മച്ചാന്‍ വര്‍ഗീസിന് ആദരാഞ്ജലികള്‍

>> Wednesday, February 3, 2010

നിരവധി നര്‍മ്മ മൂഹൂര്‍ത്തങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടന്‍ മച്ചാന്‍ വര്‍ഗീസ് (50) അന്തരിച്ചു. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് (3-2-2011) ഉച്ചതിരിഞ്ഞ് 4.15 ഓടെയായിരുന്നു അന്ത്യം.

സിദ്ദിഖ്-ലാല്‍, റാഫി-മെക്കാര്‍ട്ടിന്‍ എന്നീ കൂട്ടുകെട്ടുകളുടെ ചിത്രങ്ങളിലൂടെയാണ് മച്ചാന്‍ വര്‍ഗീസ് സിനിമയില്‍ സജീവമാകുന്നത്. അമ്പതിലധികം ചിത്രങ്ങളില്‍ നര്‍മ്മപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു. എറണാകുളം എളമക്കര സ്വദേശിയാണ്. മൂത്രാശയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് കോഴിക്കോട്ടെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് അര്‍ബുദമാണെന്ന് തിരിച്ചറിയുകയായിരുന്നു.

മിമിക്രി-നാടക രംഗത്തുനിന്നാണ് മച്ചാന്‍ വര്‍ഗീസിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. സംവിധായകന്‍ സിദ്ദിഖിന്റെ സുഹൃത്തായിരുന്ന മച്ചാന്‍ വര്‍ഗീസ് കാബൂളിവാല എന്ന സിദ്ദിഖ്-ലാല്‍ ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. എം.എല്‍.വര്‍ഗീസ് എന്നാണ് യഥാര്‍ത്ഥ പേര്.

ബെസ്റ്റ് ഓഫ് ലക്ക് ആണ് അവസാനമായി റിലീസ് ചെയ്ത ചിത്രം. ബോംബെ മിഠായി ആണ് പുറത്തിറങ്ങാനുള്ള ചിത്രം. ഭാര്യ എല്‍സി. മാന്നാര്‍ മത്തായി സ്​പീക്കിങ്, ഹിറ്റ്‌ലര്‍, തെങ്കാശിപ്പട്ടണം, മീശ മാധവന്‍, സിഐഡി മൂസ, പഞ്ചാബി ഹൗസ്, തൊമ്മനും മക്കളും, കൊച്ചി രാജാവ്, ചതിക്കാത്ത ചന്തു...തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

വാര്‍ത്തയ്ക്ക് മാതൃഭൂമിയോട് കടപ്പാട്

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer