മാലിന്യസംസ്കരണം ഒരു കീറാമുട്ടിയല്ല

>> Sunday, September 30, 2012

'നിരക്ഷരന്‍'(മനോജ് രവീന്ദ്രന്‍)എന്ന പ്രശസ്ത ബ്ലോഗറെ മാത്‌സ് ബ്ലോഗിന്റെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയെന്ന സാഹസത്തിനു മുതിരുന്നില്ല. നാം ഇന്ന് നേരിടുന്ന ഏറ്റവും രൂക്ഷമായ മാലിന്യപ്രശ്നത്തെ സ്കൂളുകളെ ഉപയോഗിച്ച് എങ്ങനെ ഇല്ലാതാക്കാമെന്നുള്ള തലപുകയ്ക്കുന്നതിനിടയിലാണ് ഇദ്ദേഹത്തെ കൂട്ടുകിട്ടിയത്.(മാത്‌സ് ബ്ലോഗിന്റെ ആശയവും അതിന് അധികാരികളില്‍ നിന്നും ലഭിച്ച നല്ല പ്രതികരണവും കമന്റിലൂടെ പങ്കുവെയ്ക്കാം. എന്തായാലും, ഒക്ടോബര്‍ ആദ്യവാരം നമുക്ക് അത്ഭുതം തന്നെ പ്രതീക്ഷിക്കാമെന്നു തോന്നുന്നു.). ഗൗരവമായി, പലവട്ടം വായിക്കേണ്ട, ഗംഭീരമായ ആ ലേഖനത്തിലേക്ക്....

....................................................................................
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാലിന്യസംസ്ക്കരണം തന്നെയാണെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. കേരളത്തില്‍ മാത്രമല്ല രാജ്യത്തൊട്ടാകെ ഇതൊരു വലിയ പ്രശ്നം തന്നെയാണ്.

പ്ലാസ്റ്റിക്കിന്റെ, കൃത്യമായി പറഞ്ഞാല്‍ പ്ലാസ്റ്റിക്ക് ഷോപ്പിങ്ങ് ബാഗുകളുടെ കടന്നുവരവോടെയാണ് മാലിന്യങ്ങള്‍ ചീഞ്ഞളിയാതെ, കെട്ടിക്കിടന്ന് ദുര്‍ഗ്ഗന്ധവും മാരാമാരികളും പടര്‍ത്തുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയത്. പ്ലാസ്റ്റിക്ക് ബാഗുകള്‍ വരുന്നതിന് മുന്‍പും മാലിന്യങ്ങള്‍ നമുക്കുണ്ടായിരുന്നു. അതൊക്കെയും ഇന്ന് ചെയ്യുന്നത് പോലെ, സ്വന്തം പുരയിടത്തിലോ അയല്‍വാസിയുടെ മതില്‍ക്കെട്ടിനകത്തേക്കോ കനാലിലേക്കോ കായലിലേക്കോ കടലിലേക്കോ കലുങ്കിന്റെ അടിയിലേക്കോ തന്നെയായിരുന്നു നാം വലിച്ചെറിഞ്ഞിരുന്നത്. പ്ലാസ്റ്റിക്ക് ബാഗില്‍ കെട്ടിപ്പൊതിഞ്ഞ് എറിഞ്ഞാല്‍ പോകുന്ന അത്രയും ദൂരേയ്ക്ക് എറിയാന്‍ പറ്റിയിരുന്നില്ല എന്നൊരു വ്യത്യാസം മാത്രമേ അക്കാലത്തുണ്ടായിരുന്നുള്ളൂ. വലിച്ചെറിഞ്ഞ് കളയുക എന്നതല്ലാതെ സംസ്ക്കരിക്കുക എന്നൊരു ഒരു മാലിന്യവിചാരം നമുക്കുണ്ടായിരുന്നില്ല. പക്ഷെ, പ്ലാസ്റ്റിക്കില്‍ കെട്ടിപ്പൊതിയാതെ എറിഞ്ഞ് കളഞ്ഞിരുന്നതുകൊണ്ട് പഴയകാലത്ത് ജൈവമാലിന്യങ്ങള്‍ ഒക്കെയും യഥാസമയം അഴുകിപ്പോയിരുന്നു. ഇന്നത് സംഭവിക്കുന്നില്ല. ചിക്കന്‍ ഗുനിയ, എലിപ്പനി, തക്കാളിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്താന്‍ പോന്ന രോഗാണുക്കള്‍ക്ക് വിളനിലമായി മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്കുള്ളില്‍ത്തന്നെ കുരുങ്ങിക്കിടക്കുന്നു. നഗരങ്ങളില്‍ നിന്നുള്ള ഇത്തരം മാലിന്യങ്ങള്‍ കൊണ്ടുതള്ളിയതിന്റെ പേരില്‍ വിളപ്പില്‍ശാലകള്‍ പോലെ പല ഗ്രാമങ്ങള്‍ മലീമസമായി, ജീവിതയോഗ്യമല്ലാതായി. പ്രകൃതി നമുക്ക് കനിഞ്ഞുനല്‍കിയിട്ടുള്ള തോടുകളിലേയും പുഴകളിലേയുമൊക്കെ ജലം ഉപയോഗശൂന്യമായി മാറി. എത്ര ശോചനീയമായ അവസ്ഥയാണെന്ന് നോക്കൂ.

വര്‍ദ്ധിച്ചുവന്ന ജനസംഖ്യയും ഫ്ലാറ്റുകളില്‍ നിന്നുള്ള മാലിന്യത്തിന്റെ പ്രവാഹവുമൊക്കെ വിസ്മരിക്കുന്നില്ല. പക്ഷെ, പ്ലാസ്റ്റിക്ക് തന്നെയാണ് മാലിന്യപ്രശ്നങ്ങള്‍ക്ക് ത്വരകമായി വര്‍ത്തിച്ചതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല. മാലിന്യപ്രശ്നങ്ങളുടെ കാരണങ്ങളൊക്കെ പകല്‍പോലെ വ്യക്തമാണ്. പ്രശ്നപരിഹാരവും അറിയാഞ്ഞിട്ടല്ല. അതൊന്ന് നടപ്പിലാക്കുക എന്നത് മാത്രമാണ് ഇനി ചെയ്യാനുള്ളത്. അതാകട്ടെ ഒരു ഹെര്‍ക്കുലീയന്‍ ടാസ്‌ക്കൊന്നും അല്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിന്റെ പല ഭാഗങ്ങളിലായി മറ്റ് മനുഷ്യര്‍ ചെയ്യുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍, ഇവിടിരുന്നുകൊണ്ടുതന്നെ അനായാസം മനസ്സിലാക്കാൻന്‍ നമുക്കാവും. അല്‍പ്പം നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അതുപോലെ തന്നെ മാലിന്യസംസ്ക്കരണം നടപ്പിലാക്കാനുമാകും.

ജൈവമാലിന്യങ്ങളും, റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്ന വസ്തുക്കളായ പ്ലാസ്റ്റിക്കും പേപ്പറുമൊക്കെ വെവ്വേറെ നിക്ഷേപിക്കുകയും അതെല്ലാം സമയാസമയം ശേഖരിച്ച് സംസ്ക്കരിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. വിദേശരാജ്യങ്ങളില്‍ ഇതിനൊക്കെ പുറമെ ഗാര്‍ഡന്‍ വേസ്റ്റ് എന്ന തരത്തിലും മാലിന്യം തരം തിരിച്ച് ഇടാറുണ്ട്. പല രാജ്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങള്‍ക്കായി പ്രത്യേകം കുപ്പത്തൊട്ടിയും സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. പല പാശ്ചാത്യരാജ്യങ്ങളിലും നമ്മള്‍ ഏഷ്യാക്കാര്‍ കൂടുതലായി താമസിക്കുന്ന ചില പ്രദേശങ്ങളെങ്കിലും കണ്ടാല്‍, അത് ഏഷ്യാക്കാര്‍ ജീവിക്കുന്നയിടമാണെന്ന് തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. കാരണം നമ്മള്‍ മാലിന്യങ്ങള്‍ റോഡിലും മറ്റും വലിച്ചെറിഞ്ഞുള്ള ശീലം എവിടെച്ചന്നാലും ആവര്‍ത്തിക്കുന്നു എന്നതുതന്നെ. അതേ സമയം ലോകത്തില്‍ തന്നെ ഏറ്റവും വൃത്തിയിലും വെടിപ്പിലും നിരത്തുകളും പരിസരവും സംരക്ഷിക്കുന്ന സിംഗപ്പൂര്‍ എന്ന രാജ്യം ഏഷ്യയില്‍ ആണെന്ന കാര്യവും വിസ്മരിക്കരുത്. സിംഗപ്പൂരില്‍ അലക്ഷ്യമായി ഒരു കടലാസോ ശീതള പാനീയത്തിന്റെ ഒഴിഞ്ഞ കുപ്പിയോ നിരത്തിലിട്ടാല്‍ അധികൃതര്‍ പിടികൂടി പിഴ അടിക്കും എന്നുള്ളതുകൊണ്ട് അവിടെ ജനങ്ങള്‍ ഒരു ബസ്സ് ടിക്കറ്റ് പോലും റോഡില്‍ ഇടുന്നില്ല. എല്ലാ നൂറ് മീറ്ററിലും ഒരു കച്ചറപ്പെട്ടി കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടും ആ രാജ്യത്തില്ല. എന്തിനും ഏതിനും ഫൈന്‍ അടിക്കുന്നതുകൊണ്ട് ‘Singapore is a fine city‘ എന്ന് തമാശ രൂപത്തില്‍ പറയാറുണ്ടെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ സിങ്കപ്പൂര്‍ ഒരു ‘ഫൈന്‍’ സിറ്റി ആയതിന്റെ കാരണം അവിടം മാലിന്യവിമുക്തമാണെന്നത് തന്നെയാണ്.

നമ്മുടെ രാജ്യത്ത് ഒരാള്‍ക്ക് മാലിന്യം വേസ്റ്റ് പെട്ടിയില്‍ത്തന്നെ നിക്ഷേപിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സംവിധാനം ഇവിടെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ആവശ്യത്തിന് കച്ചറപ്പെട്ടികള്‍ സ്ഥാപിക്കുകയും, അതിലെല്ലാം പേപ്പര്‍, പ്ലാസ്റ്റിക്ക്, ജൈവമാലിന്യം എന്നിങ്ങനെ തരം തിരിച്ച് ശേഖരിച്ച് സംസ്ക്കരിക്കാനുമുള്ള സംവിധാനം വ്യാപകമായ തോതില്‍ത്തന്നെ ഉണ്ടാക്കുകയും വേണം. ജനങ്ങള്‍ അതില്‍ തരം തിരിച്ച് തന്നെ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. എല്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും അവരവരുടേതായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ ഉണ്ടാകണം. ഒരു ദിവസം ശേഖരിക്കുന്ന മാലിന്യം അടുത്ത ദിവസത്തേക്ക് കെട്ടിക്കിടക്കുന്നില്ല എന്ന് സര്‍ക്കാര്‍ തന്നെ ഉറപ്പ് വരുത്തണം.

വികസനമെന്ന ഒരേയൊരു മുദ്രാവാക്യം തന്നെയാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ എപ്പോഴും വലിയ വായില്‍ വിളിച്ച് കൂവിയിട്ടുള്ളത്. കോടികല്‍ മുടക്കിയുള്ള നിക്ഷേപങ്ങളും വ്യവസായങ്ങളും ടൂറിസം പദ്ധതികളും മാത്രമാണോ വികസനം ? മാലിന്യവിമുക്തമായ തെരുവുകളും നടുവൊടിയാതെ സുരക്ഷമായി സഞ്ചരിക്കാന്‍ പറ്റുന്ന റോഡുകളുമാണ് വികസനത്തിന്റെ മുഖമുദ്രയെന്നത് അധികാരികള്‍ മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ് ? വൃത്തികെട്ട ഒരന്തരീക്ഷത്തില്‍ വ്യവസായം നടത്താനും ടൂറിസ്റ്റായുമൊക്കെ തിക്കിത്തിരക്കി സംരംഭകരും ജനങ്ങളും വരുമെന്ന് കരുതുന്നത് മൌഢ്യമല്ലേ ?

വിദേശയാത്ര നടത്തുന്ന മന്ത്രിമാരും ഉദ്യോഗസ്ഥന്മാരുമൊക്കെ കാണുന്നില്ലേ അന്നാടുകളിലെ മാലിന്യസംസ്ക്കരണരീതികള്‍ ? കണ്ടിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ ചിലവില്‍ ഒരു വിദേശയാത്രകൂടെ നടത്തൂ. എന്നിട്ട് അതേ രീതികള്‍ ഇവിടെയും നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കൂ. പല കോര്‍പ്പറേഷനുകളിലും ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ മാലിന്യപ്പെട്ടികളും, മാലിന്യം ശേഖരിക്കാനായി വാങ്ങിയ വാഹനങ്ങളും ഉപയോഗിക്കാതെ കിടന്ന് തുരുമ്പ് പിടിക്കുന്നതായി ടീവിയില്‍ ഈയിടെ കണ്ടിരുന്നു. ഇത്തരം നിഷ്‌ക്രിയമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളും ഉണ്ടാകണം.

വിളപ്പില്‍ ശാലകളുടേയും കൂടംകുളത്തിന്റേയുമൊക്കെ പേരില്‍ ജനങ്ങള്‍ നിരത്തിലും സമുദ്രത്തിലും വരെ ഇറങ്ങിനിന്ന്, അവര്‍ തന്നെ തിരഞ്ഞെടുത്ത സര്‍ക്കാരുകളോട് സമരം ചെയ്യേണ്ട ഗതികേടാണിന്നുള്ളത്. നേരത്തേ പറഞ്ഞ സിംഗപ്പൂര്‍ എന്ന രാജ്യവുമായി ഒരു താരത‌മ്യം നടത്താം. 40 ഏക്കറോളം വരുന്ന ഭൂമിയിലാണ് 250 ടണ്‍ മാലിന്യം സംസ്ക്കരിക്കാന്‍ അധികാരികള്‍ പെടാപ്പാട് പെടുന്നത്. അതേ സമയം വെറും 4 ഏക്കറിലാണ് സിംഗപ്പൂരില്‍ 800 ടണ്‍ മാലിന്യം സംസ്ക്കരിക്കുന്നത്. മാലിന്യത്തില്‍ നിന്ന് അവര്‍ വന്‍തോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതേ സാങ്കേതിക വിദ്യ എന്തുകൊണ്ട് നമുക്കും നടപ്പിലാക്കിക്കൂടാ ? മെട്രോ റെയിലും സ്‌കൈ സിറ്റിയും ഇലക്ട്രോണിക് കോറിഡോറുകളുമൊക്കെ സ്ഥാപിക്കുന്നതിന് മുന്‍പേ പണിതുയര്‍ത്തേണ്ടത്, അവിടന്നൊക്കെ വരാന്‍ പോകുന്ന ജൈവമാലിന്യങ്ങള്‍ അതാത് ദിവസങ്ങളില്‍ സംസ്ക്കരിക്കാനുള്ള സംവിധാനങ്ങളല്ലേ ? കൂടങ്കുളങ്ങള്‍ക്കും വിളപ്പില്‍ശാലകള്‍ക്കും ഒറ്റയടിക്ക് പരിഹാരമുണ്ടാക്കാന്‍ പറ്റുമെന്നുള്ളപ്പോള്‍, സാങ്കേതിക പരിജ്ഞാനവും അനുഭവസമ്പത്തും ഒന്നുമില്ലാത്ത ശിലായുഗ മനുഷ്യരെപ്പോലെ നാം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത് അപലപനീയമാണ്.

ഫോര്‍ട്ട് കൊച്ചിയെപ്പറ്റിയുള്ള ഒരു ചരിത്രപുസ്തകത്തില്‍ കുറച്ച് നാള്‍ മുന്‍പ് വായിച്ച ഒരു കാര്യം ഓര്‍മ്മവരുന്നു. 1950കളില്‍ കൊച്ചിയിലുണ്ടായിരുന്ന പിയേര്‍സ് ലെസ്ലി എന്ന കമ്പനിയിലെ വിദേശിയായ ഒരു ഉദ്യോഗസ്ഥന്‍ 2007ല്‍ വീണ്ടും കേരളത്തില്‍ വരുന്നു. പഴയ കാലത്തെ ഫോര്‍ട്ട് കൊച്ചിയുടെ തെരുവുകല്‍ ഇതിനേക്കാള്‍ വൃത്തിയുള്ളതായിരുന്നെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു ഭൃത്യന്‍ ഒരു ഒഴിഞ്ഞ മരുന്ന് കുപ്പി അലക്ഷ്യമായി ജനലിലൂടെ വെളിയിലേക്കെറിഞ്ഞുകളഞ്ഞതിന്ന് അന്ന് 52 രൂപ പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടത്രേ ! സ്വതന്ത്ര ഇന്ത്യയുടെ കാര്യമാണ് സംസാരിക്കുന്നതെന്ന് ഓര്‍ക്കണം. 1950 ല്‍ 52 രൂപയുടെ മൂല്യമെന്താണെന്നും മറക്കരുത്. അങ്ങനെയൊരു വ്യവസ്ഥിതി ഉണ്ടായിരുന്നു നമുക്ക്. അവിടന്ന് ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു ? വിദേശികളോട് പടപൊരുതി പിടിച്ചുവാങ്ങിയത്, സകല കൊള്ളരുതായ്മകളും ചെയ്യാനുള്ള സ്വാതന്ത്ര്യം കൂടെ ആയിരുന്നോ ?

ഫ്ലാറ്റില്‍ ജീവിക്കുന്നവരെ മാറ്റി നിര്‍ത്തി നോക്കിയാല്‍ രണ്ട് സെന്റ് ഭൂമിയെങ്കിലും സ്വന്തമായില്ലാത്തവര്‍ എത്രപേരുണ്ട് കേരളത്തില്‍ ? ഒരു ചതുരശ്ര അടി സ്ഥലമുണ്ടെങ്കില്‍ സ്വന്തം വീട്ടിലെ മാലിന്യം വീട്ടുപറമ്പില്‍ത്തന്നെ ജൈവവളമാക്കി മാറ്റാന്‍ സാധിക്കും. അതിനുതകുന്ന വിവിധതരം പദ്ധതികളും സാങ്കേതിക വിദ്യകളും ലഭ്യവുമാണ്. എറണാകുളത്ത് ഫ്ലാറ്റില്‍ ജീവിക്കുന്ന ഞാന്‍, ക്രെഡായി ക്ലീന്‍ സിറ്റി മൂവ്‌മെന്റ് പദ്ധതി പ്രകാരം, മാലിന്യത്തില്‍ നിന്ന് ജൈവവളം ഫ്ലാറ്റില്‍ത്തന്നെ ഉണ്ടാക്കുന്നുണ്ട്. ഫ്ലാറ്റുകളില്‍ നിന്ന് പോലും ജൈവമാലിന്യം തെരുവുകളിലേക്ക് എത്താതെ തടയാം എന്നതിന്റെ തെളിവാണത്. ചില വലിയ ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ശമ്പളത്തിന് ജോലിക്കാരെ നിയമിച്ച് എല്ലാ ഫ്ലാറ്റുകളിലേയും ജൈവമാലിന്യം ശേഖരിച്ച് ഒരുമിച്ച് വളമാക്കുന്ന പദ്ധതികളും നടക്കുന്നുണ്ട്. ഇത് എല്ലാ ഫ്ലാറ്റുകളിലും നിര്‍ബന്ധമായും നടത്താന്‍ നിബന്ധന വെക്കേണ്ടത് സര്‍ക്കാരാണ്.
ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്ക്കരിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാലിന്യസംസ്ക്കരണ രീതി. അല്ലാതെ സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പില്‍ എറിയാമെന്നും അന്യര്‍ക്ക് ശല്യമാകുന്ന രീതിയില്‍ സംസ്ക്കരിക്കാമെന്ന് വ്യക്തികളും ഭരണകൂടവും ചിന്തിക്കാന്‍ പോലും പാടില്ല. ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്ക്കരിക്കാനായാല്‍ അതില്‍ നിന്ന് കിട്ടുന്ന വളം ഉപയോഗിച്ച് അടുക്കളകൃഷി നടത്താം എന്നൊരു മെച്ചം കൂടെയുണ്ട്. മരുന്നടിക്കാത്ത കായ്‌കനികളും പച്ചക്കറികളും അന്യമായിക്കൊണ്ടിരിക്കുകയും മരുന്നടിച്ചതെങ്കിലും കിട്ടാനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ജൈവവളം ഉപയോഗിച്ചുണ്ടാക്കിയ നല്ല പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ സ്വന്തം വീട്ടിലെ മാലിന്യം തന്നെ പ്രയോജനപ്പെടുത്താനുമാകും. ക്രഡായി പോലുള്ള മാലിന്യസംസ്ക്കരണപദ്ധതികള്‍ക്ക് ആയിരം രൂപയിലധികം ചിലവ് വരുന്നുണ്ടെങ്കിലും അതിന്റെ നല്ലൊരു ഭാഗം ഇപ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നുണ്ടെന്നാണ് അറിവ്. മറ്റ് ചിലവ് കുറഞ്ഞ മാലിന്യസംസ്ക്കരണ പദ്ധതികളും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി നടക്കുന്നുണ്ട്. ആറിഞ്ച് വ്യാസവും മൂന്നടി ഉയരവുമുള്ള രണ്ട് പ്ലാസ്റ്റിക്ക് പൈപ്പുകളും ശര്‍ക്കരയും ഉണ്ടെങ്കില്‍ ജൈവ മാലിന്യം സംസ്ക്കരിച്ച് വളമാക്കുന്ന രീതിയും ഫലപ്രദമായി പരീക്ഷിച്ച് തെളിയിച്ചിട്ടുള്ളതാണ്. എല്ലാ വീടുകളിലും ഇത് നടപ്പിലാക്കാന്‍ വലിയ ചിലവൊന്നും വരുന്നതേയില്ല. അതിനുള്ള മനസ്സ് കാണിക്കണമെന്ന് മാത്രം.
മാലിന്യം നല്‍കിയാൽ പണം കൊടുക്കുന്ന ഒരു പദ്ധതി കുടുംബശ്രീ പോലുള്ള സംരഭങ്ങളുമായി സഹകരിച്ച് കേരളത്തില്‍ പരീക്ഷിക്കുമെന്ന് ശ്രീ. സാം പിട്രോഡ അഭിപ്രായപ്പെട്ടതായി ഓര്‍ക്കുന്നു. പിന്നീടൊന്നും അതേപ്പറ്റി കേട്ടതുമില്ല. അദ്ദേഹത്തെപ്പോലുള്ളവരുടെ മനസ്സിലുള്ള പദ്ധതികളെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ ചെയ്യേണ്ടതും നടപ്പിലാക്കാന്‍ പറ്റുന്നതാണെങ്കില്‍ പ്രാവര്‍ത്തികമാക്കേണ്ടതും സര്‍ക്കാരിന്റെ ചുമതലയാണ്. പണം കിട്ടിയാല്‍ കൈയ്‌ക്കില്ലല്ലോ ? അതുകൊണ്ട് പൊതുജനം കൂട്ടത്തോടെ സഹകരിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

ജൈവമാലിന്യവും പ്ലാസ്റ്റിക്കും വേര്‍തിരിച്ച് ശേഖരിക്കാനും നിക്ഷേപിക്കാനും എന്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുണ്ടെങ്കില്‍, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിക്ക് വേണ്ടി ശ്രീ.കെ.ബി.ജോയ് നടത്തുന്ന ദുര്‍ഗന്ധമില്ലാത്ത മാലിന്യപ്ലാന്റ് പോലെയുള്ളത് ചിന്തിക്കാവുന്നതാണ്. അവിടെ യന്ത്രസഹായത്താലാണ് ദുര്‍ഗ്ഗന്ധമൊന്നും ഇല്ലാതെ തന്നെ മാലിന്യം വേര്‍തിരിക്കുന്നതും സംസ്ക്കരിക്കുന്നതും. അതും കോര്‍പ്പറേഷന്റെ മുഴുവന്‍ മാലിന്യവും അല്‍പ്പം പോലും കെട്ടിക്കിടക്കാതെ മറിക്കൂറുകള്‍ക്കകം. ഇത്തരം പ്ലാന്റുകള്‍ കേരളത്തില്‍ എവിടെയും സൌജന്യമായി സ്ഥാപിക്കാനും അതിന്റെ അറ്റകുറ്റപ്പണികള്‍ സൌജന്യമായി നടത്താനും ശ്രീ.ജോയി തയ്യാറാണ്. അതില്‍ നിന്നുണ്ടാകുന്ന വളവും പ്ലാസ്റ്റിക്കുമൊക്കെ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് (എക്കോ ഹെല്‍ത്ത് സെന്റര്‍) നല്‍കണം എന്നത് മാത്രമേ നിബന്ധനയുള്ളൂ.

ജോയിയെപ്പോലുള്ളവരുടേയും ഈ വിഷയത്തെപ്പറ്റി നന്നായി പഠിച്ച് മനസ്സിലാക്കിയിട്ടുള്ള സുധീഷ് മേനോനെപ്പോലുള്ളവരുടേയും നിര്‍ദ്ദേശങ്ങളും സേവനവുമൊക്കെ മാലിന്യസംസ്ക്കരണ രംഗത്ത് പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍ തലത്തില്‍ നടപടികളുണ്ടാകണം. കോടികള്‍ ലാഭമുണ്ടാക്കാന്‍ പോന്ന ഒരു ജൈവവള വ്യവസായമാണ് മാലിന്യസംസ്ക്കരണമെന്ന് കണക്കുകള്‍ നിരത്തിക്കൊണ്ട് ശ്രീ.സുധീഷ് മേനോന്‍ പറയുന്നു. യൂറോപ്യന്‍ മാതൃകയിലും നിലവാരത്തിലുമുള്ള 10 ടണ്‍ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സ്ഥാപിക്കുക വഴി കേരളത്തിന്റെ 6000 ടണ്‍ വരുന്ന മാലിന്യം പ്രകൃതിക്കോ പരിസ്ഥിതിക്കോ കോട്ടം തട്ടാത്ത തരത്തില്‍ അന്നന്ന് തന്നെ സംസ്ക്കരിച്ചെടുക്കാനും, ഓരോ പ്ലാന്റില്‍ നിന്നും 250 പേര്‍ക്കെങ്കിലും പാചകവാതകം നല്‍കാനും സാധിക്കുമെന്നതാണ് സുധീഷ് മേനോന്റെ നിര്‍ദ്ദേശം. ക്രെഡായി പദ്ധതികളിലും പി.വി.സി. പൈപ്പുകള്‍ ഉപയോഗിച്ചുള്ള മാലിന്യ സംസ്ക്കരണത്തിലും എന്തൊക്കെ അപാകതകളും പോരായ്മകളും ഉണ്ടെങ്കിലും അതെല്ലാം പരിഹരിക്കാന്‍ പോന്നതാണ് യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡിലുള്ള ബയോഗ്യാസ് പ്ലാന്റുകള്‍.

ബോധവല്‍ക്കരണം തന്നെയാണ് ഇനിയങ്ങോട്ട് വേണ്ടത്. അതിനായി എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുക തന്നെ വേണം. പഴയ തലമുറയിലുള്ളവര്‍ മാറ്റാനാവാത്ത ചില ശീലങ്ങളുമായി മുന്നോട്ട് തന്നെ പോയെന്ന് വന്നേക്കാം. പക്ഷെ, പുതുതലമുറയെ എങ്കിലും ശാസ്ത്രീയമായി മാലിന്യ സംസ്ക്കരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുത്ത് വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്. സ്കൂളുകളില്‍ നിന്ന് തന്നെ തുടങ്ങണം മാലിന്യസംസ്ക്കരണത്തിന്റെ ബാലപാഠങ്ങള്‍. പ്രൈമറി സ്ക്കൂള്‍ തലത്തില്‍ നമ്മുടെ കുട്ടികള്‍ പഠിക്കുന്ന വിഷയങ്ങള്‍ ശരിക്കും ഏതൊരാളെയും അമ്പരപ്പിക്കുന്നത് തന്നെയാണ്. പക്ഷെ അവരുടെ നിലനില്‍പ്പിന്റെ തന്നെ വിഷയമായ മാലിന്യസംസ്ക്കരണ പാഠങ്ങള്‍ക്ക് സിലബസ്സില്‍ എത്രത്തോളം പ്രാധാന്യമുണ്ട് ? തുലോം തുച്ഛമാണെന്ന് വേണം മനസ്സിലാക്കാന്‍. കുട്ടികളെ ബോധവല്‍ക്കരിക്കുക തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. അവര്‍ വീട്ടിലുള്ള മുതിര്‍ന്നവരിലേക്കും ഇത്തരം നല്ല ശീലങ്ങള്‍ പകര്‍ന്ന് നല്‍കിക്കോളും. എന്റെ സ്ക്കൂള്‍ കാലത്ത് ഒരാഴ്ച്ച മുഴുവനും നീണ്ടുനില്‍ക്കുന്ന ‘സേവനവാരം’ ഉണ്ടായിരുന്നു. ഇന്നത് ഒന്നോ രണ്ടോ ദിവസങ്ങളായി ചുരുങ്ങിയിരിക്കുകയാണ്. കൊല്ലത്തില്‍ 10 സേവനവാരം നടത്തിയാലും തീരാത്തത്ര മാലിന്യം പ്ലാസ്റ്റിക്കായും അല്ലാതെയും ഇന്ന് ഓരോ സ്കൂളിന്റെ പരിസരത്തുനിന്നും കണ്ടെടുക്കാനാവും. പക്ഷെ, ‘സേവനവാരം‘ ഒരു ദിവസം മാത്രമായി ഒതുങ്ങിയിരിക്കുന്നു. സ്ക്കൂളും പരിസരവുമൊക്കെ ശുചിത്വത്തോടെ സൂക്ഷിക്കുന്നതോടൊപ്പം പുതിയൊരു മാലിന്യസംസ്ക്കാരം തന്നെ സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടത് സ്ക്കൂളുകളില്‍ നിന്നാണ്. അതിനി വൈകാനും പാടില്ല.


നേരെ ചൊവ്വേ പറഞ്ഞാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാത്തവര്‍ അറിഞ്ഞിരിക്കാനായി ചില നിയമവശങ്ങള്‍ കൂടെ പറഞ്ഞു കൊടുക്കുക. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് മാലിന്യം നിക്ഷേപിക്കുന്നത് 2011 നവംബര്‍ മാസം മുതല്‍ നിയമപരമായി നിരോധിക്കപ്പെട്ട കാര്യമാണ്. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഡി.ജി.പി.യോട് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രനും ജസ്റ്റിസ് പി.എസ്.ഗോപിനാഥനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും സംസ്ക്കരണത്തിനുമായി ലെവി ഈടാക്കണമെങ്കില്‍ അതും ആകാമെന്ന് കോടതി നിര്‍ദ്ദേശിക്കുന്നുണ്ട്. പൊതുശല്യം തടയുന്ന വകുപ്പ് (ഐ.പി.സി. 268) പ്രകാരവും, രോഗം പടര്‍ന്ന് പിടിക്കാന്‍ സാദ്ധ്യതയുള്ള അശ്രദ്ധമായ നടപടിയുടെ (ഐ.പി.സി 269) പേരിലും, പൊതുവാസസ്ഥലത്തിന് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരായും (ഐ.പി.സി.278) ആയിരിക്കും പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരായുള്ള നടപടികള്‍. വകുപ്പ് 269 പ്രകാരം ആറ് മാസം വരെ തടവും, വകുപ്പ് 278 പ്രകാരം 500 രൂപ വരെ പിഴയും കിട്ടിയെന്ന് വരും. പൊലീസ് വിചാരിച്ചാല്‍ ഹെല്‍മെറ്റ് വെക്കാത്തവനേയും സീറ്റ് ബെല്‍റ്റ് ഇടാത്തവനേയും ഓടിച്ചിട്ട് പിടിക്കുന്നതുപോലെ മാലിന്യം നിരത്തില്‍ കൊണ്ടുത്തള്ളുന്നവനെ കണ്ടുപിടിച്ച് കേസ് ചാര്‍ജ്ജ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്ന് സാരം.

തടവും പിഴയും ലെവിയും എല്ലാം ഒഴിവാക്കാം. അടുക്കളകൃഷിക്ക് ആവശ്യമായ വളം ഉല്‍പ്പാദിപ്പിക്കാം, അല്ലെങ്കില്‍ പാചകത്തിനാവശ്യമായ ബയോഗ്യാസ് ഉണ്ടാക്കാം. ശുചിത്വമുള്ള അന്തരീക്ഷത്തില്‍ ജീവിക്കാം. അനാവശ്യ രോഗങ്ങളില്‍ നിന്ന് മുക്തി നേടാം. മാലിന്യ സംസ്ക്കരണം ഓരോ വ്യക്തിയുടേയും കുടുംബത്തിന്റേയും സ്ഥാപനങ്ങളുടേയും ഉത്തരവാദിത്വമാണെന്ന വിചാരം എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് മാത്രം. അല്ലെങ്കില്‍ അങ്ങോട്ടുമിണ്ടോട്ടും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ കുപ്പത്തൊട്ടിയായിക്കൊണ്ടിരിക്കുന്ന ഇന്നാട്ടില്‍ വൃത്തികെട്ട ഒരു സമൂഹമായി, സമ്പൂര്‍ണ്ണ സാക്ഷരര്‍ എന്ന ലേബലും നെറ്റിയിലൊട്ടിച്ച് വാഴാം.
വിളപ്പില്‍ ശാല മാലിന്യസംസ്ക്കരണ സമരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി വന്ന സമയത്ത് ശ്രീ.സിവിക് ചന്ദ്രന്‍ പറഞ്ഞ വരികള്‍ കടമെടുത്ത് കുറിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
“നിന്റെ അഴുകിയ ഭക്ഷണം, നിന്റെ മക്കളുടെ വിസര്‍ജ്ജ്യം പേറുന്ന പൊതിക്കെട്ടുകള്‍, നിന്റെ ഉച്ഛിഷ്ടങ്ങള്‍, നിന്റെ കഫം നിറച്ച കോളാമ്പികള്‍, നിന്റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍, നിന്റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷണങ്ങള്‍, ........ഇതെല്ലാം വലിച്ചെറിയേണ്ടത് എന്റെ സന്തതികളുടെ മുകളിലല്ല. നിന്റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം. അതിനു കഴിയുന്നില്ലെങ്കില്‍ തീ തന്നെ തിന്നുതീര്‍ക്കണം, പന്നിയെപ്പോലെ.”
ശരിയല്ലേ അദ്ദേഹം പറഞ്ഞത് ? മറ്റൊരാളുടെ വിസര്‍ജ്ജ്യം നമ്മളുടെ മേലോ നമ്മുടെ പുരയിടത്തിലോ വീണാല്‍ നമ്മള്‍ സഹിക്കുമോ ? അതേ പരിഗണന മറ്റുള്ളവര്‍ക്ക് തിരിച്ച് നല്‍കാന്‍ നമ്മളും ബാദ്ധ്യസ്ഥരാണ്.
ചേര്‍ത്ത് വായിക്കാന്‍ ഇതേ വിഷയത്തില്‍ മുന്‍പ് എഴുതിയ രണ്ട് ലേഖനങ്ങളുടെ ലിങ്കുകള്‍ കൂടെ സമര്‍പ്പിക്കുന്നു.
മാലിന്യ വിമുക്ത കേരളം
വിളപ്പില്‍ശാലകള്‍ ഒഴിവാക്കാന്‍

89 comments:

Sr. Lucy Kalapura FCC September 18, 2012 at 9:46 PM  

fantastic action if we do . can expect a neat kerala too and healthy u and i.

സുദേഷ് എം രഘു September 18, 2012 at 9:53 PM  

മാലിന്യ നിര്‍മാര്‍ജനം സംബന്ധിച്ച് ഇതെഴുതുന്നയാളിന്‍റെ നിലപാട് ഈ ലേഖനത്തിലുണ്ട്.
മാലിന്യം വലിച്ചെറിയാതെ പിന്നെ ?!
എന്നാല്‍ ഈ ലേഖനം വായിച്ചപ്പോള്‍ നിലപാടില്‍ ചില മാറ്റങ്ങള്‍ ആവശ്യമല്ലേ എന്നു സംശയമുണ്ട്.
കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജനം സാധ്യമാണ്

വെള്ളരി പ്രാവ് September 18, 2012 at 10:02 PM  

Really Informative & an Excellent Article.
Contemporary outlook with an attractive technology to an obsolete social issue.It's highly appreciable& could be applicable/relevant to all the institutions.
It’s a must-read & compelling piece of writing.Thank you Maths Blog.

Unknown September 18, 2012 at 10:10 PM  

good
but who is here to see the good things and goodness
by Sabu Kottappady

Hari | (Maths) September 18, 2012 at 10:24 PM  

എറണാകുളത്ത് പ്രധാനമന്ത്രി വരുന്നതിനോടനുബന്ധിച്ച് നടത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഒട്ടേറെ വഴിയോര കച്ചവടക്കാരെ ഒഴിവാക്കുകയും, പ്രധാനമന്ത്രി സഞ്ചരിക്കേണ്ട വീഥി ടാര്‍ ചെയ്ത് സുന്ദരമാക്കുകയും ചെയ്തു. നമുക്കായി എന്തെങ്കിലും ചെയ്യേണ്ടവരായ അധികാരം കയ്യാളുന്നവരെ ഇപ്രകാരം 'തെറ്റിദ്ധരിപ്പിക്കുന്നതു' കൊണ്ട് ജനങ്ങള്‍ക്ക് എന്താണ് ഗുണം? ഗുണമൊന്നുമില്ലെന്നു മാത്രമല്ല, എറണാകുളം സുന്ദരമാണ്, സഞ്ചാരയോഗ്യമാണ്, തിരക്കില്ലാത്ത വിധം മനോഹരമായി ഗതാഗതം നിയന്ത്രിക്കാന്‍ ശേഷിയുള്ളവരാണ് നമ്മുടെ ഉദ്യോഗസ്ഥരെന്നെല്ലാം പാവം അദ്ദേഹം തെറ്റിദ്ധരിച്ചു കാണും. ട്രാഫിക് ബ്ലോക്കുകളും റോഡിലെ ഗട്ടറുകളുമെല്ലാമടക്കം നാമനുഭവിക്കുന്ന ബുദ്ധിമുട്ടുകളൊന്നും വേണ്ടപ്പെട്ടവര്‍ കാണുന്നില്ല. ഇതെല്ലാം കാണുമ്പോള്‍ എന്റെ പ്രാര്‍ത്ഥന ഒന്നു മാത്രം. എന്റെ പുതിയ വീട്ടിലേക്ക് ഒരു വട്ടമെങ്കിലും പ്രധാനമന്ത്രി വന്നെങ്കില്‍.....

ഇത്തരം നിയന്ത്രണങ്ങളെല്ലാം നടത്തി ഉദ്യോഗസ്ഥവൃന്ദം എറണാകുളം 'സുന്ദര'മാക്കിയെങ്കിലും ഹൈക്കോര്‍ട്ട് ജങ്ഷനിലേതടക്കമുള്ള മാലിന്യസംഭരണി കൂടിയായ കാനകളോ റോഡു വക്കുകളോ ശുദ്ധീകരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ലെന്നു തോന്നി. കാരണം, അത്രയേറെ ദു:ര്‍ഗന്ധം അവിടെയുണ്ടായിരുന്നു. (വി.ഐ.പി കാറുകള്‍ എ.സി ആയതിനാല്‍ ക്ലോസ്ഡ് ആയതിനാല്‍ ഇതൊന്നും ആരുമറിയില്ല)

നിവേദനങ്ങളും പരാതികളും നല്‍കാനുള്ള പരമ്പരാഗത മാര്‍ഗം അവസാനിപ്പിച്ച് പേപ്പറുകളുടെ അമിതോപയോഗം തടയേണ്ടിയിരിക്കുന്നു. എന്തു കൊണ്ട് ഇന്റര്‍നെറ്റിനെ ഫലപ്രദമായി ഉപയോഗിച്ചു കൂടാ? പരാതിക്കാരന് പരാതി സമര്‍പ്പിക്കാന്‍ അലയുന്നതിലും സൗകര്യപ്രദമാണല്ലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഓണ്‍ലൈനായി പരാതി അയക്കുന്നത്. പരാതിയുടെ സ്റ്റാറ്റസ് പരാതിക്കാരന് ഇടക്കിടെ പരിശോധിക്കുകയുമാകാം. നടപടിയില്ലെങ്കില്‍ അപ്‌ലെറ്റ് കമ്മിറ്റിക്ക് പരാതി ഫോര്‍വേഡ് ചെയ്യാം. എല്ലാം സുതാര്യം. പേപ്പറുകള്‍ ലാഭം...നാളെയുടെ മാലിന്യക്കൂമ്പാരങ്ങളായി മാറുന്ന കടലാസുകള്‍ ഫലപ്രദമായി വിനിയോഗിക്കലുമാകാം.

ഒരു വീട്ടിലെ മാലിന്യം അവിടെത്തന്നെ സംസ്ക്കരിക്കാന്‍ ഓരോ വീട്ടുകാരനും ശ്രമിക്കണം. അവിടെയാണ് ആരോഗ്യപൂര്‍ണവും സുന്ദരവുമായ ഒരു നാട് വളര്‍ച്ച പ്രാപിക്കുന്നത്. ജനോപകാരപ്രദമായ കാര്യങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന പ്രിയ 'നിരക്ഷരന്‍' മനോജേട്ടന് എല്ലാ ആശംസകളും.

നിരക്ഷരൻ September 18, 2012 at 10:25 PM  

@ സുദേഷ് എം രഘു - ഈ വിഷയവുമായി ബന്ധപ്പെട്ട് ശ്രീ.കെ.ബി.ജോയിയുമായി സംസാരിച്ചതിന് ശേഷം മാലിന്യനിർമ്മാർജ്ജനത്തെപ്പറ്റിയുള്ള ഈയുള്ളവന്റെ കാഴ്ചപ്പാടിലും ഒരുപാട് മാറ്റങ്ങൾ ആവശ്യമാണെന്ന തോന്നൽ ഉടലെടുത്തിട്ടുണ്ട്.

വിരോധാഭാസം എന്താണെന്ന് വെച്ചാൽ, ജോയിയെപ്പോലെയും സുധീഷ് മേനോനെപ്പോലെയുമൊക്കെ ഇതേപ്പറ്റി നല്ല ബോദ്ധ്യമുള്ളവരും അനുഭവസമ്പത്തുള്ളവരും പൊതുജനങ്ങൾക്കിടയിലുണ്ട്. പക്ഷെ നടപടികൾ എടുക്കേണ്ട അധികാരിവർഗ്ഗത്തിന്റെ കൂട്ടത്തിലും, അവരെ നടപടികൾ എടുക്കാൻ പ്രേരിപ്പിക്കേണ്ട ഉപദേശക സമിതിയിലുമൊക്കെ കെടുകാര്യസ്ഥതക്കാർ, അല്ലെങ്കിൽ നിക്ഷിപ്ത താൽ‌പ്പര്യക്കാർ ആണുള്ളത്.

ഓ.എൻ.വി. കുറുപ്പ് മറ്റൊരു സാമൂഹിക വിഷയവുമായി ബന്ധപ്പെട്ട് പറഞ്ഞത് ഓർമ്മ വരുന്നു. അത് ഏതാണ്ട് ഇപ്രകാരമായിരുന്നു. ‘പ്രശ്നം പരിഹരിക്കപ്പെടണമെങ്കിൽ ദേശബോധം ഉണ്ടായാൽമാത്രം മതി’.

നിരക്ഷരൻ September 18, 2012 at 10:49 PM  

സാനിട്ടറി നാപ്‌കിനുകൾ എപ്രകാരമാണ് ഉറവിടത്തിൽത്തന്നെ സംസ്ക്കരിക്കേണ്ടത് എന്ന് മനസ്സിലാക്കാൻ മൈന ഉമൈബാന്റെ
നാപ്‌കിനുകളെക്കുറിച്ച് ചിലത്. എന്ന ഈ ലേഖനം വായിക്കൂ.

വി.കെ. നിസാര്‍ September 19, 2012 at 12:11 AM  

[im]https://sites.google.com/site/hijklmn23/ff/comment.jpg?attredirects=0&d=1[/im]
ഇക്കഴിഞ്ഞ ആഗസ്റ്റ് 31ന് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയ നിര്‍ദ്ദേശം. അദ്ദേഹം അത് ലൈക്ക് ചെയ്തത് കാണാം

വി.കെ. നിസാര്‍ September 19, 2012 at 12:17 AM  

വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം മാതൃഭൂമി പത്രവാര്‍ത്തയില്‍

jarav September 19, 2012 at 1:05 AM  

We Indians have absolutely no civic sense.

This article recently got a lot of attention. Please allow me to quote from the article:
"...The first thing that strikes you about India is how dirty it is. In a word, the place is disgusting. All of it. The entire country..."

There were many angry comments to the article by outraged Indians. Many asked the writer to visit Kerala which they claimed was very clean.

I don't think so and I live in Kerala.

I live in Palakkad. I have seen some of the Government schools here. They are dirty -- full of litter. I had to visit Government Victoria College recently to buy an application form. I found it to be filthy.

But it is we who have to change. There is no use in blaming the politicians to a large extent.

We deserve our politicians.

Mr. Manoj Ravindran is spot-on with his observation that we have to start with the children. Cleanliness, public hygiene and an aversion to littering have to become habituated with us if we are to conform to these values. If they are to become habits, we have to start inculcating these values at an young age.

Recently, my nephew, who studies at Sri Krishnapuram happened to pick up a toffee wrapper flung carelessly away by a classmate. The classmate's reaction was "ഓ.. എന്താ പിന്നെ!". But, brushing his comment aside, my nephew tucked the wrapper into his shirt pocket with a smile.

Let us hope that things change.

beena anil September 19, 2012 at 5:41 AM  

ഇവിടെ പരാമറ്ശിക്കാതെ പോയഒരുകാര്യം പ്ളാസ്റ്റിക് കത്തിച്ചാലുണ്ടാകവുന്നദോഷങ്ങളാണ്‍.ഇന്നെല്ലാവരും പ്ളാസ്റ്റിക് വീടുകളില്‍ തന്നെ കത്തിക്കുന്നഒരു രീതിഉണ്ട്.ഇതില്നിന്നുണ്ടാകുന്നപുക ശ്വസിച്ചാല്‍ ക്യാന്സര്‍ പോലെയുള്ളരോഗങ്ങള്‍ വരെ ഉണ്ടാകാം ഇതെപ്പറ്റിയൊക്കെജനങ്ങളെബോധവല്കരിക്കെണ്ടത് അത്യാവശ്യമാണ്‍.

സുദേഷ് എം രഘു September 19, 2012 at 7:12 AM  

>>>ചിക്കന്‍ ഗുനിയ, എലിപ്പനി, തക്കാളിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്താന്‍ പോന്ന രോഗാണുക്കള്‍ക്ക് വിളനിലമായി മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്കുള്ളില്‍ത്തന്നെ കുരുങ്ങിക്കിടക്കുന്നു. <<<<
@മനോജ്,
കേരളത്തിലെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വലിയൊരു തെറ്റിദ്ധാരണയാണിത്. ഇപ്പറഞ്ഞ രോഗങ്ങളില്‍ എലിപ്പനിക്കു വേണമെങ്കില്‍ മാലിന്യം കാരണമാണെന്നു പറയാം. ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ മുതലായ അസുഖങ്ങള്‍ പരത്തുന്നത് ഈഡിസ് കൊതുകുകളാണ്. അവ മാലിന്യത്തില്‍ വളരുന്നവയല്ല. ശുദ്ധജലത്തിലേ വളരൂ. വളരെ അപൂര്‍വമായി ഉപ്പുവെള്ളത്തിലും കണ്ടുവരുന്നു. വെടിപ്പും വൃത്തിയും കൂടിയ വീടുകളിലാണ് സാധാരണ ഇത്തരം അസുഖങ്ങള്‍ കണ്ടിട്ടുള്ളത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വീട്ടിലും നടന്‍ സുരേഷ് ഗോപിയുടെ വീട്ടിലും എന്ത് മാലിന്യമുണ്ടായിട്ടാണ് അവിടെ ഡെങ്കിപ്പനി വന്നത്?

ഹോംസ് September 19, 2012 at 7:17 AM  

ലേഖനം മുഴുവന്‍ വായിച്ചു.
നിരക്ഷരന്റെ ലളിതവും ആത്മാര്‍ത്ഥതയുള്ളതുമായ നിരീക്ഷണങ്ങള്‍ക്കും പരിഹാരനിര്‍ദ്ദേശങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.
ഈ രംഗത്ത്, മാത്‌സ് ബ്ലോഗിന്റെ ഇടപെടലുകളും ഗംഭീരം.
സ്കൂളുകളില്‍ എന്റെ ചെറുപ്പകാലത്ത് നടന്നിരുന്നതുപോലുള്ള സേവനവാരം, അവയുടെ പുറത്തേക്ക് വ്യാപിപ്പിക്കുവാനാണ് ഗവ. ശ്രമമെന്ന് മാതൃഭൂമി വാര്‍ത്ത സൂചിപ്പിക്കുന്നു. നല്ലത്! എന്നാല്‍ കേവലം സര്‍ക്കാര്‍ വകുപ്പുകളുടെ
വെറും ചടങ്ങായി ഇത് മാറിപ്പോകരുത്. എല്ലാ ജനവിഭാഗങ്ങളുടേയും പങ്കാളിത്തത്തോടെ, മികച്ചരീതിയില്‍ ആ വാരം അര്‍ത്ഥവത്താക്കേണ്ടതുണ്ട്. വ്യക്തിപരമായി നിരത്തിലിറങ്ങാനുള്ള എന്റെ സന്നദ്ധത അറിയിക്കുന്നു. കേവലം പ്രസംഗങ്ങളിലൊതുക്കാതെ, ആത്മാര്‍ത്ഥമായ ഒരു സമീപനം ഇക്കാര്യത്തിലുണ്ടാകണം.
നമുക്ക് ഒന്നിച്ചു നീങ്ങാം.

വി.കെ. നിസാര്‍ September 19, 2012 at 7:30 AM  

[im]https://sites.google.com/site/hijklmn23/ff/kodu.jpg?attredirects=0&d=1[/im]

നിരക്ഷരൻ September 19, 2012 at 8:05 AM  

@ Beena Anil - പ്ലാസ്റ്റിക്ക് വീടുകളിൽ കത്തിക്കാനേ പാടില്ല. ജൈവമാലിന്യം തരം തിരിച്ച് സംസ്ക്കരിച്ചതിന് ശേഷം പ്ലാസ്റ്റിക്ക് വീട്ടിൽത്തന്നെ സൂക്ഷിക്കുക. പ്ലാസ്റ്റിക്ക് ശേഖരിക്കുന്നവർ വീടുകൾ തോറും ഇപ്പോഴും വരുന്നുണ്ടല്ലോ ? അവർക്ക് കൊടുത്താൽ തുച്ഛമാണെങ്കിലും ചെറിയ വരുമാനവും ഉണ്ടാക്കാം. നഗരങ്ങളിൽ അത് ശേഖരിച്ച് റീസൈക്കിൾ ചെയ്യേണ്ടത് സർക്കാർ തന്നെയാണ്. അധവാ പ്ലാസ്റ്റിക്ക് കത്തിച്ചേ പറ്റൂ എന്നാണെങ്കിൽ അതിന് പറ്റിയ യന്ത്രങ്ങളും മാർക്കറ്റിൽ ഉണ്ട്. പതിനയ്യായിരം രൂപയോളം വിലയുള്ള ആ ഉപകരണത്തിൽ പ്ലാസ്റ്റിക്ക് കത്തി ചാരമായി മാറുന്നുണ്ട്. പുകക്കുഴൽ 15 അടിയോളം ഉയരത്തിലായതുകൊണ്ട് നേരിട്ട് ശ്വസിക്കുന്ന പ്രശ്നം ഉണ്ടാകുന്നില്ല. പക്ഷെ ഈ മാർഗ്ഗവും ഓസോൺ പാളി , ആഗോള താപനം എന്നീ പ്രശ്ൻങ്ങൾ ഉണ്ടാക്കും. പ്ലാസ്റ്റിക്ക് കത്തിക്കാതിരിക്കുക തന്നെയാണ് വേണ്ടത്. വീടുകളിൽ പ്ലാസ്റ്റിക്ക് കത്തിച്ചാൽ പുക മാത്രമല്ല ഉണ്ടാകുന്നത്, പ്ലാസ്റ്റിക്ക് പൂർണ്ണമായും കത്തി ചാരമാകാതെ കട്ടപിടിച്ച് ഭൂമിയിൽ കിടക്കാൻ ഇടവരുന്നു. ഇത് വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കുകയേ ഉള്ളൂ. പ്ലാസ്റ്റിക്ക് സംസ്ക്കരണത്തിന്റെ രീതികൾ കൂടെ ലേഖനത്തിൽ മനപൂർവ്വം ചേർക്കാഞ്ഞതാണ്. ജൈവമാലിന്യം ഫലപ്രദമായി സംസ്ക്കരിച്ചുകഴിഞ്ഞാൽത്തന്നെ ചീഞ്ഞുനാറുന്ന ഒരു അവസ്ഥ ഒഴിവാക്കാനാവും. അതിലാണ് ശ്രദ്ധപതിപ്പിച്ചത്.

krk September 19, 2012 at 11:50 AM  

A FINE IDEA BUT WHO WILL IMPLEMENT IT
KRK

krk September 19, 2012 at 11:51 AM  

A FINE IDEA BUT WHO WILL IMPLEMENT IT
KRK

Krish September 19, 2012 at 5:15 PM  

Sri Manoj Ravindran,

"പീവിസി പൈപ്പും ശര്ക്കരയും കൊണ്ട് മാലിന്യം വളമാക്കാം"

Can you please pass further information, url links etc about this?

Thanks.

Dr.Sukanya September 19, 2012 at 6:03 PM  
This comment has been removed by the author.
Dr.Sukanya September 19, 2012 at 6:08 PM  
This comment has been removed by the author.
സ്നേഹിതന്‍ September 19, 2012 at 6:16 PM  

പാലം കടന്നാല്‍ കൂരായണ എന്നല്ലേ ?

സ്നേഹിതന്‍ September 19, 2012 at 6:16 PM  
This comment has been removed by the author.
സ്നേഹിതന്‍ September 19, 2012 at 6:19 PM  

വന്ന വഴി മറക്കുന്ന മഹാ പ്രതിഭകളെ നമോവാകം

വിശദീകരിക്കണം

ഫൊട്ടോഗ്രഫര്‍ September 20, 2012 at 6:33 AM  

The idea put forward by mathsblog on the serious issue of waste dumbing is quite good. As Niraksharan had suggested in his essay, it should start from schools. I've a suggestion. The CBSE/ICSE schools also should be included in the campaign. Most of the wise parents, who teach their children in the private schools like me will surelly co-operate with the campaign. I, as a PTA member in one of these, yesterday placed this suggestion in the general body meeting. If mathsblog continuosly avoid us again, beware, we'll make another blog for us soon.

ഫൊട്ടോഗ്രഫര്‍ September 20, 2012 at 6:37 AM  

Hitha, Please help us to build such a blog. Kindly contact fotografer10@gmail.com.
We need you.
Forget about mathsblog
We can create an english CBSE/ICSE blog.

ബീന്‍ September 20, 2012 at 8:00 AM  

"Forget about mathsblog
We can create an english CBSE/ICSE blog."

ഈ പോസ്റ്റിന്റെ effect കണ്ടോ . മാത്സ് ബ്ലോഗില്‍ നിന്നും "മാലിന്യം" സ്വയം നിര്‍മാര്‍ജ്ജനം ചെയ്യപ്പെടാന്‍ പോകുന്നു .

ഫിലിപ്പ് September 20, 2012 at 8:08 AM  

"If mathsblog continuosly avoid us again, beware, we'll make another blog for us soon."

Empty threats are useless.

ഉസ്മാന്‍ കിഴിശ്ശേരി September 20, 2012 at 12:25 PM  

very good

SUNIL V PAUL September 20, 2012 at 4:38 PM  

"Most of the wise parents, who teach their children in the private schools like me will surelly co-operate with the campaign"

I hope this is not a wise comment,
"Hey 'honorable' wise parent"
please try to understand the difference between Your and Our teachers.
99% of our teachers are MA/MSC or higher degree holders.
Most of us have more than 10 years experience.
Government give a decent salary to us.
"The real wise" parents will understand this within 1 or 2 years.

MOREOVER
We are working under strict laws,so your child is 100% secure in our(Gov. & Aided)schools.

SUNIL V PAUL
Software Engineer(MCA)& HSA Maths
Nirmala High School(Gov.Aided)
Kundukad P O
Thrissur-680 028

സോമലത ഷേണായി September 20, 2012 at 6:19 PM  

സ്ക്കൂളുകളില്‍ ഡ്രൈഡേ ആചരിക്കണം എന്ന നിര്‍ദ്ദേശം കടലാസിലൊതുങ്ങുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനം സ്വഭാവത്തിന്റെ ഭാഗമാകാതെ ഈ നാട് രക്ഷപെടില്ല. അദ്ധ്യാപകര്‍ വേസ്റ്റ് കടലാസ് അലക്ഷ്യമായി വലിച്ചെറിയുമ്പോള്‍ അതു കാണുന്ന കുട്ടികളും അതു തന്നെ ആവര്‍ത്തിക്കുന്നു. എന്നാല്‍ സ്വന്തം ക്ലാസ് റൂം വൃത്തിയാക്കാനും അതിന്റെ പരിസരം വൃത്തിയാക്കാനുമെല്ലാമുള്ള ശീലം വിദ്യാര്‍ത്ഥികളിലേക്ക് പകരാന്‍ ഓരോ ടീച്ചര്‍ക്കും കഴിയും. പക്ഷെ നമ്മളില്‍ എത്ര പേര്‍ അതൊക്കെ ശ്രദ്ധിക്കുന്നുണ്ടാകും?

ravi September 20, 2012 at 7:59 PM  

"If mathsblog continuosly avoid us again, beware, we'll make another blog for us soon."
ഈയിടെ സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത ഒരു പരിപാടി ടിവിയില്‍ കാണാനിടയായി.. ആ പരിപാടിയുടെ മുഖ്യ ആകര്‍ഷണകേന്ദ്രം മൂപ്പര്‍തന്നെയാണ്. കാരണമിതാണ്. മറ്റുള്ളവര്‍ വല്ലതും അവതരിപ്പിക്കുമ്പോള്‍ സന്തോഷ് ഇടക്ക് ചാടി ഉച്ചത്തില്‍ വല്ലതും പറയും. ഉടനെ മറ്റുള്ളവര്‍ അതിന്മേല്‍ ഏറ്റു പിടിക്കും. ഇവിടെയും അതാണ് സംഭവിക്കുന്നത്. മാത്സ് ബ്ലോഗ് പബ്ളിഷ് ചെയ്ത് മികച്ച ലേഖനങ്ങളിലൊന്നാണിത്. ഈ ലേഖനത്തിലെ നിര്‍ദ്ദേശങ്ങളെ നമ്മുടെ അധ്യാപകരെങ്കിലും ചര്‍ച്ചചെയ്യാന്‍ തുടങ്ങുമ്പോഴേക്കും ഇതാ ചാടി പറയുന്നു "ഇതേപൊലൊരു ലേഖനം ഞങ്ങള്‍ അയച്ചു തന്നിരുന്നു. എന്തേ പോസ്റ്റാക്കിയില്ല" എന്ന്..
എന്തിനാണിങ്ങനെ അസഹിഷ്ണുത കാണിക്കുന്നത്. നല്ല ഒരു ചര്‍ച്ചയെ വഴിതെറ്റിച്ചു വിട്ടിട്ടെന്താണ് കാര്യം. ഈ ബ്ലോഗിനെ നിയന്ത്രിക്കാന്‍ ആരെങ്കിലും ഉണ്ടാവുന്നത് നല്ലതല്ലേ? അവരെ ആ ജോലി ചെയ്യാന്‍ അനുവദിക്കൂ..
ഞാന്‍ തയ്യാറാക്കിയത് ഉടനെ പ്രസിദീകരിക്കണം എന്ന് പറയുന്നത് ബാലിശമല്ലേ ?
ഇത് വായിച്ചാല്‍ ഉടനെ പറയും..
"ഞങ്ങള്‍ മിണ്ടില്ല.. ഇനി ഇവിടേക്കില്ല.. "
കുറച്ചു കൂടി ഗൗരവത്തോടെ കാര്യങ്ങളെ സമീപിക്കൂ..
എല്ലാറ്റിനും ഒരു ദിവസമില്ലേ ദാസാ...
ഈ ലേഖനം നമമുടെ ബഹുഃ അലി മന്ത്രിയെയെങ്കിലും ഒന്ന് വായിപ്പിക്കാനുള്ള മാര്‍ഗമൊന്ന് ആരായൂ.. മന്ത്രിയുടെ ഓഫീസിലുള്ള ആരെങ്കിലും മാത്സ് ബ്ലോഗ് കാണാന്‍ സാധ്യതയില്ലേ?

സഹൃദയന്‍ September 20, 2012 at 9:18 PM  

-

@ ഹിത

നിങ്ങളുടെ പോസ്റ്റ് പ്രസിദ്ധീകരിച്ചില്ല എന്നതു കൊണ്ട് മാത്സ് ബ്ലോഗ് നിങ്ങളെ അവഗണിച്ചു എന്ന് അര്‍ത്ഥമില്ല. അവര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്നവ അവര്‍ പ്രസിദ്ധീകരിച്ചു എന്നു മാത്രമേ അതിന് അര്‍ത്ഥമുള്ളു.

"ഈ ലേഖനം നമമുടെ ബഹുഃ അലി മന്ത്രിയെയെങ്കിലും ഒന്ന് വായിപ്പിക്കാനുള്ള മാര്‍ഗമൊന്ന് ആരായൂ.. മന്ത്രിയുടെ ഓഫീസിലുള്ള ആരെങ്കിലും മാത്സ് ബ്ലോഗ് കാണാന്‍ സാധ്യതയില്ലേ?"

മാത്സ് ബ്ലോഗിന്‍റെ ഉദ്ദേശം ഹിതയ്ക്ക് മനസ്സിലായോ..? ആലോചിച്ചു നോക്കൂ..

കിട്ടിയില്ല..? ഓകെ.. പറഞ്ഞു തരാം..

പ്രസക്തിയും പ്രശസ്തിയും കൂട്ടുക എന്ന ലളിതമായ നിര്‍ദേഷമായ ഉദ്ദേശം മാത്രം..

എങ്ങിനെ എന്നല്ലേ..?

നിരക്ഷരനെ തിരഞ്ഞെടുത്തതു കൊണ്ട് തീര്‍ച്ചയായും ബൂലോകത്തെ ഒട്ടേറെ പേര്‍ മാത്സ് ബ്ലോഗ് സന്ദര്‍ശിക്കുകയും കമന്‍റുകള്‍ എഴുതുകയും ചെയ്യും. (ഹിതയെ തിരഞ്ഞെടുത്തിരുന്നെങ്കില്‍ ഹിത മാത്രം പല പേരുകളില്‍ കമന്‍റു ചേയ്തേക്കാം..അല്ലാതെ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല)

അങ്ങിനെ കൂടുതല്‍ കമന്‍റുകള്‍ വരികയും ഈ പോസ്റ്റ് ഒരു സംഭവമായി മാറുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. അപ്പോള്‍ (അവര്‍ സ്വയം അവകാശപ്പെടുന്നതു പോലെ) ഡിപ്പാര്‍ട്ട്മെന്‍റ് തലത്തില്‍ അവര്‍ക്ക് ഉളള പരിചയം അവര്‍ ഉപയോഗപ്പെടുത്തി ഇതു ശ്രദ്ധയില്‍ പെടുത്തി എന്നും ഡിപ്പാര്‍ട്ടുമെന്‍റ് തലവന്‍ ഇതു കണുമെന്നും വേണ്ട നടപടി എടുക്കുമെന്നും എന്നും എല്ലാം പറയും..

ഇനി ഇപ്പോഴത്തെ തീയതി ശ്രദ്ധിക്കുക.. സെപ്റ്റബംര്‍ അവസാനം.. ഒക്ടോബര്‍ രണ്ടാം തീയതിയോടനുബന്ധിച്ച് ഡിപ്പാര്‍ട്ട്മെന്‍റ് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എന്തെങ്കിലും സര്‍ക്കുലര്‍ ഉടനെ ഇറക്കും എന്നുറപ്പാണ്. അപ്പോള്‍ വീണ്ടും ഇവര്‍ ചാടി വീഴും. ബഷീര്‍ കഥാപാത്രത്തെ പോലെ പറയും "അതു ഞമ്മടെ പോസ്റ്റിന്‍റെ ഗുണമാ..."

മാത്സ് ബ്ലോഗിലെ പുതിയ സന്ദര്‍ശകര്‍ ഇതു വിശ്വസിക്കും.. എന്നിട്ടു പറയും.. ഇവര്‍ ഒരു സംഭവമാ.. അത്രേയുള്ളു..

ഇതൊക്കെ നിലനില്‍പ്പിന്‍റെ ഭാഗമല്ലേ...?

നിരക്ഷരൻ September 20, 2012 at 10:38 PM  

@ സഹൃദയൻ - “ നിരക്ഷരനെ തിരഞ്ഞെടുത്തതു കൊണ്ട് തീര്‍ച്ചയായും ബൂലോകത്തെ ഒട്ടേറെ പേര്‍ മാത്സ് ബ്ലോഗ് സന്ദര്‍ശിക്കുകയും കമന്‍റുകള്‍ എഴുതുകയും ചെയ്യും. “ എന്ന് പറഞ്ഞല്ലോ ?....

തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ, മറിച്ചാണ് സംഭവിച്ചത്. നിരക്ഷരൻ ഇക്കാര്യത്തിനായി മാത്സ് ബ്ലോഗിനെ തിരഞ്ഞെടുക്കുകയായിരുന്നു. കാരണം, വിദ്യാർത്ഥികളിലേക്ക് ഈ വിഷയം എത്തിക്കണമെന്ന ആഗ്രഹം മാത്രം. സ്വന്തം ബ്ല്ലോഗിലിട്ടാൽ അദ്ധ്യാപകരായും വിദ്യാർത്ഥികളായും ഇത്രയും വായനക്കാരെ കിട്ടില്ലെന്ന് നല്ല ഉറപ്പുണ്ട്. മാത്സ് ബ്ലോഗിലെ ഏതോ ഒരു ചർച്ചയിൽ, മാലിന്യവിഷയം കുട്ടികളിലേക്ക് എത്തിക്കുന്ന കാര്യം, കമന്റ് രൂപത്തിൽ സൂചിപ്പിച്ചപ്പോൾ നമുക്ക് ശ്രമിക്കാം, ഒരു ലേഖനം എഴുതാൻ ശ്രമിക്കൂ എന്ന അനുകൂല മറുപടി കിട്ടി. അങ്ങനെ ഈ ലേഖനം എഴുതി മാത്സ് ബ്ലോഗിനെ ഏൽ‌പ്പിച്ചു. അതാണുണ്ടായത്.

ഇനി ബൂലോക വായനക്കാരുടേയും അവരുടെ കമന്റിന്റേയും കാര്യം....

നിരക്ഷരന്റെ ലേഖനം മാത്സ് ബ്ലോഗിൽ പബ്ലിഷ് ചെയ്തതുകൊണ്ട് ബൂലോകത്തുനിന്ന് കൂടുതലായി ആരും ഈ വഴി വന്നിട്ടുമില്ല, അഭിപ്രായങ്ങൾ പറഞ്ഞിട്ടുമില്ല. മറിച്ച്, ഹിത ഇതേ വിഷയം എഴുതിയിരുന്നെങ്കിൽ കുറേക്കൂടെ വായനക്കാരേയും അവരുടെ അഭിപ്രായങ്ങളും കിട്ടുമായിരുന്നു.

ഒരു കാര്യം എല്ലാവരോടുമായിട്ട്....

കീബോർഡിലൂടെ വീരസ്യം മുഴക്കുക എന്ന പരിപാടിയോട് താൽ‌പ്പര്യമില്ല. ഇതെന്നല്ല ഏത് വിഷയത്തിലായാലും, പറയുന്നതെന്തും ചെയ്ത് കാണിക്കാനും കൂടെ തയ്യാറാണ്. ഈ ആവശ്യത്തിനായി എന്നാണ് നിരത്തിൽ ഇറങ്ങേണ്ടതെന്ന് പറയൂ. ഞാനുണ്ടാകും തെരുവിൽ കുപ്പവാരാനും അത് ചുമക്കാനുമൊക്കെ. 2 ദിവസമെങ്കിലും മുന്നേ പറയണമെന്ന് മാത്രം.

ഇങ്ങനൊരു കാര്യം എഴുതിയിട്ടപ്പോൾ ഇത്തരം വാഗ്വാദങ്ങൾ ഉണ്ടാകുമെന്ന് ചിന്തിച്ചതേയില്ല. വിഷയത്തിൽ നിന്ന് വ്യതിചലിച്ചുള്ള അഭിപ്രായങ്ങളാണ് കൂടുതലുമെന്നത് വല്ലാതെ വേദനിപ്പിക്കുന്നു :( വേണ്ടായിരുന്നു എന്ന് ചിന്തയാണിപ്പോൾ :(

ഫിലിപ്പ് September 20, 2012 at 10:55 PM  

ശ്രീ നിരക്ഷരൻ,

"വേസ്റ്റുകൾക്ക് തീറ്റ കൊടുക്കരുത്"!

തർജമ ചെയ്യാൻ സമയമില്ലാത്തതുകൊണ്ട് ഇംഗ്ലീഷിൽ കോപ്പി ചെയ്തിടുന്നു:

[1] "Trolling is a form of harassment that can take over a discussion. Well meaning defenders can create chaos by responding to trolls. The best response is to ignore it ..."

"The only way to deal with trolls is to limit your reaction and not to respond to trolling messages. It is well known that most people don't read messages that nobody responds to, while 99% of forum visitors first read the longest and the largest threads with the most answers."

[2] "You cannot win a fight with a troll so don't try. If you have the choice, don't ever engage. Just ignore them completely ..."

[3]"Don’t feed the trolls.

Trolling is one of those rare problems best handled by ignoring it – if you do, it usually goes away. Trolls want your attention and discomfiture; they feed on your impotent rage."

[4]"Trolls are often looking for attention in the worst ways possible. The anonymity of the internet gives them a huge advantage over the class clown. They know this, and tend to go for broke when confronted by moderators. You can expect them to start mouthing-off about the site’s staff, the unfairness of the rules, or complaining about how other people are acting. They’re just doing it to get a rise out of you. For whatever reason, they often find it funny to get you upset. ... Whatever you do, don’t start arguing with them. It’ll bring you down to their level."

വിദൂഷകൻ September 20, 2012 at 11:53 PM  

എവിടെയും മാലിന്യം! ഇത്തരം മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് കീറാമുട്ടിയാണോ?
ഹിത മുതൽ താഴോട്ട് ഇതുൾപ്പെടെയുള്ള മാലിന്യങ്ങൾ ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ നീക്കം ചെയ്തിരുന്നെങ്കിൽ ഈ ചർച്ച എത്ര നന്നായിരുന്നു.

Krish September 21, 2012 at 2:12 AM  

I think we should all cool down a bit here.

I do hope that Mr. Manoj Ravindran contributes more articles and there is more discussion on this very important issue.

At the same time I hope that those who have voiced dissenting opinions do not stay away and continue contributing comments, dissenting or otherwise. The blog would be much less lively without them.

സുദേഷ് എം രഘു September 21, 2012 at 7:09 AM  

മുനിസിപ്പല്‍ നിയമമനുസരിച്ച് മാലിന്യം അതതു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ സ്വത്താണ്. അതു കിറ്റുകളിലാക്കി പൌരന്‍ കൊണ്ടുചെല്ലുമ്പോള്‍ സെക്രട്ടറി അതു വാങ്ങാനുള്ള സൌകര്യമേര്‍പ്പെടുത്തണം. അല്ലെങ്കില്‍ അത് എവിടെയെങ്കിലും അയാള്‍ വലിച്ചെറിയുന്നതിനെ തെറ്റുപറായനാവില്ല. അതായത് ഇത്തരമൊരു നിയമം നിലനില്‍ക്കേ 'അവരവരുടെ മാലിന്യം അവരവര്‍ തന്നെ സംസ്കരിക്കണം' എന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നതു നിയമവിരുദ്ധവും തെറ്റുമാണ്. അതിന്നായുള്ള നിര്‍ദേശങ്ങള്‍ ആ നിലയില്‍ പ്രസക്തവുമല്ല. നിരക്ഷരന്‍ തന്നെ കൊടുങ്ങല്ലൂരിലെ പ്ലാന്‍റിനെപ്പറ്റി പറഞ്ഞിട്ടുണ്ട്.മാലിന്യം തരംതിരിക്കേണ്ട ആവശ്യമില്ലാത്ത പ്ലാന്‍റാണിത്. അദ്ദേഹം സൌജന്യമായി അതു സ്ഥാപിച്ചും തരും. അത്തരം പ്ലാന്‍റുകള്‍ സ്ഥാപിച്ച് മാലിന്യം സംസ്കരിക്കാന്‍ സാധിക്കുമെന്നിരിക്കെ 'അവരവരുടെ മാലിന്യം അവരവര്‍ സംസ്കരിക്കേ'ണ്ട ആവശ്യമെന്ത്?

നിരക്ഷരൻ September 21, 2012 at 7:41 AM  

@ സുദേഷ് എം. രഘു - താങ്കൾ പറയുന്നതിനോട് പൂർണ്ണമായും യോജിക്കുന്നു. മാലിന്യം തദ്ദേശസ്വയം‌ഭരണ സ്ഥാപനത്തിന്റെ തലവന്റെ സ്വത്താണെന്നുള്ളത് അവർക്ക് പോലും അറിവില്ലാത്ത കാര്യമാണ്. പൊതുജനത്തിന് തീരെ അറിയില്ല. അത്തരം ഒരു നിയമത്തിന്റെ പിൻ‌ബലത്തിലാണ്, അല്ലെങ്കിൽ ചുവടുപിടിച്ചാണ് പരിഷ്കൃത/വിദേശ രാജ്യങ്ങളിൽ കേന്ദ്രീകൃത മാലിന്യസംസ്ക്കരണം നടത്തുന്നത്. സുധീഷ് മേനോൺ യൂറോപ്യൻ സ്റ്റാൻ‌ഡേർഡിലുള്ള ബയോഗ്യാസ് പ്ലാന്റുകൾ നിർദ്ദേശിക്കുന്നതും അതുകൊണ്ടുതന്നെയാണ്. ജോയിയുടെ പ്ലാന്റ് പോലുള്ളത് കൊണ്ട് ഇത് അനായാസം കുറഞ്ഞ ചെലവിൽ സാധിക്കുകയും ജൈവവളത്തിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ പറ്റുമെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു. പക്ഷെ, മേലാളന്മാർ പലരും അതിനെ തല്ലിക്കെടുത്തുന്ന പ്രവണതയാണ് കാണിക്കുന്നത്. കാരണം അവർക്ക് നിക്ഷിപ്ത താൽ‌പ്പര്യങ്ങൾ ഉണ്ട് എന്നതുതന്നെ. ഇത്തരം പ്ലാന്റുകൾ വഴി കേന്ദ്രീകൃത സംസ്ക്കരണം തന്നെയാണ് ആത്യന്തികമായ ലക്ഷ്യമാക്കേണ്ടത്. ഈ പ്ലാന്റ് എന്റെ പഞ്ചായത്തിൽ പരിചയപ്പെടുത്താനാണ് ഞാനുദ്ദേശിക്കുന്നത്. പറ്റുന്നിടത്തെല്ലാം ഇത് പ്രചരിപ്പിക്കാനും പരിപാടിയുണ്ട്. പക്ഷെ അതുവരെ നാട് ചീഞ്ഞുനാറാൻ വിട്ടാൽ പറ്റില്ലല്ലോ ? അതുകൊണ്ട് മാത്രമാണ് ലക്ഷ്യം കാണുന്നത് വരെയെങ്കിലും ഉറവിടത്തിൽത്തന്നെ മാലിന്യം സംസ്ക്കരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ പ്രചരിപ്പിക്കുന്നത്.

സുദേഷ് എം രഘു September 21, 2012 at 7:53 AM  

@മനോജ്,
ജോയിയുടെ പ്ലാന്‍റ് സൌജന്യമായി നല്‍കാം എന്ന് അദ്ദേഹം പറയുന്നതാണ് ആ പ്ലാന്‍റിനുള്ള ഏറ്റവും വലിയ പാര എന്നെനിക്കു തോന്നുന്നു. കോടികള്‍ വിലയിട്ടാല്‍ അതു പണ്ടേ എല്ലാ മുനിസിപ്പാലിറ്റിയിലും ബ്ലോക്കിലും വന്നേനെ. കമ്മീഷനില്ലാത്ത ഏര്‍പ്പാടിന് ഇന്നാരു നില്‍ക്കാനാണ്?
ഉറവിടത്തില്‍ മാലിന്യം സംസ്കരിക്കുന്നതിലൂടെ പുറത്തുവരുന്ന സ്ലറിയിലും മറ്റുമടങ്ങിയ അപകടകാരികളായ അണുക്കളെ മണ്ണിലേക്കു വിടുന്നതിന്‍റെ പ്രശ്നം പരിഗണിക്കേണ്ടേ ? സുധീഷ് മേനോനും മറ്റും പറയുന്നതു ശരിയാണെങ്കില്‍ അങ്ങേയറ്റം അപകടരമായ പ്രവണതയാണ് ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്‍റുകള്‍ ( അതു പ്രചരിപ്പിക്കുന്നതില്‍ വ്യക്തിപരമായി ഞാനും പങ്കുവഹിച്ചിട്ടുണ്ട്. ഇപ്പോള്‍ കുറ്റബോധം തോന്നുന്നു)

ഫിലിപ്പ് September 21, 2012 at 7:54 AM  

ശ്രീ സുദേഷ്,

മുനിസിപ്പല്‍ നിയമമനുസരിച്ച് മാലിന്യം അതതു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ സ്വത്താണ്.

ഇതിന് എന്തെങ്കിലും അവലംബം (റഫറൻസ്) ഉണ്ടോ? ഗസറ്റിൽ പോയി നോക്കാൻ പറയരുത്. ഇതിനെ സാധൂകരിക്കുന്ന എന്തെങ്കിലും ഇന്റർനെറ്റിൽ ലഭ്യമാണോ? അല്ലെങ്കിൽ സ്കാൻ ചെയ്തിടാമോ? അതോ കിംവദന്തിയാണോ?

രണ്ടായിരാമാണ്ടിൽ നിലവിൽ വന്ന Municipal Solid Wastes (Management and Handling) Rules, 2000 ഒന്നോടിച്ച് വായിച്ചു നോക്കിയപ്പോൾ മനസ്സിലായത്, മാലിന്യ സംസ്കരണം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ ഉത്തരവാദിത്തം/ചുമതല ആണെന്നാണ്. ഇതിനെത്തന്നെയാണോ താങ്കൾ "സ്വത്ത്" ആക്കിയത്?

നിയമംമൂലം നിർബന്ധമാക്കിയ കാര്യങ്ങൾ, സ്വന്തം തടി കേടാകാതിരിക്കാൻ ഏതെങ്കിലുമൊക്കെ രീതിയിൽ പാലിക്കുന്നതിനെപ്പറ്റിയാണ് നിരക്ഷരന്റെ ലേഖനം പറയുന്നത് എന്ന് താങ്കൾക്ക് തോന്നിയെങ്കിൽ, അത് നിരക്ഷരന് എഴുതാൻ അറിയാഞ്ഞിട്ടായിരിക്കാം, അല്ലേ?

വി.കെ. നിസാര്‍ September 21, 2012 at 8:12 AM  

ഹിതയുടെ പ്രതികരണം കുടുംബാംഗങ്ങള്‍ തമ്മിലുള്ള ചെറിയ പിണക്കംമാത്രമായേ കണ്ടിരുന്നുള്ളൂ. അതാണ് പ്രതികരിക്കാഞ്ഞതും. ഇത് ആദ്യമായിട്ടൊന്നുമല്ലല്ലോ ഹിത പിണങ്ങുന്നത്? സോപ്പുകുമിളയുടെ ആയുസ്സേ അതിനുണ്ടാകാറുള്ളൂ. വീണ്ടും രത്നങ്ങളുമായി മാത്‌സ് ബ്ലോഗിന്റെ ഹിത ഉടന്‍ മടങ്ങിവരും.(യൂണീകോഡ് ഫോണ്‌ടിലല്ലാതേയും, സ്കാന്‍ ചെയ്തും മറ്റും അയക്കുന്ന ലേഖനങ്ങള്‍ ടൈപ്പ് ചെയ്തെടുത്ത് പോസ്റ്റാക്കുവാന്‍ ജോലിത്തിരക്കുകള്‍ക്കിടയില്‍ സമയാസമയം കഴിയാത്തത് ഹിതയ്ക്ക് മനസ്സിലാകും.ക്ഷമിക്കും, ഇല്ലേ?)
പക്ഷേ സഹൃദയന്‍ വേദനിപ്പിച്ചു.പേരെടുക്കാനും സാമ്പത്തികനേട്ടമുണ്ടാക്കുവാനുമുള്ള പല നല്ല അവസരങ്ങളില്‍ നിന്നും (എന്തിനേറെ, പ്രശസ്തമായ ഇ-ഇന്ത്യ അവാര്‍ഡ് നോമിനേഷന്‍ വരെ!)മാറിന‌‌‌‌‌‌ടക്കുകയായിരുന്നൂ ഇതുവരെ.
നാം നേരിടുന്ന ഏറ്റവും ഗൗരവകരമായ ഒരു വിഷയത്തെ ശക്തമായ പരിഹാര നിര്‍ദ്ദേശങ്ങളോടെ ഏറ്റവും മികച്ചരീതിയില്‍ അവതരിപ്പിച്ച ഈ പോസ്റ്റ്, രവിമാഷ് പറഞ്ഞതുപോലെ മാത്‌സ് ബ്ലോഗില്‍ വന്ന പോസ്റ്റുകളിലെ ഏറ്റവും മികച്ചതുതന്നെ.ഇത് ലഭിക്കുന്നതിനുവേണ്ടി ശ്രീ നിരക്ഷരനുമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ സംസാരിച്ചതില്‍ നിന്നും നിസ്വാര്‍ത്ഥമായ, വിസ്മയകരമായ ആത്മാര്‍ത്ഥത തെളിഞ്ഞുകണ്ടതാണ്.വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം ഏറ്റവും നീളമുള്ളതായിക്കാണുന്ന ഇക്കാലത്ത്, നിരക്ഷരന്റെ സമീപനത്തെ ഒരു സുവര്‍ണ്ണരേഖയായി കണ്ട് മനം നിറഞ്ഞതുമാണ്.
സര്‍, മാപ്പ്! മാത്‌സ് ബ്ലോഗിലൂടെ താങ്കള്‍ നല്‍കിയ സദുദദ്ദ്യേശപരമായ ഈ സന്ദേശത്തെ, ഞങ്ങളില്‍ ചിലര്‍ അവഹേളിച്ച് വേദനിപ്പിച്ചതിന്.
വിവാദങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നു.
ശരിയായ ദിശയിലേക്ക് പ്രതികരണങ്ങള്‍ വഴിതിരിച്ചു വിടുന്നതിന്, ഫിലിപ്പ്മാഷിന്റേയും ക്രിഷിന്റേയും സുദേഷേട്ടന്റേയും മേല്‍ കമന്റുകള്‍ക്ക് നന്ദി.
ക്രിയാത്മകമായ കമന്റുകള്‍ തുടരട്ടെ...വിവാദങ്ങള്‍ ഇവിടെ ഒടുങ്ങട്ടെ!

സുദേഷ് എം രഘു September 21, 2012 at 8:19 AM  

@ഫിലിപ്പ് >>>മാലിന്യ സംസ്കരണം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ ഉത്തരവാദിത്തം/ചുമതല ആണെന്നാണ്.<<<

അതു തന്നെ സംഗതി.
ഈ ലിങ്കില്‍ മുനിസിപ്പാലിറ്റി നിയമം കാണാം.
മുനിസിപ്പാലിറ്റി നിയമം

ഫിലിപ്പ് September 21, 2012 at 8:45 AM  

സുദേഷ് തന്ന ലിങ്കിൽ നിന്ന് കിട്ടിയത്:


കേരള മുനിസിപ്പാലിറ്റി ആക്റ്റ് 1994

330. ചവറും മറ്റ് ഖരമാലിന്യങ്ങളും മുനിസിപ്പാലിറ്റിയുടെ സ്വത്തായിരിക്കുമെന്ന്:

മുനിസിപ്പാലിറ്റിയുടെ ജീവനക്കാരോ, കരാറുകാരോ ശേഖരിക്കുന്ന എല്ലാ ചവറും, ഖരമാലിന്യങ്ങളും, പൊതുസംഭരണികളിലും, ഡിപ്പോകളിലും സ്ഥലത്തും അടിഞ്ഞുകൂടിയിട്ടുള്ള മൃഗശവങ്ങളും മുനിസിപ്പാലിറ്റിയുടെ സ്വത്ത് ആയിരിക്കുന്നതും അത് അവർക്ക് ലേലം ചെയ്തോ മറ്റുവിധത്തിലോ വിൽക്കാവുന്നതുമാണ്.


ഈ പറഞ്ഞതിനെയാണോ, "അവരവരുടെ മാലിന്യം അവരവർ സംസ്കരിക്കണം എന്ന് പറയുന്നത് നിയമവിരുദ്ധമാണ് " എന്ന് പറയാൻ അടിസ്ഥാനമാക്കിയത്?!!

ഞാനൊരു വക്കീലല്ല, അതുകൊണ്ട് ഇനിപ്പറയുന്നത് ശരിയായിക്കോളണമെന്നുമില്ല. പൊതുസ്ഥലത്ത് കിടക്കുന്നതോ കരാറുകാർ പെറുക്കിക്കൊണ്ടുവരുന്നതോ ആയ ചവറിൽ, വിറ്റാൽ കാശുകിട്ടുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അത് വിൽക്കാനുള്ള അധികാരം മുനിസിപ്പാലിറ്റിക്കുണ്ട് എന്ന് മാത്രമാണ് മുകളിൽ പറഞ്ഞതിന്റെ അർത്ഥം എന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ചവറെല്ലാം മുനിസിപ്പാലിറ്റിയുടെ സ്വത്താണെന്ന് ഇത് പറയുന്നേ ഇല്ല! (എന്നാണ് എനിക്ക് തോന്നുന്നത്.)

നിരക്ഷരൻ September 21, 2012 at 9:09 AM  

@ ഫിലിപ്പ് - ശ്രീ. സുദേഷ് പറഞ്ഞത് ശരിതന്നെയാണ്. ഇപ്പറഞ്ഞത് ആഗോള അടിസ്ഥാനത്തിൽ‌ത്തന്നെ അപ്രകാരം ആണെന്നാണ് എന്റെ അറിവ്. അതേപ്പറ്റിയുള്ള രേഖകൾ സ്ക്കാൻ ചെയ്ത് ഇടാൻ ശ്രമിക്കാം.

@ സുദേഷ് - ജോയിയുടെ പ്ലാന്റ് വടകര അടക്കമുള്ള ചില വടക്കൻ ഭാഗങ്ങളിൽ സൌജന്യമായല്ലാതെയും നൽകിയിട്ടുണ്ട്. വിലകൊടുത്ത് അത് വാങ്ങിയ പഞ്ചായത്തുകളിൽ ഇപ്പോഴും പ്രവർത്തിപ്പിക്കാതെ കിടക്കുന്നു എന്നാണ് ജോയിയിൽ നിന്നും മനസ്സിലാക്കാനായത്. ചില കൂട്ടരുടെ ഇടപെടലായിരുന്നു കാരണം. (തൽക്കാലം അവരുടെ പേര് വെളിപ്പെടുത്തുന്നില്ല.) ഈ പാരവെപ്പിന് പിന്നിലുള്ള നിക്ഷിപ്തതാൽ‌പ്പര്യക്കാരെ കണ്ടുപിടിച്ച് വെളിയിൽ കൊണ്ടുവന്ന് പൊതുജനത്തിന്റെ മുന്നിലിട്ട് വലിച്ച് കീറാൻ സാധിച്ചാൽ കാര്യങ്ങൾക്ക് കുറേയൊക്കെ വ്യത്യാസമുണ്ടാകും. സൌജന്യമായി പ്ലാന്റ് നൽകാമെന്ന് ജോയി പറയുന്നത് പ്രായോജനപ്പെടുത്താനാണ് ഞാൻ ശ്രമിക്കുന്നത്. പള്ളിപ്പുറം പഞ്ചായത്തിലേക്ക് (എന്റെ പഞ്ചായത്താണത്) ഒരു മെഷീൻ തരാനാകുമോ എന്ന് ചോദിച്ചപ്പോൾ ജോയി പറഞ്ഞത്.. “ പള്ളിപ്പുറം പഞ്ചായത്തിലേക്ക് മാത്രമായി ഒരു പ്ലാന്റ് എന്നതിനേക്കാൾ നല്ലത്, വൈപ്പിൻ കരയിൽ മൊത്തമായി ഒരു പ്ലാന്റാണ്. ഒരു പ്ലാന്റിന്റെ കപ്പാസിറ്റിയിൽ സംസ്ക്കരിക്കാവുന്ന മാലിന്യമേ വൈപ്പിൻ കരയിൽ ഉള്ളൂ. 15 സെന്റ് സ്ഥലം ദ്വീപിന്റെ മധ്യഭാഗത്തായി കിട്ടിയാൽ പ്രശ്നം പരിഹരിക്കാൻ ജോയിക്ക് സാധ്യമാകും. പക്ഷെ ഒരു പുതിയ വിളപ്പിൽ‌ശാല ഉണ്ടാകാൻ പോകുന്നു എന്ന് കരുതി ആദ്യദിവസം തന്നെ രാഷ്ട്രീയക്കാർ അല്ലെങ്കിൽ രാഷ്ട്രീയ പ്രതിയോഗികൾ അതുമല്ലെങ്കിൽ പൊതുജനം കൊടിപിടിക്കാതെ നോക്കണം. അവരെ ഈ പ്ലാന്റിന്റെ വീഡിയോ കാണിച്ച് ബോധവൽക്കരിക്കണം. വൈപ്പിൻ കരയിൽ ഉടനീളം അത് ചെയ്യണമെങ്കിൽ ചെയ്തേ പറ്റൂ. കേരളത്തിൽ അങ്ങിങ്ങായി ഇത്തരം 10 പ്ലാന്റുകൾ പ്രവർത്തിപ്പിച്ചെടുക്കാനായാൽ പിന്നെ ഇതേപ്പറ്റിയുള്ള വാർത്ത താനേ പരന്നോളും. കൊടുങ്ങലൂർ മോഡൽ പ്ലാന്റ് സ്ഥാപിക്കണമെന്ന് പറഞ്ഞ് പഞ്ചായത്തുകളും ജനങ്ങളും മുറവിളി കൂട്ടാൻ തുടങ്ങിയാൽ ഇതിനിടയിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവന്മാർ താനേ പത്തി മടക്കിക്കോളും.

രണ്ട് വർഷം മുൻപ് ഒരു പ്രൈവറ്റ് കമ്പനിയുടെ ധനസഹായത്തോടെ അവിടത്തെ അൻപതോളം വരുന്ന ചെറുപ്പക്കാരായ ജീവനക്കാരെയും സംഘടിപ്പിച്ച് ചെറായി ബീച്ച് വൃത്തിയാക്കാൻ ഒരു ശ്രമം നടത്തിയപ്പോൾ, ‘ഈ പ്രൈവറ്റ് കമ്പനിക്കാർ ബീച്ച് പിടിച്ചടക്കാൻ ശ്രമിക്കുകയാണ് ‘ എന്ന മുട്ടാന്യായം പറഞ്ഞ് നിശ്ചയിച്ച തീയതി വന്നപ്പോൾ പാലം വലിച്ചവരാണ് പള്ളിപ്പുറം പഞ്ചായത്തിലെ പ്രബുദ്ധരായ ജനപ്രതിനിധികൾ. നായരമ്പലത്തുകാരനായ അന്നത്തെ DTPC സക്രട്ടറി ശ്രീ. ഷൈൻ എന്ന സഹൃദയനായ ചെറുപ്പക്കാരന് നന്നായറിയാവുന്ന കഥയാണിത്. അദ്ദേഹത്തിന് ഇത് നടത്തണമെന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു. DTPC ചെയർമാൻ ആയ കളൿടർ ഡോ: ബീനയുടെ അനുവാദം അടക്കം എല്ലാം സഹായങ്ങളും ചെയ്ത് തരുകയുമുണ്ടായി. ചെറായി ബീച്ച് DTPC യുടെ കീഴിലാണ്. പിന്നീട് ഈ സംരംഭം കുഴുപ്പിള്ളി ബീച്ചിലേക്ക് മാറ്റാൻ അദ്ദേഹം അഭ്യർത്ഥിച്ചെങ്കിലും, ഭയന്നുപോയ പ്രൈവറ്റ് കമ്പനിക്കാർ ആ വഴിക്ക് വരുന്നില്ലെന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു. വടക്കേ ഇന്ത്യയിൽനിന്നൊക്കെ വന്ന് ജോലി ചെയ്യുന്ന ആ ചെറുപ്പക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ആ പ്രോജക്റ്റ് അവിടെവെച്ച് തന്നെ പൂട്ടിക്കെട്ടുകയും പിന്നീട് ആ ഫണ്ട് ഉപയോഗിച്ച് അവർ പമ്പ മുതൽ ശബരിമലൻ സന്നിധാനം വരെ വൃത്തിയാക്കുകയുമായിരുന്നു. 50,000 രൂപയോളമാണ് അന്ന് ഈ പ്രോജക്റ്റിനാവശ്യമായ ടസ്റ്റ് ബിൻ, സ്ഥിരം ബോർഡുകൾ, വാഹനച്ചിലവ്, ഭക്ഷണച്ചിലവ് എന്നിവയ്ക്ക് വേണ്ടി പ്രസ്തുത കമ്പനി അനുവദിച്ചത്, കൂട്ടത്തിൽഅൻപതോളം ജീവനക്കാരുടെ നേരിട്ടുള്ള സേവനവും.

ആ അനുഭവം വെച്ച് നോക്കിയാൽ ഇക്കാര്യം പറഞ്ഞ് പള്ളിപ്പുറം പഞ്ചായത്തിന്റെ പടി കയറാൻ പാടില്ലാത്തതാണ്. പക്ഷെ, കുറേ നാണം കെട്ടാലും വേണ്ടില്ല, ഇതേ കാര്യത്തിനു വേണ്ടി ഞാനിനിയും പോകും . ഇതെന്റെ ആവശ്യമായിപ്പോയി.

നിരക്ഷരൻ September 21, 2012 at 9:27 AM  

@ ഫിലിപ്പ് - അവരവരുടെ മാലിന്യം അവരവർ തന്നെ സംസ്ക്കരിക്കണമെന്ന് ഞാനടക്കം പലരും പറയുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതും ഒരർത്ഥത്തിൽ നിയമ‌ലംഘനം തന്നെയാണ്. പക്ഷെ ആ നിയമ ലംഘനത്തിനെതിരായി ഇപ്പറഞ്ഞവർ നടപടി എടുക്കാത്തതുകൊണ്ടും മാലിന്യം സംസ്ക്കരിക്കാൻ അവർ ഫലപ്രദമായ നടപടികൾ എടുക്കാത്തതുകൊണ്ടും നമ്മൾ ഈ നിയമലംഘനം തുടർന്നുകൊണ്ടുപോകുക തന്നെ മാത്രമേ നിവൃത്തിയുള്ളൂ.

സ്വയം സംസ്ക്കരണത്തിൽ പല പല പ്രശ്നങ്ങൾ ഉണ്ടാകാം എന്നതും ശ്രദ്ധിക്കെണ്ടതാണ്. വീടുകളിലെ ബയോഗ്യാസ് പ്ലാന്റുകളെപ്പറ്റി സുദേഷ് പറയുന്ന കമന്റ് ശ്രദ്ധിക്കുക. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന ഒരവസ്ഥ ഇതേപ്പറ്റി കൂടുതൽ മനസ്സിലാക്കുന്ന ഓരോരുത്തർക്കും ഉണ്ടാകും. കേന്ദ്രീകൃത സംസ്ക്കരണം മാത്രമാണ് അന്തിമവും ശാസ്ത്രീയവും ഫലപ്രദവുമായ പോം‌വഴി. പക്ഷെ, അത് നടപ്പിലാക്കാൻ ജനങ്ങൾക്കാവില്ല, സർക്കാരിനേ പറ്റൂ. അത് വിളപ്പിൽശാലയോ, ബ്രഹ്മപുരമോ, ഞെളിയൻ‌പറമ്പോ പോലെ ആകരുത്. കൊടുങ്ങല്ലൂർ പ്ലാന്റ്, ശാസ്ത്രജ്ഞന്മാരും ഭരണാധികാരികളും ജനങ്ങളുമൊക്കെ പോയി കാണുക. അതേപ്പറ്റി പഠിക്കുക. എന്നിട്ട് അതിൽ കുഴപ്പമൊന്നും ഇല്ലെങ്കിൽ അത്തരം പ്ലാനുകളും അതോട് ചേർന്ന് യൂറോ മോഡൽ ബയോഗ്യാസ് സംവിധാനവുമൊക്കെ സ്ഥാപിക്കുക. അങ്ങിനെ എന്തെങ്കിലും നടപ്പിലായി വരുന്നതുവരെ ചില നിയമലംഘനങ്ങൾ നമ്മൾ തുടർന്നേ പറ്റൂ.

ഗീതാസുധി September 21, 2012 at 9:43 AM  

"വീടുകളിലെ ബയോഗ്യാസ് പ്ലാന്റുകളെപ്പറ്റി സുദേഷ് പറയുന്ന കമന്റ് ശ്രദ്ധിക്കുക. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന ഒരവസ്ഥ ഇതേപ്പറ്റി കൂടുതല്‍ മനസ്സിലാക്കുന്ന ഓരോരുത്തര്‍ക്കും ഉണ്ടാകും."
ഒരു ബയോഗ്യാസ് പ്ളാന്റ് വീട്ടില്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലായിരുന്നൂ സുധിയേട്ടനും ഞാനും. പാചക, വളം ആവശ്യങ്ങള്‍ക്ക് തികച്ചും പരിസ്ഥിതിയ്ക്കിണങ്ങുന്ന, ജൈവരീതിയെന്നാണ് മനസ്സിലാക്കി വെച്ചിരുന്നത്.കൂടുതല്‍ കാര്യങ്ങളറിയാന്‍ ആഗ്രഹമുണ്ട്. ചര്‍ച്ച നേര്‍വഴിയിലേക്ക് വന്നുകാണുന്നതില്‍ സന്തോഷം

ഫിലിപ്പ് September 21, 2012 at 9:51 AM  

നിരക്ഷരൻ,

"നാമുണ്ടാക്കുന്ന മാലിന്യം എവിടെയെങ്കിലും കൊണ്ടുപോയി വലിച്ചെറിയുന്നതിനെക്കാൾ ഗൗരവം കുറഞ്ഞതും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ളതുമായ നിയമലംഘനമാണ് അതേ മാലിന്യം സ്വയം സംസ്കരിക്കുന്നത്" എന്നാണോ ഉദ്ദേശിച്ചത്?

മാലിന്യം സ്വയം സംസ്കരിക്കുന്നത് (കുറഞ്ഞപക്ഷം ഒന്നാം ലോക രാജ്യങ്ങളിലെങ്കിലും) എന്തുകൊണ്ടാണ് നിയമം മൂലം തടഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. സ്വയംസംസ്കരണം നമ്മുടെ നാട്ടിൽ നിയമലംഘനമാണോ (actionable) എന്ന് എനിക്ക് നല്ല സംശയമുണ്ട്. മാലിന്യം ശേഖരിക്കാതിരിക്കൽ എന്ന കൂടുതൽ ഗുരുതരമായ നിയമലംഘനം നടത്തുന്നവർ, സ്വയംസംസ്കരണത്തെ പ്രോസിക്യൂട്ട് ചെയ്ത് സ്വയം കുഴിയിൽ ചാടാൻ മെനക്കെടില്ല എന്നും കരുതാമായിരിക്കും.

ഫിലിപ്പ് September 21, 2012 at 10:00 AM  

സുദേഷ്,

ഗൂഗിളിനോട് ചോദിച്ചിട്ട് ബയോഗ്യാസ് സ്ലറിയെപ്പറ്റി അപകടകരമായത് എന്ന് പറയാവുന്ന ഒന്നും കിട്ടിയില്ല. താങ്കൾ പറഞ്ഞതിനെ വിശദീകരിച്ചാൽ നന്നായിരിക്കും. സംശയങ്ങൾ മാറുമല്ലോ.

നിരക്ഷരൻ September 21, 2012 at 10:01 AM  

@ ഗീതാസുധി - വീടുകളിൽ സ്ഥാപിക്കുന്ന ബയോഗ്യാസ് പ്ലാന്റുകളിലെ സ്ലറിയിൽ എത്രത്തോളം, ഏതൊക്കെ തരത്തിലുള്ള ബാക്ടീരിയ ഉണ്ട് എന്നുള്ളത് കൂടുതൽ പഠിച്ച് മനസ്സിലാക്കേണ്ട വിഷയമാണ്. അപകടകരമായ തോതിൽ ബാക്ട്രീരിയ അതിലുണ്ടെങ്കിൽ (ഉണ്ടെന്ന് ഒരുപക്ഷമുണ്ട്. ഞാനതേപ്പറ്റി കൂടുതൽ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നതേയുള്ളൂ.) അത് പ്രശ്നമുണ്ടാക്കിയെന്ന് വരും. നിർഭാഗ്യവശാൽ ഇത് പഠിക്കാനോ ബാക്ടീരിയകളെ നേരിൽ കാണാനോ നമ്മൾ സാധാരണക്കാർക്ക് ആവില്ലല്ലോ ? കൃത്യമായി കാര്യങ്ങൾ പഠിപ്പിച്ച് തരേണ്ടത് ശാസ്ത്രജ്ഞന്മാരാണ്.

നമുക്ക് ചെയ്യാൻ പറ്റുന്നത് വികസിത രാജ്യങ്ങളിലെ മാലിന്യസംസ്ക്കരണസംവിധാനവുമായി താരത‌മ്യം ചെയ്യുക എന്നതാണ്. അവിടെ വീടുകളിൽ ഇത്തരം പ്ലാന്റുകൾ ഇല്ലെന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. അവിടെ പഞ്ചായത്തിന്റെ/കൌൺസിലിന്റെ അവന്റെ ‘സ്വത്ത് ’ അവൻ കൊണ്ടുപോകുകയും വളമാക്കി കാശുണ്ടാക്കുകയും ചെയ്യുന്നുമുണ്ട്. യൂറോ സ്റ്റാൻഡേർഡ് ബയോഗ്യാസ് പ്ലാന്റുകളെപ്പറ്റിയും നമ്മുടെ നാട്ടിലെ ഗാർഹിക ബയോഗ്യാസ് പ്ലാന്റുകളെപ്പറ്റിയും ഒരു സെർച്ച് ഇന്റർനെറ്റിൽ ചെയ്ത് സ്വയം ഒരു താരത‌മ്യപഠനം നടത്തി നോക്കൂ. കുറേയൊക്കെ വിവരങ്ങൾ കിട്ടാതിരിക്കില്ല.

നിരക്ഷരൻ September 21, 2012 at 10:13 AM  

@ ഫിലിപ്പ് - ഹെൽ‌മറ്റ് വെച്ച് ഇരുചക്രങ്ങൾ ഓടിക്കണം എന്നുള്ളത് നിയമമാണ്. അത് നിയമമാണെങ്കിൽ അപ്രകാരം ചെയ്യാതിരിക്കുന്നത് നിയമലംഘനമാണെന്ന കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടോ ? പിടിക്കപ്പെടുന്ന് മാത്രം ഒരിക്കലും നിയമലംഘനത്തിന്റെ അളവുകോലാക്കാൻ പറ്റില്ലല്ലോ ?

അത്തരത്തിൽ നോക്കിയാൽമാലിന്യം പഞ്ചായത്തിന്റെ അല്ലെങ്കിൽ കോർപ്പറേഷന്റെയോ മുൻസിപ്പാലിറ്റിയുടേയോ സ്വത്താണെന്നിരിക്കെ, നാമത് സംസ്ക്കരിച്ച് അതിൽ നിന്ന് വളം ഉണ്ടാക്കുന്നതും നിയമലംഘനമല്ലേ ? പക്ഷെ ഇപ്പറഞ്ഞ രണ്ട് നിയമവശങ്ങളും അറിയുന്നവരല്ല നമ്മെ ഭരിക്കുന്നത് എന്നതുകൊണ്ട് ഒരു കുഴപ്പവും ഒരുകാലത്തും ഉണ്ടാകാൻ പോകുന്നില്ല. റോട്ടിൽ മാലിന്യം കൊണ്ടിടുന്നത് ഈ ലേഖനത്തിൽ ഞാൻ പറയുന്ന നിയമവശങ്ങൾ വെച്ച് പിടികൂടാൻ തന്നെ അധികാരികൾക്ക് പറ്റുന്നില്ല. പിന്നെയാണോ വീട്ടിൽ മാലിന്യം സംസ്ക്കരിക്കുന്നവനെ പിടിക്കാൻ പോകുന്നത് ? അവരെ സംബന്ധിച്ച് വീട്ടിൽ മാലിന്യം സംസ്ക്കരിക്കുന്നത് ഒരു നല്ല കാര്യമാണ്,. നിയമലംഘനമേയല്ല. കാരണം അവർക്ക് ഇപ്പറഞ്ഞ നിയമവശങ്ങൾ അറിയില്ല എന്നതുതന്നെ.

എന്തായാലും തൽക്കാലത്തേക്കെങ്കിലും മാലിന്യം സ്വയം സംസ്ക്കരിക്കുകയും അതോടൊപ്പം ഫലപ്രദമായ കേന്ദ്രീകൃത സംസ്ക്കരണത്തിനായി സമ്മർദ്ദം ചെലുത്തുകയുമാണ് നമുക്ക് ചെയ്യാൻ പറ്റുന്നത്. അതല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഉണ്ടെങ്കിൽ എല്ലാവരും ഇവിടെ പങ്കെവെക്കുക.

ഫിലിപ്പ് September 21, 2012 at 11:07 AM  

ഹെൽ‌മറ്റ് വെച്ച് ഇരുചക്രങ്ങൾ ഓടിക്കണം എന്നുള്ളത് നിയമമാണ്.

ഇത് നിയമമാകുന്നത്, മോട്ടോർ വാഹന നിയമത്തിൽ കൃത്യമായി ഇങ്ങനെ പറഞ്ഞിട്ടുള്ളതുകൊണ്ടും ഇത് തെറ്റിക്കുന്നതിനുള്ള ശിക്ഷ കൃത്യമായി വിവരിച്ചിട്ടുള്ളതുകൊണ്ടുമാണല്ലോ. അതുകൊണ്ടുതന്നെ ഇത് actionable (കേസെടുക്കാവുന്ന/പിഴ വിധിക്കാവുന്ന/ ...) കാര്യവുമാണ്.

മാലിന്യം പഞ്ചായത്തിന്റെ അല്ലെങ്കിൽ കോർപ്പറേഷന്റെയോ മുൻസിപ്പാലിറ്റിയുടേയോ സ്വത്താണെന്നിരിക്കെ

ഇവിടെ ഏതർത്ഥത്തിലാണ് "സ്വത്ത്" എന്ന വാക്ക് ഉപയോഗിക്കുന്നത്? മുകളിൽ സുദേഷ് തന്ന ലിങ്കിൽനിന്ന് ഞാൻ എടുത്തെഴുതിയ വകുപ്പിൽ ഈ പ്രയോഗം ("സ്വത്ത്") വരുന്നത് അല്ലാതെ, ഇക്കാര്യത്തിൽ ബാധകമായ നിയമത്തിൽ വേറെയെവിടെയെങ്കിലും ഇത് വരുന്നുണ്ടോ? വഴിയിൽനിന്നോ വീട്ടിൽനിന്നോ വാരിക്കൊണ്ട് വന്ന് കഴിഞ്ഞാൽ പിന്നെ ചവറിന്മേലുള്ള അധികാരം മുനിസിപ്പാലിറ്റിക്കാണ് എന്ന് മാത്രമാണ് നിയമമെങ്കിൽ, ...

നാമത് സംസ്ക്കരിച്ച് അതിൽ നിന്ന് വളം ഉണ്ടാക്കുന്നതും നിയമലംഘനമല്ലേ ?

... എങ്കിൽ ഇത് നിയമലംഘനം അല്ലല്ലോ.

പൊതുനിരത്ത് വൃത്തിയാക്കൽ മുനിസിപ്പാലിറ്റിയുടെ പണിയാണ് (എന്ന് തോന്നുന്നു). എന്നുവച്ച് റോഡിന്റെ വശം ഞാൻ ചൂലെടുത്ത് അടിച്ചാൽ അത് നിയമലംഘനം ആകുമോ?

നമ്മുടെ നാട്ടിൽ ഇതൊന്നും ഒരു പ്രശ്നമേയല്ല എന്ന് എനിക്കും അറിയാം. ഞാൻ ഈ കാര്യം വീണ്ടും വീണ്ടും ചോദിക്കാൻ കാരണം, എനിക്ക് ഇതിൽ ആകെ മൊത്തം ഒരു FUD (fear, uncertainty, and doubt) മണക്കുന്നു എന്നതാണ്. നിയമലംഘനം ആണെന്ന് കേട്ടാൽ കുറച്ചുപേർ അതുകാരണം ചെയ്യാതിരുന്നാലോ? (ഇങ്ങനെ കേട്ടതുകൊണ്ട് മാത്രം ചെയ്തുകളഞ്ഞേക്കാം എന്ന് വിചാരിക്കുന്നവരും കാണുമെന്നത് വേറെ കാര്യം!) അപ്പോൾ ഇത് നിയമലംഘനമാണ് — ഇത് ചെയ്താൽ കേസ്/പിഴ/ഇങ്ങനെയുള്ളതെന്തെങ്കിലും നമ്മുടെമേൽ വരുത്താൻ അധികാരികൾക്കുള്ള വകുപ്പ് നിയമത്തിലുണ്ട് — എന്ന് കൃത്യമായി ഉറപ്പുവരുത്താതെ, വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും അത്ര നല്ല കാര്യമല്ല എന്ന് തോന്നുന്നു. എന്റെ അഭിപ്രായം മാത്രമാണ്.

ഇതുപോലെ എനിക്ക് FUD മണക്കുന്ന ഒന്നാണ് "വികസിത രാജ്യങ്ങളിലെ വീടുകളിൽ ബയോഗ്യാസ് പ്ലാന്റ് ഇല്ല" എന്ന് പറയുന്നതും. ഇപ്പറഞ്ഞ വികസിത രാജ്യങ്ങളിലെ എത്ര വീട്ടിൽ പശുവിനെ വളർത്തുന്നുണ്ട്? ഒന്നോ രണ്ടോ പശുക്കൾ മാത്രം ഉള്ള വീടുകൾ അവിടെയുണ്ടോ? ഇല്ല എന്നാണ് എന്റെ അറിവ്. അവിടങ്ങളിലൊക്കെ പശുവിനെ വളർത്തുന്നത് (ചെറുതും വലുതുമായ) ഫാമുകളിലാണ്. വികസിത രാജ്യങ്ങളിലെ ഫാമുകളിൽ ബയോഗ്യാസ് പ്ലാന്റുകൾ ഇഷ്ടം പോലെ ഉണ്ടെന്നാണ്, "biogas europe farms" എന്ന് ഗൂഗിളിനോട് ചോദിച്ചപ്പോൾ മനസ്സിലായത്.

ബയോഗ്യാസ് പ്ലാന്റ് നിർമിക്കാനായി, നമുക്ക് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമായ ഏറ്റവും നല്ല രീതി ഉപയോഗിക്കേണ്ടത് വേണ്ടകാര്യം തന്നെയാണ്. പക്ഷേ, "വീട്ടാവശ്യത്തിനുള്ള ചെറിയ പ്ലാന്റ് പ്രശ്നക്കാരനാണ്" എന്ന് വിശ്വസിക്കുന്നതിന് മുൻപ്, ഇങ്ങനെ വിശ്വസിക്കാൻ എന്താണ് കാരണം എന്ന് അന്വേഷിക്കുന്നത് നല്ലതല്ലേ? പ്രത്യേകിച്ച്, കുറേക്കാലങ്ങളായി ലക്ഷക്കണക്കിന് (?) വീടുകളിൽ ഉപയോഗിച്ചു വരുന്നതും, പൊതുവേ പ്രശ്നക്കാരനാണെന്ന് അറിയപ്പെടാത്ത ഒരു കാര്യം ആയ സ്ഥിതിക്ക്? "നാം കാണാത്ത ഏതോ പ്രശ്നം ഉണ്ടായാലോ?" എന്ന ചിന്ത ഇവിടെ എത്രത്തോളം സംഗതമാണ്?

സുദേഷ് എം രഘു September 21, 2012 at 11:20 AM  

@ഫിലിപ്പ്:
എഞ്ചിനിയേര്‍ഡ് ബാക്ടീരിയകളെ വളര്‍ത്തുന്നതിനും നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനും വേണ്ടിയിള്ള കംമ്പ്യൂട്ടറൈസ്ഡ് ഉപകരണങ്ങളുടെ വില്‍പ്പന നടത്തുന്ന, ജോലിയുടെ ഭാഗമായി റഷ്യ, യൂറോപ്പ് എന്നീ രാജ്യങ്ങളിലെ മാലിന്യസംസ്ക്കരണ ശാലകള്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന സുധീഷ് മേനോന്‍റെ പഠനത്തില്‍ ഇങ്ങനെ കാണുന്നു: "നഗരജൈവമാലിന്യം സംസ്ക്കരിക്കുമ്പോള്‍ വന്‍തോതില്‍ രോഗാണുക്കള്‍ അടങ്ങിയ ദുര്‍ഗന്ധപൂരിതമായ വായുവും ജലവും വന്‍തോതില്‍ പ്രകൃതി.ലേക്ക് വ്യാപിക്കുന്നു. ഇവ പരമാവധി ഒഴിവാക്കുന്നതിനുവേണ്ടിയാണ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നഗരമാലിന്യം സംസ്ക്കരിക്കുന്നതിനുവേണ്ടി അനിമല്‍ ബൈപ്രാഡക്ട് റഗുലേഷന്‍സ് 2005 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. (അനിമല്‍ ബൈപ്രാഡക്ട് ചേരാത്ത ഒരു മാലിന്യവും ലോകത്തില്ല.)

2. മേല്‍ നിയന്ത്രണപ്രകാരം ബയോഗ്യാസ് പ്ളാന്‍റുകളില്‍ നിന്നുപുറത്തുവരുന്ന സ്ളറിയിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിനുവേണ്ടിBiogas plants must be equipped with a pasteurization/ hygienisation it which cannot be by-passed എന്നു വ്യക്തമാക്കിയിരിക്കുന്നു
3. എയറോബിക് കമ്പോസ്പ്ളാന്റില്‍ നിന്നു പുറത്തുവരാന്‍ സാധ്യതയുള്ള രോഗാണുക്കള്‍ നിറഞ്ഞ ദുര്‍ഗന്ധപൂരിതമായ വായുവും മലിനജലവും പുറത്തുവരാതിരിക്കാന്‍വേണ്ടി Composting plants must be equipped with a closed compositing reactor, which cannot be bypassed എന്നു വ്യക്തമാക്കിയിരിക്കുന്നു. മേല്‍ വിവരിച്ച രണ്ട് ഇംഗ്ളീഷ് വരികളിലൂടെ യൂറോപ്പിലെ ജനങ്ങളുടെ ആരോഗ്യസംരക്ഷണവും പ്രകൃതിമലിനീകരണവും ഒഴിവാക്കിയിരിക്കുന്നു."
കൂടുതല്‍ വിവരങ്ങള്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാവുന്നതാണ്.
sudhizrmenon@gmail.com

ജനാര്‍ദ്ദനന്‍.സി.എം September 21, 2012 at 11:23 AM  

മാലിന്യ സംസ്ക്കരണം ഇന്നത്തെ അവസ്ഥയില്‍ ഒരു കീറാമുട്ടി തന്നെയാണ്. പ്രധാന കാരണം മാലിന്യങ്ങള്‍ കൂടുതല്‍ അടിഞ്ഞു കൂടിയിരിക്കുന്നത് മനസ്സിലാണ് എന്നതു തന്നെ.
മനസ്സംസ്ക്കരണം ശരിയായ വിദ്യാഭ്യാസത്തിന്റെ ബാക്കിപത്രവുമാണ്. അതില്‍ ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ചു കൊണ്ടാണ് പുതിയ പാഠ്യപദ്ധതിയില്‍ നാം പ്രശ്നാധിഷ്ഠിത പഠനം ഉള്‍പ്പെടുത്തിയത്. പ്രശ്നത്തെ വിശകലനം ചെയ്തു മനസ്സിലാക്കാനും പ്രശ്നപരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കാനും മാത്രമല്ല സ്വയം പ്രശ്നപരിഹാരത്തിനു മുന്നിട്ടിറങ്ങാനും കൂടി വിഭാവനം ചെയ്യുന്നതാണത്.
പക്ഷെ അത്തരം ലക്ഷ്യങ്ങളൊക്കെ ആര്‍ക്കു വേണം?
ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം.........
വിട്ട ഭാഗം അവനവന്റെ ആവശ്യത്തിനനുസരിച്ച് പൂരിപ്പിക്കാം.

ഫിലിപ്പ് September 21, 2012 at 11:26 AM  

സുദേഷ്,

നന്ദി. സമയം കിട്ടുന്പോൾ താങ്കൾ പറഞ്ഞ കാര്യങ്ങൾ വച്ച് കൂടുതൽ അന്വേഷിക്കാം (ഗൂഗിൾ ശരണം). ശ്രീ സുധീഷുമായി ബന്ധപ്പെടുകയും ചെയ്യാം (അദ്ദേഹത്തിന് ഇത് കുഴപ്പമില്ല എന്ന് വിശ്വസിക്കുന്നു).

സുദേഷ് എം രഘു September 21, 2012 at 11:31 AM  

@മനോജ്,
വൈപ്പിന്‍കരയ്ക്കു മൊത്തമായി ഒരു പ്ലാന്‍റാവും ഫീസിബ്ള്‍ . അക്കാര്യം ജോയി എന്നോടും പറഞ്ഞിരുന്നു. പറവൂര്‍ ബ്ലോക് പഞ്ചായത്തില്‍ ഇക്കാര്യം അവതരിപ്പിച്ചിട്ടുണ്ട്. അവിടെ(മറ്റു സ്ഥലങ്ങളിലും) ഇതിനകം തന്നെ ബയോഗ്യാസിന്‍റെയും പൈപ്പ് കമ്പോസ്റ്റിന്‍റെയും പ്രോജക്റ്റുകള്‍ക്ക് അന്തിമ രൂപമായിക്കഴിഞ്ഞിട്ടുണ്ട്. ശുചിത്വമിഷന്‍റെ നിലപാടാണ് ഇക്കാര്യത്തില്‍ നിര്‍ണായകം

സുദേഷ് എം രഘു September 21, 2012 at 11:58 AM  

Regulations for Biogas Applications

ഫിലിപ്പ് September 21, 2012 at 12:47 PM  

ഹിത,

"വേസ്റ്റ്" എന്ന് ഉദ്ദേശിച്ചത് ഹിതയെ അല്ല!

Troll എന്ന ഇംഗ്ലീഷ് വാക്കിന്റെ (ഇതിനെയാണ് ഞാൻ "വേസ്റ്റ്" എന്ന് എഴുതിയത്) നിർവചനം വിക്കിപീഡിയയിൽ ഇങ്ങനെയാണ്:

"വായനക്കാരെക്കൊണ്ട് വൈകാരികമായ മറുപടികൾ കൊടുപ്പിക്കുന്നതു വഴി ചർച്ചയുടെ താളം തെറ്റിക്കുക എന്ന പ്രധാന ഉദ്ദേശത്തോടെ ആളുകളെ രോഷംകൊള്ളിക്കുന്ന തരത്തിലുള്ള കമന്റുകൾ ഇടുന്നയാൾ."

ഹിത ഇത്തരത്തിൽ ഏത് കമന്റാണിട്ടത്? നിസാർ സാർ പറഞ്ഞതുപോലെ, ഹിത കൊടുത്ത കാര്യം ഇതുവരെ പ്രസിദ്ധീകരിച്ചു കാണാഞ്ഞതിലുള്ള വിഷമം പ്രകടിപ്പിച്ചതാണെന്ന് എനിക്കും മനസ്സിലായി. ഹിതയുടെ ഇടപെടലുകൾ കുറേ നാളായി കാണുന്നതല്ലേ.

സാധാരണ ഗതിയിൽ ഞാൻ മറ്റേ കക്ഷി ഇട്ട തരത്തിലുള്ള "ചൊറിയൽ" കമന്റ് കണ്ടാലും മിണ്ടാൻ പോകാറില്ല. എന്നാൽ ശ്രീ നിരക്ഷരൻ അതിന് മറുപടി പറയുന്നത് കണ്ടപ്പോൾ, അത് എഴുതിയ കക്ഷിയുടെ ഉദ്ദേശം എന്താണെന്ന് (ഇത്തരത്തിലുള്ള ആൾക്കാർ ഇന്റർനെറ്റിൽ സുലഭമാണ്. അവരുടെ വിക്രിയകളും കുപ്രസിദ്ധമാണ്) എല്ലാവരോടും ഒന്ന് പറയാം എന്ന് കരുതി. കക്ഷി പറഞ്ഞതിനെ എതിർക്കാനും ബ്ലോഗ് റ്റീമിനെ സംരക്ഷിക്കാനും ശ്രമിക്കുന്നതു വഴി, മറ്റുള്ളവരെ എരികേറ്റി രസിക്കുക എന്ന കക്ഷിയുടെ ആഗ്രഹം നടത്തിച്ച് കൊടുക്കരുതല്ലോ.

ഹിതയെ അല്ല "വേസ്റ്റ്" എന്നതുകൊണ്ട് ഉദ്ദേശിച്ചത്!

Pradeep Kumar September 21, 2012 at 1:14 PM  

വിളപ്പില്‍ശാലകളുടേയും കൂടംകുളത്തിന്റേയുമൊക്കെ പേരില്‍ ജനങ്ങള്‍ നിരത്തിലും സമുദ്രത്തിലും വരെ ഇറങ്ങിനിന്ന്, അവര്‍ തന്നെ തിരഞ്ഞെടുത്ത സര്‍ക്കാരുകളോട് സമരം ചെയ്യേണ്ട ഗതികേടാണിന്നുള്ളത്. നേരത്തേ പറഞ്ഞ സിംഗപ്പൂര്‍ എന്ന രാജ്യവുമായി ഒരു താരത‌മ്യം നടത്താം. 40 ഏക്കറോളം വരുന്ന ഭൂമിയിലാണ് 250 ടണ്‍ മാലിന്യം സംസ്ക്കരിക്കാന്‍ അധികാരികള്‍ പെടാപ്പാട് പെടുന്നത്. അതേ സമയം വെറും 4 ഏക്കറിലാണ് സിംഗപ്പൂരില്‍ 800 ടണ്‍ മാലിന്യം സംസ്ക്കരിക്കുന്നത്.സിംഗപ്പൂരഉം വിളപ്പില്‍ശാലഉം തമ്മില്‍ ഒരു ബന്ധവും ഇല്ല സോദരാ.

വിളപ്പില്‍ശാലയിലും കൂടംകുളത്തും അവര്‍ തന്നെ തിരഞ്ഞെടുത്ത സര്‍ക്കാരുകളോട് സമരം ചെയ്യേണ്ട ഗതികേടാണിന്നുള്ളത്.ഇവിടെ ഒന്നും പാവപ്പെട്ട ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടല്ല ഇത്തരം പ്ലാന്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.വിളപ്പില്‍ശാല മാലിന്യ സംസ്കരണ പ്ലാന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ചര്‍ച്ചകളും നടക്കുന്നു.പല ചര്‍ച്ചകളും യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ്.

തിരുവനന്തപുരം കോര്‍പരേഷനാണ് വിളപ്പില്‍ശാലയില്‍ 40 ഏക്കറോളം വരുന്ന സ്ഥലത്ത് മാലിന്യ സംസ്കരണം നടത്തുന്നത്.മാലിന്യ സംസ്കരണം പേരില്‍ മാത്രമേ ഉള്ളൂ.13 വര്ഷം മുന്‍പ് ഈ ഫാക്ടറി തുടങ്ങുമ്പോള്‍ വെറും 12 ഏക്കര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.മാലിന്യ നിക്ഷേപം കാരണം ജീവിക്കാന്‍ കഴിയാതെ അടുത്തുള്ളവര്‍ കിട്ടിയ വിലക്ക് വസ്തു വിറ്റു .ഇതെല്ലം തിരുവനന്തപുരം കോര്‍പരേഷന്‍ ചുള് വിലക്ക് വാങ്ങി.അങ്ങനെ 13 വര്ഷം കൊണ്ട് കേവലം 12 ഏക്കറില്‍ നിന്നും 40 ഏക്കറായി മാറി.ഒരു ദിവസം 250 Tonne പ്ലാസ്റ്റിക്‌ ഉള്‍പ്പെടെയുള്ള മാലിന്യം കഴിഞ്ഞ 12 വര്‍ഷമായി ഇവിടെ നിക്ഷേപിച്ചു കൊണ്ടിരിക്കുന്നു.അങ്ങനെ 250 x 365 x 13 = 1186250 Tonne മാലിന്യം വിളപ്പില്‍ശാലയില്‍ നിക്ഷേപിച്ചു.അങ്ങനെ തിരുവനന്തപുരം കോര്‍പരേഷന്‍ ഞങ്ങളുടെ മണ്ണും വായുവും ജലവും മലിനമാക്കി.13 കൊല്ലം കൊണ്ട് ഞങ്ങളെ തീരാരോഗികളാക്കി മാറ്റി.ഇവിടെ സമരം തുടങ്ങിയതിനു ശേഷമാണ് ശാസ്ത്രീയ മാലിന്യ സംസ്കരണ പ്ലന്റുകളെ കുറിച്ച് കേരളം ചിന്തിച്ചു തുടങ്ങിയത്.

ജനരോഷം ഒരു ദിവസം പെട്ടന്ന് ഉണ്ടായതല്ല.ഓരോ സമരം ഉണ്ടാകുമ്പോഴും പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തും.പാവപെട്ടവരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുപയോഗിച്ചു കേസെടുക്കും.ഇത് കുറേകാലമായി തുടരുന്നു.സമരം തുടങ്ങിയതില്‍ പിന്നെ ആണ് തിരുവനന്തപുരം കോര്‍പറേഷനും സര്‍ക്കാരും കോടതിയും മലിനജലം സംസ്കരിക്കുന്ന പ്ലന്റിനെ കുറിച്ച് ചിന്തിച്ചത്.ഇത്രയും കാലം ഇതൊന്നും ഇല്ലാതെ ആണ് ഈ ഫാക്ടറി പ്രവര്‍ത്തിച്ചതെന്ന് എല്ലാവര്ക്കും ബോധ്യപ്പെട്ടതാണ്.ഇത് ഒരു പ്രദേശത്തെ ജനങ്ങള്‍ ജനിച്ച മണ്ണില്‍ ശുദ്ധ വായു ശ്വസിച്ചു ശുദ്ധ ജലം കുടിച്ചു ആരോഗ്യകരമായ ചുറ്റുപാടില്‍ ജീവിക്കുന്നതിനു വേണ്ടി -സ്വന്തം നിലനില്‍പ്പിനു വേണ്ടി -വരുന്ന തലമുറയ്ക്ക് വേണ്ടി നടത്തുന്ന സമരമാണ്.ഇന്നുവരെയും രാഷ്ട്രീയ പിന്‍ബലമില്ലാതെ ഒരു പഞ്ചായത്ത് മുഴുവന്‍ ഒറ്റക്കെട്ടായി നിന്ന് നടത്തുന്ന സമരമാണിത്.

അതേ സമയം വെറും 4 ഏക്കറിലാണ് സിംഗപ്പൂരില്‍ 800 ടണ്‍ മാലിന്യം സംസ്ക്കരിക്കുന്നത്.ഇത് ശരിയാണെങ്കില്‍ തിരുവനന്തപുരം കോര്‍പറേഷനും സര്‍ക്കാരും മുന്‍ കൈയെടുത്ത് തിരുവനന്തപുരം നഗരത്തില്‍ തന്നെ 4 ഏക്കര്‍ വീതം സ്ഥലം കണ്ടെത്തി രണ്ടോ മൂന്നോ പ്ലാന്റുകള്‍ സ്ഥാപിച്ചാല്‍ തീരുന്ന പ്രശ്നമേ ഉള്ളൂ.അല്ലാതെ അധികാരത്തിന്റെയും നിയമത്തിന്റെയും പേരില്‍ വോട്ടു ചെയ്തു പോയ പാവം ജനങ്ങളെ ഇനിയും ശിക്ഷിക്കരുത്.യഥാര്‍ത്ഥ സ്ഥിതി അറിയുവാന്‍ ആര്‍ക്കും വിളപ്പില്‍ശാല സന്ദര്‍ശിക്കാവുന്നതാണ്.

സ്നേഹത്തോടെ

പ്രദീപ്‌ കുമാര്‍ ( വിളപ്പില്‍ശാലയില്‍ ജനിച്ചു ഇപ്പോഴും വിളപ്പില്‍ശാലയില്‍ജീവിക്കുന്നവന്‍)

സുദേഷ് എം രഘു September 21, 2012 at 1:19 PM  

സുധീഷ് മേനോന്‍, ജോയിയുടെ പ്ലാന്‍റിനെപ്പറ്റിയും ജോയിയേയും പറ്റി ഉത്തരകാലത്തിലെ ലേഖനത്തിലിട്ട കമന്‍റ് കാണുക:

"The Automated Plastic separating Module is the first wonder of Kerala.
Mr. Joy is the practical Intellect of Municipal Solid Waste field in India.
But no commercial brain.
Sudhimenon"
http://utharakalam.com/?p=5098

സുദേഷ് എം രഘു September 21, 2012 at 1:27 PM  

@പ്രദീപ്കുമാര്‍,
എന്തിനു സിംഗപ്പൂരിലേക്കു പോവണം കൊടുങ്ങല്ലൂരിലെ ജോയിയുടെ പ്ലാന്‍റ് സ്ഥാപിക്കാന്‍ വെറും 15-20 സെന്‍റ് സ്ഥലം മാത്രമേ ആവശ്യമുള്ളൂ. ഒരു ദൂര്‍ഗന്ധമോ ഈച്ചശല്യമോ കൊതുകുശല്യമോ മലിനജലം പുറത്തേക്കൊഴുക്കലോ ഇല്ല. സീറോ വെയ്സ്റ്റാണതിന്. അതെന്തുകൊണ്ട് ഭരണാധികാരികള്‍ അവഗണിക്കുന്നു എന്നാണ് നാം അന്വേഷിക്കേണ്ടത്.

Krish September 21, 2012 at 1:47 PM  

Do compost pits/slurry produce harmful bacteria?

If I remember my old biology lessons, does not aerobic decomposition sustain only good bacteria?

Also does aerobic decomposition produce foul smells?

I just heard from a friend who lives in Paravoor that the muncipality there is going to install some pipes in each household for waste management. Is this the same as the pvc pipes-and-sugar technique that Mr. Manoj had talked about?

സുദേഷ് എം രഘു September 21, 2012 at 2:38 PM  

@ഫിലിപ്പ്
>>>ഇതുപോലെ എനിക്ക് FUD മണക്കുന്ന ഒന്നാണ് "വികസിത രാജ്യങ്ങളിലെ വീടുകളിൽ ബയോഗ്യാസ് പ്ലാന്റ് ഇല്ല" എന്ന് പറയുന്നതും. ഇപ്പറഞ്ഞ വികസിത രാജ്യങ്ങളിലെ എത്ര വീട്ടിൽ പശുവിനെ വളർത്തുന്നുണ്ട്? ഒന്നോ രണ്ടോ പശുക്കൾ മാത്രം ഉള്ള വീടുകൾ അവിടെയുണ്ടോ? ഇല്ല എന്നാണ് എന്റെ അറിവ്. അവിടങ്ങളിലൊക്കെ പശുവിനെ വളർത്തുന്നത് (ചെറുതും വലുതുമായ) ഫാമുകളിലാണ്. വികസിത രാജ്യങ്ങളിലെ ഫാമുകളിൽ ബയോഗ്യാസ് പ്ലാന്റുകൾ ഇഷ്ടം പോലെ ഉണ്ടെന്നാണ്, "biogas europe farms" എന്ന് ഗൂഗിളിനോട് ചോദിച്ചപ്പോൾ മനസ്സിലായത്<<<
മുകളിലെ കമന്‍റ് വായിച്ചപ്പോള്‍
ബയോഗ്യാസ് പ്ലാന്‍റ് എന്നാല്‍ പശുവിന്‍ചാണകത്തില്‍ നിന്നു ഗ്യാസ് ഉണ്ടാക്കുന്ന ഗോബര്‍ഗ്യാസ് പ്ലാന്‍റുകളാണെന്നു താങ്കള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടോ എന്നു മുകളിലെ കമന്‍റ് വായിച്ചപ്പോള്‍ സംശയമായി. യൂറോപ്യന്‍ രാജ്യങ്ങളില്‍ വീടുകളിലെ ജൈവമാലിന്യങ്ങളില്‍ നിന്നു ബയോഗ്യാസുണ്ടാക്കുന്ന ഗാര്‍ഹിക പ്ലാന്‍റുകളുണ്ടോ എന്നു സംശയമാണ്. അഥവാ ഉണ്ടെങ്കില്‍ത്തന്നെ മുകളില്‍ സുധീഷ് മേനോന്‍റെ പഠനത്തില്‍ പറഞ്ഞപോലെ സ്ലറി പാസ്ചറൈസ് ചെയ്യാനുള്ള സംവിധാനവുണ്ടായിരിക്കാനാണു സാധ്യത. എന്‍റെ വൈഫ് പോളണ്ടിലാണ്. അവര്‍ പറയുന്നത് അവിടങ്ങളിലെങ്ങും ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്‍റുകളില്ലെന്നാണ്. മാലിന്യം കേന്ദ്രീകൃതമായി ശേഖരിച്ചുകൊണ്ടുപോയി സംസ്കരിക്കുകയാണെന്നാണ്.

ravi September 21, 2012 at 2:40 PM  

@ഹിത...
വെറും ടെക്സ്റ്റുകളിലൂടെയുള്ള ആശയ സംഘട്ടനമാണിവിടെ നടക്കുന്നത്. സംസാരിക്കാന്‍ നാവ് പോലും ആവശ്യമില്ലാത്ത ഒരു മീഡിയത്തിലിരുന്ന് ഒരിക്കലും പരസ്പരം കാണാത്ത , ഒരു യൂസരുടെ പ്രൊഫൈല്‍ ചിത്രങ്ങളെ എതിരാളികളായി അവരോധിച്ച് നിഴല്‍ യുദ്ധം നടത്തുകയാണോ ഹിത ചെയ്യുന്നത്? ഹിതയുടെ സര്‍ഗശേഷി ഇങ്ങനെ നിഴല്‍ യുദ്ധം നടത്തി നശിപ്പിക്കരുത്.
ദേഷ്യം വരുമ്പോള്‍ കമന്റ് ചെയ്യുന്നത് ഒഴിവാക്കൂ..പ്രസ്തുത സമയത്ത് നേരിട്ട് കമന്റ് ബോക്സില്‍ ടൈപ്പ് ചെയ്യാതെ വേര്‍ഡിലോ മറ്റ് സ്ഥലത്തോ ടൈപ്പ് ചെയ്ത് വെക്കുക.പിന്നീട് ഒന്നു രണ്ട് പ്രാവശ്യം വായിക്കുക. മറ്റുള്ളവര്‍ ഹിതയെ കളിയാക്കുമ്പോള്‍ ഹിതക്ക് വിഷമം വരുന്നത് പോലെ ഹിതയുടെ കമന്റുകളില്‍ മറ്റുള്ളവരെ വിഷമിക്കുന്ന വല്ലതുമുണ്ടോ എന്ന് കൂടി വായിക്കുക. ലോകത്തില്‍ നമ്മേക്കാള്‍ അറിവുള്ളവര്‍ ധാരാളം പേര്‍ ഉണ്ടെന്് ആദ്യം സ്വന്തം മനസ്സിനെ വിശ്വസിപ്പിക്കുക.

ഫിലിപ്പ് September 21, 2012 at 3:06 PM  

ശ്രീ സുദേഷ്,

തിരുത്തലിന് നന്ദി. ബയോഗ്യാസ്/ഗോബർഗ്യാസ് വ്യത്യാസം ഓർക്കാതെയല്ല പറഞ്ഞത്. പക്ഷേ വികസിത രാജ്യത്തെ രണ്ടോ മൂന്നോ മുതിർന്നവർ ഒക്കെ മാത്രമുള്ള, കൂടുതലും "തണുത്ത ഭക്ഷണം" (കടയിൽ നിന്ന് വാങ്ങി പാകം ചെയ്യാതെ കഴിക്കുന്നത്) കഴിക്കുന്ന, ഇനി പാചകം വേണ്ടതാണെങ്കിൽത്തന്നെ മിക്കവാറും നേരിട്ട് അടുപ്പത്തിടാൻ പാകത്തിലുള്ള സാധനങ്ങൾ മാത്രം കടയിൽ നിന്ന് വാങ്ങുന്ന വീട്ടിൽ, ഒരു ദിവസം മനുഷ്യർ കാരണമുള്ള ജൈവ അവശിഷ്ടം എത്ര അളവ് പ്രതീക്ഷിക്കാം? അപ്പോൾ ഇതിന് മറ്റു മൃഗങ്ങളെ ആശ്രയിക്കേണ്ടി വരും. അതാണ് പശു കടന്നു വന്നത്.

വികസിതരാജ്യങ്ങളിൽ ഗാർഹിക ബയോഗ്യാസ് പ്ലാന്റുകൾ ഇല്ലാത്തതിന് കാരണം, അവിടങ്ങളിൽ വീടുകളിൽ ഗാർഹിക ബയോവേസ്റ്റ് കുറവായത് ആകാൻ സാധ്യതയുണ്ടോ? ബയോവേസ്റ്റ് സുലഭമായ ഫാമുകളിൽ അവിടങ്ങളിലും ബയോഗ്യാസ് പ്ലാന്റുകൾ ഉണ്ടുതാനും. വികസിത രാജ്യങ്ങളിലെ വീടുകളെയും നമ്മുടെ നാട്ടിലെ വീടുകളെയും താരതമ്യം ചെയ്യുന്പോൾ ഇതൊക്കെ ഓർക്കണ്ടേ?

പ്ലാന്റുണ്ടാക്കുന്പോൾ സുരക്ഷ ഒഴിവാക്കണം എന്ന് ഞാൻ ഒരുതരത്തിലും പറയുന്നില്ല. ഇനി സുരക്ഷിതമായി വീട്ടിൽ പ്ലാന്റ് ഉണ്ടാക്കാൻ സാധിക്കില്ലെങ്കിൽ അത് ഒരിക്കലും ചെയ്യുകയും അരുത്. പക്ഷേ അതിന് പറയുന്ന കാരണങ്ങൾ സാധുവാണോ എന്ന് ആലോചിച്ചു എന്ന് മാത്രം.

Pradeep Kumar September 21, 2012 at 3:48 PM  

@സുദേഷ് എം രഘു

എന്തിനു സിംഗപ്പൂരിലേക്കു പോവണം കൊടുങ്ങല്ലൂരിലെ ജോയിയുടെ പ്ലാന്‍റ് സ്ഥാപിക്കാന്‍ വെറും 15-20 സെന്‍റ് സ്ഥലം മാത്രമേ ആവശ്യമുള്ളൂ. ഒരു ദൂര്‍ഗന്ധമോ ഈച്ചശല്യമോ കൊതുകുശല്യമോ മലിനജലം പുറത്തേക്കൊഴുക്കലോ ഇല്ല. സീറോ വെയ്സ്റ്റാണതിന്. അതെന്തുകൊണ്ട് ഭരണാധികാരികള്‍ അവഗണിക്കുന്നു എന്നാണ് നാം അന്വേഷിക്കേണ്ടത്.

സുദേഷ് സര്‍ പറഞ്ഞത് ശരിയാണ്.

കൊടുങ്ങല്ലൂരിലെ ജോയിയുടെ പ്ലാന്‍റ് സ്ഥാപിക്കാന്‍ വെറും 15-20 സെന്‍റ് സ്ഥലം മാത്രമേ ആവശ്യമുള്ളൂ.വലിയ മുതല്‍ മുടക്കുമില്ല.എന്നാല്‍ കോടിക്കണക്കിനു പണം തിന്നുന്ന വലിയ പ്ലാന്റിനോട് നമ്മുടെ ഭരണാധികാരികള്‍ക്ക് ഇപ്പോഴും താല്പര്യം.ഞെളിയന്‍ പറമ്പ് ,ബ്രഹ്മപുരം ,വിളപ്പില്‍ശാല എന്നിവിടങ്ങളില്‍ ചവര്‍ കൊണ്ട് തള്ളുകയാണ് ചെയ്യുന്നത്.സംസ്കരണം നടക്കുന്നില്ല.കോടിക്കണക്കിനു tonne മാലിന്യം പാവം ജനം സഹിക്കണം എന്നാണ് ഭരണാധികാരികള്‍ പറയുന്നത്.

നമുക്കാവശ്യം കൊടുങ്ങല്ലൂരിലെപോലെ മിനി പ്ലാന്റുകളാണ്.അല്ലാതെ പണം തിന്നുന്ന ഒന്നും നടക്കാത്ത വന്‍കിട പ്ലാന്റുകള്‍ അല്ല. മാലിന്യം വന്‍തോതില്‍ ഉണ്ടാക്കുന്ന നഗരസഭകളും മുനിസിപ്പാലിറ്റികളും വാര്‍ഡ്‌ അടിസ്ഥാനത്തില്‍ 10-15 സെന്റ്‌ സ്ഥലം കണ്ടെത്തി മിനി പ്ലാന്റുകള്‍ സ്ഥാപിക്കുകയാണ് ചെയ്യേണ്ടത്.ഇവയുടെ ചുമതല കുടുംബശ്രീയെ ഏല്പിച്ചാല്‍ നന്നായി നടക്കും.സാര്‍ പറഞ്ഞതുപോലെ അതെന്തുകൊണ്ട് ഭരണാധികാരികള്‍ അവഗണിക്കുന്നു എന്നാണ് നാം അന്വേഷിക്കേണ്ടത്.

സുദേഷ് എം രഘു September 21, 2012 at 4:05 PM  

@ഫിലിപ്പ് :
എറണാകുളം ജില്ലയിലെ ആദ്യത്തെ ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിച്ചത് എന്‍റെ വീട്ടിലാണ്.എടവനക്കാട് പഞ്ചായത്തില്‍ പ്ലാന്‍റ് സ്ഥാപിച്ച ഏതാണ്ടെല്ലാവരും തന്നെ എന്‍റെ പ്ലാന്‍റ് കണ്ടാണ് അവരുടെ വീടുകളില്‍ അതു വച്ചത്. അത്രയ്ക്ക് അതിന്‍റെ പ്രചാരകനായിരുന്നു ഞാന്‍ . ഇപ്പോഴും അതു സംബന്ധിച്ച് ഞാന്‍ തയ്യാറാക്കിയ പ്രെസന്‍റെഷനാണ് പറവൂര്‍ ബ്ലോക് പഞ്ചായത്തിലുപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ബയോഗ്യാസ് പ്ലാന്‍റുകള്‍ക്ക് ഇത്തരമൊരു പ്രശ്നമുണ്ടെന്നു കേള്‍ക്കുന്നത് എന്നെസംബന്ധിച്ച് തലയ്ക്ക് ഒരടികിട്ടിയ പോലാണ്. പക്ഷേ കേട്ടതു സത്യമാണെങ്കില്‍ എന്തു നഷ്ടമുണ്ടായാലും ആ സത്യം പ്രചരിപ്പിക്കണം എന്ന അഭിപ്രായമാണെനിക്ക്. ഇപ്പോഴും സത്യം അറിഞ്ഞുവെന്നു പറയുന്നില്ല. സംശയം ഉടലെടുത്തു കഴിഞ്ഞുവെന്നുമാത്രം. അതിനി തെറ്റാണോ ശരിയാണോ എന്ന് അറിവുള്ളവര്‍ പറയണം. ശാസ്ത്രസാഹിത്യപരിഷത്തുകാരോ ശുചിത്വമിഷനോ അല്ലാത്ത ആരെങ്കിലും പറയട്ടെ.

ഷാ September 21, 2012 at 5:56 PM  

ലേഖകന്‍ ശ്രീ കെ ബി ജോയിയുടെ കൊടുങ്ങല്ലൂരിലെ പ്ലാന്റ് നേരിട്ട് സന്ദര്‍ശിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു.

ഫിലിപ്പ് September 21, 2012 at 6:07 PM  

ശ്രീ സുദേഷ്,

കേട്ടത് സത്യമാണോ എന്ന് നമുക്കു തന്നെ ഗൂഗിളിന്റെയും മറ്റും സഹായത്തോടെ നോക്കാമല്ലോ. അതിന്, കേട്ടത് എന്താണെന്ന് കൃത്യമായി മനസ്സിലാക്കണം. യൂറോപ്പിൽ കർശനമായ വ്യവസ്ഥകൾക്കനുസരിച്ചേ പ്ലാന്റ് പ്രവർത്തിക്കാൻ അനുവദിക്കൂ എന്ന് പറയുന്പോൾ, ഈ നിബന്ധനകളുടെ പിന്നിലെ കാരണം എന്താണെന്നും, അത് നമുക്കും ബാധകമാണോ എന്നും അറിയണം. സ്ലറിയിൽ മാരകമായ അണുക്കളുടെ സാന്നിധ്യം അവർ കണ്ടുപിടിച്ചതുകൊണ്ടാണോ, അതോ സാധാരണ അവർ ചെയ്യുന്നതുപോലെ abundant caution എന്ന നിലയിലാണോ എന്ന് മനസ്സിലാക്കണം. ഇതിൽ ഏതായാലും, മനസ്സിലായാൽ അതിനനുസരിച്ച് പ്രവർത്തിക്കാമല്ലൊ. കൃത്യമായി അറിയാതെ ഭയപ്പെടുന്നതിലും വിഷമിക്കുന്നതിലും കാര്യമില്ലല്ലൊ.

പ്രദീപ് മാട്ടര September 22, 2012 at 12:57 PM  

ഇതൊന്നു കാണുക.

http://sciencenordic.com/harmful-bacteria-invade-groundwater

രണ്ടു സംശയങ്ങള്‍ കൂടിയുണ്ട് :
1. സ്ലറി പാസ്ച്യുറൈസ് ചെയ്യുന്നത് എങ്ങനെയാണ് ?
2. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഇത് പ്രായോഗികമാകുമോ ?

CHERUVADI KBK September 29, 2012 at 10:16 PM  
This comment has been removed by the author.
നിരക്ഷരൻ September 30, 2012 at 10:20 AM  

കൊടുങ്ങല്ലൂർ പ്ലാന്റിനെപ്പറ്റിയുള്ള യൂ ട്യൂബ് വീഡിയോ.
ഇത് കാണുക എല്ലാവരും.



അപ്പുണ്ണി October 4, 2012 at 7:14 PM  

ഇ ബ്ലോഗിലെ കമന്റുകള്‍ വായിച്ചതില്‍ നിന്നും തോന്നിയ ചില ധാരണകള്‍ മാറ്റാന്‍ സഹായികുമെന്നു കരുതിയാണ്‌ ഇ കുറിപ്. വെസ്റ്റില്‍ നിന്നും ജൈവവളം ഉണ്ടാകുന്നത് പല പ്രോസ്സസ് കൂടിചെര്താണ്.മുകളിലെ വീഡിയോയില്‍ കണ്ട പ്ലാന്‍റ് ഒരു സെപരെട്ടര്‍ മാത്രമാണ്‌.അതില്‍ നിന്ന് കിട്ടുന്ന ഓര്‍ഗാനിക് വേസ്റ്റ് ഉപയോഗിച്ചു ബയോഗ്യാസ്‌ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാം.അതിലെ biproduct ആയ സ്ലറി Aerobic/Anaerobic combosting വഴി ജൈവവളം ആക്കാം.http://entegraamam.blogspot.com/2012/05/costeffective-aerobic-composting.html
അത് കുറേയൊക്കെ ബാക്ടീരിയ വിമുക്തമായിരികും.അത് പൂര്‍ണമായും നശിപ്പിക്കാന്‍ കുമ്മായം disinfectant ആയി ഉപയോഗിക്കാം.ഇത് garden sludge എന്ന പേരില്‍ വിദേശങ്ങളില്‍ ഉത്പാദിപ്പിക്കുന്ന.
ഞാന്‍ SAMSUNG ENGINEERING CO.LTD ന്റെ വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റിലെ സീനിയര്‍ കെമിസ്റ്റ് ആണ്.

അപ്പുണ്ണി October 4, 2012 at 7:32 PM  

Complete process like this
Plastic separation - Bio-gas production (Optional)- Compost preparation (Mandatory) - Disinfection (recommended)

കംപോസ്ട്ടിംഗ് കൂടാതെ ഒരിക്കലും വേസ്റ്റ് വളമായി ഉപയോഗികരുത്.

ഫിലിപ്പ് October 4, 2012 at 8:53 PM  

ശ്രീ അപ്പുണ്ണി,

കമന്റുകളിൽ ശ്രീ നിരക്ഷരൻ, സുദേഷ്, പ്രദീപ് മാട്ടര മുതലായവർ മുന്നോട്ടുവച്ച ആശങ്കകൾക്ക് ഉത്തരം തരാൻ ശ്രമിക്കാമോ? നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ബയോഗ്യാസ് പ്ലാന്റുകൾ സുരക്ഷാകാരണങ്ങളാൽ (സ്ലറിയിൽ വൻതോതിലുള്ള രോഗാണുക്കളുടെ സാന്നിധ്യം) വിദേശത്ത് ഉപയോഗിക്കാറില്ല എന്ന് ആ രംഗത്ത് ജോലി ചെയ്യുന്ന ശ്രീ സുധീഷ് പറഞ്ഞത് മുകളിൽ എടുത്തെഴുതിയിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ. മറിച്ച് സ്ലറി നിർബന്ധമായും പാസ്ചറൈസ് ചെയ്തതിനുശേഷം മാത്രം പുറത്തേക്ക് വിടുന്ന പ്ലാന്റുകളാണ് അവിടത്തെ നിയമം അനുവദിക്കുന്നത്.

ഇതേ പ്രശ്നം നമ്മുടെ വീടുകളിലുള്ള ബയോഗ്യാസ് പ്ലാന്റുകളിലെ സ്ലറിക്കും ഉണ്ടാകില്ലേ? സ്ലറിയിലെ വിഷാംശം ഇല്ലാതാക്കാൻ നമുക്ക് പാസ്ചറൈസേഷന് പകരം കന്പോസ്റ്റിംഗ് മതിയാകുമോ? വിദേശത്ത് എന്തുകൊണ്ട് പാസ്ചറൈസേഷൻ നിർബന്ധമാക്കുന്നു? ഈ വിഷയത്തിൽ ഇപ്പോഴുള്ള അറിവ് എന്താണെന്ന് അവലംബങ്ങൾ സഹിതം വ്യക്തമാക്കുന്ന ഒരു ലേഖനം താങ്കൾ എഴുതിയാൽ അത് ഒട്ടേറെപ്പേരെ സഹായിക്കുമെന്ന് തോന്നുന്നു.

Environmental health centre October 5, 2012 at 10:50 PM  

3. Summary of controls in the Animal By-Products Regulations 2005
3.1 Scope
This section provides a brief overview of the types of materials it is permissible to treat in composting and biogas plants, and discusses circumstances where premises are exempt from the controls.
3.11 Category 3 animal by-products
Category 3 animal by-products must be treated in accordance with the EU Regulation. Composting must take place in an approved closed vessel system, and anaerobic digestion must include a pasteurisation phase. The EU standard treatment is 70°C for at least 1 hour with a maximum feedstock particle size of 12mm. As well as the time/temperature treatment standard, the EU Regulation also requires certain hygiene and plant management requirements to be met.

joy EHC kodungallur

അപ്പുണ്ണി October 6, 2012 at 5:57 PM  

ശ്രി ഫിലിപ്പ്,

പെട്ടെന്ന്‌ തയ്യാറാക്കിയ ഒരു കുറിപ്പ് ഈ ബ്ലോഗില്‍ ഉണ്ട്. കൂടുതല്‍ ആഴത്തിലേക് പോയാല്‍ വായനകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്നു കരുതി വിവരണം ചുരുക്കിയിട്ടുണ്ട്.
http://vismayakazhchakal.blogspot.com/

ഫിലിപ്പ് October 7, 2012 at 5:52 PM  

ശ്രീ അപ്പുണ്ണി,

താങ്കളുടെ കുറിപ്പ് വളരെ നന്നായിട്ടുണ്ട്. വളരെ നന്ദി.

വീടുകളിലെ ബയോഗ്യാസ് പ്ലാന്റിലെ സ്ലറിയെപ്പറ്റി സംശയങ്ങളുള്ളവർ ശ്രീ അപ്പുണ്ണിയുടെ ലേഖനം വായിക്കുമല്ലോ. ലേഖനത്തിൽനിന്ന് എനിക്ക് മനസ്സിലായത് ഇവിടെ ചുരുക്കി എഴുതുന്നു:

1. നമ്മുടെ നാട്ടിലെ ബയോഗ്യാസ് പ്ലാന്റുകളിൽനിന്ന് പുറത്തുവരുന്ന സ്ലറിയിൽ സ്വാഭാവികമായി രോഗാണുക്കൾ അടങ്ങിയിട്ടുണ്ട്. ഈ സ്ലറി അതേപടി ഭൂമിയിലേക്ക് വിടുന്നത്, പലവഴിയായി (ഉദാ: ഈ ഭൂമിയിൽ കൃഷിചെയ്യുന്ന പച്ചക്കറികൾ) ഈ രോഗാണുക്കൾ മനുഷരുടെ ഭക്ഷണത്തിൽ എത്താനുള്ള സാധ്യത കൂട്ടുന്നു. ഇത് കർശനമായി ഒഴിവാക്കേണ്ട കാര്യമാണ്.

2. സ്ലറി പാസ്ചറൈസ് ചെയ്യുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, അതിന്റെ താപനില 72 ഡിഗ്രിയോ അതിന് മുകളിലോ ആക്കി കുറച്ചുനേരം (എത്രനേരം?) നിലനിർത്തുക എന്നതാണ്. സ്ലറിയിലെ രോഗാണുക്കളെ ഇല്ലാതാക്കാൻ അത് പാസ്ചറൈസ് ചെയ്താൽ മതിയാകും. പാസ്ചറൈസ് ചെയ്ത സ്ലറി വളമായോ മറ്റോ ഭൂമിയിലേക്ക് വിട്ടാൽ രോഗാണുക്കളുടെ പ്രശ്നം ഉണ്ടാകില്ല.

3. സ്ലറി ശരിയായ രീതിയിൽ കന്പോസ്റ്റ് ചെയ്യുന്നതുവഴി അതിന്റെ പാസ്ചറൈസേഷനും നടക്കും. കന്പോസ്റ്റിംഗ് നടക്കുന്പോൾ സ്വാഭാവികമായി കന്പോസ്റ്റ് മിശ്രിതത്തിന്റെ താപനില 72 ഡിഗ്രിയോ അതിൽ കൂടുതലോ ആകുന്നതുകൊണ്ടാണ് ഇത് ഇങ്ങനെ.

4. സ്ലറി ശരിയായ രീതിയിൽ കന്പോസ്റ്റ് ചെയ്യാൻ ചെലവുകുറഞ്ഞ തുന്പൂർമൂഴി മോഡൽ കന്പോസ്റ്റിംഗ് ഉപയോഗിക്കാം. ബയോഗ്യാസ് പ്ലാന്റിന്റെ കൂടെ ഈ രീതിയിലുള്ള കന്പോസ്റ്റിംഗും ഏർപ്പെടുത്തിയാൽ സ്ലറിയെപ്പറ്റിയുള്ള വേവലാതി ഒഴിവാക്കാം.

വിശദാംശങ്ങൾക്ക് ശ്രീ അപ്പുണ്ണി എഴുതിയ ലേഖനം നോക്കുക.

sreejith October 8, 2012 at 8:55 AM  

ഒരു സംശയം..
ലോകത്തെല്ലായീടത്തും പകല്‍ സമയം 6 മുതല്‍ 6 (ഏകദേശം)വരെയാണോ..?

നിരക്ഷരൻ October 8, 2012 at 9:04 AM  

@ Sreejith - പകൽ സമയം എന്നുവെച്ചാൽ സൂര്യപ്രകാശം ഉള്ള സമയം എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ, താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം, അല്ല എന്നാണ്.

(ഓഫ് ടോപ്പിക്ക് ക്ഷമിക്കുക.)

sreejith October 9, 2012 at 8:34 AM  
This comment has been removed by the author.
ഫിലിപ്പ് October 9, 2012 at 8:46 AM  

Sreejith,

ഈ ബ്ലോഗ് പോസ്റ്റുമായോ അതിനെപ്പറ്റിയുള്ള കമന്റുകളുമായോ നേരിട്ട് ബന്ധമില്ലാത്ത വിഷയമാണല്ലോ താങ്കൾ ചോദിച്ചത്. ഇത് കുഴപ്പമൊന്നും ഇല്ലാത്ത കാര്യമാണെങ്കിലും, കുറേ മറ്റ് വിഷയങ്ങൾ ഇങ്ങനെ ഇവിടെ വന്നാൽ അത് ഇവിടത്തെ വിഷയത്തിൽ താത്പര്യമുള്ളവർക്ക് അലോസരമാകാൻ വഴിയുണ്ട്. ഇങ്ങനെ വിഷയേതരമായ ചർച്ചകൾ നടത്താൻ മാത്‌സ് ബ്ലോഗിൽ ഒരു പ്രത്യേക് പേജ് മാറ്റി വച്ചിട്ടുണ്ട്. ബ്ലോഗ് പേജിന്റെ മുകൾ ഭാഗത്ത് Home, Old, മുതലായവയുടെ കൂട്ടത്തിൽ "ചർച്ച" എന്ന ലിങ്ക് ഈ പേജിലേക്കുള്ളതാണ്. നമുക്ക് ഈ ചോദ്യം ചർച്ച ചെയ്യുന്നത് അവിടേക്കാക്കിയാലോ?

sreejith October 9, 2012 at 10:20 AM  

ശരീ ഫിലിപ്പ് സാര്‍
ലീന്ക് കാണാത്തതുകൊണ്‍് ചെയ്തതാണ്..

വി.കെ. നിസാര്‍ October 9, 2012 at 9:30 PM  

ഇതും കാണുക

നിരക്ഷരൻ October 18, 2012 at 6:43 AM  

കൊടുങ്ങല്ലൂർ മാലിന്യസംസ്ക്കരണ പ്ലാന്റിനെപ്പറ്റിയുള്ള വിവരങ്ങളും ചിത്രങ്ങളും. സമയവും സൌകര്യവും പോലെ വായിക്കുക, പ്രചരിപ്പിക്കുക. നന്ദി :)

ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Unknown November 15, 2012 at 9:23 PM  

awesome article really informative but will it come into action??????

Unknown November 15, 2012 at 9:25 PM  

great work really informative but will these come into action???

alone we can't do nothing but together we can do much lets work together for a healthy world

Unknown November 15, 2012 at 9:25 PM  

awesome article really informative but will it come into action??????

valsan anchampeedika November 24, 2012 at 9:23 PM  

ഞങ്ങളുടെ നാട്ടിലെ മുൻസിപ്പാലിറ്റിയുടെ സ്വന്തം ഷോപ്പിങ് കോംപ്ലക്സിലെ ദിവസേനെയുള്ള മാലിന്യങ്ങൾ അവർ ശേഖരിക്കാറില്ല. പ്ലാസ്റ്റിക്കാണ് മുഖ്യമാലിന്യം. ഇത് ഷോപ്പിങ് കോംപ്ലക്സിന്സമീപം കൂനയായാൽ കടക്കാർ കൂട്ടിയിട്ട് കത്തിക്കും. ഏറെ ദോഷകരമാണിത്.എന്നാൽ തൊട്ടടുത്ത റോഡ് അടിച്ചുവാരി മുൻസിപ്പൽ വണ്ടി വന്ന് മാലിന്യം കൊണ്ടുപോകും. ലക്ഷക്കണക്കിന് രൂപ വാടക വകയിൽ പറ്റുന്ന സ്വന്തം കോംപ്ലക്സ് അവഗണിക്കുന്നത് പരാതിയായി. ഒടുവിൽ മാലിന്യം കടക്കാർ റോഡിൽ കൊണ്ടിട്ടപ്പോൾ പ്രശ്നം തീർന്നു!മാലിന്യനിർമ്മാർജ്ജനത്തിന് മാത്രുകയാകേണ്ട ഒരു നഗരസഭയുടെ മനോഭാവം നോക്കൂ!

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. May 6, 2016 at 12:00 PM  

ഞങ്ങളുടെ നാട്ടിൽ ഇപ്പോൾ റോഡരുകിൽ നിറയെ ബിയർ കുപ്പികൾ വലിച്ചെറിയുന്നു. ഇതെങ്ങിനെ പുനരുപയോഗിക്കാം? ബിയർ ബോട്ടിൽ എടുക്കാൻ ആരെങ്കിലും ഉണ്ടോ? വിലയൊന്നും തരണ്ട.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer