എന്നെയൊരു ടി.വിയാക്കണേ (കഥ)

>> Sunday, August 8, 2010


സ്ക്കൂള്‍ തുറന്ന ദിവസം പുതിയ ക്ലാസില്‍ എത്തിയതിന്‍റെ സന്തോഷത്തിലായിരുന്നു കുട്ടികള്‍. ക്ലാസ് ടീച്ചര്‍ എല്ലാവരുടേയും പേരുകളും വിശേഷങ്ങളുമൊക്കെ ചോദിച്ചു. അവധിക്കാലം എങ്ങനെയാണ് ചെലവഴിച്ചതെന്നും അന്വേഷിച്ചു. എന്നിട്ട്, എല്ലാവരോടും ഒരു പേപ്പറെടുക്കാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന ഒരാവശ്യം ദൈവം കൃത്യമായും സാധിച്ചു തരുമെങ്കില്‍ എന്തായിരിക്കും ചോദിക്കുന്നതെന്ന് ഓരോരുത്തരോടും പേപ്പറില്‍ എഴുതാന്‍ പറഞ്ഞു.

കുട്ടികള്‍ എഴുതിയ പേപ്പറുകള്‍ വീട്ടിലെത്തിയതിനു ശേഷമാണ് ടീച്ചര്‍ പരിശോധിച്ചത്. പല ആവശ്യങ്ങളായിരുന്നു അതില്‍ നിറയെ. ചില ഉത്തരങ്ങള്‍ വായിച്ചപ്പോള്‍, കുട്ടികളുടെ നിഷ്ക്കളങ്കതയോര്‍ത്ത് ടീച്ചര്‍ അറിയാതെ ചിരിച്ചു പോയി. അതിനിടയില്‍ കിട്ടിയ ഒരു കടലാസ് വായിച്ച ടീച്ചര്‍ സ്തബ്ധയായി ഇരുന്നു പോയി. അതിലെ വരികള്‍ വായിച്ചപ്പോള്‍ അവര്‍ക്ക് സഹിക്കാനായില്ല.

ഇതിനിടയില്‍ മുറിയിലേക്ക് വന്ന ടീച്ചറിന്റെ ഭര്‍ത്താവ് കണ്ടത് അവര്‍ കരയുന്നതാണ്. പരിഭ്രമത്തോടെയാണ് അദ്ദേഹം എന്തുപറ്റിയെന്ന് ചോദിച്ചത്. അവര്‍ വിവരങ്ങള്‍ പറഞ്ഞിട്ട് ആ പേപ്പര്‍ ഭര്‍ത്താവിന്‍റെ കയ്യിലേക്ക് കൊടുത്തു.

"ഇതു വളരെ പ്രത്യേകതയുള്ള ഒരു ആവശ്യമാണല്ലോ" ആദ്യത്തെ വരി വായിച്ചു കൊണ്ട് അയാള്‍ പിറുപിറുത്തു. അതില്‍ ഇങ്ങനെയായിരുന്നു എഴുതിയിരുന്നത്.

"ദൈവമേ, എന്നെയൊരു ടിവിയാക്കി മാറ്റേണമേ."

തുടര്‍ന്ന് ആ കുട്ടി അപ്രകാരം എഴുതാനുള്ള കാരണങ്ങളും എഴുതിയിരുന്നു. "വീട്ടില്‍ ടി.വി ഇരിക്കുന്നത് പ്രത്യേക സ്ഥാനത്താണ്. എല്ലാ ദിവസവും വൈകുന്നേരം കുടുംബാംഗങ്ങളെല്ലാവരും അതിന്‍‌റെ മുന്നില്‍ വലിയ താല്പര്യത്തോടെയാണ് ഇരിക്കുന്നത്. ടിവിയായി മാറിയാല്‍ ഞാന്‍ വീട്ടിലെ ശ്രദ്ധാകേന്ദ്രമാവുകയും എന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യും. ടിവിക്ക് വല്ല തകരാര്‍ സംഭവിച്ചാലും ഏറെ താല്പര്യത്തോടെയാണ് പരിഹരിക്കാന്‍ ശ്രമിക്കുന്നതും.

പപ്പ ഓഫീസില്‍ നിന്ന് എത്തുമ്പോഴേക്കും രാത്രിയാകും. ക്ഷീണിച്ചു വരുന്നതു കൊണ്ട് എന്നോട് അധികമൊന്നും സംസാരിക്കാറില്ല. അമ്മ എപ്പോഴും അടുക്കളയിലെ കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടു നടക്കുന്നതിനാല്‍ എന്‍റെ കാര്യമൊന്നും തിരക്കാന്‍ സമയം കിട്ടാറില്ല. ചേട്ടന് മൊബൈല്‍ ഫോണില്‍ സംസാരിച്ചിരിക്കാനേ സമയമുള്ളു. പക്ഷെ എല്ലാവരും രാത്രിയില്‍ ടിവിയുടെ മുന്നില്‍ ഒന്നിച്ചിരിക്കും. ടിവിയായി മാറിയാല്‍ എനിക്ക് അവരെയെല്ലാം സന്തോഷിപ്പിക്കാനും അവരോടൊത്ത് സമയം ചെലവഴിക്കാനും ആഹ്ലാദിക്കാനും കഴിയുമായിരുന്നു."

"എന്തൊരു ക്രൂരരായ മാതാപിതാക്കള്‍!! " അല്പം രോഷത്തോടെയാണ് അയാള്‍ പറഞ്ഞത്.

അതു കേട്ടപ്പോള്‍, എഴുതിയ ആളുടെ പേരുകൂടി നോക്കാന്‍ ടീച്ചര്‍ പറഞ്ഞു. അതു വായിച്ച് ഭാര്യയുടെ മുഖത്തേക്ക് നോക്കുമ്പോള്‍ അയാളുടെ കണ്ണുകളും നനഞ്ഞിരുന്നു.

എഴുതിയത് അവരുടെ മകന്‍ തന്നെ ആയിരുന്നു.!!!

അജ്ഞാതനായ ഒരാളില്‍ നിന്നും ഈമെയിലൂടെ ലഭിച്ച ഈ കഥ ചര്‍ച്ച ചെയ്യപ്പെടേണ്ടത്ര കാലിക പ്രസക്തിയുള്ളതാണെന്നു തോന്നിയതിനാല്‍ പ്രസിദ്ധീകരിക്കുന്നു. കുടുംബബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്ന നിരവധി വിഷയങ്ങള്‍ ഈ കൊച്ചു കഥയ്ക്കുള്ളില്‍ ഒളിഞ്ഞു കിടക്കുന്നുണ്ടല്ലോ. കഥയ്ക്കൊപ്പം കഥാതന്തുവും ചര്‍ച്ചപ്പെടേണ്ടതല്ലേ? ഓരോ അഭിപ്രായങ്ങളും വിലപ്പെട്ടതാണ്. ഇടപെടുമല്ലോ.

40 comments:

vijayan August 8, 2010 at 7:09 AM  

ചര്‍ച്ച ചെയ്യപ്പെടെണ്ടുന്ന ഒരു വിഷയം. കുട്ടികളെ ഒരു പരിധി വരെ മനസീകൊല്ലാസം കിട്ടുന്ന ടി വി പരിപാടി കാണാന്‍അനുവദിക്കണം.കഠിനനിയന്ത്രണം എര്പെടുതി പ്രത്യകിച്ചു അധ്യാപകരായ രക്ഷിതാക്കള്‍ പാവപ്പെട്ട കുട്ടികളോട് ക്രൂരത കാട്ടിയാല്‍ അതിനു പരിഹാരം മറ്റൊന്നില്ല. അതെ സമയം തന്നെ നിയന്ത്രണം എര്പെടുതി യ ശേഷം രക്ഷിതാക്കള്‍ തനനിച്ചിരുന്നു ടി വി കാണാനും മുതിരരുത്.

vijayan August 8, 2010 at 7:31 AM  

ഒപം തന്നെ അടുക്കളയിലെ അമ്മ ,ഓഫീസിലെ താതന്‍ ,മൊബൈലിനു അടിമയായ ചേട്ടന്‍ .....ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം.. മൂന്ന് പേരുടെയും ലെക്ഷ്യം എന്ത്?സത് കര്‍മത്തില്‍ നിന്ന് വ്യതിച്ചലിക്കുന്നവര്‍ ആരു? കുട്ടികള്‍ക്ക് അര്‍ഹിക്കുന്ന സ്നേഹം പകരാന്‍ മുതിന്നവര്‍ക്ക് സമയമില്ല ..നിര്‍ബന്ടമായും സമയം കണ്ടെത്തണം..മൂന്നില്‍ ആരെയാണ് കുട്ടി കൂടുതല്‍ വെറുക്കുക? ഒടുവില്‍ കുട്ടിയും ഒരു മൊബൈലിലോ മറ്റോ തന്‍റ്റെ സമയം ചിലവഴിച്ചാല്‍ അടുത്ത തലമുറയുടെ സ്ഥിതി എന്താവും?

mini//മിനി August 8, 2010 at 7:37 AM  

വീട്ടിലുള്ളവർ ആരും ശ്രദ്ധിക്കുകയോ സ്നേഹിക്കുകയോ ചെയ്യുന്നില്ല, എന്ന് ഓർത്ത് വിഷമിക്കുന്ന കുട്ടി, സ്നേഹവും പരിഗണനയും ലഭിക്കുന്നിടം ‌തേടി അപകടങ്ങളിൽ ചാടും. മാതാപിതാക്കൾ ജാഗ്രതാ,,

Hari | (Maths) August 8, 2010 at 7:54 AM  

മനസ്സിരുത്തി കഥ വായിച്ചു. ഉള്ളിന്‍റെ ഉള്ളിലെവിടെയോ ഒരു നേരിയ നൊമ്പരമുണര്‍ത്താന്‍ കഥയ്ക്കു സാധിച്ചു. ഒരിക്കലും ആ മാതാപിതാക്കളുടെ സ്ഥാനത്ത് വരരുതേയെന്ന് പ്രാര്‍ത്ഥിക്കാതെയുമിരുന്നില്ല.

കുട്ടിയുടെ മനസ്സിലെന്നല്ല മുതിര്‍ന്നവരുടെ മനസ്സിലും താന്‍ മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടണമെന്ന് അറിഞ്ഞോ അറിയാതെയോ ആഗ്രഹിക്കപ്പെടുന്നുണ്ട്. അതുലഭിക്കാതെ പോകുന്നതും വഴിതെറ്റലുകള്‍ക്ക് കാരണമാകുന്നുണ്ട്.

ഹോംസ് August 8, 2010 at 7:56 AM  

വിജയന്‍മാഷ് പത്താം സ്ഥാനം പിടിച്ചുവാങ്ങി!
ഇനി...
അധ്യാപക ദമ്പതികളുടെ മക്കളില്‍ ഭൂരിഭാഗവും വീടുകളില്‍ വിലക്കുകളും വിലങ്ങുകളുമായാണ് ജീവിക്കുന്നതെന്ന് ഞാന്‍ പറഞ്ഞാല്‍, എന്റെ 'മേയ്ക്കിട്ട് കേറാന്‍' വരേണ്ട! കുട്ടിയുടെ കഴിവോ അഭിരുചിയോ പരിഗണിക്കാതെ തങ്ങളുടെ താത്പര്യങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുന്ന, എന്തിന്, സമപ്രായക്കാരുമായി കളിക്കാന്‍ പോലും വിടാത്ത എത്രയോ മാഷന്മാരേയും ടീച്ചര്‍മാരേയും എനിക്കറിയാം. സ്വന്തം പൊതുവിദ്യാലയത്തിന്റെ വിലയറിയാതെ, 'പുറംപൂച്ച്'മാത്രമുള്ള സ്വകാര്യ സ്കൂളുകളിലേ ഇവര്‍ മക്കളെ ചേര്‍ക്കൂ...എന്നിട്ട് വെക്കേഷനില്‍ ഓഫറുകളുടെ പെരുമഴയുമായി പിള്ളാരെപ്പിടിക്കാന്‍ നടക്കും! ത്ഫൂ....എന്നാട്ടണം ഇത്തരക്കാരെ!

848u j4C08 August 8, 2010 at 8:10 AM  

.
ഇത് കഥ അല്ല. മനസ്സിനെ ചുട്ടുപൊള്ളിക്കുന്ന നഗ്ന സത്യം .
എനിക്ക് പലപ്പോഴും എഴുതാന്‍ തോന്നിയിരുന്ന ഒരു പോസ്റ്റ്‌.
കൂട്ടു കുടുംബങ്ങള്‍ അണുകുടുംബങ്ങളായി രൂപാന്തരം പ്രാപിച്ചപ്പോള്‍ സംഭവിച്ച അനിവാര്യമായ ദുരന്തം .
പണ്ടൊക്കെ കുടുംബങ്ങളില്‍ ഒരിടത്തുനിന്നല്ലങ്കില്‍ മറ്റൊരിടത്ത് നിന്ന് കുട്ടികള്‍ക്ക് സ്നേഹവും പരിചരണവും ലഭിച്ചിരുന്നു .
ഇന്നത്തെ സ്ഥിതിയോ?
അച്ഛനും അമ്മയും , ഒന്നോ രണ്ടോ കുട്ടികളും .
അച്ഛനും അമ്മയും ജോലി തിരക്കില്‍ . മനസ്സ് തുറന്നു ഒന്ന് സംസാരിക്കാന്‍ പോലും ആര്‍ക്കും സമയം ഇല്ല.
മക്കളോടുള്ള സ്നേഹം കളിപ്പാട്ടമായും , ഇലക്ട്രോണിക് ഉപകരണങ്ങളായും , വിലകൂടിയ വസ്ത്രങ്ങളായും നല്‍കാനേ മാതാ പിതാക്കന്മാര്‍ക്കു കഴിയുന്നുള്ളൂ.
സ്നേഹവും , പരിചരണവും ഒരുപാടു കിട്ടേണ്ട ബാല്യകാലം. എവിടുന്നു കിട്ടും ഇതൊക്കെ ?
അച്ഛനും അമ്മയും ഈഗോ ക്ലാഷില്‍ .
എനിക്ക് കിട്ടാത്ത സ്നേഹം ഞാന്‍ എങ്ങനെ നല്‍കും എന്ന് കരുതുന്ന അമ്മ.
സ്നേഹം പ്രകടിപ്പിച്ചു പോയാല്‍ കുട്ടി വഷളായി പോകും എന്ന മിഥ്യാ ധാരണയില്‍ അച്ഛന്‍ .
ഇതിനിടയില്‍ കുട്ടികളുടെ സ്വകാര്യ ദുഖങ്ങള്‍ക്ക്‌ എന്ത് പ്രസക്തി ?
അച്ഛനോടോ അമ്മയോടോ ഒന്ന് സംസാരിക്കാം എന്ന് കരുതിയാലോ? "പോയിരുന്നു പഠിക്കെടാ " എന്ന് ആക്രോശം .
നമ്മുടെ തലമുറയ്ക്ക് കിട്ടിയതും ഇന്നത്തെ തലമുറയ്ക്ക് നഷ്ടപ്പെട്ടതുമായ ഒരമൂല്യ നിധിയുണ്ട് . മുത്തശ്ശി .
ആ മടിത്തട്ടില്‍ ഇറക്കി വെയ്കാമായിരുന്നു എല്ലാ പരാതികളും . അവിടുന്നു തിരിച്ചു കിട്ടുമായിരുന്നു കുന്നോളം സ്നേഹം .
പക്ഷെ മുത്തശ്ശി മാരൊക്കെ അണുകുടുംബങ്ങളുടെ ഭാഗമേ അല്ലാതായി മാറി.
അച്ഛനും അമ്മയും മനസ്സില്‍ അടിവരയിട്ടു സൂക്ഷിക്കേണ്ട ഒരു കാര്യമുണ്ട് .
ഈ കുട്ടികള്‍ കൌമാര പ്രായത്തില്‍ എത്തിയാല്‍ സ്നേഹം പുറത്ത് നിന്ന് വാങ്ങും . വില കൊടുത്ത് . വില എന്തുമാകാം .
അതിനു മോബൈലിനെയോ , ടി വി യെയോ കുറ്റം പറഞ്ഞിട്ട് കാര്യമൊന്നും ഇല്ല.
ആണ്‍ കുട്ടി വഴിതെറ്റിയാല്‍ ഒരു വ്യക്തിയും , പെണ്‍കുട്ടി വഴിതെറ്റിയാല്‍ ഒരു കുടുംബവും തകരുന്ന സാമൂഹ്യ വ്യവസ്ഥയിലാണ് നാം ജീവിക്കുന്നത് .

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ എഴുതിയ കമന്റ് ഒന്ന് കൂടി ആവര്‍ത്തിക്കട്ടെ .

മക്കള്‍ക്ക്‌ സ്നേഹം കൊടുക്കുക . മതിവരുവോളം .
അവരുടെ ഏറ്റവും നല്ല സുഹൃത്ത് ആകുക .
പിന്നെ അവര്‍ സ്നേഹം തേടി മറ്റൊരിടത്തും പോവില്ല .
സ്നേഹത്തിനു വേണ്ടി അവര്‍ മനസ്സും ശരീരവും പകരം കൊടുക്കില്ല .
ശരീര ഭാഷയില്‍ നിന്നുപോലും മക്കളുടെ മനസ്സ് വായിച്ചെടുക്കാന്‍ മാതാപിതാക്കന്മാര്‍ക്ക് കഴിയണം .

അനുബന്ധം :
എന്റെ സ്കൂളിലെ ചില പെണ്‍കുട്ടികള്‍ അവരുടെ പ്രശ്നങ്ങള്‍ എന്നോടു പറയാറുണ്ട്‌ . male teachers - നോട് പറയാന്‍ സങ്കോചം ഉള്ള കാര്യങ്ങള്‍ പോലും.
അപ്പോളൊക്കെ ഞാന്‍ ഓര്‍ത്തു പോയിട്ടുണ്ട് . അവരെ പഠിപ്പിക്കുന്ന lady teachers - ഉം അവരും തമ്മില്‍ എന്ത് ബന്ധമാണുള്ളത് ? പെണ്‍കുട്ടികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ പറയാന്‍ പോലുമുള്ള സ്വാതന്ത്ര്യം ഇവരൊന്നും കൊടുക്കാറില്ലേ ? .

ഡ്രോയിങ്ങ് മാഷ് August 8, 2010 at 8:11 AM  

ഈ കഥയിലെ ചേട്ടനെങ്ങനെ മൊബൈലിന് അടിമയായി എന്നു ചിന്തിച്ചാല്‍ ഒരുപക്ഷേ അതിനും കാരണമായി വിരലുകള്‍ ചൂണ്ടപ്പെടുക മാതാപിതാക്കളിലേക്കായിരിക്കും. വിജയന്‍ സാറിന്‍റെ ചോദ്യം വളരെ പ്രസക്തമാണ്.

"അടുക്കളയിലെ അമ്മ ,ഓഫീസിലെ താതന്‍ ,മൊബൈലിനു അടിമയായ ചേട്ടന്‍ .....ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം.. മൂന്ന് പേരുടെയും ലക്ഷ്യം എന്ത്?"

അനാവശ്യമായ പലതിനും ആവശ്യത്തേക്കാളപ്പുറം പ്രാധാന്യം നല്‍കുന്നതല്ലേ കാരണം?

ഹുസൈന്‍ August 8, 2010 at 8:26 AM  

"എന്തൊരു ക്രൂരരായ മാതാപിതാക്കള്‍!! " അല്പം രോഷത്തോടെയാണ് അയാള്‍ പറഞ്ഞത്.

കഥയുടെ മറ്റൊരു തലത്തെക്കുറിച്ചു ചിന്തിച്ചു പോയി. കഥയിലെ പ്രതിനായകരായ മാതാപിതാക്കളുടെ സ്ഥാനത്ത് ഇവരല്ലായിരുന്നെങ്കിലോ?


ഈ പേപ്പറിന്റെ നോട്ടീസ് കോപ്പി സ്റ്റാഫ് റൂമിലും പി.ടി.എ മീറ്റിങ്ങുകളിലുമെല്ലാം വിതരണം ചെയ്ത് ടീച്ചര്‍ അതു മുതലെടുക്കുമായിരുന്നു. തനിക്ക് ലഭിച്ച ഈ കത്തിലെ റസ്പോണ്‍സ് മരണം വരെയും കിട്ടുന്ന വേദികളിലെല്ലാം ഹൃദയം പൊട്ടുന്ന ഭാഷയില്‍ ടീച്ചര്‍ തകര്‍ത്ത് അവതരിപ്പിക്കുമായിരുന്നു. അല്ലേ.

Vijayan Kadavath August 8, 2010 at 8:26 AM  

ഈ മാതാപിതാക്കള്‍ക്ക് പ്രായമാകുന്ന കാലത്തെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. അന്ന് കുട്ടിക്കുള്ള അതേ മാനസികാവസ്ഥ തന്നെയായിരിക്കും മാതാപിതാക്കള്‍ക്കുമുണ്ടാവുക. തങ്ങളെന്താണോ കുട്ടിക്ക് കൊടുത്തത് അതിന്റെ പലമടങ്ങ് തിരിച്ചുവേണമെന്ന അദമ്യമായ ആഗ്രഹം ആ സമയം അവരുടെ മനസ്സിലുണ്ടാകും. പക്ഷേ ആഗ്രഹിക്കുന്നത് അവര്‍ക്ക് ലഭിക്കുമോ? തങ്ങള്‍ക്ക് ലഭിക്കുന്ന അവഗണനയില്‍ മാത്രമേ പോയ ദിനങ്ങളെക്കുറിച്ച് അവര്‍ ചിന്തിക്കൂ.

കുട്ടിക്കാലം കുട്ടിയുടെ സ്വഭാവരൂപീകരണ കാലഘട്ടമാണ്. ഈ സമയം അവന്‍റെ മനസ്സില്‍ മാതാപിതാക്കളോട് ഒരു വിദ്വേഷമുണ്ടായാല്‍, ജീവിതകാലമത്രയും അതിനൊരു മാറ്റമുണ്ടാവുക സാധ്യത കുറവാണ്. അതുകൊണ്ട് മക്കളെ ആവുന്നത്ര ചേര്‍ത്തുപിടിക്കുക. ഒരു സംരക്ഷണം, വാത്സല്യം അനുഭവിച്ച് അവര്‍ വളരട്ടെ.

Revi M A August 8, 2010 at 8:29 AM  

എല്ലാവര്‍ക്കും തിരക്കാണ്.ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍.അതിനിടയില്‍ ആരെയും ശ്രദ്ധിക്കാനോ അവരുടെ വാക്കുകള്‍ കേള്‍ക്കാനോ സമയമില്ല.എന്നെക്കുറിച്ചുള്ള മക്കളുടെ പരാതി എപ്പോഴും നെറ്റിനു മുന്നിലാണെന്നാണ്.

Jomon August 8, 2010 at 8:37 AM  

കുട്ടികള്‍ക്ക് വേണ്ടത്ര ശ്രദ്ധ പലപ്പോഴും മാതാപിതാക്കള്‍ നല്‍കുന്നില്ല എന്നതിന്റെ സൂചനയാണ് ഈ കഥ.
പല ചര്‍ച്ചാവേദികളിലും ഉയര്‍ന്ന് കേട്ടിട്ടുള്ള കഥയാണിത്.
കുട്ടികള്‍ക്ക് വേണ്ടത് ഇവയാണെന്ന ധാരണയില്‍ മാതാപിതാക്കള്‍ പുതിയ മോഡല്‍ സാധനങ്ങളും, ചോക്ലെറ്റും വാങ്ങി നല്‍കുന്നു..
പക്ഷെ കുട്ടികള്‍ക്ക് വേണ്ടത് മാതാപിതാക്കളുടെ ശ്രദ്ധയാണ്.
ഇതു പോലെ ശ്രദ്ധേയമായ ഒട്ടേറെ കഥകളുണ്ട്.
ഒരു സാമ്പിള്‍

തിരക്കേറിയ ബിസിനസുകാരനായ അച്‌ഛന്‍ ജോലി കഴിഞ്ഞു ക്ഷീണിച്ചു തളര്‍ന്ന് വീട്ടില്‍ എത്തി. അഞ്ചു വയസുകാരന്‍ മകന്‍ പതുക്കെ അടുത്തു ചെന്നു ചോദിച്ചു..
"അച്‌ഛന്‍ ഒരു മണിക്കൂറില്‍ എത്ര രൂപ സമ്പാദിക്കും ?"
അച്‌ഛന്‍ മോശമല്ലാത്ത ഒരു തുക(സൌകര്യത്തിന് നമുക്കതിനെ ആയിരം രൂപയെന്നു വിളിക്കാം) പറഞ്ഞു. എന്നിട്ടു ചോദിച്ചു.."ഉം..എന്താ കാര്യം?"
കുട്ടി പറഞ്ഞു,"എനിക്കൊരു ആയിരം രൂപയുടെ ആവശ്യമുണ്ടായിരുന്നു.."
"നിനക്കിപ്പോ എന്തിനാ ഇത്രയും തുക,അതൊന്നും വേണ്ട..നിനക്ക് ചെലവക്കി കളയാനല്ല ഞാന്‍ പണം സമ്പാദിന്നത്..പോയിരുന്നു പഠിക്ക്"എന്നു പറഞ്ഞ് കുട്ടിയെ പറഞ്ഞയച്ചെങ്കിലും അച്‌ഛന് ഒരു മനസ്താപം തോന്നി.
കുട്ടിയുടെ മുറിയില്‍ ചെന്നു, "ഇന്നാ ആയിരം രൂപ, എന്തിനാ നിനക്കിത്രയും പണം "
കിടക്കയില്‍ കിടക്കുകയായിരുന്ന കുട്ടി ചാടിയെണീറ്റു.
"അച്‌ഛാ, ദാ ഇപ്പോള്‍ എന്റെ കൈയില്‍ ആയിരം രൂപയുണ്ട്. അച്‌ഛന്റെ ഒരു മണികൂര്‍ സമയം എനിക്കു തരുമോ"

ഗുണപാഠം : നമ്മുടെ കുട്ടികള്‍ക്ക് വേണ്ടത് നാം സമ്പാദിക്കുന്ന പണമോ ആധുനിക ഉപകരണങ്ങളോ ഒന്നുമല്ല. നമ്മുടെ സമയമാണ്, നമ്മുടെ സ്‌നേഹമാണ്.
കുട്ടികള്‍ക്ക് ആവശ്യമുള്ളതാണ് നാം നല്‍കേണ്ടത്. അല്ലാതെ കുട്ടികള്‍ ആവശ്യപ്പെടുന്നതല്ല.

FAMILY = (F)ATHER (A)ND (M)OTHER,(I)(L)OVE (Y)OU!

bhama August 8, 2010 at 11:39 AM  

"മക്കള്‍ക്ക്‌ സ്നേഹം കൊടുക്കുക . മതിവരുവോളം .
അവരുടെ ഏറ്റവും നല്ല സുഹൃത്ത് ആകുക .
പിന്നെ അവര്‍ സ്നേഹം തേടി മറ്റൊരിടത്തും പോവില്ല .
സ്നേഹത്തിനു വേണ്ടി അവര്‍ മനസ്സും ശരീരവും പകരം കൊടുക്കില്ല .
ശരീര ഭാഷയില്‍ നിന്നുപോലും മക്കളുടെ മനസ്സ് വായിച്ചെടുക്കാന്‍ മാതാപിതാക്കന്മാര്‍ക്ക് കഴിയണം ."


ബാബു ജേക്കബ് സാറ് പറഞ്ഞതു വളരെ ശരിയാണ്.

അച്ഛനമ്മമാരുടെ സ്നേഹവും പരിഗണനയും കിട്ടുന്ന കുട്ടികള് വഴിതെറ്റി പോകാനുള്ള സാധ്യത വളരെ കുറവാണ്.

അച്ഛനമ്മമാര്‍ എല്ലാദിവസവും കുറച്ചു നേരമെങ്കിലും മക്കളോടൊത്തു ചെലവഴിക്കാന് സമയം കണ്ടെത്തണം.
വാത്സല്യം അനുഭവിച്ച് അവര്‍ വളരട്ടെ

Unknown August 8, 2010 at 11:44 AM  

കുട്ടിയുടെ വേദനയ്ക്ക് എന്തൊക്കെയാണ് പരിഹാരങ്ങള്‍?

മാതാപിതാക്കളേക്കാളേറെ കുട്ടികളെ മനസ്സിലാക്കാന്‍ അദ്ധ്യാപകര്‍ക്ക് കഴിയണം. അവനെ കേള്‍ക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്ന ഒരു രക്ഷകര്‍ത്താവായി മാറാന്‍ ടീച്ചര്‍ക്കു കഴിയണം. സ്ക്കൂളിലേക്കു വരാനുള്ള ഒരു താല്പര്യം കുട്ടിയിലുണ്ടാക്കണം. അവിടെയാണ് നമ്മള്‍ വിജയിക്കുന്നത്.

ഗീതാസുധി August 8, 2010 at 12:12 PM  

ഇന്നത്തെ കഥയും ബാബൂജേക്കബ് സാറിന്റെ കമന്റും മറ്റുള്ളരുടെ ഹൃദയസ്പര്‍ശിയായ അനുഭവവും കൂടി ആകെപ്പാടെ ചിന്തക്കുവകനല്കുന്നതായി.ഹോംസിന്റെ പതിവുരീതിയിലുള്ള പ്രതികരണത്തെപ്പോലും പ്രതിരോധിക്കാനാരും മെനക്കെടാത്തതിന്റെ കാരണവും അതിലൊക്കെയൊളിഞ്ഞിരിക്കുന്ന സത്യങ്ങള്‍ തന്നെയാകണം!
നന്ദി സച്ചിദാനന്ദന്‍ സാര്‍.

Unknown August 8, 2010 at 3:26 PM  

പുതിയ ലോകം മാറുന്നു .....കുട്ടികളുടെ മനസു അറിയാതെ പോവുന്നു
അന്നു കുടുബമായി കൊണ്ടിരിക്കുന്ന ലോകത്ത് ഇതും ഒക്കെ നിത്യ കഴകള്‍ മാത്രം ആവും

Unknown August 8, 2010 at 4:09 PM  

to parents.....

NINGAL THIRAKKILANU
NINGALUDE KUDUMBATHINAY PANAM UNDAKKAN.....

NINGALK AVARODOPPAM CHILAVAZHIKKAN SAMAYAM ILLA....

NINGAL BUSY ANU....


BUT JUST REMEMBER THAT

" ORIKKAL NINGALUDE THIRAKKUKAL MARUM
NINGALUDE KUDUMBAM UYARCHAYIL ETHUM
NINGAL MAKKALODOPPAM CHILAVAZHIKKAN AGRAHIKKUM....

APPOL AVARUM THIRAKKILAYIRIKKUM"

സഹൃദയന്‍ August 8, 2010 at 5:26 PM  
This comment has been removed by the author.
സഹൃദയന്‍ August 8, 2010 at 5:28 PM  

ഇതൊക്കെ ശരിയാ..
പക്ഷെ ഈ തത്ത്വങ്ങള്‍ പറയുന്നവര്‍ പലപ്പോഴും സ്വന്തം കാര്യം നൂറു ശതമാനം ശരിയാണെന്നു വിശ്വസിക്കുന്നവരാവാന്‍ സാധ്യതയേറെയാണ്.
നമ്മള്‍ പത്രം വായിച്ചിരിക്കുമ്പോള്‍ മോനോ മോളോ വന്ന് കസേരയില്‍ നമ്മെ ചാരി നിന്ന് പത്രത്തിലേക്ക് നോക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ..? അത് പലപ്പോഴും അവര്‍ക്ക് പത്രം വായിക്കാനല്ല, മറിച്ച് നമ്മുടെ ഒരു സാമിപ്യത്തിനായാണ്. വഴക്കു പറയാനെങ്കിലും എന്നോടു മിണ്ടുമല്ലോ എന്നു കരുതി..
നമ്മള്‍ അവരോടു മിണ്ടാതിരിക്കുമ്പോള്‍ അവര്‍ ഓരോന്നു ചോദിച്ച് നമ്മെ ശല്യപ്പെടുത്തുന്നതു തന്നെ തെളിവ്..
(പത്രം വായിക്കാനാണെങ്കില്‍ പത്രം വായിച്ചാല്‍ പോരേ .. ചോദ്യങ്ങളെന്തിന്)

അതുപോലെ ടിവിയുടെ കാര്യത്തില്‍ ഏറ്റവും നല്ല ഉദാഹരണം ചാനലു മാറ്റുന്നതാണ്.
നമ്മള്‍ നോക്കി നില്‍ക്കുമ്പോള്‍ ചാനലു മാറ്റുന്നത് കണ്ടിട്ടുണ്ടോ.. എന്നാല്‍ അതു പലപ്പോഴും 'ചുമ്മാ നമ്മുടെ വായില്‍ നിന്നും വഴക്കു കേള്‍ക്കാന്‍ വേണ്ടി'യും ആവാം.. ഇങ്ങിനെ ചാനലു മാറ്റുന്ന കുട്ടിയോട് പ്രതികരിക്കാതിരുന്നു നോക്കൂ..
അപ്പോള്‍ അവന്‍ പതിയെ അരികിലെത്തും.. എന്നിട്ടു റിമോട്ട് തന്നിട്ടു "അച്‌ഛനിഷ്‌ടമുള്ള ചാനലു വച്ചോ.." എന്നു പറഞ്ഞിട്ടു പോകും...
ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ..?
രണ്ടാമത്തെ കേസില്‍ ചാനലു മാറ്റുക എന്നതിനേക്കാളേറെ അച്‌ഛന്‍ അവനോടു സംസാരിക്കണം എന്നതാണ് അവന്റെ ആവശ്യം.. ആ ആവശ്യം നടക്കുന്നില്ലെങ്കില്‍ അവന്‍ ഇട്ടിട്ടു പോകും..

കണ്ണനുണ്ണി August 8, 2010 at 9:01 PM  

കുട്ടികളുമായി വേണ്ടത്ര മാനസിക ബന്ധവും ആശയ വിനിമയവും ഇന്നത്തെ മാതാപിതാക്കള്‍ നടത്തുന്നുണ്ടോ എന്ന് സംശയം ആണ്.
കുട്ടിയായിരിക്കുമ്പോഴേ അവന്‍ വളര്‍ന്നു കഴിഞ്ഞു വല്യ ഒരാളായി തീരുന്നതില്‍ മാത്രം ശ്രദ്ധ...

അവന്‍ കുട്ടിയായി കുട്ടിത്തരം കാട്ടി ജീവിക്കാന്‍ ആര്‍ക്കും ഇഷ്ടമില്ലാത്തത് പോലെ

848u j4C08 August 8, 2010 at 9:10 PM  

.


@ ചിക്കു
ചിക്കുവിന്റെ നിരീക്ഷണം വളരെ ശരിയാണ് .
ഇതിനല്ലേ സൈക്കോളജിസ്റ്റുകള്‍ ശരീര ഭാഷ എന്ന് പറയുന്നത് .
അത് അവഗണിക്കരുത് . ഇതില്‍ നിന്നും കുട്ടിയുടെ മനോഭാവം മനസ്സിലാക്കാം .

@ ഹോംസ്

ഇതാ വീണ്ടും അധ്യാപകര്‍ക്കിട്ടു ഒരു തൊഴി .
ഇപ്രാവശ്യം 'അധ്യാപക ദമ്പതികള്‍ ' ആണെന്ന വ്യത്യാസമേ ഉള്ളു .
അധ്യാപകരുടെ മക്കള്‍ അക്കാദമിക് മേഖലയില്‍ വളരെ മെച്ചമാണെങ്കിലും , സ്വഭാവ രീതികളില്‍ പിന്നോക്കമായിരിക്കും എന്നൊക്കെ പൊതുവേ ഒരു ധാരണയുണ്ട് . അത് വെറും പറച്ചില്‍ മാത്രമല്ലേ . ശാസ്ത്രീയ അടിത്തറ ഒന്നും ഇല്ലല്ലോ .
പിന്നെ , ഗവണ്മെന്റ് സര്‍വിസില്‍ ഒരു അധികാരവും ഇല്ലാത്ത തസ്തിക അധ്യാപകരുടെത് മാത്രമല്ലേ ?
ഞങ്ങള്‍ക്ക് ഉത്തരവാദിത്തങ്ങള്‍ മാത്രമേ ഉള്ളു.
വീട്ടില്‍ വരുമ്പോള്‍ കുറച്ചു അധികാരം കുട്ടികളുടെ മേല്‍ പ്രയോഗിക്കും . തികച്ചും സ്വാഭാവികം .

സ്വകാര്യം
സുഹൃത്ത് വലയത്തില്‍ ഇപ്പോള്‍ പത്ത് പേര്‍ ആയില്ലേ ?
മതിയാക്കാം .
ഹോംസും പത്ത് ശിഷ്യന്മാരും .
കേള്‍ക്കാന്‍ ഒരു സുഖമുണ്ട് .
ആലിബാബയും നാല്‍പ്പതു കള്ളന്മാരും എന്നൊക്കെ പറയുന്നത് പോലെ.



.

CK Biju Paravur August 8, 2010 at 10:45 PM  

ടി.വി. മാത്രമല്ല, ഇപ്പോള്‍ കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റിനും അടിമകളല്ലേ, നമ്മില്‍ പലരും.....
"24 മണിക്കൂറും കമ്പ്യൂട്ടറിനു മുന്നിലാണ്....കുട്ടികളെയും വീട്ടുകാരെയും നോക്കാന്‍ സമയമില്ല" എന്നു പരിഭവം പറഞ്ഞ വളരെ 'ആക്ടീവ് ആയ SITC'യുടെ പിതാവിനെ എനിക്കറിയാം.........

Jayasankar,Nerinjampilli Illom Chandrasekharan August 9, 2010 at 3:25 AM  

ഈ അടുത്ത കാലത്തായി കുടുംബ ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടിയിട്ടുന്ടെന്നതു നഗ്നമായ സത്യമാണ്. കുറച്ചു കാലം മുന്‍പ് വരെ വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ വീട്ടിലുട്ടവരെല്ലാവരും തെക്ക് പുറത്തെ വരാന്തയില്‍ ഒത്തുകൂടുകയും അന്നുണ്ടായ വിശേഷങ്ങള്‍ പരസ്പരം പങ്കു വൈക്കുകയും ചെയ്തിരുന്നു. കുറച്ചു കാലമായി അതിനു കോട്ടം വന്നിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ എന്റെ വിവാഹശേഷം ആ പതിവ് എങ്ങനേയോ നിന്നുപോയി. പണ്ട് ഞങ്ങള്‍ അമ്മയും അച്ഛനും മക്കളും മാത്രമായ ഒരു ലോകമായിരുന്നു അത് . പുതുതായി വന്ന മരുമക്കള്‍ ആ സംഘത്തിന്റെ ഭാഗമാകാന്‍ അറച്ചുനിന്നു. സ്വാഭാഗിഗമായും സംഘങ്ങള്‍ പലതായി പിരിഞ്ഞു. സംസാരിക്കുന്ന വിഷയങ്ങള്‍ക്ക്‌ പൊതു സ്വഭാവം ഇല്ലാതായി.അതുകൊണ്ടു തന്നെ കുട്ടികള്‍ തഴയപ്പെട്ടു.അവര്‍ ഒറ്റപ്പെട്ടു. അത് അവരുടെ സ്വഭാവത്തിലും മാറ്റം വരുത്തി . എങ്കിലും മുത്തശ്ശനും മുത്തശ്ശിയും അവളുടെ കളിക്കൂടുകരായി ഉള്ളത് കൊണ്ട് അവരുടെ സ്വഭാവം ഇതുവരെ വഷളായിട്ടില്ല. ഭാഗ്യം . അത് കിട്ടാത്ത കുട്ടികള്‍ ആത്മ വേദനയോടെ മേല്‍ പറഞ്ഞ പോലെ ചിന്തിച്ചാല്‍ അതിനു ഉത്തരവാദികള്‍ നൂറു ശതമാനവും നാം രക്ഷകര്താക്കളാണ്.

Anjana August 9, 2010 at 9:43 AM  

ഇവിടെ ചര്‍ച്ച ചെയ്യുന്ന കഥയോടൊപ്പം ചര്‍ച്ചചെയ്യാവുന്ന ഒരു കവിത ഇവിടെ

പ്രശസ്ത കവി സച്ചിദാനന്ദന്റെയാണിത്‌. ഈ മാസത്തെ ( പുസ്തകം 34, ലക്കം 3 - ആഗസ്ത്, 2010 ) 'ഭാഷാപോഷിണി ' യില്‍ നിന്നും എടുത്തു ചേര്‍ത്തതാണ്.
.

Unknown August 9, 2010 at 11:05 AM  

ഹൃദയസ്പര്‍ശിയായ കഥ ,അല്ല ആരുടെയൊക്കൊയോ അനുഭവം തന്നെയല്ലേ ഇത് .
കുട്ടികള്‍ എത്ര കൃത്യതയോടെയാണ് മുതിര്‍ന്നവരെ നിരീക്ഷിക്കുന്നത് ,വിലയിരുത്തുന്നത് .മൊബൈലിനു അടിമയായ ചേട്ടനും ഇതേ മനസികവസ്തയിലൂടെ അല്ലെ കടന്നുപോയത് .
കാലിക പ്രസക്തമായ പോസ്റ്റിനു ബ്ലോഗിന് അഭിനന്ദനങ്ങള്‍
.

Anonymous August 9, 2010 at 11:09 AM  

അഞ്ജന ടീച്ചറേ,

ലിങ്കായി നല്‍കിയ കവിത വായിച്ചു. മനോഹരം എന്ന വാക്കര്‍ത്ഥം പോരാതെ വരുന്ന ആശയമഹിമയുള്ള കവിത. പലവട്ടം വായിച്ചു. കവിത താഴെ എഴുതിച്ചേര്‍ക്കുകയും ചെയ്യുന്നു.

കോഴിയുടെ പ്രാര്‍ത്ഥന
കവി : സച്ചിദാനന്ദന്‍

എന്നെ നിങ്ങള്‍ വളര്‍ത്തുന്നത്
എന്തിനെന്നെനിക്കറിയാം
ഓരോ ദിവസവും തീറ്റി തരുമ്പോള്‍
എന്റെ തുടയിലേക്കു നോക്കി
നിങ്ങള്‍ ഉപ്പും മുളകും ചേര്‍ത്ത്
വെള്ളമിറക്കുന്നതു ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്
വിധിദിവസം ഓരോ അരിമണിക്കും
നിങ്ങളെന്നോടു കണക്കു പറയും

ഒന്നോര്‍ത്താല്‍
നിങ്ങളുടെ കുട്ടികളെയും നിങ്ങള്‍ വളര്‍ത്തുന്നത്
ഇങ്ങിനെ തന്നെയല്ലേ
'കയ്യോ കാലോ വളരുന്ന'തെന്നു നോക്കി?
എങ്കിലും മക്കളെ കൊല്ലുന്നെങ്കില്‍
ഒറ്റവെട്ടിനു കൊന്നേക്കണേ.
മുത്തശ്ശിമാരറിയരുത്: തറവാട്ടുമഹിമയില്‍
കണ്ണീര്‍ക്കറ പുരളുകയുമരുത്
ഉപ്പും മുളകും നല്ലപോലെ ചേര്‍ക്കണേ
മുലപ്പാല്‍ ചുവച്ചാലോ?

BOBANS August 9, 2010 at 11:35 AM  

Theerchayayum innathe chinta vishayam anu. Kuttikal shraddikkapedan avar agrahikkunnu. Randamathu mathapithakkale kandu kuttikal kaliyum chiriyum nirthi TVyude munnil irunnu samayam kalayunnu. Jeevitham verum yanthrikamanennu avar pinne manasilakkunnu.
Theerchayayum TVyekkal pradhanyam makkalku nalkuka. Avar vishamikkathirikkatte.

കരീം മാഷ്‌ August 9, 2010 at 12:24 PM  

ആ കുട്ടിക്കു ടി.വിക്കു മുന്നിലിരിക്കുന്ന ഒരു കുടുംബമുണ്ടായിരുന്നു എന്നു ആശ്വസിക്കാം. പക്ഷെ അടുത്ത ജനറേഷനില്‍ അതും ഉണ്ടാവുമോ എന്നു സംശയമാണ്. ചാനലുകള്‍ കമ്പ്യൂട്ടറില്‍ സജ്ജീവമായാല്‍ ഓരോരുത്തര്‍ക്കു പ്രത്യേകം ലാപ്ടോപ്പും സാധ്യമായാല്‍ അതും നില്‍ക്കും പിന്നെയും അന്യത കൂടും.
അതിനു അധിക കാലം കാത്തിരിക്കേണ്ടതില്ല. :(

Umesh Pilicode August 9, 2010 at 3:16 PM  

കാലികം പ്രസക്തം

Vijayan Kadavath August 9, 2010 at 3:25 PM  

കരീം മാഷ് വിളിച്ചു പറഞ്ഞത് വരാന്‍ പോകുന്ന വലിയൊരു സാംസ്ക്കാരിക മൂല്യച്യൂതിയെക്കുറിച്ചാണ്. അതിനധികം കാത്തിരിക്കേണ്ടി വരില്ലെന്നത് ഒരു യാഥാര്‍ത്ഥ്യം. നാനാത്വത്തെ ഏകത്വമാക്കി സമന്വയിപ്പിക്കുന്ന വീട് നാളെ വിവിധ പ്രവിശ്യകളും വൈവിധ്യങ്ങളുമുള്ള ഒരു രാജ്യമായി മാറുന്ന കാഴ്ചയാണ് കാണാന്‍ പോകുന്നത്.

Kalavallabhan August 9, 2010 at 4:33 PM  

അയാളുടെ കണ്ണുകളും നനഞ്ഞിരുന്നു.
സാധാരണഗതിയിൽ ഇതല്ല സംഭവിക്കുന്നത്.
പയ്യനു നാലുകിട്ടാനുള്ള് യോഗം തെളിയലാണു സംഭവിക്കുന്നത്.
ഇത് കഥയായതു കൊണ്ട് ഇങ്ങനൊക്കെയായിപ്പോയി.

സച്ചിദാനന്ദന്റെ ഭാഷാപോഷിണിയിൽ വന്ന കവിതയെന്നൊക്കെ കേട്ടപ്പോൾ ചാടിക്കേറിയൊന്ന് നോക്കി, കാര്യങ്ങൾ പറഞ്ഞുവെന്നല്ലാതെ കവിത അവിടെങ്ങും കണ്ടില്ല.

jyothikrishnan August 9, 2010 at 5:24 PM  

അച്ഛന്റെ ഒരു മണിക്കൂറിന്റെ വിലയെന്താ ? .......... എന്റെ മക്കളും എന്നോട് ചോദിച്ചേക്കാം . പക്ഷേ അവരുടെ മക്കള്‍ ആരോട് ചോദിക്കും? ഇപ്പോള്‍ വൈകുന്നെരമെങ്ങിലും നാം മക്കളെ കാണുന്നുണ്ട് , എന്നാല്‍ അടുത്ത തലമുറയോ.

vijayan August 9, 2010 at 7:17 PM  

അടുത്ത കാലത്ത് ഏതോ ഒരു ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ചതിന്റെ ചുരുക്കം (പേര് ഓര്‍മയില്ല):
അവശനായി കിടക്കുന്ന അച്ഛന്‍. വീട്ടില്‍ നോക്കാനാളില്ല.മക്കള്‍ എല്ലാവരും അകലെ.ഒരു ദിവസം എല്ലാവരും കൂടി വീട്ടില്‍ ഒരു പാര്‍ട്ടി എര്പാട് ചെയ്യുന്നു.ഒടുക്കം എല്ലാരും ചേര്‍ന്ന് അച്ഛനെ ഒരു പുതിയ പേ ടകതിലാക്കി കുന്നിന്‍ മുകളിലേക്ക് പോയി.ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് പെട്ടി ഇറക്കിവെച്ച്.തീരുമാനപ്രകാരം മൂത്ത മകന്‍ പെട്ടി കൊക്കയിലേക്ക് തളളാന്‍ ശ്രമം തുടങ്ങി .അച്ഛന്‍ഞരങ്ങാന്‍ തുടങ്ങി"മോനെ നീ എന്നെ മാത്രം തള്ളിയാല്‍ മതി ,പെട്ടി നിന്റെ മകന് ഉപകരിക്കുമല്ലോ .വെറുതെ പണം ചിലവക്കല്ലേ "

Lalitha August 9, 2010 at 9:56 PM  

ഒരു രക്ഷകർ‍ത്തവിന്റെ ചുമതലകൽ‍ നിസ്സാർമല്ല.
P-Patience
A-Affectionate
R- Responsible
E- Emotional
N-Natural food
T- Tolerance

എന്നാൾ‍ ഇന്നത്തെ അണുകുടുംബങ്ങളിൾ കുട്ടികളെ മനസ്സിലാക്കാനുള്ള സമയം ആർ‍ക്കും ഇല്ല.
നമ്മുടെ കുട്ടിക്കാലത്തു ഒരുപാടു സ്നേഹം അനുഭവിച്ച നാം എന്തുകൊൻടു അടുത്ത തലമുരയിലേക്കു പകരുന്നില്ല?
സ്നേഹം കൊടുക്കാനും അത് തിരിച്ചു കിട്ടനുമുള്ള ഈ കുട്ടികളുടെ അവകാശം എന്തു കൊൻടു നാം നിഷെധിക്കുന്നു.

perooran August 9, 2010 at 10:14 PM  

pavam kutty.........

848u j4C08 August 10, 2010 at 7:01 AM  

.

ഈ വിഷയത്തില്‍ രക്ഷിതാക്കളുടെ അഭിപ്രായം മാത്രം കേട്ടത് കൊണ്ട് കാര്യമില്ലല്ലോ .
പ്രതിയും വാദിയും ഒരാള്‍ തന്നെ ആകുന്നതു ശരിയല്ല .
ഇനിയുള്ള അവസരം കുട്ടികള്‍ക്ക് കൊടുക്കുക .
അവരാണ് രക്ഷിതാക്കളെ വിലയിരുത്തേണ്ടത് .
അവര്‍ പറയട്ടെ. എന്റെ അച്ഛനും അമ്മയും എങ്ങനെ പെരുമാറണം .
അല്ലെങ്കില്‍ എങ്ങനെ പെരുമാറരുത് എന്ന് .




.

സോമലത ഷേണായി August 10, 2010 at 7:05 PM  

കൊടുക്കുന്നതേ തിരിച്ചു കിട്ടൂ. സംരക്ഷിക്കേണ്ട സമയത്ത് കുട്ടികളെ പരിപാലിക്കണം. ചുറ്റിനുമുള്ള പക്ഷിമൃഗാദികളെ നോക്കുക. പ്രകൃതി നിയമം തന്നെ അതല്ലേ. സ്നേഹം നല്‍കാതെ എന്തിനു പുറകെ പാഞ്ഞാലും ഫലമില്ല.

Jomon August 10, 2010 at 7:32 PM  

ശരിയാണ്..
പക്ഷെ പലപ്പോഴും മാതാപിതാക്കളുടെ വില അവരുടെ സാന്നിധ്യമുള്ളപ്പോള്‍ നാം അറിയാറില്ല..

ആ തരത്തിലുള്ള ഒരു കഥ കൂടി..

ഏറെ കഷ്ടപ്പെട്ടാണ് ആ അമ്മ മകനെ വളര്‍ത്തിക്കൊണ്ടു വന്നത്.. പക്ഷെ മകന് അമ്മയെ കാണുന്നതു തന്നെ ഇഷ്ടമില്ലായിരുന്നു..
കാരണമെന്തെന്നോ.. ആ അമ്മയ്‌ക്ക് ഒരു കണ്ണേ ഉണ്ടായിരുന്നുള്ളു..
ഇതു കാരണം അമ്മ സ്‌കൂളീല്‍ വരുന്നതു തന്നെ അവന്‍ വിലക്കി. അവന്റെ കൂട്ടുകാരുടെ മുന്നില്‍ അമ്മയെ പരിചയപ്പെടുത്താന്‍ അവന്‍ മടിച്ചു..
പിന്നീട് പറക്കമുറ്റിയതും അവന്‍ നാടു വിട്ടു..
'നിങ്ങളുടെ മുഖം കാണാതിരിക്കാന്‍ ഞാന്‍ നാടു വിട്ടു പോകുന്നു' എന്ന കത്തും എഴുതിയാണ് നാടു വിട്ടത്..

അങ്ങിനെ നീണ്ട ഇരുപതു വര്‍ഷത്തോളം അവന്‍ നാട്ടിലേക്ക് വന്നതേയില്ല..അതിനിടയില്‍ അവന്റെ കല്യാണം കഴിഞ്ഞു, കുട്ടികളായി.. ഇങ്ങിനെയൊരു അമ്മയുണ്ടെന്നു പോലും അവന്‍ അവരെ അറിയിച്ചില്ല..

അങ്ങിനെയിരിക്കുമ്പോഴാണ് അവന് നാട്ടില്‍ നിന്നൊരു കത്തു വന്നത്.. അവന്‍ പഠിച്ചിരുന്ന സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമമാണ്.. വരണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു കത്ത്..

ആ പരിപാടിയില്‍ പങ്കെടുത്തു മടങ്ങവെ തന്റെ പഴയ വീട്ടില്‍ ഒന്നു പോയി നോക്കണമെന്ന് അവനു തോന്നി..
അങ്ങിനെ അവന്‍ ആ പഴയ വീട്ടില്‍ ചെന്നു.. ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുന്നു തന്റെ വീട്..
അവന്‍ അമ്മയെ അന്വേഷിച്ചു..
'അവരു മരിച്ചു പോയല്ലോ' അടുത്ത വീട്ടിലെ സ്‌ത്രീ പറഞ്ഞു..
ആളെ മനസിലായപ്പോള്‍ അവര്‍ പറഞ്ഞു..
'എന്നെങ്കിലും മകന്‍ മടങ്ങി വന്നാല്‍ കൊടുക്കാനായി അവരൊരു കത്തു തന്നിരുന്നു..'
നാലായി മടക്കിയ ആ കത്ത് തുറന്നു നോക്കുക പോലും ചെയ്യാതെ പോക്കറ്റിലിട്ട് മകന്‍ നടന്നകന്നു..

പിന്നീട് മടക്കയാത്രയ്‌ക്കിടയില്‍ ട്രെയിനില്‍ വച്ചാണ് മകന്‍ ആ കത്തു പുറത്തെടുത്തത്.
അതിലെ വരികള്‍ വായിക്കവെ അവന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി..
അതില്‍ എഴുതിയിരുന്നത് ഇങ്ങിനെയായിരുന്നു..

മോനെ,

നീ ജനിക്കുമ്പോള്‍ നിനക്ക് ഒരു കണ്ണ് ഉണ്ടായിരുന്നില്ല.. ആ രൂപത്തില്‍ നീ ജീവിക്കുന്നത് അമ്മയ്‌ക്ക് സഹിക്കാനാകുമായിരുന്നില്ല..
അത് കൊണ്ട് എന്റെ ഒരു കണ്ണ് ഞാന്‍ നിനക്ക് നല്‍കുകയായിരുന്നു..

സ്‌നേഹത്തോടെ
അമ്മ

ജനാര്‍ദ്ദനന്‍.സി.എം August 10, 2010 at 11:15 PM  

ഓരോ ദിവസത്തെയും ഒരു വാര്‍ത്ത വിശദമായി ജനവാതിലില്‍- news പേജില്‍ വായിക്കുക
ഇന്നത്തെ വാര്‍ത്ത
"നാലര വര്‍ഷംകൊണ്ട് മലയാളി 20,000 കോടിക്ക് കുടിച്ചു"

ഒഴാക്കന്‍. August 14, 2010 at 11:10 AM  

നല്ല ചിന്ത

Senu Eapen Thomas, Poovathoor August 16, 2010 at 11:32 PM  

പഴമ്പുരാണംസ് എഴുതാൻ തുടങ്ങിയപ്പോൾ മുതൽ ഇതേ അനുഭവം തന്നെയാണു ഈ ഉള്ളവനും. ഭാര്യയും, മക്കൾസും എന്റെ കമ്പ്യൂട്ടർ പ്രേമം മാറാൻ ഏതൊക്കെയോ പള്ളിയിൽ നേർച്ച ഇട്ടു. അങ്ങനെ ദൈവം അവരുടെ പ്രാർത്ഥന മൊത്തമായി കേട്ടു... ഇപ്പോൾ വീട്ടിൽ നെറ്റില്ല. ഫോണില്ല. അങ്ങനെ ആകെപ്പാടെ കഷ്ടപ്പെടുകയാണു... ഇപ്പോൾ ഞാൻ നല്ല ഒരു ഭർത്താവും, അപ്പനുമായി മാറി.

പിന്നെ എന്റെ ഒരു പോസ്റ്റിൽ എന്റെ ഒരു സുഹൃത്ത് എഴുതിയ ഉത്തരം ഉണ്ട്... അത് കൂടി ഒന്ന് വായിക്കുക. പഴമ്പുരാണംസ്



സസ്നേഹം,
സെനു, പഴമ്പുരാണംസ്.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer