Sunday, April 25, 2010

ടീച്ചര്‍മാരും സെന്‍സസിനിടയിലെ പീഡനങ്ങളും


മാത്‍സ് ബ്ലോഗിന് ലഭിച്ച പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ടീച്ചറുടെ ലേഖനം

സര്‍വേകള്‍ അദ്ധ്യാപകര്‍ക്ക്‌ പുതുമയല്ല. തീരദേശ സര്‍വേ, ബി.പി. എല്‍ സര്‍വേ തുടങ്ങിയ കണക്കെടുപ്പുകള്‍ ഏറെ ആത്മാര്‍ത്ഥമായി ചെയ്തു വിജയിപ്പിച്ചിട്ടുള്ളവരാണ് കേരളത്തിലെ അദ്ധ്യാപകര്‍. ഇതില്‍ ഏറ്റവും പുതിയതാണ്‌ സെന്‍സസ്‌ സര്‍വേ അഥവാ ജനസംഖ്യാ കണക്കെടുപ്പ്‌. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ജനസംഖ്യാ കണക്കെടുപ്പില്‍ ഒന്നായ 2011 ലെ സെന്‍സസിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ മറ്റ് അദ്ധ്യാപകരെപ്പോലെ തന്നെ ഞാനും അഭിമാനിക്കുന്നു. എന്നാല്‍ അദ്ധ്യാപകരുടെ ജോലിഭാരത്തെക്കുറിച്ച് പറയുമ്പോഴെല്ലാം അതിനെ പുച്ഛിച്ചു തള്ളുന്ന പലരേയും ഞാന്‍ പലയിടത്തും കണ്ടിട്ടുണ്ട്. ഇവിടെപ്പോലും. അദ്ധ്യാപകര്‍ വെക്കേഷന്‍ കാലത്ത് സുഖിക്കുന്നു എന്നു പറയുമ്പോഴും ഈ ചുട്ടുപൊള്ളുന്ന പൊരിവെയിലില്‍ കഷ്ടപ്പെടുന്ന നമ്മുടെ സഹപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെപ്പറ്റി സമൂഹം അറിയേണ്ടത് അത്യന്താപേക്ഷിതമാണ്. അദ്ധ്യാപകരുടെ ദൈനംദിനപ്രവര്‍ത്തനങ്ങളുടെ കണ്ണാടിയായി മാറിയ മാത്‍സ് ബ്ലോഗിലൂടെയെങ്കിലും, ഞങ്ങള്‍ വെറുതെയിരിക്കുകയല്ലായെന്ന് ചുറ്റുപാടുകളെ മനസ്സിലാക്കിക്കൊടുക്കാനുള്ള ഒരു ചെറിയ അവസരം എനിക്കും നല്‍കുമല്ലോ. പറയാനുള്ളത് സര്‍വ്വേ ഡ്യൂട്ടികളെപ്പറ്റിത്തന്നെയാണ്. സെന്‍സസ് ഡ്യൂട്ടിക്ക് പോകുന്ന അദ്ധ്യാപകര്‍ക്ക് നേരിടേണ്ട വരുന്ന അപമാനങ്ങളെക്കുറിച്ച് പത്രങ്ങളൊക്കെ സ്ഥിരം കോളങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അവയില്‍ ചിലത് ഞാനിവിടെ പങ്കു വെക്കട്ടെ.

കഴിഞ്ഞ ദിവസം ഏലൂരില്‍ സെന്‍സസ് ഡ്യൂട്ടിക്കെത്തിയ അദ്ധ്യാപികയ്ക്ക് മുന്നില്‍ 'പിറന്ന പടി' നിന്ന ഒരു ഗൃഹനാഥനെക്കുറിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്ത ഏവരും കണ്ടു കാണുമെന്ന് കരുതുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സെന്‍സസ് വിവരങ്ങള്‍ ശേഖരിക്കാന്‍ ടീച്ചര്‍ അവിടെയെത്തിയത്. ഭാര്യയും അമ്മയും വീട്ടിലുണ്ടെന്ന് കുടുംബനാഥനില്‍ നിന്ന് അറിഞ്ഞ പാവം ടീച്ചര്‍ കുടിക്കാന്‍ ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. തുടര്‍ന്ന് ഫോമുകള്‍ പൂരിപ്പിച്ചു കൊണ്ടിരിക്കെയാണ് ഗൃഹനാഥന്റെ യഥാര്‍ത്ഥ സ്വഭാവം (?) പുറത്തു വന്നത്. പരിഭ്രാന്തയായ ടീച്ചര്‍ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. അവിടെയിരുന്നവര്‍ സ്ഥലത്തേക്ക് തന്റെ ഭര്‍ത്താവിനെ വിളിച്ചു വരുത്തി. തുടര്‍ന്ന് വില്ലേജ് ഓഫീസറെത്തി. പോലീസെത്തി. 'ഗൃഹനാഥനെ' കൂടുതല്‍ വിവരങ്ങളറിയാന്‍ പോലീസ് കൊണ്ടുപോവുകയും ചെയ്തു. ഈ അദ്ധ്യാപിക ഞങ്ങളുടെ കൂട്ടത്തിലെ ഒരാള്‍ മാത്രം. പറയൂ ഈ സംഭവത്തപ്പറ്റി നിങ്ങള്‍ക്കെന്താണ് പറയാനുള്ളന്നത്?

സെന്‍സസ് നടപടിക്രമങ്ങളില്‍പ്പെട്ട ഓരോ കെട്ടിടത്തെയും തിരിച്ചറിയാന്‍ ആര്‍ക്കും കാണാനാന്‍ കഴിയുന്ന വിധം പെര്‍മനന്റ് മാര്‍ക്കര്‍ ഉപയോഗിച്ച് കെട്ടിടനമ്പറിടണമെന്നത് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശമാണ്. സെന്‍സസിന്റെ അടുത്ത ഘട്ടത്തില്‍ ഈ നമ്പറിനെക്കൂടി ആശ്രയിച്ചാകും വിവരശേഖരണം. നമ്പറിടാനുള്ള മാര്‍ക്കര്‍ പേന നല്‍കുന്നതും സര്‍ക്കാരാണ്. പടിഞ്ഞാറെ കടുങ്ങല്ലൂരിലെ ഒരു വീട്ടില്‍ സെന്‍സസ് എടുക്കാന്‍ ചെന്ന ടീച്ചര്‍ മുന്‍വശത്തെ ഭിത്തിയില്‍ എഴുതാന്‍ തുടങ്ങുമ്പോഴേക്കും വീട്ടുടമ ദേഷ്യത്തോടെ മാര്‍ക്കര്‍ പേന പിടിച്ച് പറിച്ച് ദൂരേക്കെറിഞ്ഞു. പെയിന്റടിച്ചിട്ട് അധികം നാളായില്ലെന്നതായിരുന്നു കാരണം. ".....സ്റ്റിക്കറുണ്ടെങ്കില്‍ ഒട്ടിച്ചാല്‍ മതി. അല്ലാതെ പേന കൊണ്ടെഴുതാന്‍ സമ്മതിക്കില്ലെ"ന്ന ഗൃഹനാഥന്റെ അസഭ്യവര്‍ഷത്തോടെയുള്ള നിലപാടില്‍ അപമാനിതയായി ആ പാവം അദ്ധ്യാപിക മടങ്ങി. സര്‍ക്കാരിന്റെ നിര്‍ദ്ദേശം നടപ്പാക്കാനെത്തിയ ഈ അദ്ധ്യാപികയോട് ഈ മനുഷ്യന്‍ (?) പറഞ്ഞു കൂട്ടിയതിനെ മുഴുവനും വിവരമില്ലായ്മ എന്ന ലേബലില്‍ ഒതുക്കിക്കളയാമോ?

അദ്ധ്യാപകവൃത്തിക്കു ശേഷം സര്‍വ്വേപ്പണിക്കിറങ്ങുന്ന ഈ പാവങ്ങള്‍ ഭയക്കേണ്ട അടുത്ത ദുരിതങ്ങളിലൊന്നാണ് വളര്‍ത്തു നായകളുടെ ശല്യം. വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഒരു വീട്ടിലേക്ക് കയറിച്ചെല്ലുമ്പോഴായിരിക്കും ഈ 'കാവല്‍ക്കാര്‍' മണത്ത് മണത്ത് എത്തുക. ഇവരുടെ സ്വഭാവം എന്തായിരിക്കുമെന്ന് ഉടമകള്‍ക്കു പോലും പ്രവചിക്കാനാകില്ല. ചിലരാകട്ടെ വീട്ടിലുള്ളവര്‍ക്ക് കാവലായി പട്ടിയെയും അഴിച്ചിട്ട് പോയിരിക്കുകയാകും. അതിനെ നിയന്ത്രിക്കാന്‍ ഒരാളും ഉണ്ടാവുകയുമില്ല. കഴിഞ്ഞ തവണ ആലുവായിലൊരിടത്ത് സര്‍വ്വേക്കു പോയ ഒരു അദ്ധ്യാപികയെ പട്ടി കടിച്ചു പറിച്ച സംഭവവും നെഞ്ചിടിപ്പോടെയാണ് ഞാന്‍ വായിച്ചത്. ഭാഗ്യം കൊണ്ടാണത്രേ ടീച്ചര്‍ രക്ഷപെട്ടത്.

വിവരങ്ങള്‍ ശേഖരിക്കാന്‍ ഓരോരുത്തര്‍ക്കും കിട്ടിയ സ്ഥലങ്ങളിലെ വീടുകള്‍ മാത്രമല്ല, കടകള്‍ക്കും ആരാധനാലയങ്ങള്‍ക്കും എന്തിനേറെ കള്ളുഷാപ്പിനും ബാറിനും വരെ കെട്ടിട നമ്പറിടണം. ഇതിനു വേണ്ടി ചെല്ലുമ്പോള്‍ ഒരു അദ്ധ്യാപികയ്ക്ക് അനുഭവിക്കേണ്ടി വരുന്ന മാനസിക പീഡനത്തെക്കുറിച്ച് പറയാനുണ്ടോ? കാടുപിടിച്ചു കിടക്കുന്ന വീടാണെങ്കിലും അവിടെ ചെന്ന് കെട്ടിട നമ്പര്‍ ഇടുകയും ഒഴിഞ്ഞ കെട്ടിടം എന്ന് ഫോമില്‍ പൂരിപ്പിക്കുകയും വേണം. ഇവിടെയെല്ലാം ജീവന്‍ തന്നെ അപകടത്തിലാക്കുന്ന പലതിനെയും സ്തീ പുരുഷ ഭേദമില്ലാതെ അദ്ധ്യാപകര്‍ ഭയക്കേണ്ടേ?

തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകുമെന്നാണ് ചിലരുടെ 'വിശ്വാസം'. തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ആദായനികുതി പ്രശ്നമുണ്ടാക്കിയാലോയെന്ന് മറ്റു ചിലര്‍ ഭയക്കുന്നു. വിവരങ്ങളറിയുന്നതിന് വേണ്ടി എന്യൂമറേറ്റര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തൃപ്തിയില്ലാതെ മറുപടി നല്‍കുന്നത് യഥാര്‍ത്ഥവിവരങ്ങള്‍ നല്‍കാന്‍ ഇവര്‍ മടിക്കുന്നത് കൊണ്ടാകാമെന്നു കരുതാമ. പക്ഷെ ഫോമിലേക്ക് ഇത് പകര്‍ത്തുമ്പോള്‍ അധികാരികളാരും അറിയുന്നതേയില്ല, എതു വികാരത്തോടെയാണ് ഈ മറുപടി ലഭിച്ചതെന്ന്. ഇതെല്ലാം സംയമനത്തോടെ, അതിലേറെ വേദനയോടെ കേട്ട, ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയായ, അദ്ധ്യാപകരുടെ മനസ്സ് ആരു കാണാന്‍?

ഇനി സ്ത്രീ പുരുഷ ഭേദമില്ലാതെ അദ്ധ്യാപകരെല്ലാം അനുഭവിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയുള്ള ചര്‍ച്ചയാകാം. പരിശീലനം മുതല്‍ തുടങ്ങുന്നൂ സെന്‍സസിലെ പ്രശ്നങ്ങള്‍. പലയിടത്തും മാതൃകാ ഫോമുകളും തയാറെടുപ്പിനുള്ള ബുക്കുകളും താമസിച്ചാണ്‌ എത്തിയത്‌. സെന്‍സസ്‌ കിറ്റ്‌ പരിശീലനത്തിനു ശേഷം നല്‍കുമെന്നു പറഞ്ഞിരുന്നുവെങ്കിലും പിന്നീട്‌ വില്ലേജ്‌ ഓഫീസുകള്‍ വഴി അതു വിതരണംചെയ്യുകയായിരുന്നു. എന്നാല്‍ ലഭിക്കുമെന്നു പറഞ്ഞിരുന്ന ക്യാരി ബാഗ്‌ പോലുള്ളവ ഇനിയും വില്ലേജ്‌ഓഫീസുകളില്‍ എത്തിയില്ലെന്നു പരാതിയുണ്ട്. തയാറെടുപ്പുകളില്‍ ഇത്രയുമാണെങ്കില്‍ സെന്‍സസ്‌ ഫീല്‍ഡിലും സ്ഥിതി വ്യത്യസ്തമല്ല.

ചിലപഞ്ചായത്തുകള്‍ മീറ്റിംഗ്‌ വച്ചു മാതൃകാപരമായാണ് സെന്‍സസ്‌ ഉദ്യോഗസ്ഥരെ സ്വീകരിച്ചത്‌.. എല്ലാ വാര്‍ഡ്‌ മെമ്പര്‍മാരെയും, ഒപ്പം സെന്‍സസ്‌ എന്യൂമറേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും വിളിച്ചുകൂട്ടി പരസ്പരം പരിചയപ്പെടുത്തി. തുടര്‍ന്ന്‌ വാര്‍ഡ്‌ മെമ്പര്‍മാര്‍ സ്ഥലം കാണിച്ചു കൊടുക്കുകയും ഫോണ്‍നമ്പര്‍ പരസ്പരം കൈമാറുകയും ചെയ്തു. ഈ തരത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച പഞ്ചായത്തുകളുണ്ടെങ്കിലും "ഇതു ഞങ്ങളെ അറിയിച്ചിട്ടില്ല, ഇതു ഞങ്ങളുടെ ജോലിയല്ല, നിങ്ങള്‍ക്ക്‌ ആവശ്യമെങ്കില്‍ പോയികണ്ടു പിടിക്കൂ, ചെയ്യൂ... "എന്ന നിലപാടെടുത്ത പഞ്ചായത്തുകളും ഉണ്ട്.

സെന്‍സസുമായി ഉയര്‍ന്നു കേട്ട മറ്റൊരു പ്രശ്നം, വേണ്ടത്ര പ്രചാരം സെന്‍സസിനു ലഭിച്ചിട്ടില്ല എന്നതാണ്‌. പലരും ഇതൊന്നും അറിഞ്ഞിട്ടേയില്ല. ഇതൊരു ആവശ്യമാണെന്ന ചിന്തയും ജനത്തിനില്ല. ആവശ്യമായ വിവരങ്ങളെക്കുറിച്ചൊരു ധാരണ പത്രമാസികകള്‍ വഴി നല്‍കിയിരുന്നുവെങ്കില്‍ ആളുകള്‍ അവ ഒരുക്കി വച്ചേനെ എന്ന അഭിപ്രായവും ചില അദ്ധ്യാപകര്‍ പ്രകടിപ്പിച്ചു. പലപ്പോഴും എന്യൂമറേറ്റര്‍മാര്‍ വീട്ടിലെത്തി ചോദിക്കുമ്പോളാണ്‌ ഈ വിവരങ്ങളും വേണം എന്ന്‌ ആളുകള്‍ അറിയുന്നത്‌.

ഓണം വന്നാലും ഉണ്ണി പിറന്നാലും ബ്രോയിലര്‍ ചിക്കന് രക്ഷയില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത്. സെന്‍സസ് അടക്കമുള്ള സര്‍വ്വേകളെല്ലാം രാജ്യത്തിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ സംഗതികളാണ്. അത് വിജയിപ്പിക്കേണ്ടത് അതിന്റെ ഭാഗമായ അദ്ധ്യാപകരടക്കമുള്ള ഉദ്യോഗസ്ഥസമൂഹത്തിന്റെ കടമയാണ്. കര്‍ത്തവ്യമാണ്. പക്ഷെ ഇതിനെല്ലാം ഭാഗമാകുന്നവര്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളെപ്പറ്റി പലപ്പോഴും പുറംലോകം അറിയാറില്ല. കാരണം, അദ്ധ്യാപകര്‍ പൊതുവെ സമാധാനപ്രിയരാണ്. സമൂഹത്തിലെ തങ്ങളുടെ സ്ഥാനത്തെപ്പറ്റി (ഇന്ന് ഒരു സ്ഥാനവുമില്ല എന്നത് വാസ്തവം) ആലോചിച്ച് പരമാവധി പ്രശ്നങ്ങളില്ലാതിരിക്കാന്‍ മനസാ വാചാ കര്‍മ്മണാ ശ്രമിക്കുന്ന ഈ പാവങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളില്‍ ചിലത് കേട്ടിട്ട് എന്തു തോന്നുന്നു? ചുരുങ്ങിയ പക്ഷം, ഇനിയുള്ള സര്‍വ്വേകളിലെങ്കിലും ഒറ്റയ്ക്ക് ആരെയും വിവരശേഖരണത്തിനായി പറഞ്ഞുവിടരുതെന്ന് ഒരു പത്തു പേരെങ്കിലും അഭിപ്രായപ്പെട്ടാല്‍ സന്തോഷം. പ്രതികരണങ്ങളറിയാനായി കാത്തിരിക്കുന്നു.

73 comments:

  1. സത്യം സത്യമായി അവതരിപ്പിച്ച ടീച്ചറിന് അഭിനന്ദനങ്ങള്‍.N P R കൂടി തയ്യാറാക്കുന്ന ഒരാള്‍ക്ക് ഒരു വീട്ടില്‍ 40 മിനിറ്റുവരെ വേണം.300 വീടുവരെയുള്ളവര്‍ ഉണ്ട്.ഭാഗ്യം കൊണ്ട് 25 വീടുകിട്ടിയവരുമുണ്ട് .ക്യത്യമായി വീടുപട്ടിക തരാതിരുന്നത് ഉത്തരവാദിത്തമില്ലായ്മയാണ്.പീന്നെ ഒരു കാര്യം .ആരോക്ക എന്തുവീരവാദം മുഴക്കിയാലും അധ്യാപകരെക്കൊണ്ടുമാത്രമേ ഇത് സത്യസന്ധമായി ചെയ്യാനാവൂ

    ReplyDelete
  2. സംവാദം ബലേ ഭേഷ്
    കഴിഞ്ഞയാഴ്ച കംപ്യൂട്ടര്‍ പഠനത്തിന്റെ പോസ്റ്റില്‍ ഒരു ചെറു സന്ദേഹം സൂചിപ്പിച്ചതിന്, എന്നെ പിടിച്ചങ്ങ് തിന്നാന്‍ വന്നു! പ്രതികരിക്കാതിരുന്നത് ഈ ലിനക്സുമായി യാതൊരു പരിചയവുമില്ലാത്തതുകൊണ്ടു മാത്രമാണ്. കേട്ടുകേള്‍വി മാത്രം വെച്ച് വിദഗ്ദരുമായി ചര്‍ച്ചക്കുപോകുന്നത് ശരിയല്ലല്ലോ..!( എന്തായാലും, സിസ്റ്റത്തില്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യിച്ചു ...പരിശീലനവും തുടങ്ങി)
    പക്ഷേ, സെന്‍സസുമായി ബന്ധപ്പെട്ട ഒരു വകുപ്പില്‍ ജോലി ചെയ്യുന്നയാളെന്ന നിലയില്‍, മാസ്റ്റര്‍ ട്രൈനര്‍മാരും സൂപ്പര്‍വൈസര്‍മാരും എന്യൂമറേറ്റര്‍മാരുമായി വരുന്ന അധ്യാപക സുഹൃത്തുക്കളെക്കുറിച്ച് എനിക്കു ചിലത് പറയാനുണ്ട്! (അപ്രിയമാണെങ്കിലും ഹോംസിന് സത്യം പറയാതെ വയ്യ). വെക്കേഷന്‍ കാലത്ത് പൊരിവെയിലില്‍ വീടുകള്‍ തോറും കയറിയിറങ്ങേണ്ടതുള്ളതുകൊണ്ട്, ഡ്യൂട്ടി ഒഴിവാക്കാനുള്ള മത്സരമായിരുന്നൂ, ആദ്യം! എന്നാല്‍, പ്രതിഫലത്തിനു പുറമേ, സറണ്ടര്‍ ആനുകൂല്യം കൂടിയാകുമ്പോള്‍ ചുരുങ്ങിയത് ഒരു പതിനയ്യായിരം തടയുമെന്നു കണ്ടതോടെ അതേറ്റെടുക്കാനായി മത്സരം!
    വല്ലാത്ത 'രാഷ്ട്ര പ്രതിബദ്ധത' തന്നെ! (മാഷുമ്മാര്‍ക്കും ടീച്ചര്‍മാര്‍ക്കും അമ്പതുരൂപ കണ്ടാല്‍ ഹാലിലകുമെന്ന് പണ്ട് 'തറവാടി'യുടെ പോസ്റ്റില്‍ വായിച്ചതോര്‍ക്കുന്നു). സ്കൂളുകളില്‍, കൃത്രിമമായുണ്ടാക്കുന്ന അച്ചടക്കത്തില്‍, കുട്ടികളുടെയിടയില്‍ രാജാവും രാജ്ഞിയുമായി വിരാചിക്കുന്നവര്‍ക്ക്, സമൂഹത്തിലെ പല തരക്കാരുടെയിടയിലേക്കിറങ്ങിച്ചെല്ലുമ്പോഴുള്ള അസ്വസ്ഥത മനസ്സിലാകും.
    ഫീല്‍ഡില്‍ വര്‍ഷം മുഴുവന്‍ ചെലവഴിക്കുന്ന ഞങ്ങളിലെ സ്ത്രീജീവനക്കാരുടെ കാര്യം ടീച്ചര്‍മാരൊന്ന് ഓര്‍ത്തുനോക്ക്.
    തീര്‍ന്നില്ല, വഴിയേ ബാക്കി!

    ReplyDelete
  3. സത്യം തന്നെ.ടീച്ചര്‍ വിട്ടു പോയതാണോ എന്നറിയില്ല എനുമരെറ്റരുദെ കൂടെ ആരെയും കൊണ്ടുപോവാന്‍ പാടില്ല അതായതു ഈ പനിയൊക്കെ ഒറ്റക്കു തന്നെ ചെയ്യണം.പൂരിപ്പിചു കഴിന്ചല്‍ confidential

    ReplyDelete
  4. എന്ത് പ്രധിബന്ധ മുണ്ടായാലും നാം ഏറ്റെടുത്ത ഡ്യൂട്ടി നാം തന്നെ ചെയ്യുമെന്നത് അത് എല്പിച്ചവര്‍ക്ക് നന്നായി അറിയാം.അതുകൊണ്ടാണ്ണ്‍ വീണ്ടും വീണ്ടും ഡ്യൂട്ടി നമ്മെ തേടിയെത്തുന്നത് . ഡ്യൂട്ടി എന്തും ചെയ്യാന്‍ മടിക്കാത്ത വര്‍ഗമാണല്ലോ അധ്യാപകര്‍ .ഒരു കാര്യം മാത്രം മതി .ആരും കൊഞ്ചനം കുത്താ തിരുന്നാള്‍ മതി.ഇപ്പോള്‍ തന്നെ കൂലിയുടെ കാര്യവും സരണ്ടാരിണ്ടേ കാര്യവും പുറത്ത് പറയാന്‍ ആളുകള്‍ പുറകെ വരും .പേടിക്കണ്ട .വിജയം നമ്മുടെ ഭാഗത്ത് തന്നെ ഉണ്ടാവും .ഡ്യൂട്ടി യുമായി മുന്നോട്ട് പോകുക .ഫലം ഇചിക്കരുത്

    ReplyDelete
  5. പരിഭവങ്ങള്‍ മനസിലാക്കുന്നു... എങ്കിലും ചില കാര്യങ്ങളില്‍ പരിപൂര്‍ണമായി യോജിക്കാന്‍ കഴിയുനില്ല.
    എന്റെ അഭിപ്രായങ്ങള്‍ ദാ ഇവിടെ പോസ്റ്റ്‌ ചെയ്തട്ടുണ്ട്
    http://www.zeqox.com/?p=1133

    ReplyDelete
  6. oh ........ enthakke dhurithangal aanalle .... kashattam.......................

    +1 ne computer scince eduthal eethu fealdileekkane athu vazhi thurakkuka yenne aarenkilum paranju tharamo ? computer scince ano scince ano (bio) nallath ?????

    ReplyDelete
  7. വേറെയും പ്രശങ്ങള്‍ ഉണ്ട്... സെന്‍സസ്‌ ഡ്യൂട്ടിയ്ക്ക് അധ്യാപകര്‍ മാത്രമല്ല... സ്കൂളിലെ ഒഫീസ്‌ സ്റ്റാഫും ഉണ്ട്... അട്മിഷന്റെയും ടീസീ കൊടുപ്പിന്റെയും സമയത്ത്‌ ഓഫീസ് സ്റ്റാഫ്‌ സ്കൂളില്‍ വേണ്ടതല്ലേ..?

    ഈ സെന്‍സസ്‌ ഡ്യൂട്ടി ഉള്ളവര്‍ക്ക്‌ ആര്‍.പി പരിശീല നവും ഡി.ആര്‍.ജി പരിശീലനവും വന്നാല്‍ അവര്‍ എന്ത് ചെയ്യണം എന്നൊരു സംശയവും ഉണ്ട് ?

    ReplyDelete
  8. ഒരു വിവരവും ഇല്ലാത്ത,അതിര്‍ത്തിപോലും അടയാളപ്പെടുത്തിയിട്ടില്ലാത്ത സ്ക്കച്ചുകള്‍ തന്ന ആപ്പീസര്‍മാരെ ഞാന്‍ കണ്ടത് ഇപ്പോഴാണ്.. ദേശീയ ജനസംഖ്യാകണക്കെടുപ്പില്‍ പങ്കാളിയാകുന്നത് അഭിമാനം തന്നെ.ഉത്തരവാദിത്തം ഏല്‍ക്കാതെ ഓടിഒളിക്കുന്നപരോട് എനിക്ക് താല്പര്യമില്ല.അതിനേക്കാള്‍ മോശമാണ് ഉത്തരവാദിത്വമില്ലായ്മ

    ReplyDelete
  9. ഒരിക്കല്‍ പറഞ്ഞതാ...എന്നാലും ഒന്ന് കൂടിയൊന്നു നോക്കൂ..

    തിരിച്ചു ചെല്ലുമ്പോള്‍ അഞ്ചാം ക്ലാസും എട്ടാം ക്ലാസുമൊക്കെ അവിടെ തന്നെ ഉണ്ടാകുമോ എന്തോ..

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. ഇന്നലെ വില്ലേജ് ആഫീസില്‍ നിന്നും വിളീച്ചിരുന്നു... അവിടെ ചെന്നപ്പോളാണ് അറിഞ്ഞത് ഒരു സ്‌റ്റിക്കര്‍ കൂടി ഉണ്ടെന്ന്.... അതായത് കയറിക്കഴിഞ്ഞ വീടുകളിലു മുഴുവന്‍ ഇനിയും കയറി സ്‌റ്റിക്കര്‍ ഒട്ടിക്കണമെന്ന്...

    അന്പതിലേറെ വീടുകള്‍ കയറിക്കഴിഞ്ഞവര്‍ ഉണ്ട്.. അവര്‍ ഇനി ഈ വീടുകളില്‍ വീണ്ടും കയറണം...
    സെന്സസുമായി ബന്ധപ്പെട്ട ഓഫീസില്‍ ജോലി ചെയ്യുന്ന ആള് എന്നു പരിചയപ്പെടുത്തിയതു കൊണ്ട് ഹോംസിന്റെ പ്രതികരണം ഇതില്‍ പ്രതീക്ഷിക്കുന്നു...
    ഒപ്പം ഒരു സംശയം...ഇനി വേറെ വല്ലതും പുറകെ വരുന്നുണ്ടോ...?

    ReplyDelete
  12. ടീച്ചര്‍ അവതരിപ്പിച്ച വിഷയം എല്ലാ വിഭാഗം ഫീല്‍ഡ് ജീവനക്കാരും അനുഭവിക്കുന്ന പൊതു പ്രശ്നമാണ്. അധ്യാപകര്‍ ഇത് വല്ലപ്പോഴും അനുഭവിക്കുമ്പോള്‍ മറ്റ് ഫീല്‍‍ഡ് ജീവനക്കാര്‍ ദിനേന അനുഭവിച്ച് പരാതിയൊന്നും പറയാത്ത ശീലമായി എന്നു മാത്രം. വളരെ റിസ്കാണ് ഇന്നത്തെ ഫീല്‍ഡ് വര്‍ക്കുകള്‍ എല്ലാം. ആളുകള്‍ പല തരക്കാരാണ്. പത്രത്തില്‍ മുന്‍കൂപര്‍ പരസ്യം നല്‍കിയിട്ടൊന്നും ഒരു കാര്യവുമില്ല.ആരു വായിക്കുന്നു അതെല്ലാം?
    അധ്യാപകരെ ഇതില്‍ നിന്നെല്ലാം ഒഴിവാക്കി തൊഴിലരഹിതരായ വിദ്യാസമ്പന്നരെ ഏല്‍പ്പിച്ചാല്‍ അവര്‍ക്കത് വരുമാനവുമാകും.പരാതിയും കുറയും.

    ReplyDelete
  13. Dear Homes
    Duty ഒഴിവാക്്കിയവരെ ക്കുറിച്ചല്ല,ചെയ്യുന്നവരെക്കുറിച്ചാണ് ഇന്നത്ത പോസ്റ്റ്.തറവാടിയെ മാത്രം ഉദാഹരിക്കല്ലേ. കൈക്കൂലിക്കേസില്‍ പിടിക്കപ്പെട്ടവരുടെ സെന്‍സസ്സുകൂടി എടുക്കണം.അതില്‍ എത്ര അധ്യാപകരുണ്ടന്ന് മാര്‍‌ക്ക് ചെയ്യണം.താങ്ങളുടെ വകുപ്പിലെ ആരുമില്ലന്ന് ഞാന്‍ കരുതുന്നു.Revenue അല്ലല്ലോ?

    ReplyDelete
  14. @ഹോംസ്,

    "മാഷുമ്മാര്‍ക്കും ടീച്ചര്‍മാര്‍ക്കും അമ്പതുരൂപ കണ്ടാല്‍ ഹാലിലകുമെന്ന് പണ്ട് 'തറവാടി'യുടെ പോസ്റ്റില്‍ വായിച്ചതോര്‍ക്കുന്നു"

    തികച്ചും മ്ലേച്ഛമായ, ആധികാരികത അവകാശപ്പെടാനില്ലാത്ത ഒരു കമന്റായിപ്പോയി ഇത്. നിങ്ങള്‍ക്ക് വായില്‍ത്തോന്നിയത് എഴുതാനുള്ള സ്ഥലമാണോ ഇത്? ഏത് ടീച്ചറാണ് അമ്പത് രൂപയ്ക്ക് വേണ്ടി മേശവലിപ്പും തുറന്നിട്ടിരിക്കുന്നത്? അതൊക്കെ നിങ്ങള്‍ പറഞ്ഞ, നിങ്ങളുടെ ആ വകുപ്പില്‍ മാത്രമേ നടക്കൂ. നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ ജോണ്‍ മാഷിന്റെ കമന്റ് വായിച്ചാല്‍ മതി

    "സ്കൂളുകളില്‍, കൃത്രിമമായുണ്ടാക്കുന്ന അച്ചടക്കത്തില്‍, കുട്ടികളുടെയിടയില്‍ രാജാവും രാജ്ഞിയുമായി വിരാചിക്കുന്നവര്‍ക്ക്, സമൂഹത്തിലെ പല തരക്കാരുടെയിടയിലേക്കിറങ്ങിച്ചെല്ലുമ്പോഴുള്ള അസ്വസ്ഥത മനസ്സിലാകും"

    ഇത് നിങ്ങളുടെ ബുദ്ധി ശൂന്യത. എല്ലാറ്റിനേയും അടച്ച് അക്ഷേപിക്കാനുള്ള നിങ്ങളുടെ വ്യഗ്രത കാണുമ്പോള്‍ മുന്‍പ് ഇതേ ബ്ലോഗില്‍ ഇതുപോലെ അഭിപ്രായം പറഞ്ഞു പോയ ആരുടേയോ വേഷപ്പകര്‍ച്ച ആയി എനിക്ക് തോന്നാതില്ല. സ്ക്കൂളുകളില്‍ സൃഷ്ടിക്കുന്ന 'കൃത്രിമ അച്ചടക്ക'മാണോ വാക്കയ്യും പൊത്തി നിങ്ങളുടെയൊക്കെ ഫയലുകള്‍ക്ക് പുറകിലെ തിരുമുഖം പാര്‍ക്കാന്‍ നട്ടെല്ലും കുനിച്ച് നിശബ്ദരായി നില്‍ക്കുന്നവരുടെ 'അച്ചടക്ക'മാണോ ഭീകരം? സമൂഹത്തിന്റെ പരിച്ഛേദമാണ് സുഹൃത്തേ, ക്ലാസ് റൂം. അവിടിരിക്കുന്ന കുട്ടികളുടെ കണ്ണുകളില്‍ നോക്കിയാലറിയാം അവരുടെ ഇല്ലായ്മ വല്ലായ്മകള്‍.

    ഈ പോസ്റ്റിലെ ചര്‍ച്ച വഴി തിരിച്ചു വിടാന്‍ തീരെ ആഗ്രഹിക്കാത്തതിനാല്‍ രണ്ടു ഡിപ്പാര്‍ട്ടുമെന്റുകള്‍ തമ്മിലുള്ള താരതമ്യം ഇനി വേണ്ട. കഷ്ടപ്പാടുകള്‍ എല്ലാവര്‍ക്കുമുണ്ട്. ഇവിടത്തെ പ്രശ്നം സര്‍വ്വേക്കിറങ്ങുന്ന അധ്യാപകരുടെ ദുരിതങ്ങളാണല്ലോ. അതുകൊണ്ട് അതേക്കുറിച്ചുള്ള ചര്‍ച്ചകളാണ് ആവശ്യവും.

    അധ്യാപകര്‍ ചെയ്യുന്ന ഡബിള്‍ ഡ്യൂട്ടികളെപ്പറ്റിപ്പറയുമ്പോള്‍ പുച്ഛശരങ്ങള്‍ ചീറിപ്പായുന്നത് ഒരു പുതിയ കാര്യമല്ലാത്തതിനാല്‍ മേല്‍പ്പറഞ്ഞ പ്രകാരം ഹോംസിനോട് പറയേണ്ടി വന്നതില്‍ ഖേദവുമില്ല.

    ReplyDelete
  15. പോസ്റ്റില്‍ എനിക്കു കൂടി അനുഭവമുള്ള വരികളുണ്ട്.

    " ...പക്ഷെ ഫോമിലേക്ക് ഇത് പകര്‍ത്തുമ്പോള്‍ അധികാരികളാരും അറിയുന്നതേയില്ല, എതു വികാരത്തോടെയാണ് ഈ മറുപടി ലഭിച്ചതെന്ന്. ഇതെല്ലാം സംയമനത്തോടെ, അതിലേറെ വേദനയോടെ കേട്ട, ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയായ, അദ്ധ്യാപകരുടെ മനസ്സ് ആരു കാണാന്‍?"

    ശരിയാണ്. മിക്ക വീട്ടുകാരും എന്തെങ്കിലും ചോദിച്ചാല്‍ മറുപടി തരുന്നത് വളരെ ഗര്‍വ്വിഷ്ഠരായാണ്. തങ്ങളെ ചുറ്റിക്കാന്‍ വന്നിരിക്കുന്നവര്‍ എന്ന ധാരണയില്‍... അതുകൊണ്ട് ഒരു രണ്ടു മിനിറ്റ് 'ക്ലാസ്' കഴിഞ്ഞിട്ടേ കാര്യത്തിലേക്ക് കടക്കാവൂ എന്നാണ് ഞാന്‍ എനിക്കൊപ്പമുള്ള എന്യൂമറേറ്റര്‍മാരോട് പറഞ്ഞിട്ടുള്ളത്. എന്നാലും അവര്‍ പോയ ചില വീടുകളിലേക്ക് സാമ്പിള്‍ സര്‍വേയ്ക്ക് സൂപ്പര്‍വൈസര്‍ എന്ന നിലയില്‍ ചെല്ലുമ്പോള്‍ അതും പേടി!

    ബോധവല്‍ക്കരണം ആവശ്യമാണ്. എല്ലായിടത്തും.


    പക്ഷെ സ്വതന്ത്ര ചിന്തകന്‍ പറഞ്ഞതാണ് ശരി. ആളുകള്‍ പല തരക്കാരാണ്. പത്രത്തില്‍ മുന്‍കൂര്‍ പരസ്യം നല്‍കിയിട്ടൊന്നും ഒരു കാര്യവുമില്ല.

    ReplyDelete
  16. സമൂഹത്തിന്റെ പരിച്ഛേദമാണ് സുഹൃത്തേ, ക്ലാസ് റൂം. അവിടിരിക്കുന്ന കുട്ടികളുടെ കണ്ണുകളില്‍ നോക്കിയാലറിയാം അവരുടെ ഇല്ലായ്മ വല്ലായ്മകള്‍.
    അധ്യാപകന്‍ ആകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു

    ReplyDelete
  17. സെൻസസ് ജോലിയുമായി ബന്ധമുള്ള ഒരുദ്യോഗഥനായ ഹോംസിന്റെ കമന്റ് നന്നായി. ഈ വിഭാഗം ജീവനക്കരിൽ പലരുടേയും മനോഭാവം എന്തെന്ന് മനസിലായി.അതിന്റെ ദുഷ്ഫലം അനുഭവിക്കുന്നവർ ഹോംസിന്റെ കനിവ് എന്തായാലും പ്രതീക്ഷിക്കുന്നില്ല.
    പ്രതിഫലം, 50 രൂപ….ഇതൊക്കെ സ്വന്തം മനോഭാവം അന്യരിലും ആരോപിക്കുന്നു എന്നു മനസ്സിലാക്കാൻ വിഷമില്ല. പാവം ഹോംസ്…
    അധ്യാപികമാർ അവരുടെ പ്രശ്നങ്ങൾ പറയുമ്പോൾ വസ്തുതകൾ അറിയാതെ ഇടപെടുന്നതും നിസ്സാരവത്ക്കരിക്കുന്നതും ഹോംസിനേ പറ്റൂ.
    വിശദമായൊരു മറുപടി എഴുതി ഹോംസിനെ ബോധ്യപ്പെടുത്താൻ എന്തായാലും കഴിയില്ല.അതിന്റെ ആവശ്യവുമില്ല.

    ReplyDelete
  18. @Jomes sir
    ഞാന്‍ ഇന്ന് DRg ക്കു പോകുകയാണ്

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. അധ്യാപകര്‍ സെന്‍സസ് ഡ്യൂട്ടി ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ കാരണം ഇതൊക്കെത്തന്നെയാണ്.

    ReplyDelete
  22. @ധനുഷ്,
    മോന്‍ സൂചിപ്പിച്ച കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ലളിതടീച്ചറുടെ പോസ്റ്റ് അപ്ഡേറ്റ് ചെയ്ത് പുന പ്രസിദ്ധീകരിക്കുന്നുണ്ട്, ഉടന്‍.

    ReplyDelete
  23. ടീച്ചറിന്റെ അഭിപ്രായം തികച്ചും സത്യം!
    ഒരു വീട്ടില്‍ നമ്പര്‍ ഇടാന്‍ ചെന്നപ്പോള്‍ മറ്റൊരാള്‍ നമ്പര്‍ ഇട്ടു പോയി . പിന്നീട് അത് ശരിയാക്കണമെങ്കില്‍ പുലിവാല്‌ !!
    ഇത്തരം പണികള്‍ മൌനത്തോടെ ചെയ്യാന്‍ അധ്യാപകര്‍ മാത്രമേ ഉണ്ടാകൂ !

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. No ministers or the authorities can't understand the problems faced by us.I completely agree with the comments quoted by the teacher

    ReplyDelete
  26. സെന്‍സസ് ജോലികളുടെ ഭാഗമായി ഏതാണ്ട് പകുതിയില്‍ക്കൂടുതല്‍ വീടുകള്‍ സന്ദര്‍ശിച്ചു കഴിഞ്ഞപ്പോഴാണ് എല്ലാ വീടുകളിലും സ്റ്റിക്കര്‍ കൂടി പതിക്കണമെന്ന പുതിയ നിര്‍ദ്ദേശം !!!

    അധ്യാപകരെ കുറ്റം പറയാന്‍ കച്ച കെട്ടിയിരിക്കുന്ന ഹോംസുമാര്‍ ചിന്തിക്കേണ്ട ചില വസ്തുതകളുണ്ട്.
    ഞങ്ങളുടെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കില്‍ ഇതെല്ലാം സന്തോഷത്തോടെ ഏറ്റെടുക്കുമായിരുന്നോയെന്നുള്ള ചോദ്യം സ്വയം ചോദിക്കുക.

    BPL Survey എടുക്കാന്‍ മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളെയും നിയോഗിച്ചപ്പോള്‍ ഭരണസ്തംഭനമുണ്ടാകുമെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചത് ആരായിരുന്നുവെന്ന് അന്വേഷിക്കുക.

    "പ്രതിഫലത്തിനു പുറമേ, സറണ്ടര്‍ ആനുകൂല്യം കൂടിയാകുമ്പോള്‍ ചുരുങ്ങിയത് ഒരു പതിനയ്യായിരം തടയുമെന്നു കണ്ടതോടെ അതേറ്റെടുക്കാനായി മത്സരം" എന്ന് ഹോംസ് അഭിപ്രായപ്പെട്ടതു കണ്ടു. അടുത്ത സര്‍വേക്കെങ്കിലും ഹോംസും ഡിപ്പാര്‍ട്ട് മെന്റിലെ സുഹൃത്തുക്കളും കൂടി ഈ പണി ഏറ്റെടുക്കാന്‍ വന്നാല്‍ സന്തോഷം.

    ReplyDelete
  27. സെന്‍സസ് ജോലികള്‍ക്കായാലും മറ്റേതു ഫീല്‍ഡ് വര്‍ക്കിനായാലും അധ്യാപകര്‍ അടക്കം ആരെയും ഒറ്റയ്ക്ക് പറഞ്ഞയക്കുന്നത് ശരിയല്ലെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. ദുരന്തങ്ങള്‍ വേണമോ അധികാരികളുടെ കണ്ണു തുറക്കാനെന്ന് ചിന്തിച്ചാലും തെറ്റു പറയാനാകില്ല. അധ്യാപകര്‍ക്ക് ഔദ്യോഗിക തിരക്കൊഴിഞ്ഞ് നേരമുണ്ടാകില്ലെന്നതിന് ഉത്തമദൃഷ്ടാന്തമാണ് ഈ കത്ത്. അതുകൊണ്ട് തന്നെയാണ് പേരില്ലാതിരുന്നിട്ടും ഇത് പ്രസിദ്ധീകരിച്ചതും. ഞങ്ങളുടെ പ്രതിഷേധങ്ങള്‍ പലപ്പോഴും നാലു ചുവരുകള്‍ക്കുള്ളിലൊതുങ്ങിപ്പോകുന്നു. പക്ഷെ ഈ പോസ്റ്റ് അതിനൊരു മാറ്റമുണ്ടാക്കിയെന്ന് കരുതുന്നു. കൂടുതല്‍ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കട്ടെ

    ReplyDelete
  28. സെന്‍സസ്‌ ഡ്യൂട്ടിക്കിടയില്‍ സംശയങ്ങള്‍ വന്നാലോ....
    ഇതാ സെന്‍സസ്‌ ഔദ്യോഗിക വെബ്സൈറ്റ്‌..
    പിന്നെ ഒരു ഹെല്‍പ്പര്‍... (നമ്മുടെ ഡൌണ്‍ലോഡ്സില്‍ നിന്ന് കിട്ടിയതാ.....)

    ReplyDelete
  29. സത്യങ്ങൾ മൂടിവെക്കപ്പെടുന്നവ.. ഇത് ശരിക്കും ചർച്ചചെയേണ്ട സംഭവം തന്നെ.

    ReplyDelete
  30. സേൻസസ്സ്‌ സമ്പ്രദായത്തെ പറ്റി പുനർച്ചിന്തയ്ക്ക്‌ ഇടനൽകുന്നു ഈ കുറിപ്പ്‌.സർക്കാർ നയങ്ങൾ പലതും ജനവിരുദ്ധമായതിനാൽ നിങ്ങൾ ശേഖരിക്കുന്ന പലതും പാരയാകും എന്ന് കരുതിയാണ്‌ ജനം പാതിവിവരവും നൽകാത്തത്‌. ഇതു ഉപദ്രവകരമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത്‌ പഞ്ചായത്തിന്റെ ഉത്തരവാദിത്വം ആക്കുക ആണ്‌ ആദ്യപടിയായി ചെയ്യേണ്ടത്‌. മെമ്പർമാർക്കും ഇതിൽ ക്രിയാത്മകമായ പങ്കുവഹിക്കുവാൻ ഉണ്ട്‌. കുടുമ്പശ്രീയെയും ഇതിനായി പങ്കുചേർക്കാം.

    അദ്യാപികമാർ മാത്രമല്ല ഇത്തരം ഫീൽഡ്‌ വർക്കിൽ ഇറങ്ങുന്ന പലർക്കും കനപ്പേറിയ അനുഭവം ഉണ്ടെന്ന് അറിയുക. അന്നന്നത്തെ അന്നത്തിനായി സാധനങ്ങൾ വിൽക്കുവാൻ വീടുകളിൽ എത്തുന്ന പെൺകുട്ടികളെ കുറിച്ച്‌ നിങ്ങൾ ചിന്തിക്കാറുണ്ടോ?

    ഒന്നുകൂടെ ജനത്തെ മാത്രം കുറ്റം പറയണ്ട മാന്യ്മായി പെരുമാറാത്ത സർക്കാർ ജീവനക്കാരും,ടീച്ചർമാരും ഉണ്ടെന്ന് ഞാൻ മറക്കുന്നില്ല. വിവരാവകാശ നിയമം നടപ്പിലായിട്ടും ഇനിയും ആവശ്യപ്പെട്ട വിവരങ്ങ്നൾക്ക്‌ മറുപടിനൽകാതെ മുട്ടപ്പോക്കും ദാർഷ്യ്ടവും കാണിച്ചിരിക്കുന്ന ആളുകൾ ഉണ്ട്‌.

    ReplyDelete
  31. പല ജോലികളും അദ്ധ്യാപകരുടെ തലയില്‍ കെട്ടി വക്കുന്ന സമ്പ്രദായത്തോട് യോജിപ്പില്ല,

    ReplyDelete
  32. ഓരോ വീട്ടിലും കയറിയിറങ്ങി ആവശ്യമുള്ളത്രയും വിവരങ്ങള്‍ ശേഖരിച്ച് ഫോം പൂരിപ്പിയ്ക്കുന്നതിനു തന്നെ വേണം അര - മുക്കാല്‍ മണിക്കൂറെങ്കിലും. അതിനിടയില്‍ ഇതു പോലെയുള്ള അനുഭവങ്ങളും കൂടിയായാലോ?

    മാത്രമല്ല, സെന്‍സസ് എടുക്കാന്‍ വരുന്ന അദ്ധ്യാപകര്‍ക്കു പോലും എങ്ങനെയാണ് വിവരശേഖരണം നടത്തേണ്ടത് എന്നതിനെ പറ്റി വ്യക്തമായ 'ക്ലാസ്സുകള്‍' ഒന്നും കിട്ടിയിട്ടില്ല എന്നാണ് അവരില്‍ നിന്നു തന്നെ അറിയാന്‍ കഴിഞ്ഞത്.

    ReplyDelete
  33. ജനങ്ങളില്‍ കുറേ എണ്ണത്തിന് മാനേഴ്സ് ഇല്ലാതാകുന്നു. തനി ഞരമ്പു രോഗികള്‍ .സെന്സസിനു വന്ന അധ്യാപികയുടെ മുന്നിലൊക്കെ ഇങ്ങനെ കാണിയ്ക്കുക എന്ന് പറഞ്ഞാല്‍ നല്ല അടികൊള്ളാത്തതിന്റെ അസുഖം തന്നെയാണ്.

    ReplyDelete
  34. ബലേ,ബലേ ഭേഷ്,
    സത്യം പറഞ്ഞതിന് ഹോംസിനു കണക്കിനു കിട്ടി!
    കിട്ടണം, എനിക്കിതുതന്നെ കിട്ടണം!!
    ആവശ്യമില്ലാത്ത സംശയങ്ങളാണ് അധ്യാപകരുടെ മറ്റൊരു കുഴപ്പം.
    ഇന്നു രാവിലെ ഹോംസിനു വന്ന ഒരു ഫോണ്‍കോള്‍ ശ്രദ്ധിക്കൂ...
    "ഹലോ,൫൬൬൬ സാറല്ലേ...?"
    "അതെ, ആരാ?"
    "ഞാന്‍ ൮൮൮, ൭൭൭ലെ എന്യൂമറേറ്ററാ, ഒരു സംശയം തീര്‍ക്കാന്‍ വിളിച്ചതാ"
    "സൂപ്പര്‍വൈസറെ വിളിച്ചില്ലേ..?"
    "വിളിച്ചു സാര്‍, പക്ഷേ ക്ലിയറായില്ല"
    "പറയൂ, എന്താണ്"
    "ഇഷ്ടിക,കല്ല് ഭിത്തികള്‍ക്കെന്തു കോഡാണ്.".
    "ടീച്ചറേ, അത് ബുക്കിലുണ്ടല്ലോ..ഇഷ്ടികയ്ക് ചുട്ടതാണെങ്കില്‍ 8, അല്ലെങ്കില്‍ 3"
    "അതല്ല, ഭിത്തി തേച്ചാല്‍ നമ്മള്‍ അതെങ്ങിനെ.."
    "ഉടമയോടു ചോദിച്ചാല്‍ പോരേ?"
    "അവര്‍ നുണ പറഞ്ഞാലോ..?"
    "എന്റെ ടീച്ചറേ, ഒരു കാര്യം ചെയ്യ്! കയ്യിലൊരു പിക്കാസ്സെടുത്തോ, കുറേശ്ശെ പൊളിച്ചുനോക്കാം"
    "അല്ല, ഇഷ്ടിക ചുട്ടതാണോ, അല്ലാത്തതാണോയെന്ന്..."


    ഞാന്‍ ഫോണ്‍ വെച്ചു. തോറ്റു, ടീച്ചര്‍മാരേ!!

    ReplyDelete
  35. നിങ്ങള്‍ ചെയ്യുന്ന ജോലി ആസൂത്രിത ദേശീയ വികസനത്തെ സംബന്ധിച്ച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണ്.വീടുകളിലെ സൌകര്യങ്ങളെയും ലഭ്യമായ സാമഗ്രികളെയും കുറിച്ചു നിങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഗവണ്മെന്റിനെയും സ്വകാര്യ മേഖലയെയും കൂടുതല്‍ ശാസ്ത്രീയമായി ആസൂത്രണം ചെയ്യുന്നതിനും അതുവഴി രാജ്യത്തെ ജനങ്ങള്‍ക്ക്‌ ഒരു നല്ല ഭാവി പ്രദാനം ചെയ്യുന്നതിനും ഉപകരിക്കുന്നു. ആ നിലയ്ക്ക് നിങ്ങള്‍ സമൂഹത്തിന്റെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെ തന്നെയും വികസനത്തിന് കനത്ത സംഭാവനയാണ് നല്‍കുന്നത്.(Registrar general & census commissionar , India).
    .

    ഈ കനത്ത സംഭാവയ്ക്കിടയ്ക്ക് അജ്ഞാത നാമാവായ ടീച്ച്ചരിനും , മറ്റു ടീച്ചര്‍മാര്‍ക്കും ഉണ്ടായ ദുരനുഭവങ്ങള്‍ സദയം ക്ഷമിക്കാവുന്നതല്ലേ ഉള്ളൂ. ജോലി കൃത്യമായും ഭംഗിയായും ചെയ്യും എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ടും , അവധിക്കാലമായത് കൊണ്ടു സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം ഉണ്ടാകില്ല എന്നത് കൊണ്ടുമാണ് ഈ മഹത്തായ ജോലി അധ്യാപകരെ ഏല്‍പ്പിച്ചിരിക്കുന്നത്. പിന്നെ കൂട്ടത്തിലുള്ള കള്ള നാണയങ്ങളായ ചില പുരുഷ കേസരികള്‍ , വിദഗ്ദമായി മുങ്ങിയത് കാരണം കൂടുതല്‍ enumerators -ഉം സ്ത്രീ ജനങ്ങളായി പോയി എന്ന് മാത്രം. (election ഡ്യൂട്ടി ആയാലും census ഡ്യൂട്ടി ആയാലും ഇവര്‍ മുങ്ങും . ചിലപ്പോള്‍ സ്കൂളില്‍ നിന്ന് തന്നെയും സമര്‍ത്ഥമായി മുങ്ങും .)
    ഈ ദുരനുഭവങ്ങള്‍ എല്ലാം, എല്ലാ ഫീല്‍ഡ് വര്‍ക്കേഴ്സും നിരന്തരം അനുഭവിക്കുന്നതാണ്. അത് നമ്മുടെ ജനങ്ങളുടെ
    പൌര ബോധം. പുതിയ വീടിന്റെ ചുവരില്‍ എഴുതുമ്പോള്‍ ആര്‍ക്കും ദേഷ്യം വരുന്നതും സ്വാഭാവികം.


    @ഹോംസ്
    മാഷുമ്മാര്‍ക്കും ടീച്ചര്‍മാര്‍ക്കും അമ്പതുരൂപ കണ്ടാല്‍ എന്തോ ഇളകുമെന്ന് , എവിടെയോ വായിച്ചെന്ന് മഹാനായ ഹോംസ് പറഞ്ഞത് വളരെ ശരിയാണ്. 50 ആയാലും 5 ലക്ഷം ആയാലും ഞങ്ങളുടെ നേരെ നീട്ടരുത്. അഭിമാനത്തോടെ പറയട്ടെ, ഞങ്ങള്‍ അധ്യാപകരാണ്. ഞങ്ങളുടെ നേരെ കൈക്കൂലി നീട്ടരുത്.




    .

    ReplyDelete
  36. Dear homes
    ഞാന്‍ കറച്ചുകൂടി തെളിച്ചു പറയാം.താങ്ങള്‍ തനി സര്‍ക്കാര്‍ ജീവനക്കാരന്‍ തന്നെ. മാത്യകാ ആപ്പീസര്‍ .ഈ ചോദ്യം ടീച്ചര്‍ ജില്ലാകളക്ടറോടു ചോദിച്ചിരുന്നെങ്കില്‍?അദ്ദേഹം അവസാനവാചകം പറയില്ലായിരുന്നു.ഇല്ലാത്ത തോടും ,വഴിയും വരച്ചുവെച്ച് താലുക്കിലെല്‍പ്പിച്ച ഒരു വില്ലേജ്മാനെ കഴിഞ്ഞ ആഴ്ച വണ്ടിയുടെ പുറകിലിരുത്തി ഞാന്‍ സ്ഥലത്തുകൊണ്ടുപോയി.പാവപ്പെട്ട ഒരു ടീച്ചര്‍ ( എനുമറേറ്റര്‍) നടന്നുതളര്‍ന്ന് അടുത്തുനില്‍ക്കുന്നു.പരാതിപ്പെടുമെന്നുപറഞ്ഞപ്പോള്‍ വില്ലേജ്മാന്‍തന്നെ ചില നമ്പരുകള്‍ മാച്ച് സോറിപറഞ്ഞ് സ്ഥലം വിട്ടു.ജീവിതകാലം മുഴുവനും നിയമമനുലരിച്ച് ജീവിക്കാന്‍ പാടുപെടുന്നവരും,നിയമലംഘനം ഒരു ജന്മാവകാശമാക്കിയവരും തിങ്ങിപ്പാര്‍ക്കുന്ന നാടാണ് നമ്മുടേത്.സര്‍ക്കാര്‍ ജോലി തന്നിരിക്കുന്നത് നമ്മുടെ അപാരമായ കഴിവുകണ്ടിട്ടെല്ല.ആളെ കളിയാക്കുവാനുമല്ലക്ഷമയോടെ എല്ലാം ഉള്‍ ക്കൊള്ളാന്‍ നമ്മുടെ ആപ്പീസര്‍മാര്‍ എന്നാണ് പഠിക്കുകപതിവായി മുന്‍ഷികാണുന്നത് നല്ലതാണ്

    ReplyDelete
  37. ഹോംസ് ,
    ഇത് ഒരുപാടു ആളുകള്‍ വായിക്കുന്ന ഒരു ബ്ലോഗ്‌ ആണെന്ന് അറിയാമല്ലോ? അതുകൊണ്ടു താങ്കളുടെ കമന്റുകള്‍ക്ക് L .K .G . നിലവാരം എങ്കിലും ഉണ്ട് എന്ന് ഉറപ്പു വരുത്തുമല്ലോ ?

    സഹതപിക്കുന്നു .
    നിങ്ങളെ ഓര്‍ത്തല്ല.
    നിങ്ങളെ സഹിക്കാന്‍ വിധിക്കപ്പെട്ട നിങ്ങളുടെ department -നെ ഓര്‍ത്ത് .,
    ജനങ്ങളെ ഓര്‍ത്ത് .




    .

    ReplyDelete
  38. എന്തൊക്കെ പ്രകോപനങ്ങളുണ്ടായാലും, പറയാനുള്ളത് മുഴുവന്‍ പറയും.

    ഇനി ഒരു സൂപ്പര്‍വൈസര്‍..
    ട്രൈനിംഗ് കഴിഞ്ഞിട്ട് മൂപ്പിലാനെ കണ്ടിട്ടേയില്ല!
    സാമഗ്രികള്‍ ഏറ്റുവാങ്ങി എന്യൂമറേറ്റര്‍മാര്‍ക്ക് കൊടുക്കാന്‍ വിളിച്ചു."അവര്‍ അവിടെവന്നു വാങ്ങിക്കോളും... സാറുതന്നെ അവര്‍ക്കങ്ങു കൊടുത്തേര്"
    ഈ വിദ്വാനും വാങ്ങില്ലേ,സറണ്ടറടക്കം!!

    ReplyDelete
  39. അറിയപ്പെടാന്‍ രണ്ടുമാര്‍ഗ്ഗങ്ങളുണ്ട്.
    ഒന്ന് മഹത്വമുണ്ടായിരിക്കുക
    രണ്ട് മറ്റുള്ളവരെ കളിയാക്കുക
    നമ്മുടെ സ്നേഹിതന്‍ രണ്ടാമത്തെ വഴിയാണ് സ്വീകരിച്ചത് പോട്ടേ,വിട്ടുകള ബാബുസാറേ

    ReplyDelete
  40. കഷ്ടം!
    അധ്യാപകര്‍ ഇങ്ങനെയാണോ വിമര്‍ശനങ്ങളോടു പ്രതികരിക്കുന്നത്?
    ഞാന്‍ പറഞ്ഞതെല്ലാം പരമമായ സത്യങ്ങള്‍ മാത്രം!
    ഒരു എന്യൂമറേറ്റര്‍ ഇതുവരെ സെന്‍സസ് തുടങ്ങിയിട്ടുപോലുമില്ല!
    കാരണമന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി രസാവഹം!
    ഭര്‍ത്താവ് ബിസിനസ് ടൂറു കവിഞ്ഞ് എത്തിയിട്ടില്ലത്രെ.
    ഫീല്‍ഡില്‍ പോക്ക് അതിയാന്റെ ജോലിയാണത്രെ!!

    ReplyDelete
  41. കാനേഷുമാരി കണക്കെടുക്കാന്‍ പോകുന്ന ടീച്ചര്‍ മാരുടെ വിഷമങ്ങള്‍ വായിച്ചു ,ശെരിയാണ്‌ ഈ പൊരി വെയിലത്ത്‌ വീടുകള്‍ തോറും കയറി ഇറങ്ങി വിവരങ്ങള്‍ ശേഖരിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെ ആണ് .ചില സ്ഥലങ്ങളില്‍ ചിലര്‍ക്ക് മോശമായ അനുഭവങ്ങള്‍ ഉണ്ടായി എന്നു വെച്ചു എല്ലായിടത് നിന്നും മോശമായ പ്രതികരണം അല്ലല്ലോ കിട്ടുന്നത്,എല്ലായിടത്തും കാണില്ലേ നല്ലതും,ചീത്തയും.അത് ടീച്ചര്‍ മാര്‍ മനസിലാക്കണം .

    ഇന്ന് എന്‍റെ വീട്ടിലും ഒരു ടീച്ചര്‍ വന്നു ,കൂടെ മകനും ഉണ്ടായിരുന്നു ...

    ഗേറ്റ്-ല്‍ തന്നെ പടവലങ്ങ വലുപ്പത്തില്‍ ഒരു മണി കെട്ടി ഇട്ടിട്ടുണ്ടായിരുന്നു ,പക്ഷെ ടീച്ചര്‍ മണി അടിക്കാതെ നേരെ ഗേറ്റ് തുറന്നു വീട്ടിലേക്കു കയറി വന്നു ,എന്‍റെ വീട്ടില്‍ രണ്ടു പട്ടികളെ വളര്‍ത്തുന്നുണ്ട് ,അവരെ ഇന്ന് കെട്ടി ഇട്ടിരുന്നത് കൊണ്ട് കൊള്ളാം,അല്ലേല്‍ ഈ ടീച്ചര്‍ ഉം ഇന്ന് തന്നെ ബ്ലോഗ്‌-ല്‍ പരാതി എഴുതേണ്ടി വന്നേനെ ,ടീച്ചര്‍ക്ക്‌ ബെല്‍ അടിക്കാമായിരുന്നില്ലേ ,അല്ലേല്‍ ഗേറ്റ്-ല്‍ തട്ടാമായിരുന്നില്ലേ?അതൊന്നും ചെയ്യാതെ പട്ടി കുരച്ചു,കടിക്കാന്‍ വന്നു എന്നു പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല .



    പിന്നെ വീട്ടില്‍ സ്ത്രീകള്‍ ഉണ്ട് എന്നു ബോധ്യം വരാതെ വീടിനകത്ത് കയറാതെ ഇരിക്കുക,പുറത്തു നിന്നു ചോതിച്ചാലും കാര്യങ്ങള്‍ മനസിലാക്കാം ,പിന്നെ നിന്നു എഴുതാന്‍ പറ്റില്ല എന്ന പരാതി ആണെങ്ങില്‍,എനിക്കൊന്നും പറയാനില്ല,



    പിന്നെ നമ്പര്‍ എഴുതാന്‍ ഗൃഹനാഥന്‍ സമ്മതിച്ചില്ല എന്നത്,എന്‍റെ വീട്ടില്‍ നമ്പര്‍ ഇട്ടിരിക്കുന്നത് കണ്ടാല്‍ കരഞ്ഞു പോകും ,പണ്ട് സ്കൂള്‍ ല്‍ പഠിക്കുന്ന സമയം ഏതെങ്കിലും നോട്ട് ബുക്ക്‌ ന്റെ പിറകില്‍ സ്കൂള്‍ ലെ ടൈം ടേബിള്‍ അങ്ങോട്ടും ഇങ്ങോട്ടും ഏങ്കോണിച്ച് എഴുതുന്ന പോലെ എഴുതിയിരിക്കുന്നു,അതും വെണ്ടയ്ക്ക അക്ഷരത്തില്‍ , ഞങ്ങളുടെ രണ്ടു വീട്ടിലും,മൂന്നു കട മുറികളിലും അങ്ങനെ തന്നെ ആണ് എഴുതിയിരിക്കുന്നത്,നേരെ എഴുതാമല്ലോ ,വെപ്രാളത്തില്‍ എങ്ങനെ എങ്കിലും എഴുതിയിട്ട് പോകുന്നു.



    ജോലി ഭാരം ടീച്ചര്‍ മാര്‍ക്ക് കൂടുതലാണെങ്കിലും ,ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് ടീച്ചര്‍ മാര്‍ ആണല്ലോ ,എല്‍ പി സ്കൂള്‍ ടീച്ചര്‍ മാര്‍ വരെ പതിനായിരത്തില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നു എന്നാണ് കേട്ടിട്ടുള്ളത് ,അപ്പോള്‍ ജോലി ഭാരം കൂടിയാലും പരാതി പറയാന്‍ ഒരു ന്യായവും ഇല്ല.....


    പിന്നെ ഇത്തരം ജോലികള്‍ ടീച്ചര്‍ മാര്‍ ചെയ്താലേ ശെരിയായ ഫലം കിട്ടു.അല്ലാതെ ഫയലുകളില്‍ മുഖം പൂഴ്ത്തി ഇരിക്കുന്നവരെ കൊണ്ടൊക്കെ ഈ പണി ചെയ്യിച്ചാല്‍ ,കുടം കമഴ്ത്തി വെള്ളം ഒഴിക്കുന്നത് പോലെ ആകും .......

    ReplyDelete
  42. ഹോംസിന്റെ വേവലാതി സറണ്ടറിനെക്കുറിച്ചാണെന്ന് മനസ്സിലായി. എന്റെ സുഹൃത്തേ, നിങ്ങള്‍ക്ക് സറണ്ടറില്‍ നിന്ന് ഇടക്കിടക്ക് ഇങ്ങനെ കറണ്ടടിക്കേണ്ട ആവശ്യമുണ്ടോ? ജോലി ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അര്‍ഹതപ്പെട്ടവര്‍ക്ക് അതിന്റെ കൂലി കിട്ടണമെന്ന് നിങ്ങളുടെ ഡിപ്പാര്‍ട്ട് മെന്റ് വിതരണം ചെയ്ത പുസ്തകത്തിലെ പേജ് നമ്പര്‍ 11 വായിക്കുക. പ്രതിഫലത്തെപ്പറ്റി അവിടെ പറഞ്ഞിരിക്കുന്നതെന്താണ്?

    1) മഹത്തായ ദേശീയ പ്രാധാന്യമുള്ള ഈ ജോലിയില്‍ ഏര്‍പ്പെട്ട എല്ലാ എന്യൂമറേറ്റര്‍മാര്‍ക്കും ഇന്‍ഡ്യാ ഗവണ്‍മെന്റ് നിശ്ചയിക്കുന്ന നിരക്കില്‍ പ്രതിഫലം നല്‍കുന്നതാണ്.

    ii) എന്യൂമറേറ്റര്‍മാര്‍ ചെയ്ത ഈ സ്തുത്യര്‍ഹസേവനത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുന്നതാണ്.

    ഹോംസേ, താങ്കളിത് വായിക്കുന്നുണ്ടെങ്കില്‍ പറയൂ, ആരെങ്കിലും ഇനി പ്രതിഫലത്തെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടെന്നിരിക്കട്ടെ. അവരെ തെറ്റ് പറയാനൊക്കുമോ?

    സെക്ഷന്‍ 15A വായിച്ചു നോക്കുക.

    "സെന്‍സസ് ജോലിയില്‍ അയാള്‍ ചിലവഴിച്ച കാലയളവ് അയാളുടെ ജോലി വിട്ടുകൊടുത്ത തൊഴിലുടമയുടെ കീഴില്‍ സേവനമനുഷ്ഠിച്ചതായി കണക്കാക്കപ്പെടേണ്ടതും..."

    ആരാണ് അധ്യാപകരുടെ തൊഴിലുടമ? കേരള സര്‍ക്കാര്‍. അപ്പോള്‍ വെക്കേഷന്‍ കാലത്ത് ജോലി ചെയ്യുന്നവര്‍ ഈ പുസ്തകം വായിച്ച് സറണ്ടറിനെക്കുറിച്ചെങ്ങാന്‍ ചോദിച്ചു പോയാല്‍ തെറ്റാണോ?

    ഹോംസ് എന്ന പേര് കേള്‍ക്കുമ്പോള്‍ പണ്ടുണ്ടായിരുന്ന ആ ഒരു സുഖമൊക്കെ പോയി. ഇപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത് അയ്യപ്പബൈജുവിന്റെ ഒരു ഡയലോഗാണ്.

    പ്രസിദ്ധമായ ആ ഡയലോഗിലേക്ക്

    "നിങ്ങളിപ്പോ ചോദിക്കും. എന്തിനാ ഇപ്പോ അടിയെന്ന്. ഇല്ല. എനിക്കിപ്പോ ഒരടി വേണം.
    (((ഠേ))))
    ഓരോ അടി വരുന്ന വഴിയേ"

    ReplyDelete
  43. "എന്‍റെ വീട്ടില്‍ നമ്പര്‍ ഇട്ടിരിക്കുന്നത് കണ്ടാല്‍ കരഞ്ഞു പോകും ,പണ്ട് സ്കൂള്‍ ല്‍ പഠിക്കുന്ന സമയം ഏതെങ്കിലും നോട്ട് ബുക്ക്‌ ന്റെ പിറകില്‍ സ്കൂള്‍ ലെ ടൈം ടേബിള്‍ അങ്ങോട്ടും ഇങ്ങോട്ടും ഏങ്കോണിച്ച് എഴുതുന്ന പോലെ എഴുതിയിരിക്കുന്നു,അതും വെണ്ടയ്ക്ക അക്ഷരത്തില്‍ , ഞങ്ങളുടെ രണ്ടു വീട്ടിലും,മൂന്നു കട മുറികളിലും അങ്ങനെ തന്നെ ആണ് എഴുതിയിരിക്കുന്നത്,നേരെ എഴുതാമല്ലോ ,വെപ്രാളത്തില്‍ എങ്ങനെ എങ്കിലും എഴുതിയിട്ട് പോകുന്നു."
    നാല്പത്തി അഞ്ചു ദിവസംകൊണ്ടു തീര്‍ക്കേണ്ട ജോലി രണ്ടു ദിവസം കൊണ്ടു തീര്‍ക്കണേല്‍, വെടികൊണ്ട പന്നിയെപ്പോലെ ഓടിനടക്കേണ്ടിവരും ശ്രീകുട്ടീ!!

    ReplyDelete
  44. This comment has been removed by the author.

    ReplyDelete
  45. @ ശ്രീക്കുട്ടി,

    " ചില സ്ഥലങ്ങളില്‍ ചിലര്‍ക്ക് മോശമായ അനുഭവങ്ങള്‍ ഉണ്ടായി എന്നു വെച്ചു എല്ലായിടത് നിന്നും മോശമായ പ്രതികരണം അല്ലല്ലോ കിട്ടുന്നത് "


    വിവരങ്ങള്‍ നല്‍കാന്‍ ഭൂരിപക്ഷം പേരും തയ്യാറല്ലെന്നു തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഈ പോസ്റ്റിലും അതു തന്നെയാണല്ലോ ടീച്ചര്‍ പറഞ്ഞിരിക്കുന്നത്. മിക്കവാറും ആളുകളുടെ ധാരണ ഞങ്ങള്‍ ചെന്നിരിക്കുന്നത് അവരുടെ ആനുകൂല്യം തട്ടിയെടുക്കാന്‍ വേണ്ടിയാണെന്നാണ്. അതുമല്ലെങ്കില്‍ ഇന്‍കം ടാക്സുകാരുടെ ചാരപ്പണിക്കാണ് ഈ വരവെന്നാണ്.
    ഒട്ടും തൃപ്തിയില്ലാതെയാണ് വിവരങ്ങള്‍ തരുന്നതെന്ന് പലരും കമന്റില്‍ സൂചിപ്പിച്ചല്ലോ. അതു തന്നെയാണ് എന്റെയും അനുഭവം.


    പിന്നെ സെന്‍സസ് ഫോമിനെപ്പറ്റിക്കൂടി പറയണം. A3യേക്കാള്‍ വലിപ്പമുള്ള ഈ പേപ്പര്‍ മടക്കാനോ ചുരുട്ടാനോ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശം. റൈറ്റിങ് പാഡ് ഇപ്പോഴും റവന്യൂവില്‍ നിന്ന് ലഭിച്ചിട്ടില്ലെങ്കില്‍ അത് അരമതിലിലോ കസേരയിലോ വെച്ചെഴുതേണ്ടി വരുന്നത് ഞങ്ങളുടെ ഗതികേടുകൊണ്ടാണ് ശ്രീക്കുട്ടീ.

    ReplyDelete
  46. "...ചുരുങ്ങിയത് ഒരു പതിനയ്യായിരം തടയുമെന്നു കണ്ടതോടെ അതേറ്റെടുക്കാനായി മത്സരം! വല്ലാത്ത 'രാഷ്ട്ര പ്രതിബദ്ധത' തന്നെ!"
    "മാഷുമ്മാര്‍ക്കും ടീച്ചര്‍മാര്‍ക്കും അമ്പതുരൂപ കണ്ടാല്‍ ഹാലിലകുമെന്ന് പണ്ട് 'തറവാടി'യുടെ പോസ്റ്റില്‍ വായിച്ചതോര്‍ക്കുന്നു"
    "സ്കൂളുകളില്‍, കൃത്രിമമായുണ്ടാക്കുന്ന അച്ചടക്കത്തില്‍, കുട്ടികളുടെയിടയില്‍ രാജാവും രാജ്ഞിയുമായി വിരാചിക്കുന്നവര്‍ക്ക്, സമൂഹത്തിലെ പല തരക്കാരുടെയിടയിലേക്കിറങ്ങിച്ചെല്ലുമ്പോഴുള്ള അസ്വസ്ഥത മനസ്സിലാകും."
    "ആവശ്യമില്ലാത്ത സംശയങ്ങളാണ് അധ്യാപകരുടെ മറ്റൊരു കുഴപ്പം."
    "എന്റെ ടീച്ചറേ, ഒരു കാര്യം ചെയ്യ്! കയ്യിലൊരു പിക്കാസ്സെടുത്തോ, കുറേശ്ശെ പൊളിച്ചുനോക്കാം"
    "ഞാന്‍ പറഞ്ഞതെല്ലാം പരമമായ സത്യങ്ങള്‍ മാത്രം!"
    "വെടികൊണ്ട പന്നിയെപ്പോലെ "

    ഇദ്ദേഹം ആര്?
    ഈ പ്രതിഭാശാലിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ലല്ലോ!
    ഔചിത്യം,വിവേകം, മര്യാദ ഇതൊന്നുമില്ലെങ്കിലും സഹിക്കാം, ഒരല്പം നാണമെങ്കിലും ഉണ്ടെങ്കില്‍ ബുദ്ധിശൂന്യമായ ആത്മവിശ്വാസത്തിന്റെ ഈ നെഗളിപ്പ് മറ്റുള്ളവര്‍ക്ക് കാണേണ്ടി വരില്ലായിരുന്നു.

    ReplyDelete
  47. എന്തായിത് ഇവിടെ കമെന്റിയവരില്‍ തൊണ്ണൂരു ശതമാനം പേരും ഫെന്ടസ്റിക് ഫാബുലാസ് എന്നൊക്കെ പറഞ്ഞില്ലേ
    ഹോമ്സിനെങ്കിലും തിരിച്ചു പറയാന്‍ ആളുണ്ടാവണ്ടേ..

    ReplyDelete
  48. സമ്മതിച്ചു... എന്നാലും അദ്ധ്യാപകരെ 'പന്നി'യോട് ഉപമിക്കണമായിരുന്നോ..?'

    ReplyDelete
  49. അധ്യാപകർ ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്നു ഹോംസ്: ഹോംസേ,
    ഒന്നാമത് ഇതു വിമർശനമല്ല്ല; തോന്നിയത് പറയലാണ്.സാഡിസം എന്ന മനോവൈകല്യം.
    രണ്ടാമത് ഹോംസ് പറയുന്നതൊന്നും ആത്യന്തികസത്യമല്ല; സർവജ്ഞഭാവം മാത്രം
    മൂന്നാമത് ഒരു ബ്ലോഗിലൂ‍ടെ ഇങ്ങനെയല്ലേ പ്രതികരിക്കാൻ കഴിയൂ
    നാലാമത് ഒരാൾ ഒരു പ്രശ്നം ഉന്നയിക്കുമ്പോൾ അതിന്ന് പരിഹാരം തേടലാ‍ണ് നാം ചെയ്യേണ്ടത്. കുറേ അർദ്ധസത്യങ്ങൾ കൊണ്ട് പ്രശ്നം മറച്ചുവെക്കലല്ല
    അഞ്ചാമത് ഹോംസിനെപ്പോലെ അമാന്യമായ ഭാഷ അധ്യാപകർക് പരിചയമില്ല
    ആറാമത് ഹോംസിനോട് സംസാരിക്കയല്ല; അവഗണിക്കുകയാണ് നല്ല്ല വഴി
    ഏഴാമത് ഒരു സംശയം ചോദിച്ചു ഫോൺ ചെയ്യാൻ പോലും തോന്നുന്നുമില്ല. എന്താ മറുപടി എന്നിപ്പോഴേ മനസ്സിലായി
    എട്ടാമത് രണ്ടുവീടും മൂന്ന് പീടികമുറിയും ...ചെറിയൊരു ‘അടി’കിട്ടിയല്ലോ. ഏങ്കോണിച്ച് എഴുതിയത് അവിടെ കിടക്കട്ടെ. ഒരോർമ്മക്ക്.ഹഹ

    ReplyDelete
  50. കമന്റൊക്കെ വായിച്ചപ്പോൾ എനിക്കൊരു സംശയം; ഈ സെൻസസും അതുപോലെ വീടുകയറിയിറങ്ങുന്ന മറ്റുജോലികളും ഒരു പുത്തൻ ജോലിയൊന്നുമല്ലല്ലൊ. പിന്നെ അല്പം സഹിച്ചല്ലെ പറ്റൂ.
    ഇവിടെ അടുത്തുള്ള ഒരു സംഭവമാണ്; “സെൻസസിനു വന്ന അദ്ധ്യാപിക ഗൃഹനാഥനോട് കുടിക്കാൻ വെള്ളത്തിനു ചോദിച്ചപ്പോൾ വീട്ടിനകത്ത് മറ്റുള്ളവർ ഉണ്ടെന്ന് പറഞ്ഞ് അകത്തുകടന്നപ്പോൾ അയാൾ അപമര്യാദയായി പെരുമാറി. കാരണം അയാൾ ഒറ്റയ്ക്കായിരുന്നു. (ആ മാന്യനെ പോലീസ് പൊക്കി) ഇത്തരം കാര്യങ്ങൾ ഉണ്ടാവാതിരിക്കാൻ അദ്ധ്യാപികമാർ ശ്രദ്ധിക്കുക.
    ഗൃഹനാഥൻ മാത്രം പുറത്തുവന്ന് അദ്ദേഹത്തോട് സംസാരിച്ചിരിക്കെ, ദാഹിച്ച് വെള്ളത്തിനു ചോദിക്കേണ്ടതുണ്ടോ? കൂടുതൽ അപകടം വരാത്തത് അവരുടെ ഭാഗ്യം. ഒരു വാട്ടർബോട്ടിൽ കരുതിയാൽ നന്നായിരിക്കും.

    ReplyDelete
  51. "എന്തായിത് ഇവിടെ കമെന്റിയവരില്‍ തൊണ്ണൂരു ശതമാനം പേരും ഫെന്ടസ്റിക് ഫാബുലാസ് എന്നൊക്കെ പറഞ്ഞില്ലേ ..എതിരുപറയാന്‍ ഒരു ഹോംസെങ്കിലും."
    ഇല്ല സാപ്പീ,
    ഈ അധ്യാപകര്‍ക്ക് ക്ലാസ്സുമുറിയിലും പുറത്തും, ചോദ്യം ചെയ്യലുകള്‍ സഹിക്കില്ല!അവര്‍ പറയുന്നതിന് റാന്‍ മൂളണം!!
    അതിന് ഹോംസിനെക്കിട്ടില്ല!!!
    ഹോംസ് കണ്ടത് പറയും!!!
    പിന്നെ, "വെടികൊണ്ട പന്നി", ഒരു നാട്ടുശൈലിയല്ലേ മി.ജോംസ്?

    ReplyDelete
  52. ഹോംസ് ചേട്ടനെന്താ ടീച്ചർ‍മാരോട് ഇത്ര വിരോധം? സ്കൂളിൽ‍ പഠിക്കുംബോൾ‍ നല്ല തല്ലു കിട്ടിയിട്ടുണ്ടാകുമല്ലേ? ഇപ്പോൾ‍ പറയുന്നത് വായിച്ചാലറിയാം. നല്ല വികൃതി ആയിരുന്നിരിക്കും.

    ReplyDelete
  53. "ഹോംസ് ചേട്ടനെന്താ ടീച്ചർ‍മാരോട് ഇത്ര വിരോധം? സ്കൂളിൽ‍ പഠിക്കുംബോൾ‍ നല്ല തല്ലു കിട്ടിയിട്ടുണ്ടാകുമല്ലേ? ഇപ്പോൾ‍ പറയുന്നത് വായിച്ചാലറിയാം. നല്ല വികൃതി ആയിരുന്നിരിക്കും."
    മനൂ,
    ഹോംസ് ചേട്ടന്‍ എന്നും ഒറ്റക്കായിരുന്നു.
    സത്യത്തില്‍, ചെറുപ്പന്നേ അനാഥനായിരുന്ന ഈ ചേട്ടന് ആവശ്യമായ വൈകാരിക സംരക്ഷണം സ്കൂളില്‍ നിന്നുപോലും കിട്ടിയില്ല! ഒരു കീഴാളജാതിയില്‍ ജനിച്ച ചേട്ടന്റെ കറുപ്പുനിറത്തെ കളിയാക്കാന്‍ ആറാംക്ലാസ്സിലെ അബോക്കര്‍ മാഷ് ചെയ്തത് മോനറിയണോ?
    "വര്‍ണ്ണവൈജാത്യങ്ങള്‍" സാമൂഹ്യശാസ്ത്രം ക്ലാസ്സില്‍ പഠിപ്പിക്കുകയായിരുന്നൂ കക്ഷി!
    "പഠിക്കുന്ന കുട്ടി"യായിരുന്ന സുഹറാബിടീച്ചറുടെ മകള്‍ സാജിതയുടെ കൈ ഉയര്‍ത്തിച്ച് വെളുത്തവര്‍ഗ്ഗക്കാരുടെ പ്രത്യേകതകള്‍ വിശദമാക്കിയ ശേഷം, ഹോംസിന്റെ കൈ ഉയര്‍ത്തിച്ച് കറുത്തവര്‍ഗ്ഗക്കാരുടെ സവിശേഷതകള്‍ വിസ്തരിച്ചു കളഞ്ഞൂ, ആ കശ്മലന്‍!!ഭൂമി പിളര്‍ന്ന് താഴോട്ടു പോയിരുന്നെങ്കിലെന്ന് മോഹിച്ചുപോയീ,കരച്ചിലിനിടയിലും ഹോംസ്!
    .....
    ........................................

    ReplyDelete
  54. ഒരു കാര്യം ആദ്യമേ സൂചിപ്പിച്ചുകൊള്ളട്ടെ. നമ്മുടെ വീടുകളില്‍ ഇന്ന് കയറിയിറങ്ങി സാധനങ്ങള്‍ വില്കാന്‍ എന്നപേരില്‍ കയറി ഇറങ്ങുന്ന ആള്‍ക്കാരുടെ ശല്യം കൊണ്ടു സഹികെട നഗരവാസികള്‍ക്ക് സെന്‍സസ് എടുക്കാന്‍ വരുന്ന വരോടുള്ള പെരുമാറ്റം അത്ര സുഖകരമാവനമെന്നില്ല. എങ്കിലും, സെന്‍സസ് എടുക്കാന്‍ വരുന്നവര്‍ക് സഹായകരമായ നിലപാടെടുക്കാന്‍ പത്ര / ചാനല്‍ വഴി അല്പം ബോധവത്കരണം ആവാമായിരുന്നു.
    എന്റെ വീട്ട്ടില്‍ വന്ന അധ്യാപിക സ്വന്തം ഭര്‍ത്താവിന്റെ ബൈകില്‍ ആണ് വന്നത്. ആദ്യം വന് നമ്പര്‍ ഇട്ടു, അത്ര വലുതല്ലെങ്കിലും കാണുന്ന വലിപ്പത്തില്‍. രണ്ടാമത് വിവരം ശേഖരിക്കാന്‍. ഞങ്ങള്‍ രണ്ടു പേര്‍ മാത്രം ഉള്ളതുകൊണ്ട് ൧൫ മിനുടുകൊനടു.കാര്യം കഴിഞ്ഞു. എന്റെ ഭാര്യയോടും പോലും ചോദിക്കാതെ എല്ലാ വിവരവും പൂരിപ്പിച്ചു. പക്ഷെ പത്തും അതിലധികവും അംഗങ്ങള്‍ ഉള്ള വീട്ടില്‍ പ്രത്യേകിച്ച് വീട്ടുകാര്‍ക് വിദ്യാഭ്യാസം കുറവാണെങ്കില്‍ വിഷമിച്ചത് തന്നെ. നമ്മുടെ സംസ്ഥാനം സാക്ഷരതയിലെ നൂറു ശതമാനത്തില്‍ എത്തിയുള്ളൂ. സംസ്കാരത്തില്‍ അല്ല, അതിനു ഇനിയും നൂറ്റാണ്ടുകള്‍ കഴിയേണ്ടി വരും, അങ്ങനെയാണ് നമ്മുടെ ചിലരെമ്കിലും പ്രതികരിക്കുന്നത്. എല്ലാത്തിലും കുറ്റം കണ്ടെത്തുന്ന , നന്മ കാണാത്ത ഒരു ജനതയില്‍ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാന്‍?

    ReplyDelete
  55. കഴിഞ്ഞയാഴ്ച എന്റെ അയല്‍‌വാസിയായ റ്റീച്ചര്‍ സന്ധ്യമയയങ്ങിത്തുടങ്ങിയപ്പോള്‍ ഭര്‍ത്താവിനൊപ്പം ബസ്റ്റാന്റില്‍ വന്നിറങ്ങുന്നതു കണ്ടപ്പോള്‍ ജോലിസ്ഥലത്തുനിന്നും വരികയാണെന്നാണ് ഞാന്‍ വിചാരിച്ചത്. എന്നാല്‍ രണ്ടുപേരുംകൂടി സെന്‍സെസിനായി പോയി വരികയായിരുന്നു.

    ശനിയും ഞായറും അവധി കിട്ടും, രണ്ടുമാസം വെക്കേഷന്‍ കിട്ടും, ദിവസം രണ്ടോ മൂന്നോ മണിക്കൂ‍ര്‍ ജോലി ചെയ്താല്‍ മതി തുടങ്ങിയ ഗുണഗണങ്ങളായിരുന്നു റ്റീച്ചറാവാന്‍ പലരെയും പ്രേരിപ്പിച്ചിരുന്നവ. അങ്ങനെയുള്ളവര്‍ക്കു ഇതു ശരിക്കും ബുദ്ധിമുട്ടു തന്നെ.

    എന്നാല്‍ ഇങ്ങനെ രണ്ടുമാസം കിട്ടുന്നവരെക്കൊണ്ടല്ലാതെ ആരെക്കൊണ്ടാണ് ഇത്തരം പണികള്‍ സര്‍ക്കാര്‍ ചെയ്യിക്കുക? ഫീല്‍ഡിലിറങ്ങുന്ന എല്ലാവര്‍ക്കും അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. അദ്ധ്യാപകര്‍ക്കു ഇത്തരം കാര്യങ്ങളിലുള്ള (വിവരങ്ങള്‍ ശേഖരിക്കുക, എഴുതുക, ക്രോഡീകരിക്കുക തുടങ്ങിയവയില്‍) കാര്യപ്രാപ്തിയോളം വരികയില്ല മറ്റേതൊരു ഡിപ്പാര്‍ട്ട്മെന്റും. എന്നാല്‍ അദ്ധ്യാപകരോടൊപ്പം ഫീല്‍ഡ് പരിചയമുള്ള, സ്ഥിരം ഫീല്‍ഡില്‍ കറങ്ങുന്ന ചിലരെ (പഞ്ചായത്തു മെംബര്‍, ഇലക്ട്രിസിറ്റി ബില്‍ റീഡര്‍) സഹായികളായി നിയമിച്ചിരുന്നെങ്കില്‍ നല്ലതായിരുന്നു.

    ReplyDelete
  56. പഥികന്‍ സാര്‍,

    തീരദേശസര്‍വേയ്ക്കു് അധ്യാപകര്‍ പോയത് വെക്കേഷന്‍ കാലത്ത് അല്ലായിരുന്നല്ലോ. ഇത് സര്‍വ്വേക്കാര്യം. അതല്ലാതെ യൂത്ത് ഫെസ്റ്റിവലും കേരളോത്സവം എന്നൊക്കെപ്പറഞ്ഞ് പോകേണ്ടി വരുന്നത് അതിലേറെ കഷ്ടം.
    അന്ന് ക്ലാസില്‍ പോകാതെ തീരദേശസര്‍വ്വേയ്ക്ക് പോയ അധ്യാപകര്‍ പരീക്ഷയ്ക്ക് മുമ്പേ പാഠഭാഗങ്ങളെടുത്തു തീര്‍ക്കാന്‍ ശരിക്കും ബുദ്ധിമുട്ടിയത് ഞാന്‍ നേരില്‍ക്കണ്ടതാണ്

    2008 ല്‍ ഏകജാലകം
    2009 ല്‍ ബി.പി.എല്‍.സര്‍വേ
    2010 ല്‍ സെന്‍സസ്

    അടുത്ത കൊല്ലം എന്താണാവോ?

    "ശനിയും ഞായറും അവധി കിട്ടും, രണ്ടുമാസം വെക്കേഷന്‍ കിട്ടും, ദിവസം രണ്ടോ മൂന്നോ മണിക്കൂ‍ര്‍ ജോലി ചെയ്താല്‍ മതി തുടങ്ങിയ ഗുണഗണങ്ങളായിരുന്നു റ്റീച്ചറാവാന്‍ പലരെയും പ്രേരിപ്പിച്ചിരുന്നവ."

    പക്ഷെ വര്‍ഷങ്ങള്‍ക്ക് മുമ്പേ ആ അവസ്ഥ മാറിയിരുന്നു. നിലനില്‍പ്പിന് വേണ്ടി കുട്ടികളെ തേടിയിറങ്ങേണ്ടി വന്നപ്പോഴേ ഈ മേഖല പ്രശ്നത്തിലായിത്തുടങ്ങി.

    "അദ്ധ്യാപകര്‍ക്കു ഇത്തരം കാര്യങ്ങളിലുള്ള (വിവരങ്ങള്‍ ശേഖരിക്കുക, എഴുതുക, ക്രോഡീകരിക്കുക തുടങ്ങിയവയില്‍) കാര്യപ്രാപ്തിയോളം വരികയില്ല മറ്റേതൊരു ഡിപ്പാര്‍ട്ട്മെന്റും."

    ഈ അഭിപ്രായത്തിന് ആത്മാര്‍ത്ഥമായ നന്ദി.

    ReplyDelete
  57. S.S.L.C RESULT ENNANE PUBLISH CHEYYUKA ? EETHU WEBSITIL KANAM ?

    ReplyDelete
  58. എല്ലാരും കൂടി പറഞ്ഞു പറഞ്ഞു എങ്ങോട്ടാണ് പോകുന്നത് ,വിഷയത്തില്‍ നിന്നും ഒരുപാടു മാറി ആണ് സംസാരിക്കുന്നതു .ടീച്ചര്‍ മാരെ ഏല്‍പ്പിച്ച പണി അവര് ചെയ്യട്ടെ ,സ്വരക്ഷക്കായി വെള്ളം,writing ബോര്‍ഡ്‌ ,മൊബൈല്‍ ഫോണ്‍ ,വേണേല്‍ കുറച്ചു മുളക് പൊടി (തമാശ അല്ല ), എന്നിവ കരുതുക ,വീട്ടില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ ഒരാളെ കൂടെ കൂട്ടുക(അവര്‍ക്കും ഒരു ചേഞ്ച്‌ ഉണ്ടാകട്ടെ ).

    ആരൊക്കെ എന്തൊക്കെ പറഞ്ഞു അടി കൂടിയാലും സമൂഹത്തിലെ ചിലരൊക്കെ അവരുടെ സ്വഭാവം മാറ്റാന്‍ തയ്യാറല്ല .അത് കൊണ്ട് ടീച്ചര്‍ മാര്‍ സൂക്ഷിക്കുക .

    ReplyDelete
  59. ഞാൻ കേട്ട ഒരു സെൻസസ് കഥ:- സെൻസസ് ഉദ്യോഗസ്ഥ നട്ടു ഉച്ചക്ക് വീട്ടിൽ കയറി ചെന്നപ്പോൾ കലി പൂണ്ട വീട്ടമ്മ. ഹും ഹും അറിയാമെടീ............മോളെ.. നീ കണക്കെടുക്കാൻ തന്നെയാ വന്നതെന്ന്?? ഇന്നലെ ഞാൻ ഇല്ലാഞ്ഞ സമയം നോക്കി നീ വന്നു, ഇന്നും അതേ സമയം അവൾ .....പ്പിലെ മെൻസസെടുക്കാൻ....

    ഉദ്യോഗസ്ഥ ജീവനും കൊണ്ട് ഓടിയെന്ന് ഇനിയും പറയേണ്ടതില്ലല്ലോ. സെൻസസ് ഇനിയും വരും. പക്ഷെ നമ്മൾക്ക് ഒറ്റ ജീവനല്ലെ ഉള്ളു.

    സസ്നേഹം,
    സെനു, പഴമ്പുരാണംസ്

    ReplyDelete
  60. ഹോംസിലെ സുഹ്രുത്ത് എഴുതിയ അഭിപ്രായം വായിച്ചപ്പോൾ ഹാ കഷ്ടം എന്നു പറയാനേ തോന്നുന്നുള്ളു. മഞ്ഞപ്പിത്തം ബാധിച്ചവർക്ക്‌ കാണുന്നതെല്ലാം മഞ്ഞയായി തൊന്നുമെന്നു പറയുന്നതു പോലെ .പ്രിയ സുഹ്രുത്തേ താങ്കളെപ്പോലെയുള്ള പ്രഗൽഭന്മാർ സർവീലുണ്ടായിട്ടും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അധ്യാപകരെക്കൊണ്ടു ചെയ്യിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തീരുമാനിക്കുന്നത്‌ അവർക്ക് കാശിനോടുള്ള ആർത്തി കണ്ടു കോൻടല്ല മറിച്ച്‌ ഏറ്റവും ഉത്തരവാദിത്വത്തോടും സത്യസന്ധമായും അവർ പ്രവൃത്തി പൂർത്തികരിച്ചു നൽകുമെന്നതിനാലാണ്‌. പിന്നെ ഞങ്ങളുടെയിടയിലും താങ്കളെപ്പോലെയുള്ള ഒന്നു രൺറ്റു പൄ കാണും അല്ലെങ്കിൽ ഇതു വരെ ആരും പ്രഖ്യാപിക്കാത്ത ആനുകൂല്യങ്ങൾ മറ്റുള്ളവർക്കു ലഭിക്കുന്നതിൽ അസൂയ പൂണ്ട് ഈ വിധത്തിലുള്ള കുറിപ്പെഴുതാൻ മറ്റാർക്കാണ്‌ കഴിയുക.

    ReplyDelete
  61. സര്‍വ്വേ ഡ്യൂട്ടികള്‍ക്കിറങ്ങുന്ന അധ്യാപകരുടെ പ്രശ്നങ്ങള്‍ തുറന്നെഴുതിയതിനും ഇത്തരമൊരു തുടക്കമിട്ടതിനും രചയിതാവായ ടീച്ചര്‍ക്ക് നന്ദി രേഖപ്പെടുത്തട്ടെ. ഇനിയും ഇത്തരം തുറന്ന കത്തുകള്‍ പ്രതീക്ഷിക്കുന്നു.

    ചര്‍ച്ചയിലുടനീളം ഇടപെട്ട ജോംസ് സാര്‍, വിജയന്‍ കടവത്ത് സാര്‍, സ്വപ്ന ടീച്ചര്‍, ബാബു ജേക്കബ് സാര്‍, എന്നിവര്‍ക്ക് നന്ദി.

    @ഹോംസ്,

    പലപ്പോഴും വൈകാരികതയുടെ മൂര്‍ദ്ധന്യതയോടെ തന്നെ കമന്റുകളെഴുതി. ആത്മാര്‍ത്ഥതയോടെ ഈ വര്‍ഷത്തെ സെന്‍സസ് ജോലികള്‍ ചെയ്യുന്ന പലരെയും ആ കമന്റുകള്‍ വേദനിപ്പിക്കാതിരുന്നില്ല. അബോക്കര്‍ മാഷല്ല എല്ലാവരും. അദ്ദേഹം ചെയ്തത് ഒരു തെറ്റായ പ്രവൃത്തിയായിരുന്നെന്ന് തുറന്നു പറയാനും ഞങ്ങള്‍ക്ക് മടിയില്ല. പക്ഷെ പലപ്പോഴും ആ വേദന ഒരു വൈരാഗ്യബുദ്ധിയിലേക്ക് മാറിയിരുന്നോ എന്നൊരു സംശയം. എന്തായാലും സജീവമായിരുന്നു ഇടപെടലുകള്‍.

    മലപ്പുറം സ്ക്കൂള്‍ ന്യൂസ് : ടീച്ചര്‍ക്കും അക്കാര്യം അറിയാവുന്നതായിരിക്കും. പക്ഷെ ആവശ്യം ഒറ്റയ്ക്ക് ഇനി ഇത്തരം ഫീല്‍ഡ് വര്‍ക്കിന് വിടരുതെന്നാണ്

    രഞ്ജിത്ത് : മറുപടി ഒരു പോസ്റ്റായി ഇട്ടതിന് നന്ദി. വായിച്ചു. കാര്യമായിത്തന്നെ പ്രതികരിച്ചല്ലോ.


    സ്വതന്ത്രചിന്തകന്‍ : അധ്യാപകര്‍ പൊതുവെ പ്രശ്നങ്ങളെ ഒഴിവാക്കി വിടാനാഗ്രഹിക്കുന്നവരാണ്. മാത്രമല്ല, അധ്യാപനേതര ഉത്തരവാദിത്വങ്ങള്‍ ഏറി വരുന്നതില്‍ അല്പം നീരസവും ഉണ്ടെന്ന് കൂട്ടിക്കോളൂ. പ്രതികരണത്തിന് നന്ദി.

    സജി സാര്‍ : നമുക്കു വേണ്ടി വാദിക്കാന്‍ മറ്റാരുമില്ലാതെ വരുമ്പോള്‍ നമുക്കായി നാം തന്നെ മുന്നോട്ടു വരേണ്ടിയിരിക്കുന്നു.


    മനോരാജ് : നന്ദി

    പാര്‍പ്പിടം : സ്വാഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞതിന് നന്ദി. ഫീല്‍ഡ് വര്‍ക്കിനിറങ്ങുന്ന സ്ത്രീകള്‍ക്കെല്ലാം സമാനമായ ഒരുപക്ഷേ അതിനുമപ്പുറത്തേക്ക് ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകാം. പക്ഷെ, വെക്കേഷനുള്ള ജോലികള്‍ മനസ്സിലാക്കാം. പക്ഷെ സ്ക്കൂള്‍ ടൈമിലുള്ള അധിക ജോലികളെപ്പറ്റിയോ.ഒരു ടീച്ചറുടെ ജോലിയെപ്പറ്റിയുള്ള നിര്‍വചനത്തില്‍ എന്തെല്ലാം കടമകള്‍ വരാം.

    ReplyDelete
  62. കാട്ടിപ്പരുത്തി : വിയോജിപ്പിന് നന്ദി

    ശ്രീ : ഈ വിഷയത്തെക്കുറിച്ച് ചെറുതായെങ്കിലും അന്വേഷിക്കുകയും അതില്‍ അഭിപ്രായമെഴുതുകയും ചെയ്തതിന് ബൂലോകത്തെ പ്രിയ കഥാകാരന് നന്ദി

    രാജേഷ് ശിവ : ശക്തമായ പ്രതികരണത്തിന് നന്ദി

    അമ്പിളി : കമന്റിന് നന്ദി

    ശ്രീക്കുട്ടി : നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അവയ്ക്കും നല്‍കിയ പിന്തുണയ്ക്കും നന്ദി. കെട്ടിടനമ്പര്‍ ഇടുന്നതിനെ പഴയ ടൈംടേബിള്‍ എഴു
    ത്തിനോട് ഉപമിച്ചത് രസകരമായി.

    കാരമ്മന്‍ : ഈ പോസ്റ്റിലെ കമന്റുകള്‍ കൂടി നന്നായി വായിക്കുകയും അലോസരമുണ്ടാക്കിയ പല വാക്കുകളെയും ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തത് കണ്ടു. ഇടപെടലുകള്‍ ഇനിയുമുണ്ടാകുമല്ലോ. അത് അഡ്മിനെതിരെയാണെങ്കിലും അഭംഗുരം തുടരുക.

    സാപ്പി : കമന്റിന് നന്ദി.

    മിനി ടീച്ചര്‍ : വളരെ ശരിയാണ്. ഭാവിയിലെങ്കിലും അധ്യാപികമാര്‍ക്ക് ഇത്തരം ഫീല്‍ഡ് വര്‍ക്കുകളില്‍ പതിയിരിക്കാവുന്ന അപകടങ്ങളെ നേരിടാനുള്ള ജാഗ്രതയുണ്ടാകണം.

    മാലതി & മോഹന്‍ദാസ്: ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ടു തന്നെ പ്രശ്നങ്ങളെ നന്നായി മനസ്സിലാക്കിയിട്ടുണ്ടാകും. കമന്റിലെ ഈ വരി ഇഷ്ടപ്പെട്ടു.

    "എല്ലാത്തിലും കുറ്റം കണ്ടെത്തുന്ന , നന്മ കാണാത്ത ഒരു ജനതയില്‍ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാന്‍?"

    പഥികന്‍ : കാര്യപ്രാപ്തിയുടെ കാര്യത്തില്‍ താരതമ്യേന മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളെ അപേക്ഷിച്ച് മുന്നില്‍ നില്‍ക്കുന്നു എന്ന അഭിപ്രായം ഞങ്ങള്‍ക്കൊരു അവാര്‍ഡിന്റെ പ്രതീതിയാണ് നല്‍കുന്നത്.

    സേനു : പഴമ്പുരാണം ഇവിടെയും വിളമ്പിയതില്‍ സന്തോഷം രേഖപ്പെടുത്തട്ടെ.

    നിളാനഗര്‍ : വൈകിയാണെങ്കിലും അധ്യാപകരുടെ പ്രതിഷേധശബ്ദം ഉയര്‍ത്താനെത്തിയതിന് നന്ദി. മൂര്‍ച്ചയേറിയ അഭിപ്രായപ്രകടനം തന്നെ. ഇനിയും വരണം.

    ReplyDelete
  63. നന്നായി ഹരി സാര്‍ .
    എല്ലാ പോസ്റ്റുകളിലും, കമന്റുകളുടെ അവസാനം ഇങ്ങനെ ഒരു വിലയിരുത്തല്‍ കൂടിയുള്ളത് വളരെ നല്ലതാണ്.





    .

    ReplyDelete
  64. ഒരു തൃശ്ശൂര്‍ പൂരം കഴിഞ്ഞ പ്രതീതി. അമ്മ പഞ്ചായത്ത് ക്ളര്‍ക്കായിരുന്നതിനാലാവണം പരാതികളോട് പൂര്‍ണമായി യോജിക്കുന്നില്ല.ഈ ജോലി സ്ഥിരമായി ചെയ്യേണ്ടി വരുന്നവരെ മറന്നു സംസാരിച്ചുകൂടാ...നമ്മള്‍ അദ്യാപികമാര്‍ ഇറങ്ങിത്തിരിച്ച ജോലി പൂര്‍ത്തീകരിക്കുമ്പോള്‍ മറ്റുമേഖലകളിലെ സ്ത്രീ ജീവനക്കാരെക്കൂടി സുരക്ഷിതരായി field work ചെയ്യാന്‍ സഹായിക്കാനാവശ്യമായ നടപടിക്രമങ്ങള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവണം അതിനു പ്രതികരണശേഷിയും സംഘടനാശക്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള നമുക്കേകഴിയൂ....ഇനിയുമൊരുത്തന്‍ പിറന്നപടി ഒരുജീവനക്കാരിക്കുമുന്നിലും വെള്ളവുമായി വന്നുകൂടാ....വന്നാല്‍ നേരിടാനൊരു സംഘബലമെങ്കിലും ഉറപ്പാക്കിയേ തീരൂ....

    ReplyDelete
  65. Sir,
    I hope lady teachers need more security.So please arrange one lady police officer to help them in the field.

    ReplyDelete
  66. ഒരു തവണ കമന്റ് എഴുതിയതാണ്, കമന്റ് പ്രവാഹം കണ്ടതുകൊണ്ടാണ് വീണ്ടും എഴുതുന്നത്; ക്ഷമിക്കുക. നാട്ടുകാർക്കിടയിൽ നടന്നപ്പോൾ ഉണ്ടായ എന്റെ മുൻ‌അനുഭവം കുട്ടികളെതേടിയിറങ്ങുന്ന അദ്ധ്യാപികമാർ വായിച്ചാൽ നന്നായിരിക്കും. ഈ പോസ്റ്റിന്റെ ഒടുവിലെത്തെ ഭാഗത്തിൽ,

    http://mini-minilokam.blogspot.com/2009/06/24-dogs.html

    ReplyDelete
  67. ഒരുപാട് അദ്ധ്യാപകര്‍ ഉള്ള വീട്ടില്‍ നിന്നുള്ള ഒരാളാണ് ഞാന്‍ . ഒരു നടുക്കത്തോടെ മാത്രമേ ഇത്തരത്തിലുള്ള വാര്‍ത്തകളും ലേഖനങ്ങളും വാര്‍ത്തകളും വായിക്കാന്‍ പറ്റാറുള്ളൂ.

    ReplyDelete
  68. @ നീന ടീച്ചര്‍: MSP യിലെ ആക്ടീവായ അധ്യാപിക ആക്ടീവായിത്തന്നെ പ്രതികരിച്ചിരിക്കുന്നു. അധ്യാപകരടക്കമുള്ള ഫീല്‍ഡ് വര്‍ക്കിനിറങ്ങുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത അധികൃതര്‍ക്കുണ്ടെന്നുള്ളത് വാസ്തവം.

    @ സുനില്‍ സാര്‍ : വനിതാ പോലീസുകാരുടെ എണ്ണം അധ്യാപകരുടേതിനെ അപേക്ഷിച്ച് വളരെ വളരെ കുറവാണ്. അതുകൊണ്ട് വനിതാപോലീസുകാരുടെ അകമ്പടി പ്രായോഗികമാണോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. പക്ഷെ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി പ്രസ്തുതസ്ഥലവാസിയായ ഒരു അയല്‍ക്കൂട്ടം അംഗത്തേയോ സേവാപ്രവര്‍ത്തകരേയോ ഉള്‍പ്പെടുത്താവുന്നതാണ്.

    @ മിനി ടീച്ചറുടെ പോസ്റ്റ് നേരത്തേ വായിച്ചതായിരുന്നു. അനുഭവങ്ങളെ ദൃശ്യവല്‍ക്കരിക്കുന്നതിലുള്ള മിനി ടീച്ചറുടെ കഴിവ് അപാരം.

    @ നിരക്ഷരന്‍ : കമന്റിന് നന്ദി. മനോഹരങ്ങളായ യാത്രാനുഭവങ്ങള്‍ക്കിടയില്‍ ഇങ്ങനെയുള്ളവയൊന്നും ഉണ്ടായിരിക്കില്ലെന്ന് കരുതട്ടെ. എല്ലാ യാത്രാവിവരണങ്ങളും വായിക്കാറുണ്ട്.

    ReplyDelete
  69. If you want to know the real sense of census come to the remote are of malappuram. Most families will not open the front door grills.Most of the houses have only aged females. They don't know anything about their family details they will start shouting at the enumerator. they don't even know the birth date of an infant born last week. Most family has 12 to 20 members. Between the burning sun and aged lone female housewife the enumerator drinks water every 15 minutes. soman

    ReplyDelete
  70. ഇന്നു കണ്ട മാതൃഭൂമി വാര്‍ത്ത

    സെന്‍സസിന് ചെന്ന അധ്യാപികയെ മാരകായുധവുമായി ഓടിച്ചു

    ആലുവ: സെന്‍സസ് വിവരങ്ങള്‍ ശേഖരിക്കാനെത്തിയ അധ്യാപികയെ മാരകായുധം കാണിച്ച് ഭീഷണിപ്പെടുത്തി ഓടിച്ചുവെന്ന് പരാതി. ഞായറാഴ്ചയുായ സംഭവത്തിനെതിരെ പരാതി നല്‍കിയിട്ടും കേസ്സെടുക്കാനും പ്രതിയെ പിടികൂടാനും പോലീസ് വീഴ്ചവരുത്തിയതായി ആരോപണമുയര്‍ന്നിട്ടു്. ഉളിയന്നൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക സബിതയെയാണ് സെന്‍സസ് എടുക്കാന്‍ ചെന്നപ്പോള്‍ ഗൃഹനാഥന്‍ ഓടിച്ചത്.

    ഞായറാഴ്ച ആലുവ ഉളിയന്നൂരിലാണ് സംഭവം. ഭര്‍ത്താവുമൊന്നിച്ച് സെന്‍സസ് എടുക്കാന്‍ ചെന്നപ്പോള്‍ ഗൃഹനാഥന്‍ അപമര്യാദയായി പെരുമാറി. വീട്ടുനമ്പര്‍ എഴുതാനും സമ്മതിച്ചില്ല. ആവശ്യവിവരങ്ങള്‍ നല്‍കാനും തയ്യാറായില്ല. ഇത് ചോദ്യം ചെയ്തപ്പോഴാണ് വാക്കത്തിയെടുത്തുകൊുവന്ന് ഭീഷണിപ്പെടുത്തിയത്. ഭയന്ന് ഓടിയ അധ്യാപികയും ഭര്‍ത്താവും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസ്സെടുക്കാന്‍ ആദ്യം പോലീസ് തയ്യാറായില്ല. ഒത്തുതീര്‍പ്പ് ശ്രമത്തിനാണ് പോലീസ് മുന്‍കയ്യെടുത്തതെന്നും പരാതിയു്. ഒടുവില്‍ കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് പറഞ്ഞതോടെയാണ് കേസ്സെടുക്കാന്‍ പോലീസ് തയ്യാറായത്.

    ReplyDelete
  71. സെന്‍സസിനിടെ അധ്യാപകനെ നായ കടിച്ചു

    കാസര്‍കോട്: സെന്‍സസ് ജോലിക്കിടെ അധ്യാപകന് നായയുടെ കടിയേറ്റു. ബെണ്ടിച്ചാല്‍ ഗവ. യു.പി.സ്‌കൂള്‍ അധ്യാപകന്‍ ചട്ടഞ്ചാല്‍ സ്വദേശി സി.കെ.അബ്ദുല്‍ഖാദറി(40)നാണ് ഞായറാഴ്ച 11 മണിയോടെ തലക്ലായി അഞ്ചങ്ങാടി റോഡരികിലെ വീട്ടില്‍വെച്ച് നായയുടെ കടിയേറ്റത്. വിദ്യാര്‍ഥിയായ മകന്‍ സി.കെ.അഹ്മദ് സ്വാലിഹ് കൂടെയുണ്ടായിരുന്നു. നായയെക്കണ്ട് പേടിച്ച് ചാടിയതിനാല്‍ മകന് കടിയേറ്റില്ലെന്ന് അബ്ദുല്‍ഖാദര്‍ പറഞ്ഞു.

    ഒന്നാംഘട്ട സന്ദര്‍ശനസമയത്ത് വീട്ടില്‍ നായയുണ്ടെന്ന് മനസ്സിലാക്കിയിരുന്നു. ഞായറാഴ്ച പോയപ്പോള്‍ നായയില്ലെന്ന് വീട്ടുകാരോട് ചോദിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് പറമ്പിലേക്ക് കയറിയത്. എന്നാല്‍, വീട്ടിനുള്ളില്‍ കയറുംമുമ്പേ ഓടിയെത്തിയ നായ ഇടതുകാലിന് കടിച്ചു.

    അധ്യാപകന്‍ ജനറല്‍ ആസ്​പത്രിയില്‍ ചികിത്സ തേടി. ദിവസം 350 രൂപ വിലവരുന്ന മരുന്ന് അഞ്ചുദിവസം കുത്തിവെക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.