ഇന്‍ഡ്യ 29 റണ്‍സിന് വിജയിച്ചു

>> Monday, February 28, 2011


മൊഹാലി: രണ്ടു പ്രധാനമന്ത്രിമാര്‍ സാക്ഷ്യം വഹിച്ച ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 29 റണ്‍സ് വിജയം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. 50 ഓവറില്‍ ഇന്ത്യ 260 റണ്‍സെടുത്തു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 85 ഉം സേവാഗ് 38 ഉം റണ്‍സെടുത്തു. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 49.5 ഓവറില്‍ 231 റണ്‍സ് എടുത്തതിനിടെ എല്ലാവരും പുറത്തായി.

ഇന്ത്യയ്ക്കുവേണ്ടി സഹീര്‍ ഖാന്‍, നെഹ്‌റ, മുനാഫ് പട്ടേല്‍, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ്ങ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. പാകിസ്താനുവേണ്ടി മുഹമ്മദ് ഹഫീസ് 43 ഉം മിസ്ബാ ഉള്‍ ഹക്ക് 56 ഉം റണ്‍സെടുത്തു. വഹാബ് റിയാസ് അഞ്ചും സയീദ് അജ്മല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് മാന്‍ ഓഫ് ദി മാച്ച്.

നിര്‍ണായകമായ ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വീരേന്ദര്‍ സെവാഗിന്റെ പതിവ് വെടിക്കെട്ടിന്റെ മികവില്‍ സ്വപ്‌നതുല്ല്യമായ തുടക്കമാണ് ലഭിച്ചത്. എന്നാല്‍, നിസാരമായ പിഴവുകള്‍ കൊണ്ട് പാകിസ്താന്‍ മഹാമനസ്‌കത വാരിച്ചൊരിഞ്ഞിട്ടും തപ്പിത്തടഞ്ഞാണ് ഇന്ത്യ സ്‌കോര്‍ 250 റണ്‍സ് കടത്തിയത്. സെഞ്ച്വറിയില്‍ ചരിത്രം കുറിക്കാനിറങ്ങിയ സച്ചിന്‍ തെണ്ടുല്‍ക്കറെ മാത്രം അഞ്ചു തവണയാണ് പാക് ഫീല്‍ഡര്‍മാര്‍ അവിശ്വസനീയമാംവണ്ണം വിട്ടകളഞ്ഞത്. ഒരുതവണ സച്ചിനെ അമ്പയര്‍ ഔട്ട് വിധിച്ചെങ്കിലും ഇന്ത്യയുടെ ആവശ്യപ്രകാരം തീരുമാനം പുനപ്പരിശോധിച്ചപ്പോള്‍ ആയുസ് നീട്ടിക്കിട്ടുകയായിരുന്നു. ഇങ്ങനെ ഭാഗ്യത്തിന്റെയും പാക് ഫീല്‍ഡര്‍മാരുടെ ഔദാര്യത്തില്‍ മാത്രം ക്രീസില്‍ നിലയുറപ്പിക്കാനായ സച്ചിന്‍ തന്നെയാണ് (85) ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 115 പന്തില്‍ നിന്ന് പതിനൊന്ന് ബൗണ്ടറിയുടെ അകമ്പടിയോടെയാണ് സച്ചിന്‍ 85 റണ്‍സെടുത്തത്.

സച്ചിനെപ്പോലെ മെല്ലെപ്പോക്കായിരുന്നില്ല ഓപ്പണിങ് കൂട്ടുകാരന്‍ സെവാഗിന്റെ നയം. ഉമര്‍ ഗുളിനെ നിര്‍ദയം പ്രഹരിച്ചുകൊണ്ടു തുടങ്ങിയ സെവാഗ് 25 പന്തില്‍ നിന്ന് 38 റണ്‍സെടുത്താണ് പുറത്തായത്. പിന്നീട് വഹാബ് റിയാസിലൂടെ പാകിസ്താന്‍ തിരിച്ചടിച്ചപ്പോള്‍ ഇന്ത്യയുടെ മധ്യനിര എല്ലാ അര്‍ഥത്തിലും ചൂളിപ്പോയി. 10 ഓവറില്‍ 46 റണ്‍സിന് അഞ്ചു വിക്കറ്റാണ് റിയാസ് കൊയ്തത്. കോലി ഒന്‍പതും യുവരാജ് റണ്ണൊന്നുമെടുക്കാതെയും ക്യാപ്റ്റന്‍ ധോനി 25 ഉം ഹര്‍ഭജന്‍ 12 ഉം സഹീര്‍ ഒന്‍പതും ആശിഷ് നെഹ്‌റ ഒരു റണ്ണുമെടുത്താണ് പുറത്തായത്. 39 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ് ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത്. പാകിസ്താനുവേണ്ടി സയിദ് അജ്മല്‍ രണ്ടു വിക്കറ്റെടുത്തു. ഉമര്‍ ഗുല്‍ എട്ടോവറില്‍ 69 റണ്‍സാണ് വിട്ടുകൊടുത്തത്.

സ്​പിന്നര്‍ ആര്‍. അശ്വിന് പകരം മീഡിയം പേസര്‍ ആശിഷ് നെഹ്‌റയെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.
മാതൃഭൂമിക്ക് കടപ്പാട്

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer