളയില്‍ അര്‍ത്ഥവത്താണ്. അധ്യാപകര്‍ക്കു മുന്നില്‍ നിഷ്ക്കളങ്കമായ കണ്ണുകളോടെ, നിഷ്ക്കളങ്കമായ മനസ്സോടെ ഇരിക്കുന്ന കുട്ടികളോട് രക്ഷിതാക്കളുടെ സ്നേഹത്തെക്കുറിച്ച് വിശദീകരിക്കാനാകുമെങ്കില്‍, സമൂഹത്തിനു ദ്രോഹമുണ്ടാക്കുന്ന പ്രവര്‍ത്തികളിലേക്ക് പോകാത്ത വിധം അവരെ നേര്‍വഴിക്ക് നയിക്കാനാകും. റാംബോയേയും മറ്റു സിനിമകളില്‍ ജീവിക്കുന്ന കഥാപാത്രങ്ങളേയുമെല്ലാം അനുകരിച്ച് വാളെടുക്കുന്ന ബുദ്ധിശൂന്യതയില്‍ നിന്നും അവരെ നമുക്ക് പിന്തിരിപ്പിക്കാന്‍ കഴിയും. അമ്മമാരെ ആദരിക്കുന്നതിനായി കുറേനാളുകള്‍ക്ക് മുമ്പ് നടന്ന ഒരു ചടങ്ങില്‍ മാതൃസ്നേഹത്തെക്കുറിച്ച് അബ്ദുള്‍ സമദ് സമദാനി പ്രൗഢഗംഭീരമായൊരു പ്രസംഗം നടത്തുകയുണ്ടായി. അയത്നലളിതവും ചിന്തോദ്ദീപകവുമായ ആ പ്രസംഗം ചടങ്ങില്‍ സന്നിഹിതനായിരുന്ന മോഹന്‍ലാന്‍ അടക്കമുള്ള പലരുടേയും കണ്ണുകളെ ഈറനണിയിച്ചു. ഇരുപതു മിനിറ്റ് നീണ്ട മനോഹരമായ പ്രസംഗം. അമ്മ. ലോകമാതൃദിനത്തില്‍ ആ വീഡിയോ വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ.

വീഡിയോ - ഒന്നാം ഭാഗം

വീഡിയോ - രണ്ടാം ഭാഗം


അമ്മ വിവിധ ഭാഷകളില്‍
അമ്മ (Mother) എന്ന വാക്ക് വിവിധ ഭാഷങ്ങളില്‍ കൊടുത്തിരിക്കുന്നത് നോക്കൂ. M എന്ന അക്ഷരം ബഹുഭൂരിപക്ഷം ഭാഷകളിലും കാണാനാകും. വായതുറക്കുമ്പോഴുള്ള 'അ'യും വായ അടക്കുമ്പോഴുള്ള മൃദു അക്ഷരമായ 'മ'യും ചേര്‍ന്നാണ് അമ്മ എന്ന വാക്കിന്റെ നിഷ്പത്തിയെന്ന് ഭാഷാശാസ്ത്രം പറയുന്നുണ്ടെങ്കിലും രസകരവും വസ്തുതാപരവുമായ ഈ ഏകത മാതൃസ്നേഹം പോലെ ഭാഷാതീതമാണ്.
Language Mother
Afrikaans Moeder, Ma
Albanian Nënë, Mëmë
Arabic Ahm
Aragones Mai
Asturian Ma
Aymara Taica
Azeri (Latin Script) Ana
Basque Ama
Belarusan Matka
Bergamasco Màder
Bolognese Mèder
Bosnian Majka
Brazilian Portuguese Mãe
Bresciano Madèr
Breton Mamm
Bulgarian Majka
Byelorussian Macii
Calabrese Matre, Mamma
Caló Bata, Dai
Catalan Mare
Cebuano Inahan, Nanay
Chechen Nana
Croatian Mati, Majka
Czech Abatyse
Danish Mor
Dutch Moeder, Moer
Dzoratâi Mére
English Mother, Mama, Mom
Esperanto Patrino, Panjo
Estonian Ema
Faeroese Móðir
Finnish Äiti
Flemish Moeder
French Mère, Maman
Frisian Emo, Emä, Kantaäiti, Äiti
Furlan Mari
Galician Nai
German Mutter
Greek Màna
Griko Salentino, Mána
Hawaiian Makuahine
Hindi - Ma, Maji
Hungarian Anya, Fu
Icelandic Móðir
Ilongo Iloy, Nanay, Nay
Indonesian Induk, Ibu, Biang, Nyokap
Irish Máthair
Italian Madre, Mamma
Japanese Okaasan, Haha
Judeo Spanish Madre
Kannada Amma
Kurdish Kurmanji Daya
Ladino Uma
Latin Mater
Leonese Mai
Ligurian Maire
Limburgian Moder, Mojer, Mam
Lingala Mama
Lithuanian Motina
Lombardo Occidentale Madar
Lunfardo Vieja
Macedonian Majka
Malagasy Reny
Malay Emak
Malayalam Amma
Maltese Omm
Mantuan Madar
Maori Ewe, Haakui
Mapunzugun Ñuke, Ñuque
Marathi Aayi
Mongolian `eh
Mudnés Medra, mama
Neapolitan Mamma
Norwegian Madre
Occitan Maire
Old Greek Mytyr
Parmigiano Mädra
Persian Madr, Maman
Piemontese Mare
Polish Matka, Mama
Portuguese Mãe
Punjabi Mai, Mataji, Pabo
Quechua Mama
Rapanui Matu'a Vahine
Reggiano Mèdra
Romagnolo Mèder
Romanian Mama, Maica
Romansh Mamma
Russian Mat'
Saami Eadni
Samoan Tina
Sardinian (Limba Sarda Unificada) Mama
Sardinian Campidanesu mamai
Sardinian Logudoresu Madre, Mamma
Serbian Majka
Shona Amai
Sicilian Matri
Slovak Mama, Matka
Slovenian Máti
Spanish Madre, Mamá, Mami
Swahili Mama, Mzazi, Mzaa
Swedish Mamma, Mor, Morsa
Swiss German Mueter
Telegu Amma
Triestino Mare
Turkish Anne, Ana, Valide
Turkmen Eje
Ukrainian Mati
Urdu Ammee
Valencian Mare
Venetian Mare
Viestano Mamm'
Vietnamese me
Wallon Mére
Welsh Mam
Yiddish Muter
Zeneize Moæ

നിങ്ങളുടെ അനുഭവങ്ങള്‍, ചിന്തകള്‍ ഇവിടെ പങ്കുവെക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

മാത്​സ് ബ്ലോഗിന് രണ്ട് വയസ്സ്

>> Monday, January 31, 2011


മാത്​സ് ബ്ലോഗിന് രണ്ടു വയസ്സ്! 2009 ജനുവരി 31 ന്റെ സായന്തനത്തില്‍ എറണാകുളം ജില്ലയിലെ എടവനക്കാട് പിറന്നുവീണ, കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടേയും കുട്ടികളുടേയും രക്ഷിതാക്കളുടേയും മാത്രമല്ലാ ലോകമെമ്പാടുമുള്ള ഗണിതസ്നേഹികളുടേയും ഈ പൊന്നോമന, ശൈശവസഹജമായ അരിഷ്ടതകള്‍ അതിജീവിച്ചുകൊണ്ട് ബാല്യത്തിലേക്ക് പിച്ചവെക്കുകയാണ്. ഒത്തിരി നന്ദിയുണ്ട്, എല്ലാവരോടും. കഴിഞ്ഞ ബക്രീദ് ദിനത്തില്‍ ഞങ്ങളോടൊത്ത് മണിക്കൂറുകളോളം ചെലവഴിച്ച ബഹു. ഡിപിഐ ശ്രീ. എ.പി.എം. മുഹമ്മദ് ഹനീഷ്, ഐടി@സ്കൂള്‍ എക്സി. ഡയറക്ടര്‍ ശ്രീ. അന്‍വര്‍ സാദത്ത് സാര്‍, മുഖ്യ രക്ഷാധികാരികളായ കൃഷ്ണന്‍സാര്‍, അച്യുത് ശങ്കര്‍ സാര്‍, സഹോദരതുല്യനായ സുനില്‍ പ്രഭാകര്‍ സാര്‍, ഈ ബ്ലോഗിന് പ്രചോദനമാകുകയും ആദ്യ കമന്റിലൂടെ ഞങ്ങളെ വിസ്മയിപ്പിക്കുകയും ചെയ്ത ഐടി@സ്കൂള്‍ എറണാകുളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് ആന്റണി സാര്‍, തല്ലിയും തലോടിയും എന്നും കൂടെ നിന്ന മാസ്റ്റര്‍ ട്രെയിനര്‍ ജയദേവന്‍ സാര്‍, സ്വന്തം വെബ്​പോര്‍ട്ടലായ 'ഹരിശ്രീ പാലക്കാടി'നോടു തുല്യമായ സ്നേഹം എന്നും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഐടി@സ്കൂള്‍ പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജയരാജന്‍ സാര്‍,എസ്.ഐ.ടി.സിമാരുടെ കണ്ണിലുണ്ണികളായി മാറിയ മലപ്പുറത്തെ ഹസൈനാര്‍ മങ്കട, ഹക്കീം സാര്‍, ബ്ലോഗിന്റെ നിറചൈതന്യങ്ങളായ അഞ്ജന, പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്ററി സ്കൂളിലെ കൊച്ചുമിടുക്കികള്‍ ആതിര,അനന്യ,ഹരിത, പൈത്തണ്‍ ക്ലാസ്സുകളിലൂടെ ലളിത പാഠങ്ങളുമായി വന്ന ഫിലിപ്പ്സാര്‍, മത്സരപരീക്ഷാ സഹായവുമായി ഭാഷയുടേയും സംസ്ഥാനത്തിന്റേയും അതിരുകള്‍ ഭേദിച്ച് കടന്നുവന്ന ചത്തീസ്ഘഢിലെ സഞ്ജയ് ഗുലാത്തി സാര്‍,......വേണ്ടാ, എഴുതാന്‍ തുടങ്ങിയാല്‍ എങ്ങും നില്ക്കില്ല!

ഈ അവസരത്തില്‍ വായനക്കാര്‍ ഈ ബ്ലോഗുമായുള്ള പരിചയം കമന്റിലൂടെ പങ്കുവെച്ചാലോ..? ഈ ബ്ലോഗ് നിങ്ങളെ സ്കൂള്‍ അധ്യയനത്തില്‍ എങ്ങിനെ സഹായിക്കുന്നു...? എങ്ങിനെയാണ് നിങ്ങള്‍ ഈ ബ്ലോഗിനെ കുറിച്ച് അറിഞ്ഞത്. ? മാത്സ് ബ്ലോഗ് അവതരിപ്പിക്കുന്ന പുതിയ സംവിധാനങ്ങള്‍ (എസ്.എം.എസ് അലേര്‍ട്ട്, ഫ്ലാഷ് ന്യൂസ് എന്ന പുതിയ ഗാഡ്ജറ്റ്) നിങ്ങള്‍ക്ക് പ്രയോജനപ്പടുന്നുണ്ടോ എന്നൊക്കെയറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ടീമംഗങ്ങളെല്ലാവരുടേയും അനുഭവങ്ങള്‍ കൂടിയാകുമ്പോള്‍ കമന്റുകളില്‍ റെക്കോഡ് തന്നെ പ്രതീക്ഷിക്കാമല്ലോ, അല്ലേ?
ഒപ്പം ഭാവി പരിപാടികളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളുമാകാം, എന്താ? കൂടുതല്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്. വിമര്‍ശനങ്ങളും സ്വാഗതാര്‍ഹമാണ് കേട്ടോ..!


Read More | തുടര്‍ന്നു വായിക്കുക

ഓണാശംസകളും ചില ചിന്തകളും

>> Sunday, August 22, 2010


അങ്ങനെ മലയാളിയുടെ സ്വന്തം ഉത്സവമായി പരക്കെ ആഘോഷിക്കപ്പെടുന്ന ഓണം വന്നെത്തി. കാണം വിറ്റും ഓണം ഉണ്ണണം എന്ന അജ്ഞാത കര്‍ത്തൃകമായ ഏതോ സിദ്ധാന്തത്തിന്റെ ആവേശത്തില്‍ പ്രകൃതി പോലും താന്‍ കാത്തുവെച്ച ഐശ്വര്യസമ്പാദ്യം മനുഷ്യനായി നേദിക്കുന്ന കാലമാണീ ഓണമാസം. കേട്ടു പഴകിയ കഥകള്‍ മുതല്‍ കര്‍ക്കിടകത്തിന്‍റെ വറുതിയില്‍ നിന്ന് വിളവെടുപ്പിന്റെ സന്തോഷത്തിലേക്കുള്ള യാത്രയായിട്ടാണ് ഓണാഘോഷ ചരിത്രം എന്നും നമ്മുടെ കാതുകളിലേക്കെത്തിയിട്ടുള്ളത്. നവീനയുഗത്തില്‍ ആന്റിമാരുടെ എണ്ണമേറിയതിനാലും മുത്തശ്ശിമാരുടെ വംശം മരുന്നിനു പോലുമില്ലാത്ത വിധം അന്യം നിന്നു പോയതിനാലും ഓണത്തെക്കുറിച്ചുള്ള കഥകളെപ്പറ്റിയൊന്നും കുട്ടികള്‍ക്ക് കേള്‍ക്കാനിട വന്നിട്ടുണ്ടാകണമെന്നില്ല. പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലിയുടെ അഭ്യര്‍ത്ഥന പ്രകാരം തന്റെ പ്രജകളെക്കാണാന്‍ ആണ്ടിലൊരു ദിനം വാമനന്‍ അദ്ദേഹത്തിന് നല്‍കിയെന്നാണ് ഓണത്തിനു പിന്നിലെ പുരാവൃത്തമായി പറഞ്ഞു പോരുന്നത്. ചിങ്ങമാസത്തിലെ തിരുവോണനാള്‍ തെരഞ്ഞെടുത്ത മഹാബലി മുറതെറ്റാതെ ആണ്ടു തോറും എത്തുന്നുവെന്നാണ് കാവ്യഭാവനയും. അങ്ങനെ കേരളസങ്കല്പത്തിന്റെ ആരംഭദശകളിലെങ്ങോ മൊട്ടിട്ട ഓണവും ഓണാഘോഷവും വൈവിധ്യമാര്‍ന്ന വേഷപ്പകര്‍ച്ചകള്‍ പിന്നിട്ട് ഇന്നു നമ്മുടെ സ്വീകരണമുറിയിലെ കൊച്ചു സ്ക്രീനിലൊതുങ്ങി നില്‍ക്കുന്നു.

കാലാണ്ടിന്റെ ഇടവേള കഴിഞ്ഞ് ഇടവ, മിഥുന, കര്‍ക്കിടകങ്ങളിലെ കാറ്റിനും മഴയ്ക്കുമൊടുകില്‍ വൈദേശികവണികരെത്തുന്ന ചിങ്ങമാസം ദക്ഷിണഭാരതത്തിലേക്ക് സമ്പത്തൊഴുക്കുന്ന കാലമായിരുന്നെന്നാണ് ചരിത്രരേഖകളിലെ പരാമര്‍ശം. അരിയും പൂവുമെറിഞ്ഞായിരുന്നത്രേ കച്ചവടത്തിനെത്തിയിരുന്ന നാവികവണികരെ നമ്മുടെ നാട്ടുകാര്‍ സ്വീകരിച്ചിരുന്നത്. സുഗന്ധദ്രവ്യങ്ങള്‍ക്കും ധാന്യങ്ങള്‍ക്കും പകരം പൊന്ന് നല്‍കുന്ന ഈ കച്ചവടമാണ് ചിങ്ങമാസത്തതിന് പൊന്നിന്‍ തിളക്കം നല്‍കിയതെന്ന് ഒരു കൂട്ടം ചരിത്രകുതുകികള്‍ പറയുന്നു. അതല്ല, കൊയ്ത്തു നെല്ലിന്റെ പൊന്നിന്‍ പ്രഭയാണ് ചിങ്ങമാസത്തിന് ഇത്തരമൊരു മുന്‍പേര് നല്‍കിയതെന്നും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്.

മലയാളിയെന്നതില്‍ അഭിമാനിക്കുന്ന ഓരോരുത്തര്‍ക്കും സന്തോഷത്തിന്റെ കാലമാണ് ഓണം. പെയ്തു തകര്‍ത്ത ഇടവപ്പാതി കര്‍ക്കിടകത്തോടെ തോറ്റു മടങ്ങുമ്പോള്‍ അവന് സന്തോഷമായിരുന്നു. വറുതിയുടെ ചൂടില്‍ മുണ്ടു മുറുക്കിയുടുക്കേണ്ടി വന്ന നാളുകളെ താല്ക്കാലികമായിട്ടെങ്കിലും വിസ്മൃതിയിലേക്കാഴ്ത്താന്‍ പോന്ന സന്തോഷമാണ് ഓണനാളുകള്‍ അവന് സമ്മാനിച്ചത്. കമ്പോളവല്‍ക്കരിക്കപ്പെട്ടെങ്കിലും ഇന്നും ബഹുഭൂരിപക്ഷത്തിനും ഓണം സന്തോഷത്തിന്റെ നാളുകള്‍ തന്നെ. പ്രത്യേകിച്ചും, ഓണം കുട്ടികളുടേതല്ലേ? പൂവിളികളും പൂവട്ടികളുമായി നടന്നിരുന്ന കാലം ഏറെക്കുറെ അന്യമായിത്തുടങ്ങിയെങ്കിലും ഇന്നും ഓണാഘോഷങ്ങളില്‍ സന്തോഷിക്കുന്നത് കുട്ടികള്‍ തന്നെ. എത്രയേറെ ദുഃഖങ്ങള്‍ നമുക്കുണ്ടായാലും കുട്ടികളുടെ സന്തോഷം ആരാണാഗ്രഹിക്കാത്തത് ? അതുകൊണ്ട് ഈ ഓണവും നമുക്ക് ആഘോഷിക്കാം. ഇടയ്ക്കിടെ ഇങ്ങനെയുള്ള കൊച്ചുകൊച്ചാഘോഷങ്ങളല്ലേ ജീവിതസദ്യയില്‍ തൊടുകറികളാകുക!

എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍!!!!!!!


Read More | തുടര്‍ന്നു വായിക്കുക

റിപ്പബ്ളിക് ദിന ചിന്തകള്‍

>> Tuesday, January 26, 2010

രാജ്യം അറുപത്തൊന്നാമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുകയാണ്. പക്ഷെ ഇവിടെയും ചില ചിന്തകള്‍ക്ക് നാം വിധേയരാകേണ്ടിയിരിക്കുന്നു. കാരണം, കാലങ്ങളോളം നമ്മുടെ രാജ്യം അനുഭവിച്ച പാരതന്ത്ര്യം 1947 ആഗസ്റ്റ് 15- ലെ പ്രഭാതത്തോടെ നാടുവിട്ടു പോയതേയില്ലയെന്ന് നമുക്കറിയാം. ഗവര്‍ണര്‍ ജനറലും ബ്രിട്ടീഷ് നിയമങ്ങളും അടക്കം സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പല സമ്പ്രദായങ്ങളും പിന്നീടേക്കും നമുക്ക് പിന്തുടരേണ്ടി വന്നു. ഇപ്പോഴും പിന്തുടരുന്നുമുണ്ട്. അതുകൊണ്ടു തന്നെ കോടതികളിലെ രീതികളും പോലീസ് നിയമങ്ങളുമെല്ലാം പരിഷ്ക്കരണത്തിന് വെമ്പി നിശബ്ദരായി വിലപിക്കുന്നുണ്ടാകണം. സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ ശൈശവദശയില്‍ ബ്രിട്ടണിലെ രാജകീയ ഭരണസമ്പ്രദായത്തിന്റെ കാര്‍ബണ്‍ കോപ്പി പോലെ സി.രാജഗോപാലാചാരിയെ ഗവര്‍ണര്‍ ജനറലായി അവരോധിച്ചു കൊണ്ട് ഭരണം മുന്നോട്ട് നീങ്ങി. ഇതിനെല്ലാം ഒരറുതി വരുത്താനായി, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനകീയ ഭരണ സമ്പ്രദായം അച്ചടി മഷി പുരണ്ടൊരു നിയതമായ ചട്ടക്കൂടിലൊരുങ്ങിയെത്താന്‍ രണ്ടു വര്‍ഷത്തിലേറെ കാലമെടുത്തു. പക്ഷെ ഒരു സംശയലേശമില്ലാതെ പറയാം, ഏറെ കഷ്ടപ്പെട്ടിട്ടു തന്നെയാണ് എഴുതിയുണ്ടാക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ബൃഹത്തായ ഭരണഘടന നമ്മുടെ രാജ്യത്തിന് ലഭിച്ചത്. ഭാരതത്തില്‍ നടമാടിയിരുന്ന പല അനാചാരങ്ങളെയും തുടച്ചു നീക്കുകയെന്ന ദീര്‍ഘവീക്ഷണത്തോടെ ഡോ. ബി. ആര്‍ അംബേദ്കര്‍ തന്റെ ജീവിതാനുഭവങ്ങളെയും സാഹചര്യങ്ങളെയും മുന്നില്‍ക്കണ്ടു കൊണ്ടുതന്നെയാണ് സമത്വം വിഭാവനം ചെയ്യുന്ന ഒരു നിയമ സംഹിതയ്ക്ക് ജന്മം നല്‍കാന്‍ പരിശ്രമിച്ചത്. അഞ്ച് വ്യാഴവട്ടക്കാലം കൊണ്ട് ഭരണഘടനാ ശില്പി സ്വപ്നം കണ്ടതിനും മേലെ സ്വാതന്ത്ര്യം നമുക്ക് ആസ്വദിക്കാനായെന്നതില്‍ തര്‍ക്കത്തിനും ഇടയുണ്ടാകില്ല. നാമിന്നാഘോഷിക്കുന്ന സ്വാതന്ത്ര്യമധുരം നുകരാന്‍ ജീവന്‍ ബലി നല്‍കിയ, ജീവിതം ബലി നല്‍കിയ എല്ലാ ധീര ദേശാഭിമാനികളെയും നമുക്ക് അനുസ്മരിക്കാം. ഭാരതത്തിന്റെ 61-ം റിപ്പബ്ളിക് ദിനത്തില്‍ ഏവര്‍ക്കും ആശംസകള്‍ നേരുന്നു. ഒപ്പം ഭരണഘടനയെപ്പറ്റി ചില അറിവുകളും

  • 1946 ല്‍ ഇന്‍ഡ്യ സന്ദര്‍ശിച്ച ക്യാബിനറ്റ് മിഷന്റെ നിര്‍​ദ്ദേശപ്രകാരമാണ് ഭരണഘടനയ്ക്ക് രൂപം നല്‍കിയത്.
  • ഇന്‍ഡ്യന്‍ ഭരണഘടന നിയമ നിര്‍മ്മാണ സഭയുടെ ആദ്യ സമ്മേളനം 1946 ഡിസംബര്‍ 9 ന് ഡോ.സച്ചിദാനന്ദ സിന്‍ഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
  • 1946 ഡിസംബര്‍ 11 ന് ഡോ. രാജേന്ദ്രപ്രസാദിനെ നിയമനിര്‍മ്മാണ സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തു.
  • എന്നാല്‍ ഭരണഘടനാ കരട് നിര്‍മ്മാണ സമിതിയുടെ അധ്യക്ഷനായിരുന്നു ഡോ.ബി.ആര്‍.അംബേദ്കര്‍
  • ഇന്‍ഡ്യന്‍ ഭരണഘടന പരമാധികാരം ജനങ്ങളിലാണെന്ന് ഊന്നിപ്പറയുന്നു.
  • ക്യാബിനറ്റ് ഭരണസമ്പ്രദായമാണ് ഇന്‍ഡ്യന്‍ ഭരണഘടനയുടെ മറ്റൊരു സവിശേഷത.
  • രാഷ്ട്രത്തലവന്‍ പ്രസിഡന്റാണെങ്കിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയ്ക്കാണ് യഥാര്‍ത്ഥ അധികാരം
  • അമേരിക്കന്‍ ഐക്യനാടുകളിലെ ഫെഡറല്‍ സമ്പ്രദായത്തോട് ഇന്‍ഡ്യന്‍ ഭരണഘടനയ്ക്ക് കടപ്പാടുണ്ട്.
  • വിവിധ രാജ്യങ്ങളിലെ വളരെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ കൂട്ടിചേര്‍ത്ത് പരിഷ്ക്കരിച്ചാണ് നമ്മുടെ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്.
  • ഇന്‍ഡ്യയില്‍ നില നില്‍ക്കുന്ന പാര്‍ലമെന്ററി വ്യവസ്ഥയ്ക്കും ഏകപൗരത്വത്തിനും ബ്രിട്ടനോടാണ് ഇന്‍ഡ്യക്ക് കടപ്പാട്
  • രാഷ്ട്രപതി തിരഞ്ഞെടുപ്പ്, രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അദ്ദേഹത്തിന്റെ അധികാരം എന്നിവയ്ക്ക് അയര്‍ലണ്ടിനോടാണ് നാം കടപ്പെട്ടിരിക്കുന്നത്.
  • ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആമുഖത്തിന് അമേരിക്കയോട് കടപ്പെട്ടിരിക്കുന്നു
  • ഇംപീച്ച് മെന്റ് സമ്പ്രദായം, പൗരന്റെ മൗലികാവകാശങ്ങള്‍ എന്നിവയ്ക്കും കടപ്പാട് അമേരിക്കയോടാണ്.
  • കേന്ദ്രഗവണ്‍മെന്റിന്റെ റസിഡ്യൂവറി പവറിന് കാനഡയുടെ ഭരണഘടന പഠനത്തിന് വിധേയമാക്കിയിരുന്നു
  • മൗലിക ചുമതലയക്ക് കടപ്പാട് പഴയ സോവിയറ്റ് യൂണിയനോടാണ്
  • കണ്‍കറന്റ് ലിസ്റ്റ് ആസ്ട്രിയന്‍ നിയമസംഹിതയില്‍ നിന്നെടുത്തിരിക്കുന്നു
  • എന്നാലും ഇന്‍ഡ്യന്‍ ഭണഘടനയെ രൂപപ്പെടുത്തുന്നതില്‍ ഏറ്റവും സ്വാധീനം ചെലുത്തിയത് 1935 ലെ ബ്രിട്ടീഷ് ഇന്‍ഡ്യയിലെ ഭരണഘടനാ നിയമമാണ്
  • ഇന്‍ഡ്യന്‍ ഭരണഘടനയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് ആമുഖം.
  • ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന ആശയങ്ങള്‍ ഭരണഘടനാ നിര്‍മ്മാണസഭയുടെ ആദ്യസമ്മേളനത്തില്‍ അവതരിപ്പിച്ചത് നെഹ്റുവാണ്
  • ആമുഖം ഇന്‍ഡ്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതരത്വ, ജനാധിപത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുന്നു.
  • ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം, മതേതരത്വം എന്നീ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചത് 1976 ലെ 42-ം ഭരണഘടനാ ഭേദഗതിയിലൂടെയാണ്
  • ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആമുഖത്തെ, ഭരണഘടനയുടെ ആത്മാവ്, ഭരണഘടനയുടെ താക്കോല്‍ എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്
  • ആമുഖം ഒരിക്കലേ ഭേദഗതി വരുത്തിയിട്ടുള്ളു.
മേല്‍ സൂചിപ്പിച്ച പോയിന്റുകളില്‍ വ്യത്യസ്ത അഭിപ്രായമുള്ളവര്‍ അത് കമന്റ് ബോക്സിലൂടെ സൂചിപ്പിക്കുമല്ലോ. കൂട്ടിച്ചേര്‍ക്കലുകളും ഇടപെടലുകളും പ്രതീക്ഷിക്കുന്നു.

ഒരിക്കല്‍ക്കൂടി എ​ല്ലാ മാന്യവായനക്കാര്‍ക്കും ബ്ലോഗ് ടീമിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു


Read More | തുടര്‍ന്നു വായിക്കുക

നാട്ടു ഗണിതത്തിന് ഇന്നും 18 വയസ്

>> Sunday, January 17, 2010

കഴിഞ്ഞ 25-30 വര്‍ഷത്തിനുള്ളില്‍ സാധാരണക്കാരന്റേതടക്കം സകല മനുഷ്യരുടേയും ജീവിതരീതികളില്‍ത്തന്നെ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. പക്ഷെ നല്ലതും ചീത്തയുമായ ഈ മാറ്റങ്ങളില്‍പ്പെട്ട് പല നാടന്‍തനിമകളും മണ്‍മറഞ്ഞപ്പോഴും പ്രൌഢഗംഭീരമായ ചരിത്രം പറയാനുള്ള നാടന്‍ ഗണിതത്തിന് വലിയരീതിയിലുള്ള ഉലച്ചിലുകളൊന്നും‍ തട്ടാതെ നിലനില്‍ക്കുന്നുണ്ടല്ലോ. ഇതേപ്പറ്റി ഒരന്വേഷണം നടത്തുകയാണ് പാലക്കാട് മണര്‍കാട് കെ.ടി.എം.എച്ച്.എസിലെ അധ്യാപകനായ രാമനുണ്ണി മാഷ് . ആ മങ്ങൂഴത്തില്‍ പഴയകണക്കും പുതിയ കണക്കും കൂടിക്കുഴയുന്നുണ്ട്. നാഴൂരിപ്പാലും അരലിറ്റര്‍ പാലും ഒരേസ്ഥലകാലങ്ങളില്‍ വ്യക്തികള്‍ ഉപയോഗിക്കപ്പെടേണ്ടി വരുന്നത് ഇതുമൂലമാവാം. ഇതില്‍ രണ്ടു സംഗതികള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ഒന്നു, ഇന്റര്‍നാഷണല്‍ യൂണിറ്റ്സ് വരുന്നതിന്നു മുന്‍പേ ആളുകള്‍ അളക്കാനും തൂക്കാനും പഠിച്ചിരുന്നു. രണ്ട്, ഓരോ നാട്ടിലും ഇതു വളരെ വ്യത്യസ്ഥവും എന്നാല്‍ ശാസ്ത്രീയവുമായിരുന്നു. മറ്റൊന്ന് ഈ യൂണിറ്റുകളെ അന്താരാഷ്ട്രയൂണിറ്റുകളുമായി പരിവര്‍ത്തിപ്പിക്കുക എന്നത് അസാധ്യവുമായിരുന്നു. തനത് ശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും നമുക്ക് എന്നേ കൈവരിക്കാനായി എന്നര്‍ഥം. ഇതുകൊണ്ട് വലിയ കുഴപ്പങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്നതും നാം മനസ്സിലാക്കണം. നമ്മുടെ നാട്ടിലെ അടി-വിരല്‍ കണക്കിലെ തോണിയും , മറ്റു രാജ്യങ്ങളിലെ മീറ്റര്‍-ഇഞ്ച് തോണിയും നദിയില്‍ ഒരേ യാത്ര നല്‍കിയിരുന്നു. വസ്ത്രം വാരക്കണക്കിലോ മീറ്റര്‍ക്കണക്കിലോ വാങ്ങിയാലും നഗ്നത മറച്ചിരുന്നു.

അളവും തൂക്കവും

അളവിന്റേയും തൂക്കത്തിന്റേയും കാര്യത്തില്‍ ഉണ്ടായ പരിണതികള്‍ നോക്കൂ.ഇന്നത്തെ തലമുറയ്ക്ക് കിലോഗ്രാം/ ലിറ്റര്‍ എന്നീ യൂണിറ്റുകളേ അറിയൂ. അതു സര്‍ക്കാര്‍ തീരുമാനവുമാണ്. ഒരു 40 വര്‍ഷം മുന്‍പ് ഇതു റാത്തലും നാഴിയും ആയിരുന്നു.പത്തുപലം =1 റാത്തല്‍ എന്ന കണക്കുമുണ്ട്. ഒരു റാത്തല്‍ ശര്‍ക്കര / നാഴി നെയ്യ് എന്നിങ്ങനെ കണക്കാക്കും.ഒരു കിലോ നെല്ല് കിട്ടില്ല. ഒരു നാഴി/ ഒരു ഇടങ്ങഴി/ ഒരു പറ/ ഒരു ചാക്ക്/ ഒരു വണ്ടി/ ഒരു വള്ളം എന്നിങ്ങനെയാണ് അളവ്. 4നാഴി=1 ഇടങ്ങഴി/ 6നാഴി= 1 നാരായം/ 10 ഇടങ്ങഴി= 1 പറ/ 8 പറ = 1 ചാക്ക്/ 10 ചാക്ക് = 1 വണ്ടി….എന്നിങ്ങനെ കണക്കാക്കും.1 കിലോഗ്രാം അരി= ഏകദേശം 1 ഇടങ്ങഴി എന്നു കരുതും.ഇന്നത്തെ ഒരു ചാക്ക് അരി 75 കിലോ ആണല്ലോ. 50 കിലോ ചാക്കും 100 കിലോ ചാക്കും ഉണ്ട്. പഴം മുതലായവ പടല, കുല കണക്കിനാണ് ഇന്നും വാങ്ങുക. ചോറ് ഒരു പിടി, ഒരു ചട്ടുകം, ഒരു കോരിക, ഒരു ചെമ്പ് എന്നൊക്കെയല്ലേ കണക്ക്.പായസം കയ്യില്‍, കോരിക, ചരക്ക് അളവിലും.100 മില്ലി പായസം സദ്യക്ക് വിളമ്പാത്തത് അളവുശാസ്ത്രത്തിന്റെ പരിണാമം നിലച്ചിട്ടില്ലെന്നതിന്റെ തെളിവും!

നീളം/വീതി

ഒരു മീറ്റര്‍ തുണി പണ്ടില്ല; ഒന്നര വാര തുണിയാണ് വാങ്ങുക. അളക്കാന്‍ വാരക്കോല് ഉണ്ടാവും.നീളം അളക്കുക വിരല്‍, ചാണ്‍, മുഴം,മാറ്, വാര എന്നിങ്ങനെയാണ്. ഒരു വിരല്‍ ഒരിഞ്ചിനു ഏതാണ്ട് തുല്യമായിരുന്നു.2 വിരല്‍= 1 ഇഞ്ച്, 8 വിരല്‍= 1 ചാണ്‍, 2 ചാണ്‍=ഒരു മുഴം, 12 വിരല്‍= 1 അടി/ 4 മുഴം =1മാറ്, എന്നിങ്ങനെ കണക്കാക്കും. വിരലും ചാണും ഒക്കെ അളക്കുന്ന വ്യക്തിക്കനുസരിച്ചു ചെറിയമാറ്റം ഉണ്ടാവും. ഉയരമുള്ള ആളിന്റെ 1 അടിയും കുള്ളന്റെ 1 അടിയും അളവില്‍ മാറ്റം കാണിക്കും.8 വിരല്‍=1 അടി, 6 അടി= 1 കോല്. ആറുഫീറ്റ് കോലുകൊണ്ടാണ് ഭൂമിയളക്കുക. അന്നു ലിങ്ക്സും ചങ്ങലയും നടപ്പായിട്ടില്ല.ദൂരം നാഴികയിലാണ് പറയുക. പാലക്കാട്നിന്നു മണ്ണാര്‍ക്കാട്ടേക്ക് 30 നാഴിക ദൂരം എന്നാണ് കണക്ക്. അടി> വാര> നാഴിക> കാതം>മൈല്‍> യോജന എന്നിങ്ങനെ ദൂരം കൂടും. സമുദ്രലംഘനസമയത്ത് താണ്ടേണ്ട സമുദ്രവിസ്താരം പറയുന്നത് ‘ശതയോജനാ വിസ്തൃതം’ എന്നാണല്ലോ. ഉയരം കണക്കാക്കുക കോലളവിലാണു. അഛന്റെ തോളിലിരുന്നാല്‍ ചന്ദ്രബിംബം കാണുന്നത് ‘കോലോളം ദൂരത്തില്‍’ ആണത്രേ.നീലഗിരി സമുദ്രനിരപ്പില്‍ നിന്ന് 2500 അടി ഉയരത്തിലാണെന്നാണല്ലോ ഇന്നത്തെ കണക്ക്.(ഇതു അളവുശാസ്ത്രത്തിലെ ഒരു പരിണാമഘട്ടമാവും. ശരിക്കാലോചിച്ചല്‍ നീളത്തിന്റെ യൂണിറ്റ് അല്ലല്ലോ ഉയരത്തിന്ന് ഉപയോഗിക്കേണ്ടത്? ഇത്ര ഡിഗ്രി ഉയരം എന്നാണു ശാസ്ത്രീയം.ചിലപ്പോള്‍ കാലം വൈകാതെ ഉയരം ഡിഗ്രിയില്‍ പറയുന്ന ഘട്ടം വരും.കാത്തിരിക്കാം.)

അളവുപാത്രങ്ങള്‍/ സാമഗ്രികള്‍ : നാഴി, ഇടങ്ങഴി,നാരായം, കുഴിയല്‍, പറ, വടിപ്പന്‍, കോല്‍, ആശാരിക്കോല്‍, വാരക്കോല്‍, വെള്ളിക്കോല്‍, തുലാസ്സ്, നാഴികമണി, ജലഘടികാരം, മണല്‍ഘടികാരം തുടങ്ങിയവ ഇന്നു മ്യൂസിയത്തിലേക്ക് ചേക്കേറിയിരിക്കുന്നല്ലോ? വിസ്തീര്‍ണ്ണം പത്തുപറനിലം, നൂറുപറനിലം എന്നായിരുന്നു. ഏക്കര്‍കണക്ക് പിന്നെ വന്നതാണ്. ‘നാഴിവിത്തിന്റെ സ്ഥലം’ കായ്യിലുള്ളവന്‍ ജമ്മിയായിരുന്നു.തപസ്സുചെയ്യാന്‍ മൂന്നടിസ്ഥലം ആണല്ലോ വാമനന്‍ ബലിയോടാവശ്യപെട്ടത്!

പണത്തൂക്കം

കല്യാണത്തിന്ന് സ്വര്‍ണ്ണം നല്‍കുന്നത് പതിവില്ല; എന്നാല്‍ സ്വര്‍ണ്ണം വാങ്ങുന്നത് തോല കകണക്കിനാണ്. ഒരു മില്ലിഗ്രാം തൂക്കത്തിന്ന് ഏകദേശം തുല്യമാവും ഒരു വീശ്.വീശ്>മാഷ> പണത്തൂക്കം> പവന്‍>തോല> ഭാരം എന്നിങ്ങനെ അളവ് കൂടും. ശ്രീകൃഷണനെ വന്ദിക്കാനായി എഴുന്നേറ്റുപോയാല്‍ 100 ഭാരം സ്വര്‍ണ്ണം പിഴയായി കിട്ടണമെന്നു ദുര്യോധനന്‍ കല്‍പ്പിക്കുന്നുണ്ട്.

സമയം

കാലഗണനയായിരുന്നു ഏറ്റവും ‘ശാസ്ത്രീയം’. ഏറ്റവും പഴക്കമുള്ള അളവു ശാസ്ത്രവും ഇതു തന്നെ. നൂറു താമരത്തളിരിലകള്‍ ഒന്നിനുമേലൊന്നായി അടുക്കി വെച്ച് മൂര്‍ച്ചയുള്ള ഒരു ഇരുമ്പ്സൂചികൊണ്ട് ശക്തനായ ഒരാള്‍ കുത്തിയാല്‍ ഒരിലയില്‍ നിന്ന് അടുത്ത ഇലയിലേക്ക് സൂചി പ്രവേശിക്കുന്നതിനുള്ള സമയം ആയിരുന്നു ‘ഒരു അല്‍പ്പകാലം’.

30 അല്‍പ്പകാലം= 1 ത്രുടി,
30 ത്രുടി= 1 കല,
30 കല= 1 കാഷ്ഠം,
30 കാഷ്ഠം= 1 നിമിഷം.
4 നിമിഷം= 1 ഗണിതം,
10 ഗണിതം= 1 നെടുവീര്‍പ്പ്,
6 നെടുവീര്‍പ്പ്= 1 വിനാഴിക,
6 വിനാഴിക= 1 ഘടിക,
60ഘടിക= 1 ദിവസം,
15 ദിവസം= 1 പക്ഷം,
2പക്ഷം= 1 മാസം,
2 മാസം= 1 ഋതു,
6 ഋതു= 1 മനുഷ്യ വര്‍ഷം.
300 മനുഷ്യവര്‍ഷം= 1 ദേവ വര്‍ഷം,
4800 ദേവവര്‍ഷം= 1 കൃതയുഗം
3600 ദേവവര്‍ഷം= 1 ത്രേതായുഗം
2400 ദേ.വ=1 ദ്വാപരയുഗം
1200 ദേ.വ= 1 കലിയുഗം.
12000 ദേ.വ= 1 ചതുര്യുഗം
71 ചതുര്യുഗം= 1 മന്വന്തരം,
14 മന്വന്തരം (14ആമത്തെ മന്വന്തരത്തിലെ കലിയുഗത്തിലാണു നാമിപ്പൊള്‍ ജീവിക്കുന്നത്.)=1 പ്രളയം,
1 പ്രളയം= ബ്രഹ്മാവിന്റെ ഒരു പകല്‍.
ഇത്രയും ഒരു രാത്രി.
ഓരോ പകലും ഓരോ സൃഷ്ടി.
ഏഴര നാഴിക= 1 യാമം, 4 യാമം = 1 പകല്‍, (രാത്രി), 4യാമം= 1 ദിവസം.
(റഫ: ദേവീഭാഗവതം)

അക്കം
അക്കങ്ങളുടെ സംഗതികള്‍ രസകരം തന്നെ. 1,2,3,4,…. 0 വരെ അതുതന്നെ. എന്നാല്‍ ഒന്നില്‍ താഴെയോ അര, കാല്‍, മുക്കാല്‍, അര്യ്ക്കാല്‍, അരേഅരയ്ക്കാല്‍, കലേഅരയ്ക്കാല്‍, മുക്കാലേ അരയ്ക്കാല്‍, മാഹാണി, മുണ്ടാണി (മുക്കാലേ മുണ്ടാണിയും രക്ഷപ്പെട്ടു!) എന്നിങ്ങനെ നിരവധി അംശനാമങ്ങള്‍ ഉണ്ട്.

പണം
100 പൈസ 1 രൂപ എന്ന കണക്കിനു മുന്‍പ് ഒരു പൈസ, അരപൈസ, കാല്‍ പൈസ യുടെ കാലം ഉണ്ടായിരുന്നു. 6 പൈസ-1 അണ. 16 അണ – 1 രൂപ / ഇന്നത്തെ 8 അണ =50 പൈസ അല്ലായിരുന്നു. 48 പൈസയേ വരൂ. 1 രൂപ 96 പൈസയേ ഉള്ളൂ (ഇന്നത് 30-32 പൈസയേ മൂല്യമുള്ളൂ എന്നത് മറ്റൊരു യൂണിറ്റ് ശാസ്ത്രം!) 40-50 വര്‍ഷം4 അണയാണ് നല്ലൊരു തൊഴിലാളിയുടെ കൂലി.വിവിധ സ്ഥലങ്ങളിലെ നാണയ വ്യവസ്ഥ ഇതിലും രസകരമണല്ലോ. സമ്പന്നര്‍ പണം ‘പറവെച്ചളക്കും‘. പലപ്പൊഴും ഇതു സ്വര്‍ണ്ണനാണ്യമായിരുന്നു എന്നതും ഓര്‍ക്കണം. പണം ഒരു ‘കിഴി’യാണ് ദാനം/ ദക്ഷിണ യായി നല്‍കുക. 100 പണത്തിന്റെ കിഴിയും 1000 പണത്തിന്റെ കിഴിയും ഉണ്ടാവും. ഇട്ടിത്തുപ്പന്‍ ‘ഒരു പിടി പണം വാരി മടിയിലിട്ടു’ എന്നാണ് പാട്ടുകഥ.

മറ്റു ചില യൂണിറ്റുകള്‍

ഇല ഒരു കെട്ട്
വെറ്റില ഒരു അടുക്ക്/ ഒരു കെട്ട്
പുകയില ഒരു കണ്ണി
വസ്ത്രം ഒരു കുത്ത്
എണ്ണ ഒരു തല/ ഒരു കുഴിയില്‍
വെള്ളം ഒരു കിണ്ടി/ ഒരു കുടം/ ഒരു കൊട്ട
പായസം ഒരു ചരക്ക്/ ഒരു കയ്യില്‍
ചോറ് ഒരു ചെമ്പ്/ ഒരു ചട്ടുകം/ ഒരു കോരിക/ ഒരു പിടി
പുളിങ്ങ ഒരു തുലാം/ ഒരു ഉണ്ട
ചേമ്പ് ഒരു കൊട്ട
മുരിങ്ങയില ഒരു കോച്ചില്‍/ ഒരു പിടി/ ഒരു മുറം
നെല്ല് ഒരു മുറം
കാവത്ത്, ചേന, കിഴങ്ങ് ഒരു മൂട്
പാല്‍ ഒരു തുടം/ ഒരു നഴി
നെയ്യ് ഒരു തുടം/ ഒരു കുഴിയില്‍
ഭക്ഷണം ഒരു കിണ്ണം (മൂപ്പര്‍ ഒരു കിണ്ണം ചോറുണ്ണും!)
പായ (കോസടി) ആള്‍പ്പായ/ ഇരട്ടപ്പായ
വാതില്‍ ഒറ്റപ്പൊളി/ ഇരട്ടപ്പൊളി
ഉഴവ് ഒരു ചാല്‍ (നൂറുചാല്‍ പൂട്ടിയാല്‍ വെണ്ണീറു വേണ്ട!)
തടി ഒരു കണ്ടി
പച്ചില വളം ഒരു ചുമട്/ ഒരു കെട്ട്
ചാണകം ഒരു കൊട്ട/ ഒരു കുന്തി
ഉപ്പ് ഒരു നുള്ള്
പപ്പടം ഒരു കെട്ട്
പഴനുറുക്ക് ഒരു ചാണ
(പന്ത്രണ്ട് പഴനുറുക്കും 24 പപ്പറ്റവും ചേര്‍ത്ത് കുഴച്ചത് ഒരു ചാണ)
നീളം ഒരു വില്പാട്
അകലം ഒരു കയ്യ്

ഒരു കഥ
ഇനി ഒരു കഥയാവട്ടെ:
രാമരാവണയുദ്ധം കഴിഞ്ഞു ശ്രീരാമന്‍ അയോധ്യക്ക് പത്നീ പരിവാരസമേതനായി മടങ്ങുകയാണ്. അയോധ്യക്കടുത്ത് എത്താറായപ്പൊള്‍ തന്റെ വരവ് ഭരതനെ അറിയിക്കാനായി ഹനൂമാനെ അയച്ചു. ഹനുമാന്‍ പോകുന്ന വഴി ചില സന്യാസിമാര്‍ അദ്ദേഹത്തോട് യുദ്ധവിവരങ്ങള്‍ അന്വേഷിക്കയാണ്:
അല്ലേ ഹനൂമാന്‍, രാമരാവണയുദ്ധം ഒക്കെ കേമായി എന്നു കേട്ടു. എന്തൊക്കെയാ കഥകള്‍? എന്തൊക്കെയാ ഉണ്ടായേ? എത്രത്തോളം ആള്‍നാശണ്ടായി? എത്രത്തോളം മരണം ണ്ടായീ? എന്തൊക്കെയാ കഥ?
ഹനൂമന്‍ വിനയാന്വിതനായി പറഞ്ഞു: ഞാന്‍ അത്യാവശ്യമായി പോകയാണ്. വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ നേരല്യാ….ചുരുക്കം പറയാം..പകുതിയാമം നേരം ശ്രീരാമന്റെ വില്ലിലെ മണി മുഴങ്ങി. ഇനി കണക്കാക്കിക്കോളിന്‍.
അതെങ്ങനെയാ ഹനൂമാന്‍ കണക്കാക്കാ..എന്താ വില്ലിലെ മണി മുഴങ്ങല്‍?

അപ്പോള്‍ ഹനൂമാന്‍ ‘നാഗാനാമയുതം…എന്ന ശ്ലോകക്കണക്ക് ചൊല്ലി…..
കണക്കിങ്ങനെ: 1000 ആന, 2000 കുതിര, 100000 തേര്‍, 1000000000 ആള്‍..ഇത്രയും നശിച്ചാല്‍ ഒരു കബന്ധം രണാങ്കണത്തില്‍ നൃത്തം ചെയ്യും. ഇങ്ങനെ 10000000 കബന്ധം തുള്ളിയാല്‍ ഭഗവാന്റെ വില്ലിലെ മണി ഒരു പ്രാവശ്യം ശബ്ദിക്കും. യുദ്ധംതീര്‍ന്നപ്പോള്‍ ഇതു അരയാമം നേരം ശബ്ദിച്ചു. ഇനി കണക്കാക്കാലോ!)
ഹനൂമാന്‍ അയോധ്യയിലേക്ക് തിരക്കിട്ട് പോയി. സന്യാസിമാര്‍ ഓലയും നാരായവുമായി കണക്ക് കൂട്ടാനും.
(ചാക്യാര്‍ പറഞ്ഞ കഥ)


Read More | തുടര്‍ന്നു വായിക്കുക

കുഞ്ഞികൃഷ്ണന്‍ മാഷിന് ആദരാഞ്ജലികള്‍

>> Friday, January 8, 2010

ഗണിതശാസ്ത്രമേഖലയിലെ ഇതിഹാസമായിരുന്ന എസ്.ഇ.ആര്‍.ടി പാഠപുസ്തക പരിഷ്‌കരണ വിദഗ്ദ്ധ സമിതി അംഗവും നടുവില്‍ ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനുമായ ഒ.കുഞ്ഞികൃഷ്ണന്‍ മാഷ് അന്തരിച്ചു. പ്രഹേളികാ പരിഹാരങ്ങളുമായി (Puzzle Solving) ബന്ധപ്പെട്ടുള്ള ഇന്റര്‍നെറ്റിലെ വിവിധ കമ്മ്യൂണിറ്റികളില്‍ അദ്ദേഹം അംഗമായിരുന്നു. കേവലം പ്രശ്നപരിഹാരം മാത്രമല്ല അതിന്റെ വിവിധ തലങ്ങളില്‍ അന്വേഷണം നടത്തുന്നതിനും തുടര്‍പഠനത്തില്‍ നിതാന്തജാഗ്രത പുലര്‍ത്തുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള വ്യത്യസ്തതയാര്‍ന്ന പ്രകടനം നടത്തിയതിലൂടെ അദ്ദേഹം ദേശീയ-അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നമ്പര്‍ തിയറിയും ജ്യോമട്രിയും പരസ്പരം യോജിപ്പിച്ചു കൊണ്ടുള്ള ഒരു രീതിയില്‍ തന്റേതായ ഒരു പാത സൃഷ്ടിച്ചെടുക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇന്‍ഡ്യാ ഗവണ്‍മെന്റ് ഈ അതുല്യപ്രതിഭയ്ക്ക് അധ്യാപക അവാര്‍ഡ് നല്‍കിയാണ് ആദരിച്ചത്. സ്പോര്‍ട്സ്, സാഹിത്യം, ഗാര്‍ഡനിങ് എന്നീ മേഖലകളിലും അതീവ തല്പരനായിരുന്നു അദ്ദേഹമെന്ന് നമുക്ക് കാണാനാകും. ഇന്നത്തെ ഗണിത ശാസ്ത്രമേളകളില്‍ കാണുന്ന ഊര്‍ജ്ജവും ഉന്മേഷവും പകര്‍ന്നു തരുത്തതില്‍ കുഞ്ഞികൃഷ്ണന്‍ മാഷ് നല്‍കിയ സംഭാവനകള്‍ എന്നെന്നും അധ്യാപകലോകം പ്രത്യേകിച്ച് ഗണിതാധ്യാപകര്‍ ഒരിക്കലും മറക്കില്ല. വടക്കന്‍ ജില്ലകളിലെ മേളകളില്‍ ഇന്നോളം ദൃശ്യവും അദൃശ്യവുമായ സാന്നിധ്യമായി മാഷുണ്ടാകുമായിരുന്നു. മേളകളില്‍ അവതരിപ്പിക്കപ്പെട്ടിരുന്ന പല ആശയങ്ങളും രൂപപ്പെടുത്താന്‍ കുട്ടികള്‍ക്കൊപ്പം നിന്നിരുന്ന മാസ്റ്റര്‍, മറക്കില്ല അങ്ങയെ ഞങ്ങള്‍!

ഒമ്പതാം തരം പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് കഴിയവെ വ്യാഴാഴ്ച നെഞ്ചുവേദനയെത്തുടര്‍ന്ന് ഡോക്ടറെ കാണിച്ച് മടങ്ങുംവഴി ബസ്സില്‍ കുഴഞ്ഞുവീഴുകയാണുണ്ടായത്. കിംസ് ആസ്​പത്രിയിലായിരുന്നു അന്ത്യം.എസ്.ഇ.ആര്‍.ടി ഒന്നുമുതല്‍ പത്തുവരെയുള്ള പാഠപുസ്തക പരിഷ്‌കരണ കമ്മിറ്റിയിലെ ഗണിത വിഭാഗം അംഗമാണ്. തുല്യതാ പാഠപുസ്തക വിദഗ്ദ്ധ സമിതി അംഗം, ഗണിത ശാസ്ത്ര മേളയുടെ ജഡ്ജിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഗണിത കൗതുകം വിജ്ഞാന ഗ്രന്ഥത്തിന്റെ രചയിതാക്കളില്‍ ഒരാളുകൂടിയാണ്. 1974 മുതല്‍ എസ്.ഇ.ആര്‍.ടി യുടെ പാഠപുസ്തക നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

ഭാര്യ: നടുവില്‍ ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക കെ.ഗിരിജ. മക്കള്‍: രഞ്ജിത(ഐ.ബി.എസ് ഇന്‍ഫോ പാര്‍ക്ക് എറണാകുളം), സജിത(യു.എസ്.എ), ശ്രീജിത്ത്(ഗവ.എന്‍ജിനിയറിങ് കോളേജ് തൃശ്ശൂര്‍). മരുമക്കള്‍: കെ.രാകേഷ്(എറണാകുളം), വി.ഇ.കൃഷ്ണകുമാര്‍(യു.എസ്.എ). സഹോദരങ്ങള്‍: ഒ.ശേഖരന്‍ നായനാര്‍, ലക്ഷ്മിക്കുട്ടി.കെ.ഒ. ശവസംസ്‌കാരം പിന്നീട്.

അദ്ദേഹത്തിന്റെ ഓര്‍ക്കുട്ട് അക്കൊണ്ട് സന്ദര്‍ശിച്ചാല്‍ എത്ര മാത്രം ഗണിതതല്പരനായിരുന്നു അദ്ദേഹമെന്ന് നമുക്ക് കാണാനാകും.
(നിങ്ങള്‍ക്ക് ജി-മെയില്‍ അക്കൊണ്ട് ഉണ്ടെങ്കില്‍ അത് തുറന്നതിനു ശേഷം ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക)

വിവരങ്ങള്‍ക്ക് കടപ്പാട് : പ്രകാശന്‍ മലപ്പുറം,സുനില്‍ മേപ്പയൂര്‍, ശങ്കരന്‍ കാസര്‍കോട്


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer