രമണീയം, ആ കാലം.

>> Monday, July 12, 2010


"അധ്യാപകപരിശീലനത്തിനെത്തിയ പതിനെട്ടുകാരിയായ പെണ്‍കുട്ടി. അവള്‍ അഞ്ചാം ക്ലാസിലെ കുട്ടികളെ കല്‍ക്കരിയെ കുറിച്ചു പഠിപ്പിക്കാന്‍ പോകുന്നു. വളരെ മനോഹരമായി അവള്‍ പാഠങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ക്ലാസില്‍ കാണിക്കേണ്ട പ്രവര്‍ത്തനങ്ങളെല്ലാം ഭംഗിയായി ഒരുക്കിയിട്ടുമുണ്ട്. അധ്യാപക പരിശീലകയായ എന്നെ കാണിച്ചു.
അവളുടെ പരിശ്രമം കണക്കിലെടുത്ത് ഞാനതു തിരുത്തൊന്നും കൂടാതെ അംഗീകരിച്ചു. തുടര്‍ന്ന് അവളുടെ ക്ലാസ് കാണാന്‍ ഞാനും ചെന്നിരുന്നു. മനോഹരമായി അവള്‍ പാഠങ്ങള്‍ പഠിപ്പിച്ചു. കുട്ടികളുടെ പ്രാതിനിധ്യം കൂടുതലായുണ്ടെന്നു തോന്നിയില്ല. എഴുതിത്തയാറാക്കിയതിനനുസരിച്ച് അവള്‍ മനോഹരമായി പാഠങ്ങള്‍ എടുത്തു തീര്‍ക്കുന്നുണ്ടെങ്കിലും എവിടെയോ എന്തോ ഒരു കുറവ് അനുഭവപ്പെടുന്നുണ്ടായിരുന്നു.
അവളുടെ ക്ലാസു കഴിഞ്ഞതും ഞാന്‍ ആ ക്ലാസിലുണ്ടായിരുന്ന ഒരു കുട്ടിയെ വിളിച്ച് കല്‍ക്കരിയെന്തെന്നു ചോദിച്ചു. അവന്‍ അറിയില്ലെന്നു പറഞ്ഞു. ഞാന്‍ ക്ലാസിലുണ്ടായിരുന്ന മറ്റു കുട്ടികളെ നോക്കി. അവരു പേടിയോടെയാണ് എന്നെ നോക്കുന്നത്. ഇനി കല്‍ക്കരിയെന്തെന്നു ഞാന്‍ അവരോടു ചോദിച്ചെങ്കിലോ എന്ന പേടി. ആ കുട്ടികളുടെ അവസ്ഥ മനസിലാക്കി ഞാന്‍ അവരോടു കൂടുതലൊന്നും ചോദിച്ചില്ല.
തുടര്‍ന്ന് സ്‌റ്റാഫ് റൂമില്‍ ചെല്ലുമ്പോള്‍ പൊട്ടിക്കരയുന്ന ആ പതിനെട്ടുകാരിയെ ആണു കണ്ടത്.."

കെ.ടി മാര്‍ഗരറ്റിന്റെ "ദി ഓപ്പണ്‍ സ്‌കൂള്‍ "എന്ന പുസ്‌തകത്തില്‍ അവരെഴുതിയ അനുഭവമാണിത്.

ഓര്‍മ്മയുണ്ടോ ആ സുവര്‍ണ്ണകാലം...? അധ്യാപക പരിശീലനത്തിനെത്തിയ കാലം.. ആദ്യമായി കുട്ടികളെ ക്ലാസില്‍ അറിഞ്ഞ കാലം.. രാത്രി ഉറക്കളച്ചിരുന്ന് റെക്കോഡുകളെഴുതിയും ചാര്‍ട്ടുകള്‍ തയാറാക്കിയും അവയ്‌ക്ക് ഒപ്പു വാങ്ങാന്‍ ഓടി നടന്നും ടെന്‍ഷനടിച്ച കാലം.. നാളെ ക്ലാസില്‍ എന്തു ചെയ്യണമെന്ന് ആലോചിച്ച് തലപുകച്ച കാലം..

ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു തമാശ..
പക്ഷെ ആ കാലത്ത് അവ എന്തെല്ലാം ടെന്‍ഷനടിപ്പിച്ചിരിക്കണം..
ഇത്രയൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു സാധിക്കുമെന്ന് നമ്മെ പഠിപ്പിച്ച കാലമാണതെന്നാണ് ഒരു സുഹൃത്ത് ഈയിടെ അഭിപ്രായപ്പെട്ടത്. പലരും സഹകരണം എന്തെന്ന് പഠിക്കുന്ന കാലമാണതെന്നും ഒരഭിപ്രായം കേട്ടു. എന്തായാലും ഇത്രയധികം ജോലികള്‍ തെരക്കിട്ട് ചെയ്‌തു തീര്‍ത്ത അവസരങ്ങള്‍ വിരളമാകാനാണ് സാധ്യത.

മുകളില്‍ സൂചിപ്പിച്ച അനുഭത്തിലേതു പോലെ നമ്മെ ഏറെ വേദനിപ്പിച്ച സ്‌കൂള്‍ അനുഭവങ്ങള്‍ അക്കാലത്തുണ്ടായിട്ടുണ്ടാകാം. അതു പോലെ കുട്ടീകളുടെ പല പ്രശ്‌നങ്ങളും ആദ്യമായി മുന്നിലെത്തുമ്പോള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്നാലോചിച്ച് തലപുകച്ചിട്ടുണ്ടാകാം. പിന്നീട് ആലോചിക്കുമ്പോള്‍ ഉള്ളില്‍ ചിരിയുണര്‍ത്തുന്ന ഓര്‍മ്മകളും ഉണ്ടാകാം. അവയൊക്കെയൊന്നു പങ്കു വച്ചു കൂടേ....?

അതു പോലെ ഇപ്പോള്‍ 'അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍' പരിശീലനത്തിനായി നമ്മുടെ സ്‌കൂളുകളില്‍ എത്തുന്ന കാലമാണ്..
അവരുടെ ശൈലിയും നമ്മുടേതുമായി യോജിച്ചു പോകുന്നുണ്ടോ..? അതായത് നമ്മള്‍ ഐ.സി.ടി അധിഷ്ഠിതമായി മുന്നോട്ടു പോകുമ്പോള്‍ പരിശീലനത്തിനെത്തിയവരും അതേ ശൈലിയാണോ സ്വീകരിക്കുന്നത്..?
മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ഗൌരവം കുറയുന്നുണ്ടോ..? വഴിപാടായി ഇതു മാറുന്നുണ്ടോ..?

അധ്യാപക പരിശീലനത്തിനുള്ളവര്‍ എത്തിയാല്‍ സ്‌കൂളിലെ അച്ചടക്കം പോകും എന്ന അഭിപ്രായത്തോടു യോജിക്കുന്നുണ്ടോ ?
അവര്‍ ക്ലാസെടുക്കുമ്പോള്‍ നമ്മള്‍ ചെന്നിരുന്നാല്‍ അവര്‍ക്കു് അസ്വസ്ഥത, ചെല്ലാതിരുന്ന് ക്ലാസില്‍ എന്തെങ്കിലും സംഭവിച്ചാല്‍ സമാധാനം നമ്മള്‍ പറയുകയും വേണം..
അവരൊപ്പിക്കുന്ന തമാശകളും അബദ്ധങ്ങളും വേദനിപ്പിച്ച സംഭവങ്ങളും....കൂടാതെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളും ഒപ്പം നമ്മുടെ അനുഭവങ്ങളുമെല്ലാം തുറന്നെഴുതുക.

51 comments:

വി.കെ. നിസാര്‍ July 11, 2010 at 6:14 AM  

പതിനേഴു വര്‍ഷങ്ങള്‍ക്കുമുമ്പ്, കോഴിക്കോട് ഫാറൂഖ് ട്രൈനിംഗ് കോളേജില്‍ നിന്നും ടീച്ചിങ് പ്രാക്ടീസിനായി എത്തിപ്പെട്ട രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ്ബേസിക് സ്കൂളിലേക്ക് ഈ പോസ്റ്റ് എന്നെ കൊണ്ടുപോയി, ജോംസിനു നന്ദി! അച്ചടക്കവും നിലവാരവുമുള്ള ആ സ്കൂളിലെ, എട്ടാംക്ലാസ് സി ഡിവിഷനിലേക്ക് വിറയാര്‍ന്ന കാലുകളോടെ നടന്നുകയറിയത്...ആ സ്കൂളിലെ വല്യേട്ടന്‍ (ഹെഡ്മാസ്റ്റര്‍ അവിടെ 'വല്യേട്ടനും', ബാക്കി സാറന്മാര്‍ 'ഏട്ടന്മാരും' ടീച്ചര്‍മാര്‍ 'ചേച്ചിമാരു'മാണ്!) ഒരു പ്രബലന്‍(?)സാറായിരുന്നെന്നാണ് ഓര്‍മ്മ. ഗാന്ധിജി ഒരു ദിനം തങ്ങിയ മുറി അവിടെ കണ്ടതായോര്‍ക്കുന്നു. കുറച്ചുദിവസങ്ങള്‍ കൊണ്ട്, കുറേ കുട്ടികളുമായി ഈ നിസാറേട്ടന്‍ ചങ്ങാത്തത്തിലായി. പിന്നീട് വര്‍ഷങ്ങളോളം ചിലരുമായി തപാല്‍ വഴി ബന്ധം തുടര്‍ന്നിരുന്നു. (ആ കൂട്ടുകാരിലാരെങ്കിലും ഇപ്പോള്‍ ഇതു കാണുകയും ബന്ധപ്പെടുകയും ചെയ്യുമോ? ആര്‍ക്കറിയാം!). ആ സമയത്ത് ഇറങ്ങിയ 'ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്...അതില്‍ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍..' എന്ന പാഥേയത്തിലെ പാട്ട് എവിടെ കേട്ടാലും അന്നത്തെ ഓര്‍മ്മകള്‍ മനസ്സിലേക്ക് ഓടിയെത്തും.

ഹോംസ് July 11, 2010 at 6:35 AM  

ടീച്ചിങ്ങും പ്രാക്ടീസുമൊന്നും എനിയ്ക്ക് വഴങ്ങില്ല!
എന്നാല്‍ ഒരു 'ഓഫ്'ആകട്ടെ...

സെറ്റ് പരീക്ഷാഫലം വന്നു... മാഷന്മാരുറെ യഥാര്‍ത്ഥ നിലാവാരം പുറത്ത് ...

അടിസ്ഥാന പരീക്ഷ പോലും എഴുതി ജയിക്കാന്‍ കഴിയാത്ത ഇവരു
പരീക്ഷ പിന്നേം എഴുതും.
ബാലപാഠം മാത്രം പഠിച്ച് പകുതി മാര്‍ക്ക് വാങ്ങാന്‍ കഴിയാത്തവരാണല്ലോ പിള്ളേരെ പഠിപ്പിക്കാനെത്തുന്നത്..
കഷ്ടം മാഷന്മാരെ.!.
ഒരു ബോധവും ഇല്ലാതെ പരീക്ഷ എഴുതിയവരെ ജയിപ്പിച്ചു വിടാത്തത്തിനു കുറ്റം പരീക്ഷ നടത്തിപ്പുകാര്‍ക്കും ...
കൊള്ളാം.

JOHN P A July 11, 2010 at 6:44 AM  


ഓര്‍ക്കുന്നു ആ കാലം.കര്‍ണ്ണാടകയിലെ ഒരു ഹള്ളിയിലെ സര്‍ക്കാര്‍ സ്ക്കുളില്‍ ഭാഷപോലും ഉപയോഗിക്കാന്‍ പറ്റാതെ പോയ ആദ്യദിവസം. പിന്നെ കുറെ അധികം നാളെത്തെ പാരലല്‍കോളേജ് അനുഭവങ്ങള്‍ കൊണ്ട് ഒരു വിധം പിടിച്ചു നിന്നു.
അന്നത്തെ കൂട്ടുകാര്‍ എവിടെയൊക്കയോ അധ്യാപകരാണ്. കൂടുതല്‍ പേരും വടക്കന്‍ ജില്ലകളില്‍.ഗണിതശാസ്ത്രമേളയ്ക്ക് പോകുമ്പോള്‍ ചിലരെയോക്കെ കണ്ടിട്ടുണ്ട്
ഇന്നത്തെ അധ്യാപക വിദ്യാര്‍ഥികളോട് എനിക്ക് ബഹുമാനമാണ്.ഈ വര്‍ഷം തന്നെ അഞ്ച് B .Ed കോളേജുകളില്‍ ഏകദിന സെമിനാറുകള്‍ നടത്താനുള്ള അവസരം കിട്ടി.പുതിയ ഗണിതപഠനസമീപനം തന്നെയായിരുന്നു വിഷയം. ശാസ്ത്ര. ഗണിതശാസ്ത്ര വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും കമ്പ്യൂട്ടര്‍ നല്ലനിലയില്‍ പഠിച്ചവര്‍ തന്നെ.ചിലരുടെ ഉപവിഷയം തന്നെയായിരുന്നു. ഇങ്ങനെയോന്നും എടുത്താല്‍ തീരില്ല എന്നും , എനിക്ക് ഈമാസം തന്നെ രണ്ടു യുണിറ്റ് തീര്‍ത്തുതരണമെന്നും ഉപദേശിച്ച വിദ്വാന്മാരുമുണ്ട് നമ്മുടെ കൂട്ടത്തില്‍

വെറും ഒരു ജോലിക്കുവേണ്ടി B Ed എടുക്കുന്നവര്‍ ഇന്ന് കുറവാണ്. ശരിക്കും ഇഷ്ടപ്പെട്ടു വരുന്നവരാണ് കുടുതലും. .

Lalitha July 11, 2010 at 6:49 AM  
This comment has been removed by the author.
Lalitha July 11, 2010 at 6:54 AM  

എന്‍റെ ക്ലാസ്സില്‍ അധ്യാപക പരിശീലനത്തിന് എപ്പോള്‍ കുട്ടികള്‍ വന്നിട്ടുണ്ട്. ക്ലാസ്സില്‍ നമ്മള്‍ ചെന്നിരിക്കുമ്പോള്‍ അവര്‍ വിറയ്ക്കുന്നത് കാണാം. ഇതു മനസ്സിലാക്കിയ ഞാന്‍ എല്ലാ പീരീടിലും ക്ലാസ്സില്‍ പോയി ഇരിക്കാന്‍ തുടങ്ങി അതോടെ വിറയല്‍ മാറി.എന്നാല്‍ പുതിയ രീതിയിലേക്ക് അവര്‍ എത്തുന്നില്ല. കൂടുതല്‍ പറഞ്ഞാല്‍ പോട്ടിക്കരയമോ എന്ന ഭയവും എനിക്കുണ്ട്. CE വര്‍ക്കുകളെ കുറിച്ച് അവര്‍ ബോധവാന്മാരല്ല എന്ന് തോന്നുന്നു.പിന്നയല്ലേ ICT സാധ്യത!പ്രോജെക്ടിലൂടെ എളുപ്പത്തില്‍ എത്തിക്കാവുന്ന ഭാഗങ്ങള്‍ വളരെ കഷ്ടപ്പെട്ടാണ് ആ കുട്ടി പഠിപ്പിക്കുന്നത്‌
ഇതു കാണുമ്പൊള്‍ തീര്‍ച്ചയായും നമ്മുടെ പഴയ കാലം ഓര്‍മയില്‍ വരാറുണ്ട്. ടീച്ചിംഗ് പ്രക്ടിസിനു പോയ കാലം.അന്നനുഭവിച്ച ടെന്‍ഷനുകള്‍ !!
വിറയാര്‍ന്ന മുട്ടുകളും ഇടറിയ ശബ്ദവും. അന്നത്തെ കുട്ടികളോ നമ്മെക്കാള്‍ വലിയ കുട്ടികള്‍. പക്ഷെ അന്ന് എനിക്ക് കിട്ടിയ ക്ലാസ്സില്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപിക ലീവേലയിരുന്നു.അതുകൊണ്ട് എല്ലാ ക്ലാസ്സിലും വന്നിരിക്കാന്‍ ആളുണ്ടായിരുന്നില്ല. ഒന്ന് രണ്ടാഴ്ചകള്‍ കൊണ്ട് കുട്ടികളുമായി സൌഹൃധത്തിലായി.പഠിപ്പിക്കല്‍ എങ്ങിനെയായിരുന്നോ ആവോ ?

mini//മിനി July 11, 2010 at 7:04 AM  

ഏത് തൊഴിലായാലും ആദ്യം അല്പം പ്രയാസങ്ങൾ കാണും. പിന്നെ പരിശ്രമം കൊണ്ട് എല്ലാം നേരിടാം, നേടിയെടുക്കാം.

ഗീതാസുധി July 11, 2010 at 7:21 AM  

ടീച്ചിങ് പ്രാക്ടീസിന്റെ മധുരവും കൈപ്പും ഓര്‍ത്തെടുത്ത് പിന്നീടെഴുതാം.
എന്റെ ഹോംസേ,
ഇരുപത് കോടിയോളം രൂപ വര്‍ഷാവര്‍ഷം അധ്യാപകരില്‍ നിന്നും ഉദ്യോഗാര്‍ഥികളില്‍ നിന്നും പിഴിഞ്ഞെടുക്കണമെങ്കില്‍ എല്‍ബിഎസ്സിന് ഇങ്ങനെ ചില കൂട്ടത്തോല്‍വികള്‍ സൃഷ്ടിക്കേണ്ടി വരുമായിരിക്കും!
തങ്ങളുടെ വിഷയത്തില്‍ ഉന്നതമായ ബിരുദാനന്തര ബിരുദങ്ങള്‍ നേടിയ ഈ 'കഴിവുകെട്ടവര്‍ഗ്ഗം'അടുത്തവര്‍ഷവും ഇല്ലാത്ത കാശുണ്ടാക്കി എഴുതിക്കോളും, സെറ്റും നെറ്റുമൊക്കെ!
സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷയെഴുതി ജയിച്ച വിവേക് സാര്‍ പോലും മലയാളം സെറ്റുപരീക്ഷയില്‍ തോറ്റുവെന്നറിഞ്ഞപ്പോള്‍, ഈ പരീക്ഷയുടെ 'ഉന്നത വിലവാരം'കണ്ട് കോള്‍മയിര്‍ കൊണ്ടു!!
മലയാളത്തിന്റേയും ഗണിതത്തിന്റേയും ഫിസിക്സിന്റേയുമൊക്കെ സെറ്റ് ചോദ്യപ്പേപ്പര്‍ വേണമെങ്കില്‍ ഹൊംസിന് സ്കാന്‍ ചെയ്ത് അയച്ചുതരാം.
മൂന്നിലും കൂടി ഹോംസ് പത്തുമാര്‍ക്ക് നേടിയാല്‍ ഐഎഎസിന് ട്രൈ ചെയ്തോളൂ...ഹല്ല പിന്നെ!

Hari | (Maths) July 11, 2010 at 7:31 AM  

മൂത്തകുന്നം SNM കോളേജില്‍ 2003-2004 കാലഘട്ടത്തിലായിരുന്നു എന്റെ ബി.എഡ് പഠനം. ടീച്ചിങ് പ്രാക്ടീസ് ഗോതുരുത്ത് സ്ക്കൂളിലും. കുട്ടികള്‍ക്കറിയാം, വന്നിരിക്കുന്നവര്‍ വന്നപോലെ പോകുമെന്നും തങ്ങള്‍ക്ക് വലിയ പ്രശ്നമൊന്നുമുണ്ടാക്കില്ലെന്നും. ഇത് മനസ്സിലാക്കിക്കിയ ഞാന്‍ ടീച്ചിങ് പ്രാക്ടീസുകാരെ തിരിച്ചറിയുന്നതിനുള്ള ലക്ഷണങ്ങളായ ചാര്‍ട്ടോ മോഡലുകളോ ഒന്നും ക്ലാസില്‍ കൊണ്ടുപോയതേയില്ല. മാത്രമല്ല, ഈ സ്ക്കൂളിലെ പുതിയ സ്റ്റാഫാണ് എന്നും തട്ടിവിട്ടു. (അവിടത്തെ മറ്റു ടീച്ചേഴ്സും അത് അംഗീകരിച്ചതു കൊണ്ട് മറ്റ് കുഴപ്പങ്ങളുണ്ടായില്ല) സ്ക്കൂള്‍ജീവിതകാലം മുഴുവന്‍ സഹിക്കേണ്ടതാണല്ലോ എന്നോര്‍ത്ത് കുട്ടികളും സഹകരിച്ചു. ഇല്ലായിരുന്നെങ്കില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പാഠഭാഗങ്ങള്‍ നീക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല.

ഹോംസ് July 11, 2010 at 7:37 AM  

കാര്യം പറയുമ്പോള്‍ കലിയിളകിയിട്ട് കാര്യമില്ലെന്റെ ഗീതടീച്ചറേ..!
ഞാന്‍ മനസ്സിലാക്കിയിടത്തോളം, സ്വന്തം വിഷയത്തിലെ പേപ്പറിനേക്കാളും ജനറല്‍ നോളജ് അടങ്ങിയ പേപ്പറിനാണ് അധ്യാപകര്‍ക്ക് മൈനസ് മാര്‍ക്ക് മാത്രം കിട്ടുന്നത്, എന്താ ശരിയല്ലേ?
അതെങ്ങിനാ, ഇവറ്റകളൊക്കെ പത്രം കൈയ്യിലെടുക്കുന്നത് സിനിമാറിലീസ് നോക്കാനും, വിഭവസമൃദ്ധമായ ഉച്ചഭക്ഷണം പൊതിയാനും മാത്രമാണല്ലോ..!
പിന്നെ, ഹോംസിനെ ഐഎഎസ് പരീക്ഷയെഴുതിക്കാന്‍ ടീച്ചര്‍ ബുദ്ധിമുട്ടണമെന്നില്ല.ഒരിക്കലെഴുതി പ്രിലിമിനറി പാസ്സായതാണ് ഹോംസ്.
മെയിന്‍ പരീക്ഷക്കും ഇന്റര്‍വ്യൂവിനും സഹായിക്കാന്‍ തലതൊട്ടപ്പന്മാരില്ലാടെ പോയി, പതിനെട്ടുവര്‍ഷം മുമ്പ്!

Jayasankar,Nerinjampilli Illom Chandrasekharan July 11, 2010 at 7:44 AM  

ഏതാണ്ട്‌ ഇരുപതു വർഷഒരു കേരളപ്പിറവി കേരളപ്പിറവി ദിനം. അന്നാണ്‌ അദ്ധ്യാപക പരിശീലനം തു ടങ്ങുന്നത്‌. മനസ്സു നിറയെ ആശങ്കകളും അതിലധികം സന്തോഷവുമയി തികച്ചും അപരിചിത മായ ഒരു വിദ്യാലയതിലെക്കു ഞാൻ ചെന്നു കയറുമ്പോൾ മനസ്സു നിറയെ ഒരുതരം വെമ്പൽ ആയിരുന്നു.
പ്രധാന അദ്ധ്യാ പകൻ ടൈം ടേബിൾ തന്നിട്ടു പറഞ്ഞു“ 8 ബി ആണ്‌ ജയനു തന്നിരിക്കുന്നത്‌ ....മാഷിന്റെ ക്ളാസാണ്‌. മാഷ്‌ ഇക്കൊല്ലം അടു ത്തൂൺ പറ്റ്റ്റി പിരിയുന്നതിനാൽ അതിന്റെ മുന്നോടിയായി അവധിയിലാണ്‌. ധൈര്യമായി പൊക്കോളൂ.കുട്ടികൾ അല്പം വെളവന്മാരാണ്‌. നന്നായി പ്രിപെയർ ചെയ്തു വേണംക്ലാസ്സിൽ പോകാൻ”. വലതു കാൽ വച്ചു ക്ലാസ്സിൽ കയറിയപ്പോൾ ഞാൻ ഞെട്ടിപ്പോയി.ആജാനുബാഹുക്കളായ പത്തറുപത്തൻചു‘കുട്ട്‌Iകൾ’.അതിൽ ഒരുത്തന്റെ ചോദ്യം:“ചേട്ടനെന്താ വിറയ്ക്കുന്നെ?” ഒരു വിധം ധൈര്യം സംഭരിച്ചു പറഞ്ഞു “വേഷൻകെട്ട്‌ എന്നൊടു വേണ്ടാ അടങ്ങി ഇരിക്കെടാ അവിടെ!” സാധാരണ ബി എഡ്‌. അദ്ധ്യാപകരിൽ നിന്നും വ്യത്യസ്തമായ ഈ മറുപടി അവനെ നിസബ്ദനാക്കി. സമനില വീണ്ടെടുത്ത്‌ ആദ്യ ചടങ്ങായ പരിചയപ്പെറ്റലിലേക്ക്‌......ഒരു വിധം പീരീഡ്‌ അവസാനിപ്പിച്ച്‌ പുറത്തിറങ്ങിയ ഞാന് റ്റോയ്‌ല്റ്റിലേക്ക്‌ ഓടുകയായിരുന്നു............
ഇന്ന് ഓർക്കുമ്പോള്‌
അതെല്ലാം ഗൃഹാതുരത്വം ഉണർത്തുന്ന ഒരു പിടി ഓർമ്മകള്‌..........

Unknown July 11, 2010 at 8:07 AM  

വേറെ ഒരു കഴിവുമില്ലങ്കില്‍ പഠിപ്പിക്കാന്‍ പോകൂ എന്നു പറഞ്ഞ ഒരു മഹാനുണ്ടല്ലോ ഗീത ടീച്ചറെ
പേരു മറന്നുപോയി.ഒരു ക്ലു തരാമോ?

Jayasankar,Nerinjampilli Illom Chandrasekharan July 11, 2010 at 8:09 AM  

പ്രിയ ഹോംസ്‌, ഗീത റ്റീച്ചർ
,
അങ്ങയുടെ കമന്റും ഗീത ടീച്ച​‍ീൻടെ പ്രതികരണവും വായിച്ചു.
ഹോംസ്, അങ്ങ് ഇത്ര രൂക്ഷമായ ഭാഷ ഉപയൊഗിച്ചതു കൊണ്‌ടാണ്‌ ഗീത റ്റീച്ചറും അങ്ങനെ പ്രതികരിച്ചത്`. നമുക്കിത്‌ ഒരു തമാശ ആയി എടുക്കാം. പണ്ട്‌ ബർനാഡ് ഷാ പറഞ്ഞതു പോലെ...
"Those who can, does thse who cannot, teaches. Those who cannot do even that, teaches the teachers"

vijayan July 11, 2010 at 8:10 AM  

ഇപ്പോഴും ഓര്‍ക്കുന്നു ടൌണിലെ (RBANS JUNIOR COLLEGE ULSUR,B'LORE & KAIRALINILAYAM ) ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിതക്കളായി മുഴുവന്‍ മലയാളി വിധ്യര്തികള്‍ . 1980 കളില്‍ ഡിഗ്രീ കഴിഞ്ഞ അതെ വര്ഷം ബി എഡ് എടുക്കാന്‍ ബംഗ്ലൂരിലെ ഒരു ഹള്ളിയില്‍ എത്തിയതും പ്രാക്ടീസ് തുടങ്ങിയയതും.ഒരു മലയാളം വാക്കെങ്ങാന്‍ ചുണ്ടില്‍ നിന്ന് പുറത്തു ചാടിയാല്‍ എന്തുംസംഭവിക്കും .കണക്കും ഇംഗ്ലീഷും കൈകാര്യം ചെയ്തതുകൊണ്ടും ഡിഗ്രി പഠിക്കുമ്പോള്‍ അത്യാവശ്യം ക്ലാസ് എടുത്തു ശിലമുള്ളത് കൊട്ണ്ടും കുഴങ്ങിയില്ല.എന്റെ ഒരു സുഹുര്‍തിടെ ക്ലാസില്‍ ഒരിക്കല്‍ ഞാന്‍ ഒബ്സേര്‍വറേനു പോയി . പതിവായി "ഇല്ലേ?" എന്ന് കഷിയോടു മലയാളത്തില്‍ ചോദിച്ചു പോകുമായിരുന്നു .ക്ലാസില്‍ ഇരുന്ന ഒരു കുട്ടി ആ ദിവസം ചോദിക്കുകയുണ്ടായി "excuse me,what is meant by "ille? ille?"you are always using such a word.i think there is not a word (ille) in english. ". അത് ഒരു ഇംഗ്ലീഷ് നാടന്‍ ശൈലി യാണെന്ന് പറഞ്ഞു പഠിതാവ്തല്ക്കാലം രക്ഷപ്പെട്ടു
,പുറത്തിറങ്ങി. കുട്ടിയുണ്ടോ വിടുന്നു ? "ഞാനും അവിടുതുകരനാനെ " ടീച്ചര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ നമ്മുടെ " ഇല്ലേ?" പുറകില്‍. ഇനി എന്നോട് അങ്ങിനെ പറഞ്ഞു പോകില്ല. ടീച്ചര്‍ പിന്നീട് ക്ലാസില്‍ പോകുമ്പോള്‍ വളരെ ശ്രദ്ധിക്കുമായിരുന്നു.ഇന്ന് നടക്കുന്നതെന്തു? ഗൌരവം കുറയുന്നു ? ഒരുക്കങ്ങള്‍ കുറയുന്നു. പുതുമ ഉള്‍ക്കൊല്ലുന്നുണ്ടോ?( കണ്ണൂരിലെ എന്റെ സുഹുര്‍ത്ത് നമ്മുടെ സന്ദര്ശകെന്‍ ചന്ദ്രശേഖരന്‍ ഇത് കാണുന്നുണ്ടോ ? ഉണ്ടെങ്കില്‍ ഉടന്‍ മറുപടികാണും.

Unknown July 11, 2010 at 8:10 AM  

വേറെ ഒരു കഴിവുമില്ലങ്കില്‍ പഠിപ്പിക്കാന്‍ പോകൂ എന്നു പറഞ്ഞ ഒരു മഹാനുണ്ടല്ലോ ഗീത ടീച്ചറെ
പേരു മറന്നുപോയി.ഒരു ക്ലു തരാമോ?

Revi M A July 11, 2010 at 8:18 AM  

@ഹോംസ്, ഹോംസിനക്കുറിച്ച് ഇനിയും ഒരുപാട് മനസ്സിലാക്കാനുണ്ടെന്നു തോന്നുന്നു.ഹോംസിന്റെ ഐഎഎസ് നഷ്ടം ഒരു നൊമ്പരമായി മാറി.

Unknown July 11, 2010 at 8:23 AM  


പേടിക്കേണ്ട ജയശങ്കര്‍ സാറെ . ഇതോരു പതിവു കലാപരിപാടിയാണ്.,ഉച്ചകഴിയുമ്പോള്‍ ശരിയാകും . അതാണ് പതിവ്

Unknown July 11, 2010 at 8:45 AM  

ടീച്ചിങ്ങ് പ്രാക്റ്റീസ് ഒരു പരുവപ്പെടുത്തലാണ്. അദ്ധ്യാപകവിദ്യാര്‍ത്ഥിയില്‍ നിന്നും വിദ്യാര്‍ത്ഥിയായ അധ്യാപകനിലേക്കുള്ള ഒരു മാറ്റം. പഠിപ്പിക്കലിനു വേണ്ടി ഇത്രയേറെ പ്ലാനിങ്ങ് നടത്തിയ കാലം മറ്റൊന്നുണ്ടാകില്ല. ടീച്ചിങ്ങ് പ്രാക്റ്റീസ് കാലത്ത് എഴുതിയ ഫോര്‍ കോളം ടീച്ചിങ്ങ് നോട്ട്സിന്റെ പെര്‍ഫെക്ഷന്‍ ജന്മഗൃഹത്തില്‍ച്ചെല്ലുമ്പോള്‍ ഇടക്കെങ്കിലും എടുത്തു നോക്കാറുണ്ട്. സുഖകരമായ ഒരു കാലഘട്ടം. ഇന്ന് ടീച്ചിങ് നോട്ട്സ് ഷോര്‍ട്ട് ഹാന്റിന്റെ ഒരു ലൈവ് എക്സാമ്പിളായി മാറിക്കഴിഞ്ഞു.

ജനാര്‍ദ്ദനന്‍.സി.എം July 11, 2010 at 9:53 AM  

സ്ക്കൂള്‍ ഡയറി- 7 തലക്കാദറും കത്തിയും
ജനവാതിലിലല്‍

ഇവിടെ

ജനാര്‍ദ്ദനന്‍.സി.എം July 11, 2010 at 10:20 AM  

അതെങ്ങിനാ, "ഇവറ്റകളൊക്കെ" പത്രം കൈയ്യിലെടുക്കുന്നത് സിനിമാറിലീസ് നോക്കാനും, വിഭവസമൃദ്ധമായ ഉച്ചഭക്ഷണം പൊതിയാനും മാത്രമാണല്ലോ..!

പ്രിയപ്പെട്ട ഹോംസ്,
നമ്മുടെ മഹത്തായ ഇന്ത്യാരാജ്യത്ത് ആര്‍ക്കും ആരേയും വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ഏതു തരം വിമര്‍ശത്തിലായാലും ഒരു പൊതു സമൂഹത്തെ ഒന്നായി താറടിച്ചു കാണിക്കുന്നത് ഭൂഷണമല്ല.
ഒരാളുടെ ബുദ്ധിശക്തിയും മാന്യതയും കണക്കാക്കുന്നത് അയാള്‍ നേടിയ ബിരുദങ്ങളിലൂടെയോ ജയിച്ച മത്സരപ്പരീക്ഷകളിലൂടെയോ അല്ല.
ഹോംസിനെ ഞാന്‍ വിമര്‍ശിക്കുകയാണെന്ന് കരുതുക.അതിനു വേണ്ടി പോംസ് ജോലി ചെയ്യുന്ന ഡിപ്പാര്‍ട്ടുമെന്റിലെ മുഴുവന്‍ ഉദ്യോഗസ്ഥരേയോ പോംസ് ഉല്‍പ്പെടുന്ന സമുദായത്തേയോ ഹോംസ് ജീവിക്കുന്ന പ്രദേശക്കാരേയോ ഞാന്‍ മൊത്തമായി കരിതേച്ചു കാണിക്കുകയാണെങ്കില്‍ താങ്കള്‍ക്കെന്തു തോന്നും.
ശരിയായ വിമര്‍ശമാണെങ്കില്‍ പോലും അതിലുള്ള ഒരു അനുചിത വാക്കു മതി മറ്റുള്ളവരെ വേദനിപ്പിക്കാന്‍
ഏതു വിഭാഗമായാലും അതു സമൂഹത്തിന്റെ പരിഛേദമാണ്. കഴിവുള്ളവരും കഴിവില്ലാത്തവരും നന്മയും തിന്മയും അതിന്റെ ഭാഗമാണ്.

മനു - Manu July 11, 2010 at 11:23 AM  

Silence is golden

ഹുസൈന്‍ July 11, 2010 at 11:34 AM  

പഠിക്കുന്ന കാലത്ത് വേണ്ട വണ്ണം പഠിക്കാന്‍ കഴിയാതിരുന്ന ഏതൊരാളുടേയും സ്ഥിരം പരാതി പറച്ചിലാണ് "അന്നൊന്നും ഇതേപ്പറ്റിയൊന്നും പറഞ്ഞു തരാന്‍ ആരുമുണ്ടായിരുന്നില്ല" എന്നത്. ഇപ്പറച്ചില്‍ കേട്ടാല്‍ത്തോന്നും തലതൊട്ടപ്പന്‍മാരില്ലാത്തവരാരും അന്നൊന്നും ഒരു നിലയിലുമെത്തിയിട്ടില്ലാന്ന്. യഥാര്‍ത്ഥത്തില്‍ ഒരു ഗൈഡന്‍സിന്റെ ആവശ്യമുണ്ടോ സിവില്‍ സര്‍വ്വീസ് കിട്ടാന്‍. പ്രിലിമിനറി കിട്ടിയാല്‍ മെയിന്‍ പരീക്ഷയും ഇന്‍റര്‍വ്യൂവും പാസ്സാകണം. സൂര്യനു കീഴെയുള്ള എന്തിനെപ്പറ്റിയും ചോദ്യമുണ്ടാകാം. ഇതൊക്കെ ആര്‍ക്കാ അന്ന് അറിയാത്തത്? ബസ്റ്റ് റഫറന്‍സ് അന്നുമിന്നും പത്രം തന്നെ. ഇവിടെയെന്തിന് ഒരു തലതൊട്ടപ്പന്റെ ആവശ്യം? അതെല്ലാം 'തനിക്ക് ബുദ്ധിയുണ്ട്' എന്ന തെറ്റിദ്ധാരണയില്‍ നിന്നും ഉടലെടുക്കുന്നവ മാത്രം. ഏത് ഉദ്യാഗസ്ഥ വിഭാഗത്തെയായാലും അടച്ചാക്ഷേപിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല എന്ന് മനസ്സിലാക്കിയാല്‍ നന്ന്.

സഹൃദയന്‍ July 11, 2010 at 12:00 PM  

അമ്പിളി ടീച്ചറെ ,
മിക്കവാറും നമ്മുടെ ഹോംസ് തന്നെയാകും ആ മഹാന്‍
ഹഹ..

സഹൃദയന്‍ July 11, 2010 at 12:07 PM  

അതൊക്കെ പോകട്ടെ..
ഈ ടീച്ചിംഗ് പ്രാക്ടീസിനു ഫീസേത്രയാ ?
എന്റെ ഒരു കൂട്ടുകാരി ടീച്ചിംഗ് പ്രാക്ടീസിനു അനുമതി ചോദിച്ച് ഒരു സ്കൂളില്‍ ചെന്നപ്പോ അവിടുത്തെ മാനേജര്‍ ആവശ്യപ്പെട്ടത് ഒരു നാലക്ക സംഖ്യയാ..
(ആ തുക നല്‍കിയില്ലെങ്കില്‍ അവിടെ ടീച്ചിംഗ് പ്രാക്ടീസിനു അനുമതി നല്കില്ലത്രേ...)
വേറൊരു സ്കൂളില്‍ എല്ലാവരില്‍ നിന്നും നൂറു രൂപ വീതം വാങ്ങി..
ഇതിന്റെ ശരിക്കുള്ള ഫീസ്‌ എത്രയാ ?

AZEEZ July 11, 2010 at 1:29 PM  

നല്ല പോസ്റ്റ്‌. കണ്ണൂര്‍ യൂണിവേര്‍സിറ്റിയുടെ കീഴിലുള്ള മാനന്തവാടി ബി എഡ് സെന്റെറില്‍ ആയിരുന്നു ബി എഡ് പഠനം. മാനന്തവാടി ബി എഡ് സെന്ററിലെ ഫസ്റ്റ് ബാച്ച്. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ അന്നത്തെ ഒരുപിടി ഓര്‍മ്മകള്‍ മനസ്സിലൂടെ കടന്നു പോയി.നിസാര്‍ സാര്‍ പറഞ്ഞത് പോലെ അവരില്‍ ആരെങ്കിലും ഇപ്പോള്‍ ഇത് കാണുന്നുണ്ടാവുമോ ?ആര്‍ക്കറിയാം?എന്തായാലും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരുപിടി ഓര്‍മ്മകള്‍ തന്ന ഈ പോസ്റ്റിനും പ്രസിദ്ദീകരിച്ച മാത്സ് ബ്ലോഗിനും നന്ദി.

ജനാര്‍ദ്ദനന്‍.സി.എം July 11, 2010 at 3:10 PM  

അടിസ്ഥാന പരിശീലന കാലം ഏതൊരു അധ്യാപകന്റെയും ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഘട്ടങ്ങളില്‍ ഒന്നായിരിക്കും എന്നുള്ളതില്‍ തര്‍ക്കമില്ല. അവിടെ കഷ്ടപ്പാടിന്റെയും ഒരുമയുടെ വിജയത്തിന്റെയും പല ഓര്‍മ്മകളും ബാക്കിവെച്ചിട്ടാവും പിരിഞ്ഞത്. അവയൊക്കെ ഓര്‍മ്മിക്കാന്‍ ഈ പോസ്റ്റ് കാരണമായതിനാല്‍ ജോമോന്‍ സാറിനെ അഭിനന്ദിക്കുന്നു.

ഞാന്‍ 1977-79ല്‍ ടി.ടി.സി യും 1991 ല്‍ ബി.എഡും നേ‍ടി. ഇതില്‍ മധുരതരവും സമഗ്രവും ടി.ടി.സി തന്നെയായിരുന്നു. 5 വിഷയങ്ങളുടെ matter , Methods of teaching എന്നിവ നേടല്‍ അത്ര എളുപ്പമല്ല. തിരുവല്ല സെന്റ് തോമസ് ബേസിക് ട്രെയിനിംഗ് സ്ക്കൂളിലാണ് ഞാന്‍ പഠിച്ചത്. ടീച്ചിംഗ് പ്രാക്ടീസിന് തൊട്ടടുത്തുള്ള ഒരു എല്‍. പി. സ്ക്കൂളിലാണ് പോയത്. നാലാം ക്ലാസിലെ ഇംഗ്ലീഷ് ക്ലാസ് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അതെടുത്തുകൊണ്ടിരുന്ന ടീച്ചര്‍ വൈകുന്നേരം എന്നെ സ്വകാര്യമായി കണ്ട് ഇങ്ങനെ പറഞ്ഞു. “സാറിന് ബുദ്ധിമുട്ടൊന്നും തോന്നരുത്, ഇത്ര നന്നായി ക്ലാസ് എടുക്കരുത്. ആ കുട്ടികള്‍ പിന്നെ എന്നെ ശ്രദ്ധിക്കുകയില്ല! “

കാലിക്കറ്റ് യൂണിവേര്‍സിററിയുടെ സെഷണല്‍ ബി.എഡ് ആയിരുന്നതിനാല്‍ 400 പേര്‍ ഉണ്ടായിരുന്നു. ആനുഷംഗികമായി പറയട്ടെ ആ വര്‍ഷം കോളേജിലെ സ്റ്റൂഡന്റ്സ് ചെയര്‍മാന്‍ ഞാനായിരുന്നു. കണക്കുമായി ബന്ധപ്പെട്ട് എനിക്ക് അഭിമാനകരമായ ഒരു സംഭവം ഓര്‍മ്മിക്കുവാനുണ്ട്. മാത് സ് ബാച്ച് അവര്‍ക്കു മാത്രമായി ഒരു ക്വിസ് പ്രോഗ്രാം ഒരുക്കിയിരുന്നു. ചെയര്‍മാന്‍ എന്ന നിലക്ക് അതിന്റെ ഉദ്ഘാടന യോഗത്തില്‍ എനിക്കും ക്ഷണം കിട്ടി. കൂടുതല്‍ പേരും Msc കഴിഞ്ഞവരാണ്. പക്ഷേ സിംപിള്‍ മാത്തമറ്റിക്സും ലോജിക്കും പ്രയോഗിക്കേണ്ട പല ചോദ്യങ്ങള്‍ക്കും ഇവര്‍ക്ക് ശരിയുത്തരം നല്‍കാന്‍ കഴിഞ്ഞല്ല. അവസാനം ഓഡിയന്‍സിനോട് ചോദിക്കുമ്പോള്‍ കുറെയെണ്ണത്തിന് എനിക്ക് ഉത്തരം നല്കാന്‍ കഴിഞ്ഞു. എനിക്ക കിട്ടിയ ശരിയുത്തരങ്ങളുടെ എണ്ണം മൂന്നാം സ്ഥാനക്കാരന് കിട്ടിയതിനേക്കാള്‍ കൂടുതലായിരുന്നു.

ബി.എഡിന്റെ ടീച്ചിംഗ് പ്രാക്ടീസിന് പോയപ്പോള്‍ സുരേഷ് എന്ന പ്രശ്ന വിദ്യാര്‍ഥിയുമായി ഇടപെട്ട കാര്യം വിശദമായി മുന്‍പൊരു പോസ്റ്റില്‍ പറഞ്ഞതിനാല്‍ ആവര്‍ത്തിക്കുന്നില്ല. മലയാളത്തിലെ സാഹിത്യകാരന്‍മാരുടെ വലിയൊരു ശേഖരം ഉള്‍പ്പെടുത്തി ഞാന്‍ മികച്ചൊരു ആല്‍ബം തയ്യാറാക്കിയിരുന്നു. എന്നാല്‍ കമ്മീഷനായി വന്ന മാന്യവ്യക്തി വലിയ മാര്‍ക്കര്‍ പേന കൊണ്ട് തലങ്ങും വിലങ്ങും ശരി വരച്ച് അതപ്പാടെ വൃത്തികേടാക്കിക്കളഞ്ഞതും എന്റെ ഓര്‍മ്മയില്‍ അവശേഷിക്കുന്നു.

ഒടുവിലായ് ഇതും കൂടി. എന്റെ ടി.ടി.സി ബാച്ചിലെ എല്ലാവരെയും ഒരുമിച്ച് വീണ്ടും കാണാന്‍ കുറെ ഫോണ്‍ കോളുകളും തയ്യാറെടുപ്പും നടത്തി. രണ്ടു പേര്‍ മരിച്ചു പോയി. മൂന്ന് പേര്‍ക്ക് വരാനായില്ല. ബാക്കി എല്ലാവരും ജീവിച്ചിരികകുന്ന അധ്യാപകുരും മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ ഡിസംബര്‍ 26 ന് ഒത്തു കൂടി അനുഭവങ്ങള്‍ പങ്കിട്ടത് ഏറ്റവും ഹൃദ്യമായി ഓര്‍മ്മയില്‍ നിലനില്‍ക്കുന്നു.

ജോമോന്‍ സാറേ ഇത്രയും പോരേ?

ഹോംസ് July 11, 2010 at 5:58 PM  

"ഇവിടെയെന്തിന് ഒരു തലതൊട്ടപ്പന്റെ ആവശ്യം? അതെല്ലാം 'തനിക്ക് ബുദ്ധിയുണ്ട്' എന്ന തെറ്റിദ്ധാരണയില്‍ നിന്നും ഉടലെടുക്കുന്നവ മാത്രം. ഏത് ഉദ്യാഗസ്ഥ വിഭാഗത്തെയായാലും അടച്ചാക്ഷേപിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല എന്ന് മനസ്സിലാക്കിയാല്‍ നന്ന്."
ഇതേതാ ഈ പുതിയ അവതാരം?
എന്റെ ബോണ്ടേ, നിങ്ങളൊരു ശുദ്ധഗതിക്കാരനായിപ്പോയല്ലോ..!
ഐഎഎസ് പരീക്ഷകളിലുള്ള വിജയങ്ങളില്‍ പലതിനും തലതൊട്ടപ്പന്മാര്‍ വേണമെന്നതിന് കേരളസമൂഹത്തില്‍ തന്നെ തെളിവുകളില്ലേ?അച്ചനും മക്കള്‍ക്കുമൊക്കെ തുടര്‍ച്ചയായി അതു കിട്ടുന്നതും, വടക്കേ ഇന്ത്യ യിലെ ചില 'ജാതി'കളില്‍ അതൊതുങ്ങി നില്ക്കുന്നതുമെല്ലാം ഇന്നത്തേക്കാള്‍ രൂക്ഷമായിരുന്നൂ, ഇരുപതുകൊല്ലം മുമ്പ്.
എനിക്ക് ബുദ്ധിയുണ്ടെന്നത് എങ്ങനെയാണ് മനുഷ്യാ തെറ്റിദ്ധാരണയാകുന്നത്. അതുപോലും തിരിച്ചറിയാത്തവനെ ബോണ്ടെന്നുതന്നെ വിളിക്കാനേ കഴിയൂ!
അധ്യാപനം സേവനമാകാതെ 'ഉദ്യോഗസ്ഥര്‍'ചമയുമ്പോഴാണ് പ്രശ്നം.

Jomon July 11, 2010 at 7:18 PM  

.

ബി.എഡ് പരിശീലനത്തിന്റെ ആദ്യ ദിനം..
ആദ്യമായി ക്ലാസില്‍ ചെന്നു.. വിഷയം ഇംഗ്ലീഷ്..
ആദ്യത്തെ ക്ലാസായതു കൊണ്ടു തയാറെടുത്തു തന്നെയാണു പോയത്..
ക്ലാസ് എടുത്തു തീര്‍ത്ത് പുറത്തിറങ്ങി.. ഞങ്ങള്‍ക്കായി അനുവദിച്ച റൂമില്‍ ചെന്നു..ബാക്കി പരിശീലനത്തിനെത്തിയ ടീച്ചര്മാര്‍ അവിടെയുണ്ട്.. അല്‍പ സമയം അനുഭവങ്ങള്‍ പങ്കിട്ടു..
അപ്പോള്‍ വാതില്‍ക്കല്‍ ഒരു പുരുഷന്‍.. കൂട്ടത്തിലെ ആണ്‍തരി എന്ന നിലയില്‍ ഞാന്‍ പതിയെ വാതില്‍ക്കലേക്കു ചെന്നു...
"മാഷാണല്ലേ അവിടെ ക്ലാസ് എടുത്തിരുന്നത്..?"
ഞാന്‍ പറഞ്ഞു "അതെ"
"ക്ലാസൊന്നും കുഴപ്പമില്ല... മുഴുവന്‍ ഇംഗ്ലീഷിലായിരുന്നല്ലേ? "
"അതെ, അങ്ങിനെയാ ഞങ്ങളോടു പറഞ്ഞിരിക്കുന്നത്"
"ശരി..എത്ര ദിവസം ഇവിടെ കാണും തുടങ്ങിയ വിവരങ്ങള്‍ ചോദിച്ചു.... പിന്നെ കുറച്ചു കുശലം ചോദിച്ചു..
അദ്ദേഹം മടങ്ങവെ ഞാന്‍ ചോദിച്ചു..."സാറ്‍.. ഇവിടുത്തെ...?"
"ഞാനിവിടുത്തെ പി.ടി.എ പ്രസിഡന്റാ.. ശരി മാഷേ .."
അദ്ദേഹം ഇറങ്ങി നടന്നു..

അങ്ങിനെ എന്റെ പരിശീലനത്തിലെ ആദ്യ ക്ലാസ് വിലയിരുത്തി അഭിപ്രായം പറഞ്ഞത് ഒരു പി.ടി.എ പ്രസിഡന്റായിരുന്നു..

.

വി.കെ. നിസാര്‍ July 11, 2010 at 10:02 PM  

അഴീക്കോട് ഐ.എം.യു.പി സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ ട്രൈനിയായി വന്ന കുഞ്ഞബ്ദുല്ല മാഷെ ഓര്‍മ്മ വരുന്നു.ആ കുറഞ്ഞ ദിനങ്ങള്‍ കൊണ്ട് മാഷ്, ഞങ്ങല്‍ക്കിടയിലൊരു ഹീറോ ആയി മാറി. പിന്നീട് പതിമൂന്നുവര്‍ഷങ്ങള്‍ക്കുശേഷം, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ എം.എസ്.സി ക്ക് പഠിക്കുമ്പോള്‍ ഒരിക്കല്‍ കോഴിക്കോട് വെച്ച് യാദൃച്ചികമായി മാഷെ കണ്ടു. അടുത്തുചെന്ന് കൈ നീട്ടി, വെറുതേ അറിയുമോയെന്നാരാഞ്ഞു. കുറച്ചുനേരം മുഖത്തേക്കു നോക്കി, ഇനിഷ്യല്‍ സഹിതം പേരു വിളിച്ചപ്പോള്‍ തരിച്ചുപോയി. കോഴിക്കോടന്‍ സര്‍ബത്തും വാങ്ങിത്തന്നിട്ടാണ് അദ്ദേഹം പിരിഞ്ഞത്.
കുറ്റ്യാടി എം.ഐ.യു.പി. സ്കൂളിലായിരുന്നൂ സി.വി. കുഞ്ഞബ്ദുല്ലമാഷ് അന്ന് വര്‍ക്കുചെയ്തിരുന്നതെന്നോര്‍ക്കുന്നു.(ഇപ്പോള്‍ ആ സംഭവം കഴിഞ്ഞ് 21 വര്‍ഷം കഴിഞ്ഞു കേട്ടോ..! ആരെങ്കിലും മാഷെ അറിയുന്നവര്‍ കാണാതിരിക്കില്ലല്ലോ. ഇപ്പോള്‍ പെന്‍ഷനായിക്കാണണം)

saji July 11, 2010 at 10:24 PM  

I too had two training teachers.We do teach in most of the chapters through some activities.But the Teachers were here for training they do not know the same.Still these people go ahead with the questions like:Define pythagorus theorem,Define an isosceles triangle...etc.They damage the discipline system of the class as well as the school

ജനാര്‍ദ്ദനന്‍.സി.എം July 11, 2010 at 10:50 PM  

എനിക്കറിയുന്നൊരു സി.വി.കുഞ്ഞബ്ദുള്ള മാഷുണ്ട്. അദ്ദേഹം മുയിപ്പോത്ത് എം.യു.പി. സ്ക്കൂളില്‍ ആണ്. കണക്കിന്റ R.P ആണ്.അദ്ദേഹമാവുമോ നിസാര്‍ മാഷേ

Unknown July 11, 2010 at 10:55 PM  
This comment has been removed by the author.
വി.കെ. നിസാര്‍ July 11, 2010 at 10:58 PM  

@ ജനാര്‍ദ്ദനന്‍ സാര്‍.
അറിയില്ല സാര്‍,
കുറ്റ്യാടി എം.ഐ.യു.പി. സ്കൂള്‍ എന്നാണദ്ദേഹം പറഞ്ഞതായോര്‍ക്കുന്നത്.
കണ്ടാല്‍ ഒന്നു ചോദിച്ചേക്ക്, കൊടുങ്ങല്ലൂര്‍ അഴീക്കോട് സീതീസാഹിബ് ട്രൈനിങ് സ്കൂളിലാണോ ടി.ടി.സി ചെയ്തതെന്ന്!

ജനാര്‍ദ്ദനന്‍.സി.എം July 11, 2010 at 11:03 PM  

അതു കണ്ടിട്ട് ottapanacity എന്നല്ല ഈന്തപ്പനസിറ്റി എന്നാണ് തോന്നുന്നത്

Unknown July 11, 2010 at 11:22 PM  

please give me an instruction to post a comment in malayalam language

Nidhin Jose July 12, 2010 at 3:57 AM  

വളരെ ഗൃഹാദുരത്വം ഉണര്‍ത്തുന്ന സമരണകളിലേക്ക് അതിരാവിലെ തന്നെ ഈ പോസ്റ്റ് എന്നെ തള്ളി വിട്ടു. എന്റെ ആദ്യത്തെ ക്ലാസ്.... ഒരിക്കലും മറക്കാനാവില്ല ആ അനുഭവം. ഒരുപക്ഷെ ആ അനുഭവം എനിക്കു പകര്‍ന്ന ഊര്‍ജമാവണം എന്നെ ഇന്നും മുന്നോട്ട് നയിക്കുന്നത്.
2001-'03 ടിടിസി ബാച്ചിലാണ് പെരുമ്പാവൂരിനടുത്തുള്ള കുറുപ്പംപടിയില്‍ സ്ഥിതിചെയ്യുന്ന ഡയറ്റ്-എറണാകുളം എന്ന സ്ഥാപനത്തിലെത്തുന്നത്. (ചേട്ടന് നിര്‍ബന്ധമായിരിന്നു ടിടിസി പഠിക്കുന്നെങ്കില്‍ ഡയറ്റില്‍ പഠിക്കണം എന്ന്. ഒരു മാനേജ്മെന്‍റ് ടിടിഐ യില്‍ ചേട്ടന്‍ അപ്പോള്‍ രണ്ടാംവര്‍ഷ ടിടിസി പഠിക്കുകയായിരുന്നു.) എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി ആ സ്ഥാപനം. അങ്ങോട്ട് കടന്നുചെല്ലുമ്പോള്‍ +2 കഴിഞ്ഞ ഒരു പീറച്ചെക്കനായിരുന്നു ഞാന്‍. വൈജ്ഞാനികവും വൈകാരികവുമായി ഒരുപാട് എന്ന മറ്റിയെടുത്തത് ഡയറ്റാണ്. ആ ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ ബ്ലോഗ് പോസ്റ്റുകളോ കമന്റുകളോ മതിയാവില്ല.

എഴുതി തയ്യാറാക്കിയ ആ സ്മരണകള്‍ കമന്റ് ബോക്സിന്റെ പരിധി ലംഘിക്കുന്നു.
Your HTML cannot be accepted: Must be at most 4,096 characters
എന്നോരു മെസേജാണ് കാണിക്കുന്നത്...

അത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക....

സുജനിക July 12, 2010 at 7:35 AM  

അന്നത്തെ അതേ ആർജ്ജവത്തോടെ (ടി.ടി.സി ക്കാർ) 25 വർഷങ്ങൾക്കുശേഷം ഇന്നും ക്ലാസില്പോകുന്ന അധ്യാപികമാരുണ്ട് എന്നും നമുക്ക് അഭിമാനിക്കാം. എന്റെ പഴയ ബി.എഡ് കാലം ഓർമ്മിപ്പിച്ച പോസ്റ്റ്. നന്നായിട്ടുണ്ട്.

binudigitaleye July 12, 2010 at 11:53 AM  
This comment has been removed by the author.
mini//മിനി July 12, 2010 at 4:21 PM  

ടീച്ചിങ് പ്രാക്റ്റീസ് അനുഭവങ്ങൾ പങ്കുവെക്കാൻ വേണ്ടി എഴുതിയ പോസ്റ്റ് വായിച്ചപ്പോൾ വളരെ നല്ലതായി തോന്നി. എന്റെ സ്വന്തമായ അനുഭവങ്ങൾ എഴുതാൻ കമന്റ് പേജ് വീണ്ടും തുറന്നപ്പോൾ കണ്ടത്, വിഷയം... അദ്ധ്യാപക സമൂഹത്തെ ഒന്നടങ്കം കുറ്റം പറയാനുള്ള വേദിയായി മാറിയെന്ന് മനസ്സിലായി. ഇനി ഒന്നും പറയുന്നില്ല.

ഹോംസ് July 12, 2010 at 6:37 PM  

@മിനീ,
സംവാദങ്ങള്‍ ഓരോരുത്തര്‍ക്കും പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും സമ്മാനിക്കുമെന്നതിനാല്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്?
രൂക്ഷമായി പ്രതികരിച്ചു പോകുന്നത്, തതുല്യമായ എതിര്‍ വാദങ്ങള്‍ പുറത്തേക്കുവരാന്‍ മാത്രമാണ്. ഉദാഹരണത്തിന്, എന്റെ ചില പരിഹാസങ്ങള്‍ക്ക് ചുട്ടമറുപടി തന്ന ഗീതയെ വായിച്ചില്ലേ.? അവരുടെ മറുപടികളില്‍ നിന്ന്, ഞാന്‍ ചില വസ്തുതകള്‍ മനസ്സിലാക്കി. പണ്ട്, സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ചുക്കോ ചുണ്ണാമ്പോയെന്നറിയാത്ത ഞാന്‍ അതുസംബന്ധമായ വിഷയങ്ങളിലിടപെട്ട് രംഗം വഷളാക്കി. പക്ഷേ, സമചിത്തതയോടെയുള്ള മറുപടികള്‍ എന്നെ അതിനേക്കുറിച്ചു മനസ്സിലാക്കാന്‍ പ്രേരിപ്പിക്കുകയും ഇപ്പോല്‍ അല്പസ്വല്പം കാര്യമായിത്തന്നെ പഠിക്കുകയും ചെയ്യുന്നു.
പ്രിയ അധ്യാപകര്‍, പ്രത്യേകിച്ച് വായനാസംപുഷ്ടങ്ങളായ കഥകളിലൂടെ ബൂലോഗത്ത് സ്ഥാനമുറപ്പിച്ചുകഴിഞ്ഞ മിനി ടീച്ചറെപ്പോലുള്ളവര്‍ ഇത്തരം അസഹിഷ്ണുത പ്രകടിപ്പിക്കുന്നതില്‍ ഖേദമുണ്ട്.

സഹൃദയന്‍ July 12, 2010 at 10:01 PM  

@ binu
അതിപ്പോ ഒരു സമൂഹമാകുമ്പോ എല്ല്ലാ തരം ആളുകളും ഉണ്ടാകുമല്ലോ ബിനൂ..
അദ്ധ്യാപകര്‍ക്ക് മൊത്തത്തില്‍ കാര്യങ്ങള്‍ പറഞ്ഞു പോകാനേ പറ്റൂ.. അല്ലാതെ പൂര്‍ണ്ണമായും മാറ്റാനൊന്നും പറ്റില്ല..
ഒരാളുടെ സ്വഭാവം അയാളുടെ പൈതൃകം, വളരുന്ന സാഹചര്യം, കൂട്ടുകെട്ട് എന്നിങ്ങനെ ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്..
അങ്ങിനെ രൂപപ്പെടുന്ന ഒരു സ്വഭാവം തങ്ങളുടെ മുന്നില്‍ കുട്ടിയെ കിട്ടുന്ന കാലത്തോളം ശരിയാക്കി കൊണ്ടു പോകാം എന്നല്ലാതെ ജീവിതകാലം മുഴുവന്‍ നന്നാക്കി എടുക്കാന്‍ മാഷുമ്മാര്ക്ക് കഴിയുമോ..
(അത്യപൂര്‍വ്വ സന്ദര്‍ഭങ്ങള്‍ ഇല്ലെന്നല്ല...)
ഇപ്പോ ദേ ബിനൂന്റെ കാര്യം തന്നെ നോക്കിക്കേ..
കുറച്ചു മാഷുമ്മാരും ടീച്ചറുമ്മാരും അവരുടെ പഴയ കാല ഓര്‍മ്മ പങ്കിട്ടു കൊണ്ടിരിക്കുമ്പം ഒരു കാര്യവുമില്ലാതെ ഇടയില്‍ കയറി അവരെ കുറ്റം പറഞ്ഞു/പറയുന്നു..
ലോകത്ത് എന്തുമാത്രം നല്ല ആളുകളുണ്ട് അവരാരും ബിനുവിന്റെ കണ്ണില്‍ അദ്ധ്യാപകര്‍ പഠിപ്പിച്ചു വിട്ടവരല്ല.... അതെല്ലാം പോട്ടെ അപ്പുറത്തെ കണക്കിന്റെ പോസ്‌റ്റു കണ്ടോ ... പിള്ളേരൊക്കെ എത്ര കാര്യമായി ചര്ച്ചയില്‍ പങ്കെടുക്കുന്നു..
അതൊന്നും ബിനുവിന്റെ കണ്ണില്‍ പെടില്ല.. കുറെ ചീത്തക്കാര്യങ്ങള് പറഞ്ഞു ചുമ്മാ ആ മിനി ടീച്ചറെ വിഷമിപ്പിച്ചു...
ബിനുവിനേം കുറെ അദ്ധ്യാപകരു പഠിപ്പിച്ചതല്ലേ... ബിനുവിന്റെ ക്ലാസിലുണ്ടായിരുന്ന ബാക്കി പിള്ളേരു അദ്ധ്യാപകരുടെ ബ്ലോഗില്‍ കയറി അവരെ ചീത്ത പറയുന്നുണ്ടോ..
അപ്പോ സമൂഹത്തില്‍ ഇങ്ങിനത്തവരും കാണും ..
അവരെ നന്നാക്കാന്‍ അദ്ധ്യാപകരു ദേ ഇതു പോലെ ശ്രമിക്കും..
പക്ഷെ ബിനുവിനെ പോലെയുള്ളവര്‍ നന്മ ആഗ്രഹിക്കും എന്നു പറഞ്ഞു തിന്മ കാണും.. വിദ്യ പറഞ്ഞു തരുന്നവരെ അടച്ചാക്ഷേപിച്ചു കുറ്റം പറയും...
പിന്നെ ഇതു പോലെ കാര്യങ്ങള്‍ പറഞ്ഞു തരുമ്പോള്‍ ഇനി വന്നു ചുമ്മാ തങ്ങളുടെ ഭാഗമാണു ശരിയെന്നു പറഞ്ഞു വാദിക്കും..
എന്തു ചെയ്യാനാ...

സഹൃദയന്‍ July 15, 2010 at 8:45 PM  
This comment has been removed by the author.
സഹൃദയന്‍ July 15, 2010 at 8:48 PM  

.

സഹൃദയന്‍ July 15, 2010 at 9:00 PM  

ചിക്കു കഴിഞ്ഞ ദിവസം ഉബണ്ടു ഇന്‍സ്‌റ്റാള്‍ ചെയ്‌തു...
ഇപ്പം ജിമ്പ് പഠിക്കുവാ..
ബാക്ക് ഗ്രൌണ്ട് കളര്‍ മാറ്റാന്‍ പഠിച്ചു, പെയിന്റ് ബ്രഷ് പഠിച്ചു, ക്ലോണ്‍ പഠിച്ചു.. ഇമേജ് കൊണ്ടു വരാന്‍ പഠിച്ചു...


ഇനി ചിക്കുവിന്റെ ചോദ്യം..

ജനാര്‍ദ്ദനന്‍.സി.എം July 15, 2010 at 9:46 PM  

ശോഭന?

സഹൃദയന്‍ July 16, 2010 at 8:29 PM  

ഈ ടീച്ചിംഗ് പ്രാക്ടീസുകാര്ക്കു തല്ലാമോ ?
കഴിഞ്ഞ ദിവസം ഒരു ക്ലാസിലെ കുട്ടി വടി അന്വേഷിച്ചു സ്റ്റാഫ് റൂമില്‍ വന്നു .. ആര്‍ക്കാ വടി എന്ന് ചോദിച്ചപ്പോള്‍ പറയുവാ ബി.എഡ് ടീച്ചര്ക്കാണെന്നു ..
ഞങ്ങളു മാഷുംമാര് തല്ലാറില്ല .. അപ്പോഴാ ഇന്നലെ വന്ന ബി.എഡ് കാര്.. വടി കൊടുത്തില്ല..
അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ അവര് തന്നെ കൊണ്ടു വരണമെന്ന ന്യായം പറഞ്ഞു വിട്ടു..

Nidhin Jose July 16, 2010 at 8:37 PM  

ആര്‍ക്കും തല്ലാന്‍ അധികാരം ഇല്ല ചിക്കൂ...

അല്ലേലും എന്തിനാ ഇപ്പൊ തല്ലീട്ട്....???

Unknown July 18, 2010 at 3:44 PM  

Im a BA Sociology student. I want to know some details about "SOCIAL RESEARCH" as part of a seminar. Pls help me.

Unknown July 18, 2010 at 3:44 PM  

Im a BA Sociology student. I want to know some details about "SOCIAL RESEARCH" as part of a seminar. Pls help me.

ഗീതാസുധി July 18, 2010 at 5:43 PM  

@Amrutha,
Check this

സഹൃദയന്‍ July 19, 2010 at 6:55 PM  

ജനാര്‍ദ്ദനന്‍ സാറേ
അത് അര്‍ച്ചന കവി എന്ന നടിയുടെ ചിത്രമാ...
നീലത്താമര, മമ്മി ആന്റ് മീ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച..
(ജിമ്പിന് നെറ്റില്‍ ഇങ്ങിനെയും സാധ്യതകള്‍ ഉണ്ടെന്നു കാണിക്കാന്‍ ഇട്ടതാ..)
പക്ഷെ ആര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു...

Akbarali Charankav August 21, 2010 at 6:57 AM  

ഒരു മാസം മുമ്പ്‌ നടന്ന എന്റെ അധ്യാപക പരിശീനല കാലത്തെ അനുഭവങ്ങള്‍. മാഷേ........! എന്ന ഈ ബ്ലോഗില്‍ പങ്കുവെക്കുന്നു

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer