Teachers Package : Last date extended up to 01-03-2012

Teachers Package : Website | Introduction | User Guide for Govt Schools | User Guide for Aided Schools
Last date extended up to 01-03-2012 | For Assistance: 0471-2580515 | For technical Assistance: 0471-2529897 | email: tp@education.kerala.gov.in

മുല്ലപ്പെരിയാര്‍ : തിരിച്ചറിവുണ്ടാകാന്‍ രക്തസാക്ഷികള്‍ വേണമെന്നോ?

>> Monday, November 28, 2011

കേരളത്തിലെ മൂന്നരക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്രപേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്? ബഹുഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍. ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്. 2009 ല്‍ ബൂലോകത്തെ പ്രമുഖ സഞ്ചാരസാഹിത്യകാരനായ നിരക്ഷരന്‍ എഴുതിയ ലേഖനം വായിക്കൂ. മുല്ലപ്പെരിയാര്‍ പ്രശ്നത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണയുണ്ടാക്കാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും. തമിഴന്‍ രാഷ്ട്രീയം മറന്ന് നാടിനു വേണ്ടി ഒരുമിക്കുമ്പോള്‍, സ്വതസിദ്ധമായ നിസ്സംഗത വെടിയാന്‍, മലയാളിയുടെ പ്രതിഷേധത്തിന്റെ ഗൗരവം തിരിച്ചറിയാന്‍, ഈ ലേഖനം സഹായിക്കും. രാഷ്ട്രീയഭേദമന്യേ ഈ പ്രശ്നം ഏറ്റെടുക്കാന്‍, ക്ലാസ് മുറികള്‍ അന്വേഷണാത്മകമനോഭാവമുള്ള നമ്മുടെ കുട്ടികള്‍ക്കു മുന്നില്‍ നിശബ്ദരാകാതിരിക്കാന്‍ അധ്യാപകസമൂഹത്തിന് മുന്നില്‍ മുല്ലപ്പെരിയാര്‍ പ്രശ്നവും ചരിത്രവും സമര്‍പ്പിക്കുന്നു. ഒപ്പം അതിന്റെ വീഡിയോയും. മുഴങ്ങട്ടെ, നമ്മുടെ പ്രതിഷേധം. അലയടിക്കട്ടെ, അതിര്‍ത്തികള്‍ കടന്ന്.. നമ്മുടെ ശബ്ദം.

സോഹന്‍റോയ് ഒരുക്കിയ 'ജലബോംബുകള്‍' (മലയാളം ഡോക്യുമെന്ററി)


1896 ല്‍ ഈ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷുകാരന്‍ തന്നെ പറയുന്നുണ്ട്. അങ്ങനെ നോക്കിയാല്‍പ്പോലും സ്വാതന്ത്ര്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സായിപ്പ് ഉണ്ടാക്കിയ അണക്കെട്ടായതുകൊണ്ട് മാത്രമാണ് പിന്നെയും 63 കൊല്ലമായി അതിങ്ങനെ പൊട്ടാതെ നില്‍ക്കുന്നത്. നമ്മുടെ നാട്ടുകാര്‍ ആരെങ്കിലുമാണ് ഡാമുണ്ടാക്കിയതെങ്കില്‍ ഇതിനോടകം മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി മലയാളികള്‍ ആഘോഷിച്ച് കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു.

കേരളത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നതെങ്കിലും തമിഴ്‌നാടാണ് ഡാമിന്റെ ഉടമസ്ഥര്‍. അക്കഥകളൊക്കെ പറയാന്‍ പോയാല്‍ മണ്ടത്തരങ്ങളുടെ സര്‍ദാര്‍ജിക്കഥ പരമ്പര പോലെ കേട്ടിരുന്ന് ചിരിക്കാനുള്ള വകയുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് തേനി, മദുര, ദിണ്ടിക്കല്‍, രാമനാഥപുരം എന്നീ തമിഴ് പ്രവിശ്യകള്‍ ജലക്ഷാമം അനുഭവിക്കുമ്പോള്‍ പശ്ചിമഘട്ടത്തിനിപ്പുറമുള്ള കേരളത്തിലെ പെരിയാര്‍ തീരങ്ങളില്‍ പലപ്പോഴും വെള്ളപ്പൊക്കമായിരുന്നു. ഇതിന് സായിപ്പ് കണ്ടുപിടിച്ച പ്രതിവിധിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. പെരിയാര്‍ നദിയിലെ വെള്ളം അണകെട്ടി പശ്ചിമഘട്ടം തുരന്ന് മധുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാനിട്ട പദ്ധതിയാണ് ഇന്നിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന തലവേദനയായി മലയാളിയുടെ ഉറക്കം കെടുത്തുന്നത്.

1886 ഒക്ടോബര്‍ 29ന് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍ സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്‍മ്മാണത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാറിന് പാട്ടമായി നല്‍കുകയാണുണ്ടായത്. കരാറുപ്രകാരം പാട്ടത്തുകയായി ഏക്കറിന് 5 രൂപയെന്ന കണക്കില്‍ 40,000 രൂപ വര്‍ഷം തോറും കേരളത്തിന് ലഭിക്കും. 50 വര്‍ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ‍ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെന്നുള്ളതാണ് വിരോധാഭാസം. ആദ്യകരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്.

അണക്കെട്ടില്‍ ചോര്‍ച്ചയും മറ്റും വരാന്‍ തുടങ്ങിയതോടെയായിരിക്കണം അണക്കെട്ട് ദുര്‍ബ്ബലമാണെന്നും ജലനിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്താന്‍ പറ്റില്ലെന്നും പറഞ്ഞ് കേരളവും തമിഴ്‌നാടും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ ആരംഭിക്കുന്നത്. (ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയം ഉണ്ടോയെന്നറിയില്ല.) ഡാം പൊട്ടിയാലും തമിഴ്‌നാട്ടിലേക്ക് വെള്ളമൊഴുകി അവര്‍ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതുകൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം ഊറ്റാനാണ് തമിഴ്‌നാടിന്റെ പദ്ധതി. ഡാം പൊട്ടിയാല്‍ 35 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാം ആ വെള്ളം മുഴുവന്‍ താങ്ങിക്കോളും എന്നുള്ള മുടന്തന്‍ ന്യായങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇടുക്കി ഡാം അല്ലാതെ തന്നെ നിറഞ്ഞുകവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്‍ ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. ഇനി അഥവാ ഇടുക്കി ഡാം ഈ വെള്ളം മുഴുവന്‍ താങ്ങിയാലും മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ?

ആയുസ്സെത്തിയ അണക്കെട്ടെങ്ങാനും പൊട്ടിയാലുള്ള അവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍ അഞ്ചാറ് ജില്ലകളിലെ ജനങ്ങള്‍ക്ക് മനസ്സമാധാനത്തോടെ റോഡിലിറങ്ങാനും പറ്റില്ല, വീട്ടിലിരിക്കാനും പറ്റില്ല. ഇടുക്കിയിലുള്ള ഒരു ബ്ലോഗ് സുഹൃത്ത് ഈയിടയ്ക്ക് എന്നോട് പറഞ്ഞു അദ്ദേഹം തെങ്ങ് കയറ്റം പഠിക്കാന്‍ പോകുകയാണെന്ന്. തെങ്ങ് കയറ്റം പഠിക്കുന്നത് നല്ലതാണ്. തെങ്ങുകയറ്റത്തൊഴിലാളി ക്ഷാമം നേരിടുന്ന ഇക്കാലത്ത് കുറച്ച് കാലം തേങ്ങയിടാന്‍ മറ്റാരേയും ആശ്രയിക്കേണ്ടി വരില്ല എന്നല്ലാതെ, ഡാം പൊട്ടുന്ന സമയത്ത് തെങ്ങില്‍ക്കയറി രക്ഷപ്പെടാമെന്നൊന്നും ആരും കരുതേണ്ട. എറണാകുളത്ത് ഹൈക്കോര്‍ട്ട് കെട്ടിടത്തിന്റെ നാലാം നിലയില്‍ വരെ വെള്ളം കയറുമെന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍പ്പിന്നെ ഇടുക്കിയിലുള്ള തെങ്ങിന്റെ മണ്ടയില്‍ക്കയറി രക്ഷപെടാമെന്നുള്ളത് വ്യാമോഹം മാത്രമല്ലേ ?

അപകടം എന്തെങ്കിലും പിണഞ്ഞാല്‍, കണക്കുകള്‍ സൂചിപ്പിക്കുന്നതു്‌ ശരിയാണെങ്കില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഢിതനും, പാമരനും, പണമുള്ളവനും, പണമില്ലാത്തവനും, സിനിമാക്കാരനും, രാഷ്ട്രീയക്കാരനും, കേന്ദ്രത്തില്‍പ്പിടിയുള്ളവനും, പിടില്ലാത്തവനും, കുട്ടികളും, വലിയവരുമെല്ലാമടക്കമുള്ള ലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്‍ വീട്ടിലും, റോട്ടിലും, പാടത്തും, പറമ്പിലുമൊക്കെയായി ചത്തുമലക്കും. കുറേയധികം പേര്‍ ആര്‍ക്കും ബുദ്ധിമൊട്ടൊന്നും ഉണ്ടാക്കാതെ അറബിക്കടലിന്റെ അഗാധതയില്‍ സമാധിയാകും. കന്നുകാലികള്‍ അടക്കമുള്ള മിണ്ടാപ്രാണികളുടെ കണക്കൊന്നും മുകളില്‍പ്പറഞ്ഞ 40 ലക്ഷത്തില്‍ പെടുന്നില്ല.

കെട്ടിടങ്ങള്‍ക്കുള്ളിലും വാഹനങ്ങളിലുമൊക്കെയായി കുടുങ്ങിക്കിടക്കുന്ന ഇത്രയുമധികം ശവശരീരങ്ങള്‍ 24 മണിക്കൂറിനകം കണ്ടെടുത്ത് ശരിയാംവണ്ണം മറവുചെയ്തില്ലെങ്കില്‍, ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യജന്മങ്ങള്‍ പകര്‍ച്ചവ്യാധികളും, മറ്റ് രോഗങ്ങളും പിടിച്ചു്‌ നരകിച്ചു്‌ ചാകും. ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പടനയിക്കുന്ന തമിഴനും, ലക്ഷക്കണക്കിനുണ്ടാകും. നദീജലം നഷ്ടമായതുകൊണ്ട് തേനി, മധുര, ദിണ്ടിക്കല്‍ ‍, രാമനാഥപുരം എന്നിങ്ങനെ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് തമിഴ് മക്കള്‍ വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലയും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സമയത്ത് സര്‍ദാര്‍ജിമാര്‍ക്ക് നേരെ പൊതുജനം ആക്രമണം അഴിച്ചുവിട്ടതുപൊലെ കണ്‍‌മുന്നില്‍ വന്നുപെടുന്ന തമിഴന്മാരോട് മലയാളികള്‍ വികാരപ്രകടനം വല്ലതും നടത്തുകയും അതേ നാണയത്തില്‍ തമിഴ് മക്കള്‍ പ്രതികരിക്കുകയും ചെയ്താല്‍ ഒരു വംശീയകലാപംതന്നെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടെന്ന് വരും.

ഇതെല്ലാം കഴിഞ്ഞിട്ടും അവശേഷിക്കുന്ന മലയാളിയും, തമിഴനും, ഈ ദാരുണസംഭവത്തിന്റെ പഴി അങ്ങോട്ടും ഇങ്ങോട്ടും, ചാരി, വീണ്ടും കാലം കഴിക്കും. ഒരു രാജാവിന് പറ്റിയ അബദ്ധം നാളിത്ര കഴിഞ്ഞിട്ടും തിരുത്താനാകാതെ പ്രജകളെ പരിപാലിക്കുന്നെന്ന പേരില്‍ നികുതിപ്പണം തിന്നുകുടിച്ച് സുഖിച്ച് കഴിഞ്ഞുപോകുന്ന മന്ത്രിമാരേയും അവരുടെ പിണിയാളുകളേയും നാമൊക്കെ പിന്നെയും പിന്നെയും വന്‍ ഭൂരിപക്ഷത്തിന് തിരഞ്ഞെടുത്ത് തലസ്ഥാനത്തേക്കും കേന്ദ്രത്തിലേക്കും അയച്ചുകൊണ്ടിരിക്കും. ആ രാഷ്ടീയവിഷജീവികളൊക്കെയും ഇടതും, വലതും, കളിച്ചു്‌, വീണ്ടും വീണ്ടും, മാറി മാറി മലയാളസമൂഹത്തെയൊന്നാകെ കൊള്ളയടിക്കും.

1979 ആഗസ്റ്റ് 11ന് കനത്ത മഴയില്‍ ഗുജറാത്തിലെ മോര്‍വി ഡാം തകര്‍ന്നപ്പോള്‍ ഉണ്ടായതാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഡാം ദുരന്തം. 20 മിനിറ്റിനകം 15,000ത്തോളം ജനങ്ങളാണ് അന്ന് മോര്‍വി പട്ടണത്തില്‍ മണ്ണോട് ചേര്‍ന്നത്.

രണ്ടാഴ്ച്ച മുന്‍പ് അതിശക്തമായ മഴകാരണം തമിഴ്‌നാട്ടിലെ ആളിയാര്‍ ഡാം തുറന്ന് വിട്ടപ്പോള്‍ പാലക്കാട്ടെ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്ന് വിലപ്പെട്ട മനുഷ്യജീവനൊപ്പം 50 കോടിയില്‍പ്പരം രൂപയുടെ നാശന‍ഷ്ടങ്ങളാണുണ്ടായത്.

2006 ആഗസ്റ്റില്‍ കനത്തമഴകാരണം രാജസ്ഥാനിലെ ബജാജ് സാഗര്‍ ഡാമിലെ അധിക ജലം തുറന്ന് വിട്ടപ്പോള്‍ ഉണ്ടായ ദുരന്തത്തിന്റെ ബാക്കിപത്രങ്ങള്‍ കുറേനാളുകള്‍ക്ക് ശേഷമാണെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. അവിടെ പലയിടത്തും വെള്ളം ഇരച്ചുകയറിയതു്‌ രാത്രിയായതുകൊണ്ടു്‌ ഗ്രാമവാസികളില്‍ പലരും ഉറക്കത്തില്‍ത്തന്നെ മുങ്ങിമരിച്ചു. നൂറുകണക്കിനു്‌ കന്നുകാലികളും, മിണ്ടാപ്രാണികളും ചത്തൊടുങ്ങി. ഭൂപ്രകൃതിയിലുള്ള പ്രത്യേകത കാരണം മാസങ്ങളോളം ഈ വെള്ളം താഴ്‌ന്ന പ്രദേശങ്ങളില്‍ കെട്ടിക്കിടന്നു്‌ ബുദ്ധിമുട്ടുണ്ടാക്കി. തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തിലും ഈ ഡാമില്‍ നിന്നൊഴുകിയ വെള്ളം ഒരുപാടു്‌ നാശങ്ങള്‍ വിതച്ചു. ഗുജറാത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുന്‍സൈനികനും ഹെലിക്കോപ്റ്റര്‍ പൈലറ്റുമായ എന്റെ അമ്മാവന്‍ ക്യാപ്റ്റന്‍ മോഹന്റെ അടുക്കല്‍ നിന്ന് ആ ദുരന്തത്തിന്റെ മറ്റൊരു ഭീകരമുഖം മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇതൊക്കെക്കൊണ്ടാകാം 2 കൊല്ലത്തിലധികമായി, എന്നും മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് ഞാന്‍ കാതോര്‍ക്കുന്നത് ഒരു ഉള്‍ക്കിടിലത്തോടെ മാത്രമാണ്.

മനുഷ്യത്ത്വം എന്നത് അധികാ‍രക്കസേരകളില്‍ ഇരിക്കുന്ന മഹാന്മാര്‍ക്കൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞോ ? അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേക്കാളധികം കാലത്തേക്ക് അതില്‍ നിന്ന് അയല്‍ സംസ്ഥാനത്തിന് വെള്ളം കൊടുക്കാമെന്നുള്ള കരാറിന് കൂട്ടുനിന്ന രാജാവിനും, (രാജാവിനെ സായിപ്പ് നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ചതാണെന്നുള്ളത് വിസ്മരിക്കുന്നില്ല.) ആ കരാര്‍പ്രകാരം ഇനിയും മുന്നോട്ട് പോയാല്‍ ലക്ഷക്കണക്കിന് പ്രജകള്‍ ചത്തടിയുമെന്ന് മനസ്സിലാക്കിയിട്ടും രാഷ്ട്രീയം കളിക്കുന്ന മന്ത്രിമാര്‍ക്കും, മനുഷ്യത്ത്വം തൊട്ട് തീണ്ടിയിട്ടില്ലേ ?

സംസ്ഥാനങ്ങളുടെ രണ്ടിന്റേയും കേസ് കോടതിയിലിട്ട് തട്ടിക്കളിക്കുന്ന സുപ്രീം കോടതി എന്ന് പറയുന്ന പരമോന്നത നീതിന്യായ വ്യവസ്ഥയ്ക്ക് പിന്നിലുള്ളത് മനുഷ്യന്മാര്‍ തന്നെയല്ല എന്നുണ്ടോ ? ഇതെന്താ പിടികിട്ടാപ്പുള്ളിയോ, തെളിവില്ലാതെ കിടക്കുന്ന കേസോ മറ്റോ ആണോ ഇങ്ങനെ നീട്ടിനീട്ടിക്കൊണ്ടുപോകാന്‍? അടുത്ത ഹിയറിങ്ങ് ഇനി ജനുവരിയിലാണ് പോലും! രണ്ട് കൂട്ടര്‍ക്കും 9 ദിവസം വീ‍തം വേണമത്രേ കേസ് വാദിച്ച് തീര്‍ക്കാന്‍.

ഈ കേസ് തീര്‍പ്പാക്കാന്‍ എന്താണിത്ര കാലതാമസം ? ഇതിനേക്കാള്‍ വലിയ ഏത് കേസാണ് സുപ്രീം കോടതിയില്‍ അടിയന്തിരമായി തീരുമാനം കാത്തുകിടക്കുന്നത് ? എന്തോന്നാണ് ഇത്ര വാദിക്കാന്‍ ? ഡാമിലെ വെള്ളം കുറച്ച് ദിവസമെടുത്തിട്ടായാലും, ആളപായമില്ലാത്ത രീതിയില്‍ ഒന്ന് തുറന്ന് വിട്ട് ഇപ്പോഴത്തെ അതിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കാന്‍ സുപ്രീം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കിക്കൂടെ ? ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന തരത്തിലുള്ള ഒരു കേസാകുമ്പോള്‍ കോടതി നേരിട്ടിടപെട്ട് അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്ന് മാത്രമേ നിയമമറിയാത്ത സാധാരണക്കാരനായ എനിക്ക് ചിന്തിക്കാനാകുന്നുള്ളൂ.

പാച്ചു എന്ന ബ്ലോഗര്‍ മുല്ലപ്പെരിയാറിലേക്ക് നടത്തിയിട്ടുള്ള യാത്രയുടെ വിവരണങ്ങളും പടങ്ങളുമൊക്കെ ഓരോ മലയാളിയും ഈ അവസരത്തില്‍ കണ്ടിരിക്കേണ്ട ഒന്നാണ്. ഒറ്റയാള്‍പ്പട്ടാളമായി ഇംഗ്ലണ്ടിലെ തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് പെറുക്കി മുല്ലപ്പെരിയാര്‍ ഡാമുണ്ടാക്കിയ പെന്നി ക്വിക്ക് എന്ന സായിപ്പിന്റെ കഥയൊക്കെ പാച്ചുവിന്റെ തന്നെ വാക്കുകളിലൂടെ അവിടെ വായിക്കാം. 115 അടിക്ക് താഴെ അണക്കെട്ടിലെ വെള്ളം താഴ്‌ന്നാല്‍ മാത്രമേ പൊട്ടിപ്പൊളിഞ്ഞ അണക്കെട്ടിന്റെ ശരിയായ രൂപം വെളിയില്‍ വരൂ. അതാരും കാണാതിരിക്കാന്‍ തമിഴ്‌നാട് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പല ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പാച്ചു ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കൂട്ടത്തില്‍ ഷേര്‍ഷയുടെ ഈ പോസ്റ്റും വായിക്കൂ.

ഡാം പരിസരത്തെങ്ങാനും റിക്‍ടര്‍ സ്കെയില്‍ സൂചിക 6 ലേക്ക് എത്തുന്ന രീതിയിലുള്ള ഒരു ഭൂചലനമോ മറ്റോ ഉണ്ടായാല്‍ എല്ലാം അതോടെ തീരും. കേന്ദ്രജലകമ്മീഷന്റെ ചട്ടപ്രകാരം, ഡാമില്‍ ഉണ്ടാകുന്ന ചോര്‍ച്ചകളും മാറ്റങ്ങളും നിരീക്ഷിക്കുകയും അപകട സാദ്ധ്യത കണ്ടാല്‍ കേരള സര്‍ക്കാരിനേയും ജനങ്ങളേയും വിവരമറിയിക്കേണ്ടതും തമിഴ്‌നാട് സര്‍ക്കാരാണ്. കേസും കൂട്ടവുമായി കേരളത്തിനെതിരെ ശത്രുതാമനോഭാവത്തോടെ നില്‍ക്കുന്ന അവര്‍ അക്കാര്യത്തില്‍ എത്രത്തോളം ശുഷ്‌ക്കാന്തി കാണിക്കുമെന്ന് കണ്ടുതന്നെ അറിയണം.

എമര്‍ജന്‍സി ആക്‍ഷന്‍ പ്ലാന്‍ (E.A.P.)എന്ന അറ്റ കൈയ്യെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അണക്കെട്ട് പൊട്ടിയാല്‍ പ്രധാനമായും ചെയ്യാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇപ്പറഞ്ഞ ആക്‍ഷന്‍ പ്ലാന്‍. എന്തൊക്കെ പ്ലാന്‍ ചെയ്താലും എത്രയൊക്കെ നടപ്പിലാക്കാന്‍ പറ്റും ഈ മലവെള്ളപ്പാച്ചിലിനിടയില്‍ ?! എത്രപേരുടെ ജീവനും സ്വത്തും രക്ഷിക്കാനാകും പ്രളയജലം പൊങ്ങിപ്പൊങ്ങി വരുന്നതിനിടയ്ക്ക് ? തിക്കിനും തിരക്കിനുമിടയില്‍ എല്ലാം വെള്ളത്തില്‍ വരച്ച വര മാത്രമേ ആകൂ.

കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ !

ഒരപകടവും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്തും, അഥവാ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ളപ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുവന്നാലും ഒരുമിച്ച് നേരിടാമല്ലോ ? അതല്‍പ്പം സ്വാര്‍ത്ഥതയാകാം, പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനുമേ ഈയവസരത്തില്‍ ആകുന്നുള്ളൂ, ക്ഷമിക്കുക.

പ്രാര്‍ത്ഥിക്കാനല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക ? തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ ? അതോ കോടതി വിധി വരുന്നതുവരെ പ്രാണഭയത്തോടെ ജീവിക്കണോ ? അതുമല്ലെങ്കില്‍ ഇതുപോലെ വാക്കുകളിലൂടെ സ്വന്തം ദൈന്യത പ്രകടിപ്പിച്ചാല്‍ മതിയോ ?

നൂറുകണക്കിന് ആളെ കൊന്നൊടുക്കിയ വിദേശ തീവ്രവാദിക്ക് 31 കോടി ചിലവില്‍ താമസവും, ഭക്ഷണവും, പാതുകാപ്പും, വക്കീലും, വിളിപ്പുറത്ത് വൈദ്യസഹായവുമെല്ലാം കൊടുക്കുന്ന രാജ്യത്ത്, ഒരക്രമവും കാണിക്കാതെ നിയമം അനുശാസിക്കുന്നതുപോലെ മാന്യമായി ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് നേരാംവണ്ണം ഭക്ഷണവും വെള്ളവും വെളിച്ചവും ജീവസുരക്ഷയും ഒന്നുമില്ല.

ഒന്ന് മാത്രം മനസ്സിലാക്കുക. രാഷ്ട്രീയവും കോടതിയുമൊക്കെ കളിച്ച് കളിച്ച് എന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്തിവെക്കാനാണ് അധികാരി വര്‍ഗ്ഗത്തിന്റെ ഭാവമെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഒരു ദുരന്തത്തിനവര്‍ സമാധാനം പറയേണ്ടി വരും. അവരിലൊന്നിനെപ്പോലും റോഡിലിറങ്ങി നടക്കാന്‍ ബാക്കി വരുന്ന കേരളജനത അനുവദിച്ചെന്ന് വരില്ല. പേപ്പട്ടികളെ നേരിടുന്ന ലാഘവത്തോടെ തെരുവില്‍ ജനങ്ങളവരെ കല്ലെറിഞ്ഞുവീഴ്ത്തും. ഉറ്റവനും ഉടയവനും നഷ്ടപ്പെട്ട് മനസ്സിന്റെ സമനില തെറ്റി നില്‍ക്കേണ്ടി വന്നേക്കാവുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരത്തിന് മാത്രം വില പറയരുത്.

ഇതേ വിഷയം പ്രസിദ്ധീകരിച്ചിട്ടുള്ള പൂഞ്ഞാര്‍ ന്യൂസ് എന്ന ബ്ലോഗില്‍ കണ്ട രണ്ടു വീഡിയോകളില്‍ ഒന്നാണ് ചുവടെ നല്‍കിയിരിക്കുന്നത്. (ദൈര്‍ഘ്യം 21.27 മിനിറ്റ്)


മുല്ലപ്പെരിയാറിന്റെ ചരിത്രം വിക്കിപീഡിയ പറയുന്നു : ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക

127 comments:

JOHN P A November 28, 2011 5:42 AM  

ഭീകരമായ സത്യങ്ങള്‍ തുറന്നുകാട്ടുന്ന ലേഖനം . ഇന്ന് പത്താംക്ലാസിലെ കുട്ടികളെ ലാബില്‍വെച്ച് വായിക്കാന്‍ കൊടുക്കും . നന്ദി ഹരിസാര്‍

ഫൊട്ടോഗ്രഫര്‍ November 28, 2011 6:16 AM  

മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ മൂന്ന്-നാല് ജില്ലകള്‍ വെള്ളത്തിനടിയില്‍ പോകുമെന്ന് ഏത് പഠനത്തിലാണ് കണ്ടത്? ആര്‍ക്കെങ്കിലും അറിയുമോ?

ഫൊട്ടോഗ്രഫര്‍ November 28, 2011 6:18 AM  

പോസ്റ്റിന്റെ കൂടെച്ചേര്‍ത്ത ഇമേജ് മാത്​സ് ബ്ലോഗിന്റെ സ്വന്തമാണോ..?
നന്നായിട്ടുണ്ട്.

ഹോംസ് November 28, 2011 6:33 AM  

ഇവിടെ ഭരണക്കാര്‍ കേന്ദ്രനേതൃത്വത്തിന്റെയും പ്രതിപക്ഷത്തെ പ്രധാനപാര്‍ട്ടി പോളിറ്റ്ബ്യൂറോയുടേയും തമിഴ്നാട് ഘടകത്തിന്റേയും അപ്രീതിക്ക് ഇടവരുത്താതെ പ്രക്ഷോഭങ്ങള്‍ എങ്ങിനെ സംഘടിപ്പിക്കും എന്നാലോചിച്ചു തലപുകക്കുകയാണ്.
തമിഴ്​നാട് ഭരിക്കുന്നവര്‍ക്കും പ്രതിപക്ഷത്തിനും കേന്ദ്രനേത്രുത്വം എന്നൊന്ന് ഇല്ലാത്തത് കൊണ്ട് സംസ്ഥാനതാല്പര്യം മാത്രം നോക്കിയാല്‍ മതി.പ്രക്ഷോഭങ്ങള്‍ക്ക് നേത്രുത്വം കൊടുക്കുന്ന സോഷ്യല്‍മിഡിയകള്‍ക്കും ശരിയായ ചിത്രം തന്ന മാത്​സ് ബ്ലോഗിനും അഭിനന്ദനങ്ങള്‍!

POONJAR NEWS November 28, 2011 6:41 AM  

ഈ വിഷയത്തിന്റെ ചില വീഡിയോ ദൃശ്യങ്ങള്‍ പൂഞ്ഞാര്‍ ന്യൂസില്‍ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു..ഈ പോസ്റ്റ് വായിക്കുന്ന എല്ലാവരും തീര്‍ച്ചയായും ഈ ദൃശ്യങ്ങളും കാണണം..വിലാസം : www.poonjarnews.net

ഗീതാസുധി November 28, 2011 6:42 AM  

"ഏത് അടിയന്തരവാസ്ഥയും നേരിടാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായി ഇടുക്കി ജില്ലാ കലക്ടര്‍ ഐ.ദേവദാസ് മനോരമ ന്യൂസിനോട് പറഞ്ഞു."
എന്തൊരുക്കം!!! ഒരുക്കങ്ങള്‍ നടത്താന്‍ കളക്ടറേറ്റ് ഉണ്ടായിട്ടുവേണ്ടേ അന്നേരം?"

Hari | (Maths) November 28, 2011 6:59 AM  

സാധാരണഗതിയില്‍ നല്ലൊരു മഴ പെയ്താല്‍ വെള്ളത്തിലാകുന്ന അവസ്ഥയാണ് എറണാകുളം ജില്ലയ്ക്കുള്ളത്. പുഴയിലേയോ കടലിലേയോ ജലനിരപ്പുയര്‍ന്നാല്‍ കിടപ്പാടത്തേക്കു വെള്ളം കയറുന്ന അവസ്ഥയാണ് എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളിലെ അവസ്ഥ. ഒരു ഡാം തുറന്നിടുമ്പോള്‍ത്തന്നെ സമീപവാസികള്‍ക്കു മുന്നറിയിപ്പ് കൊടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലേ? അപ്പോള്‍ ഒരു അണക്കെട്ടിനെന്തെങ്കിലും സംഭവിച്ചാല്‍, എന്തായിരിക്കും പിന്നീടുണ്ടാവുകയെന്ന് ചിന്തിക്കാന്‍ പഠനങ്ങളുടെ സഹായം വേണ്ടല്ലോ. അണക്കെട്ടിന്റെ നിര്‍മ്മാണത്തോടനുബന്ധിച്ച് അക്കാലത്ത് നടത്തിയ പഠനങ്ങളിലും ഡാം നിര്‍മ്മിക്കാനാവുന്ന അവസ്ഥയല്ല അവിടെയുള്ളതെന്നായിരുന്നല്ലോ അഭിപ്രായം. എന്നിട്ടും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ പരിഗണിക്കാതെയാണ് ഡാം നിര്‍മ്മിക്കുകയെന്ന തീരുമാനവുമായി ബ്രിട്ടീഷ് ഭരണകൂടം മുന്നോട്ടു പോയത്.

തമിഴ്‌നാടിനു നാലു ഗ്രാമത്തിനു വെള്ളം കിട്ടാത്തതാണ് പ്രശ്നം. കേരളത്തിലെ നാലു ജില്ലകളെയാണിത് ബാധിക്കുക.
1) അണക്കെട്ടിലെ ജലനിരപ്പ് എത്ര ഉയര്‍ന്നാലും കൊണ്ടു പോകുന്ന വെള്ളത്തിനപ്പുറത്തേക്ക് കൊണ്ടു പോകാന്‍ തമിഴ് നാട് തയ്യാറല്ല. എന്തുകൊണ്ട്?
2) ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ടു നിര്‍മ്മിച്ച ഒരു അണക്കെട്ടിന് 999 വര്‍ഷം നിലനില്‍ക്കാനുള്ള ആയുസുണ്ടാകുമോ?
3) പുതിയ അണക്കെട്ടുണ്ടാക്കി പാട്ടത്തില്‍ പറഞ്ഞിരിക്കുന്നതു പ്രകാരമുള്ള വെള്ളം തരാമെന്നു കേരളം പറഞ്ഞിട്ടും 115 അടിക്ക് താഴെ അണക്കെട്ടിലെ വെള്ളം താഴ്‌ന്നാല്‍ പൊട്ടിപ്പൊളിഞ്ഞ അണക്കെട്ടിന്റെ ശരിയായ രൂപം വെളിയില്‍ വരുമെന്ന് ഭയന്നാണോ തമിഴ്നാട് ഇതിനെ എതിര്‍ക്കുന്നത്? അതോ പാട്ടക്കൂലി കാലോചിതമായി ഉയര്‍ത്തുമെന്ന ഭയം കൊണ്ടോ?

ചോദ്യങ്ങള്‍ അനവധിയാണ്. പക്ഷെ മലയാളിക്കിപ്പോഴും കാര്യങ്ങളുടെ ഗൗരവം പിടുത്തം കിട്ടിയില്ലെന്നതാണ് വാസ്തവം.

Nidhin Jose November 28, 2011 8:02 AM  

ഒരു മനുഷ്യജീവന് എന്തു വിലയാണ് ഈ സര്‍ക്കാരുകള്‍ നല്‍കിയിട്ടുള്ളത് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. എന്തായാലും ഒരു കസേരയുടെ വില വരില്ല. തീര്‍ച്ച.......

വിശ്വാസികള്‍ സ്വന്തം ശേഷക്രിയകള്‍ ഇപ്പോഴേ ചെയതുവയ്കുക. അല്ലെങ്കില്‍ ഇവിടെ തന്നെ അലഞ്ഞ് തിരിയാനാവും വിധി.......

ഇന്ന് സ്കൂളുകളില്‍ ഉച്ച സദ്യ നടത്താന്‍ നിര്‍ദേശം വന്നിരിക്കുന്നു. "മുല്ലപ്പെരിയാര്‍-അടിന്തരം" നടത്തിയാല്‍ ഉണ്ണാന്‍ ആളുണ്ടാവില്ലെന്ന് കേന്ദ്രം മുന്‍കൂട്ടി കണ്ടെന്നു തോന്നുന്നു. എന്തായാലും ഞാന്‍ ഇന്ന് ഈ അടിയന്തര സദ്യ ബഹിഷ്കരിച്ച് കൊണ്ട് എന്റെ പ്രതിഷേധം അറിയിക്കുന്നു........


" ഇത് നിന്റെ, എന്റെയും ചരമ ശുശ്രൂഷയ്ക്ക്
മാത്സ്ബ്ലോഗിലിന്നേ കുറിച്ച കമന്റ്....."

bean November 28, 2011 8:11 AM  

പ്രതികരണ ശേഷിയില്ലാത്ത ഒരു ജനവിഭാഗം .
ആരെങ്കിലും പ്രഖ്യാപിക്കുന്ന ഒരു ഹര്‍ത്താലിന്റെ അവധി ആഘോഷിക്കാന്‍ കാത്തിരിക്കുന്നവര്‍ .
ഡാം പ്രശ്നത്തില്‍ ഇടപെട്ടാല്‍ എന്ത് രാഷ്ട്രീയ ലാഭം കിട്ടും എന്ന് തലപുകഞ്ഞു ആലോചിക്കുന്ന അവരുടെ നേതാക്കന്മാര്‍ .
ഇവരെയൊക്കെ മറക്കാം .
എന്നിട്ട് നമുക്ക് ആലോചിക്കാം എന്ത് ചെയ്യണമെന്ന് .
നിയമാനുസൃത മാര്‍ഗ്ഗങ്ങളിലൂടെ തികച്ചും ന്യായമായ കാര്യങ്ങള്‍ക്ക് നടത്തുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ ഏത് ഭരണകൂടത്തിനും കോടതിക്കുമാണ് അവഗണിക്കാന്‍ കഴിയുക ?
പക്ഷെ കാര്യങ്ങള്‍ ശുഭകരമായി പര്യവസാനിക്കണമെങ്കില്‍ ' പ്രതികരണ ശേഷി ' മറ്റേതെങ്കിലും നാട്ടില്‍ നിന്നും നമ്മള്‍ കടം എടുക്കേണ്ടി വരും എന്ന് മാത്രം .

Manoj മനോജ് November 28, 2011 8:25 AM  

@JOHN P A: ഇത് വലിയവര്‍ക്ക് വായിക്കുവാനുള്ള ഭാഷയിലാണ് എഴുതിയിരിക്കുന്നത് എന്നതിനാല്‍ ദയവ് ചെയ്ത് കുട്ടികള്‍ക്ക് ഇത് വായിക്കുവാന്‍ കൊടുക്കരുത്. അല്ലെങ്കില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഫോര്‍മ്മാറ്റില്‍ എഡിറ്റ് ചെയ്ത് കൊടുക്കുക.

Chempakasseril November 28, 2011 8:59 AM  

ഭീകരാവസ്ഥ ഡെമോക്ലീസിന്റെ വാള്‍ പോലെ തലയ്ക്കു മുകളില്‍ നില്‍ക്കുമ്പോഴും, 40 ലക്ഷത്തിന്റെ ജീവന്‍ പിടയ്ക്കുമ്പോഴും നിസംഗരായിരിയ്കാന്‍ ലോകത്തില്‍ ഒരു സമൂഹത്തിനു മാത്രമേ സാധിക്കൂ..മലയാളിക്കു മാത്രം.ഈ പ്രശ്നം നേരെ തിരിച്ചായിരുന്നെന്ന് ചിന്തിയ്ക്കുക,തമിഴ്നാട് 50 വര്‍ഷം മുമ്പേ ശാശ്വതപരിഹാരം കണ്ടെത്തിയേനെ.അത്ര രാഷ്ട്രീയ ഇച്ഛാശക്തിയുണ്ട് അവിടുത്തെ നേതൃത്വത്തിന്.നമുക്കുമുണ്ട് കുറെ...നമ്മുടെ വിധി..സാമൂഹ്യപ്രതിബദ്ധതയോടെ പ്രതികരിച്ചതിന് മാത്സ്ബ്ലഗിന് അഭിനന്ദനം.

മഹാത്മ November 28, 2011 12:48 PM  

പ്രതികരിക്കാത്ത മലയാളി എന്ന് പറയുന്നതിനെക്കാള്‍ നല്ലത് പ്രതികരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയല്ലേ.

ചര്‍ച്ചകള്‍ ആ തരത്തില്‍ വന്നാലല്ലേ ഈ സംരംഭത്തിന് അര്‍ഥം കൈവരൂ.

അതുകൊണ്ട് പ്രായോഗികമായി നമുക്ക് എങ്ങനെ പ്രതികരിക്കനാകും എന്ന് പറയൂ

jayanEvoor November 28, 2011 7:19 PM  

Very good post!

"Wake up brothers and sisters! 35 lakhs of Indians are in danger!!!"

Bond November 28, 2011 8:12 PM  

ഇങ്ങനെയൊരു ലേഖനം വന്നിട്ട് എത്ര പേര്‍ പ്രതികരിച്ചു? അദ്ധ്യാപകര്‍ക്ക് ഡി.എ അരിയറും പേ ഫിക്സേഷനും മാത്രമാണ് പ്രശ്നം. മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്റെ വീടിന്റെ അടുത്തല്ലല്ലോ. പിന്നെ ഞാനെന്തിന് പേടിക്കണമെന്നാണ് ഓരോരുത്തരുടേയും ചിന്ത! ഇതെല്ലാം വായിച്ചാല്‍ പേടി തോന്നും. അതു കൊണ്ട് വായിക്കുന്നില്ല. വായിച്ചാലല്ലേ പ്രതികരിക്കാന്‍ തോന്നൂ?

GOLDEN SHOWER November 28, 2011 9:28 PM  

ഈ പോസ്റ്റിന്റെ പിഡിഎഫ് ഫയലുകള്‍കൂടി പ്രസിദ്ധീകരിക്കുക.

nazeer November 28, 2011 9:43 PM  

Hari sir,
The movie attached with this post is the Documentary made by SOHAN ROY, the director of DAM 999.ROY is my class mate from 7nth standard till Bsc Physics and my close friend tooo.... He gave the DVD print of this documentary to me long back and I showed this documentary in my school.Last week I gave the copy of this documentary to nearby schools and asked the teachers to show it in school...most of them have done it.

Any how, this is the time to act..
Good post , hari sir
thanks

പട്ടേപ്പാടം റാംജി November 28, 2011 9:46 PM  

നമ്മുടെ കോടതികളില്‍ മനുഷ്യരല്ല കയറി ഇരിക്കുന്നതെന്ന് തോന്നുന്നു....

prathivekumar November 28, 2011 10:06 PM  

ബ്ലോഗില്‍ പേജ് നു താഴെ പോസ്റ്റ്‌ നു മേലെ മൂവ് ചെയ്യുന്ന ടെക്സ്റ്റ്‌ നല്‍കുന്നത് എങ്ങനെ എന്ന് വിശദമാക്കാമോ

നിരക്ഷരൻ November 28, 2011 10:31 PM  

എന്റെ ഈ ലേഖനം മാക്സ് ബ്ലോഗിൽ പുനഃപ്രസിദ്ധീകരിച്ചത് ഒരു അംഗീകാരമായി കാണുന്നു. നന്ദി ഹരിസാർ.

അതിനേക്കാളുപരി മുല്ലപ്പെരിയാർ വിഷയം കുട്ടികളിലേക്കും അദ്ധ്യാപകരിലേക്കും എത്തിക്കാൻ കാണിക്കുന്ന ഈ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ.

sahani November 28, 2011 11:04 PM  

മലയാളിയ്​ക്കിതുവരെയും ഒന്നും പിടികിട്ടിയിട്ടില്ലെന്ന ഹരിയുടെ നിരീക്ഷണം ശരിതന്നെ. ഹര്‍ത്താലില്‍ ഒതുങ്ങിമയങ്ങി അവന്റെ ചിന്താധാരകളെല്ലാം പണയപ്പെട്ടിരിക്കുന്നു. പ്രതിഷേധത്തിന്റെ പുതുവഴികള്‍ക്ക് ദീപം തെളിക്കാനും ആരുമില്ല.
കെട്ടിനിര്‍ത്തിയ ജലത്തിന്റെ അഗാധരൗദ്രം കേള്‍ക്കുന്നുണ്ടോ ?

Hari | (Maths) November 28, 2011 11:12 PM  

ജോണ്‍സാര്‍,
സാമൂഹികപ്രശ്നങ്ങളെക്കുറിച്ച് കുട്ടികളുമായി ചര്‍ച്ച നടത്തുന്ന അധ്യാപകര്‍ നമുക്കിടയില്‍ നിന്നും അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തെക്കുറിച്ച് വ്യക്തമായ അവബോധം കുട്ടികളിലുണ്ടാക്കണം.

ഫോട്ടോഗ്രാഫര്‍,
ഈ ഇമേജ് ചെയ്തത് മാത്‌സ് ബ്ലോഗ് തന്നെയാണ്.

ഹോംസ്,
പറഞ്ഞത് വാസ്തവം. സോഷ്യല്‍ മീഡിയാസ് കാലങ്ങളായി നടത്തി വന്ന സമരം ഇത്തവണ കൂടുതല്‍ ശക്തിപ്പെടുകയാണ്.

Poonjar News,
ബ്ലോഗ് കണ്ടു. ബ്ലോഗില്‍ കണ്ട വീഡിയോ പോസ്റ്റിനൊടുവില്‍ നല്‍കുകയും ചെയ്തു.

ഗീതാ സുധി,
കളക്ടറേറ്റുകളുടെ സുരക്ഷയെപ്പറ്റി നമുക്ക് വ്യക്തമായ ധാരണകളുണ്ട്. (കളക്ടറുടെ) വിശ്വാസം, അതല്ലേ എല്ലാം.

നിധിന്‍ സാര്‍,
മനുഷ്യജീവന് അന്നും ഇന്നും എന്നും സര്‍ക്കാരുകള്‍ വിലനല്‍കിയിട്ടില്ല. വി.ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞ പോലെ, മന്ത്രിമാര്‍ക്ക് പറന്നെങ്കിലും രക്ഷപ്പെടാം. സാധാരണക്കാരുടെ കാര്യമോ?

Bean,
അപ്രതീക്ഷമായി ഒരു ഹര്‍ത്താല്‍ വീണുകിട്ടിയപ്പോള്‍, അതടിച്ചു പൊളിക്കാന്‍ നമ്മുടെ 'പ്രതികരിക്കേണ്ട സമൂഹം' തയ്യാറെടുക്കുകയായിരിക്കും.

Manoj Sir,
ലേഖകന്റെ ഭാഷ വലിയവര്‍ക്കു വായിക്കാന്‍ വേണ്ടി മാത്രമാണെന്നു എനിക്കു തോന്നിയില്ല. എവിടെയെങ്കിലും അപ്രിയമോ അരോചകമോ ആയ വരികള്‍ കടന്നു കൂടിയിട്ടുണ്ടോ?

Chempakasseril,

മലയാളിയുടെയും തമിഴന്റേയും മണ്ണിനോടുള്ള സ്നേഹത്തെപ്പറ്റി നമുക്ക് മുന്നില്‍ നിരത്താന്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. പറഞ്ഞത് വാസ്തവം, സംഭവം തിരിച്ചായിരുന്നെങ്കില്‍ പ്രശ്നം എപ്പോഴേ തീര്‍ന്നാനേ

മഹാത്മ,
പ്രായോഗികമായുള്ള പ്രതികരണമാര്‍ഗങ്ങള്‍ക്ക് മുമ്പ് ആദ്യം വേണ്ടത് ബോധവല്‍ക്കരണമാണ്. അതിലൂടെ ഒരു തിരിച്ചറിവുണ്ടായാല്‍ പ്രതികരണം താനേ വന്നു കൊള്ളും.

ജയന്‍ ഡോക്ടറേ,
നമ്മുടെ സമൂഹത്തോട് അതേ നമുക്ക് പറയാനാകൂ.

Bond,
സത്യത്തില്‍ ചിലരുടെയെങ്കിലും ചിന്തയാണ് ഇവിടെ എഴുതിയതെന്ന് പറയാതിരിക്കാനാവില്ല.

Golden shower
പോസ്റ്റിന്റെ പി.ഡി.എഫ് പതിപ്പ് ഇവിടെയുണ്ട്

Nazeer sir,
അതെ, പോസ്റ്റിനൊപ്പമുള്ള രണ്ടു ഡോക്യുമെന്ററികളും ചെയ്തിരിക്കുന്നത് DAM 999ന്റെ സംവിധായകനായ സോഹന്‍ റോയ് ആണ്. എന്താണ് ഡാമുകള്‍ എന്നും അതുണ്ടാക്കുന്ന ഗുണവും ദോഷവുമെല്ലാം വ്യക്തമായി നിരത്താന്‍ അദ്ദേഹത്തിന് ഈ ഡോക്യുമെന്ററികളിലൂടെ സാധിച്ചിട്ടുണ്ടെന്ന് പറയാം. എന്തായാലും മലയാളിയുടെ പ്രതികരണശേഷിയെ തമിഴ്‌നാട് ഭരണകൂടം ഭയപ്പെടുന്നത് ആശങ്കകള്‍ക്കിടയില്‍ നേര്‍ത്ത ആശ്വാസം പകരുന്നു. എന്നെങ്കിലും നേരില്‍ കാണുമ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന അധ്യാപകസമൂഹത്തിന്റെ പിന്തുണ അദ്ദേഹത്തെ അറിയിക്കണം. കൊളുത്തിവിട്ട ദീപനാളത്തില്‍ നിന്ന് ഒരായിരം തിരികളിലേക്കത് പകര്‍ന്നു കൊടുത്തുവെന്നും അറിയിക്കണം.

റാംജി സാര്‍,
ഞാനും അതേ വഴിക്കു തന്നെയാണ് ചിന്തിച്ചത്. നേരില്‍ക്കണ്ടു മനസ്സിലാക്കാവുന്ന ഈ പ്രശ്നത്തെ എന്തുകൊണ്ട് കോടതികള്‍ തൃണവല്‍ഗണിക്കുന്നു? മനുഷ്യാവകാശം ഒരു ലോ പോയിന്റ് അല്ലേ?

prathivekumar,
ഒരു മെയില്‍ ചെയ്യുക. മെയിലിലൂടെ മറുപടി നല്‍കാം.

നിരക്ഷരന്‍, (മനോജ് സാര്‍,)
ഈ പ്രശ്നം നമ്മുടെ സമൂഹത്തിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവരാനും ക്ലാസ് മുറികളിലെ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനും വേണ്ടി ആലോചിച്ചപ്പോള്‍ത്തന്നെ മനസില്‍ വന്ന മികച്ച പോസ്റ്റുകളിലൊന്നായിരുന്നു അങ്ങയുടേത്. ലളിതമായി വിഷയം അവതരിപ്പിച്ചതിന് അഭിനന്ദനവും, പോസ്റ്റ് പ്രസിദ്ധീകരിക്കാന്‍ അനുവദിച്ചതിന് നന്ദിയും.

സഹാനി സാര്‍,
സമയം പതിനൊന്നു മണി കഴിഞ്ഞു. രാത്രിയുടെ നിശബ്ദതയെ ഭേദിക്കുന്ന മഴയുടെ ഇരമ്പല്‍ മനസിനെ ഭീതിപ്പെടുത്താതെയില്ല.

അടിമാലി വെബ്ബ് November 28, 2011 11:16 PM  

അരുതാത്തതൊന്നും സംഭവിക്കരുതേ എന്നാശിക്കാം.. നമ്മുടെ പ്രതിഷേധം ഭരണാധിപരിലേക്കും കോടതികളുടെ ശ്രദ്ധയിലേക്കും വിഷയത്തിന്റെ ഗൌരവം എത്തിക്കുന്നതിനായി ഒത്തൊരുമിച്ചു പരിശ്രമിക്കുകയും ചെയ്യാം... മാത്സ്ബ്ലോഗിന്റെ പരിശ്രമങ്ങള്‍ക്ക് ഭാവുകങ്ങള്‍ ..

ജോ l JOE November 28, 2011 11:50 PM  

മുകളില്‍ കമന്റു ചെയ്തിരിക്കുന്ന മനോജ്‌ മഹാന് പത്താം ക്ലാസുഉകാരുടെ നിലവാരത്തെക്കുരിച്ചും അവരുടെ പാഠങ്ങളുടെ നിലവാരത്തെപ്പറ്റി അറിയുമോ എന്നും നിശ്ചയമില്ല.
ശാസ്ത്രഞ്ജന്‍ എന്ന് പറയുന്ന ഇയാള്‍ പത്താരം തരം പാസ്സായിട്ടുണ്ടോ എന്നും അറിയില്ല.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കുഞ്ഞുങ്ങളെ ബോധവല്‍ക്കരണം നടത്താന്‍ ശ്രമിച്ച മാത്സ് ടീമിന് അഭിനന്ദനങ്ങള്‍

ജോ l JOE November 28, 2011 11:51 PM  

മുകളില്‍ കമന്റു ചെയ്തിരിക്കുന്ന മനോജ്‌ മഹാന് പത്താം ക്ലാസുഉകാരുടെ നിലവാരത്തെക്കുരിച്ചും അവരുടെ പാഠങ്ങളുടെ നിലവാരത്തെപ്പറ്റി അറിയുമോ എന്നും നിശ്ചയമില്ല.
ശാസ്ത്രഞ്ജന്‍ എന്ന് പറയുന്ന ഇയാള്‍ പത്താരം തരം പാസ്സായിട്ടുണ്ടോ എന്നും അറിയില്ല.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കുഞ്ഞുങ്ങളെ ബോധവല്‍ക്കരണം നടത്താന്‍ ശ്രമിച്ച മാത്സ് ടീമിന് അഭിനന്ദനങ്ങള്‍

MANIKANDAN [ മണികണ്ഠൻ ] November 29, 2011 12:29 AM  

നല്ല പോസ്റ്റ് ഹരിസാർ. മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള വിവരങ്ങൾ, അപകടത്തിന്റെ ആഘാതം എന്നിവ കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കാൻ ഈ ശ്രമം സഹായിക്കട്ടെ.

മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള കരാറിനെക്കുറിച്ച് പറയുമ്പോൾ വിട്ടുപോയ ഒരു കാര്യം കൂടി ഞാൻ പറഞ്ഞുകൊള്ളട്ടെ. അച്യുതമേനോൻ സർക്കാരിന്റെ കാലഘട്ടത്തിൽ (1976-ൽ) തമിഴ്നാടുമായുള്ള കരാർ പുതുക്കിയിരുന്നു. അന്ന് ഈ സംസ്ഥാനത്തെ ഇന്നത്തെ ഈ ദുരവസ്ഥയിൽ നിന്നും രക്ഷിക്കാൻ ബന്ധപ്പെട്ടവർ വിചാരിച്ചിരുന്നെങ്കിൽ സാധിക്കുമായിരുന്നു. കേരളത്തിലെ മുപ്പതുലക്ഷത്തിലധികം മനുഷ്യജീവനുകൾ ഒറ്റിക്കൊടുത്തത് അവരാണ്. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കരാർ അതിലും ഉദാരമായവ്യ്‌വസ്ഥകളോടെ തമിഴ്നാടിന് പുതുക്കി നൽകിയവർ. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കരാറിൽ ജലസേചനത്തിനല്ലാതെ മറ്റൊന്നിനും ഈ വെള്ളം ഉപയോഗിക്കരുതെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. വൈദ്യുതോത്പാദനത്തിന് ഈ വെള്ളം ഉപയോഗിക്കാം എന്ന വ്യവസ്ഥകൂട്ടിച്ചേർത്തത് അച്യുതമേനോൻ സർക്കാരിന്റെ കാലഘട്ടത്തിലാണ്. കരാറിലെ 999 വർഷത്തെ പാട്ടം എന്ന വ്യവസ്ഥയും അന്ന് റദ്ദാക്കപ്പെട്ടില്ല. അങ്ങനെ ഈ കൊടിയവിപത്തിൽ നിന്നും രക്ഷപ്പെടാൻ കിട്ടിയ ഒരു അവസരം നമുക്ക് നഷ്ടപ്പെട്ടു.

ഇന്ന് ആന്ധ്രാപ്രദേശിൽ നിന്നും 1 ടി എം സി ജലം തമിഴ്നാട് വാങ്ങുന്നത് 3കോടി രൂപയ്ക്കാണ്. കേരളത്തിലെ മുല്ലപ്പെരിയാറിൽ നിന്നും വർഷം തോറും 70 ടി എം സി ജലം കൊണ്ടുപോകുന്ന തമിഴ്നാട് നമുക്ക് നൽകുന്നത് വർഷത്തിൽ 40,000 രൂപ മാത്രം!

നിരക്ഷരൻ November 29, 2011 12:38 AM  

MANIKANDAN [ മണികണ്ഠൻ ] - ശരിയാണ് മണീ. പാട്ടക്കാരാറിലെ ആ കറുത്ത ഏട് കൂടെ ലേഖനത്തിൽ എഴുതിച്ചേർക്കേണ്ടത് തന്നെയാണ്. കേരളം കണ്ട ഏറ്റവും നല്ല/പ്രഗത്ഭനായ മുഖ്യമന്ത്രി എന്ന് പലരും വിശേഷിപ്പിക്കുന്ന അച്ച്യുതമേനോനാണ് സത്യത്തിൽ കേരളം കണ്ട ഏറ്റവും വീണ്ടുവിചാരമില്ലാത്ത മുഖ്യമന്ത്രിയെന്ന് കൂടെ ഈ പാട്ടക്കരാറിന്റെ കാര്യത്തിലെങ്കിലും തിരുത്തിപ്പറയേണ്ടി വരും.

40,000 രൂപ വാർഷിക വരുമാനം എന്നതിലും അൽ‌പ്പം വ്യത്യാസം പാട്ടക്കരാർ തിരുത്തി എഴുതിയപ്പോൾ സംഭവിച്ചിട്ടുണ്ട്. ആദ്യത്തെ കരാർ തുക ഏക്കറിന് 5 രൂപ ആയിരുന്നെങ്കിലും, ഏക്കറിന് 30 രൂപയാണ് പുതിയ പാട്ടക്കരാൽ പ്രകാരമുള്ളത്. അതായത് 8000 ഗുണം 30 സമം 2.4 ലക്ഷമാണ് ഇപ്പോൾ ഒരു കൊല്ലത്തിൽ കിട്ടിക്കൊണ്ടിരിക്കുന്നത്.

MANIKANDAN [ മണികണ്ഠൻ ] November 29, 2011 12:47 AM  

മനോജേട്ടാ നന്ദി.

MANIKANDAN [ മണികണ്ഠൻ ] November 29, 2011 1:04 AM  

1970 മെയ് 29നാണ് തമിഴ്നാടുമായി ഉണ്ടായിരുന്ന കരാർ പുതുക്കിയത്. 1976എന്ന് തെറ്റായി ചേർത്തത് ക്ഷമിക്കുമല്ലൊ.

kaalidaasan November 29, 2011 1:59 AM  

>>>>നമ്മുടെ നാട്ടുകാര്‍ ആരെങ്കിലുമാണ് ഡാമുണ്ടാക്കിയതെങ്കില്‍ ഇതിനോടകം മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി മലയാളികള്‍ ആഘോഷിച്ച് കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു.<<<<

വിദ്യാര്‍ത്ഥികള്‍ക്ക് അറിവു പകര്‍ന്നു നല്‍കുന്ന ഒരദ്ധ്യപകന്‍ ഇതുപോലെയുള്ള അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഖേദകരമാണ്.

നമ്മുടെ നട്ടുകാര്‍ ഉണ്ടാക്കിയ എത്ര അണക്കെട്ടുകള്‍ തകര്‍ന്നു എന്ന് സാറിനു വ്യക്തമാക്കാമോ?

ഇടുക്കി, ചെറുതോണി,കുളമാവ് എന്നീ അണക്കെട്ടുകള്‍ നമ്മുടെ നാട്ടുകര്‍ തന്നെ 40 വര്‍ഷം മുമ്പ് പണുതതല്ലേ? അവയൊന്നും തകര്‍ന്നിട്ടില്ലല്ലോ.

ഗൌരവതരമായ വിഷയം അവതരിപ്പിക്കുമ്പോള്‍ ഇതുപോലെയുള്ള ഹാസ്യങ്ങള്‍ ഒഴിവാക്കാന്‍ അപേക്ഷയുണ്ട്. ഏതിനേയും നിഷേധത്മകമായി സമീപിക്കുക എന്നത് കുറച്ച് മലയാളികളുടെ എങ്കിലും സ്വഭാവമാണ്. അത് സന്തോഷ് പണ്ഡിറ്റിനേക്കുറിച്ചായാലും മുല്ലപ്പെരിയാറിനേക്കുറിച്ചായാലും.

santhosh1600 November 29, 2011 6:27 AM  

ee vilapam, sathyam, ithu badhira karnangalilano pathikkunnathu. atho bodhapoorvamo? manasakshi....... athUndo ee nattile nethakkalkku........... VOTTUPETTI SINDHABAD

nazeer November 29, 2011 7:08 AM  

Hari sir,
Sure, I will.
Yesterday also we spoke.He came back to kerala yesterday evening from singapore.Most probably we will meet this week
thanks

മൂവാറ്റുപുഴ Ednl.Dist. November 29, 2011 7:11 AM  

എവിടെ നമ്മുടെ സാംസ്കാരിക നായകര്‍?, എവിടെ നമ്മുടെ രാഷ്ടീയ, സാമൂഹിക പടനായകര്‍? ആര്‍ക്കും ഒന്നും പ്രതികരിക്കാനില്ല?.... ആരെയാണ് നിങ്ങള്‍ പ്രീണിപ്പിക്കുന്നത്. ഉറ്റവരെയും ഉടയവരേയും കൊലയ്ക്ക് കൊടുത്തിട്ടു വേണോ ഈ പ്രീണനം? ഇവിടെ ഇതിന്റെ പേരില്‍ ഒരു കലാപം, ആതിന്റെ മറവിലുള്ള മുതലെടുപ്പ്- അതല്ല വേണ്ടത്. ഇവിടെയെങ്കിലും നമ്മള്‍ ഒരുമിക്കണ്ടെ?...എത്രയും വേഗത്തില്‍ ഒരു തീരുമാനം... മലയാളിക്കും തമിഴനും ഏവര്‍ക്കും ദോഷം വരാത്ത ഒന്ന്.

Bond November 29, 2011 7:25 AM  

>>>>നമ്മുടെ നട്ടുകാര്‍ ഉണ്ടാക്കിയ എത്ര അണക്കെട്ടുകള്‍ തകര്‍ന്നു എന്ന് സാറിനു വ്യക്തമാക്കാമോ?<<<<

നമ്മുടെ നാട്ടുകാര്‍ ഉണ്ടാക്കുന്ന റോഡിന്റെ ആയുസ്സെന്താണ് സുഹൃത്തേ?

നമ്മുടെ നാട്ടുകാര്‍ ഉണ്ടാക്കുന്ന പാലത്തിന്റെ ആയുസ്സെത്രയാണ് സുഹൃത്ത?

സര്‍ക്കാര്‍ സംവിധാനത്തെക്കുറിച്ച് ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നതെന്താ? അറിവില്ലായ്മ കൊണ്ടാണോ കാളിദാസാ? ഒരു ഉദാഹരണം പറഞ്ഞു തരാം. നാലു ടോയ്‌ലറ്റ് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചത് 2 ലക്ഷം രൂപ. പണിയേണ്ടത് 2007ലെ റേറ്റ് പ്രകാരം. പഞ്ചായത്തും ബ്ലോക്കു പഞ്ചായത്തും കൂടി എസ്റ്റിമേറ്റിട്ടത് 1.65 ലക്ഷം രൂപയ്ക്ക്. പ്ലാനില്‍ പറഞ്ഞിരിക്കുന്നതില്‍ നിന്ന് കടുകിട മാറാതെ പണി നടത്തി അളന്നപ്പോള്‍ 1.21 ലക്ഷം രൂപയ്കുള്ള പണിയേ നടന്നിട്ടുള്ളുവത്രേ. ഇനി അതില്‍ നിന്ന് 6%-8% ടാക്സ് പിടിക്കും. ഇതില്‍ക്കൂടുതല്‍ ഉദാഹരണം കാളിദാസന് വേണോ?

bean November 29, 2011 7:28 AM  

" ഇടുക്കി, ചെറുതോണി,കുളമാവ് എന്നീ അണക്കെട്ടുകള്‍ നമ്മുടെ നാട്ടുകര്‍ തന്നെ 40 വര്‍ഷം മുമ്പ് പണുതതല്ലേ? അവയൊന്നും തകര്‍ന്നിട്ടില്ലല്ലോ."

പണിതത് നാട്ടുകാരാണെങ്കിലും M/s S.N.C.Inc., Canada യിലെ സാങ്കേതിക വിദഗ്ദരുടെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മ്മാണം . അതിന്റെ ഗുണം കാണുന്നുമുണ്ട് .
ഒറ്റ മഴക്കാലം പോലും ആയുസ്സില്ലാത്ത കേരളത്തിലെ റോഡുകളിലൂടെ നടുവൊടിഞ്ഞു സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും ഉണ്ടാകുന്ന സംശയമാണ് ഇവിടെ ലേഖകനും ഉണ്ടായത് .അതെങ്ങനെ ഹാസ്യമാകും ?

" ഏതിനേയും നിഷേധത്മകമായി സമീപിക്കുക എന്നത് കുറച്ച് മലയാളികളുടെ എങ്കിലും സ്വഭാവമാണ്. "

അങ്ങനെയുള്ള അപൂര്‍വ്വം മലയാളികളെങ്കിലും ഉള്ളതുകൊണ്ടാണ് ഈ നാട് ഇപ്പോഴും നിലനില്‍ക്കുന്നത് എന്ന് തിരിച്ചറിയുക .
ഏതോ നാട്ടിലെ ഭരണാധികാരിയെ തൂക്കിലേറ്റിയപ്പോള്‍ ഹര്‍ത്താല്‍ ആഘോഷിച്ചവര്‍ , വിടുവായത്തം പറഞ്ഞു ജയിലില്‍ കിടന്നവനെ തോളിലേറ്റി നടന്നവര്‍ ഇവരൊക്കെയാണോ പോസിറ്റീവ് ആയി ചിന്തിക്കുന്ന മലയാളികള്‍ ?

Bond November 29, 2011 7:38 AM  

Hats off to bean.

വില്‍സണ്‍ ചേനപ്പാടി November 29, 2011 8:14 AM  

മഴപെയ്യുന്ന രാവുകളില്‍ ഉറക്കമില്ലാതെ -മനോനില തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ജനത ഈ ജലബോംബിനു കീഴെ കഴിയുന്നു.

ഉമേഷ്‌ പിലിക്കോട് November 29, 2011 9:04 AM  

മനോജേട്ടന്റെ ലേഖനം മുന്പ് വായിച്ചതാണ് എങ്കിലും പുനര്‍ വായനയ്ക്ക് അവസരമൊരുക്കിയ മത്സ് ബ്ലോഗ്‌ നു നന്ദി

കാലിക പ്രസക്തിയുള്ള ലേഖനം ...

ഹിത November 29, 2011 10:26 AM  
This comment has been removed by the author.
ഹിത November 29, 2011 10:26 AM  

"ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കരാറിൽ ജലസേചനത്തിനല്ലാതെ മറ്റൊന്നിനും ഈ വെള്ളം ഉപയോഗിക്കരുതെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. വൈദ്യുതോത്പാദനത്തിന് ഈ വെള്ളം ഉപയോഗിക്കാം എന്ന വ്യവസ്ഥകൂട്ടിച്ചേർത്തത് അച്യുതമേനോൻ സർക്കാരിന്റെ കാലഘട്ടത്തിലാണ്."

നമ്മുടെ സംസ്ഥാനത്ത് നിന്നും കൊണ്ട് പോകുന്ന വെള്ളം ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈദ്യുതി ആകട്ടെ തമിഴ്നാട് സര്‍ക്കാര്‍ യുണിറ്റിന് 12 രൂപ നിരക്കില്‍ മറിച്ചു വില്‍ക്കുകയും ചെയുന്നു.

പുതിയ അണകെട്ട് നിര്‍മിച്ചാല്‍ നല്‍കുന്ന വെള്ളത്തിന്റെ അളവിന് കുറവോ വരുമോ അല്ലെങ്കില്‍ അത് പൂര്ണമായും നിര്‍ത്തലാകുമോ എന്നതാണ് തമിഴ്നാടിന്റെ പേടി.ഇപ്പോള്‍ നല്‍കുന്ന വെള്ളം അത് പോലെ തന്നെ നല്‍കാം എന്ന് ഉറപ്പു നല്‍കിയിട്ടും ഡാം നിര്‍മിക്കാന്‍ അനുവദിക്കാത്തത് തികച്ചും അഹങ്കാരം തന്നെ ആണ്.കക്ഷി രാഷ്ട്രീയം മറന്നു എല്ലാവരും ഒന്നികേണ്ടത് നമ്മുടെ കടമ ആണ്

deepa November 29, 2011 10:41 AM  

Sarikkum samayochithamaya oru post..Nammude kuttkal ithinekkurichu vendapole bodavanmarano?? yee documentry sarikkum athinu upakarappedum...vellakettinekkurichum, sunamiyekkurichum nammayi ariyavunna nammal vypinkarakkar yee mahavipathinu ethire adikarikalude kanuthurappikkunna enthenghilum cheyyende enna chodyam bahiyakunnu...nammude kuttikale athil pangalikal akkikkoode...vypin ile ella school kuttikalum anicherunna oru manushyachangala theerkkan sadikkille namukku?

ആതിര ,അനന്യ ഹരിത November 29, 2011 11:10 AM  

"വിദ്യാര്‍ത്ഥികള്‍ക്ക് അറിവു പകര്‍ന്നു നല്‍കുന്ന ഒരദ്ധ്യപകന്‍ ഇതുപോലെയുള്ള അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഖേദകരമാണ്"

അത് അസത്യം പറയുമ്പോള്‍ അല്ലെ ഇവിടെ പറഞ്ഞത് പരമമായ സത്യം.

സംഭവ സ്ഥലം പാലക്കാട്

നൂറു വര്ഷം മുന്പ് ബ്രിട്ടീഷുകാർകെട്ടിയ ഒരു പാലം. വാഹങ്ങളുടെ ആധിക്യം കാരണം പാലത്തിന്റെ വീതി കൂട്ടണം എന്ന് ഒരു കൂട്ടം ആളുകള്‍ അങ്ങിനെ നമ്മുടെ ഭരണകൂടം ആലോചിച്ചു പണി പൂര്‍ത്തിയാക്കി.പാലം വീതി കൂട്ടി നൂറാം ദിവസം കഴിഞ്ഞില്ല പുതുക്കി പണിത ഭാഗം തലേം കുത്തി തലേം കുത്തി താഴേക്കു(പാവം കല്യാണരാമന്‍)

മലെഷ്യന്‍ കമ്പനി പണിത റോഡ്‌ പാലക്കാട് മുതല്‍ ഒറ്റപാലം വരെ കാണാം.വര്‍ഷങ്ങളുടെ ഗുണ നിലവാരം അവര്‍ ഉറപ്പു തരുന്നു. യാത്ര വളരെ സുഖകരം എന്നാല്‍ നമ്മള്‍ പണിത റോഡ്‌ കണ്ടാലോ?നട്ടെല് വേദന ഉറപ്പു തരുന്നു.

ഒരു റോഡ്‌ പണിയുമ്പോള്‍ അതിനു ചുരുങ്ങിയത് മൂന്നോ നാലോ വര്ഷം ഉറപ്പു നല്‍കുന്ന ഒരു കരാറുകാരന് മാത്രമേ പണി കൊടുക്കുകയുള്ളൂ എന്നൊരു
നിബന്ധന മുന്നോട്ടു വകട്ടെ ആരും ഇവിടെ കരാര്‍ ഏറ്റെടുക്കാന്‍ വരില്ല കാരണം അവനു കിട്ടുന്ന
കരാര്‍ തുകയുടെ പകുതിയില്‍
അധികവും P.W.D ആഫീസിലെ തുണിനു മുതല്‍ മന്ത്രിക്കു മുതല്‍ വീതിക്കണം ശേഷിക്കുന്നത് കൊണ്ട് മണ്ണും വെള്ളവും ടാറും ചേര്‍ന്ന ഒരു മിശ്രിതം കൊണ്ട് തളിക്കാന്‍ മാത്രം പറ്റും.

ഇതെല്ലം നമ്മള്‍ കണ്ടു വരുന്നതും കൊച്ചു കുട്ടിക്ക് വരെ അറിയാവുന്നതും ആയ പരമമായ രഹസ്യം.

സിനിമയില്‍ ഇന്നസെന്റ് പറയുന്ന പോലെ ഈ വെള്ളകാരെ എന്തിനാ ഇവിടുന്നു ഇങ്ങനെ തിക്കി തിരക്കി ഓടിച്ചത്.1947 വരെ വെള്ളക്കാര്‍ ഭരിച്ചു അതിനു ശേഷമോ കൊള്ളക്കാരും.

ആതിര ,അനന്യ ഹരിത November 29, 2011 11:20 AM  

"അങ്ങനെയുള്ള അപൂര്‍വ്വം മലയാളികളെങ്കിലും ഉള്ളതുകൊണ്ടാണ് ഈ നാട് ഇപ്പോഴും നിലനില്‍ക്കുന്നത് എന്ന് തിരിച്ചറിയുക .
ഏതോ നാട്ടിലെ ഭരണാധികാരിയെ തൂക്കിലേറ്റിയപ്പോള്‍ ഹര്‍ത്താല്‍ ആഘോഷിച്ചവര്‍ , വിടുവായത്തം പറഞ്ഞു ജയിലില്‍ കിടന്നവനെ തോളിലേറ്റി നടന്നവര്‍ ഇവരൊക്കെയാണോ പോസിറ്റീവ് ആയി ചിന്തിക്കുന്ന മലയാളികള്‍ ?"


നന്നായി സര്‍ സാറിനു നൂറില്‍ നൂറു മാര്‍ക്ക്.

தமிழந்ஞ November 29, 2011 12:12 PM  

எந்நா மாஸந்மாரே இத்?
நீங்க தமிஸந்மாரோட் ஸண்ட கூடாத்.
முல்லப்பெரியார்ஞ [ாஂ எளுந்துநிக்கேண்டத் தமிஸந்றெ கூடி ஆவஸ்யஂ.

kaalidaasan November 29, 2011 12:34 PM  

>>>നമ്മുടെ നാട്ടുകാര്‍ ഉണ്ടാക്കുന്ന റോഡിന്റെ ആയുസ്സെന്താണ് സുഹൃത്തേ?<<<<

റോഡ് പോലെ അല്ല സുഹൃത്തേ അണക്കെട്ട്. പല റോഡുകളും തകര്‍ന്നിട്ടും അണക്കെട്ടുകള്‍ തകരുന്നില്ല. അതുകൊണ്ട് മുല്ലപ്പെരിയാറില്‍ അണകെട്ടിയാല്‍ അതും തകരില്ല.

>>>സര്‍ക്കാര്‍ സംവിധാനത്തെക്കുറിച്ച് ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നതെന്താ? അറിവില്ലായ്മ കൊണ്ടാണോ കാളിദാസാ? <<<

ഈ സര്‍ക്കാര്‍ സംവിധാനങ്ങളൊക്കെ ഇവിടെ ഇതുപോലെ ഉള്ള സമയത്തായിരുന്നു, ഇടുക്കി അണക്കെട്ട് പണുതത്. അതിനു വേണ്ടി കര്‍ണ്ണാടകയുടെയോ തമിഴ് നാടിന്റെയോ സര്‍ക്കാര്‍ സംവിധങ്ങളല്ല ഉപയോഗിച്ചത്. കേരളത്തിന്റെ തന്നെയാണ്.

സര്‍ക്കാര്‍ സംവിധാനം മോശമായതുകൊണ്ട് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണ്ട, അത് തകര്‍ന്ന് മലയാളികള്‍ മരിച്ചോട്ടേ എന്നാണോ താങ്കളുടെ നിലപാട്? എങ്കില്‍ എനിക്ക് കൂടുതല്‍ ഒന്നും പറയാനില്ല. എങ്കില്‍ ഇവിടെ കണ്ട വിലപങ്ങള്‍ക്ക് പ്രസക്തിയുമില്ല.

ഹോംസ് November 29, 2011 12:35 PM  
This comment has been removed by the author.
kaalidaasan November 29, 2011 12:37 PM  

>>>പണിതത് നാട്ടുകാരാണെങ്കിലും M/s S.N.C.Inc., Canada യിലെ സാങ്കേതിക വിദഗ്ദരുടെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മ്മാണം . <<<<

കേരളത്തിലെ എന്നല്ല ഇന്‍ഡ്യയിലെ തന്നെ മിക്ക അണക്കെട്ടുകളും ഇതുപോലെയുള്ള വിദേശ സങ്കേതിക വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കിയാണു പണുതിട്ടുള്ളത്.

ഇനി പണിയാന്‍ പോകുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിലെ പി ഡബ്യു ഡി എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കുമെന്ന വിവരം താങ്കള്‍ക്കെവിടെ നിന്നാണു കിട്ടിയത്?

kaalidaasan November 29, 2011 12:56 PM  

>>>അങ്ങനെയുള്ള അപൂര്‍വ്വം മലയാളികളെങ്കിലും ഉള്ളതുകൊണ്ടാണ് ഈ നാട് ഇപ്പോഴും നിലനില്‍ക്കുന്നത് എന്ന് തിരിച്ചറിയുക .<<<<

റോഡ് പണിയാനോ പാലം പണിയാനോ കേരളത്തിനു കഴിവില്ല എന്നും, മുല്ലപ്പെരിയാര്‍ അണക്കെട്ട് പണുതാല്‍ രണ്ടു വര്‍ഷത്തിനകം  തകരും, എന്നു പറയുന്ന ഒരു മലയാളിയും  ഉള്ളതുകൊണ്ടല്ല ഈ നാടിവിടെ ഇത് പോലെ നില്‍ക്കുന്നത്. ഇതിനെയൊക്കെ അവഗണിച്ച് റോഡുകളം, പാലങ്ങളും, അണക്കെട്ടുകളും, കെട്ടിടങ്ങളും പണിയുന്നവര്‍ ഉള്ളതുകൊണ്ടാണ്.

ആരൊക്കെ വിമര്‍ശിച്ചാലും മലയാളികള്‍ ഒറ്റക്കെട്ടായി ഇതിനു വേണ്ടി അണിനിരക്കും. പുതിയ അണക്കെട്ട് നിര്‍മ്മിക്കും. കേരളത്തിലെ എഞ്ചിനീയര്‍മാര്‍ക്ക് സാധിക്കുമെങ്കില്‍ അവര്‍ ഇത് നിര്‍മ്മിക്കും. അല്ലെങ്കില്‍ മറ്റുള്ളവ്രുടെ സഹായം തേടും, ഇന്‍ഡ്യയില്‍ നിന്നോ വിദേശത്തു നിന്നോ.

Bond November 29, 2011 1:34 PM  

>>>>>ആരൊക്കെ വിമര്‍ശിച്ചാലും മലയാളികള്‍ ഒറ്റക്കെട്ടായി ഇതിനു വേണ്ടി അണിനിരക്കും. പുതിയ അണക്കെട്ട് നിര്‍മ്മിക്കും.<<<<<

ഈ പറഞ്ഞതിന് കാളിദാസന് നന്ദി. ഇതേ ഉദ്ദേശത്തോടെ തന്നെയാണ് ലേഖനം എഴുതിയിട്ടുള്ളതും. ഈ ലക്്യത്തിനു വേണ്ടിയാണ് നമ്മള്‍ ഒരുമിച്ചു നില്‍ക്കേണ്ടതും.

പി.ഡബ്ള്യു ഡിയായാലും ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റായാലും നിര്‍മ്മാണ്രപ്രവര്‍ത്തനങ്ങളുടെ നോംസ് ഒന്നു തന്നെയാണ്. എസ്റ്റിമേറ്റും ടെക്നിക്കല്‍ സാങ്ഷനും അടക്കം ഡാം പണിയുന്നതിനും ഇതേ നോംസ് പാലിക്കുക്കണം. അതു പാലിച്ചാണ് നിരമ‍്മാണമെങ്കില്‍ യഥാര്‍ത്ഥ ചെലവ് ഒരിക്കലും അനുവദിച്ചു കിട്ടില്ല. അപ്പോള്‍പ്പിന്നെ ചേരുവ അല്പം അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നെന്നിരിക്കും. കാളിദാസന്‍ കണ്ണടച്ച് ഇരുട്ടാക്കി ആരേയും അന്ധമായി ന്യായീകരിക്കാന്‍ വരരുതെന്നു മാത്രം.

പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ സമയം കിട്ടുമ്പോള്‍ വായിച്ചു നോക്കണം. പറഞ്ഞ കാര്യങ്ങളോട് ആത്മാര്‍ത്ഥമായി യോജിക്കുന്നുണ്ടോന്ന് നോക്കണം.

bean November 29, 2011 2:19 PM  

@ കാളിദാസന്‍
ആരൊക്കെ വിമര്‍ശിച്ചാലും മലയാളികള്‍ ഒറ്റക്കെട്ടായി ഇതിനു വേണ്ടി അണിനിരക്കും.
അങ്ങനെ ചെയ്യണം എന്ന് തന്നെയാണ് എല്ലാവരും ആവശ്യപ്പെടുന്നത് . എതിരഭിപ്രായം ഒരു മലയാളിക്കും ഇല്ല . ജന ലക്ഷങ്ങള്‍ മരണ ഭീതിയില്‍ നില്‍ക്കുമ്പോള്‍ അവരെ സംരക്ഷിക്കേണ്ട നേതാക്കന്മാരുടെ നിലപാടുകളാണ് വിമര്‍ശന വിധേയമാകുന്നത് . ജന മുന്നേറ്റം ഉണ്ടാകുന്നു എന്ന് കണ്ടപ്പോള്‍ അതിനു മുന്‍പില്‍ കൊടിയുമായി ഓടിയെത്തിയ വിപ്ലവകാരികളും പ്രതി വിപ്ളവകാരികുമായ നേതാക്കന്മാരെ രണ്ടു മൂന്നു ദിവസങ്ങളിലായി മാത്രമേ കണ്ടുള്ളൂ . അതിനും മുന്‍പേ അപകടാവസ്ഥയിലായിരുന്ന മുല്ലപ്പെരിയാര്‍ ഡാം ഇവിടെ ഉണ്ടായിരുന്നു . അപ്പോഴൊക്കെ പരസ്പരം പുലഭ്യം പറഞ്ഞും , ചാനലുകളില്‍ മേയ്ക്കപ്പിട്ടു സമയം കൊല്ലി ചര്‍ച്ചകളില്‍ പങ്കെടുത്തും സമയം കളയുകയായിരുന്നില്ലേ ഇവരൊക്കെ . മനസ്സ് വെച്ചിരുന്നെങ്കില്‍ പ്രശ്ന പരിഹാരം നേരത്തെ ആകുമായിരുന്നു . ആ സാഹചര്യത്തിലാണ് മലയാളിയുടെ പ്രതികരണ ശേഷി വിമര്‍ശന വിധേയമാകുന്നത് .

kaalidaasan November 29, 2011 2:37 PM  

>>>നൂറു വര്ഷം മുന്പ് ബ്രിട്ടീഷുകാർകെട്ടിയ ഒരു പാലം. വാഹങ്ങളുടെ ആധിക്യം കാരണം പാലത്തിന്റെ വീതി കൂട്ടണം എന്ന് ഒരു കൂട്ടം ആളുകള്‍ അങ്ങിനെ നമ്മുടെ ഭരണകൂടം ആലോചിച്ചു പണി പൂര്‍ത്തിയാക്കി.പാലം വീതി കൂട്ടി നൂറാം ദിവസം കഴിഞ്ഞില്ല പുതുക്കി പണിത ഭാഗം തലേം കുത്തി തലേം കുത്തി താഴേക്കു(പാവം കല്യാണരാമന്‍) <<<<

ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ പര്‍വതീകരിച്ചു കാണിച്ച് നിങ്ങളൊക്കെ എന്താണുദേശിക്കുന്നത്? നിങ്ങളുടെ നാട്ടില്‍ എത്ര പലങ്ങളുണ്ട്? കേരളത്തിലെ എഞ്ചിനീയര്‍മാര്‍ തന്നെയല്ലേ അവയൊക്കെ പണുതത്? എല്ലാം ഇടിഞ്ഞ് വീണു പോയോ?

കേരളത്തിലുള്ളവര്‍ക്കൊന്നും  കഴിവില്ല എന്ന് പറഞ്ഞു പരത്തുന്നത് എന്തുദ്ദേശ്യത്തിലാണ്? അത്ര മോശം  വ്യവസ്ഥിതിയാണെങ്കില്‍ എന്തിനു കേരളത്തില്‍ ജീവിക്കുന്നു. മുല്ലപ്പെരിയര്‍ തകരട്ടെ. ആളുകള്‍ മരിക്കട്ടെ?നിങ്ങളൊക്കെ വല തമിഴ്നാട്ടിലോ കര്‍ണ്ണാടകയിലോ പോയി രക്ഷപ്പെടുക.

kaalidaasan November 29, 2011 2:49 PM  

>>>ഇതെല്ലം നമ്മള്‍ കണ്ടു വരുന്നതും കൊച്ചു കുട്ടിക്ക് വരെ അറിയാവുന്നതും ആയ പരമമായ രഹസ്യം.<<<<

മലേഷ്യയിലെ കമ്പനി റോഡ് പണുത മാഹത്മ്യം വിവരിച്ചതുകൊണ്ട് ചിലതുകൂടി മനസിലാക്കാന്‍ വേണ്ടി പറയുന്നു. മലേഷ്യയില്‍ ഇടിഞ്ഞു വീണ വാര്‍ത്തകളാണ്.

പണുതിട്ട് ഒരാഴ്ച്ചക്കുള്ളില്‍ ഇടിഞ്ഞു വിണ ഒന്ന്.

http://www.reuters.com/article/2009/10/27/us-malaysia-bridge-idUSTRE59Q08M20091027

One dead, two missing in Malaysia bridge collapse


One child drowned and two others were missing on Tuesday after a group of Malaysian schoolchildren plunged into a river when a suspension bridge they were crossing collapsed on Monday night, according to police.

State news agency Bernama reported that the 50-meter bridge was completed two weeks ago to replace an earlier suspension bridge that also collapsed.

The chief Minister of Perak state Zambry Abdul Kadir was quoted by the news agency saying that the bridge's support beams had fallen and authorities were trying to determine whether the bridge was built according to proper specifications.

ഏറ്റവും ബലമേറിയതെന്ന് അഭിമാനിച്ചിരുന്ന മറ്റൊരു തകര്‍ച്ച. പണുത് ഒരു വര്‍ഷത്തിനുള്ളില്‍.

http://www.asiaone.com/News/AsiaOne+News/Malaysia/Story/A1Story20090603-145720.html

Roof of Malaysian stadium collapses


KUALA TERENGGANU, MALAYSIA - Billed as the pride of the state, the RM300mil Sultan Mizan Zainal Abidin Stadium in Gong Badak suffered a major blow when its roof collapsed yesterday - just a year after it was opened.

kaalidaasan November 29, 2011 2:58 PM  

ടെക്നോളജിയുടെ സ്വര്‍ഗ്ഗമായ അമേരിക്കയിലും പടിഞ്ഞാറന്‍ നാടുകളിലും  തകര്‍ന്നു വീണ പാലങ്ങളേപ്പറ്റി.

http://www.nytimes.com/2007/08/02/us/02bridge.html?adxnnl=1&ref=bridgedisasters&adxnnlx=1322557442-A7Z29NKyXhTi2OCZm+TylQ

Bridge Collapse in Minneapolis Kills at Least 7

An Interstate highway bridge in downtown Minneapolis loaded with rush-hour traffic dropped more than 60 feet into the Mississippi River last night, sending at least 50 vehicles and passengers into the water.

http://abcnews.go.com/GMA/story?id=3439672&page=1#.TtSknpUS1wE

In April, a section of freeway that funnels traffic off the San Francisco-Oakland Bay Bridge melted and collapsed after a gasoline tanker truck overturned and burst into flames, injuring the truck driver.

In April 1987, 10 people were killed when a bridge on the New York State Thruway near Amsterdam, N.Y., gave way.

While the Sunshine Skyway Bridge tragedy may be the worst U.S. bridge accident in recent memory, it was not as deadly as the 1967 Silver Bridge collapse. In December of that year, the eye-bar chain suspension bridge collapsed into the Ohio River at the height of rush hour, carrying 31 vehicles and 46 people with it.

everal bridge collapses outside of the United States have been even more deadly. In March 2001, a pillar on a 116-year-old bridge in Lisbon, Portugal, gave way, causing a tour bus and two cars to plunge into the Douro River and killing more than 50 people.

In Quebec in September 2006, five people died and six were injured when a more than 60-foot stretch of an overpass collapsed, sending cars tumbling and crushing the vehicles below.

kaalidaasan November 29, 2011 3:32 PM  

Bond,

>>>ഈ പറഞ്ഞതിന് കാളിദാസന് നന്ദി. ഇതേ ഉദ്ദേശത്തോടെ തന്നെയാണ് ലേഖനം എഴുതിയിട്ടുള്ളതും. ഈ ലക്്യത്തിനു വേണ്ടിയാണ് നമ്മള്‍ ഒരുമിച്ചു നില്‍ക്കേണ്ടതും.<<<

ഈ ലേഖനത്തിന്റെ ഉദ്ദേശ്യശുദ്ധിയേപ്പറ്റി എനിക്ക് എതിരഭിപ്രായമില്ല. അതില്‍ വന്ന ഒട്ടും സംഗത്യമില്ലാത്ത ഒരു പ്രസ്താവനയേക്കുറിച്ചു മാത്രമേ ഞാന്‍ അഭിപ്രായം ​എഴുതിയുള്ളു.


>>>>കാളിദാസന്‍ കണ്ണടച്ച് ഇരുട്ടാക്കി ആരേയും അന്ധമായി ന്യായീകരിക്കാന്‍ വരരുതെന്നു മാത്രം. <<<


ഞാന്‍ കണ്ണടച്ച് ഇരുട്ടാക്കി ആരെയും ന്യായീകരികാന്‍ വന്നിട്ടില്ല. ചില ഒറ്റപ്പെട്ട സംഭവ്ങ്ങ്ള്ലെ പര്‍വതീകരിച്ച് കാണിച്ച് അതാണു നാട്ടു നടപ്പെന്ന രീതിയില്‍ പറയുന്നതിനോട് യോജിക്കാന്‍ ആകില്ല. ലക്ഷക്കണക്കിനു പാലങ്ങളും, കെട്ടിടങ്ങളും നൂറൂ കണക്കിന്‌ അണക്കെട്ടുകളും കേരളം നിര്‍മ്മിച്ചിട്ടുണ്ട്. അതൊന്നും നിങ്ങളൊക്കെ ഭീതി പരത്തുമ്പോലെ ഇടിഞ്ഞു വീണിട്ടില്ല.

റോഡ് ശോചനീയ അവസ്ഥയിലാകുന്നുണ്ട്. അതിന്റെ കാരണം ഒരു പരിധി വരെ കെടുകാര്യസ്ഥതയാണെങ്കിലും, മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഇല്ലാത്തതും കാരണമാണ്. പണം ആണു പ്രധാന പ്രശ്നം. പ്രതിശീര്‍ഷ വരുമാനം ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനമാണു കേരളം. പക്ഷെ എത്ര പേര്‍ വരുമാന നികുതി കൊടുക്കുന്നുണ്ട്. എങ്ങനെ നികുതി വെട്ടിപ്പു നടത്താം എന്നതില്‍ ഗവേഷണം നടത്തുകയാണു വളരെയധികം മലയാളികള്‍.

വ്യവസ്ഥിതിയില്‍ തകരാറുണ്ടെങ്കില്‍ അത് ജനങ്ങളുടെയും കൂടെ പരാജയമാണ്. പ്രതിബദ്ധതയില്ലാതവരെ തെരഞ്ഞെടുത്ത് വിടുന്നത് ജനങ്ങള്‍ തന്നെയാണ്.

മഹാത്മ November 29, 2011 3:45 PM  

കാളിദാസന് ഒരു ബിഗ്‌ ഹായ്

kaalidaasan November 29, 2011 4:01 PM  

Bean,

>>>ജന മുന്നേറ്റം ഉണ്ടാകുന്നു എന്ന് കണ്ടപ്പോള്‍ അതിനു മുന്‍പില്‍ കൊടിയുമായി ഓടിയെത്തിയ വിപ്ലവകാരികളും പ്രതി വിപ്ളവകാരികുമായ നേതാക്കന്മാരെ രണ്ടു മൂന്നു ദിവസങ്ങളിലായി മാത്രമേ കണ്ടുള്ളൂ . <<<

ഒരു പക്ഷെ അത് കണ്ണടച്ച് ഇരുന്നതുകൊണ്ടായിരിക്കാം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്തെങ്കിലും കാര്യമായ മുന്നേറ്റമുണ്ടായത് കഴിഞ്ഞ് 5 വര്‍ഷങ്ങളിലാണ്, താങ്കളിപ്പോള്‍ വിപ്ളവകാരികളെന്ന് ആക്ഷേപിക്കുന്നവര്‍ തന്നെയാണതിനു മുന്‍ കൈ എടുത്തതും. സി പി എം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ആര്‍ എസ് പി മന്ത്രി പ്രേമ ചന്ദ്രനും ആയിരുന്നു അതിന്റെ മുന്നണിപ്പോരാളികള്‍. ഇവരൊന്നും ജന മുന്നേറ്റമുണ്ടായപ്പോള്‍ കൊടിയും പിടിച്ച് വന്നതല്ല. ജനങ്ങളൊക്കെ ഇതേക്കുറിച്ച് ചിന്തിക്കുന്നതിനു മുന്നേ തന്നെ സജീവമായി ഇതില്‍ ഇടപെട്ടവരാണിവരും ഇവരുടെ പാര്‍ട്ടികളും. വി എസ് പ്രതിപക്ഷനേതവായിരുന്നപ്പോള്‍ തന്നെ ഇതില്‍ വ്യക്തിപരമായി ഇടപെട്ടു. സുപ്രീം കോട്തിയില്‍ വരെ കേസു നടത്തി. ഇതൊക്കെ ആണു കഴ്ഞ്ഞ 10 വര്‍ഷങ്ങളായി നടന്ന കാര്യങ്ങള്‍. നിര്‍ഭാഗ്യവശാല്‍ താങ്കളൊന്നും ഇതറിഞ്ഞിട്ടില്ല.

ബ്ളോഗില്‍ ഈ വിഷയം സജീവമയി അവതരിപ്പിച്ച ബ്ളോഗായ Rebuild Mullapperiyar Dam (http://rebuilddam.blogspot.com/search?updated-min=2009-01-01T00:00:00-08:00&updated-max=2010-01-01T00:00:00-08:00&max-results=49 )ഇല്‍, 2009  മുതല്‍ ഈ വിഷയത്തേപറ്റി അനേകം ലേഖനങ്ങളുമുണ്ട്. ബ്ളോഗിലെ മറ്റ് പലരും എഴുതിയ ലേഖനങ്ങളിലേക്കുള്ള ലിങ്കുക്ളും ഉണ്ട്. സമയം കിട്ടിയാല്‍ അതൊക്കെ ഒന്നു വായിച്ചു നോക്കുക. അപ്പോള്‍ ഇതിനേക്കുറിച്ച് കുറച്ചു കൂടെ വ്യക്തത ലഭിക്കും. താങ്കള്‍ കരുതുമ്പോലെയല്ല സത്യം എന്നും കൂടി മനസിലാകും.

താങ്കള്‍  ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും , വിപ്ളവ പാര്‍ട്ടിയും അതിന്റെ നേതാവായ വി എസ് അച്യുതാനന്ദന്‍ എന്ന വ്യക്തിയും  ​ആണ്, ഈ വിഷയം ഇത്രത്തോളം എത്തിച്ചത്. കേരള അസംബ്ളി പാസാക്കിയ ഡാം സുരക്ഷ നിയമത്തെ എല്ലാ രഷ്ട്രീയ പാര്‍ട്ടികളും പിന്തുണച്ചിരുന്നു. അതില്‍ അവസാനിക്കുന്നു വിപ്ളവം അല്ലാത്ത പാര്‍ട്ടികളുടെ പ്രതിബദ്ധത.

ഗീത November 29, 2011 4:24 PM  

2006ൽ ഈ വിഷയത്തിൽ കേരളം കോടതിയിൽ തോറ്റു. തമിഴ്നാടിന്റെ വാദഗതികളും വാശിയും സ്വാർത്ഥതയും മറ്റുമായിരുന്നു അതിനു പിന്നിൽ. ജനങ്ങളുടെ സുരക്ഷക്ക് (അവർ എവിടെയുള്ളവർ ആയിരുന്നാലും)തീരെ പരിഗണന കൊടുത്തില്ല അന്ന്‌. വിധി പ്രഖ്യാപിച്ച ജഡ്ജിയും അക്കാര്യം തീരെ കണക്കിലെടുത്തതേ ഇല്ല എന്നുള്ളത് അതിശയിപ്പിക്കുന്നു. ഡാം പൊട്ടാനും പൊട്ടാതിരിക്കാനും ഉള്ള സാദ്ധ്യത മനുഷ്യന് അത്ര കൃത്യമായി പ്രവചിക്കാൻ പറ്റിയെന്നു വരില്ലെന്നിരിക്കേ,അതിന് ഈക്വൽ പ്രോബബിലിറ്റി ആണ് ഉള്ളതെന്ന് എടുക്കാമായിരുന്നു. ആധുനിക സങ്കേതങ്ങളുപയോഗിച്ചാണ് ഒരു കൂട്ടർ പൊട്ടില്ലെന്നു പറയുന്നതെങ്കിൽ, അതേപോലുള്ള സങ്കേതങ്ങളുപയോഗിച്ചാണല്ലോ മറ്റൊരു കൂട്ടർ പൊട്ടുമെന്നും പറയുന്നത് - ഈ എതിരഭിപ്രായങ്ങൾ തന്നെ ഇക്കാര്യത്തിലുള്ള പ്രവചനാതീത്വത്തെയല്ലേ വിളിച്ചോതുന്നത്? അതിനോടൊപ്പം ഡാമിന്റെ എക്സ്പെക്റ്റഡ് ലൈഫ് ടൈം കഴിഞ്ഞു എന്ന കാര്യവും കൂടി കോടതി പരിഗണിക്കണമായിരുന്നു. തീരെ മാനുഷികമല്ലാത്തൊരു വിധിയായിരുന്നു അതെന്നാണ് തോന്നുന്നത്.

ഇനി ശരിക്കും വേണ്ടത് പുതിയ ഡാം പണിയുകയല്ല. 2006 ൽ തുടങ്ങിയിരുന്നെങ്കിൽ ഇന്നത് പൂർത്തിയായേനേ. ഇപ്പോഴത്തെ ആശങ്കക്ക് ഇടവരില്ലായിരുന്നു. പക്ഷേ ഈ വൈകിയ വേളയിൽ പുതിയ ഡാം കെട്ടാനെടുക്കുന്ന സമയം കൂടി നമുക്ക് കാത്തിരിക്കാനാകുമോ? ആശങ്കയുടേയും ഭീതിയുടേയും മുൾമുനയിൽ നിന്നുകൊണ്ട് ഇനിയുമൊരഞ്ചു വർഷം? വേണ്ടത്, എത്രയും പെട്ടെന്ന് ഡാം ഡീകമ്മിഷൻ ചെയ്യുക എന്നതാണ്. അതിനായിട്ടാണ് നമ്മൾ മുറവിളി കൂട്ടേണ്ടത്. സ്വാർത്ഥലാഭം മാത്രം മുൻ‌നിറുത്തി കേരളത്തിലെ കുറേ ജനങ്ങൾക്കും മറ്റു ജന്തുജാലങ്ങൾക്കും എന്തുപറ്റിയാലും ഞങ്ങൾക്കൊരു ചുക്കുമില്ല എന്ന നിലപാടെടുത്തവർ മനസ്സിലാക്കട്ടേ.

kaalidaasan November 29, 2011 5:40 PM  

>>>>2006ൽ ഈ വിഷയത്തിൽ കേരളം കോടതിയിൽ തോറ്റു. തമിഴ്നാടിന്റെ വാദഗതികളും വാശിയും സ്വാർത്ഥതയും മറ്റുമായിരുന്നു അതിനു പിന്നിൽ.<<<


ഗീത,

കേരളം ഈ വിഷയത്തില്‍ പലപ്പോഴും ഉദാസീനത കാണിച്ചിട്ടുണ്ട്. ഇന്‍ഡ്യ സ്വതന്ത്രയാകുന്നതിനു മുന്നേ സി പി രാമ സ്വാമി അയ്യര്‍ ഈ വിഷയത്തില്‍  തിരുവിതാംകൂറിനനുകൂലമായ ഒരു വിധി സമ്പാദിച്ചിരുന്നു.

പെരിയാര്‍ പാട്ടക്കരാര്‍ മദിരാശി സര്‍ക്കാര്‍ ലംഘിച്ചപ്പോള്‍ തിരുവിതാംകൂറിനുവേണ്ടി നിയമ നടപടിക്കിറങ്ങിസി.പി. രാമസ്വാമി അയ്യര്‍ വിജയം നേടിയിരുന്നു. 1941 മെയ് 12-നു മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്റേതാണെന്ന് അമ്പയര്‍ വിധിച്ചു. ഇവിടത്തെ ജലം മധുര ജില്ലയിലെ ഒരാവശ്യത്തിനും ഉപയോഗിക്കാനാവില്ലെന്നും വിധിച്ചു. അങ്ങനെ മുല്ലപ്പെരിയാര്‍ സംബന്ധിച്ച ആദ്യ വിധി കേരളത്തിനു അനുകൂലമായി.

ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുമ്പ് നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറും മദിരാശിയും തമ്മിലുള്ള മുല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കണമെന്നായിരുന്നു സര്‍ സി.പി യുടെ മുഖ്യ ആവശ്യം. 999 വര്‍ഷത്തേക്കുള്ള പാട്ടക്കരാര്‍ ഒരു നാട്ടുരാജ്യത്തോട് ചെയ്യുന്ന അനീതിയാണെന്നും ഈ ഉടമ്പടി വഴി മദിരാശി സര്‍ക്കാര്‍ ഒരു വര്‍ഷം 25 ലക്ഷം രൂപ ലാഭമുണ്ടാക്കുമ്പോള്‍ തിരുവിതാംകൂറിന് ലഭിക്കുന്നത് വെറും 40000 രൂപയാണെന്നും സര്‍ സി.പി വാദിച്ചു. തമിഴ്നാടുകാരനാണെങ്കിലും മലയാളനാടിനുവേണ്ടിയുള്ള സി.പി.യുടെ വാദത്തോട് ബ്രട്ടീഷുകാരനായ മൌണ്ട്ബാറ്റന്‍ യോജിച്ചു. 1947 ഓഗസ്റ് 15നു മുമ്പ് കരാര്‍ പുനഃപരിശോധിക്കാമെന്ന് മൌണ്ട്ബാറ്റന്‍ ഉറപ്പ് കൊടുത്തു. പക്ഷേ തിരിച്ച് തിരുവനന്തപുരത്തെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ വെട്ടേറ്റ സി.പി. കേരളം വിട്ടതോടെ മുല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കലും വിസ്മൃതിയിലായി.

പക്ഷെ അത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നമായിരുന്നു. ഇന്‍ഡ്യ സ്വതന്ത്ര ആയപ്പോള്‍ കേരളവും തമിഴ് നാടും ഒരേ രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളുമായി. ഒരു ശത്രു രാജ്യത്തോടെന്ന പോലെ കേരളം തമിഴ്നാടിനോട് പെരുമാറിയില്ല എന്നത് നേരാണ്. പക്ഷെ അവര്‍ തിരിച്ചിങ്ങോട്ട് പെരുമാറിയത് ഒരു ശത്രു രാജ്യത്തോടെന്ന പോലെയാണുതാനും.

അതൊക്കെ കഴിഞ്ഞു പോയ സംഭവങ്ങളാണ്. അതിനൊക്കെ പിന്നാലെ പോകുന്നതുകൊണ്ട് പ്രയോജനമില്ല. ഇന്നത്തെ യാഥാര്‍ത്ഥ്യം അനുസരിച്ച് മുന്നോട്ട് പോകണം. പക്ഷെ അത് കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കാണം. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിലുള്ള കേരല മന്ത്രിമാര്‍ അത് മനസിലാക്കിക്കണം. കോടതി വിധിക്കൊക്കെ കാത്തു നില്‍ക്കാതെ ഇത് പരിഹരിക്കണം.

kaalidaasan November 29, 2011 5:49 PM  

>>>>വേണ്ടത്, എത്രയും പെട്ടെന്ന് ഡാം ഡീകമ്മിഷൻ ചെയ്യുക എന്നതാണ്. <<<


ഗീത,

ശരിക്കും അതാണു വേണ്ടത്. പക്ഷെ കേരളം അത്ര പോലും പോകുന്നില്ല. പുതിയ അണക്കെട്ട് നിര്‍മ്മിച്ചു തീരും വരെ ജലനിരപ്പ് 120 അടി ആയി കുറയ്ക്കണമെന്നേ ആവശ്യപ്പെടുന്നുള്ളു. അപ്പോള്‍ അണക്കെട്ടിലെ മര്‍ദ്ദം വളരെ കുറയും. അണകെട്ടാനുള്ള സാവകാശം ലഭിക്കുകയും ചെയ്യും.

ഈ ന്യയമായ അവശ്യം പോലും അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ ഒരു പക്ഷെ ജനം നിയമം കയ്യിലെടുത്തെന്നും വരും. ഇടുക്കി ജില്ലയിലെ മാത്രം ജനങ്ങളൊന്നാകെ ഈ അണക്കെട്ട് കയ്യേറി ഡിക്കമീഷന്‍ ചെയ്താല്‍ തമിഴ് നാടിനോ സുപ്രീം കോടതിക്കോ കേന്ദ്ര സര്‍ക്കാരിനോ ഒന്നും ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. കാര്യങ്ങള്‍ അവിടേക്ക് എത്തിക്കാതിരുന്നാല്‍ നല്ലത്.
മരണ ഭയമാണ്‌ ഏറ്റവും വലിയ ഭയം. മരണം വന്ന് മുന്നില്‍ നില്‍ക്കുമ്പോള്‍ ആരും എന്തും ചെയ്തു പോകും.

Mathew MJ November 29, 2011 6:31 PM  

എത്രയും വേഗം കുളമാവ്, ചെറുതോണി ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന് ഇടുക്കി ജലസംഭരണിയിലെ ജലവിതാനം താഴ്ത്തി മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഒഴുകിവരുന്ന ജലത്തെ തടഞ്ഞുനിര്‍ത്താന്‍ ഇടുക്കി ഡാമിനെ സജ്ജമാക്കണം. ദുരന്തത്തിന്റെ വ്യാപ്തി വലിയൊരളവ് കുറയ്ക്കാന്‍ ഇതുമൂലം കഴിഞ്ഞേക്കാം. തമിഴ്​നാടിന് കേരളം നല്‍കുന്ന വ്യക്തമായ ഒരു സന്ദേശം കൂടിയായിരിക്കുമിത്.

MANIKANDAN [ മണികണ്ഠൻ ] November 29, 2011 7:01 PM  

1947-ൽ ഭാരതം സ്വതന്ത്രമായപ്പോൾ ബ്രിട്ടീഷ് സർക്കാരുമായി ഉണ്ടാക്കിയ പല കരാറുകളും ഇല്ലാതാക്കപ്പെട്ടു. അക്കൂട്ടത്തിൽ തിരുവിതാംകൂറും മദ്രാസുമായി 29/10/1886-ൽ ഉണ്ടായിരുന്ന മുല്ലപ്പെരിയാർ കരാറും റദ്ദായി. കരാർ പുതുക്കാൻ തമിഴ്നാട് പല ചർച്ചകളും നടത്തുകയും പരാജയപ്പെടുകയും ചെയ്തു. പിന്നീട് 1970 കമ്മ്യൂണിസ്റ്റ് പാർട്ടി (സി പി ഐ)നേതൃത്വത്തിലുള്ള സി അച്യുതമേനോൻ സർക്കാരാണ് ഈ കരാർ മുൻ‌കാലപ്രാബല്യത്തോടെ പുതിക്കിയത്. ബ്രിട്ടീഷുകാരുണ്ടാക്കിയ കരാറിൽ ഉണ്ടായിരുന്ന ദോഷകരമായ പല വ്യവസ്ഥകളും ഇല്ലാതാക്കിയില്ലെന്ന് മാത്രമല്ല (999 വർഷത്തേയ്ക്ക് പാട്ടക്കരാർ ഉൾപ്പടെ) മറ്റ് ആവശ്യങ്ങൾക്ക് പെരിയാറിലെ ജലം ഉപയോഗിക്കാം എന്ന വ്യവസ്ഥയും ഉൾപ്പെടുത്തി. നേരത്തെ എഴുതിയ ഈ അഭിപ്രായം വീണ്ടും ചേർത്തത് ബ്രിട്ടീഷുകാരെക്കാൾ നമുക്ക് ദ്രോഹം ചെയ്തത് നമ്മുടെ ജനാധിപത്യ സർക്കാർ തന്നെ എന്നത് ഓർമ്മിപ്പിക്കാൻ മാത്രം.

2006 ഫെബ്രുവരി 27ൽ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142അടിയായി വർദ്ധിപ്പിക്കാൻ തമിഴ്നാടിനെ അനുവദിച്ച സുപ്രീംകോടതി വിധിയും കാര്യങ്ങൾ ശരിയായി കോടതിയെ ധരിപ്പിക്കാൻ നമുക്ക് സാധിക്കഞ്ഞതുകൊണ്ട് മാത്രമാണെന്ന് ഞാൻ കരുതുന്നു.

bean November 29, 2011 7:22 PM  

@ കാളിദാസന്‍
ഇവിടെ പോസ്റ്റ്‌ ചെയ്യപ്പെട്ട കമന്റുകളില്‍ ചിലതിനെ താങ്കള്‍ എതിര്‍ക്കുന്നതിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ല .
താങ്കള്‍ എവിടെ നില്‍ക്കുന്നു എന്ന് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മതി . ജനപക്ഷത്തോ അതോ ഏതെങ്കിലും കൊടിയുടെ ശീതള ഛായയിലോ ?
ആരെയൊക്കെ വെള്ളപൂശാന്‍ പാഴ്ശ്രമം നടത്തിയാലും കേരളത്തില്‍ ഇന്നോളമുണ്ടായ ഭരണകൂടങ്ങളില്‍ ഒന്നിനും ഈ പ്രശ്നത്തിനു തക്കതായ പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല . മുല്ലപ്പെരിയാറിനേക്കാള്‍ പലര്‍ക്കും താല്‍പ്പര്യം ഇടമലയാറിനോട് ആയിരുന്നു . ഇപ്പോള്‍ പ്രശ്നം ലോക ശ്രദ്ധയാകര്‍ഷിക്കുന്നത് ജന മുന്നേറ്റം കൊണ്ട് മാത്രമാണ് . ഈ അനുകൂല സാഹചര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ ജനങ്ങള്‍ക്ക്‌ വേണ്ടി പോരാടുകയാണ് ഏത് നേതാവിന്റെയും കടമ . ജനങ്ങള്‍ ചത്തൊഴുകി അറബിക്കടലില്‍ പതിച്ചാല്‍ പിന്നെ ഇവരൊക്കെ ആരെ ഭരിക്കും ?

kaalidaasan November 30, 2011 4:49 AM  

>>>>ഇവിടെ പോസ്റ്റ്‌ ചെയ്യപ്പെട്ട കമന്റുകളില്‍ ചിലതിനെ താങ്കള്‍ എതിര്‍ക്കുന്നതിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ല .
താങ്കള്‍ എവിടെ നില്‍ക്കുന്നു എന്ന് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മതി . ജനപക്ഷത്തോ അതോ ഏതെങ്കിലും കൊടിയുടെ ശീതള ഛായയിലോ ?<<<<


Bean,

ചില കമന്റുകളെ ഞാന്‍ എന്തുകൊണ്ട് എതിര്‍ക്കുന്നു എന്ന് ഞാന്‍ വിശദമാക്കിയിട്ടുണ്ട്. താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ വീണ്ടും വിശദീകരിക്കാം.

ഞാന്‍ എവിടെ നില്‍ക്കുന്നു എന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മനസിലായില്ലെങ്കില്‍ വീണ്ടും പറയാം.

1. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ അണക്കെട്ട് പൊളിച്ചു കളയണം.
2. ഭൂചലനങ്ങള്‍ കൂടുതലായി ഉണ്ടാകുന്നതുകൊണ്ട് അടിയന്തിരമായി അണക്കെട്ടിലെ വെള്ളം 120 അടിയെങ്കിലുമായി കുറയ്ക്കണം.
3. ഭൂചലന സാധ്യത കൂടി കണക്കിലെടുത്ത് പുതിയ അണക്കെട്ട് ആവശ്യമെങ്കില്‍ നിര്‍മ്മിക്കണം.
4. സാധിക്കുമെങ്കില്‍ കേരളത്തിലെ എഞ്ചിനീയര്‍മാര്‍ തന്നെ ഇത് നിര്‍മ്മിക്കണം.
5. കേരളം നിര്‍മ്മിച്ച ബാണാസുര സാഗര്‍,വളയാര്‍,ശിരുവാണി, പോത്തുണ്ടി,പറമ്പിക്കുളം,മീങ്കര,മലമ്പുഴ,മംഗലം,കാഞ്ഞിരപ്പുഴ,ചുള്ളിയാര്‍,വാഴാനി,പീച്ചി,ഷോളയാര്‍,ഇടമലയാര്‍,ഇടുക്കി, കുളമാവ്, ചെറുതോണി, നെയ്യാര്‍ തുടങ്ങിയ അണക്കെട്ടുകള്‍ക്ക് യാതൊരു കുഴപ്പവുമില്ല. അതുകൊണ്ട് കേരളം അണക്കെട്ട് നിര്‍മ്മിച്ചാല്‍ ഇടിഞ്ഞ് വീഴുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്.
6. കേരളത്തിലെ ഒരു കൊടിയും ജനവിരുദ്ധ പക്ഷത്ത് നില്‍ക്കുന്നില്ല.
7. ഏതെങ്കിലും കൊടിയുടെ ശിതള ഛായയില്‍ നില്‍ക്കുന്നത് മോശമാണെന്ന അഭിപ്രായം  എനിക്കില്ല.
8. ചെങ്കൊടിയുടെ കീഴില്‍ നില്‍കുന്ന വി എസ് അച്യുതാനന്ദനാണ്, ഈ വിഷയത്തില്‍ ഏറ്റവും ഫലപ്രദമായ കാര്യങ്ങള്‍ ചെയ്തതും. കോടതിയുടെ മുന്നില്‍ ഈ വിഷയം കേരളത്തിനനുകൂലമായ രീതിയില്‍ കൊണ്ടു വന്നതും.
കൊടിയേന്താത്ത ജനപക്ഷത്തുള്ള ആരെങ്കിലും ഇതിനുവേണ്ടി കേസു നടത്തിയതായോ, ഇതുപോലെ ഫലപ്രദമായ രീതിയില്‍ ഇടപെട്ടതായി ഞാന്‍ എങ്ങും  കേട്ടിട്ടില്ല.
9. ഈ വിഷയത്തില്‍ ജനപക്ഷം കൊടി പക്ഷം എന്നൊക്കെയുള്ള വെവ്വേറെ പക്ഷങ്ങളില്ല. ഇതൊരു മാനുഷിക പ്രശ്നമാണ്. മനുഷ്യപക്ഷം മാത്രമേ ഉള്ളു.
10. കൊടിയുള്ളവരായാലും, കൊടിയില്ലാത്തവരായാലും അണക്കെട്ട് തകര്‍ന്നാല്‍ ചത്തു പോകും.
11. രാഷ്ട്രീയം മാറ്റി നിറുത്തിക്കൊണ്ട് ഇതിനൊരു പരിഹരമുണ്ടാക്കാന്‍ പ്രയാസമാണ്. കാരണം ഇത് ആവശ്യത്തിലേറെ രാഷ്ട്രീയവത്കരിക്കപ്പെട്ടു കഴിഞ്ഞു. തമിഴ്നാട്ടില്‍ ഇത് വോട്ട് നേടാനുള്ള വിഷയമയിട്ട് കാലങ്ങളായി. കേരളത്തില്‍ ഇതു വരെ ഒരു രാഷ്ട്രീയപാര്‍ട്ടിയും വോട്ടില്‍ കണ്ണു വച്ച് ഇതിനെ ഉപയോഗിച്ചിട്ടില്ല. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് ഉള്‍പ്പടെ ചില പാര്‍ട്ടികള്‍  അതിനു ശ്രമിക്കുന്നുണ്ട്. ഇനിയും ഇത് ഉരുട്ടികളിക്കാനാണു കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും എം പി മാരും രാജി വയ്ക്കുന്നതുള്‍പ്പടെയുള്ള സമര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിക്കേണ്ടി വരും.
12. ഇപ്പോള്‍ എല്ലാ രഷ്ട്രീയ പാര്‍ട്ടികളും ഇതില്‍ ഇടപെട്ടിട്ടുണ്ട്. അത് വളരെ നല്ല കാര്യമാണ്. പ്രശ്നം പരിഹരിക്കാന്‍ ഏറ്റവും അനുകൂല സാഹചര്യം ഇപ്പോളാണ്. അന്തര്‍ സംസ്ഥാന വിഷയമായതിനാല്‍. കേന്ദ്ര സര്‍ക്കാരിനു മാത്രമേ ഇതിനു പരിഹാരം കാണാന്‍ സാധിക്കൂ. ആ വഴിക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്.

ഹോംസ് November 30, 2011 6:04 AM  

"ഈ വിഷയത്തില്‍ ജനപക്ഷം കൊടി പക്ഷം എന്നൊക്കെയുള്ള വെവ്വേറെ പക്ഷങ്ങളില്ല. ഇതൊരു മാനുഷിക പ്രശ്നമാണ്. മനുഷ്യപക്ഷം മാത്രമേ ഉള്ളു.കൊടിയുള്ളവരായാലും, കൊടിയില്ലാത്തവരായാലും അണക്കെട്ട് തകര്‍ന്നാല്‍ ചത്തു പോകും."
ഡോ. കാളിദാസന്‍,
താങ്കളുടെ കമന്റുകള്‍ക്ക് ഹോംസിന്റെ കൂടെ കയ്യൊപ്പ്.

Bond November 30, 2011 6:25 AM  
This comment has been removed by the author.
Bond November 30, 2011 6:28 AM  
This comment has been removed by the author.
Bond November 30, 2011 6:31 AM  

കാളിദാസന്റെ അഭിപ്രായബ്ലോഗ് കണ്ടിരുന്നു. കാര്യമില്ലാത്ത പല കാര്യങ്ങള്‍ക്കും കലഹിക്കുന്നതായി കണ്ടു. ഓരോരുത്തരും പറഞ്ഞതിന്റെ വാക്കും വരിയും എടുത്ത് അതിനെല്ലാം അമ്മായിയമ്മ കലഹിക്കുന്ന 'സീരിയല്‍ രീതിയിലാണ്' തര്‍ക്കിച്ചിരിക്കുന്നത്. കാളിദാസന്‍ പറയുന്നതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? എല്ലാവരും നടപ്പുരീതിയില്‍ പ്രയോഗിക്കുന്ന ചില തമാശകളെപ്പോലും വലിയ കാര്യമായാണ് എടുത്ത് ഇവിടെ ചര്‍ച്ച തുടങ്ങിയത്.

"ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
ചോര തന്നെ കൊതുകിന്നു കൗതുകം." അല്ലേ?

യഥാര്‍ത്ഥ പ്രശ്നത്തില്‍ ചെയ്യേണ്ട ചര്‍ച്ചകളെയെല്ലാം നിസ്സാരമാക്കി ആവശ്യമില്ലാത്ത കാര്യങ്ങളെ പര്‍വതീകരിച്ച് ചര്‍ച്ചയെ അലങ്കോലമാക്കി വഴിതെറ്റിക്കുന്നതില്‍ കാളിദാസന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. കാളിദാസന്റെ ഒരുവാദവും ന്യായീകരിക്കാനാവില്ല.
1. ഒന്നും പൊളിച്ചു കണ്ടതു കൊണ്ടുമാത്രമായില്ല, പകരം ഇപ്പോള്‍ ഡാമുള്ളതു കൊണ്ട് ലഭിക്കുന്ന സൗകര്യങ്ങള്‍ തുടര്‍ന്നും കേരളത്തിനും തമിഴ് നാടിനും ലഭിക്കണം.
2. ഭൂചലനങ്ങള്‍ ഉണ്ടാകുന്നതു കൊണ്ട് അണക്കെട്ടിലെ വെള്ളം 120 അടിയാക്കുമ്പോള്‍ ആ വെള്ളം എങ്ങോട്ട് ഒഴുക്കണമെന്നു കൂടി പറയണം.
3. ഭൂചലനസാധ്യത കണക്കിലെടുത്താല്‍ പുതിയ ഡാം പണിയാനേ പാടില്ല.
4. കേരളത്തിലെ എന്‍ജിനീയര്‍മാര്‍ നിര്‍മ്മിക്കണമെന്നു വാശിപിടിക്കരുത്. അണക്കെട്ടുകള്‍ നിര്‍മ്മിച്ചു പരിചയമുള്ളവര്‍ തന്നെ നിര്‍മ്മിക്കണം.
5. ഏത് പ്രചരണത്തേയും അടിസ്ഥാനരഹിതമെന്നു കരുതി തള്ളുന്നതില്‍ അര്‍ത്ഥമില്ല. സ്വേച്ഛ്വാധിപതി ഭരണമല്ലല്ലോ ഈ നാട്ടില്‍. എല്ലാവര്‍ക്കും അഭിപ്രായങ്ങളുണ്ടാകും. ചിലര്‍ അനാവശ്യമായി പിടിവാശി പിടിക്കും. തങ്ങളുടെ വാദമാണ് ശരിയെന്ന് അന്ധമായി വിശ്വസിക്കുന്നുണ്ടാകും. അക്കൂട്ടര്‍ കലഹിക്കാന്‍ വന്നെന്നിരിക്കും. എന്നാലും, അവരുടെ കൂടി ആവശ്യങ്ങളും പരിഗണിച്ചായിരിക്കണം നിര്‍മ്മാണപ്രവര്‍ത്തനം.
6. പൊതുചര്‍ച്ചകളില്‍ അഭിപ്രായം പറയാനെത്തുവരുടെ കൈവെട്ടിക്കളയും എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അവരുടെ രാഷ്ട്രീയക്കൊടി ജനവിരുദ്ധപക്ഷത്താണ്. അതിനാല്‍ കേരളത്തില്‍ ജനവിരുദ്ധപക്ഷത്തും കൊടികളുണ്ട്.
7. ഏതെങ്കിലും കൊടിയുടെ ശീതളഛായയില്‍ നില്‍ക്കുന്നത് മോശമാണെന്ന അഭിപ്രായം വിവരമുള്ളവര്‍ക്ക് മാത്രമേ ഉണ്ടാകൂ.
8. തീര്‍ച്ചയായും. കൊടിയേന്താതെ ഈ സമരത്തിനു പിന്നില്‍ നില്‍ക്കുന്ന ഒരുപാടു പേരുണ്ട്. അന്നാട്ടിലെ പാവം ജനങ്ങള്‍. അവരെ ചിന്തിക്കാതെയുള്ള ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ എഴുന്നുള്ളിക്കാന്‍ പോലും ആളുകളുണ്ട്.
9. വെറും മാനുഷികപ്രശ്നം മാത്രമല്ല, മൗലികാവകാശങ്ങളുടെ ലംഘനം കൂടിയാണ്.
10. കേരളത്തില്‍ നിന്നുള്ള ആരും ഇതുവരെ വോട്ട് രാഷ്ട്രീയത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നു. ഇടുക്കി ജില്ലയില്‍ മുല്ലപ്പെരിയാര്‍ ചര്‍ച്ച ചെയ്യാത്ത ഒരൊറ്റ ഇലക്ഷന്‍ പോലും ഉണ്ടായിട്ടില്ല, കാളിദാസന്‍ മാഷേ. അബദ്ധം എഴുന്നുള്ളിക്കരുത്.
11. അണക്കെട്ടിന് അകലെ നിന്ന് ചിന്തിച്ചാല്‍ പലതും തോന്നും. എലിക്ക് പ്രാണവേദന, പൂച്ചയ്ക്ക് വീണവായന എന്നു പറഞ്ഞ പോലെയാണ് നിസ്സാരമായി 'ചത്തു പോകും' എന്നു മുന്നറിയിപ്പ് തരുന്നത്. നൊന്തവനേ അന്തം പായൂ. കാളിദാസന് ഇതെല്ലാം കളിയാക്കാനും തല്ലുകൂടാനുമുള്ള ഒരു സംഭവം മാത്രം.
11.ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഇടപെട്ടിട്ടുണ്ടെന്ന് പറഞ്ഞത് തെറ്റാണ്. കാലാകാലങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഇടപെടുന്നുണ്ട്. പക്ഷെ പത്രക്കട്ടിങ്ങുകളുമായാണ് ഇടപെടാന്‍ വരുന്നതെന്നു മാത്രം. കേന്ദ്രത്തില്‍ ആവശ്യമുള്ളതിലേറെ പിടിയുണ്ടായിട്ടും അധികാരമുണ്ടായിട്ടും ആരും ഇതേ വരെ ഒന്നും ചെയ്തില്ലെന്നു മാത്രം. കേന്ദ്രസര്‍ക്കാരിനു മാത്രമേ പരിഹാരം കാണാന്‍ സാധിക്കൂ എന്നത് തെറ്റാണ്.

1. രണ്ടു മുഖ്യമന്ത്രിമാരും കൂടിയാലോചിച്ച് പ്രശ്നം പരിഹരിക്കാം.
2. പ്രസിഡന്റിനു തീരുമാനമെടുക്കാം.
3. സുപ്രീംകോടതിക്കും അന്തിമതീരുമാനമെടുക്കാം.

ഒരു ചര്‍ച്ചയ്ക്ക് തയ്യാറാകുമ്പോള്‍ ചര്‍ച്ച വഴി തെറ്റിക്കുന്ന രീതിയില്‍ ബാലിശമായി ഇടപെടരുത്.

kaalidaasan November 30, 2011 7:25 AM  

>>>>യഥാര്‍ത്ഥ പ്രശ്നത്തില്‍ ചെയ്യേണ്ട ചര്‍ച്ചകളെയെല്ലാം നിസ്സാരമാക്കി ആവശ്യമില്ലാത്ത കാര്യങ്ങളെ പര്‍വതീകരിച്ച് ചര്‍ച്ചയെ അലങ്കോലമാക്കി വഴിതെറ്റിക്കുന്നതില്‍ കാളിദാസന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. കാളിദാസന്റെ ഒരുവാദവും ന്യായീകരിക്കാനാവില്ല.<<<

Bond,


എന്താണു താങ്കളുടെ അഭിപ്രായത്തില്‍ യഥാര്‍ത്ഥ പ്രശ്നം? മുല്ലപ്പെരിയാര്‍ തകരുമ്പോള്‍ എന്തു ചെയ്യണമെന്നാണോ?
ഇത് തകരുമ്പോള്‍ ആര്‍ക്കും ഒന്നും ചെയ്യാനില്ല. അതാഅണു യാഥര്‍ത്ഥ്യം. 11 ദശലക്ഷം ഘനയടി വെള്ളം കുത്തിയൊലിച്ചു വരുമ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റില്ല.ദുരന്തം അങ്ങ് സ്വീകരിക്കുകയല്ലാതെ. അങ്ങനെ ഒന്നുണ്ടാകാതിരിക്കാനുള്ള മുങ്കരുതല്‍ ഈ അണക്കെട്ടിലെ ജലനിരപ്പ് സാധികുന്നിടത്തോളം താഴ്ത്തിക്കൊണ്ടു വരിക എന്നത് മാത്രമാണ്. അതിനുവേണ്ടിയാണിപ്പോള്‍ കേരളത്തിലെ എല്ലാ രഷ്ട്രീയ പാര്‍ട്ടികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇതല്ലാതെ ഇപ്പോള്‍ എന്തു ചെയ്യണമെന്നാണു താങ്കള്‍ പറയുന്നത്? ഒന്നുമിവിടെ എഴുതി കണ്ടില്ലല്ലോ. കുറച്ചു പേരെ കുറ്റം പറയുനതല്ലാതെ. എന്റെ വാദം ആരെങ്കിലും പിന്തുണക്കണമെന്ന് ഞാന്‍ ശഠിക്കുന്നില്ല. എന്റെ അഭിപ്രയം  എഴുതുന്നു. നാലു ജില്ലകളിലെ ജനങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്നൊക്കെ നിര്‍ദേശം കേട്ടു. അതൊന്നും പ്രായോഗികമല്ല. മുല്ലപെരിയാര്‍ തകരുമ്പോള്‍ തകര്‍ന്നേ എന്ന് മൈക്കിലുടെ വിളിച്ചു കൂവിയിട്ടും കാര്യമില്ല.

ഏറ്റ്റവും പ്രായോഗികമായ മാര്‍ഗ്ഗം ഇപ്പോഴത്തെ ദുര്‍ബലമയ അണക്കെട്ടിനു താങ്ങാവുന്ന തരത്തില്‍ ജലനിരപ്പ് ക്രമീകരിക്കുക എന്നതു മാത്രമാണ്. അപ്പോള്‍  ബലമുള്ള ഒരണ നിര്‍മ്മിക്കാനുള്ള സവകാശം കിട്ടും.

ഇതല്ലാതെ ഇപ്പോള്‍ എന്താണു ചെയ്യേണ്ടതെന്ന് താങ്കള്‍ പറഞ്ഞോളൂ. അതേക്കുറിച്ചൊക്കെ ചര്‍ച്ചയും ആയിക്കോളൂ. ഞാനും പങ്കു ചേരാം.

ആവശ്യമില്ലത്ത ഒരു കാര്യവും ഞാനിവിടെ എഴുതിയില്ല.കേരളത്തിലെ എഞ്ചിനീയര്‍മാര്‍ക്ക് ഒരണക്കെട്ട് നിര്‍മ്മിക്കാന്‍ ശേഷിയില്ല എന്ന് ഈ ബ്ളോഗെഴുതിയ വ്യക്തി തന്നെയാണു പറഞ്ഞത്. അതിനുദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചത് മറ്റ് പലരുമാണ്. അത് ശരിയല്ല എന്ന് തെളിയിക്കാന്‍ ഞാനും ചില വസ്തുതകള്‍ ചൂണ്ടിക്കാണിച്ചു അത്രയേ ഉള്ളു.

kaalidaasan November 30, 2011 7:28 AM  

>>>>1. ഒന്നും പൊളിച്ചു കണ്ടതു കൊണ്ടുമാത്രമായില്ല, പകരം ഇപ്പോള്‍ ഡാമുള്ളതു കൊണ്ട് ലഭിക്കുന്ന സൗകര്യങ്ങള്‍ തുടര്‍ന്നും കേരളത്തിനും തമിഴ് നാടിനും ലഭിക്കണം.<<<

Bond,

പുതിയ ഡാം പണുതാലും ഇപ്പോള്‍ നല്‍കുന്ന അതേ അളവില്‍ വെള്ളം തമിഴ്നാടിനു നല്‍കാം എന്ന് കേരള സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതൊന്നും താങ്കളിതു വരെ കേട്ടില്ലേ?

kaalidaasan November 30, 2011 7:33 AM  

>>>>2. ഭൂചലനങ്ങള്‍ ഉണ്ടാകുന്നതു കൊണ്ട് അണക്കെട്ടിലെ വെള്ളം 120 അടിയാക്കുമ്പോള്‍ ആ വെള്ളം എങ്ങോട്ട് ഒഴുക്കണമെന്നു കൂടി പറയണം.<<<

Bond,

സാധാരണ ഡാമുകള്‍ മഴക്കാലത്ത് നിറഞ്ഞു കവിയുമ്പോള്‍ എന്താണു ചെയാറുള്ളത്. അതങ്ങ് ചെയ്യണം.

ഇപ്പോള്‍ മുല്ലപ്പെരിയാറിലുള്ള വെള്ളം 11 ദശലക്ഷം ഫ്ഘനയടിയാണ്. അതു മുഴുവനുമുള്‍ക്കൊള്ളനുള്ള ശേഷി ഇപ്പോള്‍ ഇടുക്കി ഡാമിനുണ്ട്. മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പയ 136 അടിയില്‍ നിന്നും 16 അടി വെള്ളം ചെന്നാലും ഇടുക്കിയുടെ സംഭരണ ശേഷിയുടെ അടുത്തു പോലുമെത്തില്ല.

ഓരോ ദിവസം ഓരോ അടി വച്ച് കുറച്ചു കൊണ്ടു വന്നാല്‍, വെറും രണ്ടഴ്ച കൊണ്ട് 120 അടിയില്‍ എത്തിക്കാം. തമിഴ് നാട്ടിലെ വൈഗ അണക്കെട്ടിലേക്ക് കൂടി വിട്ടാല്‍ ഒരാഴ്ച്ചകൊണ്ട് ഇത് സാധിക്കും.

kaalidaasan November 30, 2011 8:05 AM  

>>>>3. ഭൂചലനസാധ്യത കണക്കിലെടുത്താല്‍ പുതിയ ഡാം പണിയാനേ പാടില്ല.<<<

Bond,

ആരു പറഞ്ഞു പണിയാന്‍ പാടില്ല എന്ന്. അങ്ങനെയെങ്കില്‍ ഇടുക്കിയിലെ അനേകം അണക്കെട്ടുകള്‍ പൊളിച്ചു മാറ്റേണ്ടി വരും.

മുല്ലപ്പെരിയാറിലെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. 50 വര്‍ഷത്തെ ആയുസേ ഉള്ളു എന്നും പറഞ്ഞ് കലഹരണപ്പെട്ട സാങ്കേതിക വിദ്യ ഉപയോഗിച്ച് 120 വര്‍ഷം മുമ്പ് പണുത അണക്കെട്ടാണത്. ചെറിയ ഭൂകമ്പത്തില്‍ പോലും അത് തകരാനുള്ള സാധ്യത ഉണ്ട്.

ഭൂകമ്പങ്ങളെ ചെറുത്തു നില്‍ക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് പണുതിട്ടുള്ള കെട്ടിടങ്ങളും അണക്കെട്ടുകളുമുണ്ട്. ഈ ലിങ്കിലെ വീഡിയോയില്‍ ജപ്പാനിലെ ഒരു കെട്ടിടം ഭൂകമ്പമുണ്ടാകുമ്പോള്‍ ചാഞ്ഞാടുന്നത് കാണം. പക്ഷെ തകരില്ല.

http://articles.businessinsider.com/2011-03-11/news/29995734_1_tsunami-earthquake-japan


http://www.pri.org/stories/science/technology/japan-s-earthquake-resistant-buildings2898.html


ഭൂകമ്പ സാധ്യതകൂടി കണക്കിലെടുത്ത് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് അണ കെട്ടാം. പക്ഷെ ഈ കലഹരണപ്പെട്ട അണ പൊളിച്ചു മാറ്റണം. പിന്നീട് അണകെട്ടിയാലുമില്ലെങ്കിലും ഇതിനെ തുടരാനനുവദിച്ചു കൂടാ.

പുതിയ ഡാം പണിയാനേ പാടില്ല എന്നതൊക്കെ വെറും വിതണ്ഡവാദമണ്. പ്രസക്തമല്ലത്ത വെറും ഉഡായിപ്പ്.

ഇവിടെ ഉള്ള ഏക വിഷയം കലഹരണപ്പെട്ട ഈ അണക്കെട്ട് പൊളിച്ചു മാറ്റുക എന്നതാണ്. ബാക്കിയൊക്കെ അതിനു ശേഷം വരുന്ന വിഷയങ്ങള്‍ മാത്രം.

kaalidaasan November 30, 2011 8:08 AM  

>>>>4. കേരളത്തിലെ എന്‍ജിനീയര്‍മാര്‍ നിര്‍മ്മിക്കണമെന്നു വാശിപിടിക്കരുത്. അണക്കെട്ടുകള്‍ നിര്‍മ്മിച്ചു പരിചയമുള്ളവര്‍ തന്നെ നിര്‍മ്മിക്കണം.<<<

Bond,

ഒരു വാശിയുമില്ല. ലഭിക്കാവുന്ന ഏറ്റവും ആധുനിക സാങ്കേതിക വിദ്യ തന്നെ ഉപയോഗിക്കണം. കേരളത്തിലെ എഞ്ചിനീയര്‍മാര്‍ക്കത് സാധിക്കുമെങ്കില്‍ അവര്‍ പണിയുന്നതില്‍ യാതൊരു കുഴപ്പവുമില്ല.അനേകം അണക്കെട്ടുകള്‍ അവര്‍ പണുതിട്ടുണ്ട്. ഒന്നിനും ഇതു വരെ കുഴപ്പം ഉണ്ടായിട്ടില്ല.

kaalidaasan November 30, 2011 8:13 AM  

>>>>എന്നാലും, അവരുടെ കൂടി ആവശ്യങ്ങളും പരിഗണിച്ചായിരിക്കണം നിര്‍മ്മാണപ്രവര്‍ത്തനം.<<<

Bond,

അണക്കെട്ട് നിര്‍മ്മിക്കുന്ന കാര്യം തന്നെയാണൊ താങ്കള്‍ പറയുന്നത്.

അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ മറ്റാരുടെ ആവശ്യങ്ങളും പരിഗണിക്കേണ്ടതില്ല. നല്ല ഉറപ്പുള്ള അണക്കെട്ട്, ഏറ്റവും അനുയോജ്യമായ സ്ഥലത്ത് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണിയുക. അത് മാത്രമേ അണക്കെട്ട് പണിയ്മ്പോള്‍  കണക്കിലെടുക്കേണ്ടതുള്ളു.

kaalidaasan November 30, 2011 8:22 AM  

>>>>8. തീര്‍ച്ചയായും. കൊടിയേന്താതെ ഈ സമരത്തിനു പിന്നില്‍ നില്‍ക്കുന്ന ഒരുപാടു പേരുണ്ട്. അന്നാട്ടിലെ പാവം ജനങ്ങള്‍. അവരെ ചിന്തിക്കാതെയുള്ള ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ എഴുന്നുള്ളിക്കാന്‍ പോലും ആളുകളുണ്ട്..<<<

Bond,

അവരെയൊന്നും ആരം ​മറന്നിട്ടില്ല. മറക്കുന്നുമില്ല. ഇത് എല്ലാ മനുഷ്യരുടെയും പൊതു പ്രശ്നമാണ്.

താങ്കളിപ്പോള്‍ പരാമര്‍ശിക്കുന്ന കൊടിയേന്താതെ ഈ സമരത്തിനു പിന്നില്‍ നില്‍ക്കുന്ന പാവം ജനങ്ങള്‍.ക്ക് ഈ അണക്കെട്ട് പൊളിച്ചു കളഞ്ഞ്, അവരെ ഒരു മഹാദുരന്തത്തില്‍ നിന്നും  രക്ഷപ്പെടുത്തണമെന്ന ആവശ്യമല്ലാതെ മറ്റെന്തെങ്കിലുമുള്ളതായി ഞാന്‍ ഇതു വരെ കേട്ടിട്ടില്ല. താങ്കളുടെ അറിവില്‍ ഉണ്ടെങ്കില്‍ ദയവായി ഇവിടെ അത് പങ്ക് വയ്ക്കുക.

Bond November 30, 2011 8:26 AM  

>>>>അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ മറ്റാരുടെ ആവശ്യങ്ങളും പരിഗണിക്കേണ്ടതില്ല<<<<

പരിഗണിക്കണം. ആവാസവ്യവസ്ഥയെ, അവിടത്തെ ജനങ്ങളുടെ, അവരുടെ എതിര്‍പ്പിന് കാരണമായ വസ്തുതകളെ. എല്ലാം പരിഗണിച്ച് പ്രകൃതിയുടെ സ്വതസിദ്ധമായ താളത്തിന് വിഘാതം തട്ടാത്ത രീതിയില്‍. ഇതെല്ലാം നോക്കി വേണം അണക്കെട്ടിന്റെ ആയാലും മറ്റെന്തിന്റെയായാലും നിര്‍മ്മാണം.

Bond November 30, 2011 8:34 AM  

കാളിദാസാ.. ഡാം പൊളിച്ച് പുതിയതു പണിയണം. ഒരാളുടെ ജീവന്‍ പോലും അതിനായി പൊലിയേണ്ടി വരരുത്. അതാണ് നമ്മുടെയെല്ലാവരുടേയും ആവശ്യം. അതിനായാണ് കാളിദാസന്‍ എഴുതേണ്ടത്. സൂകരപ്രസവം പോലെ എഴുതി പടച്ചു വിടുമ്പോള്‍, ഈ എഴുത്ത് ഡാമിനടിയില്‍ ആസന്നമായ ഭീകരനിമിഷങ്ങളെയോര്‍ത്ത് ഉറക്കം നഷ്ടപ്പെട്ട പാവങ്ങള്‍ക്ക് വേണ്ടിയായിരുന്നെങ്കില്‍ എത്ര പ്രയോജനം ചെയ്യുമായിരുന്നു? പ്രധാന ആവശ്യത്തില്‍ നിന്നു വിട്ടുമാറി, എല്ലാവരും പ്രയോഗിക്കുന്ന തരത്തിലെഴുതിയ നിരക്ഷരന്‍റെ നിര്‍ദ്ദോഷമായ തമാശയ്ക്കു പുറകെ കാളിദാസന്‍, കൊടിയും പിടിച്ച് ഇറങ്ങിയല്ലോ. ഏതാണ് കാളിദാസന് പ്രധാനം? കേരളത്തിലെ എന്‍ജിനീയര്‍മാരാണോ? അതോ, ഡാമിനു ചുവട്ടിലെ പാവം ജനങ്ങളോ? അവര്‍ക്ക് വേണ്ടി എന്തെങ്കിലും എഴുതാന്‍ നോക്ക് കാളിദാസാ. അജ്ഞതയില്‍ നിന്ന് അറിവ് നേടിയവനാണ് കാളിദാസന്‍. പേരിന്റെ മഹത്വം മറക്കരുത്.

kaalidaasan November 30, 2011 8:42 AM  

>>>>10. കേരളത്തില്‍ നിന്നുള്ള ആരും ഇതുവരെ വോട്ട് രാഷ്ട്രീയത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നു. ഇടുക്കി ജില്ലയില്‍ മുല്ലപ്പെരിയാര്‍ ചര്‍ച്ച ചെയ്യാത്ത ഒരൊറ്റ ഇലക്ഷന്‍ പോലും ഉണ്ടായിട്ടില്ല, കാളിദാസന്‍ മാഷേ. അബദ്ധം എഴുന്നുള്ളിക്കരുത്.<<<

Bond,

മുല്ലപ്പെരിയാര്‍ ഉപയോഗിച്ച് വോട്ടു നേടി ജയിച്ച രാഷ്ട്രീയക്കാര്‍ ആരാണെന്നു പറയൂ മാഷേ.
ഇപ്പോള്‍ എല്ല പാര്‍ട്ടികളും ഏക സ്വരത്തില്‍ ഇത് പൊളിച്ചു കളയണമെന്ന് പറയുന്നു. ഇതില്‍ ആരാണു നേട്ടമുണ്ടാകുന്നതെന്ന് പറയൂ.

ഇത് വച്ച് വോട്ടു രാഷ്ട്രീയം കളിക്കുന്നത് ഇവിടെയല്ല അങ്ങ് തമിഴ് നാട്ടിലാണ്. ഡി എം കെ അല്‍പ്പം വിട്ടു വീഴ്ച്ച ചെയ്താല്‍  എ ഡി എം കെ അത് മുതലെടുക്കും. തിരിച്ചും. അതുകൊണ്ട് ഈ രണ്ടു പാര്‍ട്ടി നേതക്കളും ഈ വിഷയത്തില്‍  ഒരഭിപ്രയമിതു വരെ പറഞ്ഞിട്ടില്ല. കരുണാനിധി എന്തെങ്കിലും പറയട്ടേ എന്ന് ജയലളിത കാത്തിരിക്കുന്നു. തിരിച്ചും. അതാണ്, വോട്ടു രാഷ്ട്രീയം എന്നു പറയുന്നത്.

കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കെല്ലാം ഒരേ അഭിപ്രയമായതുകൊണ്ട്, വോട്ടു രഷ്ട്രീയം കടന്നു വരുന്നില്ല. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ശ്രധിക്കുന്നില്ല എന്ന് പരത്തി കേരളാ കോണ്‍ഗ്രസ് മൈലേജുണ്ടാക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്. അത് തടയാന്‍ ഒരു വഴിയേ ഉള്ളു. ഉമ്മന്‍ ചാണ്ടി കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി ഇതിനൊരു പരിഹാരമുണ്ടാക്കുക. പക്ഷെ അദ്ദേഹം സമ്മനപൊതി വിതരണവും ചലചിത്ര അവാര്‍ഡ് വിതരണവുമൊക്കെയായി നടക്കുകയാണ്. അത് കോണ്‍ഗ്രസിനു ക്ഷീണമുണ്ടാക്കും.

kaalidaasan November 30, 2011 8:45 AM  

>>>>11. അണക്കെട്ടിന് അകലെ നിന്ന് ചിന്തിച്ചാല്‍ പലതും തോന്നും. എലിക്ക് പ്രാണവേദന, പൂച്ചയ്ക്ക് വീണവായന എന്നു പറഞ്ഞ പോലെയാണ് നിസ്സാരമായി 'ചത്തു പോകും' എന്നു മുന്നറിയിപ്പ് തരുന്നത്. നൊന്തവനേ അന്തം പായൂ. കാളിദാസന് ഇതെല്ലാം കളിയാക്കാനും തല്ലുകൂടാനുമുള്ള ഒരു സംഭവം മാത്രം.<<<

Bond,

മുല്ലപ്പെരിയാറിന്റെ തൊട്ടു താഴെ നിന്ന് ചിന്തിച്ചാലും, കുറച്ചു മാറി ഇടുക്കിയില്‍ നിന്നു ചിന്തിച്ചാലും. ദൂരെ എറണാകുളത്തു നിന്നു ചിന്താച്ചാലും  എന്തു വ്യത്യാസമാണുണ്ടാവുക. അണ തകരുമ്പോള്‍ ജീവജാലങ്ങള്‍ ചത്തു പോകയല്ലേ ഉള്ളു. അത് ഞാന്‍ ഗൌരവമായി തന്നെയാണു പറഞ്ഞത്. നിസാരമായിട്ട് അല്ല.

kaalidaasan November 30, 2011 9:14 AM  

>>>>11. കേന്ദ്രസര്‍ക്കാരിനു മാത്രമേ പരിഹാരം കാണാന്‍ സാധിക്കൂ എന്നത് തെറ്റാണ്.

1. രണ്ടു മുഖ്യമന്ത്രിമാരും കൂടിയാലോചിച്ച് പ്രശ്നം പരിഹരിക്കാം.
2. പ്രസിഡന്റിനു തീരുമാനമെടുക്കാം.
3. സുപ്രീംകോടതിക്കും അന്തിമതീരുമാനമെടുക്കാം.
<<<


Bond,

തമാശ ഇങ്ങനെയും പറയാം അല്ലേ.

മുല്ലപ്പെരിയാര്‍ കേസിനേക്കുറിച്ചുള്ള ചരിത്രം അറിയാത്തുകൊണ്ട് തോന്നുന്നതാണ്. 1941 മുതല്‍ ഈ വിഷയം കോടതികളിലുണ്ട്, കേന്ദ്ര സര്‍ക്കാരിന്റെ മുന്നിലുണ്ട്, രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാരുടെയും മുന്നിലുണ്ട്. എന്നിട്ടും പരിഹരിക്കപ്പെട്ടിട്ടില്ല.

കോടതിക്ക് ഇറങ്ങി വന്ന് സ്വന്തമായി പരിശോധിച്ച് തീരുമാനിക്കാനാവില്ല. കോടതി എന്നും കേന്ദ്ര സര്‍ക്കാരിനോടാണു വിദഗ്ദ്ധ ഉപദേശം തേടാറുള്ളത്. എന്നും കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന വിദഗ്ദ്ധ സമിതി തമിഴ് നാടിനനുകൂലമായി റിപ്പോര്‍ട്ട് നല്‍കുന്നു. കോടതി അത് വച്ച് തീരുമാനം എടുക്കുന്നു. ഇപ്പോഴും കോടതി ഒരു ഉന്നതധികാര സമിതിയെ ആണു ചുമതലപ്പെടുത്തിയിരിക്കുന്നത്. വി എസ് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നേവിയിലെ മുങ്ങല്‍ വിദഗ്ദ്ധരേക്കൊണ്ട് അണക്കെട്ടിന്റെ ആഴത്തിലുള്ള ജീര്‍ണ്ണതകളുടെ ചിത്രം എടുക്കാന്‍ ശ്രമിച്ചപ്പോള്‍. കരുണാനിധി മന്‍മോഹനെ ഭീക്ഷണിപ്പെടുത്തി ആണത് തടഞ്ഞത്. അതിനെതിരെ കേരളം പരാതി നല്‍കിയപ്പോള്‍ ഉന്നതാധികാര സമിതി അത് തള്ളിക്കളഞ്ഞു.

1979 ല്‍ തമിഴ് നാട് മുഖ്യമന്ത്രി ആയിരുന്ന എം ജി ആര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും  പുതിയ അണ പണിയണമെന്നും അംഗീകരിച്ചിരുന്നു. അതിനു വേണ്ടീ കേരളവും തമിഴ് നാടും സംയുക്തമായി ഒരു സര്‍വേ നടത്തി അണ കെട്ടാനുള്ള സ്ഥലം വരെ കണ്ടെത്തിയിരുന്നു. പിന്നീടെല്ലാം തകിടം മറിഞ്ഞു. തകിടം മറിച്ചു.

അണക്കെട്ട് ദുര്‍ബലമാണെന്ന സത്യം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ ധരിപ്പിച്ചാല്‍ മാത്രം മതി, ഇത് ആ നിമിഷം പരിഹരിക്കപ്പെടും. തമിഴ് നാട് കേരളത്തിന്റെ ഒരാവശ്യവും അംഗീകരിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ കാരണം കൊണ്ട്, തമിഴ് നാടിനനുകൂലമായേ എന്നും നിലപാടെടുത്തിട്ടുള്ളു. തമിഴ് നാട്ടിലെ വോട്ടു രാഷ്ട്രീയം അവിടത്തെ പാര്‍ട്ടികളെ നീതിപൂര്‍വമായ ഒരു തീരുമാനം എടുക്കാന്‍  അനുവദിക്കില്ല. മുലപ്പെരിയാറിനേക്കുറിച്ചുള്ള വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യുന്ന, ഡാം 999 എന്ന സിനിമപോലും അവിടെ നിരോധിച്ച മുഖ്യമന്ത്രിയുമായി എന്ത് കൂടിയാലോചിക്കണമെന്നാണു താങ്കള്‍ പറഞ്ഞു വരുന്നത്? അതിലും നല്ലത് വല്ല പോത്തിന്റെയും ചെവിയില്‍ വേദമോതുന്നതാണ്.

ഞാന്‍ വീണ്ടും ആവര്‍ത്തിക്കട്ടേ, കേന്ദ്ര സര്‍ക്കാരിനു മാത്രമേ ഇതിനൊരു പരിഹാരം കാണാന്‍ സാധിക്കൂ. സര്‍ക്കാരിന്റെ രക്ഷയും വോട്ടു രാഷ്ട്രീയവും, കേരളത്തിലേതല്ല, കേന്ദ്രത്തിലെയും തമിഴ് നാട്ടിലെയും, മന്‍ മോഹന്റെ കൈ കെട്ടിയിടുന്നു. അതുകൊണ്ട് അദ്ദേഅഹ്ത്തിനു യാഥ്ഹാര്‍ത്ഥ്യം അംഗീകരിക്കാന്‍ ആകുന്നില്ല. സുപ്രീം കോടതിക്ക് അത് മറികടന്ന് തീരുമാനിക്കാന്‍ ഭരണ ഘടന അവകാശം നല്‍കുന്നുമില്ല.

കോടതി തീരുമാനിക്കാന്‍ കാത്തിരുന്നല്‍ അടുത്ത 100 വര്‍ഷം കഴിഞ്ഞാലും തീരുമാനമുണ്ടാകില്ല.

Bond November 30, 2011 9:55 AM  

എന്താ കാളിദാസാ, ഇപ്പോള്‍ പറഞ്ഞുപറഞ്ഞു തമാശ പറയുന്നത് കാളിദാസനാണല്ലോ. ചരിത്രപുസ്തകം വേണ്ടത്ര വായിക്കാത്തതു പോലെ തോന്നുന്നു. കേന്ദ്രസര്‍ക്കാരിനു മാത്രമേ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ എന്നു പറഞ്ഞാല്‍, കേന്ദ്രസര്‍ക്കാരിനു മുന്നിലെന്താ, ഇതേ വരെ ഈ പ്രശ്നം വന്നിട്ടി്ലലേ? മുഖ്യമന്ത്രിമാരും കോടതിയും പരിഹരിക്കാത്ത പോലെ കേന്ദ്രവും ഇക്കാര്യം ഇതേവരെ പരിഹരിക്കാന്‍ ശ്രമിച്ചിട്ടില്ല.

അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് കാളിദാസന്‍ പറഞ്ഞത് തെറ്റാണ്. കേന്ദ്രസര്‍ക്കാരിനു മാത്രമല്ല, വേണമെന്നു വെച്ചാല്‍ കോടതിക്കും മുഖ്യമന്ത്രിക്കും വേണ്ടി വന്നാല്‍ പ്രസിഡന്റിനും ഈ പ്രശ്നം പരിഹരിക്കാം. പക്ഷേ വേണമെന്നു വിചാരിക്കണം.

Bond November 30, 2011 9:55 AM  
This comment has been removed by the author.
Bond November 30, 2011 9:55 AM  

എന്താ കാളിദാസാ, ഇപ്പോള്‍ പറഞ്ഞുപറഞ്ഞു തമാശ പറയുന്നത് കാളിദാസനാണല്ലോ. ചരിത്രപുസ്തകം വേണ്ടത്ര വായിക്കാത്തതു പോലെ തോന്നുന്നു. കേന്ദ്രസര്‍ക്കാരിനു മാത്രമേ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ എന്നു പറഞ്ഞാല്‍, കേന്ദ്രസര്‍ക്കാരിനു മുന്നിലെന്താ, ഇതേ വരെ ഈ പ്രശ്നം വന്നിട്ടി്ലലേ? മുഖ്യമന്ത്രിമാരും കോടതിയും പരിഹരിക്കാത്ത പോലെ കേന്ദ്രവും ഇക്കാര്യം ഇതേവരെ പരിഹരിക്കാന്‍ ശ്രമിച്ചിട്ടില്ല.

അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് കാളിദാസന്‍ പറഞ്ഞത് തെറ്റാണ്. കേന്ദ്രസര്‍ക്കാരിനു മാത്രമല്ല, വേണമെന്നു വെച്ചാല്‍ കോടതിക്കും മുഖ്യമന്ത്രിക്കും വേണ്ടി വന്നാല്‍ പ്രസിഡന്റിനും ഈ പ്രശ്നം പരിഹരിക്കാം. പക്ഷേ വേണമെന്നു വിചാരിക്കണം.

മഹാത്മ November 30, 2011 10:56 AM  

കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു മുല്ലപ്പെരിയാറിന് ശാശ്വതമായ ഒരു പരിഹാരം കാണും എന്ന മനപ്പായസം ആരും ഉണ്ണണ്ട. രണ്ടാം UPA സര്‍ക്കാര്‍ നടപ്പിലാക്കിയ ; ജനോപകാര പ്രദം ആയുള്ള ഏതെങ്കിലും നടപടി ഉണ്ടോ. ഇനിയും എങ്ങനെ എണ്ണയുടെ വില കൂട്ടാമെന്നും, പാവപ്പെട്ടവന്റെ പച്ചരിയില്‍ എങ്ങനെ മണ്ണ് വാരിയിടാമെന്നു ചിന്തിച്ചു വിദേശ കച്ചവടക്കാരെ സ്വീകരിക്കുന്നതും കഴിഞ്ഞു എപ്പോള്‍ ഇടപെടും മുല്ലപ്പെരിയാറില്‍.

ഒക്കെയും നാടകങ്ങള്‍ അല്ലേ.

അണക്കെട്ട് പൊട്ടിയാല്‍ വാര്‍ത്ത‍ ചാനലുകള്‍ മാറിമാറി കാണിക്കുന്ന എക്സ്ക്ലുസീവ് വീഡിയോകള്‍; "DAM 999" സിനിമ കാണുന്ന ലാഘവത്തില്‍ കാണുമ്പോളും ഈ നേതാക്കള്‍ ഇതേ നിര്‍വികാരത തുടരും.

ഞാന്‍ ശക്തമായി ആവശ്യപ്പെടുന്നത് മുല്ലപ്പെരിയാരിലെക്കുള്ള ജന മുന്നേറ്റമാണ്.

ഇന്നലെ ജയലളിത പറഞ്ഞത് കേട്ടില്ലേ " പ്രധാന മന്ത്രി കേരളത്തിനെ അടക്കി നിര്‍ത്തണമെന്ന്".

നമ്മുടെ ഔദാര്യം ( വികാരപരമായി പറഞ്ഞാല്‍ "പിച്ച") കൈപ്പറ്റി കോടികള്‍ ഉണ്ടാക്കിയിട്ട് നമ്മളെ അടക്കി നിര്‍ത്താന്‍ .

കേരളത്തിന്റെ ആവശ്യം ഒന്നേയുള്ളൂ
വെള്ളം തരാം ജീവന്‍ തരൂ

kaalidaasan November 30, 2011 1:08 PM  

>>>>കേന്ദ്രസര്‍ക്കാരിനു മാത്രമേ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ എന്നു പറഞ്ഞാല്‍, കേന്ദ്രസര്‍ക്കാരിനു മുന്നിലെന്താ, ഇതേ വരെ ഈ പ്രശ്നം വന്നിട്ടി്ലലേ? മുഖ്യമന്ത്രിമാരും കോടതിയും പരിഹരിക്കാത്ത പോലെ കേന്ദ്രവും ഇക്കാര്യം ഇതേവരെ പരിഹരിക്കാന്‍ ശ്രമിച്ചിട്ടില്ല.<<<


കേന്ദ്രം ഇതു വരെ പരിഹരിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നു തന്നെയാണു ഞാന്‍ പറഞ്ഞത്. അവരുടെ മുന്നില്‍ വന്നിട്ടുണ്ട്. ഇപ്പോഴും വന്നു.

കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍ ഈ വിഷയം വന്നപ്പോഴൊക്കെ അത് കോടതിയുടെ മുന്നിലേക്ക് അവര്‍ എറിഞ്ഞു കളിക്കുകയായിരുന്നു. അല്ലെങ്കില്‍ കേരളത്തെ പറ്റിക്കുകയായിരുന്നു. കോടതിയില്‍ ചെന്നാല്‍ എന്തുണ്ടാകുമെന്ന് അവര്‍ക്ക് നന്നായി അറിയാം. ഉത്തരവാദിത്തത്തില്‍ നിന്നും സമര്‍ദ്ധമായി ഒഴിഞ്ഞു മാറാനുള്ള കുറുക്കു വഴിയാണ്, കോടതിയിലെ ഈ തട്ടിക്കളിക്കല്‍. കോടതിയില്‍ ആയതുകൊണ്ട് ഞങ്ങള്‍ക്ക് ഇടപെടാന്‍ ആകില്ല എന്ന് തത്ത പറയുമ്പോലെ പറഞ്ഞു കൊണ്ടിരിക്കാം.കോടതി വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം തേടും. തമിഴ് നാടിനനുകൂലമായി തീരുമാനം എടുക്കാവുന്ന ഒരു വിദഗ്ദ്ധ സമിതിയെ തട്ടിക്കൂട്ടും.സമിതിയുടെ അഭിപ്രായം കോടതിക്ക് അംഗീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. ഈ നാടകം ആടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.

എല്ലാ വസ്തുതകളും പരിഗണിച്ച് നിഷ്പക്ഷമായി ആരെടുക്കുന്ന തീരുമാനവും  ഈ അണക്കെട്ട് കാലഹരണപ്പെട്ടു , സുരക്ഷിതമല്ല എന്നായിരിക്കും. അല്ല എന്നാണു താങ്കളുടെ അഭിപ്രായമെങ്കിലേ ഇതേക്കുറിച്ച് തര്‍ക്കിക്കുന്നതില്‍ അര്‍ത്ഥമുള്ളു. കോടതിയിലെ ജഡ്ജിമാര്‍ ഇതില്‍ വിദഗ്ദ്ധരല്ല. അവര്‍ ആശ്രയിക്കുന്നത് സര്‍ക്കാരുകളെ ആണ്. ഇത് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമായതുകൊണ്ട്, സംസ്ഥാനങ്ങള്‍ നിരത്തുന്ന വസ്തുതകളേക്കാള്‍ കൂടുതലായി കേന്ദ്രം നിരത്തുന്ന വസ്തുകള്‍ക്കാണു പ്രാമുഖ്യം. അതുകൊണ്ടാണ്, ഞാന്‍ പറഞ്ഞത്, കേന്ദ്ര സര്‍ക്കാരിനേ ഇത് പരിഹരിക്കാന്‍ ആകൂ എന്ന്.കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ദ്ധര്‍ നീതി പൂര്‍വ്വമായ ഒരു റിപ്പോര്‍ട്ട് നല്‍കിയാല്‍ കോടതി അതിനനുസരിച്ച് തീരുമാനമെടുക്കും.

കോടതിക്ക് സ്വമേധയാ തീരുമാനമെടുക്കാന്‍ ആകില്ല. ഇന്‍ഡ്യന്‍ ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. ഇതൊരു ഭരണപരമായ വിഷയമാണ്. നിയമപരമായ വിഷയമല്ല. സ്വാതന്ത്ര്യത്തിനു മുമ്പുള്ള വിഷയമായതുകൊണ്ട്, കേന്ദ്ര സര്‍ക്കാരിനൊരു നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കാം. അങ്ങനെ ഒരു നിയമം ഉണ്ടായാല്‍ കോടതി അതിനനുസരിച്ചേ ഏത് തീരുമാനവും എടുക്കൂ. കോടതിയില്‍ ഇപ്പോഴുള്ള കേസില്‍ കേന്ദ്ര സര്‍ക്കാരും കക്ഷിയാണ്. അവര്‍ക്ക് അവരുടെ സത്യസന്ധമായ നിലപാട് അവിടെ അവതരിപ്പിച്ചാലും മതി. കോടതി അത് കണക്കിലെടുത്ത് തീരുമാനിച്ചോളും.

kaalidaasan November 30, 2011 1:47 PM  

>>>>അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് കാളിദാസന്‍ പറഞ്ഞത് തെറ്റാണ്. കേന്ദ്രസര്‍ക്കാരിനു മാത്രമല്ല, വേണമെന്നു വെച്ചാല്‍ കോടതിക്കും മുഖ്യമന്ത്രിക്കും വേണ്ടി വന്നാല്‍ പ്രസിഡന്റിനും ഈ പ്രശ്നം പരിഹരിക്കാം. പക്ഷേ വേണമെന്നു വിചാരിക്കണം.<<<


സര്‍ക്കാരും, കോടതിയും പ്രസിഡണ്ടുമൊക്കെ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനേക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതുകൊണ്ടാണീ അഭിപ്രായ പ്രകടനം.

ഇന്‍ഡ്യന്‍ പ്രസിഡണ്ടിനോ കോടതികള്‍ക്കോ അധികാരങ്ങളൊന്നുമില്ല. പാര്‍ലമെന്റും നിയമസഭയും പാസാക്കുന്ന നിയമങ്ങളില്‍ ഒപ്പു വയ്ക്കാന്‍ മാത്രമേ സാധാരണ പ്രസിഡണ്ടിനവകാശമുള്ളു. പ്രസിഡണ്ട് പ്രാവര്‍ത്തിക്കുന്നത് മന്ത്രിസഭയുടെ ഉപദേശപ്രകാരം മാത്രമാണ്. നീതി നിര്‍വഹണത്തില്‍ പരാതി ഉണ്ടായാല്‍ അത് പരിഹരിക്കുകയാണ്, കോടതിയുടെ ജോലി.

വേണമെന്നു വിചരിച്ചാല്‍ പരിഹരിക്കാം, എന്നു പറയുന്നത് അര്‍ത്ഥ ശൂന്യമാണ്. വേണമെന്ന് ആരും അര നൂറ്റാണ്ടായി വിചാരിക്കുന്നില്ല. തമിഴ് നാട് ഈ അണക്കെട്ട് ബലമുള്ളതാണെന്ന് ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു.
ഈ അണക്കെട്ട് ഇതുപോലെ നിലനിറുത്തിക്കൊണ്ട്, സ്ഥിരമായി വെള്ളം കിട്ടണം എന്നതാണ്, തമിഴ് നട്ടുകാരുടെ മൊത്തം അഭിപ്രായം. അവരെ വേണമെന്നു വിചാരിപ്പിക്കാനുള്ള ഏതെങ്കിലും സൂത്ര വിദ്യ താങ്കളുടെ കയ്യിലുണ്ടോ?

ഇതും വച്ചുകൊണ്ട്, മുഖ്യമന്ത്രിക്ക് ഇതെങ്ങനെ പരിഹരിക്കാന്‍ ആകുമെന്ന് താങ്കളൊന്ന് വിശദീകരിച്ചേ. കേള്‍ക്കാന്‍ താല്‍പ്പര്യമുള്ളതുകൊണ്ട് ചോദിക്കുകയാണ്.

2006 ല്‍ സുപ്രീം കോടതി ഈ വിഷയത്തില്‍ ഒരു വിധി പറഞ്ഞിട്ടുണ്ട്.അതേക്കുറിച്ച് കേട്ടിട്ടില്ലെങ്കില്‍ ഇപ്പൊഴെങ്കിലും ഒന്ന് വായിക്കുക. കുറെ അബദ്ധ ധാരണകളൊക്കെ മാറിക്കിട്ടും.

kaalidaasan November 30, 2011 2:24 PM  

>>>>കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു മുല്ലപ്പെരിയാറിന് ശാശ്വതമായ ഒരു പരിഹാരം കാണും എന്ന മനപ്പായസം ആരും ഉണ്ണണ്ട. <<<


താങ്കളുടെ ഈ അഭിപ്രായത്തോട് ഞന്‍ തത്വത്തില്‍ യോജിക്കുന്നു. പക്ഷെ കേന്ദ്ര സര്‍ക്കാരിനെ ഇടപെടുവിക്കാതെ ഇത് പരിഹരിക്കാന്‍ ആകുമെന്ന് ഞാന്‍ കരുതുന്നില്ല.
കേന്ദ്രം ഒന്നും ചെയ്യുന്നില്ലെങ്കല്‍ കേരളം ഒരു പക്ഷെ കുറച്ചു കൂടെ കര്‍ക്കശമായ നിലപാടിലേക്ക് പോകേണ്ടി വരും. അവിടെയാണ്, കേരളത്തിലെ ഇന്നത്തെ സര്‍ക്കാരിന്റെയും, കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരുടെയും, കേരള എം പി മാരുടെയും പ്രതിബദ്ധത കിടക്കുന്നത്. പക്ഷെ അവര്‍ രാജിവച്ചുകൊണ്ടോ, മന്ത്രിമാരെ പിന്‍വലിച്ചുകൊണ്ടോ ഒരു നീക്കത്തിനു കോണ്‍ഗ്രസ് തയ്യാറാകാന്‍ സാധ്യതയില്ല.

പിന്നെ കേരളത്തിനവശേഷിക്കുന്ന മാര്‍ഗ്ഗം നിയമ നിര്‍മ്മാണമാണ്. ഇത് വെറുമൊരു പാട്ടകരാറാണ്, പാട്ടം  റദ്ദാക്കി സ്വത്ത് ഏറ്റെടുക്കാവുന്നതേ ഉള്ളു. അങ്ങനെയുള്ള നിയമോപദേശമാണ്, അഡ്‌വക്കറ്റ് ഹരീഷ് സാല്‍വേ കേരളത്തിനു നല്‍കിയിരിക്കുന്നത്. കരാറുകള്‍ സംബന്ധിച്ച നിയമത്തിലെ (ലാ ഒഫ് കോണ്‍ട്രാക്ട്സ്) വ്യവസ്ഥകള്‍ പ്രകാരം ഒരു കക്ഷിക്ക് ഏകപക്ഷീയമായി കരാര്‍ റദ്ദാക്കാം. എതിര്‍കക്ഷിക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാത്രം.

മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കാന്‍ കേരള നിയമസഭയ്ക്ക് പ്രമേയം പാസാക്കാം. പുതിയ നിയമം കൊണ്ടുവന്ന് അണക്കെട്ട് ഏറ്റെടുത്ത് ആ ചുമതല സര്‍ക്കാരിന് നിറവേറ്റാമെന്നാണ് നിയമവിദഗ്ദ്ധരുടെ അഭിപ്രായം.

അതും വിജയിക്കുന്നില്ലെങ്കില്‍ പിന്നെ ഒറ്റ മാര്‍ഗ്ഗമേ ഉള്ളു. അണക്കെട്ട് കയ്യേറുക. അതൊക്കെ അവസാന വഴിയാണ്. മറ്റെല്ലാം പരാജയപ്പെടുമ്പോള്‍ തേടേണ്ട വഴി. മുല്ലപ്പെരിയാര്‍ കേരളത്തിന്റെ നദിയാണ്, അണ കെട്ടിയിരിക്കുന്ന സ്ഥലവും കേരളത്തിന്റെ. പക്ഷെ തമിഴര്‍ അത് അവരുടെ തറവാട്ടു സ്വത്തുപോലെയാണു കരുതുന്നത്. ആ ധാര്‍ഷ്ട്യമൊന്നും അനുവദിച്ചു കൊടുക്കേണ്ട ആവശ്യമില്ല.

kaalidaasan November 30, 2011 2:59 PM  

>>>>ഇന്നലെ ജയലളിത പറഞ്ഞത് കേട്ടില്ലേ " പ്രധാന മന്ത്രി കേരളത്തിനെ അടക്കി നിര്‍ത്തണമെന്ന്".

നമ്മുടെ ഔദാര്യം ( വികാരപരമായി പറഞ്ഞാല്‍ "പിച്ച") കൈപ്പറ്റി കോടികള്‍ ഉണ്ടാക്കിയിട്ട് നമ്മളെ അടക്കി നിര്‍ത്താന്‍ . <<<



മഹാത്മ,

ശരിക്കും പിച്ച കൈപ്പറ്റികൊണ്ടിരിക്കുന്നത് നമ്മളല്ലേ?

എല്ലാവരും എറിഞ്ഞു തരുന്ന പിച്ച കൈപ്പറ്റേണ്ട ഗതികേടിലണു നാം.

മലയാളികള്‍ എന്നും താണു കൊടുത്തിട്ടേ ഉള്ളു. ഇനിയും അത് തുടരേണ്ടതില്ല. ജീവനു പോലും വിലയില്ലാതെ രണ്ടാം തരം പൌരന്‍മാരായിട്ടാണ്‌ മന്‍ മോഹന്‍ സിംഗ് ഉള്‍പ്പടെയുള്ളവര്‍ നമ്മളെ കാണുന്നത്. ഇന്‍ഡ്യയുടെ ഭാഗമായി കഴിയുനത് നാണക്കേടായിപ്പോലും തോന്നുന്നു.

ഇനിയുമത് തുടരേണ്ടതില്ല. ജയലളിത പറയുന്നതിനേപ്പറ്റിയുള്ള ഒരു റിപ്പോര്‍ട്ട് ഇതാണ്.

മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും പുതിയ അണക്കെട്ടുപോലെ സുരക്ഷിതമാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ആവര്‍ത്തിച്ചു. തമിഴ്‌നാടിന്റെ പഴയ വാദത്തില്‍ ഉറച്ചുനില്ക്കുകയാണ് ജയലളിത. അണക്കെട്ട് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തില്‍നിന്ന് കേരളത്തെ വിലക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം പ്രശ്‌നം സങ്കീര്‍ണമാക്കുകയേ ഉള്ളൂ.

ഇത് പറയുന്ന ഈ ജന്തുവുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നാണിവിടെ ബോണ്‍ഡ് അഭിപ്രായപെടുന്നത്.

ഇവര്‍ ഭരിക്കുന്ന തമിഴ് നാടിനു വെള്ളം പോലും കൊടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതുണ്ട്. .

ChethuVasu November 30, 2011 7:01 PM  

ചില കാര്യങ്ങള്‍ :

1 . ഈ ഡാമിന് ശേഷം മറ്റൊരു ഡാം (തടയയണ കൂടി എത്രയും വേഗം നിര്‍മ്മിക്കണം (ഈ ഡാം നിലനിര്‍ത്തിക്കൊണ്ട് തന്നെ ) .അതിനു ആരോടും ചോദിക്കേണ്ട കാര്യമില്ല.
2 . ഈ ഡാം കാലപ്പഴക്കം എത്തിയത് കൊണ്ട് എത്രയും വേഗം പൊളിച്ചു കളയണം .. കാലപ്പഴക്കം വന്ന ബസുകള്‍ കുറെ ക്കാലം കൂടി ഓടും എന്നത് കൊണ്ട് മാത്രം അവ റോഡില്‍ ഇറക്കാന്‍ പാടില്ലല്ലോ അത് പോലെ
3 . ഈ ഡാമിനെ പറ്റി പ്രചരിപ്പിക്കുന്ന അതിശയോക്തിപരമായ പ്രചാരങ്ങള്‍ അവസാനിപ്പിക്കണം . ഡാം പൊടിയാല്‍ തന്നെ പുട്ടുന്ന ഭാഗത്തിന് മേലെ ഉള്ള ഘാന അടി വെള്ളമാണ് താഴോട്ടോഴുക , ബാക്കിയുള്ള വെള്ളം അവിടെ തന്നെ നില്‍ക്കും . മുല്ല പ്പെരിയന്‍ ഡാമിന്റെ ഏറ്റവും താഴെ ഉള്ള വീതി 43 മീറ്റര്‍ ആണ് എന്ന് ഓര്‍ക്കുക .. അതൊന്നും പൂര്‍ണമായി പൊളിഞ്ഞു പോകാന്‍ പൌകുന്നില്ല . സാധാരണ ഗതിയില്‍ തകരുന്നത് ഏറ്റവും മേലെ ഉള്ള വീതി കുറഞ്ഞ ഭാഗം ആയിരിക്കും അതിനു മേലെ ഉള്ള വെള്ളം എത്ര ഖന അടി ഉണ്ടോ അത്ര മാത്രമേ പുറത്തേക്കൊഴുകി ഇടുക്കി ഡാമില്‍ വന്നു ചേരൂ .

മാത്രവുമല്ല , ഡാം പൊട്ടിക്കഴിഞ്ഞാല്‍ ഈ വെള്ളം ( പൊട്ടുന്നതിനു മേലെ നിരപ്പില്‍ ഉള്ളത് ) ഒറ്റയടിക്ക് ഒഴുകി ഇടുക്കി ഡാമില്‍ ഇതും എന്നത് ശരിയല്ല . അത് കൊണ്ട് ഒറ്റയടിക്ക് ഇടുക്കി ഡാമിന് ഇത്ര കണ്ടു വെള്ളത്തിന്റെ തള്ളല്‍ അനുഭവപ്പെടുകയും ഇല്ല .

ഇങ്ങനെ ഒക്കെ ആണെങ്കിലും , കാലപ്പപഴക്കം വന്ന ഒരു ഡാം നില നിര്‍ത്തുന്നത് , ശാസ്ത്രതോടും സമൂഹത്തോടും ഉള്ള നന്ദികേടാണ് . അത് എത്രയും പെട്ടെന്ന് പുതുക്കി പണിയുക .

ഒരാള്‍ പോലും അത് മൂലം മരണപ്പെട്ടു കൂടാ .ശാസ്ത്രവും സാങ്കേതിക വിദ്യയുഉം വേണ്ടിടത്ത് വേണ്ട രീതിയില്‍ ഉപയോഗിക്കതിരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ് .

MANIKANDAN [ മണികണ്ഠൻ ] December 1, 2011 12:15 AM  

@kaalidaasan സ്വാതന്ത്ര്യത്തിനു മുമ്പുള്ള വിഷയമായതുകൊണ്ട്, കേന്ദ്ര സര്‍ക്കാരിനൊരു നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കാം. അങ്ങനെ ഒരു നിയമം ഉണ്ടായാല്‍ കോടതി അതിനനുസരിച്ചേ ഏത് തീരുമാനവും എടുക്കൂ.
സ്വാതന്ത്ര്യത്തിനു മുൻപുള്ള കരാർ എന്ന് താങ്കൾ പറയുന്നതുപോലെ തന്നെ എല്ലാ മാദ്ധ്യമങ്ങളും ഈ കരാറിനെ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട്? ഇപ്പോൾ നിലവിലുള്ള കരാർ 29/05/1970-ൽ കേരളസർക്കാരും തമിഴ്നാട് സർക്കാരും തമ്മിൽ ഉള്ളതല്ലെ? 1886 ഒൿടോബർ 29ന് ബ്രിട്ടീഷ് സർക്കാരും തിരുവിതാംകൂറും തമ്മിലുണ്ടാക്കിയ കരാർ അച്യുതമേനോൻ സർക്കാർ പുതുക്കിയതല്ലെ?

MANIKANDAN [ മണികണ്ഠൻ ] December 1, 2011 1:21 AM  

അച്യുതമേനോൻ സർക്കാർ ഉണ്ടാക്കിയ ഭേദഗതിയിൽ ഇങ്ങനെ ഒരു വ്യവസ്ഥ (marked in bold letters) ഉണ്ടായിരുന്നു.

“and the lessee doth hereby covenant with the lessor that the lessee will pay to the lessor yearly rent at the rate of Rs.30 (Rupees thirty only) for every acre of the said lands demised and granted within the said contour line including the 8,000 acres referred to in clause one and the first of such payment of yearly rent be made at the expiration of twelve calendar months from the due date of payment in the year one thousand nine hundred and sixty nine as per the Principal Deed and the lessee doth hereby covenant with the lessor that the rent alone herein mentioned shall be subject to revision once in every thirty years from the twenty ninth day of May one thousand nine hundred and seventy at such rate as may be mutually agreed upon and the lessee doth hereby covenant with the lessor that the lessee will pay to the lessor the yearly rent hereinbefore reserved or at such revised rent as the case may be.”

ഇതനുസരിച്ച് 2000 മെയ് 29ന് വാടകയിൽ വ്യത്യാസം വരുത്തുന്നതിന് നമുക്ക് ഉണ്ടായിരുന്ന അവകാശം ആരും ഉപയോഗിക്കാഞ്ഞതെന്തേ?

kaalidaasan December 1, 2011 5:04 AM  

>>>>>സ്വാതന്ത്ര്യത്തിനു മുൻപുള്ള കരാർ എന്ന് താങ്കൾ പറയുന്നതുപോലെ തന്നെ എല്ലാ മാദ്ധ്യമങ്ങളും ഈ കരാറിനെ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട്? ഇപ്പോൾ നിലവിലുള്ള കരാർ 29/05/1970-ൽ കേരളസർക്കാരും തമിഴ്നാട് സർക്കാരും തമ്മിൽ ഉള്ളതല്ലെ? 1886 ഒൿടോബർ 29ന് ബ്രിട്ടീഷ് സർക്കാരും തിരുവിതാംകൂറും തമ്മിലുണ്ടാക്കിയ കരാർ അച്യുതമേനോൻ സർക്കാർ പുതുക്കിയതല്ലെ?<<<<

മണികണ്ഠന്‍,

1970 ല്‍ കരാര്‍ പുതുക്കി എന്നത് ശരിയാണ്. പക്ഷെ അതിനു നിയമപരമായ നിലനില്‍പ്പുണ്ടോ എന്ന് സംശയമാണ്. നിയമപരമായ വിഷയങ്ങളേക്കുറിച്ച് എനിക്ക് അത്ര വലിയ അറിവില്ല. എനിക്കറിയാവുന്ന കാര്യങ്ങള്‍ പറയാം.

1. ഇന്‍ഡ്യക്കു സ്വാതന്ത്ര്യം നല്‍കിയപ്പോള്‍ ബ്രിട്ടന്‍ പാസാക്കിയ എന്ന നിയമത്തില്‍ പ്രകാരം ബ്രിട്ടീഷ് സര്‍ക്കാരും ഇന്‍ഡ്യയിലെ നാട്ട്റ്റു രാജ്യങ്ങളും തമ്മിലുള്ള എല്ലാ ഉടമ്പടികളും റദ്ദാക്കപ്പെട്ടു.

http://www.legislation.gov.uk/ukpga/Geo6/10-11/30

7 Consequences of the setting up of the new Dominions.

(1)As from the appointed day—

(b)the suzerainty of His Majesty over the Indian States lapses, and with it, all treaties and agreements in force at the date of the passing of this Act between His Majesty and the rulers of Indian States,

നിലവിലില്ലാത്ത ഒരു കരാര്‍ അച്യുതമേനോന്‍ സര്‍ക്കാരിനു പുതുക്കാന്‍ ആകില്ല.

ഈ കരാര്‍ നിയമപരമായി നിലനില്‍ക്കണമെങ്കില്‍ ഇന്‍ഡ്യന്‍ പാര്‍ലമെന്റും, കേരള അസംബ്ളിയും  ഇതിനെ അംഗീകരിക്കേണ്ടതുണ്ട്. അതിന്നു വരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് അച്യുതമേനോന്‍ പുതുക്കിയ കരാറിനു നിയമപരമായ പരിരക്ഷ ലഭിക്കില്ല.

kaalidaasan December 1, 2011 5:09 AM  

2. 1886 ലെ കരാര്‍ ഒപ്പുവച്ചത് മഡ്രാസ് പ്രസിഡന്‍സിക്ക് വേണ്ടിയായിരുന്നു. ഇന്നത്തെ മലബാറുംഅതിന്റെ ഭാഗമായിരുന്നു. കൂടുതലായി ഇ കരാര്‍ തിരുവിതാംകൂര്‍ മഹരാജാവും ബ്രിട്ടീഷ് ഇന്‍ഡ്യയുടെ secretary of state ഉം തമ്മിലായിരുന്നു. അന്നത്തെ secretary of state എന്നു പറഞ്ഞാല്‍ ഇന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയെന്നാണര്‍ത്ഥം. ഒപ്പു വച്ചത് മഡ്രാസ ഗവര്‍ണറും, ഇതിന്റെ ഭരണ നിര്‍വഹണം മഡ്രാസില്‍ നിന്നും നടത്തിയിരുന്നു എന്നതുകൊണ്ടും, തമിഴ് നാടിന്റെ കയ്യിലായി പേപ്പറുകള്‍ എന്നു മാത്രമേ ഉള്ളു. അതുകൊണ്ട് തമിഴ് നാടിനവകാശം സ്ഥാപിക്കാനൊന്നുമാകില്ല. പിന്നീട് ഇന്‍ഡ്യ ആയ ബ്രിട്ടീഷ് ഇന്‍ഡ്യയും, തിരുവിതാംകൂര്‍ എന്ന നാട്ടു രാജ്യവും തമ്മിലായിരുന്ന്നു കരാര്‍.. മഡ്രാസ് അന്ന് സ്വതന്ത്ര രാജ്യമൊന്നുമായിരുന്നില്ല, തിരുവിതാംകൂര്‍ പോലെ.


3. ഇന്‍ഡ്യന്‍ ഭരണഘടനയുടെ 131 വകുപ്പ് പ്രകാരം, ഭരണഘടന നിലവില്‍ വരുന്നതിനു മുന്നേ ഉള്ള ഉടമ്പടികളില്‍മേല്‍ ഇന്‍ഡ്യന്‍ സുപ്രീം കോടതിക്ക് അധികാരമില്ല. അതുകൊണ്ട് ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിയമം പാസാക്കിയല്‍ അതിന്റെ പരിധിയില്‍ ഈ പ്രശ്നം  വരും. ആ നിയമം നടപ്പില്‍ വരുത്തുന്നതില്‍ എന്തെങ്കിലും പാളിച്ച പറ്റിയാല്‍ സുപ്രീം കോടതിക്കിടപെടാം.

4. ഇത് വെറുമൊരു പാട്ടക്കരാറാണ്. കുടിയാന്‌ നഷ്ടപരിഹാരം നല്‍കി യാതൊരു കാരണവും ബോധിപ്പിക്കാതെ കരാര്‍ റദ്ദാക്കാന്‍ നിയമപരമായി തന്നെ ഉള്ള അവകാശമുണ്ട്.

5. അച്യുതമേനോന്‍ സര്‍ക്കാര്‍ ഒപ്പിട്ടു എന്നു കരുതി ഒരു കരാര്‍ ലോകാവസനം വരെ കേരളത്തിനു ബാധ്യത ആകേണ്ടതില്ല. എത്രയോ കരാറുകള്‍ പിന്നീട് വരുന്ന സര്‍ക്കാരുകള്‍ തള്ളിക്കളയുന്നുണ്ട്. ഇടതു സര്‍ക്കാര്‍ ഒപ്പിട്ട സ്മാര്‍ട്ടി സിറ്റി കരാര്‍ ഉമ്മന്‍ ചാണ്ടിക്ക് വേണമെങ്കില്‍ അവസാനിപ്പിക്കാം. കരാറില്‍ പറഞ്ഞിരിക്കുന്ന നഷ്ടപരിഹാരം ​നല്‍കിയാല്‍ മതി. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ അങ്ങനെ പോലും പറഞ്ഞിട്ടില്ല. ബംഗാളിലെ ഇടതു പക്ഷ സര്‍ക്കാര്‍ ഒപ്പിട്ട പല കരാറുകളും മമത ബാനര്‍ജി റദ്ദാക്കി. കേരളത്തില്‍ പോലും അതൊക്കെ നടന്നിട്ടുണ്ട്.

6. കേരള നിയമ സഭക്ക് ഒരു നിയമം പാസാക്കി മുല്ലപ്പെരിയാര്‍ എന്ന കേരളത്തിന്റെ സ്വത്തേറ്റെടുക്കാന്‍ നിയമപരമായ തടസങ്ങളില്ല. അതിന്റെ തെളിവ്, കേരള സര്‍ക്കാര്‍ മുല്ലപെരിയാറിനു വേണ്ടി പാസാക്കിയ ഡാം സുരക്ഷ നിയമം സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല എന്നതാണ്. തമിഴ് നാട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കോടതി അത് ചെയ്തിട്ടില്ല. അതിന്റെ കാരണം നിയമപരമായി അതിനു നില്നില്‍പ്പുണ്ട് എന്നതാണ്.

7. മുല്ലപ്പെരിയാറിന്റെ ഒറിജിനല്‍  കരാര്‍ കേരളം ഏകപക്ഷീയമായി റദ്ദാക്കിയാല്‍ പോലും സുപ്രീം കോടതിക്ക് അതില്‍ ഇടപെടാന്‍ ആകില്ല. ഭരണഘടനയുടെ 131 വകുപ്പ് കോടതിയെ അതില്‍ നിന്നും  തടയുന്നു. ഒറിജിനല്‍ കരാര്‍ റദ്ദായിപ്പോയാല്‍ പിന്നെ പുതുക്കിയ കരാറിന്റെ പ്രസക്തി നഷ്ടപ്പെടും.

8. 1970 ല്‍ പുതുക്കിയ കരാറില്‍ മറ്റൊരു പാളിച്ചകൂടി ഉണ്ട്. അനുബന്ധം എഴുതി ചേര്‍ത്തപ്പോള്‍ വര്‍ഷം 40000 രൂപ വച്ച് നല്‍കണം എന്ന്തിനു പകരം,ഏക്കറിനു വര്‍ഷം 40000 രൂപ വച്ച് നല്‍കണം എന്നാണെഴുതി ചേര്‍ത്തത്. അതു പ്രകാരം തമിഴ് നാട് കേരളത്തിന്‍ തരേണ്ട കടബാധ്യത 2500 കോടിക്കു മുകളില്‍ വരും. പക്ഷെ ഇതു വരെ തന്നിട്ടുള്ളത് 60 ലക്ഷത്തിനു മുകളില്‍ മാത്രവും.

9. ഇവിടെ തമിഴ് നാടിന്റെ ഏതെങ്കിലും സ്വത്ത് നമ്മള്‍ പിടിച്ചെടുക്കുന്നില്ല കേരളത്തിന്റെ സ്വത്ത് നിസഹായ അവസ്ഥയില്‍ ഒരു നാട്ടുരാജാവ് പാട്ടം വാങ്ങി കൊടുക്കേണ്ടി വന്നു. അത് തിരിച്ചെടുക്കുന്നതാണ്.

10. വെള്ളത്തിനു ലഭ്യത കുറവുള്ള തമിഴ് നാടിന്‌ ഒരു മാനുക്ഷിക പരിഗണനവച്ച് നമ്മള്‍ വെള്ളം നല്‍കുന്നു എന്നേ ഉള്ളു. അവര്‍ക്ക് വെള്ളം ഉണ്ടാക്കേണ്ട ഒരു ബാധ്യതയും നമുക്കില്ല. വെള്ളമല്ല പാട്ടത്തിനു കൊടുത്തത്, സ്ഥലമാണ്.

11. ഈ അണക്കെട്ട് പൊളിച്ചു കളഞ്ഞ്, മറ്റൊരു അണക്കെട്ട് പണിയേണ്ട ആവശ്യം തന്നെയില്ല. പക്ഷെ മറ്റ് പല വിഷയങ്ങളും ഇതിലുള്ളതുകൊണ്ട് മറ്റൊരു അണക്കെട്ട് പണിയേണ്ടതായി വരുന്നു.

Tony Poonjar December 1, 2011 6:23 AM  

പലരുടെയും ചോദ്യം , ഡാം പൊട്ടിയാല്‍ നമ്മള്‍ താമസിക്കുന്ന സ്ഥലത്തിന് കുഴപ്പമുണ്ടാകുമോ എന്നാണ്... ഈ പ്രശ്നം പരിഹാരമുണ്ടാകാതെ ഇത്രയുംനാള്‍ ദീര്‍ഘിച്ചതിന് മറ്റുകാരണങ്ങള്‍ തേടേണ്ടതില്ലല്ലോ..

Bond December 1, 2011 7:24 AM  

>>>>ഓരോ ദിവസം ഓരോ അടി വച്ച് കുറച്ചു കൊണ്ടു വന്നാല്‍, വെറും രണ്ടഴ്ച കൊണ്ട് 120 അടിയില്‍ എത്തിക്കാം. തമിഴ് നാട്ടിലെ വൈഗ അണക്കെട്ടിലേക്ക് കൂടി വിട്ടാല്‍ ഒരാഴ്ച്ചകൊണ്ട് ഇത് സാധിക്കും.<<<<<<<

മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചു പണിയണം എന്നതിനൊഴികെ, താങ്കളുടെ ഒരു വാദത്തിനും കഴമ്പില്ല എന്നു ‌ഞാന്‍ പറഞ്ഞതിന് ഇതാ ഏറ്റവും ഒടുവിലെ തെളിവ്. ആ വൈഗാ ഡാം തകര്‍ന്നു പോയി കാളിദാസാ.

ഈ മാതൃഭൂമി വാര്‍ത്ത കാണുക
http://www.mathrubhumi.com/story.php?id=233623

വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് വൈഗൈ നദിയിലെ ഡാം തകര്‍ന്നു. രാമനാഥപുരം ജില്ലയിലെ നന്ദി വലസൈ വില്ലേജില്‍ ഒന്‍പത് മാസം മുമ്പ് നിര്‍മ്മിച്ച ചെക്ക്ഡാമാണ് ഇന്നലെ തകര്‍ന്നത്. എന്നാല്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

കുടിവെള്ളപദ്ധതിക്കായാണ് 14 കോടി രൂപ ചെലവില്‍ ചെക്ക് ഡാം നിര്‍മ്മിച്ചത്. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാക്കുമെന്ന് ആരോപിച്ച് ഡാം നിര്‍മ്മാണ സമയത്തുതന്നെ പ്രദേശവാസികള്‍ എതിര്‍പ്പുമായി എത്തിയിരുന്നു

ഡാം പൊളിച്ചേ തീരൂ എന്ന ആവശ്യവുമായി, സൂപ്പര്‍ ബ്ലോഗര്‍ വള്ളിക്കുന്നിന്റെ രണ്ടാം പോസ്റ്റിലും പുതുക്കിപ്പണിയുന്ന ഡാം PWDക്കാരെ ഏല്‍പ്പിക്കരുതെന്നാണ്
ആവശ്