ഓർബിറ്റർ വിക്രമിനോട്

>> Tuesday, October 15, 2019


 .                                            ജനാർദ്ദനൻ. സി. എം                                       

പൊന്നുണ്ണീ നിന്നെക്കാണാതുഴറും മനസ്സോടെ-
യെണ്ണുന്നൂ ദിനങ്ങളങ്ങാഴ്ചകളേറേയായി
മാതൃഗർഭത്തിൽ നിന്നങ്ങൊരുമിച്ചിറങ്ങിയോർ
ഭ്രാതൃഭാവത്തിലല്പം മൂത്തവൻ ഞാനാണല്ലോ
അതിനാലമ്മ യാത്ര പിരിയും നേരമെന്നെ-
യരികിൽ വിളിച്ചിത്രമാത്രമേ പറഞ്ഞുള്ളൂ
ചന്ദ്രനെ വലംവെക്കുന്നേരമീ കുഞ്ഞോമന-
യ്ക്കാരുനീയല്ലാതില്ലമറ്റൊരാളെന്നോമനേ
പോകുന്ന പോക്കിൽ വീഴാതെയിവനെനീ-
യാവുന്ന പോലെ രക്ഷിച്ചേറ്റണമിന്ദുക്ഷേത്രേ
കുസൃതിക്കുറുമ്പനാമിവനേ പിടിവിട്ടാൽ
കുതറിപ്പായും തീർച്ച,യോർക്കണം നീയും,മോനും
ചെവിയിൽ സദാനേരമതുതന്നോതി ഞാനും
പതിയെ യാത്രയാക്കി,പ്പതിയെപ്പോയീടുവാൻ
പുറകേ വരുവാനീച്ചേട്ടനു സ്വാതന്ത്ര്യമി-
ല്ലറിക,യല്ലാതെ ഞാൻ തനിച്ചു വിടില്ലല്ലോ
കിട്ടിയ സ്വാതന്ത്ര്യത്തിൽ മത്തനായ്പോയോ നിന്റെ
പൊട്ടിയ ചെവിയതിൽക്കേറാതെപോയോ കുട്ടീ
ഇത്തിരിദൂരം മാത്രം താണ്ടുവാനുള്ള നേരം
ഒത്തിരി ധൃതി കാട്ടിച്ചാടിയോ മരങ്ങോടാ
നിന്നുടെ വിവരങ്ങളൊന്നുമേയറിയാത്തോ-
രെന്നുടെ കണ്ണിൽ പെടാതെങ്ങുപോയുണ്ണീ നീയും.
ഒരുപ്രാവശ്യം നിന്നെയൊരു പ്രാവശ്യം മാത്രം
ചെറുതായൊന്നു കണ്ടു അക്കഥയോർക്കാൻ വയ്യ
ആരെ നീ കാണാൻ ചെന്നോരായൊരു മാമൻ തന്റെ
മാറിലായെല്ലുപൊട്ടിച്ചരിഞ്ഞു കിടക്കുന്നു
ഇരുളിൻ കരിമ്പടപ്പുതപ്പാലാരോ നിന്നെ-
യഴലിൻ കഥപാടി ഉറക്കിക്കിടത്തുന്നു
അലറിത്തൊണ്ടപൊട്ടിയുറക്കെക്കരഞ്ഞു ഞാൻ
അറിഞ്ഞീലൊന്നും പക്ഷെ കിടന്ന കിടപ്പിൽ നീ
ഇരുളിൻ മറമാറാൻ ദിനങ്ങളെത്ര വേണം
കരളിൽ നീയല്ലാതെയാരുമേയില്ലാ വിക്രം.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer